by Midhun HP News | Nov 21, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. തിരുവനന്തപുരം ആനാട് ഇരിഞ്ചയം കുഴിവിള അശ്വതി ഭവനിൽ എൻ ജെ വിഷ്ണുവിന്റെ ഭാര്യ കെ വി വിനയയാണ് മരിച്ചത്. 26 വയസ്സായിരുന്നു. കഴിഞ്ഞ 40 ദിവസമായി ചികിത്സയിലായിരുന്നു. പനി ബാധിച്ചതിനെ തുടർന്ന് ആദ്യം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലാണ് ചികിത്സ തേടിയത്. രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. വിനയയുടെ വീട്ടിൽ നിന്നു ശേഖരിച്ച ജല സാംപിളിന്റെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല.
സംസ്ഥാനത്ത് മസ്തിഷ്കജ്വരം ബാധിച്ച് ഈ മാസം ചികിത്സ തേടിയ 17 പേരിൽ 7 പേരാണ് മരിച്ചത്. ഈ വർഷം ഇതുവരെ 170 പേർക്കാണ് രോഗം ബാധിച്ചത്. 40 പേർക്ക് ജീവൻ നഷ്ടമായി. തിരുവനന്തപുരം ജില്ലയിൽ ഇതിനകം 8 പേർ മരിച്ചു.


by Midhun HP News | Nov 21, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 160 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 91,280 രൂപ. ഗ്രാമിന് 20 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 11,410 രൂപയാണ്. ഇന്നലെ രണ്ട് തവണയാണ് സ്വര്‍ണ വിലയില്‍ മാറ്റമുണ്ടായത്. രാവിലെ 91,440 രൂപയായിരുന്ന പവന്‍ വിലയില്‍ വൈകുന്നേരത്തോടെ ഇടിവുണ്ടായി 91,120 ലെത്തി.
ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. അഞ്ചിന് 89,080 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് പടിപടിയായി വില ഉയര്‍ന്ന് 13ന് 94,000ന് മുകളില്‍ എത്തി. 13ന് രേഖപ്പെടുത്തിയ 94,320 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരം.
യുഎസ് സമ്പദ് വ്യവസ്ഥ സജീവമായതോടെ ഓഹരി വിപണിയിലേക്ക് നിക്ഷേപകര്‍ തിരിച്ചെത്തിത്തുടങ്ങിയിട്ടുണ്ട്. ഇതാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.


