ശബരിമല സ്വര്‍ണക്കൊളള: മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനെ ചോദ്യംചെയ്യുന്നു

ശബരിമല സ്വര്‍ണക്കൊളള: മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനെ ചോദ്യംചെയ്യുന്നു

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ ചോദ്യംചെയ്യുന്നു. തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് പത്മകുമാറിനെ ചോദ്യംചെയ്യുന്നത്. എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് പത്മകുമാറിനെ ചോദ്യംചെയ്യുന്നത്. കേസിലെ മറ്റൊരു പ്രതിയായ മുന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എന്‍ വാസുവിനെ കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യാനുളള നീക്കമുണ്ടെന്നാണ് വിവരം. പത്മകുമാറിന്റെ കാലത്തുള്‍പ്പെടെ നടന്ന സ്വര്‍ണക്കൊളളയുടെ വിവരങ്ങള്‍ നിര്‍ണായകമാണ്.

കേരളാ ഹൈക്കോടതിയിൽ ജോലി നേടാം; 49 ഒഴിവുകൾ; ശമ്പളം 60,000 വരെ

കേരളാ ഹൈക്കോടതിയിൽ ജോലി നേടാം; 49 ഒഴിവുകൾ; ശമ്പളം 60,000 വരെ

കേരളാ ഹൈക്കോടതിയിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ,ഡാറ്റ എൻട്രി ഓപ്പറേറ്റർ,ട്രാൻസിലേറ്റർ,ടെക്നിക്കൽ അസിസ്റ്റന്റ് എന്നി തസ്തികകളിലായി 49 ഒഴിവ് ഉണ്ട്. താത്കാലിക നിയമനം ആയിരിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 16.

ടെക്നിക്കൽ അസിസ്റ്റന്റ് – 16 ഒഴിവുകൾ
ഇലക്ട്രോണിക്സ്,ഇൻഫർമേഷൻ ടെക്‌നോളജി,കമ്പ്യൂട്ടർ സയൻസ്,കമ്പ്യൂട്ടർ ഹാർഡ്‌വെയർ എഞ്ചിനീറിങ് തുടങ്ങിയ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ മൂന്ന് വർഷ ഡിപ്ലോമ.

പൊതുമേഖലാ സ്ഥാപനങ്ങൾ,കോടതികൾ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം.

ശമ്പളം: 30,000 രൂപ

ഡാറ്റ എൻട്രി ഓപ്പറേറ്റർ – 12 ഒഴിവ്
ഇലക്ട്രോണിക്സ്,കമ്പ്യൂട്ടർ സയൻസ്,കമ്പ്യൂട്ടർ ഹാർഡ്‌വെയർ തുടങ്ങിയ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ മൂന്ന് വർഷ ഡിപ്ലോമ. അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഡാറ്റ എൻട്രി ഓപ്പറേഷനുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ്.

പൊതുമേഖലാ സ്ഥാപനങ്ങൾ,കോടതികൾ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ,ഇ – സേവാ കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് ഒരു വർഷത്തെ പ്രവൃത്തി പരിചയം.

ശമ്പളം : 22,240 രൂപ

സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ – 1 ഒഴിവ്
സി എസ് /ഐ ടി/ ഇലക്ട്രോണിക് എന്നി വിഷയങ്ങളിൽ എം സി എ/ബി ഇ/ബി ടെക് കോഴ്സുകൾ ഏതെങ്കിലും ഒന്ന് പാസായിരിക്കണം.

സർക്കാരിന്റെയോ അല്ലെങ്കിൽ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും പ്രോഗ്രാമിങ്/ഡെവലപ്മെന്റ് /ടെസ്റ്റിംഗ് എന്നി മേഖലകളിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം. മറ്റ് ടെക്നിക്കൽ സ്കില്ലുകളും ആവശ്യമാണ്.

ശമ്പളം: 60,000 രൂപ

ട്രാൻസിലേറ്റർ – 20 ഒഴിവ്
അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം നേടിയിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം.

21 മുതൽ 30 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം.

താൽക്കാലിക നിയമനം ആണെങ്കിലും കാലാവധി നീട്ടി ലഭിക്കാം.

ട്രാൻസിലേഷൻ ടെസ്റ്റ് അഭിമുഖം എന്നിവയിലൂടെയാകും ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക.

കൂടുതൽ വിവരങ്ങൾക്ക് http://www.hckrecruitment.keralacourts.in/ സന്ദർശിക്കുക.

ഓഹരി വിപണി നേട്ടത്തില്‍; അദാനി എന്റര്‍പ്രൈസസ് ഒരു ശതമാനം കുതിച്ചു

ഓഹരി വിപണി നേട്ടത്തില്‍; അദാനി എന്റര്‍പ്രൈസസ് ഒരു ശതമാനം കുതിച്ചു

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 18 പൈസയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. 88.66 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്.

