by Midhun HP News | Apr 24, 2026 | Latest News, കേരളം
നന്ദഗോവിന്ദം ഭജന്‍സിന് പിന്തുണയുമായി ശ്രീകുമാര്‍ തമ്പി. ക്ഷേത്രോത്സവത്തില്‍ ക്രീസ്തീയ ഭക്തിഗാനം പാടിയതിന് നന്ദഗോവിന്ദം ഭജന്‍സിന് കടുത്ത സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. നന്ദഗോവിന്ദത്തോട് ക്രിസ്തീയ ഭക്തിഗാനം പാടരുതെന്ന് പറയാന്‍ ആര്‍ക്കാണ് അവകാശമെന്നാണ് ശ്രീകുമാരന്‍ തമ്പി ചോദിക്കുന്നത്.
മാതൃഭൂമിയിലെഴുതിയ ലേഖനത്തിലൂടെയായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ പ്രതികരണം. സംഗീതത്തിന് എന്തിനാണ് ജാതിമത വേരുകളെന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഹിന്ദുവായ താന്‍ എത്രയോ ക്രിസ്ത്യന്‍ ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. തന്നോട് എഴുതരുതെന്ന് പറയാന്‍ ആര്‍ക്കാണവകാശമെന്നും അദ്ദേഹം ചോദിക്കുന്നു.
”നന്ദഗോവിന്ദം ഭജന്‍സ് ചെറുപ്പക്കാരുടെ ഒരു സംഘമാണ്. കോട്ടയത്ത് വെമ്പിന്‍കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായി പ്രതിഫലം വാങ്ങാതെയാണ് അവര്‍ പരിപാടി നടത്തിയതെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. അതും ക്ഷേത്രത്തിനുപുറത്തുള്ള വേദിയില്‍. അതിനിടെ അവര്‍ ഒരുക്രിസ്തീയ ഭക്തിഗാനം പാടുകയും ചെയ്തു. അതു പാടില്ലത്രേ. അതുപറയാന്‍ ആര്‍ക്കാണവകാശം?” അദ്ദേഹം ചോദിക്കുന്നു.
ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പരിപാടികളിലും ഉത്സവവേളകളിലും സജീവമായി സഹകരിക്കുന്നത് അടുത്തുള്ള ക്രിസ്ത്യന്‍ ദേവാലയമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. ക്ഷേത്രത്തില്‍ ദീപങ്ങള്‍ കത്തുമ്പോള്‍ പള്ളിയിലും വിളക്കുതെളിയിക്കുന്നു. ഈ മനോഹരമായ സമന്വയത്തെ പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത് എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.
തന്റെ നാടായ ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രത്തില്‍ മുന്‍പ് കൊടിമരത്തിന്റെ കവുങ്ങ് കൊടുത്തിരുന്നത് മുസ്ലിം സഹോദരങ്ങളാണ്. തങ്ങളുടെ നാട്ടില്‍ ശബരിമലയില്‍പ്പോയി വന്നാല്‍ മാലയൂരുന്നത് അര്‍ത്തുങ്കല്‍ പള്ളിയിലാണ്. എരുമേലി പള്ളിയില്‍ പോയിട്ടല്ലേ എല്ലാവരും ശബരിമലയില്‍ പോകുന്നത് എന്നും അദ്ദേഹം ചോദിക്കുന്നു. സംഗീതത്തിനു മതമില്ല. അത് കലര്‍ത്താന്‍ ശ്രമിക്കുന്നത് അപലപനീയമാണെന്നും ശ്രീകുമാരന്‍ തമ്പി തുറന്നടിക്കുന്നു. സനാതനധര്‍മം എല്ലാ മനുഷ്യരെയും ഏകോപിപ്പിക്കുന്ന ദര്‍ശനമാണ്. സംഗീതവും അങ്ങനെത്തന്നെ. സംഗീതത്തില്‍ മതം കാണുന്നവര്‍, കലര്‍ത്തുന്നവര്‍ ഇതൊക്കെ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘സത്യനായകാ മുക്തി ദായകാ എന്ന തന്റെ ഹിറ്റു ഗാനം കേള്‍ക്കാത്തവരുണ്ടാകില്ല. എത്രയെത്ര വേദികളില്‍ അതു പാടുന്നു. എത്രയെത്ര ക്രിസ്ത്യന്‍ സഹോദരര്‍ അതു കേട്ടു കണ്ണീര്‍വാര്‍ക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.