by Midhun HP News | Nov 21, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ചയുടെ ബുദ്ധികേന്ദ്രം മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ ആണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. സ്വര്‍ണത്തട്ടിപ്പിന്റെ തുടക്കം പത്മകുമാറില്‍ നിന്നാണ്. കട്ടിളപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറാനുള്ള നിര്‍ദേശം നല്‍കിയത് പത്മകുമാറാണ്. 2019 ഫെബ്രുവരിയിലായിരുന്നു ഇടപെടലെന്നും എസ്‌ഐടിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഉണ്ണികൃഷ്ണന്‍ പോറ്റി സ്‌പോണ്‍സറാകാന്‍ സന്നദ്ധനായി വന്നിട്ടുണ്ടെന്നും, കട്ടിളപ്പാളി സ്വര്‍ണം പൂശാന്‍, ബോര്‍ഡിന്റെ അനുമതിയോടെ പോറ്റിയുടെ കൈവശം കൊടുത്തു വിടണമെന്നും 2019 ഫെബ്രുവരി ആദ്യം ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗത്തില്‍ പത്മകുമാര്‍ നിര്‍ദേശം വെച്ചു. എന്നാല്‍ അത്തരത്തില്‍ ബോര്‍ഡിനു മാത്രമായി തീരുമാനമെടുത്ത് കട്ടിളപ്പാളി കൊടുത്തുവിടാന്‍ സാധിക്കില്ലെന്ന് ബോര്‍ഡ് യോഗത്തില്‍ പൊതുവായ തീരുമാനമുണ്ടായി.
ഇതിനുശേഷമാണ് സ്വര്‍ണപ്പാളികള്‍ പോറ്റിക്ക് കൈമാറാനായി അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍ വഴിയുള്ള കത്തിടപാടുകള്‍ ആരംഭിക്കുന്നത്. ഇത്തരത്തിലുള്ള കത്തിലാണ് മുരാരി ബാബു സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളികള്‍ ചെമ്പ് എന്നു രേഖപ്പെടുത്തിയത്. ബോര്‍ഡ് യോഗം തന്റെ നിര്‍ദേശം അംഗീകരിക്കാതിരുന്നതിനാലാണ് പത്മകുമാര്‍ താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ വഴി കത്തിടപാടുകളിലൂടെ വിഷയം വീണ്ടും ബോര്‍ഡിന് മുന്നിലേക്ക് കൊണ്ടു വന്നതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പാണ് പത്മകുമാറിന് കുരുക്കായത് എന്നാണ് റിപ്പോർട്ടുകൾ. ബോര്‍ഡ് അറിയാതെ പത്മകുമാര്‍ മിനിറ്റ്‌സില്‍ തിരുത്തല്‍ വരുത്തിയെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. ദേവസ്വം ആസ്ഥാനത്തു നടത്തിയ റെയ്ഡിലാണ് തിരുത്തൽ വരുത്തിയ നിര്‍ണായക ഫയല്‍ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തുന്നത്. ഇക്കാര്യം എസ്‌ഐടി കഴിഞ്ഞ തവണ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അനുകൂലമായി നിലപാടു സ്വീകരിക്കാന്‍ പത്മകുമാര്‍ തന്റെ ഓഫീസിലെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നതായി ദേവസ്വം മുന്‍ കമ്മീഷണറായിരുന്ന വാസുവും മൊഴി നല്‍കിയിട്ടുണ്ട്.
നേരത്തെ ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെയും മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാറിനെയും ചോദ്യം ചെയ്തപ്പോള്‍, ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ പത്മകുമാര്‍ നിര്‍ദേശം നല്‍കിയതായി മൊഴി നല്‍കിയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി എങ്ങനെ പങ്കുചേര്‍ന്നു എന്നതു സംബന്ധിച്ച് ഇന്നലെ നടന്ന ചോദ്യം ചെയ്യലില്‍ പത്മകുമാര്‍ മറുപടി നല്‍കിയില്ല എന്നാണ് റിപ്പോര്‍ട്ട്. പത്മകുമാറിനെ അടുത്ത ദിവസം തന്നെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് എസ്‌ഐടിയുടെ തീരുമാനം.


by Midhun HP News | Nov 21, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ ഗവ.മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒപി ഡ്യൂട്ടി ബഹിഷ്‌കരിക്കും. എംബിബിഎസ് ഉള്‍പ്പെടെയുള്ള കോഴ്‌സുകളുടെ തിയറി ക്ലാസുകളിലും പങ്കെടുക്കില്ല. 29നും ഒപി ബഹിഷ്‌കരണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഒപികളില്‍ പിജി വിദ്യാര്‍ഥികളും ഹൗസ് സര്‍ജന്‍മാരും മാത്രമേ ഉണ്ടാകൂ. ലേബര്‍ റൂം, ഐസിയു, അടിയന്തര ശസ്ത്രക്രിയകള്‍ എന്നിവയില്‍ ഡോക്ടര്‍മാര്‍ ഹാജരാകും. ശമ്പളകുടിശിക വിതരണം ചെയ്യുക, പുതിയ തസ്തികകള്‍ സൃഷ്ടിക്കുക എന്നീ ആവശ്യങ്ങളുമായി കെജിഎംസിടിഎയുടെ ആഭിമുഖ്യത്തിലാണ് റിലേ സമരം നടക്കുന്നത്.പ്രതിഷേധ ദിനങ്ങളില്‍ അടിയന്തിര ചികിത്സ ഒഴികെയുള്ള ആവശ്യങ്ങള്‍ക്ക് ആശുപത്രികളില്‍ വരുന്നത് പൊതുജനങ്ങള്‍ ഒഴിവാക്കണമെന്നും സമരക്കാര്‍ അഭ്യര്‍ത്ഥിച്ചു. ആവശ്യങ്ങള്‍ അടിയന്തിരമായി പരിഹരിച്ചില്ലെങ്കില്‍, തദ്ദേശ തിരഞ്ഞെടുപ്പുകള്‍ക്കു ശേഷം സമരപരിപാടികള്‍ ശക്തമാക്കുവാന്‍ സംഘടന നിര്‍ബന്ധിതമാകുമെന്നും ഭാരവാഹികള്‍.


