by Midhun HP News | Apr 24, 2026 | Latest News, ജില്ലാ വാർത്ത
തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ചുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജന്‍ ഡോ. ഹിതേഷ് ശങ്കറിന്റെ ഫെയ്‌സ്ബുക്ക് കുറിച്ച് ചര്‍ച്ചയാകുന്നു. പല മൃതദേഹങ്ങളും പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ് തിരിച്ചറിയാന്‍ പോലും പ്രയാസമുള്ള അവസ്ഥയിലായിരുന്നു. തലച്ചോര്‍ തുടങ്ങി വിവിധ അവയവങ്ങള്‍ പാതി വെന്ത അവസ്ഥയിലായിരുന്നു. ഡോക്ടര്‍ ഹിതേഷ് ശങ്കർ പറയുന്നു.
ചിലരെ കൈയിലെ മോതിരം , കാതിലെ കമ്മല്‍, മസിലിന്റെ ചുറ്റളവ് ,ഹൃദയത്തിലെ രക്തകുഴലുകളില്‍ ഇട്ട സ്റ്റെന്റ്, പല്ലിന്റെ ഘടന, പല്ലിലെ സ്റ്റെയിന്‍, സ്ഥിരമായി പുകയില ഉപയോഗത്തിന്റെ ലക്ഷണങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലൂടെയാണ് തിരിച്ചറിയാന്‍ കഴിഞ്ഞത്. ഒരു മനുഷ്യജീവിതം എത്ര എളുപ്പത്തില്‍ നഷ്ടപ്പെടാം എന്നതിന്റെ ഏറ്റവും ഭീകരമായ ഓര്‍മ്മപ്പെടുത്തലാണ് ഈ ദുരന്തം. ഇനി ഒരാളെയും തിരിച്ചറിയാന്‍ ആഭരണങ്ങളുടെ സഹായം തേടേണ്ട സാഹചര്യം ഉണ്ടാകരുതെന്നും ഡോക്ടര്‍ കുറിപ്പില്‍ സൂചിപ്പിക്കുന്നു.
ഡോക്ടര്‍ ഹിതേഷ് ശങ്കറിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:
പ്രിയരേ,
മുണ്ടത്തിക്കോട് കമ്പപ്പുരയിലെ ദുരന്തത്തിന്റെ ദൃശ്യങ്ങൾ മനസ്സിൽ നിന്ന് മായുന്നില്ല. ശരീരഭാഗങ്ങൾ , തൊലി അടക്കമുള്ള വിവിധ അവയവങ്ങൾ ,എല്ലുകൾ വരെ തെറിച്ചുവീണ നിലയിൽ ലഭിച്ചു. പല മൃതദേഹങ്ങളും പൂർണ്ണമായും കത്തിക്കരിഞ്ഞ് തിരിച്ചറിയാൻ പോലും പ്രയാസമുള്ള അവസ്ഥയിലായിരുന്നു. ബ്രെയിൻ തുടങ്ങി വിവിധ അവയവങ്ങൾ പാതി വെന്ത അവസഥയിൽ. ചിലരെ കൈയിലെ മോതിരം , കാതിലെ കമ്മൽ, മസിലിന്റെ ചുറ്റളവ് ,ഹൃദയത്തിലെ രക്ത കുഴലുകളിൽ ഇട്ട സ്റ്റെന്റ് , പല്ലിന്റെ ഘടന ,പല്ലിലെ സ്റ്റെയിൻ, സ്ഥിരമായി പുകയില ഉപയോഗത്തിന്റെ ലക്ഷണങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലൂടെയാണ് തിരിച്ചറിയാൻ കഴിഞ്ഞത്. പൊള്ളലുകൾക്കൊപ്പം സ്ഫോടനത്തിന്റെ ആഘാതം അതീവ ഗുരുതരമായിരുന്നു. വായു ഉള്ള ശരീരത്തിലെ ശ്വാസകോശം ,കുടലുകൾ തുടങ്ങിയ അവയവങ്ങളെ ഏറെ ബാധിച്ചിരുന്നു . ഒരു മനുഷ്യജീവിതം എത്ര എളുപ്പത്തിൽ നഷ്ടപ്പെടാം എന്നതിന്റെ ഏറ്റവും ഭീകരമായ ഓർമ്മപ്പെടുത്തലാണ് ഈ ദുരന്തം.രക്ഷപെട്ടവരുടെ രോദനം കണ്ണിൽ നിന്നും മായുന്നില്ല്യ .
