കര്‍ഷകര്‍ ‘ഹാപ്പി’, റബറിന് റെക്കോര്‍ഡ് വില; കിലോഗ്രാമിന് 269 രൂപയായി

കര്‍ഷകര്‍ ‘ഹാപ്പി’, റബറിന് റെക്കോര്‍ഡ് വില; കിലോഗ്രാമിന് 269 രൂപയായി

കോട്ടയം: ആഭ്യന്തര റബര്‍ വില റെക്കോര്‍ഡില്‍. ഇന്നലെ ഓപ്പണ്‍ മാര്‍ക്കറ്റില്‍ ആര്‍എസ്എസ് നാലിന്റെ സ്‌പോട്ട് വില കിലോഗ്രാമിന് 269 രൂപയായി. കിലോഗ്രാമിന് 242 രൂപയുമായി ലാറ്റക്‌സ് പിന്നാലെയുണ്ട്.

കോട്ടയം, കൊച്ചി മാര്‍ക്കറ്റില്‍ ആര്‍എസ്എസ് നാലിന്റെ വില 268 രൂപയായി ഉയര്‍ന്നു. 2011 ഏപ്രില്‍ അഞ്ചിന് രേഖപ്പെടുത്തിയ 243 രൂപയായിരുന്നു ദീര്‍ഘകാലം ആര്‍എസ്എസ് നാല് റബറിന്റെ ഏറ്റവും ഉയര്‍ന്ന വില. 2024ല്‍ ഓഗസ്റ്റില്‍ വില 247 രൂപയായിരുന്നു. ആ റെക്കോര്‍ഡ് എല്ലാം തിരുത്തിക്കുറിച്ചാണ് ആഭ്യന്തര റബര്‍ വില 269 രൂപയില്‍ എത്തിയത്.

ബാങ്കോക്ക് വിപണിയിലെ വിലക്കയറ്റം, പ്രധാന റബര്‍ ഉല്‍പ്പാദക രാജ്യങ്ങളായ തായ്‌ലന്‍ഡ്, മലേഷ്യ, ഇന്ത്യോനേഷ്യ എന്നിവിടങ്ങളിലെ ഉല്‍പ്പാദനക്കുറവ്, പശ്ചിമേഷ്യന്‍ പ്രതിസന്ധികള്‍ കാരണം ക്രൂഡ് ഓയില്‍ വില ഉയര്‍ന്നത് തുടങ്ങിയ കാരണങ്ങളാലാണ് വില ഉയര്‍ന്നത്.

മദ്യപാനത്തിനിടെ തര്‍ക്കം; കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു

മദ്യപാനത്തിനിടെ തര്‍ക്കം; കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു

കൊല്ലം: ശാസ്താംകോട്ടയില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. കോവൂര്‍ സ്വദേശി ഷിബു (40) ആണ് മരിച്ചത്. സംഭവത്തില്‍ പ്രദേശവാസിയായ ഉന്മേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. വേങ്ങ മാമ്പുഴമുക്കില്‍ ടുവീലര്‍ വര്‍ക്ക്‌ഷോപ്പ് നടത്തുകയാണ് ഷിബു.

ഇന്നലെ രാത്രിയായിരുന്നു കൊലപാതകം. അറസ്റ്റിലായ ഉന്മേഷിന്റെ വീടിന് സമീപത്തിരുന്ന് മദ്യപിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്ന് പൊലീസ് പറയുന്നു.

പിക്ക് അപ്പ് ഓട്ടോ ഡ്രൈവറാണ് പ്രതി ഉന്മേഷ്. മുന്‍പും സമാനമായ കൊലപാതക ശ്രമകേസില്‍ ഉള്‍പ്പെട്ടിട്ടുള്ള വ്യക്തിയാണ് ഉന്മേഷ് എന്നും പൊലീസ് പറയുന്നു. നേരത്തെയും ഇരുവരും തമ്മില്‍ വഴക്ക് ഉണ്ടായിട്ടുള്ളതായി പ്രദേശവാസികള്‍ ആരോപിക്കുന്നു.

വിഖ്യാത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

വിഖ്യാത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

ചെന്നൈ: പ്രശസ്ത സംവിധായകന്‍ പി ഭാരതിരാജ അന്തരിച്ചു. 85 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. വാര്‍ധക്യകാല അസുഖങ്ങളെത്തുടര്‍ന്ന് കുറേക്കാലമായി കിടപ്പിലായിരുന്നു.

