by Midhun HP News | Dec 16, 2025 | Latest News, കേരളം
കോഴിക്കോട്: ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ ബിഗ്‌ബോസ് റിയാലിറ്റി ഷോ താരവും യൂട്യൂബറുമായ ബ്ലെസ്ലി അറസ്റ്റില്‍. ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ക്രിപ്‌റ്റോ കറന്‍സിയാക്കി വിദേശത്ത് എത്തിച്ച കേസിലാണ് പിടിയിലായത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് ബ്ലെസ്ലിയെ പിടികൂടിയത്.
കാക്കൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത തട്ടിപ്പ് പരാതിയിലാണ് ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ക്രൈബ്രാഞ്ച് അറസ്റ്റ് ചെയ്ത മറ്റ് രണ്ട് പേര്‍ ജയിലില്‍ കഴിയുകയാണ്. കേസില്‍ നിരവധി പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. കേസിലെ പ്രതികളായ എട്ട് പേര്‍ വിദേശത്തേക്ക് കടന്നിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ജൂണിലാണ് കോഴിക്കോട് ജില്ലാ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. വലിയ തട്ടിപ്പാണെന്ന് അന്വേഷണ സംഘം അറിയിച്ചു. കോടഞ്ചേരി, താമരശ്ശേരി പരിധിയിലും സമാന തട്ടിപ്പ് കേസുകള്‍ നടന്നിട്ടുണ്ടെന്ന് പരാതി ലഭിച്ചിട്ടുണ്ട്.
കോടഞ്ചേരി, താമരശ്ശേരി പരിധിയിലും സമാന തട്ടിപ്പ് കേസുകള്‍ നടന്നിട്ടുണ്ടെന്ന് പരാതി ലഭിച്ചിട്ടുണ്ട്. ജൂണിലാണ് കോഴിക്കോട് ജില്ലാ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്ത ബ്ലെസ്ലിയെ കോടതിയില്‍ ഹാജരാക്കി റിമാര്‍ഡ് ചെയ്തു.
by Midhun HP News | Dec 16, 2025 | Latest News, ജില്ലാ വാർത്ത
മാസംതോറും നിശ്ചിത തുക നിക്ഷേപിക്കുന്ന എസ്‌ഐപിക്ക് ഇന്ന് സ്വീകാര്യത വര്‍ധിച്ചിരിക്കുകയാണ്. റിട്ടയര്‍മെന്റ് കാലത്ത് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഒന്നുമില്ലാതെ സുഖമായി ജീവിക്കുന്നതിന് ചെറുപ്പത്തിലെ തന്നെ സേവിങ്‌സ് ആരംഭിക്കുന്നത് നല്ലതാണ് എന്ന ചിന്തയില്‍ ഒരുപാട് പേര്‍ എസ്‌ഐപി സ്‌കീമില്‍ നിക്ഷേപിക്കുന്നുണ്ട്.
2004ല്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച നാഷണല്‍ പെന്‍ഷന്‍ സ്‌കീമിലും (എന്‍പിഎസ്) എസ്‌ഐപി വഴി നിക്ഷേപം നടത്താന്‍ സാധിക്കും. കയറ്റിറക്കത്തില്‍ ആവറേജ് ചെയ്ത് പോകുന്നത് നിക്ഷേപകന് വലിയ തോതിലാണ് പ്രയോജനപ്പെടുന്നത്. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്റ് ഡവലപ്പ്‌മെന്റ് അതോറിറ്റിയാണ് എന്‍പിഎസ് നിയന്ത്രിക്കുന്നത്.
സര്‍ക്കാര്‍ കടപ്പത്രം, കോര്‍പ്പറേറ്റ് ബോണ്ട്, ഓഹരി വിപണി തുടങ്ങിയ ഇടങ്ങളിലാണ് നിക്ഷേപിക്കുന്നത്. വിരമിക്കുന്ന സമയത്ത് ഫണ്ടില്‍ നിന്ന് വലിയൊരു ഭാഗം പിന്‍വലിച്ച ശേഷം ബാക്കി തുക പെന്‍ഷന്‍ പോലെ നിശ്ചിത ഇടവേളകളില്‍ ലഭിക്കുന്ന തരത്തില്‍ ക്രമീകരിക്കാന്‍ കഴിയുന്നതാണ് നാഷണല്‍ പെന്‍ഷന്‍ സ്‌കീം. നിക്ഷേപം തെരഞ്ഞെടുക്കാന്‍ നിരവധി ഓപ്ഷനുകള്‍, നികുതി ആനുകൂല്യം എന്നിവയും ഇതിന്റെ പ്രത്യേകതയാണ്.
