ജനുവരി 12 മുതല്‍ 22 വരെ ഈ വില്ലേജ് പരിധികളില്‍ മദ്യനിരോധനം

ജനുവരി 12 മുതല്‍ 22 വരെ ഈ വില്ലേജ് പരിധികളില്‍ മദ്യനിരോധനം

പത്തനംതിട്ട: ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുളള തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന വില്ലേജ് പരിധികളില്‍ ജനുവരി 12 മുതല്‍ 22 വരെ ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി.

വില്ലേജ് പരിധി, തീയതി, സമയക്രമം എന്ന ക്രമത്തില്‍ ചുവടെ;

പന്തളം, ജനുവരി 12, രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെ.

കുളനട, 12, രാവിലെ ഏട്ടുമുതല്‍ വൈകിട്ട് ഏഴുവരെ.

കിടങ്ങന്നൂര്‍,12,രാവിലെ 10.30 മുതല്‍ രാത്രി ഒമ്പത് വരെ.

ആറന്മുള, മല്ലപ്പുഴശ്ശേരി, 12, രാവിലെ 11.30 മുതല്‍ രാത്രി 10വരെ.

കോഴഞ്ചേരി, 12, ഉച്ചയ്ക്ക് ഒന്നുമുതല്‍ രാത്രി 12 വരെ.

ചെറുകോല്‍, അയിരൂര്‍, 12,13. 12 ന് ഉച്ചയ്ക്ക് ശേഷം 2.30 മുതല്‍ 13 ന് രാവിലെ ഏഴുവരെ.

റാന്നി, 13, വെളുപ്പിന് 12 മുതല്‍ രാവിലെ 10 വരെ.

വടശ്ശേരിക്കര, 13, വെളുപ്പിന് 1.30 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ.

റാന്നി -പെരുനാട് , 13,14 , 13 ന് രാവിലെ ഏഴുമുതല്‍ 14 ന് രാത്രി 10 വരെ.

റാന്നി -പെരുനാട് , 21,22, 21 ന് രാവിലെ നാലുമുതല്‍ 22 ന് രാവിലെ ആറു വരെ.

ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി രാധാകൃഷ്ണന്‍ പുറത്ത്, നിര്‍ബന്ധിത വിരമിക്കല്‍ ഉത്തരവ്

ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി രാധാകൃഷ്ണന്‍ പുറത്ത്, നിര്‍ബന്ധിത വിരമിക്കല്‍ ഉത്തരവ്

ഡല്‍ഹി: കൈക്കൂലി ആരോപണ വിധേയനായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
(ED) ഡെപ്യൂട്ടി ഡയറക്ടര്‍ പി രാധാകൃഷ്ണന് നിര്‍ബന്ധിത വിരമിക്കല്‍. അഞ്ചുവര്‍ഷം സേവന കാലാവധി ബാക്കി നില്‍ക്കെയാണ് രാധാകൃഷ്ണന്‍ പുറത്താകുന്നത്. നയതന്ത്ര സ്വര്‍ണക്കടത്ത് അടക്കം അന്വേഷിച്ചിരുന്നത് പി രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു.

ധനകാര്യ വകുപ്പിന്‍റെ ആഭ്യന്തര അന്വേഷണത്തിൽ ഇദ്ദേഹത്തിനെതിരായ നിരവധി ആക്ഷേപങ്ങളിൽ പലതും ശരിയെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സര്‍വീസിൽ നിന്ന് പിരിഞ്ഞുപോകാൻ രാധാകൃഷ്ണനോട് ധനകാര്യ മന്ത്രാലയം ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ വെളളിയാഴ്ചയാണ് രാഷ്ട്രപതി ഉത്തരവിൽ ഒപ്പുവെച്ചത്.

കൈക്കൂലി, വിവരങ്ങള്‍ ചോര്‍ത്തി നല്‍കല്‍ തുടങ്ങി നിരവധി ആക്ഷേപങ്ങള്‍ ഇഡി ഡെപ്യൂട്ടി ഡയറക്ടറായിരുന്ന പി രാധാകൃഷ്ണനെതിരെ നേരത്തെ ഉയര്‍ന്നിരുന്നു. പിന്നീട് രാധാകൃഷ്ണനെ ചെന്നൈയിലേക്ക് സ്ഥലം മാറ്റിയിരുന്നു. രണ്ടു വര്‍ഷത്തിന് ശേഷം രാധാകൃഷ്ണനെ തിരികെ കൊച്ചിയിലേക്ക് മാറ്റി. ഈ സമയത്താണ് ഇഡി ഉദ്യോഗസ്ഥര്‍ പ്രതികളാകുന്ന വിജിലന്‍സ് കേസ് അടക്കം ഉണ്ടാകുന്നത്. തുടര്‍ന്ന് പി രാധാകൃഷ്ണനെ ശ്രീനഗറിലേക്ക് മാറ്റിയിരുന്നു. തനിക്കെതിരായ നടപടി പ്രതികാരനടപടിയാണെന്നും, സ്ഥലംമാറ്റം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ട്രിബ്യൂണിലിനെ സമീപിച്ചിരുന്നെങ്കിലും ട്രിബ്യൂണല്‍ ഇതു തള്ളിയിരുന്നു.