തമിഴ് സിനിമാ ചരിത്രത്തിലെ വിഖ്യാത സംവിധായകരിലൊരാളാണ് ഭാരതിരാജ. ആറു തവണ ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, നടന്‍ എന്നി നീലകളിലും ഭാരതിരാജ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2004 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

16 വയതിനിലെ (1977), കിഴക്കേ പോകും റെയില്‍ (1978), സിഗപ്പു റോജാക്കള്‍ (1978), നിഴല്‍കള്‍ (1980), അലൈകള്‍ ഓവതില്ലൈ (1981), ടിക് ടിക് ടിക് (1981), ഒരു കൈതിയന്‍ ഡയറി (1985), മുതല്‍ മര്യാദൈ ( 1985), കിഴക്ക് ചീമയിലൈ ( 1993) തുടങ്ങിയവ ഭാരതിരാജയുടെ സൂപ്പർ ഹിറ്റ് സിനിമകളാണ്.

രജനീകാന്ത്, കമല്‍ഹാസന്‍, ശിവാജി ഗണേശന്‍ എന്നിവരുള്‍പ്പെടെ തമിഴ് സിനിമയിലെ പ്രമുഖ താരങ്ങളെല്ലാം ഭാരതിരാജയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളത്തില്‍ മോഹന്‍ലാലിന്റെ തുടരും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

കമൽ നായകൻ, ശ്രീദേവി നായിക, വില്ലനായി രജനീകാന്ത്; ആദ്യ പടത്തിൽ തന്നെ തിയേറ്റർ നിറച്ച ‘ഇയക്കുനാർ ഇമയം’

കമൽ നായകൻ, ശ്രീദേവി നായിക, വില്ലനായി രജനീകാന്ത്; ആദ്യ പടത്തിൽ തന്നെ തിയേറ്റർ നിറച്ച ‘ഇയക്കുനാർ ഇമയം’

തമിഴ് സിനിമയ്ക്ക് പുതിയൊരു ദൃശ്യഭാഷ പകര്‍ന്നു നല്‍കിയ സംവിധായകനാണ് പി ഭാരതി രാജ. ഗ്രാമീണതയുടെ നൈര്‍മ്മല്യവും മണ്ണിന്റെ മണവും സാധാരണ മനുഷ്യരുടെ ജീവിതവും ഭാരതിരാജ കാമറക്കണ്ണുകളിലൂടെ അഭ്രപാളികളിലേക്ക് പകര്‍ത്തിയത്, തമിഴക ആസ്വാദക മനസ്സുകളിലേക്കാണ് ചേക്കേറിയത്. സ്റ്റുഡിയോയുടെ നാല് ചുമരുകള്‍ക്ക് വെളിയിലേക്ക് കൊണ്ടുപോയ, കാഴ്ചയുടെ പുതിയ വിതാനം തീര്‍ത്ത സംവിധായകന്‍ കൂടിയാണ് ഭാരതിരാജ. ‘സംവിധായകരുടെ തലൈവൻ’ എന്നർത്ഥം വരുന്ന ‘ഇയക്കുനാർ ഇമയം’ എന്നാണ് തമിഴ് സിനിമാലോകത്ത് ഭാരതിരാജ അറിയപ്പെടുന്നത്.

ഇപ്പോഴത്തെ തേനി ജില്ലയില്‍ 1942 ഓഗസ്റ്റ് 23 നാണ് ഭാരതിരാജയുടെ ജനനം. 1977 ല്‍ കമല്‍ഹാസന്‍, ശ്രീദേവി, രജനീകാന്ത് എന്നിവരെ മുഖ്യവേഷത്തില്‍ അണിനിരത്തി, പുറത്തിറങ്ങിയ 16 വയതിനിലേ ആണ് ഭരതിരാജ സംവിധാനം ചെയ്ത ആദ്യ ചിത്രം. മികച്ച സംവിധായകനും മികച്ച നടന് കമല്‍ഹാസനും അടക്കം സംസ്ഥാന പുരസ്‌കാരങ്ങള്‍ വാങ്ങിക്കൂട്ടിയ പതിനാറു വയതിനിലേയിലൂടെ പുതിയൊരു സംവിധായക പ്രതിഭ കൂടി തമിഴകത്ത് ഉദയം കൊള്ളുകയായിരുന്നു. എസ് ജാനകിക്ക് മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ്, കമല്‍ഹാസന് ഫിലിം ഫെയര്‍ അവാര്‍ഡ്, ശ്രീദേവിക്ക് മികച്ച നടിക്കുള്ള പ്രത്യേക പുരസ്‌കാരം എന്നിവയും ലഭിച്ചു.

1978 ല്‍ ചുകപ്പു റോജാക്കള്‍, കിഴക്കേ പോകും റെയില്‍ എന്നീ ചിത്രങ്ങളും 1979 ല്‍ പുതിയ വാര്‍പ്പുകള്‍, നിറം മാറാത പൂക്കള്‍ എന്നീ സിനിമകളും അണിയിച്ചൊരുക്കി. നിഴല്‍കള്‍, അലൈകള്‍ ഓവതില്ലൈ, ടിക് ടിക് ടിക് , ഒരു കൈതിയന്‍ ഡയറി, മുതല്‍ മര്യാദൈ, കടലോര കവിതൈകള്‍, വേദം പുതിയത്, നാടോടിത്തെന്റല്‍, കിഴക്ക് ചീമയിലൈ, തുടങ്ങിയവ ഭാരതിരാജയുടെ ഹിറ്റ് സിനിമകളാണ്. 2020 ഭാരതിരാജ അഭിനയിച്ച മീണ്ടും ഒരു മര്യാദൈ ആണ് അദ്ദേഹം അവസാനം സംവിധാനം ചെയ്ത സിനിമ.

