വൈഷ്ണയ്ക്ക് മത്സരിക്കാനാകുമോ?; തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്നറിയാം

വൈഷ്ണയ്ക്ക് മത്സരിക്കാനാകുമോ?; തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്നറിയാം

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്നു പ്രഖ്യാപിക്കും. ഹൈക്കോടതി നിര്‍ദേശപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ ഹിയറിങ്ങ് നടത്തിയിരുന്നു. രണ്ടു ദിവസത്തിനകം തീരുമാനം എടുക്കണമെന്നാണ് കോടതി നിര്‍ദേശിച്ചത്.

ഇതിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന്റെയും, വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയ സിപിഎം പ്രവര്‍ത്തകന്‍ ധനേഷ് കുമാറിന്റെയും വാദങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേട്ടു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്റെ ഓഫീസില്‍ ഹിയറിങ് രണ്ടര മണിക്കൂറോളം നീണ്ടു.

വോട്ടര്‍ പട്ടികയില്‍ നിന്നു പേരു നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് ഇലക്ടറല്‍ റജിസ്‌ട്രേഷന്‍ ഓഫിസറും മറ്റ് അധികൃതരും പ്രവര്‍ത്തിച്ചതെന്ന് വൈഷ്ണയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ വ്യക്തമാക്കി. തുടര്‍ന്ന് തീരുമാനം ഇന്ന് ഉച്ചയ്ക്കു മുന്‍പ് പ്രഖ്യാപിക്കുമെന്ന് ഇരു ഭാഗത്തെയും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നിയമത്തിലും കമ്മീഷനിലും വിശ്വാസമുണ്ടെന്നും പ്രചാരണം തുടരുമെന്നും വൈഷ്ണ പറഞ്ഞു.

ഒമാനെ ആറ് വിക്കറ്റിന് തകർത്തു; ഇന്ത്യ എ സെമിയില്‍

ഒമാനെ ആറ് വിക്കറ്റിന് തകർത്തു; ഇന്ത്യ എ സെമിയില്‍

ദോഹ: ഏഷ്യാകപ്പ് റൈസിങ് സ്റ്റാര്‍സ് ടൂര്‍ണമെന്റില്‍ ഇന്ത്യ സൈമി ഫൈനലില്‍ കടന്നു. ഗ്രൂപ്പ് ബിയിലെ നിര്‍ണായക മത്സരത്തില്‍ ഒമാനെ ആറു വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ സെമിയില്‍ കടന്നത്. അർധ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന ഹർഷ് ദുബെയാണ് ഇന്ത്യൻ വിജയശിൽപ്പി.

ആദ്യം ബാറ്റ് ചെയ്ത ഒമാന്‍ മുന്നോട്ടുവെച്ച 136 വിജയലക്ഷ്യം ഇന്ത്യ എ 17.5 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് മറികടന്നത്. ഹർഷ് ദുബെ 44 പന്തിൽ 53 റൺസെടുത്ത് പുറത്താകാതെ നിന്നു. 19 പന്തിൽ 30 റൺസെടുത്ത നമൻ ധീർ, 24 പന്തിൽ 23 റൺസെടുത്ത നേഹൽ വധേര എന്നിവരും തിളങ്ങി.

ക്യാപ്റ്റൻ ജിതേഷ് ശർമ്മ ഒരു പന്തിൽ നാലു റൺസെടുത്ത് പുറത്താകാതെ നിന്നു. ഓപ്പണർമാരായ വൈഭവ് സൂര്യവംശി 12 റൺസും പ്രിയാൻഷ് ആര്യ 10 റൺസുമെടുത്ത് പുറത്തായി. ആദ്യം ബാറ്റു ചെയ്ത ഒമാൻ വസിം അലിയുടെ അർധസെഞ്ച്വറിയുടെ മികവിലാണ് ഭേദപ്പെട്ട സ്കോർ നേടിയത്. അലി 45 പന്തിൽ 54 റൺസെടുത്തു.

ന്യൂനമര്‍ദ്ദം, സംസ്ഥാനത്ത് മഴ കനക്കുന്നു; മത്സ്യബന്ധനത്തിന് വിലക്ക്

ന്യൂനമര്‍ദ്ദം, സംസ്ഥാനത്ത് മഴ കനക്കുന്നു; മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കാമെന്നാണ് പ്രവചനം. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മലയോര മേഖലകളില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

കന്യാകുമാരി കടലിന് മുകളിലായി ന്യൂനമര്‍ദം നിലനില്‍ക്കുന്നു. ശനിയാഴ്ച തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടാനും തുടര്‍ന്നുള്ള 48 മണിക്കൂറില്‍ ഇത് കൂടുതല്‍ ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. നവംബര്‍ 19, 22 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.

