‘അമ്മത്തൊട്ടിലിൽ’ ഒരേ ദിവസം എത്തിയത് രണ്ട് ആൺകുട്ടികൾ; ഒടുവിൽ ഡിഎൻഎ പരിശോധനയുമായി കോഴിക്കോട് സിഡബ്ല്യുസി

‘അമ്മത്തൊട്ടിലിൽ’ ഒരേ ദിവസം എത്തിയത് രണ്ട് ആൺകുട്ടികൾ; ഒടുവിൽ ഡിഎൻഎ പരിശോധനയുമായി കോഴിക്കോട് സിഡബ്ല്യുസി

കോഴിക്കോട്: അതീവ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്ന കോഴിക്കോട് ഗവൺമെന്റ് ജനറൽ (ബീച്ച്) ആശുപത്രിയിലെ ഇലക്ട്രോണിക് ‘അമ്മത്തൊട്ടിൽ’ ഇപ്പോൾ ഒരു അപൂർവ്വ ജീവശാസ്ത്രപരമായ സങ്കീർണ്ണതയായി മാറിയിരിക്കുകയാണ്. ഒരേ ദിവസം ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തിൽ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കപ്പെട്ട, കാഴ്ചയിൽ ഒരേപോലെയുള്ള രണ്ട് ആൺകുഞ്ഞുങ്ങളുടെ യഥാർത്ഥ അമ്മയെ കണ്ടെത്താൻ ഡിഎൻഎ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് പൊലീസും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും.

കഴിഞ്ഞ മാർച്ച് 4-ന് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് ഒരു യുവതി ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. തുടർന്ന് മാർച്ച് 12-ന് വൈകീട്ടോടെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയ ശേഷം ഇവർ കുഞ്ഞിനെ ബീച്ച് ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കുകയായിരുന്നു. കുഞ്ഞിനെ തൊട്ടിലിൽ കിടത്തിയ ഉടൻ തന്നെ സെൻസറുകൾ പ്രവർത്തിക്കുകയും വാതിലുകൾ തനിയെ ലോക്കാവുകയും സൈറൺ മുഴങ്ങി സിഡബ്ല്യുസിക്കും മെഡിക്കൽ സ്റ്റാഫിനും മൊബൈൽ ആപ്പ് വഴി വിവരം ലഭിക്കുകയും ചെയ്തു.

അമ്മ തിരിച്ചെത്തിയപ്പോൾ വെളിപ്പെട്ടത് വലിയ അപാകത

കുഞ്ഞിനെ ഉപേക്ഷിച്ച് 48 ദിവസങ്ങൾക്ക് ശേഷം, മാതൃസ്നേഹം ഉണർന്നതിനെ തുടർന്ന് കുഞ്ഞിനെ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് യുവതി ജില്ലാ കളക്ടർക്കും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും ഹർജി നൽകിയതോടെയാണ് കഥ മാറിയത്.

യുവതിയുടെ ഹർജിയുടെ അടിസ്ഥാനത്തിൽ സിഡബ്ല്യുസി അധികൃതർ മാർച്ച് 12-ലെ അമ്മത്തൊട്ടിലിന്റെ ലോഗ് ബുക്കുകളും ഡിജിറ്റൽ വിവരങ്ങളും പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ആ വിവരം പുറത്തുവന്നത്. ഈ യുവതിയുടെ കുഞ്ഞിനെ അമ്മത്തൊട്ടിലിൽ കിടത്തി കൃത്യം മൂന്ന് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മറ്റൊരു ആൺകുഞ്ഞിനെക്കൂടി ആരോ അവിടെ ഉപേക്ഷിച്ചിരുന്നു.

ആഴ്‌ചകൾ പിന്നിട്ടതോടെ ഈ രണ്ട് ആൺകുട്ടികളും വളരുകയും ഇരുവരുടെയും മുഖച്ഛായയും ശാരീരിക ഘടനയും ഒരേപോലെയായി മാറുകയും ചെയ്തു. ഇതോടെ ഇതിൽ ഏത് കുട്ടിയാണ് ഹർജി നൽകിയ അമ്മയുടേതെന്ന് തിരിച്ചറിയാൻ കഴിയാതെ സിഡബ്ല്യുസി അധികൃതർ ആശയക്കുഴപ്പത്തിലായി.

സിസിടിവി ബാക്കപ്പില്ല; പൊലീസ് അന്വേഷണം പ്രതിസന്ധിയിൽ

അമ്മത്തൊട്ടിലിന്റെ സ്വഭാവം അനുസരിച്ച് പൂർണ്ണമായ രഹസ്യസ്വഭാവം സൂക്ഷിക്കുന്നതിനാൽ സാധാരണ നിയമപരമായി സറണ്ടർ ചെയ്യുന്ന കേസുകളെപ്പോലെ രേഖകൾ ഉണ്ടാകില്ലെന്ന് കോഴിക്കോട് സി.ഡബ്ല്യു.സി ചെയർപേഴ്സൺ ഷൈജി എ. റഹ്മാൻ വ്യക്തമാക്കി.

