വിദ്യാർത്ഥികൾക്ക് നിർമ്മിത ബുദ്ധിയിൽ സൗജന്യ പരിശീലനം നേടാം

വിദ്യാർത്ഥികൾക്ക് നിർമ്മിത ബുദ്ധിയിൽ സൗജന്യ പരിശീലനം നേടാം

വിദ്യാർത്ഥികൾക്ക് നിർമ്മിത ബുദ്ധി (AI) മേഖലയിൽ പരിശീലനം നൽകുന്നതിനായി സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (KITTS) തിരുവനന്തപുരം നഗരത്തിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

നിലവിലെ തൊഴിൽ വിപണിയിൽ ആവശ്യമായ ആധുനിക സാങ്കേതിക അറിവുകൾ വിദ്യാർത്ഥികൾക്ക് കൈവരിക്കാനാണ് ഈ പരിശീലനത്തിന്റെ ലക്ഷ്യം. അവസാനവർഷ ബിരുദവും ബിരുദാന്തരവും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പരിശീലനത്തിന് അപേക്ഷിക്കാം. തൊഴിൽ സാധ്യതകൾ വർധിപ്പിക്കുന്നതിനും നിർമ്മിത ബുദ്ധി അടിസ്ഥാനത്തിലുള്ള സാങ്കേതിക വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിനുമായാണ് പരിശീലനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

പരിശീലനത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 14 ആണ്. ജനുവരി 16 ന് ആണ് ക്ലാസ് നടക്കുക. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ഫോൺ: 8129816664 എന്ന നമ്പറിലും ഇ- മെയിൽ: kittstraining@gmail.com എന്ന വിലാസത്തിലുമായി ബന്ധപ്പെടാം.

“നടപ്പുകാലത്തെ നാട്ടകക്കാഴ്ചകൾ” എന്ന ചെറുകഥാ സമാഹാരം പ്രകാശനം ചെയ്തു

“നടപ്പുകാലത്തെ നാട്ടകക്കാഴ്ചകൾ” എന്ന ചെറുകഥാ സമാഹാരം പ്രകാശനം ചെയ്തു

ആറ്റിങ്ങൽ കൊടുമൺ സ്വദേശി ബാലചന്ദ്രൻ നായരുടെ “നടപ്പുകാലത്തെ നാട്ടകക്കാഴ്ചകൾ” എന്ന ചെറുകഥാ സമാഹാരം ജനു: 8 ന് കൊല്ലമ്പുഴ കോയിയ്ക്കൽ കൊട്ടാര കവാടത്തിൽ വച്ച് പ്രകാശനം ചെയ്തു.

കൊല്ലമ്പുഴ – കോയിക്കൽ പ്രദേശം പശ്ചാത്തലമാക്കി പ്രഭാത സഞ്ചാര അനുഭവങ്ങൾ ഹാസ്യാത്മകമായും ഉദ്വേഗം നിലനിർത്തിയും രചിക്കപ്പെട്ട ഈ പ്രസ്തുത സമാഹാരം, പ്രഭാത സഞ്ചാര സുഹൃത്തുകളായ ശ്രീനിവാസൻ പിള്ള, ശശിധരൻ നായർ, രവികുമാർ എന്നിവർ ചേർന്നാണ് പ്രകാശനം നിർവ്വഹിച്ചത്.

ഇംഗ്ലീഷിലും മലയാളത്തിലുമായി ബാലചന്ദ്രൻ നായരുടെ കവിതകളും കഥകളും ഉൾപ്പെടുത്തി ലോകമെമ്പാടുനിന്നും പ്രസിദ്ധീകരിച്ചവയിൽ 100-ാമത്തെ സമാഹാരം എന്ന പ്രത്യേകതയും ” നടപ്പുകാലത്തെ നാട്ടകക്കാഴ്ചകൾ” ക്ക് അവകാശപ്പെട്ടതാണ്.

