ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥിയെ എന്‍സിസിയില്‍ ചേര്‍ക്കാന്‍ കഴിയില്ല: ഹൈക്കോടതി

ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥിയെ എന്‍സിസിയില്‍ ചേര്‍ക്കാന്‍ കഴിയില്ല: ഹൈക്കോടതി

കൊച്ചി: നിലവിലുള്ള നിയമപ്രകാരം ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥിയെ എന്‍സിസി(നാഷണല്‍ കേഡറ്റ് കോര്‍പ്‌സ്)യില്‍ ചേര്‍ക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. 1948 നാഷണല്‍ കേഡറ്റ് കോര്‍പ്‌സ് ആക്ട് പ്രകാരം ഇതിന് അര്‍ഹതയില്ല. സ്ത്രീ, പുരുഷ വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് അനുവാദമെന്നും കോടതി വ്യക്തമാക്കി. ട്രാന്‍സ്‌ജെന്‍ഡറായിട്ടുള്ളവര്‍ക്ക് എന്‍സിസിയില്‍ ചേരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ട്രാന്‍സ്‌മെന്‍ ആയ ഒരാള്‍ നല്‍കിയ അപേക്ഷ ജസ്റ്റിസ് എന്‍ നാഗരേഷ് തള്ളി.

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് എന്‍സിസിയില്‍ ചേരാന്‍ അവസരം നല്‍കേണ്ടതാണെങ്കിലും അനുവാദം നല്‍കണമെങ്കില്‍ നിയമനിര്‍മാണം നടത്തേണ്ടിവരുമെന്നും ജഡ്ജി കൂട്ടിച്ചേര്‍ത്തു. എന്‍സിസിയില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് തുല്യ അവകാശം ലഭിക്കണമെന്നതാണ് ആവശ്യം. എന്നാല്‍ അവ നയപരമായ കാര്യങ്ങളാണ്. ഇതിന് മതിയായ പഠനങ്ങള്‍ ആവശ്യമാണ്, കോടതി കൂട്ടിച്ചേര്‍ത്തു.

എന്‍സിസി പരിശീലന പദ്ധതിയില്‍ കേഡറ്റുകള്‍ക്ക് പലപ്പോഴും ടെന്റിലും മറ്റുമായി പരിമിതമായ സാഹചര്യങ്ങളില്‍ താമസിക്കേണ്ടി വരുന്നു. കടുത്ത പരിശീലനം ആവശ്യമാണ്. വിവിധ തരത്തിലുള്ള ക്യാംപുകള്‍ ആവശ്യമാണ്. സിലബസിലെ സ്വഭാവം അനുസരിച്ച് വ്യത്യസ്ത ലിംഗത്തിലുള്ള കേഡറ്റുകളുടെ ക്ഷേമം അനിവാര്യമാണ്. അതുകൊണ്ട് തന്നെ ലിംഗഭേദത്തെ അടിസ്ഥാനമാക്കിയുള്ള വേര്‍തിരിവ് ഭരണഘടനാ വിരുദ്ധമോ ഏകപക്ഷീയമോ അല്ലെന്ന് കോടതി പറഞ്ഞു.എന്‍സിസിയുടെ 30 (കെ) ബെറ്റാലിയനില്‍ ചേരാന്‍ അനുവദിക്കണമെന്ന 22 വയസുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥിയുടെ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി വിധി പ്രസ്താവിച്ചത്.

ട്രാന്‍സ്‌ജെന്‍ഡര്‍ ആയതിനാല്‍ എന്‍സിസിയില്‍ ചേരാന്‍ കഴിയില്ലെന്ന് ആദ്യം തന്നെ അറിയിച്ചു. ഇതിനെ ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചത്. എന്തെങ്കിലും തരത്തിലുള്ള നയപരമായ മാറ്റം നടത്താന്‍ കഴിയുമോയെന്ന് അറിയാന്‍ വിധിയുടെ പകര്‍പ്പ് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനും നിയമ-നീതി മന്ത്രാലയത്തിനും അയച്ചുകൊടുക്കാനും രജിസ്ട്രിയോട് കോടതി നിര്‍ദേശിച്ചു. മറ്റൊരു കേസില്‍ ഒരു ട്രാന്‍സ് വുമണിന് വനിതാ കേഡറ്റായി എന്‍സിസിയില്‍ ചേരാന്‍ ഹൈക്കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. 2024 മാര്‍ച്ചില്‍ കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ഈ വിഷയത്തില്‍ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ശരിവെക്കുകയും ചെയ്തിട്ടുണ്ട്.

