മൂന്നാറില്‍ നിയന്ത്രണംവിട്ട് ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; സ്‌കൂള്‍ കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

മൂന്നാറില്‍ നിയന്ത്രണംവിട്ട് ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; സ്‌കൂള്‍ കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

തൊടുപുഴ: മൂന്നാര്‍ മാട്ടുപ്പെട്ടിക്ക് സമീപം വിനോദ സഞ്ചാരികളായ സ്‌കൂള്‍ കുട്ടികളുമായി വന്ന ജീപ്പ് അപകടത്തില്‍പ്പെട്ടു. തമിഴ്‌നാട്ടില്‍ നിന്നും മൂന്നാറില്‍ വിനോദസഞ്ചാരത്തിന് എത്തിയ സംഘത്തില്‍പ്പെട്ട കുട്ടികള്‍ സഞ്ചരിച്ചിരുന്ന ജീപ്പ് ആണ് താഴ്ചയിലേക്ക് മറിഞ്ഞത്. അപകടത്തില്‍ നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഒരു കുട്ടിയുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. തമിഴ്‌നാട് കരൂരില്‍ നിന്ന് രണ്ട് ബസുകളിലായിരുന്നു വിദ്യാര്‍ഥികളുടെ സംഘം വിനോദസഞ്ചാരത്തിനായി മൂന്നാറില്‍ എത്തിയത്. മൂന്നാറിലെത്തിയശേഷം തുടര്‍യാത്രയ്ക്ക് ഇവര്‍ ജീപ്പെടുക്കുകയായിരുന്നു. അതിനിടെയാണ് അപകടം ഉണ്ടായത്.

പരിക്കേറ്റ മറ്റു കുട്ടികള്‍ മൂന്നാറിലെ ആശുപത്രിയില്‍ ചികിത്സ തേടി. അപകടത്തില്‍പ്പെട്ട ജീപ്പില്‍ ആകെ എട്ടു വിദ്യാര്‍ഥികള്‍ ആണ് ഉണ്ടായിരുന്നത്. പ്രദേശത്ത് ജീപ്പുകളുടെ മത്സരയോട്ടത്തെക്കുറിച്ച് നിരവധി തവണ പരാതികള്‍ ഉയര്‍ന്നിരുന്നു. കുട്ടികളുമായി മൂന്നാറില്‍ നിന്ന് മാട്ടുപ്പെട്ടി റൂട്ടിലാണ് ജീപ്പ് സഞ്ചരിച്ചത്. നിറയെ വളവുകളുള്ള വഴിയാണിത്. അതിനിടെയാണ് നിയന്ത്രണംവിട്ട് മറിഞ്ഞത്.

ശബരിമല സ്വര്‍ണക്കൊള്ള: എ പത്മകുമാര്‍ അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കൊള്ള: എ പത്മകുമാര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ എം.എൽ.എയുമായിരുന്ന എ. പത്മകുമാറിനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നടന്ന ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ്. എസ്ഐടി തലവൻ എസ്.പി ശശിധരന്റെ നേതൃത്വത്തിൽ ആയിരുന്നു ചോദ്യംചെയ്യൽ. ഉണ്ണികൃഷ്ണൻ പോറ്റിയുമായി നടത്തിയ സാമ്പത്തിക ഇടപാടുകളിൽ ഉൾപ്പടെയുള്ള ചോദ്യങ്ങൾ പത്മകുമാറിന് നേരിടേണ്ടി വന്നതായാണ് വിവരം. തിരുവനന്തപുരത്ത് വെച്ചാണ് ചോദ്യം ചെയ്യൽ നടന്നത്.

2019 ൽ ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വർണവും കട്ടിളപ്പാളികളും അറ്റകുറ്റപണിയ്ക്കായി കൊണ്ടുപോകുമ്പോൾ ചുമതയിലുണ്ടായിരുന്നത് എ പത്മകുമാർ ആയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയെ സഹായിക്കാൻ എ പത്മകുമാർ നിർബന്ധിച്ചെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന് ദേവസ്വം ജീവനക്കാർ മൊഴി നൽകിയത്.

