തിരുവനന്തപുരം റവന്യു ജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം നടന്നു

തിരുവനന്തപുരം റവന്യു ജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം നടന്നു

തിരുവനന്തപുരം റവന്യു ജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ആറ്റിങ്ങൽ ബോയ്സ് HSS ഇൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശ്രീജ ഗോപിനാഥ് നിർവ്വഹിച്ചു.

പി ടി എ പ്രസിഡന്റ്‌ സന്തോഷ്‌ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ജവാദ് സ്വാഗതവും മീഡിയ കൺവീനർ അഖിലേഷ് നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ ഡയറ്റ് പ്രിൻസിപ്പൽ ഗീത, എ ഇ ഒ മാരായ ഡോ. സന്തോഷ്‌കുമാർ, പ്രദീപ്‌ കുമാർ, വി എച്ച് എസ് ഇ പ്രിൻസിപ്പൽമാരായ ഹസീന, നിഷ, സ്കൂൾ എച്ച് എം സുനിൽ, വിവിധ കമ്മിറ്റി കൺവീനർമാർ, അദ്ധ്യാപകസംഘടന പ്രതിനിധികൾ, ലോഗോ രൂപകല്പന ചെയ്ത ചിറയിൻകീഴ് ശാരദ വിലാസം എച്ച് എസിലെ വിദ്യാർത്ഥിനി അദീന പി എൻ എന്നിവർ പങ്കെടുത്തു.

തിരഞ്ഞെടുപ്പിനിടെ കലോത്സവം; രക്ഷിതാക്കളും സംഘാടകരും ആശങ്കയിൽ

തിരഞ്ഞെടുപ്പിനിടെ കലോത്സവം; രക്ഷിതാക്കളും സംഘാടകരും ആശങ്കയിൽ

ആറ്റിങ്ങൽ: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള വാശിയേറിയ തെരഞ്ഞെടുപ്പിനിടെ ജില്ലാ കലോത്സവം നടത്തുന്നതിൽ സംഘാടകർക്കും രക്ഷിതാക്കൾക്കും ആശങ്ക. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കലോത്സവം മാറ്റി വയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു.

തെരഞ്ഞെടുപ്പ് മാമാങ്കത്തിനിടെ കലോത്സവം നടത്തുന്നതിനാൽ കലോത്സവത്തിന്റെ ശോഭ കെടുമെന്നും മാധ്യമശ്രദ്ധ കുറയും എന്നും വിദ്യാർത്ഥികളും രക്ഷിതാക്കളും സ്കൂൾ അധികൃതരും ഒരുപോലെ അഭിപ്രായപ്പെടുന്നു. അതിനാൽ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ജില്ലാ കലോത്സവം മാറ്റിവയ്ക്കണമെന്ന ആവശ്യം ഉയരുന്നു. നാടകെ തെരഞ്ഞെടുപ്പ് ചൂടിൽ ആയതിനാൽ കലോത്സവത്തിന്റെ മുന്നൊരുക്കങ്ങളും കുട്ടികൾക്ക് സൗകര്യം ഒരുക്കുന്നതും വെല്ലുവിളിയാണ്.

തദ്ദേശസ്ഥാപന ഭരണസമിതിയുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെയാണ് കലോത്സവം വിജയിപ്പിക്കാറുള്ളത്. സബ് കമ്മിറ്റി ചെയർമാൻമാരായി വരാറുള്ള രാഷ്ട്രീയകക്ഷി നേതാക്കളും ജനപ്രതിനിധികളും എല്ലാം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ് അതിനാൽ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ജില്ലാ കലോത്സവം മാറ്റിവയ്ക്കണമെന്നാണ് ഉയരുന്ന ആവശ്യം.

എൽ എൽ എം പ്രവേശനം: താത്കാലിക അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

എൽ എൽ എം പ്രവേശനം: താത്കാലിക അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

2025–26 അധ്യയന വർഷത്തെ എൽ എൽ എം കോഴ്‌സിലേക്കുള്ള ഒന്നാം ഘട്ട താത്കാലിക അലോട്ട്‌മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ തങ്ങളുടെ അലോട്ട്‌മെന്റ് സ്റ്റാറ്റസ് വെബ്സൈറ്റിലൂടെ പരിശോധിക്കാം.