ഡോളര്‍ ശക്തിയാര്‍ജിച്ചത് അടക്കമുള്ള വിഷയങ്ങളാണ് രൂപയുടെ മൂല്യത്തെ സ്വാധീനിച്ചത്. ഡിസംബറില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത കുറവാണ് എന്ന വിലയിരുത്തലാണ് ഡോളര്‍ ശക്തിയാര്‍ജിക്കാന്‍ കാരണം. ബുധനാഴ്ച 12 പൈസയുടെ നേട്ടത്തോടെയാണ് രൂപയുടെ വ്യാപാരം അവസാനിച്ചത്. 88.48 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. അതിനിടെ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ഉയര്‍ന്നു. 0.28 ശതമാനം വര്‍ധനയോടെ ബാരലിന് 63.69 എന്ന നിലയിലാണ് ബ്രെന്‍ഡ് ക്രൂഡിന്റെ വില്‍പ്പന നടക്കുന്നത്.

ഇന്നലെ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ച ഓഹരി വിപണി ഇന്ന് തുടക്കം മുതല്‍ മുന്നേറ്റമാണ് കാഴ്ചവെയ്ക്കുന്നത്. സെന്‍സെക്‌സ് 85,200ന് മുകളിലാണ് വ്യാപാരം തുടരുന്നത്. അദാനി എന്റര്‍പ്രൈസസ് മാത്രം ഒരു ശതമാനം നേട്ടമാണ് കൈവരിച്ചത്. ഓട്ടോ, മെറ്റല്‍, എഫ്എംസിജി ഓഹരികളാണ് പ്രധാനമായി നേട്ടം സ്വന്തമാക്കുന്നത്. റിലയന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, ഓഹരികളും മുന്നേറുകയാണ്.

ബില്ലുകള്‍ക്ക് സമയപരിധി നിശ്ചയിക്കാനാകില്ല; പ്രസിഡന്‍ഷ്യല്‍ റഫറന്‍സില്‍ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

ബില്ലുകള്‍ക്ക് സമയപരിധി നിശ്ചയിക്കാനാകില്ല; പ്രസിഡന്‍ഷ്യല്‍ റഫറന്‍സില്‍ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

ഡല്‍ഹി: രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിക്കാനാകില്ലെന്ന് സുപ്രീംകോടതി. ജുഡീഷ്യല്‍ ഉത്തരവിലൂടെ സമയപരിധി നിശ്ചയിക്കുന്നത് ഭരണഘടനയ്ക്ക് എതിരാണെന്ന് ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു. രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും ബില്ലുകളില്‍ അംഗീകാരം നല്‍കാന്‍ സമയപരിധി നിശ്ചയിച്ചുകൊണ്ട് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് വിധി പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു നല്‍കിയ പ്രസിഡന്‍ഷ്യല്‍ റഫറന്‍സിലാണ് സുപ്രീം കോടതി നിയമ വ്യക്തത വരുത്തിയത്.

അംഗീകാരം നല്‍കാത്ത ബില്ലുകള്‍ അംഗീകരിക്കപ്പെട്ടതായി കണക്കാക്കുമെന്ന ഉത്തരവ് ഭരണഘടനാ വിരുദ്ധമാണ്. ബില്ലുകളില്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും തീരുമാനമെടുക്കുന്നതില്‍ വിവേചനാധികാരമുണ്ട്. ഓരോ ബില്ലിന്മേലും രാഷ്ട്രപതി സുപ്രീംകോടതിയുടെ നിര്‍ദേശം തേടേണ്ടതില്ല. വ്യക്തമായ കാരണങ്ങളില്ലാതെ ഗവര്‍ണര്‍മാര്‍ അംഗീകാരം നല്‍കാതെ ബില്ലുകള്‍ പിടിച്ചുവെക്കുന്നത് ശരിയല്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

