ട്രെയിൻ ​സർവീസിൽ നാളെ മുതൽ നിയന്ത്രണം, കൊല്ലം–എറണാകുളം മെമു റദ്ദാക്കി; ഏതാനും തീവണ്ടികൾ ആലപ്പുഴ വഴി

തിരുവനന്തപുരം: അറ്റകുറ്റപ്പണികളുടെ ഭാ​ഗമായി ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കുമിടയിൽ പാലത്തിന്റെ നവീകരണം നടക്കുന്നതിനാലാണ് നിയന്ത്രണം. ശനിയാഴ്ച (22 ന് ) രാത്രി 9.05ന് പുറപ്പെടേണ്ട കൊല്ലം–എറണാകുളം മെമു റദ്ദാക്കി. ഏതാനും ട്രെയിനുകളുടെ സർവീസ് ഭാ​ഗികമായി ചുരുക്കിയിട്ടുണ്ട്.

നാളത്തെ മധുര–ഗുരുവായൂർ എക്സ്പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. ഞായറാഴ്ച ഗുരുവായൂർ–മധുര എക്സ്പ്രസ് കൊല്ലത്ത് നിന്ന് സർവീസ് ആരംഭിക്കും. നാളത്തെ നാഗർകോവിൽ–കോട്ടയം എക്സ്പ്രസ് കായംകുളത്ത് യാത്ര അവസാനിപ്പിക്കും. 21ന് 3.20ന് പുറപ്പെടുന്ന ചെന്നൈ–തിരുവനന്തപുരം സൂപ്പർ 22ന് കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. നാളെ വൈകിട്ട് 5.15ന് തിരുവനന്തപുരത്തുനിന്നു പുറപ്പെടേണ്ട തിരുവനന്തപുരം–ചെന്നൈ സൂപ്പർ കോട്ടയത്ത് നിന്ന് രാത്രി 8.05ന് സർവീസ് ആരംഭിക്കും.

22ന് ആലപ്പുഴ വഴി തിരിച്ചു വിടുന്ന ട്രെയിനുകൾ

‌‌തിരുവനന്തപുരം–ചെന്നൈ മെയിൽ, തിരുവനന്തപുരം–ശ്രീഗംഗാനഗർ വീക്ക്‌ലി, തിരുവനന്തപുരം നോർത്ത്–ലോകമാന്യതിലക് വീക്ക്‌ലി, തിരുവനന്തപുരം നോർത്ത്–ബെംഗളൂരു ഹംസഫർ, തിരുവനന്തപുരം–മംഗളൂരു മലബാർ, കന്യാകുമാരി–ദിബ്രുഗഡ് വിവേക് എക്സ്പ്രസ്, തിരുവനന്തപുരം–രാമേശ്വരം അമൃത എക്സ്പ്രസ്, തിരുവനന്തപുരം നോർത്ത്–നിലമ്പൂർ രാജ്യറാണി, തിരുവനന്തപുരം–മംഗളൂരു എക്സ്പ്രസ്.

കണ്ടെയ്‌നര്‍ ലോറി തട്ടി വീണ മരക്കൊമ്പ് കാറില്‍ തുളച്ചു കയറി; യുവതിക്ക് ദാരുണാന്ത്യം

കണ്ടെയ്‌നര്‍ ലോറി തട്ടി വീണ മരക്കൊമ്പ് കാറില്‍ തുളച്ചു കയറി; യുവതിക്ക് ദാരുണാന്ത്യം

തൃശൂര്‍: ഓടിക്കൊണ്ടിരുന്ന കാറില്‍ മരക്കൊമ്പ് തുളച്ചു കയറി പരിക്കേറ്റ യുവതി മരിച്ചു. എടപ്പാള്‍ പൊല്‍പ്പാക്കര മാണിക്യപ്പാലം ചെട്ടിക്കുന്നത്ത് ആതിരയാണു (27) മരിച്ചത്. ഒപ്പം സഞ്ചരിച്ചിരുന്ന കാര്‍ ഡ്രൈവര്‍ തവനൂര്‍ തൃപ്പാളൂര്‍ കാളമ്പ്ര വീട്ടില്‍ സെയ്ഫിനു പരിക്കേറ്റു.