ഇത് ആഘോഷങ്ങളെ അവസാനിപ്പിക്കണമെന്ന് പറയാനുള്ള സമയമല്ല. നമ്മുടെ നാട്ടിന്റെ സംസ്കാരത്തോടും ആഘോഷങ്ങളോടും ചേർന്ന് നിൽക്കുന്ന വെടിക്കെട്ടിനെയും പടക്ക നിർമ്മാണത്തെയും പൂർണ്ണമായും നിരാകരിക്കാനാവില്ല. പക്ഷേ നിയന്ത്രണങ്ങളില്ലാത്ത, സുരക്ഷിതത്വമില്ലാത്ത, അതീവ ലാഘവത്തോടെ നടക്കുന്ന നിർമ്മാണരീതികൾ ഇനി ഒരിക്കലും അനുവദിക്കരുത്.
ഇത്രയും വലിയ അളവിൽ സ്ഫോടകവസ്തുക്കൾ വളരെ ചെറിയ സ്ഥലത്ത് സൂക്ഷിക്കുന്നതും, അതേ സ്ഥലത്ത് നിരവധി തൊഴിലാളികളെ ഒരുമിച്ച് നിർത്തി ജോലി ചെയ്യിക്കുന്നതും അപകടസാധ്യതയെ പലമടങ്ങ് വർദ്ധിപ്പിക്കുന്നു. നിർമ്മാണം നടക്കുന്ന ഭാഗവും തയ്യാറായ വസ്തുക്കൾ സൂക്ഷിക്കുന്ന ഭാഗവും പൂർണ്ണമായി വേർതിരിക്കണം. അപകടസാധ്യത കുറഞ്ഞ ജോലികൾ ചെയ്യുന്ന തൊഴിലാളികളും നിർമാണം പൂർത്തിയായ സ്ഫോടകവസ്തുക്കളും ഒരേ സ്ഥലത്ത് ഉണ്ടാകരുത്.
വെടിക്കെട്ട് നിർമ്മാണപുരകൾ കർശനമായ മേൽനോട്ടത്തിലും ലൈസൻസിംഗിലും ആയിരിക്കണം പ്രവർത്തിക്കേണ്ടത്. ഓരോ നിർമ്മാണപുരക്കും സുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധമാക്കണം. ചൂട് കൂടുന്ന സമയങ്ങളിൽ ഇത്തരം ജോലികൾ ഒഴിവാക്കണം. രാവിലെ നേരത്തെയും വൈകിട്ട് 3 മണിക്ക് ശേഷവും മാത്രമായി തൊഴിൽ സമയം നിജപ്പെടുത്തുന്നതുപോലുള്ള പ്രായോഗിക നിർദേശങ്ങൾ പരിഗണിക്കണം. ചൂട്, ഘർഷണം, തിരക്ക്, സംഭരണരീതി ഇവയൊക്കെയാണ് ഇത്തരം ദുരന്തങ്ങൾക്ക് വഴിയൊരുക്കുന്നത്.
ഒരു ദുരന്തം സംഭവിച്ച ശേഷം മാത്രം ഞെട്ടി നോക്കിക്കൊണ്ടിരിക്കാതെ, അതിനു മുൻപ് തന്നെ തടയാൻ കഴിയുന്ന രീതിയിൽ നിയമങ്ങളും ചട്ടങ്ങളും പുതുക്കേണ്ട സമയമാണിത്. ഇനി ഒരാളെയും തിരിച്ചറിയാൻ ആഭരണങ്ങളുടെ സഹായം തേടേണ്ട സാഹചര്യം ഉണ്ടാകരുത്.