എന്‍ഡിആര്‍എഫിന്റെ ആദ്യസംഘം സന്നിധാനത്ത്; ശബരിമലയില്‍ ഇന്നുമുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

എന്‍ഡിആര്‍എഫിന്റെ ആദ്യസംഘം സന്നിധാനത്ത്; ശബരിമലയില്‍ ഇന്നുമുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

പത്തനംതിട്ട: ശബരിമലയില്‍ തിരക്ക് നിയന്ത്രണ വിധേയമാണെന്ന് അധികൃതര്‍. ഇന്നു നട തുറന്നത് മുതല്‍ ഭക്തര്‍ സുഗമമായി ദര്‍ശനം നടത്തുന്നുണ്ട്. സന്നിധാനത്തെ തിരക്ക് കണക്കിലെടുത്തു മാത്രമാണ് നിലക്കലില്‍ നിന്ന് പമ്പയിലേക്ക് തീര്‍ത്ഥാടകരെ കടത്തി വിടുന്നത്. ഭക്തരുടെ വലിയ തിരക്ക് കണക്കിലെടുത്ത് ഇന്നുമുതല്‍ ശബരിമലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സ്പോട്ട് ബുക്കിങ് 20,000 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. നിലയ്ക്കലില്‍ ഏഴ് സ്പോട്ട് ബുക്കിങ്ങ് ബൂത്തുകള്‍ അധികമായി ഉടന്‍ പ്രവർത്തനം ആരംഭിക്കും. പമ്പയിലെ സ്പോട്ട് ബുക്കിങ്ങ് താൽക്കാലികമായി നിർത്തി. നിലയ്ക്കലിലാകും ഇനി സ്പോട്ട് ബുക്കിങ്ങ് അനുവദിക്കുക. നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കും. ഭക്തര്‍ക്ക് തങ്ങാന്‍ നിലയ്ക്കലില്‍ സൗകര്യമൊരുക്കും. മരക്കൂട്ടം, ശരംകുത്തി സന്നിധാനം പാതയിലെ ക്യൂ കോംപ്ലക്സുകള്‍ കൂടുതല്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിക്കും.

ക്യൂ കോംപ്ലക്‌സുകളില്‍ എല്ലായിടത്തും ഭക്തര്‍ക്ക് കുടിവെള്ളവും, ലഘുഭക്ഷണവും ചുക്കു കാപ്പിയും നല്‍കും. പമ്പയില്‍ എത്തിക്കഴിഞ്ഞാല്‍ ശബരിമല ദര്‍ശനം പൂര്‍ത്തിയാക്കി നിശ്ചിത സമയത്തിനുള്ളില്‍ തന്നെ ഭക്തര്‍ക്ക് മടങ്ങിപോകാന്‍ സാഹചര്യമൊരുക്കും. കൂടുതലായി എത്തുന്നവര്‍ക്ക് അടുത്ത ദിവസം ദര്‍ശനത്തിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും.

വിര്‍ചല്‍ ക്യൂ ബുക്കിങ്ങിലൂടെ 70,000 പേരേയും സ്‌പോട്ട് ബുക്കിങ്ങിലൂടെ 20,000 പേരേയും ഉള്‍പ്പടെ പരമാവധി 90,000 തീര്‍ഥാടകര്‍ക്കാണ് ഒരു ദിവസം ദര്‍ശനം അനുവദിക്കുക. തിരക്ക് നിയന്ത്രിക്കുന്നതിനായി തൃശൂരില്‍ നിന്നുള്ള എന്‍ഡിആര്‍എഫിന്റെ ആദ്യ സംഘം സന്നിധാനത്ത് എത്തി. ചെന്നൈയില്‍ നിന്നുള്ള അടുത്ത സംഘം വൈകിട്ടോടെ എത്തും. കൂടുതല്‍ കേന്ദ്രസേന വൈകാതെ എത്തുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍ അറിയിച്ചു. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലായി സുരക്ഷയ്ക്കായി 3500 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

ചിറയിൻകീഴിൽ ബിജെപി സ്ഥാനാർത്ഥിയുടെ വീടിന് തീയിടാൻ ശ്രമം

ചിറയിൻകീഴിൽ ബിജെപി സ്ഥാനാർത്ഥിയുടെ വീടിന് തീയിടാൻ ശ്രമം

ചിറയിൻകീഴിൽ ബിജെപി സ്ഥാനാർത്ഥിയുടെ വീടിന് തീയിടാൻ ശ്രമം. ചിറയിൻകീഴ് പതിനാറാം വാർഡ് പുതുക്കരി വയലിൽ വീട്ടിൽ ടിന്റു ജി വിജയന്റെ വീടിനു നേരെയായിരുന്നു പുലർച്ചെ ഒരു മണിയോടെ ആക്രമണം നടന്നത്.
സംഭവ സമയത്ത് ടിന്റുവും രണ്ടു കുട്ടികളും അച്ഛനും അമ്മയും മാത്രമായിരുന്നു വീട്ടിൽ. ഉറക്കത്തിലായിരുന്ന ഇവർ ശബ്ദം കേട്ട് ഉണർന്നു നോക്കുമ്പോൾ ഹെൽമറ്റും റെയിൻ കോട്ടും ധരിച്ച് രണ്ടുപേർ വീടിന് പുറകുവശത്ത് തീയിടുന്നതാണ് ശ്രദ്ധയിൽപ്പെട്ടത്. ഫ്ലോർമാറ്റും കതകും കത്തിക്കാൻ ശ്രമിച്ചു. ടിന്റു ജി വിജയൻ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ്.