സി പി ഐ എം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സെക്രട്ടറിയായി ആർ സുഭാഷിനെ തിരഞ്ഞെടുത്തു

സി പി ഐ എം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സെക്രട്ടറിയായി ആർ സുഭാഷിനെ തിരഞ്ഞെടുത്തു

ആറ്റിങ്ങൽ: സിപിഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സെക്രട്ടറിയായി ആര്‍ സുഭാഷിനെ തിരഞ്ഞെടുത്തു.
നിലവിലെ സെക്രട്ടറി എം പ്രദീപ് നഗരസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ തുടർന്നാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്.

സിപിഎം ജില്ലാ കമ്മിറ്റി അംഗമായ ആർ സുഭാഷ്, ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡൻറ്, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്, തിരുവനന്തപുരം ജില്ലാ കൗൺസിൽ അംഗം, ജില്ലാ പഞ്ചായത്ത് അംഗം,ജില്ലാ പഞ്ചായത്ത് ധനകാര്യ ആസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം, സിഐടിയു ജില്ലാ വൈസ് പ്രസിഡൻറ്, ട്രാവൻകൂർ കയർ ത്തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡൻറ് എന്നീ സ്ഥാനങ്ങളിൽ ഇപ്പോൾ പ്രവർത്തിക്കുന്നു

കാറിടിച്ച് ബൈക്ക് യാത്രികൻ മരണപ്പെട്ടു

കാറിടിച്ച് ബൈക്ക് യാത്രികൻ മരണപ്പെട്ടു

പാലോട് ഫോറസ്റ്റ് റെയ്‌ഞ്ച് ഓഫീസിനു സമീപം നടന്ന വാഹന അപകടത്തിൽ ബൈക്ക് യാത്രികനായ റിട്ട. കെഎസ്ആർടിസി ഡ്രൈവർ മരിച്ചു. നന്ദിയോട് മണ്ണാറംകുന്ന് നന്ദനത്തിൽ മുരളി (59)യാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം 3.30-മണിയോടെയായിരുന്നു അപകടം.ബൈക്കിൽ കാറിടിച്ചാണ് അപകടം.

ജവഹർ കോളനി സ്വദേശി പ്രസാദ് ഓടിച്ചിരുന്ന ഇലക്ട്രിക് കാറാണ് അപകടത്തിനു കാരണമായത്. പാലോടുനിന്ന്‌ പാണ്ഡ്യൻപാറയിലെ സുഹൃത്തിന്റെ വീട്ടിലേക്കു വരുന്നതിനിടെയാണ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മുരളിയെ കാർ ഇടിച്ചുവീഴ്ത്തിയത്. തുടർന്ന് ഇതേവാഹനം ഒരു ഓട്ടോയിൽ ഇടിക്കുകയും വീണ്ടും വൈദ്യുതത്തൂണിൽ ഇടിച്ചുമറിയുകയുമായിരുന്നു. കാർഡ്രൈവർ പ്രസാദ് സാരമായ പരിക്കുകളോടെ ചികിത്സയിലാണ്. മുരളിയുടെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
ഭാര്യ: ബിന്ദു.
മക്കൾ: അദ്വൈത് മിലൻ, അക്ഷയ്

ടൂർ തീയതി ഒരാഴ്ച മുൻപ് അറിയിക്കണം; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് എം വി ഡി മുന്നറിയിപ്പ്

ടൂർ തീയതി ഒരാഴ്ച മുൻപ് അറിയിക്കണം; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് എം വി ഡി മുന്നറിയിപ്പ്

സ്കൂളുകളിലെ പഠനയാത്രയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി മോട്ടർ‌ വാഹന വകുപ്പ്. ടൂറിന് പുറപ്പെടുന്നതിന് മുൻപ് മാനേജ്‌മെന്റുകൾ ആർടിഒയെ അറിയിക്കണമെന്നും ടൂർ തീയതി ഒരാഴ്ച മുൻപെങ്കിലും അറിയിക്കണമെന്നും നിർദേശം.