രജനീകാന്ത്, കമല്‍ഹാസന്‍, ശിവാജി ഗണേശന്‍ തുടങ്ങി തമിഴ് സിനിമയിലെ പ്രമുഖ താരങ്ങളെല്ലാം ഭാരതിരാജയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. സംവിധാനത്തിനു പുറമേ, കാമറയ്ക്ക് മുന്നിലും ഭാരതിരാജ തിളങ്ങി. മലയാളത്തില്‍ മോഹന്‍ലാലിന്റെ തുടരും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. പഴയകാല സ്റ്റണ്ട് മാസ്റ്ററുടെ റോളിലാണ് ഭാരതിരാജ തുടരും ചിത്രത്തില്‍ അഭിനയിച്ചത്. ആയുധ എഴുത്ത്, പാണ്ടിനാട്, ഈശ്വരന്‍, തിരുച്ചിത്രംബലം, മഹാരാജ തുടങ്ങിയ സിനിമകളും വേഷമിട്ടിട്ടുണ്ട്.

പുലവര്‍ എന്ന സിനിമയിലാണ് ഏറ്റവുമൊടുവില്‍ ഭാരതിരാജ അഭിനയിച്ചത്. ഈ ചിത്രം ഇതുവരെ റിലീസ് ചെയ്തിട്ടില്ല. സിനിമാ രംഗത്തു നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2004 ല്‍ രാജ്യം ഭാരതിരാജയ്ക്ക് പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. 2013 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയ സമിതിയുടെ ജൂറി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ചന്ദ്രലീലാവതി. ജനനി രാജ്കുമാര്‍, അന്തരിച്ച സംവിധായകനായ മനോജ് ഭാരതിരാജ എന്നിവരാണ് മക്കള്‍. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ മകന്‍ മനോജ് ഹൃദയാഘാതം മൂലം മരിച്ചതിനെത്തുടര്‍ന്ന് ഭാരതിരാജ, മാനസികമായും ശാരീരികമായും തകര്‍ന്ന അവസ്ഥയിലായിരുന്നു.

വർക്കല കാപ്പിലിൽ യുവാവിനെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തി

വർക്കല കാപ്പിലിൽ യുവാവിനെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തി

വർക്കല കാപ്പിലിൽ യുവാവിനെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ഭൂതക്കുളം അമ്മാരത്ത് മുക്ക് സ്വദേശി 43 വയസ്സുള്ള കണ്ണനാണ് എട്ടുമുക്ക് കായലിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് .

രാവിലെ മുതൽ കാപ്പിൽ കായലിന്റെ സമീപത്ത് ഇരുന്നു മദ്യപിക്കുന്ന തായും
കായലിൽ കുളിക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതായും പോലീസ് പറയുന്നു .

രാതി 8:30 ഒടേ ഇടവ കപ്പിൽ പാലത്തിനു സമീപം ഉള്ള കായലിൽ മൃതദേഹം കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയും നാട്ടുകാരും പോലീസും മൃതദേഹം കരയ്ക്ക് എത്തിക്കുകയും വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ആയിരുന്നു.

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില, 3000 രൂപയുടെ കുറവ്; 1,10,000ല്‍ താഴെ

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില, 3000 രൂപയുടെ കുറവ്; 1,10,000ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞ് 1,10,000ല്‍ താഴെയെത്തി. ഇന്ന് പവന് ഒറ്റയടിക്ക് 3160 രൂപയാണ് കുറഞ്ഞത്. 1,09,160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 395 രൂപയാണ് കുറഞ്ഞത്. 13,645 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

പശ്ചിമേഷ്യന്‍ സംഘര്‍ഷം അനിശ്ചിതമായി തുടരുന്നതും അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് ഉയര്‍ത്തുമെന്ന റിപ്പോര്‍ട്ടുകളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. കൂടാതെ വിലക്കയറ്റ ഭീഷണിയും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. അമേരിക്കയില്‍ പലിശനിരക്ക് കൂട്ടിയാല്‍ സ്വാഭാവികമായി സ്വര്‍ണവില കുറയുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഇടിവ് നേരിട്ട സ്വര്‍ണവിലയില്‍ ഇന്നലെ വര്‍ധന രേഖപ്പെടുത്തിയിരുന്നു. പവന് ഒറ്റയടിക്ക് 1080 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് കുത്തനെ ഇടിഞ്ഞത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.