കേന്ദ്ര സംസ്‌കൃത സർവകലാശാലയിൽ അധ്യാപക ഒഴിവ്

കേന്ദ്ര സംസ്‌കൃത സർവകലാശാലയിൽ അധ്യാപക ഒഴിവ്

കേന്ദ്ര സംസ്‌കൃത സർവകലാശാല അധ്യാപക,അനധ്യാപക തസ്തികയിൽ നിയമനം നടത്തുന്നു. സംസ്‌കൃതം പ്രോത്സാഹിപ്പിക്കാൻ ആയി നടപ്പിലാക്കുന്ന ആദർശ് സ്‌കീം പദ്ധതി പ്രകാരം പ്രവർത്തിക്കുന്ന സ്‌കൂളുകളിലേക്ക് ആയിരിക്കും നിയമനം നടത്തുക.

അസിസ്റ്റന്റ് പ്രൊഫസ്സർ,കോളജ് ലൈബ്രേറിയൻ തസ്തികകളിൽ ആണ് നിയമനം നടത്തുന്നത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 30.

അസിസ്റ്റന്റ് പ്രൊഫസ്സർ – 59 ഒഴിവുകൾ

വ്യാകരണം , ദർശനം , സാഹിത്യം ,ന്യായം, വേദാന്തം തുടങ്ങിയ 11 സംസ്‌കൃത വിഷയങ്ങളിലും ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മണിപ്പൂരി എന്നി വിഷയങ്ങളിലാണ് ഒഴിവുകൾ ഉള്ളത്.

ശമ്പളം- 57,700 മുതൽ 1,82,400 രൂപ വരെ

കോളേജ് ലൈബ്രേറിയൻ – 1 ഒഴിവ്

ലൈബ്രറി സയൻസിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.

ശമ്പളം- 57700 മുതൽ 182400 രൂപ വരെ

കൂടുതൽ വിവരങ്ങൾക്ക് https://www.sanskrit.nic.in/ സന്ദർശിക്കുക.

മലയാളം മീഡിയത്തില്‍ എസ് എസ് എൽ സി എഴുതുന്നവര്‍ കുത്തനെ കുറഞ്ഞു; 7 വര്‍ഷത്തില്‍ 20%ത്തിലധികം ഇടിവ്

മലയാളം മീഡിയത്തില്‍ എസ് എസ് എൽ സി എഴുതുന്നവര്‍ കുത്തനെ കുറഞ്ഞു; 7 വര്‍ഷത്തില്‍ 20%ത്തിലധികം ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് മലയാളം മീഡിയത്തില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വേഗത്തില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 2018-19 അധ്യയന വര്‍ഷത്തില്‍ 55.93% വിദ്യാര്‍ത്ഥികളായിരുന്നു മലയാളത്തില്‍ പരീക്ഷയെഴുതിയത്. എന്നാല്‍ 2024-25ല്‍ ഇത് 36.56% ആയി താഴ്ന്നതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ SSLC പരീക്ഷയെഴുതിയ മൊത്തം 4,27,017 വിദ്യാര്‍ത്ഥികളില്‍ 1,56,161 പേര്‍ മാത്രമാണ് മലയാളം മീഡിയം തിരഞ്ഞെടുത്തത്.