അച്ഛനെതിരെ പരാതി നല്‍കാനെത്തി, കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ നിന്നും പൊലീസുകാരന്റെ ബൈക്ക് മോഷ്ടിച്ചു, യുവാവ് അറസ്റ്റില്‍

അച്ഛനെതിരെ പരാതി നല്‍കാനെത്തി, കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ നിന്നും പൊലീസുകാരന്റെ ബൈക്ക് മോഷ്ടിച്ചു, യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: പരാതി നല്‍കാനെത്തി തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ നിന്നും പൊലീസുകാരന്റെ ബൈക്ക് മോഷ്ടിച്ച പ്രതി അറസ്റ്റില്‍. പൂജപ്പുര സ്വദേശി അമല്‍ സുരേഷാണ് പൊലീസിന്റെ പിടിയിലായത്. കന്റോണ്‍മെന്റ് പൊലീസ് ഇന്നലെ രാത്രിയോടെയാണ് മോഷ്ടാവിനെ പിടികൂടിയത്.

പൊലീസ് പറയുന്നതനുസരിച്ച് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ ബൈക്ക് വെച്ച ശേഷം താക്കോല്‍ എടുക്കാതെയാണ് എത്തിയത്. ബൈക്കില്‍ ഇദ്ദേഹത്തിന്റെ ബാഗും ഉണ്ടായിരുന്നു. ഉച്ചകഴിഞ്ഞ് 3 മണിയോടെ ഉദ്യോഗസ്ഥന്‍ തിരിച്ചെത്തിയപ്പോള്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് കണ്ടില്ല. തുടര്‍ന്ന് പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് അമല്‍ വാഹനം കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ കണ്ടത്.

പരാതിയുടെ അടിസ്ഥാനത്തില്‍, കന്റോണ്‍മെന്റ് പൊലീസ് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 303(2) പ്രകാരം അമലിനെതിരെ മോഷണക്കുറ്റത്തിന് കേസെടുക്കുകയായിരുന്നു. ഇന്നലെ രാത്രി മാനവീയം വീഥിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. അച്ഛനെതിരെ പരാതി നല്‍കാനാണ് ഇയാള്‍ കമ്മീഷണറുടെ ഓഫീസില്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ തന്റെ പരാതി സ്വീകരിക്കാത്തതിനാലാണ് ബൈക്ക് മോഷ്ടിച്ചതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. അമല്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ്.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാരുടെ യോഗം വിളിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാരുടെ യോഗം വിളിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാരുടെ യോഗം വിളിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ കോര്‍പ്പറേഷനിലെ 100 കൗണ്‍സിലര്‍മാരേയും യോഗത്തിന് വിളിച്ചിട്ടുണ്ട്. നാളെ വൈകീട്ട് മൂന്നു മുതല്‍ അഞ്ചുവരെ ലോക്ഭവനില്‍ വെച്ചാണ് യോഗം ചേരുന്നത്.

ഇതാദ്യമായിട്ടാണ് ഗവര്‍ണര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരുടെ യോഗം വിളിക്കുന്നത്. തലസ്ഥാന നഗരിയിലെ വികസനം ചര്‍ച്ചചെയ്യാന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരുടെ യോഗം ലോക്ഭവനില്‍ വിളിച്ചുചേര്‍ക്കുന്ന കാര്യം ആലോചിക്കുന്നതായി ഗവര്‍ണര്‍ ആര്‍ലേക്കര്‍, തന്നെ സന്ദര്‍ശിച്ച മേയര്‍ വി വി രാജേഷിനോട് പറഞ്ഞിരുന്നു.

തെരഞ്ഞെടുക്കപ്പെട്ട ശേഷം ഗവര്‍ണറുടെ ആശീര്‍വാദം തേടി മേയര്‍ രാജേഷും ഡെപ്യൂട്ടി മേയര്‍ ആശാനാഥും ലോക്ഭവനിലെത്തിയപ്പോഴാണ് ആര്‍ലേക്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്. യോഗത്തിലേക്ക് ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ എല്ലാ കൗണ്‍സിലര്‍മാരെയും ക്ഷണിക്കുമെന്നാണ് ലോക്ഭവന്‍ സൂചിപ്പിച്ചത്. ചുമതലയേറ്റശേഷം രണ്ടു പരിപാടികളിലേക്ക് മുന്‍ മേയര്‍ ആര്യാ രാജേന്ദ്രനെ ഗവര്‍ണര്‍ ആര്‍ലേക്കര്‍ ക്ഷണിച്ചിരുന്നെങ്കിലും ആര്യ പങ്കെടുത്തിരുന്നില്ല.

