by Midhun HP News | Nov 22, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: 14000ലധികം ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ച് പ്രമുഖ അമേരിക്കന്‍ കമ്പനിയായ ആമസോണ്‍. ഇതില്‍ 1800 എന്‍ജിനിയര്‍മാരും ഉള്‍പ്പെടും. പുനഃസംഘടനയുടെ ഭാഗമായാണ് ജീവനക്കാരെ വെട്ടിച്ചുരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ക്ലൗഡ് സേവനങ്ങള്‍ മുതല്‍ റീട്ടെയില്‍, പരസ്യം, പലചരക്ക് തുടങ്ങി കമ്പനിയുടെ ബിസിനസിന്റെ എല്ലാ കോണുകളിലും ജോലി ചെയ്യുന്നവരെ ഇത് ബാധിക്കും. ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ, ന്യൂജേഴ്സി, വാഷിങ്ടണ്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന എന്‍ജിനിയര്‍മാര്‍ക്കാണ് കൂടുതലായും ജോലി നഷ്ടപ്പെടുക. പിരിച്ചുവിടലുകള്‍ക്ക് പിന്നിലുള്ള പ്രധാന കാരണം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അല്ലെന്നും ശ്രേണി കുറയ്ക്കുന്നതിനും തീരുമാനങ്ങള്‍ വേഗത്തിലാക്കുന്നതിനുമാണ് വെട്ടിക്കുറയ്ക്കല്‍ നടത്തിയതെന്നാണ് കമ്പനി പ്രസ്താവനയില്‍ പറയുന്നത്.
എന്നിരുന്നാലും, എഐയിലേക്കുള്ള മാറ്റം തൊഴില്‍ ശക്തിയെ പുനര്‍നിര്‍ണയിച്ച് വരികയാണ്. എഐ സാങ്കേതികവിദ്യ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനാല്‍ വൈറ്റ് കോളര്‍ റോളുകള്‍ കുറയാന്‍ സാധ്യതയുണ്ടെന്നും കമ്പനി അറിയിച്ചു. പുതിയ പുനഃസംഘടന ഏറ്റവും കൂടുതല്‍ ബാധിച്ചത് ആമസോണിന്റെ ഗെയിമിംഗ് വിഭാഗത്തെയാണ്.


by Midhun HP News | Nov 22, 2025 | Latest News, കേരളം
കൊച്ചി: കേരളം തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ ചൂടിലേക്ക് കടന്നുകഴിഞ്ഞു. വ്യത്യസ്തരായ സ്ഥാനാര്‍ഥികളാണ് ഇപ്പോള്‍ വാര്‍ത്താ താരങ്ങള്‍. ഈ പട്ടികയില്‍ പേരുകൊണ്ട് ഇടം നേടിയിരിക്കുകയാണ് കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയിലെ 26-ാം ഡിവിഷനായ ഇടയാര്‍ വെസ്റ്റിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. പേര് മായ (35), പേരിനൊപ്പം ഇനീഷ്യല്‍ കൂടി ചേര്‍ന്നാല്‍ മായ .. മായാ വി ആയി.
ബാലരമയിലെ മായാവി ചിത്രകഥ മുതല്‍ മമ്മൂട്ടി ചിത്രം മായാവി വരെ ട്രോളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞപ്പോള്‍ കൂത്താട്ടുകുളത്തെ ഇടത് സ്ഥാനാര്‍ഥി കേരളത്തിലാകെ വൈലറായി. മായാവി സിനിമയിലെ സലിംകുമാറിന്റെ ഡയലോഗുകള്‍ ഉള്‍പ്പെടെയാണ് ട്രോളിലുള്ളത്. രാഷ്ട്രീയത്തില്‍ ഇത്തവണ ഭാഗ്യപരീക്ഷത്തിന് ഇറങ്ങുന്ന മായ ചാനലുകളില്‍ ഉള്‍പ്പെടെ മികവ് തെളിയിച്ച സ്റ്റാന്‍ഡ്അപ്പ് കൊമേഡിയന്‍ കൂടിയാണ്.
കൊല്ലം പത്തനാപുരം പുത്തൂര്‍ സ്വദേശിയാണ് മായ. ഭര്‍ത്താവ് സിജി ദാമോദരന്റെ നാടാണ് കൂത്താട്ടുകുളം.