താത്കാലിക അലോട്ട്‌മെന്റ് ലിസ്റ്റിനെതിരെ പരാതികളുണ്ടെങ്കിൽ നവംബർ 21 വൈകിട്ട് 4 മണിക്ക് മുമ്പ് ceekinfo.cee@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ സമർപ്പിക്കണം. ലഭിക്കുന്ന പരാതികൾ വിശദമായി പരിശോധിച്ച്, വേണ്ട മാറ്റങ്ങൾ വരുത്തിയതിന് ശേഷം അന്തിമ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്ന് കമ്മീഷണറേറ്റ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റിൽ നൽകിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കാം. സഹായത്തിനായി 0471-2332120, 0471-2338487, 0471-2525300 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.

സ്‌പോട്ട് ബുക്കിങ് 5000 ആയി കുറച്ച് ഹൈക്കോടതി; നിയന്ത്രണം തിങ്കളാഴ്ച വരെ

സ്‌പോട്ട് ബുക്കിങ് 5000 ആയി കുറച്ച് ഹൈക്കോടതി; നിയന്ത്രണം തിങ്കളാഴ്ച വരെ

കൊച്ചി: ശബരിമലയിലെ തിരക്ക് കുറയ്ക്കുന്നതിന് പ്രതിദിന സ്‌പോട്ട് ബുക്കിങ് പരിധി അയ്യായിരമായി കുറച്ച് ഹൈക്കോടതി. തിങ്കളാഴ്ച വരെയാണ് നിയന്ത്രണം ഉണ്ടാവുക എന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് അറിയിച്ചു.

നിലവില്‍ പ്രതിദിന സ്‌പോട്ട് ബുക്കിങ് പരിധി 20,000 ആണ്. കഴിഞ്ഞ ദിവസങ്ങളില്‍ ശബരിമലയില്‍ ക്രമാതീതമായ തിരക്കാണ് അനുഭവപ്പെട്ടത്. തിരക്കില്‍ ഭക്തര്‍ വലയുന്ന നിരവധി കാഴ്ചകളാണ് പുറത്തുവന്നത്. മണിക്കൂറുകളോളം ക്യൂവില്‍ നിന്ന ശേഷമാണ് ദര്‍ശനം ലഭിച്ചത്. ചിലര്‍ തിരക്ക് കാരണം മടങ്ങിപ്പോകുന്ന സാഹചര്യം വരെ ഉണ്ടായി. ഈ പശ്ചാത്തലത്തിലാണ് ശബരിമലയിലെ തിരക്ക് കുറയ്ക്കാന്‍ ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായത്.

സ്‌പോട്ട് ബുക്കിങ് പരിധി 20,000 തന്നെയാകണമെന്ന് നിര്‍ബന്ധം പിടിക്കുന്നത് എന്തിനാണെന്ന് വാദത്തിനിടെ കോടതി ചോദിച്ചു. തിരക്ക് കുറയ്ക്കാന്‍ പരിധി കുറച്ചുകൂടെ എന്നും കോടതി ചോദിച്ചു. സ്‌പോട്ട് ബുക്കിങ് പരിധി അയ്യായിരമായി കുറയ്ക്കുന്നതോടെ പ്രതിദിനം ദര്‍ശനത്തിന് എത്തുന്ന ഭക്തരുടെ എണ്ണം 75000 ആയി കുറയും.

വിര്‍ച്വല്‍ ക്യൂ വഴി ഒരു ദിവസം 70000 പേര്‍ക്കാണ് ദര്‍ശനം അനുവദിച്ചിരിക്കുന്നത്. രാവിലെ വാദത്തിനിടെ പറഞ്ഞ പോലെ കാര്യങ്ങള്‍ നടന്നില്ലല്ലോ എന്ന് ദേവസ്വം ബോര്‍ഡിനോട് കോടതി ചോദിച്ചിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതില്‍ ദേവസ്വം ബോര്‍ഡിന്റെ ഏകോപനമില്ലായ്മയെയും കോടതി വിമര്‍ശിച്ചിരുന്നു.

ശനിയാഴ്ചയോടെ പുതിയ ന്യൂനമര്‍ദ്ദം; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ശനിയാഴ്ചയോടെ പുതിയ ന്യൂനമര്‍ദ്ദം; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കന്യാകുമാരി കടലിനു മുകളിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീന ഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ കനക്കുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.

