സംസ്ഥാന ഭിന്നശേഷി സർഗോത്സവം ജനുവരി 19 മുതൽ 21 വരെ തിരുവനന്തപുരത്ത്

സംസ്ഥാന ഭിന്നശേഷി സർഗോത്സവം ജനുവരി 19 മുതൽ 21 വരെ തിരുവനന്തപുരത്ത്

കേരളത്തിലെ ഭിന്നശേഷി മേഖലയിലെ കലാ, കായിക, സൃഷ്ടിപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാനതല ഭിന്നശേഷി സർഗോത്സവമായ ‘സവിശേഷ – കാർണിവൽ ഓഫ് ഡിഫറന്റ് ജനുവരി 19 മുതൽ 21 വരെ തിരുവനന്തപുരത്ത് നടക്കും.

കായിക രംഗത്ത് മികവ് തെളിയിച്ച പ്രതിഭകളാണ് സവിശേഷ സ്പോർട്സിൽ പങ്കെടുക്കുക. കഴിഞ്ഞ 15 വർഷത്തിനിടെ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ഭിന്നശേഷി സ്പോർട്സ് ഇനത്തിൽ ജില്ലയിൽ അദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയവർ, സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്തവർ, ദേശീയ അന്തർദേശീയ തലത്തിൽ പങ്കെടുത്തവർ എന്നിവർക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.

ഒരാൾക്ക് അത് ലറ്റിക് വിഭാഗത്തിൽ രണ്ട് ഇനങ്ങളിൽ മാത്രമേ മത്സരിക്കുവാൻ സാധിക്കുകയുളളു. ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവർക്ക് 400 മീറ്റർ ഓട്ടം, ലോംഗ് ജമ്പ്, ഷോട്ട്പുട്ട് എന്നിവയിൽ മാത്രമാണ് അവസരം. ഡ്വാർഫ് കാറ്റഗറിയിൽപ്പെട്ടവർ ഷോട്ട്പുട്ടിൽ പങ്കെടുക്കാം. രജിസ്റ്റർ ചെയ്ത് അംഗീകരിച്ച ഭിന്നശേഷിക്കാർക്ക് മാത്രമേ മത്സര ഇനത്തിൽ പങ്കെടുക്കുവാൻ സാധിക്കുകയുളളു.

ജില്ലകളിൽ ജനുവരി 14വരെ രജിസ്ട്രേഷൻ നടത്താം. സ്പോർട്സ് ഇനത്തിൽ ജില്ലയിൽ നിന്നും താരങ്ങളെ തിരഞ്ഞെടുക്കുന്ന ചുമതല ജില്ലാ സാമൂഹ്യനീതി ഓഫീസറിൽ നിക്ഷിപ്തമാണ്. നിശ്ചിത മാതൃകയിൽ പൂരിപ്പിച്ച അപേക്ഷ ഫോറം ജനുവരി 14ന് മുമ്പ് ജില്ലാ സാമൂഹ്യനീതി ഓഫീസിൽ ലഭ്യമാക്കേണ്ടതാണ്. dctvmsid@gmail.com എന്ന ഇമെയിലിൽ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 8281483887.

‘ഒന്നാം നിലയിൽ നിന്ന് താഴെ വീണു, ‍ഞാൻ മരിച്ചെന്ന് അവരെല്ലാം കരുതി’; വെളിപ്പെടുത്തി ഇന്ത്യൻ താരം

‘ഒന്നാം നിലയിൽ നിന്ന് താഴെ വീണു, ‍ഞാൻ മരിച്ചെന്ന് അവരെല്ലാം കരുതി’; വെളിപ്പെടുത്തി ഇന്ത്യൻ താരം

മുംബൈ: പത്താം വയസിൽ താൻ മരണത്തെ മുഖാമുഖം കണ്ടെന്നു വെളിപ്പെടുത്തി ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ജെമിമ റോ‍ഡ്രി​​ഗ്സ്. ഒരു ഓഡിറ്റോറിയത്തിന്റെ ഒന്നാം നിലയിൽ നിന്നു താൻ താഴേക്കു വിണിട്ടുണ്ടെന്നാണ് താരം വ്യക്തമാക്കിയത്. പത്ത് വയസുള്ളപ്പോൾ മറ്റു കുട്ടികളോടൊപ്പം കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വീട്ടുകരെല്ലാം ഭയന്നു പോയി. ഭാ​ഗ്യത്തിനു അപകടത്തിൽ ​ഗുരുതരമായ പരിക്കുകളൊന്നും സംഭവിച്ചില്ലെന്നും ജെമിമ വെളിപ്പെടുത്തി. ഒരഭിമുഖത്തിനിടെയാണ് താരം കുട്ടിക്കാല അനുഭവം പറഞ്ഞത്.