ഇന്നലെ വൈകിട്ടു 6.45ന് സംസ്ഥാനപാതയില്‍ കടവല്ലൂര്‍ അമ്പലം സ്റ്റോപ്പിനു സമീപമാണ് അപകടം ഉണ്ടായത്.കണ്ടെയ്‌നര്‍ ലോറി തട്ടി പൊട്ടിവീണ മരക്കൊമ്പ് ഓടിക്കൊണ്ടിരുന്ന കാറിന്റെ ചില്ലു തുളച്ച് അകത്ത് കയറുകയായിരുന്നു.

കോഴിക്കോടു ഭാഗത്തു നിന്ന് വന്നിരുന്ന ലോറി മരത്തില്‍ ഇടിച്ചതോടെ ഒടിഞ്ഞ വലിയ കൊമ്പ് എതിര്‍ദിശയില്‍ വന്നിരുന്ന കാറില്‍ പതിക്കുകയായിരുന്നു. കുന്നംകുളം ഭാഗത്തു നിന്ന് എടപ്പാളിലേക്കു പോകുകയായിരുന്ന കാറിന്റെ മുന്‍സീറ്റിലായിരുന്നു ആതിര. കാറിന്റെ മുന്‍വശത്തെ ചില്ലു തുളച്ച് അകത്തു കയറിയ കൊമ്പ് ആതിരയുടെ തലയില്‍ ഇടിച്ച ശേഷം പിന്‍വശത്തെ ചില്ലു കൂടി തകര്‍ത്തു.

അപകടത്തിന് പിന്നാലെ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് യുവതിയെയും ഡ്രൈവറെയും പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആതിരയുടെ ജീവന്‍ രക്ഷിക്കാനായില്ല. അപകടം വരുത്തിയ ലോറി നിര്‍ത്താതെ പോയി. എടപ്പാള്‍ കെവിആര്‍ ഓട്ടോമോബൈല്‍സിലെ ജീവനക്കാരിയാണ്. ഭര്‍ത്താവ്: വിഷ്ണു. സഹോദരങ്ങള്‍: അഭിലാഷ്, അനു

ഒരാള്‍ വോട്ട് ചെയ്യാന്‍ സര്‍ക്കാര്‍ ചെലവാക്കുന്നത് എത്ര രൂപ? കണക്കുകള്‍ അറിയാം

ഒരാള്‍ വോട്ട് ചെയ്യാന്‍ സര്‍ക്കാര്‍ ചെലവാക്കുന്നത് എത്ര രൂപ? കണക്കുകള്‍ അറിയാം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സര്‍ക്കാരിനെ സംബന്ധിച്ച് നല്ല ചെലവുള്ള പരിപാടിയാണ്. സംസ്ഥാനത്തെ എല്ലാ വോട്ടര്‍മാരെയും പോളിങ് ബൂത്തിലെത്തിക്കാനുള്ള നടപടികള്‍ക്കായി സര്‍ക്കാര്‍ വലിയ തുകയാണ് ചെലവാക്കുന്നത്. ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടികള്‍, അവര്‍ക്കുള്ള പ്രത്യേക അലവന്‍സ്, വോട്ടിങ് മെഷീന്‍, സ്റ്റേഷനറി സാധനങ്ങള്‍, ഗതാഗതം, വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ തയ്യാറാക്കല്‍, വോട്ടെണ്ണല്‍ എന്നിങ്ങനെ പോകുന്നു ഈ ചെലവുകള്‍.

2.86 കോടി പേരാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടികയിലുള്ളത്. അങ്ങനെ നോക്കുമ്പോള്‍ ഇത്തവണ തെരഞ്ഞെടുപ്പിനായി സര്‍ക്കാരിന് 200 കോടി രൂപക്ക് മുകളില്‍ ചെലവ് വരുമെന്നാണ് പ്രാഥമിക കണക്കുകള്‍. അതായത് തെരഞ്ഞെടുപ്പില്‍ ഒരു വോട്ടര്‍ വോട്ടുചെയ്യുന്നതിന് സര്‍ക്കാരില്‍ നിന്ന് ചെലവാകുന്നത് 70 രൂപ.