എന്‍പിഎസില്‍ എസ്‌ഐപി രജിസ്റ്റര്‍ ചെയ്യുന്ന വിധം:
എന്‍പിഎസിന്റെ സൈറ്റില്‍ കയറി രജിസ്റ്റര്‍ ചെയ്യുന്നതിന് PRAN നമ്പറും ജനനത്തീയതിയും ആവശ്യമാണ്.
ഇ-മെയില്‍ ഐഡി അല്ലെങ്കില്‍ മൊബൈല്‍ നമ്പര്‍ നല്‍കുക. രണ്ടും കൂടി നല്‍കിയാലും കുഴപ്പമില്ല. തുടര്‍ന്ന് ‘സബ്മിറ്റ് ഒടിപിയില്‍’ ക്ലിക്ക് ചെയ്യുക
ലഭിക്കുന്ന ആറക്ക ഒടിപി നല്‍കി മുന്നോട്ടു പോകുക
‘New SIP Registration in NPS’ ഓപ്ഷന്‍ തെരഞ്ഞെടുത്ത് സബ്മിറ്റ് അമര്‍ത്തുക
എസ്‌ഐപി തുക, എസ്‌ഐപി തീയതി, കാലാവധി ആവുന്ന മാസവും വര്‍ഷവും എന്നിവ നല്‍കുക
ഓണ്‍ലൈന്‍ ഇ-മാന്‍ഡേറ്റ് പ്രക്രിയയ്ക്കായി വരിക്കാരന്‍ ബാങ്ക് വിശദാംശങ്ങള്‍ നല്‍കേണ്ടതുണ്ട്. തുക അതേ ബാങ്ക് അക്കൗണ്ടില്‍ നിന്ന് കുറയ്ക്കും. SIP പ്രക്രിയയ്ക്കായി എംപാനല്‍ ചെയ്ത ബാങ്കുകളുടെ പട്ടികയ്ക്കായി ക്ലിക്ക് ചെയ്യുക
വെരിഫിക്കേഷന്‍ പ്രക്രിയയ്ക്കായി നല്‍കിയ വിശദാംശങ്ങള്‍ വരിക്കാരന് കാണാന്‍ സാധിക്കും. പരിശോധിച്ചുറപ്പിച്ച ശേഷം മുന്നോട്ടുപോകുക
എസ്‌ഐപിയുടെ രജിസ്‌ട്രേഷന് ബാങ്കിന്റെ അംഗീകാരം ലഭിച്ചാല്‍ എസ്‌ഐപി തുക വരിക്കാരുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ചെയ്യും.
വരിക്കാര്‍ക്ക് എസ്‌ഐപി രജിസ്‌ട്രേഷന്റെ നിലവിലെ സ്ഥിതി അറിയാനും സംവിധാനമുണ്ട്.
by Midhun HP News | Dec 16, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി അതിജീവിത. ക്ലിഫ് ഹൗസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഒരുമണിക്കൂറിലേറെ നേരം കൂടിക്കാഴ്ച നീണ്ടു. സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി അതിജീവിതയെ അറിയിച്ചു.
കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകുമെന്നി മുഖ്യമന്ത്രി അതിജിവിതയെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കേസിന്റെ തുടക്കം മുതല്‍ അതിജീവിതക്കൊപ്പമെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. തുടര്‍ന്നും കേരള ജനത ഒപ്പമുണ്ടെന്ന ഉറപ്പ് മുഖ്യമന്ത്രി അറിയിച്ചു. വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകുന്ന കാര്യത്തില്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞതായാണ് വിവരം.