എംവിഡി ബസുകൾ പരിശോധിച്ച് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും നിർദേശങ്ങൾ നൽകും. പരിശോധിക്കാത്ത ബസ്സിന് അപകടം സംഭവിച്ചാൽ ഉത്തരവാദിത്തം പ്രിൻസിപ്പലിനായിരിക്കുമെന്ന് എംവിഡി മുന്നറിയിപ്പ് നൽകി.പല ടൂർ ബസ്സുകളിൽ എമർജൻസി എക്സിറ്റ് ഉൾപ്പെടെയുള്ള സുരക്ഷ സംവിധാനവുമില്ല. ഡ്രൈവർമാരുടെയും അശ്രദ്ധമായ പെരുമാറ്റം അപകടങ്ങൾ വർദ്ധിപ്പിക്കുന്നതായി എം വി ഡി പറഞ്ഞു.

പഠനയാത്രകൾക്ക് രൂപമാറ്റം വരുത്തിയതും ആഡംബര ലൈറ്റുകളും ആരോചക ശബ്ദം പുറപ്പെടുവിക്കുന്നതുമായ വാഹനം പഠനയാത്രകൾക്ക് ഉപയോഗിയ്ക്കാൻ പാടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിരുന്നു.കേരള ടൂറിസം വകുപ്പ് അംഗീകാരം നൽകിയിട്ടുള്ള ടൂർ ഓപ്പറേറ്റർമാരുടെ പട്ടികയിൽ ഉള്ള വാഹനങ്ങൾ മാത്രമേ പഠന യാത്രകൾക്ക് ഉപയോഗിക്കാവൂ എന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം ഉണ്ട്. യാത്രയ്ക്ക് മുൻ‌കൂർ സമ്മതപത്രം കുട്ടികളുടെ രക്ഷിതാക്കളിൽ നിന്നും മേടിയ്ക്കണം. യാത്രകൾ സ്കൂൾ മേലധികാരിയുടെ പൂർണ നിയന്ത്രണത്തിലാകണമെന്നും നിർദേശമുണ്ട്. ഇതിന് പിന്നാലെയാണ് എംവിഡിയുടെ മുന്നറിയിപ്പ് വന്നിരിക്കുന്നത്.

‘കൈ’ ഉയര്‍ത്താനാകാതെ നിതീഷ് കൊടുങ്കാറ്റില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്, രണ്ടക്കം കടന്നില്ല

‘കൈ’ ഉയര്‍ത്താനാകാതെ നിതീഷ് കൊടുങ്കാറ്റില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്, രണ്ടക്കം കടന്നില്ല

പട്‌ന: ബിഹാറില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്. നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മൂന്നാം മണിക്കൂര്‍ പിന്നിടുമ്പോള്‍ കോണ്‍ഗ്രസ് രണ്ടക്കം പോലും കാണാതെ കിതയ്ക്കുകയാണ്. 6 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് ലീഡ്. ഇത്തവണ 61 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചിരുന്നത്. മുന്നണിയിലെ മറ്റു പാര്‍ട്ടികളും കോണ്‍ഗ്രസും തമ്മില്‍ ഏഴു സീറ്റുകളില്‍ പരസ്പരം മത്സരിച്ചതും മഹാസഖ്യത്തിന് തിരിച്ചടിയായിട്ടുണ്ട്.

2020 ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 70 സീറ്റുകളിലാണ് മത്സരിച്ചിരുന്നത്. 19 സീറ്റുകളില്‍ വിജയിച്ചു. അന്ന് കോണ്‍ഗ്രസിന് ആകെ ലഭിച്ച വോട്ടു വിഹിതം 9. 48 ശതമാനമായിരുന്നു. എന്നാല്‍ ഇത്തവണ രാഹുല്‍ഗാന്ധിയുടെ റാലിയുടെയെല്ലാം മികവില്‍ കൂടുതല്‍ സീറ്റുകള്‍ വിജയിക്കാനാകുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ഇത്തവണ കോണ്‍ഗ്രസ് സംസ്ഥാനത്തെ പ്രമുഖരെയെല്ലാം സ്ഥാനാര്‍ത്ഥികളാക്കിയിരുന്നു. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാജേഷ് റാം കുടുംബ സംവരണ മണ്ഡലത്തില്‍ മത്സരിച്ചിരുന്നു. മുതിര്‍ന്ന നേതാവ് ഷക്കീല്‍ അഹമ്മദ് ഖാന്‍ കദ്വയിലും ഷഷ്രാവത് കേദാര്‍ പാണ്ഡെ നര്‍കട്യാഗഞ്ജിലും കമറുള്‍ ഹോഡ കിഷന്‍ ഗഞ്ചിലും ജനവിധി തേടിയിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍ച്ചയോടെ തുടക്കം; ബുംറയ്ക്ക് രണ്ടുവിക്കറ്റ്; ഇന്ത്യന്‍നിരയില്‍ നാല് സ്പിന്നര്‍മാര്‍

ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍ച്ചയോടെ തുടക്കം; ബുംറയ്ക്ക് രണ്ടുവിക്കറ്റ്; ഇന്ത്യന്‍നിരയില്‍ നാല് സ്പിന്നര്‍മാര്‍

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ്. ഒന്‍പത് ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍. ഓപ്പണര്‍മാരായ റയാന്‍ റിക്കിള്‍ട്ടന്റെയും എയ്ഡന്‍ മാര്‍ക്രത്തിന്റെയും വിക്കറ്റുകളാണ് നഷ്ടമായത്. ബുംറയ്ക്കാണ് രണ്ടു വിക്കറ്റും. എയ്ഡന്‍ മാര്‍ക്രം 31 റണ്‍സും റയാന്‍ റിക്കിള്‍ട്ടന്‍ 23 റണ്‍സും നേടി. ബുംറയുടെ ബൗളിങില്‍ പകച്ച ദക്ഷിണാഫ്രിക്ക സിറാജിനെ ആദ്യ മൂന്നോവറില്‍ തന്നെ 25 റണ്‍സ് അടിച്ചു.

ദക്ഷിണാഫ്രിക്കന്‍ ടീമില്‍ പരിക്കേറ്റ പേസ് ബോളര്‍ കഗിസോ റബാഡ കൊല്‍ക്കത്തയില്‍ കളിക്കാനിറങ്ങില്ല. പകരക്കാരനായി കോര്‍ബിന്‍ ബോഷ് ടീമിലെത്തി. ഇന്ത്യന്‍ ടീമില്‍ നിതീഷ് കുമാര്‍ റെഡ്ഡിക്കു പകരം വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് തിരിച്ചെത്തി. നാല് സ്പിന്നര്‍മാരാണ് ഇന്ത്യന്‍ നിരയിലുള്ളത്. അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, വാഷിങ്ടന്‍ സുന്ദര്‍ എന്നിവര്‍ കളിക്കും.

ഇന്ത്യ പ്ലേയിങ് ഇലവന്‍ യശസ്വി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), വാഷിങ്ടന്‍ സുന്ദര്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ധ്രുവ് ജുറേല്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ദക്ഷിണാഫ്രിക്ക പ്ലേയിങ് ഇലവന്‍ എയ്ഡന്‍ മാര്‍ക്രം, റയാന്‍ റിക്കിള്‍ട്ടന്‍, വിയാന്‍ മുള്‍ഡര്‍, ടെംബ ബാവുമ, ടോണി ഡെ സോര്‍സി, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, കൈല്‍ വെരെയ്ന്‍, മാര്‍കോ യാന്‍സന്‍, കോര്‍ബിന്‍ ബോഷ്, സിമോണ്‍ ഹാര്‍മര്‍, കേശവ് മഹാരാജ്.ആദ്യ 2 ദിവസങ്ങളില്‍ സ്വിങ്ങും ബൗണ്‍സുമായി പേസ് ബോളര്‍മാരെ സഹായിക്കുന്നതാണ് ഈഡന്‍ ഗാര്‍ഡന്‍സിന്റെ ചരിത്രം. തുടര്‍ന്ന് പിച്ച് സ്പിന്നര്‍മാര്‍ക്ക് അനുകൂലമാകും. ഈഡനില്‍ നടന്ന കഴിഞ്ഞ 3 ടെസ്റ്റ് മത്സരങ്ങളില്‍ 85 വിക്കറ്റുകളും നേടിയത് പേസര്‍മാരാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര തൂത്തുവാരാനായാല്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് പോയിന്റ് പട്ടികയില്‍ ശ്രീലങ്കയെ മറികടന്ന് ഇന്ത്യ രണ്ടാം സ്ഥാനത്തെത്തും. അഞ്ചാം സ്ഥാനത്താണ് ദക്ഷിണാഫ്രിക്ക.