സംഭവം സങ്കീർണ്ണമായതോടെ സി.ഡബ്ല്യു.സിയുടെ നിർദ്ദേശപ്രകാരം വെള്ളയിൽ പൊലീസ് ഇൻസ്പെക്ടർ സുജിത് എസ്സിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു. കുഞ്ഞിനെ കൊണ്ടുവന്നത് കാറിലാണെന്ന് വിവരമുണ്ടായിരുന്നതിനെ തുടർന്ന് പൊലീസ് അമ്മത്തൊട്ടിലിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ ശ്രമിച്ചെങ്കിലും ഒരു മാസത്തിലധികം കഴിഞ്ഞതിനാൽ ബാക്കപ്പ് ലഭ്യമായിരുന്നില്ല. മറ്റ് തെളിവുകളൊന്നും ലഭിക്കാത്തതിനെ തുടർന്ന് പൊലീസ് അന്വേഷണം വഴിമുട്ടി.

യുവതി പ്രസവിച്ച ആശുപത്രിയിലെ ജനന സർട്ടിഫിക്കറ്റുകളും രേഖകളും പൊലീസ് പരിശോധിച്ചിട്ടുണ്ട്. കുട്ടികളെ മാറിപ്പോകാതിരിക്കാൻ ശാസ്ത്രീയമായ ഡിഎൻഎപരിശോധന മാത്രമാണ് ഏക പോംവഴിയെന്ന് വെള്ളയിൽ പൊലീസ് വ്യക്തമാക്കി. ഇതിനായുള്ള രക്ത സാമ്പിൾ ശേഖരണം നിലവിൽ ആരംഭിച്ചിട്ടുണ്ട്. ഫലം വരുന്നതോടെ ഈ സങ്കീർണ്ണമായ നിഗൂഢതയ്ക്ക് അറുതിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിഴിഞ്ഞം ഓഹരി കൈമാറ്റം: സംസ്ഥാന സർക്കാരിന്റെ അനുമതിയോടെ മാത്രമേ നടപടിയുണ്ടാകൂ എന്ന് അദാനി ഗ്രൂപ്പ്; കുത്തക ആരോപണം തള്ളി

വിഴിഞ്ഞം ഓഹരി കൈമാറ്റം: സംസ്ഥാന സർക്കാരിന്റെ അനുമതിയോടെ മാത്രമേ നടപടിയുണ്ടാകൂ എന്ന് അദാനി ഗ്രൂപ്പ്; കുത്തക ആരോപണം തള്ളി

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ 49 ശതമാനം ഓഹരികൾ ആഗോള ഷിപ്പിംഗ് ഭീമനായ എംഎസ്‌സിക്ക് കൈമാറാനുള്ള നിർദ്ദേശത്തിൽ സംസ്ഥാന സർക്കാരിനെ ഇരുട്ടിൽ നിർത്തിയെന്ന വിവാദത്തിൽ ഔദ്യോഗിക വിശദീകരണവുമായി അദാനി ഗ്രൂപ്പ് രംഗത്ത്. കേരള സർക്കാരിന്റെ മുൻകൂർ അനുമതി ഉൾപ്പെടെയുള്ള എല്ലാ ഔദ്യോഗിക അംഗീകാരങ്ങളും ലഭിച്ചതിന് ശേഷം മാത്രമേ ഓഹരി കൈമാറ്റ നടപടികളിലേക്ക് കടക്കൂ എന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി. അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരികൾ വകമാറ്റുന്നതിനെതിരെ സംസ്ഥാന സർക്കാർ അതൃപ്തി രേഖപ്പെടുത്തുകയും പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ വിശദീകരണം.

വിഴിഞ്ഞം തുറമുഖത്ത് ഒരു പ്രത്യേക ഷിപ്പിംഗ് കമ്പനിക്ക് കുത്തകാവകാശം ലഭിക്കുമെന്ന പ്രതിപക്ഷത്തിന്റെ ആശങ്കകൾ അദാനി പോർട്ട്സ് പൂർണ്ണമായും തള്ളി. വിഴിഞ്ഞം എന്നും ‘ഓപ്പൺ ആക്സസ്’ (Open-access port) തുറമുഖമായിത്തന്നെ തുടരുമെന്നും, എംഎസ്‌സി കമ്പനിക്ക് മാത്രമായി യാതൊരുവിധ പ്രത്യേക മുൻഗണനയോ എക്സ്ക്ലൂസീവ് ബെർത്തിങ് അവകാശങ്ങളോ കരാർ വഴി നൽകില്ലെന്നും അധികൃതർ ഉറപ്പുനൽകി. എല്ലാ അന്താരാഷ്ട്ര ഷിപ്പിംഗ് ലൈനുകൾക്കും തുല്യമായ പരിഗണന തന്നെയാകും തുറമുഖത്ത് ലഭിക്കുക.