”യേശുദാസിന്റെ ഹരിവരാസനം കേട്ടാണ് ശബരിഗിരീശന്‍ പള്ളിയുറങ്ങുന്നത്. ഗുരുവായൂരിന്റെ പകലുകളെ ഭക്തിസാന്ദ്രമാക്കുന്നത് യേശുവിന്റെ ശബ്ദമല്ലേ. മലയാളത്തിലെ മനോഹരമായ മാപ്പിളപ്പാട്ടുകളൊക്കെ എഴുതിയത് പി. ഭാസ്‌കരനല്ലേ. യൂസഫലി കേച്ചരി കൃഷ്ണഭക്തി ഗാനങ്ങളെഴുതിയിട്ടില്ലേ. അതു പാടിയത് യേശുദാസല്ലേ. ഉസ്താദ് ബിസ്മില്ലാ ഖാന്റെ ഷെഹനായി കേട്ടാണ് കാശി വിശ്വനാഥന്‍ ഉണരാറ് എന്നു കേട്ടിട്ടുണ്ട്” എന്നും ശ്രീകുമാരന്‍ തമ്പി പറയുന്നു.

by Midhun HP News | Apr 24, 2026 | Latest News, കേരളം
തൃശൂര്‍: തൃശൂര്‍ കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച് പരിശോധന നടത്തുന്നു. ഉറക്കത്തില്‍ പാമ്പുകടിയേറ്റു മരിച്ച കാവുങ്ങല്‍ അല്‍ജോയുടെ വീട്ടിലാണ് പരിശോധന. തുടര്‍ച്ചയായി പാമ്പുകളെ കാണുന്ന സാഹചര്യത്തിലാണ് നടപടി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍, സ്‌നേക്ക് റെസ്‌ക്യൂവര്‍മാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന.
വീടിന്റെ ശുചിമുറിയുടെ പൈപ്പിന്റെ ഭാഗത്താണ് പൊളിച്ച് പരിശോധന നടത്തുന്നത്. അതുവഴിയാണ് പാമ്പ് അകത്തു കടക്കുന്നതെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ആ ഭാഗം പൊളിക്കുന്നത്. ഇന്നലെയും രണ്ടു പാമ്പുകളെ വീടിനുള്ളില്‍ നിന്നും കണ്ടെത്തിയിരുന്നു. ശുചിമുറിയില്‍ നിന്നും മുറിക്കുള്ളില്‍ നിന്നുമാണ് രണ്ടു പാമ്പുകളെ കണ്ടത്.ഇതോടെ അഞ്ചു തവണയാണ് വീട്ടില്‍ നിന്നും ശംഖുവരയന്‍ പാമ്പുകളെ ലഭിക്കുന്നത്. നാലെണ്ണത്തെ വീടിന് അകത്തു നിന്നും ഒരെണ്ണത്തെ വീടിന് പുറത്തു നിന്നുമാണ് പാമ്പുകളെ പിടികൂടിയത്. പാമ്പുകടിയേറ്റ് കറുകുറ്റി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അല്‍ജോയുടെ സഹോദരന്‍ അനോഷിന്റെ (10) നില കൂടുതല്‍ മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

by Midhun HP News | Apr 24, 2026 | Latest News, കേരളം
കോഴിക്കോട്: പെരുമണ്ണ പയ്യടി മേത്തൽ ചിറക്കൽ ഭവഗതി ക്ഷേത്രത്തിലെ ഉത്സവ ചടങ്ങിൽ നൃത്തം അവതരിപ്പിക്കുന്നതിനിടെ വീട്ടമ്മ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു. പാലാഴി സ്വദേശി ഷൈനി (54) ആണ് മരിച്ചത്.