നിയമസഭയിലേക്ക് മത്സരിക്കാന്‍ കച്ചകെട്ടി എംപിമാര്‍, വേണ്ടെന്ന് ഹൈക്കമാന്‍ഡ്

നിയമസഭയിലേക്ക് മത്സരിക്കാന്‍ കച്ചകെട്ടി എംപിമാര്‍, വേണ്ടെന്ന് ഹൈക്കമാന്‍ഡ്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ എംപിമാര്‍ക്ക് മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് അനുമതി നല്‍കിയേക്കില്ല. എംപിമാര്‍ മത്സരിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നാണ് കോൺ​ഗ്രസ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍. ഉപതെരഞ്ഞെടുപ്പ് സാഹചര്യം കൂടി കണക്കിലെടുത്താണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം. ചില എംപിമാര്‍ പ്രത്യക്ഷമായും പരോക്ഷമായും മത്സരസന്നദ്ധത വ്യക്തമാക്കിയിരുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 20 മണ്ഡലങ്ങളില്‍ 18 ഇടത്താണ് യുഡിഎഫ് വിജയിച്ചത്. ഇതില്‍ 14 സീറ്റില്‍ കോണ്‍ഗ്രസ് എംപിമാരാണ്. ഇതില്‍ പകുതിയിലേറെപ്പേര്‍ക്കും നിയമസഭയിലേക്ക് മത്സരിക്കാന്‍ ആഗ്രഹമുണ്ട്. മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍ തുടങ്ങിയവരെല്ലാം നിയമസഭയിലേക്ക് നോട്ടമുള്ളവരാണ്.

കണ്ണൂരിലാണ് കെ സുധാകരന്റെ പേര് ഉയര്‍ന്നുകേള്‍ക്കുന്നത്. കോന്നിയില്‍ അടൂര്‍ പ്രകാശിന്റെ പേരും ഉയര്‍ന്നിട്ടുണ്ട്. നേമം/ തിരുവനന്തപുരം – ശശി തരൂര്‍, ആലപ്പുഴ/ ഇരിക്കൂര്‍ – കെ സി വേണുഗോപാല്‍, കൊട്ടാരക്കര/ അടൂര്‍/ മാവേലിക്കര – കൊടിക്കുന്നില്‍ സുരേഷ്, പട്ടാമ്പി- ഷാഫി പറമ്പില്‍ തുടങ്ങിയ മണ്ഡലങ്ങളിലേക്കാണ് ഇവരുടെ പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. ഇത്തവണ യുഡിഎഫ് വിജയിക്കുമെന്നും, അധികാരത്തിലേറിയാല്‍ മന്ത്രിക്കസേര ലഭിച്ചേക്കാമെന്നതുമാണ് നിയമസഭയിലേക്ക് മത്സരിക്കാന്‍ എംപിമാര്‍ക്ക് താല്‍പ്പര്യം ഏറുന്നത്.