ബില്‍ പാസ്സാകാതെ കോടതിക്ക് ഇടപെടാനാകില്ല. അംഗീകാരം ലഭിച്ച ബില്ലുകളിലാണ് ജുഡീഷ്യല്‍ റിവ്യൂ നടത്താനാകൂ. അതേസമയം ബില്ലുകളില്‍ തീരുമാനമെടുക്കുമ്പോള്‍ ഗവര്‍ണര്‍മാര്‍ വിവേചനപൂര്‍ണമായി തീരുമാനമെടുക്കണം. അകാരണമായി ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാതെ പിടിച്ചുവെക്കുന്നത് ഫെഡറല്‍ സംവിധാനത്തിന് എതിരാണ്. അംഗീകാരം നല്‍കാത്ത ബില്ലുകള്‍ ഒന്നുകില്‍ രാഷ്ട്രപതിക്ക് അയക്കാം. അല്ലെങ്കില്‍ ഗവര്‍ണര്‍മാര്‍ ബില്ലുകള്‍ നിയമസഭയ്ക്ക് മടക്കി അയക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രസിഡന്‍ഷ്യല്‍ റഫറന്‍സിലാണ് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. അടുത്ത ചീഫ് ജസ്റ്റിസായ സൂര്യകാന്ത്, ജസ്റ്റിസുമാരായ വിക്രംനാഥ്, പി എസ് നരസിംഹ, എ എസ് ചന്ദുര്‍ക്കര്‍ എന്നിവരാണ് ഭരണഘടനാ ബെഞ്ചില്‍ ഉള്‍പ്പെട്ടിരുന്നത്. കേസില്‍ 10 ദിവസമാണ് ഭരണഘടനാ ബെഞ്ച് വാദം കേട്ടത്.

പ്രസിഡന്‍ഷ്യല്‍ റഫറന്‍സ് എന്ന സവിശേഷ അധികാരം ഉപയോഗിച്ച്, 14 വിഷയങ്ങളിലാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു റഫന്‍സില്‍ വ്യക്തത തേടിയിരിക്കുന്നത്. ഭരണഘടനയുടെ 143 (1) വകുപ്പ് പ്രകാരമാണ് രാഷ്ട്രപതി സുപ്രീം കോടതിയോട് വ്യക്തത തേടിയത്. രാഷ്ട്രപതിയുടെ റഫറന്‍സ് മടക്കണമെന്ന് കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു. തമിഴ്നാട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരെ നല്‍കിയ കേസിലാണ്, നിയമസഭകള്‍ പാസ്സാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കുന്നതിന് രാഷ്ട്രപതിക്കും, ഗവര്‍ണര്‍മാര്‍ക്കും സമയ പരിധി നിശ്ചയിച്ച് കൊണ്ട് സുപ്രീംകോടതി ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ രണ്ടം​ഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

സംസ്ഥാനത്ത് ഈ മാസത്തെ പെൻഷൻ വിതരണം ഇന്ന് ആരംഭിക്കും

സംസ്ഥാനത്ത് ഈ മാസത്തെ പെൻഷൻ വിതരണം ഇന്ന് ആരംഭിക്കും

സംസ്ഥാനത്ത് ഈ മാസത്തെ പെൻഷൻ വിതരണം ഇന്ന് ആരംഭിക്കും. വർദ്ധിപ്പിച്ച പെൻഷൻ തുകയായ 2000 രൂപ ഈ മാസം മുതൽ ആണ് ഗുണഭോക്താക്കളുടെ കൈകളിലേക്ക് എത്തുന്നത്. ഇതിനൊപ്പം കുടിശ്ശികയുണ്ടായിരുന്ന ഒരു ഗഡു പെൻഷനും വിതരണം ചെയ്യും. ഒരു പെൻഷൻ ഗുണഭോക്താവിന് ആകെ ലഭിക്കുക 3600 രൂപ ആയിരിക്കും. 62 ലക്ഷം പെൻഷൻ ഗുണഭോക്താക്കൾ ആണ് സംസ്ഥാനത്തുള്ളത്. ബാങ്ക് അക്കൗണ്ടുകൾ മുഖേനയും സഹകരണസംഘം ജീവനക്കാർ വീടുകളിലെത്തിച്ചുമാണ് പെൻഷൻ വിതരണം സംസ്ഥാനത്ത് നടക്കുക.

തെരുവുനായ ആക്രമണത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഉത്തരവിറക്കി കർണാടക സർക്കാർ

തെരുവുനായ ആക്രമണത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഉത്തരവിറക്കി കർണാടക സർക്കാർ

ബെം​ഗളൂരു: തെരുവുനായ ആക്രമണത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഉത്തരവിറക്കി കർണാടക സർക്കാർ. നായയുടെ കടിയേൽക്കുന്നവർക്ക് 3500 രൂപ വീതം നൽകും. മരണം സംഭവിക്കുകയോ പേവിഷ ബാധ ഏൽക്കുകയോ ചെയ്താൽ 5 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും. നഷ്ടപരിഹാര വിതരണത്തിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കാനും സർക്കാർ തീരുമാനിച്ചിരിക്കുകയാണ്.

അതുപോലെ തന്നെ പാമ്പുകടിയേറ്റവർക്കും സൗജന്യ ചികിത്സ നൽകും. ആയുഷ്മാൻ ഭാരതിന് കീഴി‌ലാണ് കർണാടക സർക്കാർ സൗജന്യ ചികിത്സ പ്രഖ്യാപിച്ചിരിക്കുന്നത്.