‘കേരളത്തില്‍ പുതുതായി അഞ്ച് ജില്ലകള്‍ക്കെങ്കിലും സ്‌കോപ്പ്; ചർച്ചകൾ നടക്കട്ടെ’

‘കേരളത്തില്‍ പുതുതായി അഞ്ച് ജില്ലകള്‍ക്കെങ്കിലും സ്‌കോപ്പ്; ചർച്ചകൾ നടക്കട്ടെ’

തിരുവനന്തപുരം: കേരളത്തിലെ ജില്ലകളെ വിഭജിച്ച് പുതുതായി അഞ്ചു ജില്ലകളെങ്കിലും രൂപീകരിക്കാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം. കേരളത്തിലെ ജില്ലകളെ പുന:ക്രമീകരിക്കുന്നതിനേക്കുറിച്ചുള്ള ചര്‍ച്ചകള്‍ സ്വാഗതാര്‍ഹമാണെന്നും ബല്‍റാം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

കേരളത്തില്‍ പുതുതായി അഞ്ച് ജില്ലകള്‍ക്കെങ്കിലും സ്‌കോപ്പുണ്ട്. കേരളീയന്‍ എന്ന നിലയില്‍ തന്റെ വ്യക്തിപരമായ അഭിപ്രായമാണിത്. ഇതെന്റെ പാര്‍ട്ടിയുടേയോ മുന്നണിയുടേയോ ഔദ്യോഗിക അഭിപ്രായമല്ല എന്നും എന്റെ തന്നെ സുചിന്തിതമായ അന്തിമാഭിപ്രായമല്ല എന്നും മുന്‍കൂട്ടി വ്യക്തമാക്കുന്നു എന്നും ബല്‍റാം വ്യക്തമാക്കുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കേരളത്തിലെ ജില്ലകളെ പുന:ക്രമീകരിക്കുന്നതിനേക്കുറിച്ചുള്ള ചര്‍ച്ചകള്‍ സ്വാഗതാര്‍ഹമാണ്. ഒരു കേരളീയന്‍ എന്ന നിലയില്‍ ഇക്കാര്യത്തില്‍ എന്റെ വ്യക്തിപരമായ ഒരു നിരീക്ഷണം പങ്കുവയ്ക്കട്ടെ. ഇതെന്റെ പാര്‍ട്ടിയുടേയോ മുന്നണിയുടേയോ ഔദ്യോഗിക അഭിപ്രായമല്ല എന്നും എന്റെ തന്നെ സുചിന്തിതമായ അന്തിമാഭിപ്രായമല്ല എന്നും മുന്‍കൂട്ടി വ്യക്തമാക്കുന്നു.

കേരളത്തില്‍ പുതുതായി അഞ്ച് ജില്ലകള്‍ക്കെങ്കിലും സ്‌കോപ്പുണ്ട്:

1) ഇപ്പോഴത്തെ തിരുവനന്തപുരം, കൊല്ലം ജില്ലകളെ പുന:ക്രമീകരിച്ച് ഒരു പുതിയ ജില്ല കൂടി ആവാം.

2) എറണാകുളം, തൃശൂര്‍ ജില്ലകളുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി ഒരു പുതിയ ജില്ല കൂടി ആവാം.

3) മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി രണ്ട് പുതിയ ജില്ലകള്‍ക്ക് കൂടി സാധ്യതയുണ്ട്. മൂന്ന് ജില്ലകളെ അഞ്ചാക്കാം.

4) കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ക്കിടയില്‍ ഒരു പുതിയ ജില്ല കൂടി ആവാം.