കുപ്രസിദ്ധ മാവോയിസറ്റ് കമാന്‍ഡര്‍ മദ് വി ഹിദ്മയെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി

കുപ്രസിദ്ധ മാവോയിസറ്റ് കമാന്‍ഡര്‍ മദ് വി ഹിദ്മയെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ 26 ആക്രമണങ്ങളുടെ സൂത്രധാരനും കുപ്രസിദ്ധ മാവേയിസ്റ്റ് കമാന്‍ഡറുമായ മദ് വി ഹിദ്മയെ ഏറ്റമുട്ടലില്‍ കൊലപ്പെടുത്തി. ആന്ധ്ര പ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാസേനയാണ് ഹിദ്മയെ വധിച്ചത്. ആന്ധ്ര, ഛത്തിസ്ഗഡ്, തെലങ്കാന സംസ്ഥാനങ്ങളുടെ അതിര്‍ത്തി പങ്കിടുന്ന മറേദുമില്ലി വനമേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ആറ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നും സുരക്ഷാ സേന പറഞ്ഞു. സര്‍ക്കാര്‍ ഇദ്ദേഹത്തെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

രാവിലെ ആറിനും ഏഴിനുമിടയിലാണ് വനമേഖലയായ മറേദുമില്ലി മണ്ഡലില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയതെന്ന് അല്ലൂരി സീതാരാമരാജു ജില്ലാ എസ്പി അമിത് ബര്‍ദര്‍ അറിയിച്ചു. പൊലീസിലെ വിവിധ വിഭാഗങ്ങള്‍ സംയുക്തമായി നടത്തിയ ഏറ്റുമുട്ടലാണിതെന്നും എസ്പി വ്യക്തമാക്കി. കണ്ടെത്തിയ മൃതദേഹങ്ങളില്‍ ഹിദ്മയുടെ ഭാര്യ രാജെയുടെ മൃതദേഹവും ഉണ്ടെന്നാണ് വിവരം.

1981ല്‍ അവിഭക്ത മധ്യപ്രദേശിലെ സുഖ്മ ജില്ലയില്‍ പുര്‍വതി ഗ്രാമത്തില്‍ ജനിച്ച ഹിദ്മ സിപിഐ മാവോയിസ്റ്റിന്റെ ഉന്നത സമിതിയായ സെന്‍ട്രല്‍ കമ്മിറ്റിയില്‍ എത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ അംഗമാണ്. പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി ബറ്റാലിയനെ നയിച്ചിരുന്നു. ബസ്തര്‍ മേഖലയില്‍നിന്ന് സെന്‍ട്രല്‍ കമ്മിറ്റിയിലെത്തിയ ഏക ഗോത്ര വിഭാഗക്കാരനാണ് ഹിദ്മ. ബസ്തറിലെ മാവോയിസ്റ്റുകളുടെ മുഖമായിരുന്നു. പത്താം ക്ലാസ് വരെ പഠിച്ചതിനുശേഷം സിപിഐ (മാവോയിസ്റ്റ്) പാര്‍ട്ടിയില്‍ ചേരുകയായിരുന്നു.

നിരവധി മാവോയിസ്റ്റ് ആക്രമണങ്ങളുടെ സൂത്രധാരനായിരുന്നു ഹിദ്മ. 76 സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട 2010ലെ ദന്തേവാഡ ആക്രമണം, പ്രമുഖ കോണ്‍ഗ്രസ് നേതാക്കളടക്കം 27 പേര്‍ കൊല്ലപ്പെട്ട 2013ലെ ജിറാം ഘാട്ടി ആക്രമണം, 22 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട 2021ലെ സുഖ്മ-ബിജാപൂര്‍ ആക്രമണം എന്നിവയിലെല്ലാം ഹിദ്മയുടെ പങ്ക് നിര്‍ണായകമായിരുന്നു.

അടുത്തിടെ, പ്രമുഖ മാവോയിസ്റ്റും ഒട്ടേറെ ആക്രമണങ്ങളുടെ സൂത്രധാരനുമായിരുന്ന മല്ലോജുല വേണുഗോപാല്‍ റാവു എന്ന ഭൂപതിയും ഭാര്യ വിമലയും അടക്കം 61 പേര്‍ കീഴടങ്ങിയിരുന്നു. അതിനുശേഷം, ആയുധങ്ങള്‍ ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക് മടങ്ങാന്‍ ഭൂപതി മാവോയിസ്റ്റുകളോട് അഭ്യര്‍ഥിച്ചിരുന്നു. അധികാരത്തിനും ഭൂമിക്കും വേണ്ടി നാം നടത്തുന്ന സായുധ പോരാട്ടം ജനത്തെ അകറ്റുവെന്നും അത് നമ്മുടെ വഴിയുടെ പരാജയമാണെന്നും അതുകൊണ്ട് ആക്രമണം ഉപേക്ഷിച്ച് ജനങ്ങള്‍ക്കിടയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദഹം പറഞ്ഞിരുന്നു.