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ കോടതി വെറുതെ വിട്ടിരുന്നു. കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത ഒന്നു മുതല്‍ ആറുവരെ പ്രതികള്‍ കുറ്റക്കാരാണെന്ന് വിചാരണക്കോടതി കണ്ടെത്തിയത്. ഇവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ ചുമത്തിയ എല്ലാ വകുപ്പുകളും നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. കേസിലെ ഏഴു മുതല്‍ പത്തു വരെ പ്രതികളെയാണ് ജഡ്ജി ഹണി എം വര്‍ഗീസ് കുറ്റവിമുക്തരാക്കിയത്. കേസില്‍ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്.
ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന സിനില്‍കുമാര്‍ എന്‍ എസ്, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലിം എന്ന വടിവാള്‍ സലീം, ആറാം പ്രതി പ്രദീപ് എന്നിവരെയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കുറ്റക്കാരെന്നു കണ്ടെത്തിയത്.
ഏഴാം പ്രതി ചാര്‍ളി തോമസ്, എട്ടാം പ്രതി ദിലീപ് എന്ന ഗോപാലകൃഷ്ണന്‍, ഒന്‍പതാം പ്രതി സനില്‍കുമാര്‍, പത്താം പ്രതി ശരത് ജി നായര്‍ എന്നിവരെയാണ് കോടതി വെറുതെവിട്ടത്. ദിലീപിനെതിരെ ക്രിമിനല്‍ ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് വിചാരണക്കോടതി വ്യക്തമാക്കി. കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്തവരെ മാത്രമാണ് കോടതി കുറ്റക്കാരെന്നു കണ്ടെത്തിയിട്ടുള്ളത്.
by Midhun HP News | Dec 16, 2025 | Latest News, കേരളം
ജനപ്രീയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇന്ത്യയില്‍ ഹിന്ദിയിലാണ് ആദ്യമായി ബിഗ് ബോസ് ഷോ ആരംഭിക്കുന്നത്. പിന്നീട് മറ്റ് ഭാഷകളിലേക്കും ബിഗ് ബോസ് എത്തി. മലയാളത്തില്‍ ഏഴ് സീസണുകള്‍ പിന്നിട്ടിരിക്കുകയാണ് ബിഗ് ബോസ്. മലയാളത്തിന്റെ മഹാ നടന്‍ മോഹന്‍ലാല്‍ ആണ് ബിഗ് ബോസ് അവതാരകന്‍.
താരങ്ങളും പ്രേക്ഷകരും തമ്മിലുള്ള അകലം കുറയ്ക്കുക മാത്രമല്ല ബിഗ് ബോസ് ചെയ്യുന്നത്., പുതിയ താരങ്ങളെ സൃഷ്ടിക്കുകയും ബിഗ് ബോസ് ചെയ്യാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെട്ടവരെ മലയാളികളുടെ വീടുകളിലെ ചര്‍ച്ചാ വിഷയമാക്കി മാറ്റാന്‍ ബിഗ് ബോസിന് സാധിച്ചിട്ടുണ്ട്.
ബിഗ് ബോസ് മലയാളം സീസണ്‍ 2വിലെ മത്സരാര്‍ത്ഥിയായിരുന്നു നടി മഞ്ജു പത്രോസ്. തനിക്ക് ബിഗ് ബോസില്‍ നിന്നും ലഭിച്ച പ്രതിഫലം എത്രയാണെന്ന് വെളിപ്പെടുത്തുകയാണ് മഞ്ജു പത്രോസ്. ഒരു ദിവസം 45000 രൂപയായിരുന്നു തനിക്ക് ലഭിച്ചിരുന്നതെന്നാണ് മഞജു പത്രോസ് പറയുന്നത്. അമ്പത് ദിവസം ബിഗ് ബോസില്‍ നിന്നുവെന്നും മഞ്ജു പത്രോസ് പറയുന്നു.
‘എനിക്ക് അന്ന് ഒരു ദിവസം 45000 രൂപയായിരുന്നു ലഭിച്ചത്. അന്ന് ദിവസേന ആയിരുന്നു പേയ്‌മെന്റ്. ആ പൈസ കൊണ്ട് ഞാന്‍ ഒരു ലക്ഷപ്രഭുവും ആയില്ല. അതുകൊണ്ട് വീട് വച്ചു. അന്‍പതാമത്തെ ദിവസമാണ് ബിഗ് ബോസില്‍ നിന്നും ഞാന്‍ എവിക്ട് ആകുന്നത്’ എന്നാണ് മഞ്ജു പത്രോസ് പറയുന്നത്.