2020ലെ തെരഞ്ഞെടുപ്പിന് സര്‍ക്കാരിന് ചെലവായത് 169 കോടി രൂപയാണ്. ഓരോ അഞ്ചു വര്‍ഷം കഴിയുമ്പോഴും തെരഞ്ഞെടുപ്പ് ചെലവില്‍ ഗണ്യമായ വര്‍ധനയാണ് ഉണ്ടാകുന്നത്. 2010ലെ തിരഞ്ഞെടുപ്പിന് 65 ലക്ഷം രൂപയായിരുന്നു സര്‍ക്കാര്‍ ചെലവിട്ടത്. 2015 ല്‍ ചെലവ് 88 കോടിയായി, 35 ശതമാനം വര്‍ധന. 2020ല്‍ 92 ശതമാനം വര്‍ധനയോടെ 168.82 കൂടി രൂപയായി ചെലവ്. ഈ കണക്കുകളില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന്റെ ചെലവോ, അവിടത്തെ ഉദ്യോഗസ്ഥരുടെ ശമ്പളമോ ഉള്‍പ്പെടുന്നില്ല. ഉപതെരഞ്ഞെടുപ്പുകള്‍ക്ക് വേണ്ടിയും സര്‍ക്കാര്‍ നല്ലൊരു തുക എല്ലാക്കൊല്ലവും മുടക്കുന്നുണ്ട്. 2022-23ല്‍ 3.02 കോടി രൂപയായിരുന്നു ചെലവ്. 2021-22ല്‍ ഇത് 3.33 കോടി രൂപയും.

നടൻ തിലകന്റെ മകനും ഭാര്യയും മത്സരരം​ഗത്ത്; ബിജെപി സ്ഥാനാർത്ഥികൾ

നടൻ തിലകന്റെ മകനും ഭാര്യയും മത്സരരം​ഗത്ത്; ബിജെപി സ്ഥാനാർത്ഥികൾ

കൊച്ചി: അന്തരിച്ച പ്രമുഖ നടന്‍ തിലകന്റെ മകനും ഭാര്യയും തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്ത്. തികന്റെ മകനായ ഷിബു തിലകന്‍, ഭാര്യ ലേഖ എന്നിവരാണ് തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. തൃപ്പൂണിത്തുറ നഗരസഭയിലേക്കാണ് ബിജെപി ടിക്കറ്റില്‍ ഇവര്‍ ജനവിധി തേടുന്നത്.

തൃപ്പൂണിത്തുറ നഗരസഭ 20 -ാം വാര്‍ഡിലാണ് ഷിബു തിലകന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്നത്. ഭാര്യ ലേഖ 19-ാം വാര്‍ഡിലും ബിജെപി സ്ഥാനാര്‍ത്ഥിയായി ജനഹിതം തേടുന്നു. തിരുവാങ്കുളം കേശവൻപടിയിലാണ് ഷിബുവും കുടുംബവും താമസിക്കുന്നത്. കുടുംബം മുഴുവന്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്കൊപ്പം നടന്നപ്പോഴാണ് 1996 മുതല്‍ ഷിബു തിലകന്‍ ബിജെപി രാഷ്ട്രീയത്തിനൊപ്പം ചേര്‍ന്നത്. കഴിഞ്ഞ തവണ ഷിബു മത്സരിച്ചെങ്കിലും വിജയിച്ചിരുന്നില്ല. തിലകന്റെ ആറ് മക്കളില്‍ ഷിബു മാത്രമാണ് രാഷ്ട്രീയത്തിലുള്ളത്. ഏതാനും സിനിമകളിലും ഷിബു അഭിനയിച്ചിട്ടുണ്ട്.