ഹോട്ടല്‍ ഷെഫായ സിജി സജീവ പാര്‍ട്ടി പ്രവര്‍ത്തകനുമാണ്. അമ്മയുടെ പേരായ വാസന്തിയിലെ ആദ്യ ഇംഗ്ലിഷ് അക്ഷരം ഒപ്പം ചേര്‍ത്തതോടെയാണു മായ, മായാ വി ആയത്. പഠനകാലത്ത് തന്നെ കൂട്ടുകാര്‍ക്കിടയില്‍ പേര് ഹിറ്റായിരുന്നു. സ്ഥാനാര്‍ഥിയായതോടെ സോഷ്യല്‍ മീഡിയയിലും ട്രെന്‍ഡ് ആയതിന്റെ സന്തോഷവും മായയ്ക്കുണ്ട്.
ട്രോളുകള്‍ നിറയുമ്പോള്‍ താന്‍ അത് ആസ്വദിക്കുന്നു എന്നാണ് മായയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് പറയുന്നത്. അതിലും ഹാസ്യത്തിന്റെ മേമ്പൊടിയും മായ ചേര്‍ക്കുന്നു. ‘ട്രോളുകളെ ചിരിച്ചുകൊണ്ട് രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നു… എന്നാലും കൊന്നിട്ട് പോടെയ്’ എന്നാണ് മായയുടെ പോസ്റ്റ്. കോണ്‍ഗ്രസിന്റെ സിറ്റിങ് ഡിവിഷനിലാണ് മായ രാഷ്ട്രീയ പോരാട്ടത്തിന് ഇറങ്ങുന്നത്. യുഡിഎഫിലെ പി.സി. ഭാസ്കരനാണ് എതിര് സ്ഥാനാര്‍ത്ഥി.


by Midhun HP News | Nov 22, 2025 | Latest News
പെര്‍ത്ത്: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലും ഇംഗ്ലണ്ടിനു ബാറ്റിങ് തകര്‍ച്ച. തുടക്കത്തില്‍ സാക് ക്രൗളിയെ നഷ്ടമായെങ്കിലും പിന്നീട് കരുതലോടെ നീങ്ങിയ ഇംഗ്ലണ്ടിനെ സ്കോട്ട് ബോളണ്ടാണ് വിറപ്പിച്ചത്. സ്കോര്‍ ബോര്‍ഡ് തുറക്കും മുന്‍പ് ക്രൗളിയെ വീണ്ടും നഷ്ടപ്പെട്ട ഇംഗ്ലണ്ടിന്റെ രണ്ടാം വിക്കറ്റ് കിട്ടാന്‍ ഓസീസിനു 65 റണ്‍സ് വരെ കാക്കേണ്ടി വന്നു.
എന്നാല്‍ പിന്നീട് സ്കോര്‍ 76 നില്‍ക്കെ ഒറ്റയടിക്കു 3 നിര്‍ണായക വിക്കറ്റുകളാണ് ഇംഗ്ലണ്ടിനു നഷ്ടമായത്. ഈ മൂന്ന് വിക്കറ്റുകളും ബോളണ്ടാണു വീഴ്ത്തിയത്. നിലവില്‍ ഇംഗ്ലണ്ട് 7 വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെന്ന നിലയില്‍. ഒന്നാം ഇന്നിങ്സില്‍ 172 റണ്‍സില്‍ ഓള് ഔട്ടായ ഇംഗ്ലണ്ട് ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് വെറും 132 റണ്‍സില്‍ അവസാനിപ്പിച്ചു. ഇംഗ്ലണ്ടിനു 40 റണ്‍സ് ലീഡ്. ഇംഗ്ലണ്ടിനു മൊത്തം 171 റണ്‍സ് ലീഡ്.
ഒലി പോപ്പ് (33), ബെന്‍ ഡക്കറ്റ് (28) എന്നിവരാണ് പൊരുതി നിന്നത്. ജോ റൂട്ട് (8) വീണ്ടും നിരാശപ്പെടുത്തി. ഒന്നാം ഇന്നിങ്സില്‍ അര്‍ധ സെഞ്ച്വറിയടിച്ച ഹാരി ബ്രൂക് ഇത്തവണ പൂജ്യത്തില്‍ മടങ്ങി. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിനും (2) കാര്യമായൊന്നും ചെയ്യാനായില്ല. ജാമി സ്മിത്താണ് (15) രണ്ടക്കം കടന്ന മറ്റൊരാള്‍.
ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്കും ബോളണ്ടും 3 വീതം വിക്കറ്റുകള്‍ നേടി. ബ്രണ്ടന്‍ ഡോഗ്ഗറ്റ് ഒരു വിക്കറ്റെടുത്തു.
ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഓസ്ട്രേലിയ 9 വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെന്ന നിലയിലായിരുന്നു. രണ്ടാം ദിനമായ ഇന്ന് നതാന്‍ ലിയോണിനെ മടക്കി ബ്രയ്ഡന്‍ കര്‍സാണ് ഓസീസ് ഇന്നിങ്സിനു തിരശ്ശീലയിട്ടത്.
ഒന്നാം ദിനത്തില്‍ ബൗളര്‍മാരുടെ സമ്പൂര്‍ണ ആധിപത്യമായിരുന്ന പെര്‍ത്തില്‍. ഇരു ടീമുകളിലേയും ബാറ്റര്‍മാര്‍ ഔട്ടായി ഘോഷയാത്ര നടത്തുന്ന കാഴ്ചയായിരുന്നു. ആദ്യ ദിനത്തില്‍ വീണത് 19 വിക്കറ്റുകള്‍.
ഇംഗ്ലണ്ടിനെ 172 റണ്‍സില്‍ ഒതുക്കി ഓസ്ട്രേലിയ ഗംഭീര തുടക്കമിട്ടപ്പോള്‍ അതിനേക്കാള്‍ വലിയ കൂട്ടത്തകര്‍ച്ചയാണ് തങ്ങളെ കാത്തിരിക്കുന്നതെന്നു അവര്‍ അറിഞ്ഞില്ല. പേസര്‍മാര്‍ കളം വാണ പിച്ചില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിന്റെ മാരക ബൗളിങാണ് ഓസീസ് ബാറ്റിങിന്റെ കടപുഴക്കിയത്. 6 ഓവറില്‍ 23 റണ്‍സ് മാത്രം വഴങ്ങിയാണ് സ്റ്റോക്സ് 5 വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ബ്രയ്ഡന്‍ കര്‍സ് 3, ജോഫ്ര ആര്‍ച്ചര്‍ 2 വിക്കറ്റുകള്‍ വീഴ്ത്തി ക്യാപ്റ്റനെ കട്ടയ്ക്ക് പിന്തുണച്ചു.
ഒന്നാം ഇന്നിങ്സ് തുടങ്ങിയ ഓസ്ട്രേലിയക്ക് തുടക്കത്തില്‍ തന്നെ പ്രഹരമേറ്റു. സ്കോര്‍ ബോര്‍ഡില്‍ റണ്ണെത്തും മുന്‍പ് തന്നെ അവര്‍ക്ക് ഓപ്പണര്‍ ജാക് വെതറാള്‍ഡിനെ നഷ്ടമായി. അരങ്ങേറ്റ ടെസ്റ്റിനു ഇറങ്ങിയ താരത്തിനു 2 പന്തുകള്‍ മാത്രമാണ് നേരിടാനായത്. പൂജ്യം റണ്‍സുമായി താരം മടങ്ങി. സ്കോര്‍ 83ല്‍ എത്തുമ്പോഴേയ്ക്കും അവര്‍ക്ക് 6 വിക്കറ്റുകള്‍ നഷ്ടമായി.
26 റണ്‍സെടുത്ത അലക്സ് കാരിയാണ് ഓസീസ് നിരയിലെ ടോപ് സ്കോറര്‍. കാമറോണ്‍ ഗ്രീന്‍ (24), ട്രാവിസ് ഹെഡ് (21), ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് (17), മിച്ചല്‍ സ്റ്റാര്‍ക്ക് (12) എന്നിവരാണ് രണ്ടക്കം കടന്നവര്‍. മറ്റാരും ക്രീസില്‍ അധികം നിന്നില്ല.
ടോസ് നേടി ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ അവരുടെ കണക്കുകൂട്ടല്‍ മൊത്തം പിഴച്ചു. ആദ്യ ദിനം 32.5 ഓവറുകള്‍ ബാറ്റ് ചെയ്ത് ഇംഗ്ലണ്ട് പുറത്തായി. ഏഴ് വിക്കറ്റുകള്‍ നേടിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇംഗ്ലണ്ട് ബാറ്റര്‍മാരെ എറിഞ്ഞു വീഴ്ത്തിയത്.
ഇംഗ്ലണ്ടിന് തുടക്കത്തിലെ വന്‍ തകര്‍ച്ച നേരിട്ടു. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സെന്ന നിലയിലായിരുന്നു. പിന്നീട് 67 റണ്‍സ് എടുക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകളും നഷ്ടമായി.