;എനിക്ക് അന്ന് എട്ടോ, പത്തോ വയസാണ്. പള്ളിയിലെ ഒരു പരിപാടിയുടെ ഭാഗമായി ബന്ധുക്കളെല്ലാം ഓഡിറ്റോറിയത്തിലായിരുന്നു. ഞങ്ങൾ കുട്ടികൾ കളിക്കുകയായിരുന്നു. കളിക്കുന്നതിനിടെ ഒരു പെട്ടിയിൽ ചവിട്ടിയതും ഞാന്‍ ഒന്നാം നിലയിൽ നിന്നു താളേക്ക് പതിച്ചു. താഴെ ഇരുന്ന് ഒരാൾ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. അവരുടെ തലയിലേക്കാണു ഞാൻ വീണത്. എനിക്കൊപ്പമുണ്ടായിരുന്ന കുട്ടികൾ ഞാൻ മരിച്ചു പോയെന്നാണ് കരുതിയത്. ആ വീഴ്ച അത്തരത്തിലായിരുന്നു. എന്നാൽ എനിക്ക് കാര്യമായൊന്നും സംഭവിച്ചില്ല’- ജെമിമ വ്യക്തമാക്കി.

നിലവിൽ വനിതാ പ്രീമിയർ ലീ​ഗ് കളിക്കുകയാണ് താരം. ഇത്തവണ ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റൻ ജെമിമയാണ്.

ഇക്കഴിഞ്ഞ വനിതാ ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ സെമിയിൽ താരം ഐതിഹാസിക ഇന്നിങ്സ് കളിച്ച് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചിരുന്നു. താരം നേടിയ 127 റൺസിന്റെ ബലത്തിലാണ് ഇന്ത്യ ഫൈനലുറപ്പിച്ചതും ഫൈനലിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി കന്നി ഏകദിന ലോകകപ്പ് ഉയർത്തിയതും. 25 വകാരിയായ താരം. ഇന്ത്യയ്ക്കായി 115 ടി20യും 59 ഏകദിന മത്സരങ്ങളും മൂന്ന് ടെസ്റ്റുകളും കളിച്ചിട്ടുണ്ട്.

അണ്ടൂർകോണത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് ഓടയിൽ വീണ് യുവാവ് മരിച്ചു

അണ്ടൂർകോണത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് ഓടയിൽ വീണ് യുവാവ് മരിച്ചു

അണ്ടൂർകോണത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് ഓടയിൽ വീണ് യുവാവ് മരിച്ചു. അണ്ടൂർക്കോണം എ എസ് മൻസിലിൽ അൻഷാദ് (45) ആണ് മരിച്ചത്. യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാത്ത ഓടയിലാണ് അൻഷാദ് വീണത്.

ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് അപകടം നടന്നത്. അണ്ടൂർകോണം എൽ പി എസിന് സമീപമായിരുന്നു അപകടം. സ്കൂട്ടറിൽ വീട്ടിലേക്ക് പോവുകയായിരുന്ന അൻഷാദ് വളവിൽ വച്ച് നിയന്ത്രണം വിട്ട് ഓടയിലേക്ക് വീഴുകയായിരുന്നു. സ്കൂട്ടറിന്റെ ലൈറ്റിന്റെ പ്രകാശം കണ്ട് പിന്നീട് അതുവഴി വന്ന യാത്രക്കാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

പൊലീസും നാട്ടുകാരും ചേർന്നാണ് അൻഷാദിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചു. കഴക്കൂട്ടത്തെ സ്വകാര്യ കോച്ചിംഗ് സെന്ററിലെ ജീവനക്കാരനാണ് മരിച്ച അൻഷാദ്. മംഗലപുരം പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.

കഴക്കൂട്ടത്തുണ്ടായ അപകടത്തിൽ ചികിത്സയിലിരുന്ന ടെക്‌നോപാർക്ക് ജീവനക്കാരി മരിച്ചു

കഴക്കൂട്ടത്തുണ്ടായ അപകടത്തിൽ ചികിത്സയിലിരുന്ന ടെക്‌നോപാർക്ക് ജീവനക്കാരി മരിച്ചു

കഴക്കൂട്ടം: കെഎസ്ആർടിസി ബസ് കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു. കഴക്കൂട്ടം ചിറ്റാറ്റുമുക്ക് കരിഞ്ഞ വയലിൽ ശ്രീവിശാഖത്തിൽ രാജേഷ് ഭാര്യ സന്ധ്യ (38) ആണ് മരിച്ചത്. ടെക്നോപാർക്കിന് സമീപം ബുധനാഴ്ചയാണ് കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ച് അപകടമുണ്ടായത്.