ജോലി സമ്മര്‍ദം: എസ്‌ഐആര്‍ ക്യാംപ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു

ജോലി സമ്മര്‍ദം: എസ്‌ഐആര്‍ ക്യാംപ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ എസ്‌ഐആര്‍ ക്യാംപ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു. അരിക്കുളം കെപിഎംഎസ് സ്‌കൂളിലെ അധ്യാപകനായ അബ്ദുള്‍ അസീസ് ആണ് കുഴഞ്ഞുവീണത്.അരിക്കുളം പഞ്ചായത്ത് 152ാം ബൂത്തിലെ ബിഎല്‍ഒയാണ് അസീസ്. ഇദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എസ്ഐആര്‍ ഫോം തിരിച്ചുവാങ്ങാനുള്ള ക്യാംപിന്റെ നടത്തിപ്പിനിടെ അസീസ് കുഴഞ്ഞുവീഴുകയായിരുന്നു.അസീസ് ജോലി സമ്മര്‍ദം നേരിട്ടിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. രോഗാവസ്ഥ പറഞ്ഞിട്ടും അസീസിനെ ബിഎല്‍ഒയുടെ ചുമതലകളില്‍ നിന്ന് ഒഴിവാക്കിയില്ലെന്നും പരാതിയുണ്ട്. അതേസമയം കണ്ണൂര്‍ പയ്യന്നൂരില്‍ ബിഎല്‍ഒ അനീഷ് ജോര്‍ജിന്റെ ആത്മഹത്യക്ക് കാരണം എസ്ഐആര്‍ ജോലിയിലെ സമ്മര്‍ദമാണെന്ന് കുടുംബം ആരോപിച്ചിരുന്നു. സമാനരീതിയില്‍ ജോലി സമ്മര്‍ദം നേരിടുന്നതായി നിരവധി ബിഎല്‍ഒമാര്‍ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം കല്ലറയില്‍ ബിഎല്‍ഒ അനില്‍ കുഴഞ്ഞുവീണിരുന്നു. ജോലി സമ്മര്‍ദമാണ് ആരോഗ്യപ്രശ്നത്തിന് ഇടയാക്കിയതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.

പി വി അന്‍വറിന്റെ വീട്ടില്‍ ഇ ഡി റെയ്ഡ്; സഹായികളുടെ വീട്ടിലും പരിശോധന

പി വി അന്‍വറിന്റെ വീട്ടില്‍ ഇ ഡി റെയ്ഡ്; സഹായികളുടെ വീട്ടിലും പരിശോധന

മലപ്പുറം: മുന്‍ എംഎല്‍എ പി വി അന്‍വറിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്(ഇഡി) റെയ്ഡ്. മലപ്പുറം ഒതായിയിലെ വീട്ടിലാണ് പരിശോധന നടത്തിയത്. ഇന്ന് രാവിലെയോടെയാണ് ഇ ഡി സംഘം അന്‍വറിന്റെ വീട്ടിലെത്തിയത്. സ്ഥലത്തിന്റെ രേഖകള്‍ ഉപയോഗിച്ച് വായ്പ എടുത്തതുമായി ബന്ധപ്പെട്ടാണ് പരിശോധന.

അന്‍വറിന്റെ സഹായിയുടെ വീട്ടിലും ഇഡി സംഘം പിശോധന നടത്തി. കെഎഫ്സി(കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍)യില്‍നിന്ന് 12 കോടി വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്നാണ് വിവരം. നേരത്തെ കെഎഫ്സി വായ്പയുമായി ബന്ധപ്പെട്ട് വിജിലന്‍സും അന്‍വറിന്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. സ്ഥാപനത്തിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തിരിമറി നടത്തി എന്നായിരുന്നു വിജിലന്‍സിന് മുന്‍പാകെ എത്തിയ കേസ്.

ഇടതുപക്ഷ ബന്ധം ഉപേക്ഷിച്ച അന്‍വര്‍ ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രലിലാണ്. നിലമ്പൂരിലെ എംഎല്‍എ ആയിരുന്ന അന്‍വര്‍ കഴിഞ്ഞ തവണ നിലമ്പൂരില്‍ പരാജയപ്പെട്ടിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അന്‍വര്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.