വീട്ടമ്മമാരുടെ സംഘമായിരുന്നു നൃത്തം അവതരിപ്പിച്ചത്. ഇതിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതോടെ ഷൈനി സ്റ്റേജിന് പിറകിലേക്ക് പോയി.പാലാഴിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാത്രി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായാണ് പ്രദേശത്തെ ഏഴ് വീട്ടമ്മമാർ ചേർന്ന് നൃത്തം അവതരിപ്പിച്ചത്. ഭർത്താവ്- എഎൻ ഷാജു, ഡോ. സ്‌നേഹ, സപ്‌ത എന്നിവർ മക്കളാണ്.

by Midhun HP News | Apr 24, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കാട്ടാക്കടയിൽ യുവാവ് കുത്തേറ്റ് മരിച്ചു. കാട്ടാക്കട എള്ളുവിള സ്വദേശി രാഹുൽ (24) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ കാട്ടാക്കാട കിള്ളി രാജശ്രീ ഓഡിറ്റോറിയത്തിന് സമീപത്തായിരുന്നു സംഭവം.
രാഹുലും മറ്റൊരാളും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇരുവരും മദ്യലഹരിയിലായിരുന്നു. ബാറിൽ വെച്ചും ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. താക്കോൽ കൊണ്ട് ഒപ്പമുണ്ടായിരുന്നയാൾ രാഹുലിൻ്റെ വാരിയെല്ലിന് സമീപത്തായി കുത്തുകയായിരുന്നു.തുടർന്ന് രാഹുലിനെ കാട്ടാക്കട മമൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുത്തിയ ആളെ കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

by Midhun HP News | Apr 24, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: അവധിക്കാലം ഉല്ലാസമാക്കി മാറ്റാൻ വിവിധ തരം വിനോദയാത്രകൾ സജ്ജമാക്കിയിരിക്കുകയാണ് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലുകൾ. ഏപ്രിൽ അവസാനവാരത്തിലും മേയിലുമായുള്ള യാത്രകൾക്ക് ഒരുക്കം പൂർത്തിയായി.മിതമായ നിരക്കിൽ ചെറുതും വലുതുമായ യാത്രകളാണ് ഇക്കുറിയും ഒരുക്കിയിട്ടുള്ളത്. ഭക്തർക്കായി തീർഥാടനയാത്രകളും നടത്തുന്നുണ്ട്.
കൊടുംചൂടിൽ വലയുന്ന സമയത്ത് തണുപ്പു തേടിയുള്ള യാത്രകൾക്കാണ് ആളുകൾക്കിടയിൽ പ്രിയം കൂടുതൽ. മൂന്നാർ-വട്ടവട യാത്രയാണ് പ്രധാനം. കൂടാതെ അടവി, ഗവി, പരുന്തുംപാറ, വയനാട്, കാൽവരി മൗണ്ട്, സീ അഷ്ടമുടി, മറയൂർ, സൈലന്റ് വാലി, ഇല്ലിക്കൽക്കല്ല്, ഇലവീഴാപ്പൂഞ്ചിറ, മലക്കപ്പാറ, മാമലക്കണ്ടം, ചതുരംഗപ്പാറ, അഞ്ചുരുളി, പൊൻമുടി, രാമക്കൽമേട്, നെല്ലിയാമ്പതി, വാഗമൺ എന്നീ സ്ഥലങ്ങളിലേക്കും ബജറ്റ് ടൂറിസം സെൽ യാത്ര നടത്തുന്നുണ്ട്.
സിൽവർ സ്റ്റോം പാർക്കും കൊച്ചി നെഫർറ്റിറ്റി കപ്പൽയാത്രയും സഞ്ചാരികളുടെ ഇഷ്ട പാക്കേജുകളാണ്. ഭക്തർക്കായി ഗുരുവായൂർ, മൂകാംബിക, വേളാങ്കണി എന്നീ തീർഥാടനകേന്ദ്രങ്ങളിലേക്കും യാത്രകൾ ക്രമീകരിച്ചിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ ഉല്ലാസയാത്രകൾ വളരെ വേഗത്തിൽ ഹിറ്റായി മാറുകയായിരുന്നു. 2021-ലാണ് ടിക്കറ്റിതര വരുമാനം ലക്ഷ്യമാക്കി കെഎസ്ആർടിസി ബജറ്റ് ടൂറിസം പദ്ധതി വിപുലമാക്കുന്നത്.
