by Midhun HP News | Jan 10, 2026 | Latest News, കേരളം
പാലക്കാട്: യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം കൈകാര്യം ചെയ്യുമെന്ന തന്റെ പ്രസ്താവനയില്‍ മാപ്പ് പറയാന്‍ മനസില്ലെന്ന് സിപിഎം നേതാവ് എ കെ ബാലന്‍. പ്രസ്താവനയ്‌ക്കെതിരെ ജമാഅത്തെ ഇസ്ലാമി നല്‍കിയ വക്കീല്‍ നോട്ടീസിന് ഒരാഴചയ്ക്കുള്ളില്‍ മറുപടി നല്‍കും. എന്നാല്‍ നിരുപാധികം മാപ്പ് പറയാനോ നഷ്ടപരിഹാരം നല്‍കാനോ തനിക്ക് മനസില്ല. ജയിലിലില്‍ പോകാനാണ് അന്തിമ വിധിയെങ്കില്‍ സന്തോഷപൂര്‍വം സ്വീകരിച്ച് ജയിലില്‍ പോകും. കേസും കോടതിയും തന്നെ സംബന്ധിച്ച് പുത്തരിയല്ലെന്നും എ കെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘വിദ്യാര്‍ഥി ജീവിതത്തില്‍ മിച്ചഭൂമി സമരത്തില്‍ പങ്കെടുത്ത് 30 ദിവസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടന്ന ആളാണ് ഞാന്‍. എന്‍ജിഒ അധ്യാപക സമരവുമായി ബന്ധപ്പെട്ടും റിമാന്‍ഡിലായിട്ടുണ്ട്. മന്ത്രിയായിരുന്നപ്പോള്‍ എന്റെ പേരില്‍ ഉണ്ടായിരുന്ന പ്രധാനപ്പെട്ട കേസില്‍ ഒറ്റപ്പാലം കോടതി രണ്ടര വര്‍ഷം ശിക്ഷിച്ചിരുന്നു. പിറ്റേദിവസം തന്നെ ശിക്ഷയ്ക്ക് സ്റ്റേ വാങ്ങി. എനിക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെടുകയും ചെയ്തില്ല.
കേസും കോടതിയും എന്നെ സംബന്ധിച്ച് പുത്തരിയല്ല. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണ്. എന്നെയും എന്റെ പാര്‍ട്ടിയെയും പൊതുസമൂഹത്തിന്റെ മുന്നില്‍ അവഹേളിക്കുന്നതിനും അപമാനിക്കുന്നതിനും അപകീര്‍ത്തിപ്പെടുത്തുന്നതിനും വേണ്ടി പരപ്രേരണയിലൂടെ കെട്ടിച്ചമച്ചതാണ് ഈ ആരോപണം. ന്യൂനപക്ഷ വിരുദ്ധ മനസിന്റെ ഉടമയാണ് താന്‍ എന്ന് വരുത്തുന്നതിനുള്ള ശ്രമമാണ് നടന്നത്. 60 വര്‍ഷത്തിലേറെ കാലം നീണ്ടുനിന്നതാണ് എന്റെ പൊതുപ്രവര്‍ത്തനം.’- എ കെ ബാലന്‍ പറഞ്ഞു.
എ കെ ബാലന്റെ പ്രസ്താവനക്കെതിരെ ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ജമാഅത്തെ ഇസ്ലാമി വക്കീല്‍ നോട്ടീസയച്ചത്. വര്‍ഗീയകലാപം നടത്തിയെന്ന പ്രസ്താവന തിരുത്തണമെന്നും ജമാഅത്തെ ഇസ്ലാമി ആവശ്യപ്പെട്ടിട്ടുണ്ട്.