2019ലെ 2,43,409 എന്ന എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ 87,000 വിദ്യാര്‍ത്ഥികളുടെ കുറവാണ് രേഖപ്പെടുത്തിയത്. മലയാളം മീഡിയത്തില്‍ പഠിക്കുന്നവരുടെ കുറവാണ് ഈ ഇടിവിന് കാരണമെന്ന് പരീക്ഷാഭവനിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. വിദ്യാഭ്യാസ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വിവരമനുസരിച്ച് പ്രാഥമിക ക്ലാസുകളില്‍ തന്നെ ഇംഗ്ലീഷ്-മലയാളം മീഡിയം പ്രവേശന അനുപാതം 70:30 ആയി മാറിയിട്ടുണ്ട്. ഇംഗ്ലീഷ് കൂടുതല്‍ ഗുണമേറിയ പഠനമാധ്യമമാണെന്ന പൊതുധാരണയാണ് ഈ മാറ്റത്തിന് പിന്നിലെന്ന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സിഇഒ കെ. അന്‍വര്‍ സാദത്ത് അഭിപ്രായപ്പെട്ടു. എന്നാല്‍ മീഡിയമല്ല, സ്‌കൂള്‍ നല്‍കുന്ന ഭാഷാ പരിശീലനമാണ് വിജയത്തിനുള്ള നിര്‍ണ്ണായക ഘടകമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാതൃഭാഷാ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അധികൃതര്‍ ചര്‍ച്ച ചെയ്യുമ്പോഴും, സമൂഹത്തിന്റെ താല്‍പര്യം വിപരീതമാണെന്ന് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണപരിശീലന കൗണ്‍സില്‍ ഡയറക്ടര്‍ ജയപ്രകാശ് ആര്‍. കെ. ചൂണ്ടിക്കാട്ടി. ഗ്രാമ-നഗര വ്യത്യാസം കുറഞ്ഞതും മധ്യവര്‍ഗ്ഗത്തിന്റെ വളര്‍ച്ചയും ഈ മാറ്റത്തിന്റെ സൂചനയായെന്നും അദ്ദേഹം പറഞ്ഞു. 2025ല്‍ SSLC എഴുതിയവര്‍ 2014-15ല്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നവരാണെന്നും വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ മലയാളം മീഡിയം വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞേക്കുമെന്നും അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

മലയാളം മീഡിയത്തിലെ ഇടിവ് സംസ്ഥാന വികസനത്തിനുതന്നെ ഭീഷണിയാകാമെന്ന് ഐക്യ മലയാള പ്രസ്ഥാനം സംസ്ഥാന കണ്‍വീനര്‍ ആര്‍. നന്ദകുമാര്‍ മുന്നറിയിപ്പ് നല്‍കി. മലയാളവുമായി വിദ്യാര്‍ത്ഥികള്‍ക്ക് അടുപ്പമില്ലാത്തത്, നാട്ടിന്‍ പരിസരത്തെ ഭൂമിശാസ്ത്ര-പരിസ്ഥിതി ബോധത്തെ തന്നെ ബാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനെതിരെ താന്‍ അല്ലെങ്കിലും, ആവശ്യമായ ഇടപെടലുകള്‍ ഇല്ലെങ്കില്‍ പുതിയ സാമൂഹിക-വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ ഉയര്‍ന്നേക്കുമെന്നാണ് നന്ദകുമാര്‍ മുന്നറിയിപ്പ് നല്‍കിയത്.

എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങളിലും സ്ഥലംമാറ്റങ്ങളിലും വന്‍ അഴിമതിയെന്ന് വിജിലന്‍സിന്റെ കണ്ടെത്തല്‍

എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങളിലും സ്ഥലംമാറ്റങ്ങളിലും വന്‍ അഴിമതിയെന്ന് വിജിലന്‍സിന്റെ കണ്ടെത്തല്‍

തിരുവനന്തപുരം: എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങളും സ്ഥലംമാറ്റ നടപടികളും വ്യാപകമായ അഴിമതിയുണ്ടെന്ന് വിജിലന്‍സിന്റെ ‘ഓപ്പറേഷന്‍ ബ്ലാക് ബോര്‍ഡ്’ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തി. റെയ്ഡില്‍ ലഭ്യമായ വിവരങ്ങള്‍ പ്രകാരം, നിയമനങ്ങളും സ്ഥലംമാറ്റ അപേക്ഷകളും ഭിന്നശേഷി സംവരണ നിയമനങ്ങളും സംബന്ധിച്ച് കൈക്കൂലി സ്വീകരിക്കുന്നതായി തെളിവുകള്‍ ലഭിച്ചു.