കെഎസ്ആർടിസി ബസ് സന്ധ്യയുടെ പിന്നിലിടിച്ചു വീഴുകയും അപകടത്തിൽ ബസ്സിനടിയിലേക്ക് വീണ സന്ധ്യയുടെ കാലിൽ കൂടി ചക്രങ്ങൾ കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റിരുന്നു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സന്ധ്യയുടെ കാൽ മുറിച്ചു മാറ്റി. അപകടനില തരണം ചെയ്യാതിരുന്ന സന്ധ്യ ഇന്ന് വെളുപ്പിനാണ് മരിച്ചത്. ടെക്നോ പാർക്കിൽ ഗൈഡ്ഹൗസ് കമ്പനിയിലെ ജീവനക്കാരി ആയിരുന്നു സന്ധ്യ.

ഇനി കാത്തിരിപ്പ് വേണ്ട; മമ്മൂട്ടിയുടെ ‘കളങ്കാവൽ’ ഒടിടി റിലീസ് തീയതി പുറത്ത്

ഇനി കാത്തിരിപ്പ് വേണ്ട; മമ്മൂട്ടിയുടെ ‘കളങ്കാവൽ’ ഒടിടി റിലീസ് തീയതി പുറത്ത്

മമ്മൂട്ടിയ്ക്കൊപ്പം വിനായകനും തകർത്തഭിനയിച്ച ചിത്രമാണ് കളങ്കാവൽ. വൻ ഹൈപ്പിലാണ് ചിത്രം തിയറ്ററുകളിലെത്തിയതെങ്കിലും സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. നവാ​ഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകരിപ്പോൾ.

ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജനുവരി 16 മുതൽ സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം സ്ട്രീമിങ്ങിനെത്തുക. ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തിൽ മമ്മൂട്ടി വില്ലൻ വേഷത്തിലാണ് എത്തുന്നത്.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് കളങ്കാവൽ. ഡിസംബര്‍ 5 നായിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. മമ്മൂട്ടി വില്ലനായി എത്തുന്നു എന്നതുള്‍പ്പെടെയുള്ള പല ഘടകങ്ങളാല്‍ പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രമായിരുന്നു ഇത്. രജിഷ വിജയൻ, ​ഗായത്രി അരുൺ എന്നിവരുൾപ്പെടെ നിരവധി നായികമാരാണ് ചിത്രത്തിൽ അണിനിരന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം ഫൈസൽ അലി, സംഗീതം മുജീബ് മജീദ്, എഡിറ്റർ പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, ഫൈനൽ മിക്സ് – എം ആർ രാജകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബോസ്. മേക്കപ്പ് അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം- അഭിജിത്ത് സി, വരികൾ വിനായക് ശശികുമാർ, ഹരിത ഹരി ബാബു.

രാത്രി വന്ന ഓ‍ർഡർ 3 എലിവിഷം! തന്ത്രപൂർവ്വം ക്യാൻസലാക്കി, യുവതിക്ക് പുതുജീവൻ

രാത്രി വന്ന ഓ‍ർഡർ 3 എലിവിഷം! തന്ത്രപൂർവ്വം ക്യാൻസലാക്കി, യുവതിക്ക് പുതുജീവൻ

ചെന്നൈ: തമിഴ്നാട്ടിൽ എലിവിഷം കഴിച്ച് ജീവനൊടുക്കാനിരുന്ന യുവതിക്ക് രക്ഷകനായി ഓൺലൈൻ ഡെലിവറി ബോയി. സമയോചിതവും തന്ത്രപൂർവവുമായ ഇടപെടലലൂടെ യുവതിയുടെ ജീവൻ രക്ഷിച്ച ഇ-കൊമേഴ്സ് ഡെലിവറി ബോയിക്ക് അഭിനന്ദന പ്രവാഹം. കഴിഞ്ഞ ദിവസമാണ് സംഭവത്തെക്കുറിച്ച് വിവരിച്ച് ഡെലിവറി ബോയിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. രാത്രി വൈകിയെത്തിയ ഓർഡറുമായി സ്ഥലത്തെത്തിയപ്പോൾ ഡെലിവറി ബോയിക്ക് തോന്നിയ സംശയമാണ് ഒരു ജീവൻ രക്ഷിക്കാൻ കാരണമായത്.