കന്യാകുമാരി കടലിനു മുകളിലെ ന്യുനമര്‍ദ്ദം നിലവില്‍ ലക്ഷദ്വീപ്നും മാലിദ്വീപിനും മുകളില്‍ സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിനിടെ, ഇത് പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാന്‍ സാധ്യത. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു.

ശനിയാഴ്ചയോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യയുണ്ട്. തുടര്‍ന്ന് പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് നവംബര്‍ 24-ഓടെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മദ്ധ്യഭാഗത്ത് തീവ്രന്യുനമര്‍ദ്ദമായി ശക്തിപ്പെടാന്‍ സാധ്യത. തുടര്‍ന്നുള്ള 48 മണിക്കൂറിനിടെ, പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്.

വെളളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

‘മുഖ്യമന്ത്രിയെ ബോംബെറിഞ്ഞ് തീര്‍ത്തുകളയണം’; ടിന ജോസിനെതിരെ അന്വേഷണം ആരംഭിച്ച് പൊലീസ്

‘മുഖ്യമന്ത്രിയെ ബോംബെറിഞ്ഞ് തീര്‍ത്തുകളയണം’; ടിന ജോസിനെതിരെ അന്വേഷണം ആരംഭിച്ച് പൊലീസ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയെന്ന പരാതിയില്‍ അഭിഭാഷകയും കന്യാസ്ത്രീയുമായ ടീന ജോസിനെതിരെ അന്വേഷണം ആരംഭിച്ച് പൊലീസ്. ഡിജിപിക്ക് ലഭിച്ച പരാതിയിലാണ് നടപടി. സാമൂഹിക മാധ്യമത്തിലെ പോസ്റ്റിന് കമന്റ് ആയാണ് ടീന ജോസ് മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയത്. ഇതിനെതിരെ സുപ്രീംകോടതി അഭിഭാഷകനാണ് ഡിജിപിക്ക് പരാതി നല്‍കിയത്.

അഡ്വ. മേരി ട്രീസ പി ജെ എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലില്‍ നിന്നാണ് വധശ്രമത്തിന് ആഹ്വാനം ചെയ്യുന്ന കമന്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി നാളെ മുതല്‍ ഇറങ്ങുകയാണ് എന്ന സെല്‍റ്റന്‍ എല്‍ ഡിസൂസ എന്ന വ്യക്തിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന് താഴെയാണ് കന്യാസ്ത്രീയായ ടീന ജോസിന്റെ കമന്റ് പ്രത്യക്ഷപ്പെട്ടത്. ‘അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞു തീര്‍ത്തുകളയണം അവനെ. നല്ല മനുഷ്യനായ രാജീവ് ഗാന്ധിയെ തീര്‍ത്ത ഈ ലോകത്തിന് അതൊക്കെ പറ്റും’,-എന്നായിരുന്നു ടീന ജോസിന്റെ കമന്റ്.

സംഭവം വിവാദമായതിന് പിന്നാലെ, കന്യാസ്ത്രീയെ തള്ളി സിഎംസി സന്യാസിനി സമൂഹം രംഗത്തെത്തിയിരുന്നു. ടീന ജോസെന്ന സന്യാസിനി സഭയുടെ ഭാഗമല്ലെന്ന് സന്യാസിനി സമൂഹം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ടീന ജോസിന്റെ പ്രാഥമിക അംഗത്വം 2009 ഏപ്രില്‍ മാസത്തില്‍ നഷ്ടപ്പെട്ടതാണെന്നും മാനുഷിക പരിഗണനയനുസരിച്ച് തങ്ങളുടെ ഭവനത്തില്‍ സൗജന്യമായി താമസിച്ച് അഭിഭാഷകവൃത്തി ചെയ്ത് ജീവിച്ച് വരിരകയാണ്. ടീന ജോസ് ചെയ്യുന്ന കാര്യങ്ങള്‍ പൂര്‍ണമായും അവരുടെ മാത്രം തീരുമാനത്തിലും ഉത്തരവാദിത്വത്തിലും ആണ്. അവര്‍ നടത്തിയതായി പറയപ്പെടുന്ന പ്രസ്താവനയെ അപലപിക്കുന്നതായും സന്യാസിനി സമൂഹം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.