ഫയലുകളില്‍ അനാവശ്യമായി താമസം സൃഷ്ടിച്ച് കൈക്കൂലി വാങ്ങാനുള്ള സംവിധാനം ചില ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നുവെന്ന് വിജിലന്‍സ് കണ്ടെത്തി. ഭിന്നശേഷി സംവരണ മാനദണ്ഡങ്ങള്‍ പാലിക്കാതെയും അധ്യാപക നിയമനങ്ങള്‍ നടത്തിയതായി പരിശോധനയില്‍ വ്യക്തമായി. അധ്യാപക തസ്തിക നിലനിര്‍ത്തുന്നതിന് മറ്റ് സ്‌കൂളുകളിലെ കുട്ടികളെ അഡ്മിറ്റ് ചെയ്യുന്നതുള്‍പ്പെടെ നിയമവിരുദ്ധ നടപടികളും കണ്ടെത്തി. വിരമിച്ച ഉദ്യോഗസ്ഥരും അഴിമതി ചെയിനില്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നുവെന്ന പ്രധാന വിവരവും റെയ്ഡില്‍ പുറത്തുവന്നു. വിദ്യാഭ്യാസ വകുപ്പിനകത്ത് വ്യാപകമായ ക്രമക്കേടുകള്‍ തുറന്ന് കാട്ടിയ ഈ പരിശോധനയെ തുടര്‍ന്ന് കൂടുതല്‍ നടപടികള്‍ക്ക് സാധ്യത ഉയര്‍ന്നിരിക്കുകയാണ്.

പൊല്യൂഷന്‍ ടെസ്റ്റ് ആവാറായോ?, ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ വേണം; പുതിയ വ്യവസ്ഥ

പൊല്യൂഷന്‍ ടെസ്റ്റ് ആവാറായോ?, ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ വേണം; പുതിയ വ്യവസ്ഥ

തിരുവനന്തപുരം: ഇനി വാഹനങ്ങള്‍ക്ക് പൊല്യൂഷന്‍ ടെസ്റ്റ് നടത്തണമെങ്കില്‍ ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ വേണമെന്ന് വ്യവസ്ഥ. പൊല്യൂഷന്‍ ടെസ്റ്റ് നടത്തണമെങ്കില്‍ സെന്ററില്‍ നിന്ന് ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറിലേക്ക് ഒടിപി നമ്പര്‍ വരണം. വാഹനയുടമകള്‍ മോട്ടോര്‍ വാഹന വകുപ്പില്‍ ആധാര്‍ ബന്ധിത മൊബൈല്‍ നമ്പര്‍ നല്‍കണമെന്ന് ഒരു വര്‍ഷമായി ആവശ്യപ്പെട്ടിരുന്നെങ്കിലും ഏറെപ്പേര്‍ ഇനിയും ചെയ്യാനുണ്ട്.

അതിനിടെ പഴയ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ഫിറ്റ്‌നസ് പുതുക്കുന്നതിന് 200ല്‍ നിന്ന് 25000 രൂപ വരെ ഫീസ് വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഇന്നലെ മുതല്‍ പ്രാബല്യത്തിലായി. ഇത്തരത്തില്‍ നോണ്‍- ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനുള്ള ഫീസും കുത്തനെ വര്‍ധിപ്പിച്ചത് കഴിഞ്ഞ മാസം പ്രാബല്യത്തില്‍ വന്നിരുന്നു. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ഫിറ്റ്‌നസ് ഫീസ് വര്‍ധന കൂടുതല്‍ തിരിച്ചടിയാകുന്നത് ഓട്ടോറിക്ഷകള്‍ക്കും ടാക്‌സികള്‍ക്കുമാണ്.