by Midhun HP News | Apr 24, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളത്തില്‍ കൊടും ചൂട് തുടരുന്ന സാഹചര്യത്തില്‍ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പാലക്കാട്, തൃശ്ശൂര്‍, കൊല്ലം ജില്ലകളിലാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
പാലക്കാട് ജില്ലയിൽ 41 °C വരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ 40 °C വരെയും താപനില ഉയർന്നേക്കാം. കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും, ആലപ്പുഴ, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 °C വരെയും താപനില ഉയരാനിടയുണ്ട്. തിരുവനന്തപുരം ജില്ലയിൽ 36°C വരെയും ഉയരാൻ (സാധാരണയെക്കാൾ 4 to 5˚C വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
കേരളത്തില്‍ ഉഷ്ണതരംഗ സാഹചര്യം ഉണ്ടാകുന്നത് അപൂര്‍വമാണ്. 2016-ല്‍ പാലക്കാട്ടും തൃശ്ശൂരും 2024-ല്‍ പാലക്കാട്ടും കോഴിക്കോടും ഉഷ്ണതരംഗം സ്ഥിരീകരിച്ചിരുന്നു. ഈ മാസം 26 വരെ കേരളത്തിലെ 12 ജില്ലകളിലും താപനില ശരാശരിയില്‍ നിന്ന് മൂന്ന്-നാല് ഡിഗ്രി കൂടുതലായിരിക്കുമെന്നാണ് മുന്നറിയിപ്പ് വ്യക്തമാക്കുന്നു.
ഉഷ്ണ തരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, അവധിക്കാല ക്ലാസ്സുകള്‍ അടക്കം നടത്തരുതെന്നാണ് നിര്‍ദേശം. സ്ഥാപനങ്ങള്‍ക്ക് അത്യാവശ്യസാഹചര്യങ്ങളില്‍ ഓണ്‍ലൈനായി ക്ലാസ്സുകള്‍ നടത്താവുന്നതാണ്.
സര്‍വകലാശാലകള്‍/ബോര്‍ഡുകള്‍, സംസ്ഥാന സര്‍ക്കാര്‍ ഇതിനകം അറിയിച്ചിട്ടുള്ളതും ഷെഡ്യൂള്‍ ചെയ്ത പരീക്ഷകള്‍ക്കും അവധി ബാധകമല്ലെന്ന് അറിയിച്ചിട്ടുണ്ട്. അതിനിടെ, കൊടും ചൂടിന് ആശ്വാസമായി വേനല്‍ മഴ ഈ മാസം 27 മുതല്‍ ഉണ്ടായേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം. തുടര്‍ന്നുള്ള ദിവസങ്ങളിലും മെച്ചപ്പെട്ടതോതില്‍ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.
by Midhun HP News | Apr 23, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വര്‍ക്കലയില്‍ വീട്ടമ്മയ്ക്ക് പാമ്പുകടിയേറ്റു. വര്‍ക്കല താലൂക്ക് ആശുപത്രിക്ക് സമീപം താമസിക്കുന്ന ഷംനയ്ക്കാണ് പാമ്പുകടിയേറ്റത്. കിണറ്റിന്റെ ഭാഗത്ത് വെച്ചാണ് പാമ്പുകടിയേറ്റത്. കാലിന്റെ രണ്ട് സ്ഥലത്തായി പാമ്പുകടിച്ചതായാണ് പ്രാഥമിക നിഗമനം. ഷംനയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

by Midhun HP News | Apr 23, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കടുത്ത വേനല്‍ ചൂട് ആയതിനാല്‍ കുഞ്ഞുങ്ങളെ അങ്കണവാടിയില്‍ വരാന്‍ നിര്‍ബന്ധിക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍. വരാതിരിക്കുന്ന കുട്ടികള്‍ക്ക് പോഷാകാഹാരമുള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ വീടുകളില്‍ എത്തിച്ച് നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.
അങ്കണവാടിയിലെത്തുന്ന കുട്ടികള്‍ക്ക് ഇടയ്ക്ക് വെള്ളം നല്‍കണം. തീരുമാനങ്ങള്‍ പതിനഞ്ചുദിവസത്തിനുള്ളില്‍ നടപ്പിലാക്കി വിവരം അറിയിക്കണമെന്നും വനിത ശിശുവികസനവകുപ്പ് ഡയറക്ടര്‍ക്കും തദ്ദേശ സ്വയം ഭരണപ്രിന്‍സിപ്പല്‍ക്കും ബാലവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഷീറ്റ് ഉപയോഗിച്ച് മേല്‍ക്കൂര നിര്‍മിച്ചിട്ടുള്ളതും വായു സഞ്ചാരം ഇല്ലാത്തതുമായ അങ്കണവാടികള്‍ തുറന്നുപ്രവര്‍ത്തിക്കരുതെന്നും നിര്‍ദേശമുണ്ട്. അഡ്വ. എ സുരേഷ് കുമാറിന്റെ പരാതിയിലാണ് ബാലാവകാശ കമ്മീഷന്റെ ഉത്തരവ്.