സിഡ്‌നി ഗ്രൗണ്ടിലെ 79 വര്‍ഷത്തെ റെക്കോര്‍ഡ് പഴങ്കഥ!; ആഷസില്‍ അവസാന മത്സരവും ജയിച്ച് ഓസട്രേലിയ

സിഡ്‌നി ഗ്രൗണ്ടിലെ 79 വര്‍ഷത്തെ റെക്കോര്‍ഡ് പഴങ്കഥ!; ആഷസില്‍ അവസാന മത്സരവും ജയിച്ച് ഓസട്രേലിയ

സിഡ്‌നി: ആഷസ് ക്രിക്കറ്റ് പരമ്പരയിലെ അവസാന ടെസ്റ്റിലും ഓസ്‌ട്രേലിയയ്ക്ക് ജയം. അഞ്ച് വിക്കറ്റിനാണ് ഓസീസ് സന്ദര്‍ശകരായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 160 റണ്‍സിന്റെ ലീഡ് ഓസീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇതോടെ അഞ്ച് മത്സര പരമ്പര ഓസീസ് 4- 1ന് സ്വന്തമാക്കി. സ്‌കോര്‍: ഇംഗ്ലണ്ട് 384, 342, ഓസ്ട്രേലിയ 567, 161/5.

സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ന് അവസാനിച്ച ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാമത്തെയും അവസാനത്തെയും ആഷസ് ടെസ്റ്റ്, കാണികളുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് ചരിത്രം കുറിച്ചു. 1946-47 ലെ ആഷസ് ടെസ്റ്റില്‍ സിഡ്‌നി ഗ്രൗണ്ടില്‍ എത്തിയ കാണികളുടെ റെക്കോര്‍ഡ് ആണ് പഴംങ്കഥയായത്. അന്ന് കളി കാണാന്‍ എത്തിയത് 195,253 പേരായിരുന്നെങ്കില്‍ ഇത്തവണ സിഡ്‌നി ഗ്രൗണ്ടില്‍ ആഷസിലെ അവസാനമത്സരം കാണാന്‍ എത്തിയത് 211,032 പേരാണ്.

183 റണ്‍ പിറകിലായിട്ട് രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇംഗ്ലണ്ടിന് ക്ഷമയോടെ ബാറ്റ്ചെയ്ത സെഞ്ചുറി ജേക്കബ് ബേതലിന്റെ ഇന്നിങ്‌സാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 265 പന്തുകള്‍ നേരിട്ട താരം 154 റണ്‍സെടുത്തു. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 302 എന്ന നിലയില്‍ അവസാന ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് 26 റണ്‍സ് കൂട്ടിചേര്‍ക്കും മുമ്പ് ജേക്കബ് ബേതലിനെ നഷ്ടമായി. മിച്ചല്‍ സ്റ്റാര്‍ക്കാണ് താരത്തെ പുറത്താക്കിയത്. ഇതോടെ ഇംഗ്ലണ്ട് പ്രതിരോധം അവസാനിച്ചു. 342ന് ടീം ഓള്‍ഔട്ടായി.

ബെന്‍ ഡക്കറ്റും ഹാരി ബ്രൂക്കും മാത്രമാണ് ജേക്കബ് ബെതെലിസ് പിന്തുണ നല്‍കിയത്. ജോ റൂട്ട്(6), സാക് ക്രോളി(1), ബെന്‍ സ്റ്റോക്സ്(1), വില്‍ ജാക്സ്(0) എന്നിവര്‍ക്കൊന്നും പിടച്ചുനില്‍ക്കാനായില്ല. 160 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയ റണ്‍ കരസ്ഥമാക്കി. 50.4 ഓവര്‍ ബാക്കി നില്‍ക്കെയാണ് ഓസീസ് അനായാസ ജയം കരസ്ഥമാക്കിയത്. ഒന്നാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡിനും സ്റ്റീവ് സ്മിത്തിനും രണ്ടാം ഇന്ന്ങിസില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഹെഡ് 29 റണ്‍സിനും സ്മിത്ത് 12 റണ്‍സിനും പുറത്തായി. മര്‍നസ് ലാബുഷെയ്ന്‍ 37 ജാക്ക് വെതറാള്‍ഡ് 34 റണ്‍സിനും ഉസ്മാന്‍ ഖവാജ ആറ് റണ്‍സിനും പുറത്തായി.

റഷ്യന്‍ എണ്ണ വാങ്ങുന്നവര്‍ക്ക് 500 ശതമാനം തീരുവ ചുമത്താന്‍ അമേരിക്ക; ഇന്ത്യയ്ക്കും ഭീഷണി

റഷ്യന്‍ എണ്ണ വാങ്ങുന്നവര്‍ക്ക് 500 ശതമാനം തീരുവ ചുമത്താന്‍ അമേരിക്ക; ഇന്ത്യയ്ക്കും ഭീഷണി

വാഷിങ്ടണ്‍: റഷ്യയുമായി എണ്ണ വ്യാപാരം തുടരുന്ന രാജ്യങ്ങള്‍ക്ക് മേല്‍ 500 ശതമാനം ഇറക്കുമതി തീരുവ ചുമത്താന്‍ നീക്കവുമായി അമേരിക്ക. യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുക ലക്ഷ്യമിട്ട്, റഷ്യയ്ക്ക് മേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ കഴിയുന്ന റഷ്യ സാങ്ഷന്‍സ് ബില്ലിന് ട്രംപ് അനുമതി നല്‍കിയെന്ന് യുഎസ് സെനറ്റര്‍ ലിന്‍ഡ്‌സേ ഗ്രഹാം പറഞ്ഞു. റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങളെ ഈ ബില്ലിലൂടെ ശിക്ഷിക്കാന്‍ ട്രംപിന് കഴിയുമെന്നും ഗ്രഹാം കൂട്ടിച്ചേര്‍ത്തു.