മൂന്ന് പായ്ക്കറ്റ് എലിവിഷമായിരുന്നു ഓൺലൈനിൽ ഓർഡർ ചെയ്തത്. ഡെലിവറിക്കെത്തിയപ്പോൾ കണ്ടത് കരഞ്ഞുകൊണ്ടിരിക്കുന്ന യുവതിയെ. സംശയം തോന്നി സംസാരിച്ചപ്പോൾ ആണ് യുവതി ജീവനൊടുക്കാനുള്ള ശ്രമത്തിലായിരുന്നുവെന്ന് മനസിലായത്. ഇതോടെ ഡെലിവറി ബോയി അവരെ പിന്തിരിപ്പിച്ച് ഓ‍ർഡർ ക്യാൻസ‌ൽ ചെയ്യിക്കുകയായിരുന്നു.

‘രാത്രി വളരെ വൈകി ഒരു ഉപഭോക്താവ് 3 പാക്കറ്റ് എലിവിഷം ഓർഡർ ചെയ്തു. ഇതിപ്പോൾ കൊണ്ടുപോയി കൊടുക്കണോ എന്ന് ആദ്യമൊന്ന് ആലോചിച്ചു. അവസാനം പോയിനോക്കാം എന്നു കരുതി ലൊക്കേഷനിൽ എത്തി. അവിടെ കണ്ടത് കരഞ്ഞുകൊണ്ട് നിൽക്കുന്ന യുവതിയെ ആണ്.

സംശയം തോന്നിയതോടെ ആദ്യം യുവതിയെക്കൊണ്ട് ഓർഡർ ക്യാൻസൽ ചെയ്യിക്കാനാണ് ആലോചിച്ചത്. അവർ കരയുന്നത് കണ്ട് വെറുതേ ചോദിച്ചു, ‘ഈ സമയത്ത് എലിവിഷം ഓർഡർ ചെയ്യേണ്ട കാര്യമില്ല. എലിയുടെ ശല്യമുണ്ടെങ്കിൽ‌ നിങ്ങൾ പകൽ സമയത്തോ രാത്രിയാകും മുൻപോ അല്ലെങ്കിൽ നാളെയോ വാങ്ങിയാൽ മതിയായിരുന്നില്ലേ. രാത്രി വൈകി ഒരു ഓർഡർ. ഇപ്പോഴിതാ നിങ്ങൾ കരയുകയും ചെയ്യുന്നു. സ്വയം അവസാനിപ്പിക്കാനായിരുന്നോ തീരുമാനം?, ഞാൻ അവരോട് ചോദിച്ചു’- ഡെലിവറി ബോയ് വീഡിയോയിൽ പറയുന്നു

അപ്പോൾ ‘അല്ല, അണ്ണാ.. അങ്ങനെയൊന്നുമില്ല’ എന്നായിരുന്നു യുവതിയുടെ മറുപടി. എന്നാൽ, നുണ പറയരുതെന്ന് പറഞ്ഞപ്പോൾ അവർ സത്യം തുറന്നുപറഞ്ഞു. അതോടെ, അവരെക്കൊണ്ടുതന്നെ ഞാൻ ഓർഡർ ക്യാൻസൽ ചെയ്യിപ്പിച്ചു- ഡെലിവറി ബോയ് പറഞ്ഞു. ജീവിതത്തിൽ എന്തോ വലിയ കാര്യം ചെയ്ത സന്തോഷമാണ് തനിക്ക് തോന്നിയതെന്നും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വ്യക്തമാക്കി. വീ‍ഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേർ ഡെലിവറി ബോയ്ക്ക് അഭിനന്ദനവുമായി രംഗത്തെത്തി. ഇത്തരം ആളുകൾ ഇപ്പോഴുമുള്ളത് കൊണ്ടാണെന്ന് നമ്മുടെ ലോകം ഇങ്ങനെ നിലനിൽക്കുന്നത് എന്നാണ് ഒരാളുടെ കമന്‍റ്.

ശ്രദ്ധിക്കുക ആത്മഹത്യയല്ല ഒന്നിനും പരിഹാരമല്ല
സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക.
അതിനായി വിളിക്കേണ്ട നമ്പർ 1056 , ആശങ്കകള്‍ പങ്കുവെയ്ക്കൂ