by Midhun HP News | Jan 10, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായി ജുഡീഷ്യല്‍ റിമാന്‍ഡില്‍ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ദേഹാസ്വാസ്ഥ്യം. വൈദ്യ പരിശോധനയ്ക്ക് രാജീവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഇന്ന് രാവിലെയാണ് ജയിലില്‍ വെച്ച് രാജീവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് ചികിത്സിക്കത്തക്ക ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടോ എന്നതടക്കം അറിയുന്നതിന് വേണ്ടിയാണ് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുന്നത്. സ്വര്‍ണക്കൊള്ള കേസില്‍ ഇന്നലെയാണ് കണ്ഠരര് രാജീവരെ എസ്‌ഐടി സംഘം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ തന്നെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷമാണ് കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയത്. കോടതി റിമാന്‍ഡ് ചെയ്ത രാജീവരെ ഇന്നലെ രാത്രി തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലിലേക്കാണ് കൊണ്ടുപോയത്.
കേസില്‍ അറസ്റ്റിലായ കണ്ഠരര് രാജീവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പാളി കടത്തിയ കേസിലാണ് ഇപ്പോള്‍ കണ്ഠരര് രാജീവര്‍ക്ക് എതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. കട്ടിളപ്പാളി കൊണ്ട് പോകാന്‍ തന്ത്രി ഒത്താശ ചെയ്തു, ആചാര ലംഘനത്തിന് കൂട്ട് നിന്നു തുടങ്ങിയ ആരോപണങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഉള്ളത്.
കട്ടിളപ്പാളി കൊണ്ട് പോകാന്‍ പോറ്റിക്കും മറ്റ് പ്രതികള്‍ക്കും മൗനാനുവാദം നല്‍കി. ആചാരങ്ങള്‍ പാലിച്ചില്ല. ചട്ടലംഘനം ദേവസ്വം ബോര്‍ഡിനെ അറിയിച്ചില്ലെന്നും അറസ്റ്റ് നോട്ടീസില്‍ എസ്ഐടി ചൂണ്ടിക്കാട്ടുന്നു. കട്ടിളപ്പാളി കേസില്‍ 13-ാം പ്രതിയാക്കിയാണ് കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. തെളിവുകളുടെയും മൊഴികളുടേയും അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നും എസ്‌ഐടി വ്യക്തമാക്കുന്നു.
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും തന്ത്രി കണ്ഠരര് രാജീവരുമായി ഉറ്റ ബന്ധമുണ്ടെന്നാണ് എസ്ഐടി കണ്ടെത്തല്‍. പോറ്റിക്ക് ശബരിമലയില്‍ സ്പോണ്‍സറായി വഴിയൊരുക്കിയത് തന്ത്രി കണ്ഠരര് രാജീവരാണ്. ശബരിമലയിലെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സ്വാധീനത്തിന് പിന്നില്‍ തന്ത്രി കണ്ഠരര് രാജീവരുമായുള്ള അടുപ്പമാണെന്നും ശബരിമല ജീവനക്കാര്‍ എസ്ഐടിക്ക് മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്.


by Midhun HP News | Jan 10, 2026 | Latest News, ജില്ലാ വാർത്ത
കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത്ഷായുടെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ 10.01.2026 തീയതി രാത്രി 7.00 മണി മുതൽ 11.30 മണി വരെയും 11.01.2026 തീയതി രാവിലെ 07.00 മണി മുതൽ വെെകുന്നേരം 06.00 മണി വരെയും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതാണ്.
10.01.2026 തീയതി രാത്രി 7.00 മണി മുതൽ 11.30 മണി വരെ ഡൊമസ്റ്റിക് എയർപോർട്ട് ശംഖുംമുഖം ആൾസെയിന്റ്സ്-ചാക്ക പേട്ട പള്ളിമുക്ക്-പാറ്റൂർ-ജനറൽ ആശുപത്രി- ആശാൻ സ്ക്വയർ- പഞ്ചാപുര-ബേക്കറി ഫ്ലെെഓവർ-പനവിള-കലാഭവൻമണി റോഡ്- വിമൻസ് കോളേജ് -ഗസ്റ്റ് ഹൌസ് റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല.
11.01.2026 തീയ്യതി രാവിലെ 07.00 മണി മുതൽ വെെകുന്നേരം 06.00 മണി വരെ വിമൻസ് കോളേജ് -തെെയ്ക്കാട്-തമ്പാനൂർ ഫ്ലൈഓവർ-ചൂരക്കാട്ടുപാളയം -പവർഹൌസ് റോഡ്-തകരപ്പറമ്പ് ഫ്ലൈ ഓവർ -ശ്രീകണ്ഠേശ്വരം പാർക്ക് – എസ് പി ഫോർട്ട്- മിത്രാനന്ദപുരം -വാഴപ്പളളി റോഡിലും, -അരിസ്റ്റോ ജംഗ്ക്ഷൻ -മാരാർജി ഭവൻ റോഡിലും, നോർക്കാ ജംഗ്ക്ഷൻ-സംഗീതകോളേജ് റോഡിലും വിമൻസ് കോളേജ് -വഴുതയ്ക്കാട്-പി എച്ച് ക്യൂ-ആൽത്തറ ജംഗ്ക്ഷൻ -വെളളയമ്പലം – ടി ടി സി – ഗോൾഫ് ലിങ്ക്സ്-ഉദയപാലസ് റോഡിലും, തമ്പാനൂർ ഫ്ലൈ ഓവർ -പൊന്നറ പാർക്ക്- അരിസ്റ്റോ ജംഗ്ക്ഷൻ- മോഡൽ സ്കൂൾ ജംഗ്ക്ഷൻ – പനവിള- ബേക്കറി ഫ്ലെെഓവർ-പഞ്ചാപുര-ആശാൻ സ്ക്വയർ- ജനറൽ ആശുപത്രി- പാറ്റൂർ-പള്ളിമുക്ക്-പേട്ട-ചാക്ക –ആൾസെയിന്റ്സ്-ശംഖുംമുഖം-ഡൊമസ്റ്റിക് എയർപോർട്ട് റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല.
ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള റോഡുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ലാത്തതും അത്തരത്തിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുന്നതുമാണ്.
വിമാനത്താവളത്തിലേക്കും, റെയിൽവെ സ്റ്റേഷനിലേക്കും വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കേണ്ടതാണ്.
തിരുവനന്തപുരം സിറ്റി പോലീസിന്റെ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കേണ്ടതാണ്.ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിലേക്ക് പൊതുജനങ്ങൾക്ക് 04712558731, 9497930055,എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.