അടുത്ത ആഴ്ച തന്നെ ഇതുസംബന്ധിച്ച തീരുമാനം നടപ്പിലായേക്കും. ബില്‍ വഴി റഷ്യന്‍ എണ്ണ വാങ്ങുന്ന, ഇന്ത്യ, ചൈന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളെ പിന്തിരിപ്പിക്കാനാകുമെന്നാണ് ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ കണക്കുകൂട്ടല്‍. റഷ്യന്‍ എണ്ണയോ യുറേനിയമോ വാങ്ങുന്ന രാജ്യങ്ങള്‍, പുടിന്റെ യുക്രൈന്‍ യുദ്ധത്തിന് ഇന്ധനം നല്‍കുകയാണ് ചെയ്യുന്നത്. ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ യുക്രൈന്‍- റഷ്യ യുദ്ധം അവസാനിക്കുമെന്നും യുഎസ് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സേ ഗ്രഹാം പറഞ്ഞു.

റഷ്യന്‍ യുറേനിയം വാങ്ങുന്ന രാജ്യങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുന്ന നിയമനിര്‍മ്മാണവും ട്രംപ് പാസ്സാക്കിയിട്ടുണ്ട്. അടുത്ത ആഴ്ച ആദ്യം തന്നെ ഇത് വോട്ടിനിടാന്‍ കഴിയുമെന്നും ലിന്‍ഡ്‌സേ ഗ്രഹാം കൂട്ടിച്ചേര്‍ത്തു. റഷ്യ- യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുമായി അമേരിക്ക മുന്നോട്ടു പോകുകയാണ്. അതിന്റെ ഭാഗമായി കൂടെയാണ് റഷ്യന്‍ സാമ്പത്തികമേഖലയെ തളര്‍ത്താനുള്ള ഉപരോധം കൊണ്ടുവരാനും നീക്കം നടത്തുന്നത്. അടുത്തിടെ യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

യാത്രക്കാരിയുടെ ബാഗിൽ നിന്നും പതിനൊന്നരപ്പവൻ സ്വർണവും ഒരുലക്ഷം രൂപയും കവർന്നതായി പരാതി

യാത്രക്കാരിയുടെ ബാഗിൽ നിന്നും പതിനൊന്നരപ്പവൻ സ്വർണവും ഒരുലക്ഷം രൂപയും കവർന്നതായി പരാതി

പോത്തൻകോട്: വെമ്പായം കൊഞ്ചിറ മേനാംകോട് ലാൽ ഭവനിൽ ഗ്രേസി ദാസിന്റെ (67) ബാഗിൽ നിന്നാണ് പണവും സ്വർണവും നഷ്ടമായത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. സംഭവത്തിൽ പോത്തൻകോട് പൊലീസിൽ പരാതി നൽകി.

ഇന്നലെ രാവിലെ 11.30ന് പോത്തൻകോട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കേരള ഗ്രാമീൺ ബാങ്ക് ശാഖയിൽ കാർഷിക വായ്‌പയായി പണയം വയ്ക്കാൻ കൊണ്ടുവന്നതായിരുന്നു സ്വർണം.

മകന്റെ സുഹൃത്തിന് നൽകാനുള്ള നാലര ലക്ഷം രൂപയ്ക്ക് വേണ്ടിയാണ് പണയം വയ്ക്കാനെത്തിയത്. എന്നാൽ കാർഷിക വായ്പ സ്‌കീമിൽ പണയം വയ്‌ക്കാൻ പറ്റില്ലെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. തുടർന്ന് ഇതേ ബാങ്കിൽ വീട്ടമ്മ ഫിക്‌സഡ് ഡെപ്പോസിറ്റായി ഇട്ടിരുന്ന ഏഴുലക്ഷത്തിൽ നിന്ന് 5.60 ലക്ഷം രൂപ പിൻവലിക്കുകയും അതിൽ നിന്ന് മകന്റെ സുഹൃത്തിന് നൽകാനുള്ള തുക അക്കൗണ്ട് ട്രാൻസ്‌ഫർ വഴി നൽകുകയുമായിരുന്നു.