by Midhun HP News | Apr 23, 2026 | Latest News, ദേശീയ വാർത്ത
ബംഗളൂരു: ടി20 ലോകകപ്പില്‍ ശ്രദ്ധേയ പ്രകടനം നടത്തിയ ഇംഗ്ലണ്ട് താരം ജേക്കബ് ബേതേല്‍ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു താരമാണ്. എന്നാല്‍ ഇതുവരെയായി താരത്തിനു കാര്യമായ അവസരങ്ങള്‍ കിട്ടിയിട്ടില്ല. ഈ പശ്ചാത്തലത്തില്‍ ബേതേല്‍ ഐപിഎല്‍ ഒഴിവാക്കി ഇംഗ്ലണ്ടിലേക്ക് തിരിച്ചു വന്ന് കൗണ്ടി ക്രിക്കറ്റ് കളിക്കണമെന്നു മുന്‍ ഇംഗ്ലണ്ട് നായകനും ഇതിഹാസ താരവുമായ അലിസ്റ്റര്‍ കുക്ക് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കുക്കിന്റെ ഈ അഭിപ്രായത്തോടെ വിയോജിപ്പുമായി മുന്‍ ഇംഗ്ലണ്ട് നായകന്‍ കെവിന്‍ പീറ്റേഴ്‌സന്‍ രംഗത്തെത്തിയതോടെ ചര്‍ച്ച കേറിയങ്ങ് കൊളുത്തിയിരിക്കുകയാണ് ഇപ്പോള്‍.
കുക്ക് അങ്ങനെയൊരു നിര്‍ദ്ദേശം വച്ചെങ്കിലും ബേതേല്‍ ഐപിഎല്ലില്‍ തുടരാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. അതിനിടെയാണ് കുക്കിന്റെ അഭിപ്രായം തള്ളി പീറ്റേഴ്‌സന്‍ രംഗത്തു വന്നത്.
കരിയറില്‍ ഇതുവരെ ഐപിഎല്‍ കളിക്കാത്ത താരമാണ് കുക്ക്. അതിനാല്‍ തന്നെ അദ്ദേഹത്തിനു ഐപിഎല്ലില്‍ എന്താണ് നടക്കുന്നത് എന്നതിനെപ്പറ്റി വലിയ ധാരണയൊന്നുമില്ലെന്നും ബേതേല്‍ ഐപിഎല്ലില്‍ തുടരണമെന്നും പീറ്റേഴ്‌സന്‍ വ്യക്തമാക്കി.
‘ഐപിഎല്‍ എങ്ങനെയാണെന്നു അലിസ്റ്റര്‍ കുക്കിനു ഒരു ധാരണയുമില്ല. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങള്‍ക്കിടയില്‍ ദിവസങ്ങളോളം കഴിയുന്നതിന്റെ അനുഭവമൊന്നും കുക്കിനെ സംബന്ധിച്ച് ഇല്ല. അതിനാല്‍ തന്നെ ബേതേലിനെക്കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യത്തിനു ആരു വില കല്‍പ്പിക്കുന്നു. ജേക്കബ് നീ ഇന്ത്യയില്‍ തന്നെ തുടരുക. നിനക്ക് ഇപ്പോള്‍ അവസരം കിട്ടുന്നില്ലായിരിക്കാം. കളിക്കുന്നില്ലെങ്കില്‍ പോലും നിനക്ക് വലിയ കാര്യങ്ങള്‍ പഠിക്കാനുള്ള അവസരമാണ് മുന്നിലുള്ളത്. അതില്‍ നിന്നു പാഠങ്ങള്‍ ഉള്‍ക്കൊണ്ട് കൂടുതല്‍ മികച്ച താരമായി മാറുമെന്നു എനിക്കുറപ്പാണ്’- പീറ്റേഴ്‌സന്‍ എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി.