by Midhun HP News | Nov 20, 2025 | Latest News, കേരളം
കൊല്ലം: കൊല്ലത്ത് വന്‍ തീപിടിത്തം. തങ്കശേരി ആല്‍ത്തറമുടിലെ ഉന്നതിക്കാണ് തീപിടിച്ചത്. അഞ്ച് വീടുകള്‍ കത്തിനശിച്ചു. മറ്റ് വീടുകളിലേക്ക് തീപടര്‍ന്നു.
ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി . ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം.
by Midhun HP News | Nov 20, 2025 | Latest News, ദേശീയ വാർത്ത
മുംബൈ: പരിക്കേറ്റ് പുറത്തിരിക്കുന്ന ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ തിരിച്ചുവരവ് വൈകും. വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കക്കെയ്‌ക്കെതിരായ ഏകദിന പരമ്പരയിലേക്ക് ഹര്‍ദികിനെ പരിഗണിക്കില്ല. തുടയ്ക്കേറ്റ പരിക്കിനെ തുടർന്നു നിലവിൽ താരം ബംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ്.
ഈ മാസം 30, ഡിസംബര്‍ 3, ഡിസംബര്‍ 6 തീയതികളിലാണ് ഏകദിന പോരാട്ടങ്ങള്‍. ഏകദിന ടീമിലേക്കുള്ള സാധ്യതകള്‍ നിലനില്‍ക്കാത്തതിനാല്‍ തന്നെ ഹര്‍ദിക് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ കളിക്കാമെന്ന പ്രതീക്ഷയിലാണ്. അതിനു മുന്‍പ് താരം സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ബറോഡയ്ക്കായി കളിക്കും.
അതേസമയം അടുത്ത ആഴ്ച മുതല്‍ ബറോഡ ടീമിനൊപ്പം ചേരാനായിരുന്നു ഹര്‍ദികിന്റെ ആദ്യ തീരുമാനം. എന്നാല്‍ നിലവില്‍ താരം ഈ മാസം 30ലേയോ അല്ലെങ്കില്‍ ഡിസംബര്‍ 2നു നടക്കുന്ന മത്സരത്തിലോ ബറോഡയ്ക്കായി ഇറങ്ങും. പ്രോട്ടീസിനെതിരായ ടി20 പരമ്പരയ്ക്കു മുന്‍പ് താരത്തിനു മൂന്ന് മത്സരങ്ങളെങ്കിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കളിക്കാന്‍ അവസരം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏകദിന പരമ്പരയ്ക്കുള്ള ടീമിലേക്ക് ഹര്‍ദികിനെ പരിഗണിച്ചാലും താരത്തിനു മൂന്ന് മത്സരങ്ങളും കളിക്കാന്‍ സാധിക്കില്ല. അതിനാല്‍ കൂടിയാണ് ഹര്‍ദികിനെ പരിഗണിക്കുന്നതില്‍ ബിസിസിഐ വിമുഖത കാണിക്കുന്നത്. താരം രണ്ട് മാസത്തോളമായി കളത്തിനു പുറത്താണെന്നതും ബിസിസിഐ പരിഗണിക്കുന്നു.
മാത്രമല്ല ഏകദിനത്തേക്കാള്‍ കൂടുതല്‍ ഹര്‍ദികിനെ ടി20യില്‍ പ്രയോജനപ്പെടുത്തുക എന്നതാണ് ഇന്ത്യന്‍ ടീമിന്റെ പദ്ധതികള്‍. പ്രത്യേകിച്ച് ടി20 ലോകകപ്പ് വരുന്ന സാഹചര്യത്തില്‍.


Recent Comments