by Midhun HP News | Jan 10, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ റ്റി.ബി ജംഗ്ഷന് സമീപം ക്ലബ്റോഡിൽ തെരുവ് നായയുടെ തല വാട്ടർപ്യൂരിഫയറിൻ്റെ ക്യാനിൽ അകപ്പെട്ടു. നാട്ടുകാർ അറിയച്ചതിനെ തുടർന്ന് ആറ്റിങ്ങൽ അഗ്നിശമനാരക്ഷാസേന ഗ്രേഡ്അസ്സി. സ്റ്റേഷൻഓഫീസർ സി.ആർ.ചന്ദ്രമോഹൻ്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ സതീശൻ, വൈശാഖൻ, ഫയർഓഫീസർ ഡ്രൈവർ പ്രശാന്ത്, വിജയ് എന്നിവർ സ്ഥലത്തെത്തി റോപ്പ്, ഷിയേഴ്സ് ഹാഡ്സ എന്നിവ ഉപയോഗിച്ച് പ്ലാസ്റ്റിക് ക്യാൻ മുറിച്ച് മാറ്റി നായയെ രക്ഷിച്ചു.


by Midhun HP News | Jan 10, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ആസ്മയ്ക്ക് ആയുര്‍വേദ തുള്ളി മരുന്ന് ചികിത്സയുണ്ടെന്ന് പറഞ്ഞ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയ പത്തനംതിട്ട എന്‍പി ആയുര്‍വേദ ആശുപത്രിയിലെ ഡോ. കെ സി സിദ്ധാര്‍ഥന് സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ 50,000 രൂപ പിഴയിട്ടു.
ആസ്മയ്ക്ക് കേരളത്തില്‍ 25 കേന്ദ്രങ്ങളില്‍ ചികിത്സ ലഭ്യമാണെന്നും പ്രഹേം, തൈറോയിഡ്, കാന്‍സര്‍, ആസ്മ, ബ്രെയിന്‍ ട്യൂമര്‍, ലിവര്‍ സിറോസിസ്, രക്തസമ്മര്‍ദം, അലര്‍ജി രോഗങ്ങള്‍, വെരിക്കോസ് തുടങ്ങിയ രോഗങ്ങള്‍ക്കും ചികിത്സയുണ്ടെന്നും സിദ്ധര്‍ഥന്‍ അവകാശവാദം ഉന്നയിച്ചിരുന്നു. കേരള സാഹതിത്യ പരിഷത്തിന്റെ പൊതുജനാരോഗ്യ കൂട്ടായ്മയായ കാപ്‌സ്യൂള്‍ കേരള നല്‍കിയ പരാതിയിലാണ് നടപടി.


by Midhun HP News | Jan 10, 2026 | Latest News, കേരളം
തൊടുപുഴ: താന്‍ ബിജെപിയില്‍ ചേരുമെന്ന് സിപിഎം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. ബിജെപി നേതാക്കളുടെ സൗകര്യാര്‍ഥം ഉടന്‍ മൂന്നാറില്‍ നടക്കുന്ന ചടങ്ങില്‍ തന്റെ പാര്‍ട്ടി പ്രവേശനം നടക്കുമെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി എസ് രാജേന്ദ്രന്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയില്‍ അംഗത്വമെടുക്കാന്‍ തീരുമാനിച്ച കാര്യം രാജേന്ദ്രന്‍ തുറന്നുപറഞ്ഞത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എ രാജയെ തോല്‍പിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചു പാര്‍ട്ടിയില്‍നിന്നു രാജേന്ദ്രനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് സിപിഎമ്മുമായി ഇടഞ്ഞുനില്‍ക്കുകയായിരുന്നു അദ്ദേഹം. സസ്പെന്‍ഷന്‍ കാലാവധി അവസാനിച്ചിട്ടും തിരികെ പാര്‍ട്ടിയില്‍ പ്രവേശിപ്പിക്കാതിരുന്നതോടെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ബിജെപി അംഗത്വമെടുത്താലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തില്‍ മത്സരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്കായി രാജേന്ദ്രന്‍ വോട്ടഭ്യര്‍ത്ഥിച്ചത് വാര്‍ത്തയായിരുന്നു. ഇടമലക്കുടി, ദേവികുളം ഉള്‍പ്പെടെയുള്ള തോട്ടം മേഖലയിലായിരുന്നു രാജേന്ദ്രന്‍ വോട്ടു തേടിയിറങ്ങിയത്. സിപിഎമ്മുമായി കഴിഞ്ഞ നാലുവര്‍ഷമായി അകന്ന് നില്‍ക്കുകയായിരുന്നു രാജേന്ദ്രന്‍. 15 വര്‍ഷം സിപിഎം എംഎല്‍എ ആയിരുന്നു എസ് രാജേന്ദ്രന്‍.


Recent Comments