ആലപ്പുഴ ജില്ലയിൽനിന്നുള്ള ആദ്യ ഗോവ യാത്ര ഇന്ന് ആരംഭിച്ചു. 38 പേരുമായി ആദ്യ ട്രിപ്പ് മാവേലിക്കര ഡിപ്പോയിൽനിന്നും രാവിലെ അഞ്ചിനാണ് പുറപ്പെട്ടത്.മൂന്നു രാത്രിയും രണ്ടു പകലും ചേർന്നതാണു യാത്ര. കാസർകോടുവരെ കെഎസ്ആർടിസി ബസുകളിലും അവിടെനിന്ന് ഗോവ വരെ ആഡംബര എസി ബസുകളിലും പോകും.
അടുത്ത മാസം ജില്ലയിലെ അഞ്ചു ഡിപ്പോകളിൽനിന്ന് ഗോവ യാത്രയുണ്ട്. ഗോവയിലെ ബീച്ചുകളും രാത്രിജീവിതവും ഗോവൻഭക്ഷണവും ആസ്വദിക്കാം. താമസിക്കാൻ മികച്ച ഹോട്ടലുകളാണ് ഒരുക്കിയിരിക്കുന്നത്. ഫോൺ: 9188938525, 9846475874.

by Midhun HP News | Apr 24, 2026 | Latest News, കേരളം
തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തഭൂമിയില്‍ നിന്ന് ലഭിച്ച ശരീരഭാഗങ്ങളുടെ ഡിഎന്‍എ പരിശോധന എളുപ്പമാക്കാന്‍ തൃശൂര്‍ മെഡിക്കല്‍ കോളജിൽ മൊബൈല്‍ ഡിഎഎ ടെസ്റ്റിങ് യൂണിറ്റ് സജ്ജമാക്കി. പരിശോധനയിൽ കൂടുതൽ ശരീരഭാഗങ്ങൾ കിട്ടുന്ന സാഹചര്യത്തിലാണ് നടപടി. പരിസര പ്രദേശത്ത് നിന്ന് ഇന്നലെ നടന്ന പരിശേധനയില്‍ പത്ത് ശരീരഭാഗങ്ങള്‍ കൂടി കിട്ടിയിരുന്നു. നാളെ മുതല്‍ ഡിഎൻഎ പരിശോധനഫലങ്ങള്‍ വന്നു തുടങ്ങുമെന്നാണ് റിപ്പോർട്ട്.
രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോടെക്‌നോളജിയുടെ മൊബൈല്‍ യൂണിറ്റ് ആണ് എത്തിച്ചിരിക്കുന്നത്. സാധാരണഗതിയിൽ ഒരാഴ്ച മുതല്‍ മൂന്നാഴ്ച വരെയാണ് ഡിഎന്‍എ പരിശോധന ഫലം വരാനെടുക്കുന്നത്. എന്നാൽ മൊബൈൽ യൂണിറ്റിൻ്റെ സഹായത്തോടെ മൂന്ന് ദിവസം കൊണ്ട് പരിശോധന ഫലം അറിയാം.
ഇന്നലെ വരെ കിട്ടിയ 103 ശരീരഭാഗങ്ങളില്‍ നിന്നുള്ള ഡിഎന്‍എ സാമ്പിളുകൾ ഇന്നലെ രാത്രിയോടെ തന്നെ ഐസൊലേഷൻ ചെയ്തു. തിരുവനന്തപുരം ലാബിലേക്ക് അയച്ചതായി അധികൃതർ അറിയിച്ചു. അന്തിമ പരിശോധന ഫലം തിരുവനന്തപുരത്തെ ലാബില്‍ നിന്നാണ് ലഭിക്കുക. അതേസമയം മുണ്ടത്തിക്കോട് ദുരന്തഭൂമിയില്‍ ഇന്നും കഡാവര്‍ നായകളെ ഉപയോഗിച്ച് പരിശോധന തുടരും. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പത്ത് പേരാണ് ചികിത്സയിലുള്ളത് അതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.

Recent Comments