ഒലി പോപ്പും ഹാരി ബ്രൂക്കും ചേര്‍ന്ന അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ ശ്രമിച്ചെങ്കിലും പോപ്പിനെ വിക്കറ്റിന് മുന്നില്‍ കുരുക്കി കാമറൂണ്‍ ഗ്രീന്‍ ഇംഗ്ലണ്ടിന് നാലാം പ്രഹരമേല്‍പ്പിച്ചു. താളത്തില്‍ കളിച്ച ബ്രൂക്കിനെ ഡൊഗ്ഗെറ്റും പുറത്താക്കി. 52 റണ്‍സെടുത്ത ഹാരി ബ്രൂക്കാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍.
ഇന്നിങ്സ് തുടക്കത്തിലെ 3 മുന്‍നിര വിക്കറ്റുകള്‍ പിഴുത് മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇംഗ്ലണ്ടിന്റെ പതനത്തിന് തുടക്കമിട്ടത്. സാക് ക്രൗളി(0), ബെന്‍ ഡക്കറ്റ് (21), ജോ റൂട്ട് (0), എന്നിവരെയാണ് സ്റ്റാര്‍ക്ക് ആദ്യം പുറത്താക്കിയത്. അതിനിടെ കാമറൂണ്‍ ഗ്രീന്‍ ഒലി പോപ്പിനെയും (46) മടക്കി. ലഞ്ചിന് ശേഷം ബെന്‍സ്റ്റോക്സിനെയും (6) ജാമി സ്മിത്തിനെയും (33) മാര്‍ക്ക് വുഡിനെയും (0) സ്റ്റാര്‍ക് തന്നെ വീഴ്ത്തി. ഡോഗ്ഗെറ്റ് ശേഷിക്കുന്ന രണ്ട് വിക്കറ്റുകളും വീഴ്ത്തി. ഇതോടെ ഇംഗ്ലണ്ടിന്റെ സ്കോര്‍ 172 റണ്‍സില്‍ ഒതുങ്ങി. ഡോഗ്ഗെറ്റ് അരങ്ങേറ്റ ടെസ്റ്റിനാണ് ഇറങ്ങിയത്.


by Midhun HP News | Nov 22, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ബാങ്കില്‍ നേരിട്ട് പോയി ഇടപാട് നടത്തുന്നതിന് പകരമായി ഓണ്‍ലൈന്‍ ബാങ്കിങ്ങിലേക്ക് ഒട്ടുമിക്ക ആളുകളും മാറിയതോടെ തട്ടിപ്പുകളും വര്‍ധിച്ചിട്ടുണ്ട്. യഥാര്‍ഥ ലിങ്കും സന്ദേശവുമാണെന്ന് തെറ്റിദ്ധരിച്ച് ഉപഭോക്താക്കള്‍ തട്ടിപ്പിന് ഇരയാകുന്ന നിരവധി സംഭവങ്ങളാണ് ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത്തരം തട്ടിപ്പുകളില്‍ നിന്ന് ഉപഭോക്താക്കളെ രക്ഷിക്കാന്‍ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരിക്കുകയാണ് റിസര്‍വ് ബാങ്ക്. ഇതനുസരിച്ച് എല്ലാ ബാങ്കുകളും അവരുടെ ഔദ്യോഗിക വെബ്സൈറ്റുകള്‍ ‘.bank.in’ ഡൊമെയ്നിലേക്ക് മാറ്റണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു.
സൈബര്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുക, ഫിഷിംഗ് തട്ടിപ്പുകളില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുക, ഡിജിറ്റല്‍ ബാങ്കിങ്ങിലുള്ള വിശ്വാസം ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് റിസര്‍വ് ബാങ്കിന്റെ നടപടി. പുതിയ നിര്‍ദേശം അനുസരിച്ച്
ആര്‍ബിഐയുടെ നിയന്ത്രണത്തിലുള്ള ബാങ്കുകള്‍ക്ക് മാത്രമേ ‘.bank.in’ ഡൊമെയ്ന്‍ രജിസ്റ്റര്‍ ചെയ്യാനും ഉപയോഗിക്കാനും കഴിയൂ. ഇതുവഴി യഥാര്‍ഥ ബാങ്ക് വെബ്സൈറ്റാണ് എന്ന് തിരിച്ചറിയാന്‍ ഉപഭോക്താക്കളെ സഹായിക്കുകയാണ് റിസര്‍വ് ബാങ്ക് ഉദ്ദേശിക്കുന്നത്.
ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എസ്ബിഐ എന്നി മുന്‍നിര ബാങ്കുകള്‍ ഇതിനകം മൈഗ്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ പേയ്മെന്റ് തട്ടിപ്പുകളുടെയും വ്യാജ ബാങ്കിങ് വെബ്സൈറ്റുകളുടെയും വര്‍ധനയെ തുടര്‍ന്നാണ് ആര്‍ബിഐയുടെ ഇടപെടല്‍. ഇന്ത്യന്‍ ബാങ്കുകളെ സംബന്ധിച്ച് എക്സ്ക്ലൂസീവ് ഡൊമെയ്ന്‍ വെരിഫൈ ചെയ്ത ഡിജിറ്റല്‍ ഐഡന്റിറ്റിയായി വര്‍ത്തിക്കും. ഇത് ഉപയോക്താക്കള്‍ക്ക് ഔദ്യോഗിക പോര്‍ട്ടലുകളെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സഹായിക്കും.
പുതിയ ഔദ്യോഗിക ബാങ്ക് യുആര്‍എല്ലുകളുടെ പട്ടിക
ഐസിഐസിഐ ബാങ്ക്: https://www.icici.bank.in/
എച്ച്ഡിഎഫ്സി ബാങ്ക്: https://www.hdfc.bank.in/
ആക്സിസ് ബാങ്ക്: https://www.axis.bank.in/
കൊട്ടക് മഹീന്ദ്ര ബാങ്ക്: https://www.kotak.bank.in/en/home.html
by Midhun HP News | Nov 22, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിക്കുന്നു. ഇന്ന് പവന് 1360 രൂപ വര്‍ധിച്ചതോടെ 92,000 രൂപ കടന്നിരിക്കുകയാണ് സ്വര്‍ണവില. 92,280 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ പുതിയ വില. ഗ്രാമിന് ആനുപാതികമായി 170 രൂപയാണ് ഉയര്‍ന്നത്. 11,535 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. അഞ്ചിന് 89,080 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് പടിപടിയായി വില ഉയര്‍ന്ന് 13ന് 94,000ന് മുകളില്‍ എത്തി. 13ന് രേഖപ്പെടുത്തിയ 94,320 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരം. തുടര്‍ന്ന് വില കുറയുന്നതാണ് ദൃശ്യമായത്.
യുഎസ് സമ്പദ് വ്യവസ്ഥ സജീവമായതോടെ ഓഹരി വിപണിയിലേക്ക് നിക്ഷേപകര്‍ തിരിച്ചെത്തിത്തുടങ്ങിയിട്ടുണ്ട്. ഇതാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. ഡോളര്‍ ശക്തിയാര്‍ജിച്ചത് അടക്കമുള്ള ഘടകങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.


by Midhun HP News | Nov 22, 2025 | Latest News, ദേശീയ വാർത്ത
ചെന്നൈ: സംഗീത സംവിധായകന് ഇളയരാജയുടെ ചിത്രങ്ങളോ പേരോ ദൃശ്യങ്ങളോ സാമ്പത്തിക ലാഭത്തിനായി അനുമതിയില്ലാതെ മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് താത്കാലികമായി തടഞ്ഞുകൊണ്ടു മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. തന്റെ വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നു ആവശ്യപ്പെട്ടു ഇളയരാജ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എന്‍ സെന്തില്‍ കുമാറിന്റെ ഇടക്കാല വിധി.
തന്റെ ചിത്രമോ പേരോ കലാസൃഷ്ടികളോ അതേപോലെയോ തമാശ രൂപത്തിലോ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെയോ യുട്യൂബ് ചാനലുകളിലോ സമൂഹ മാധ്യമങ്ങളിലോ മൂന്നാം കക്ഷികള്‍ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണം എന്നാണ് ഇളയരാജ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. തന്റെ ചിത്രങ്ങളോ അതിനു സമാനമായ കല്‍പ്പിത ചിത്രങ്ങളോ തെറ്റിദ്ധാരണ പരത്തുന്ന രൂപത്തില്‍ സാമ്പത്തിക ലാഭത്തിനായി ഉപയോഗിക്കുന്നുണ്ടെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ ആവശ്യമെന്നും ഹര്‍ജിയില്‍ പറഞ്ഞു.


Recent Comments