കൊവിഡ് ലോക്ക്ഡൗണ്‍ മൂലം പകുതി വഴിയ്ക്ക് നിര്‍ത്തേണ്ടി വന്ന സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു മഞ്ജു പത്രോസ്. ഈയ്യടുത്താണ് ബിഗ് ബോസ് മലയാളം സീസണ്‍ 7 അവസാനിച്ചത്. നടി അനുമോള്‍ ആണ് ഈ സീസണിലെ വിജയി.
by Midhun HP News | Dec 16, 2025 | Latest News, കേരളം
അഞ്ചുതെങ്ങ് മണ്ണാർക്കുളത്ത് ആൾതാമസമില്ലാത്ത വീടിന് തീ പിടിച്ചു. ഇന്ന് ഉച്ചയ്ക്ക് 12:30 ഓടേയായിരുന്നു സംഭവം. അഞ്ചുതെങ്ങ് മണ്ണാർക്കുളം ജെൻക്ഷന് സമീപത്തെ ആളൊഴിഞ്ഞ വീടിനാണ് തീപ്പിടിച്ചത്.
അഞ്ചുതെങ്ങ് മണ്ണാർക്കുകം സ്വദേശി ജോബായയുടെ ഉടമസ്ഥതയിലുള്ള ഓടിട്ട വീടിനായിരുന്നു തീപിടിച്ചത്, തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല, വീടിനുള്ള സൂക്ഷിച്ചിരുന്ന മത്സ്യബന്ധന ഉപകരണങ്ങൾക്ക് നാശ നഷ്ടം സംഭവിച്ചു.
3 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പറയുന്നു. അഞ്ചുതെങ്ങ് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. വർക്കല നിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.
by Midhun HP News | Dec 16, 2025 | Latest News, ജില്ലാ വാർത്ത
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ സിവിൽ എൻജിനീയറിങ്ങിൽ 3ഡി പ്രിന്റിങ് സാങ്കേതികതയുടെ പ്രാധാന്യം എന്ന വിഷയത്തിൽ ഏകദിനശിൽപ്പശാല സംഘടിപ്പിക്കുന്നു.
ഓസ്ട്രേലിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്വിൻ ബേൺ യൂണിവേഴ്‌സിറ്റിയുമായി ചേർന്നുകൊണ്ട് ഡിസംബർ 17 ബുധനാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 4 മണി വരെയാണ് ശിൽപ്പശാല. 3ഡി പ്രിന്റേഴ്സ്, ഡിജിറ്റൽ ഡിസൈൻ, ലെയർ ബൈ ലെയർ ഘടന, ഓസ്ട്രേലിയയിലെ ഗൃഹ നിർമാണ രീതികൾ, നിർമാണമേഖലയിലെ അതിയന്ത്രവത്കരണം, നിർമാണ മേഖലയിലെ നൂതന സാങ്കേതികവിദ്യകൾ എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിലും, പുറത്തും പ്രവർത്തിക്കുന്ന എൻജിനീയറിങ് കോളേജുകളിലെ സിവിൽ വിഭാഗം അധ്യാപകർക്കാണ് പ്രവേശനം.പ്രവേശന ഫീസ് 1,000 രൂപ. സ്വിൻ ബേൺ സർവകലാശാലയിലെ സിവിൽ വിഭാഗം പ്രൊഫസർ ഡോ.പാറ്റ് രാജീവ് ക്ലാസുകൾ നയിക്കും. സ്വിൻബേർണിൽ ഗവേഷണം നടത്തുന്ന ബിജു ബാലകൃഷ്ണൻ ശിൽപ്പശാലയിൽ ക്ലാസുകൾ കൈകാര്യം ചെയ്യുന്നുണ്ട്. വിശദവിവരങ്ങൾക്ക്: 9496615430.



Recent Comments