അതിനിടെ കുക്കിനെ അനുകൂലിച്ച് സംസാരിച്ച ഒരു ആരാധകനു പീറ്റേഴ്‌സന്‍ ശക്തമായ ഭാഷയില്‍ മറുപടി നല്‍കുന്നുമുണ്ട്. കുക്കിന്റെ അഭിപ്രായത്തോടാണ് തനിക്ക് യോജിപ്പെന്നായിരുന്നു ആരാധകന്റെ കമന്റ്. കെപി താങ്കളോട് യോജിക്കാന്‍ സാധിക്കില്ലെന്നും ആരാധകന്‍ പറയുന്നു. എല്ലാ മത്സരത്തിലും പുറത്തിരിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് എന്തുകാര്യമെന്നും കളിക്കാന്‍ അവസരം കിട്ടുകയാണു വേണ്ടതെന്നും അല്ലാതെ നെറ്റ്‌സില്‍ റണ്‍സ് അടിച്ചതുകൊണ്ടു കാര്യമില്ലെന്നും ആരാധകന്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് പീറ്റേഴ്‌സന്‍ നല്‍കിയ മറുപടി ഇങ്ങനെ.
‘ലോകത്തിലെ ഏറ്റവും മികച്ച താരങ്ങള്‍ക്കൊപ്പം പരിശീലക്കാന്‍ അവസരമുണ്ട്. ലോകത്തെ മികച്ച താരങ്ങളുടെ ക്രിക്കറ്റ് ഏറ്റവും അടുത്തു നിന്നു കാണാം. ലോകത്തിലെ ഏറ്റവും മികച്ച പരിശീലകരോടു നിരന്തരം സംസാരിക്കാനുള്ള അവസരമുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളുമായി ദീര്‍ഘകാലത്തേക്ക് സൗഹൃദമുണ്ടാക്കാനുള്ള അവസരവും ലഭിക്കുന്നു. ഭാവിയില്‍ ഇന്ത്യയില്‍ പര്യടനത്തിനു വരുന്ന ഇംഗ്ലണ്ട് ടീമില്‍ ബേതേലുമുണ്ടാകും. അപ്പോള്‍ അദ്ദേഹത്തിനു ഇവിടുത്തെ സാഹചര്യങ്ങളുമായി എളുപ്പം പരിചിതമാകാന്‍ ഐപിഎല്‍ സഹായകമാകും. ഏപ്രില്‍ മാസത്തെ തണുപ്പില്‍ ഡെര്‍ബിയില്‍ പോയി കൗണ്ടി കളിക്കുന്നതാണ് ഐപിഎല്ലിനേക്കാള്‍ മികച്ചത് എന്നാണ് നിങ്ങള്‍ കരുതുന്നത് എങ്കില്‍ എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല’- പീറ്റേഴ്‌സന്‍ വ്യക്തമാക്കി.
ഐപിഎല്ലില്‍ ഇലവനില്‍ അവസരം കിട്ടിയിട്ടില്ലെങ്കിലും ഇത്രയും ദിവസം കൊണ്ടു തന്നെ തന്റെ കളിയില്‍ പ്രകടമായ വ്യത്യാസം വന്നിട്ടുണ്ടെന്നാണ് ബേതേലും പറയുന്നത്. അതിനാല്‍ തുടര്‍ന്നും ആര്‍സിബിക്കൊപ്പം തുടരാന്‍ തന്നെയാണ് തന്റെ തീരുമാനമെന്നും ബേതേല്‍ വ്യക്തമാക്കി.
by Midhun HP News | Apr 23, 2026 | Latest News, കേരളം
തിരുവനന്തപുരം: പോത്തന്‍കോട് വിദ്യാര്‍ഥിനിക്ക് പാമ്പുകടിയേറ്റു. വേങ്ങോട് സ്വദേശി ദുര്‍ഗ (18)യ്ക്കാണ് കടിയേറ്റത്.
അമ്മൂമ്മയുടെ വീട്ടില്‍ നിന്നു സ്വന്തം വീട്ടിലേക്ക് മടങ്ങുന്നതിനിടെ വേങ്ങോടു വച്ചാണ് ദുര്‍ഗയ്ക്കു പാമ്പിന്റെ കടിയേറ്റത്. ഇന്ന് വൈകീട്ടാണ് സംഭവം. ഇടവഴിയില്‍ വച്ച് ഇടതു കാലിലെ വിരലിലാണ് കടിയേറ്റത്. പെണ്‍കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ആരോഗ്യ നില തൃപ്തികരമാണ്.

Recent Comments