ഇനിയും ഉപതെരഞ്ഞെടുപ്പ് വേണ്ടിവരുന്നത് ഒഴിവാക്കണമെന്നും, എംപിമാര്‍ മത്സരിക്കേണ്ടെന്നുമാണ് തന്റെ നിലപാടെന്ന് കെ മുരളീധരന്‍ പറഞ്ഞു. ഞാന്‍ കാരണം കേരളത്തില്‍ രണ്ട് ഉപതെരഞ്ഞെടുപ്പുകള്‍ നടന്നിട്ടുണ്ട്. അതിന്റെ കുറ്റബോധം ഇന്നെനിക്കുണ്ട്. കഴിയുന്നത്ര ബൈ ഇലക്ഷനുകള്‍ ഒഴിവാക്കണം. സിറ്റിങ് എംഎല്‍എമാര്‍ മത്സരിക്കണമെന്ന് തന്നെയാണ് ഒരു ധാരണ. സിറ്റിങ് എംഎല്‍എമാര്‍ക്കെതിരായ വികാരമുള്ളതായി ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഇക്കുറി സ്വന്തം നിലയ്ക്ക് മുന്‍കൈ എടുക്കില്ല. പാര്‍ട്ടി പറഞ്ഞാല്‍ മാത്രമേ ഇറങ്ങൂ. മാറി നിന്ന് പ്രചാരണത്തിന് നേതൃത്വം കൊടുക്കണമെന്ന് പറഞ്ഞാല്‍ സന്തോഷത്തോടെ സ്വീകരിക്കുമെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ഫോണില്‍ കുട്ടികളുടെ നഗ്‌ന ദൃശ്യങ്ങള്‍; മദ്യംനല്‍കി പീഡിപ്പിച്ച കേസില്‍ അധ്യാപകനെതിരേ കൂടുതല്‍ പരാതികള്‍

ഫോണില്‍ കുട്ടികളുടെ നഗ്‌ന ദൃശ്യങ്ങള്‍; മദ്യംനല്‍കി പീഡിപ്പിച്ച കേസില്‍ അധ്യാപകനെതിരേ കൂടുതല്‍ പരാതികള്‍

പാലക്കാട്: വിദ്യാര്‍ഥിയെ മദ്യംനല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ അധ്യാപകനെതിരേ കൂടുതല്‍ പരാതികള്‍. അഞ്ച് ആണ്‍കുട്ടികള്‍ കൂടി അധ്യാപകനില്‍നിന്നും നേരിട്ട ദുരനുഭവം ശിശുക്ഷേമസമിതിയുടെ കൗണ്‍സലിങില്‍ വെളിപ്പെടുത്തി. ഇതോടെ അറസ്റ്റിലായ കൊല്ലങ്കോട് സ്വദേശി എല്‍. അനിലിനെതിരേ വ്യാഴാഴ്ച മലമ്പുഴ പൊലീസ് അഞ്ച് കേസുകള്‍കൂടി രജിസ്റ്റര്‍ചെയ്തു.

പീഡനത്തിനിരയായ വിദ്യാര്‍ഥിക്ക് കൗണ്‍സലിങ് നല്‍കുന്നത് തുടരുന്നതിനിടെ സ്‌കൂളിലെ മറ്റ് വിദ്യാര്‍ഥികളെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സിഡബ്ല്യുസി) കൗണ്‍സിലിങ്ങിന് വിധേയരാക്കുകയായിരുന്നു. സ്‌കൂളില്‍വെച്ചും താമസിക്കുന്ന സ്ഥലത്തെത്തിച്ചും പീഡനം നടത്തിയെന്നാണ് കുട്ടികളുടെ മൊഴി.

കുട്ടികളെ ആദ്യഘട്ട കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് ഇത്രയും പരാതികള്‍ അനിലിനെതിരെ ഉയര്‍ന്നത്. അടുത്ത ദിവസങ്ങളിലായി കൂടുതല്‍ കുട്ടികളെ സിഡബ്ല്യുസി കൗണ്‍സിലിങ്ങിന് വിധേയമാക്കും. അനില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ പീഡിനത്തിനിരയാക്കിയെന്നും കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചുവെന്നുമാണ് പൊലീസ് കണ്ടെത്തല്‍.

നവംബര്‍ 29നാണ് ആറാംക്ലാസ് വിദ്യാര്‍ഥിയായ 11 വയസുകാരന്‍ അധ്യാപകന്റെ ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയാകുന്നത്. കുട്ടിയെ തന്റെ വാടക വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം ബിയര്‍ നല്‍കി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിനിരയായ വിദ്യാര്‍ഥി സുഹൃത്തായ ഒരു കുട്ടിയോടാണ് പീഡനവിവരം വെളിപ്പെടുത്തിയത്. ഈ സുഹൃത്ത് തന്റെ അമ്മയോട് ഇക്കാര്യം പറഞ്ഞു. തുടര്‍ന്ന് ഇവര്‍ സ്‌കൂള്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.