ഉടൻ ഓഹരി മാറ്റമില്ല; സെബി ചട്ടങ്ങൾ പാലിച്ചെന്ന് സിഇഒ
അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അശ്വനി ഗുപ്തയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണം നൽകിയത്:

നിലവിലെ ഘട്ടത്തിൽ അദാനി പോർട്ട്സിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയായ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരി പങ്കാളിത്ത ഘടനയിൽ ഉടനടി യാതൊരുവിധ മാറ്റവുമില്ലെന്ന് സി.ഇ.ഒ വ്യക്തമാക്കി.

സെബിയെ അറിയിക്കുന്നതിന് മുൻപ് കേരള സർക്കാരിനെ വിവരങ്ങൾ ധരിപ്പിച്ചില്ലെന്ന ആക്ഷേപത്തിനും കമ്പനി മറുപടി നൽകി. ലിസ്റ്റ് ചെയ്ത കമ്പനികൾ പാലിക്കേണ്ട സെബി ചട്ടങ്ങൾ അനുസരിച്ചാണ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ വിവരങ്ങൾ ആദ്യം വെളിപ്പെടുത്തിയത്. ഈ ഫയലിംഗിന് തൊട്ടുപിന്നാലെ തന്നെ കേരള സർക്കാരിനെ ഔദ്യോഗികമായി വിവരങ്ങൾ അറിയിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

നിയന്ത്രണം അദാനി ഗ്രൂപ്പിന് തന്നെയായിരിക്കും
തുടർനടപടികളുമായി മുന്നോട്ടുപോകുമ്പോൾ കേരള സർക്കാർ ഉൾപ്പെടെയുള്ള എല്ലാ സ്റ്റേക്ക് ഹോൾഡർമാരുമായും കമ്പനി ചർച്ചകൾ തുടരും. നിലവിലുള്ള കൺസഷൻ കരാർ വ്യവസ്ഥകൾക്ക് വിധേയമായി റെഗുലേറ്ററി, ഗവേണൻസ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട് മാത്രമേ ഓഹരി കൈമാറ്റം പൂർത്തിയാക്കൂ. ഇടപാടുകൾക്ക് ശേഷവും വിഴിഞ്ഞം തുറമുഖത്തിന്റെ പൂർണ്ണ നിയന്ത്രണവും പ്രവർത്തന ചുമതലയും അദാനി പോർട്ട്സിന് (APSEZ) തന്നെയായിരിക്കും. കരാർ വ്യവസ്ഥകളിൽ മാറ്റം വരുത്തില്ലെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സെബിക്കും സ്റ്റോക്ക് എക്സ്ചേഞ്ചിനും കത്തയച്ചുകൊണ്ട് സർക്കാരിനെതിരെ ഉന്നയിച്ച അഴിമതി ആരോപണങ്ങളുടെ മൂർച്ച കുറയ്ക്കുന്നതാണ് അദാനി ഗ്രൂപ്പിന്റെ ഈ വിശദീകരണം.

‘എല്ലാം കാണുന്നുണ്ട്, എഐ കാമറകള്‍ നിയമലംഘനങ്ങള്‍ ചിത്രീകരിക്കുന്നുണ്ട്’; ഒരുമിച്ച് ചലാന്‍ വരുമെന്ന് എംവിഡി

‘എല്ലാം കാണുന്നുണ്ട്, എഐ കാമറകള്‍ നിയമലംഘനങ്ങള്‍ ചിത്രീകരിക്കുന്നുണ്ട്’; ഒരുമിച്ച് ചലാന്‍ വരുമെന്ന് എംവിഡി

തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താനായി സ്ഥാപിച്ച എഐ കാമറകളുടെ പ്രവര്‍ത്തനം നിലച്ചുവെന്ന വാര്‍ത്തകള്‍ തള്ളി മോട്ടോര്‍ വാഹനവകുപ്പ്. കെല്‍ട്രോണിന് സര്‍ക്കാര്‍ പണം നല്‍കാത്തിനെ തുടര്‍ന്ന് സേവനം നിര്‍ത്തിയെന്നും സര്‍ക്കാര്‍ ഇതുവരെ പ്രശ്നപരിഹാരത്തില്‍ ഇടപെട്ടിട്ടില്ലെന്നാണ് പ്രചരണങ്ങള്‍.

എന്നാല്‍ എഐ കാമറകള്‍ റോഡിലെ നിയമലംഘനങ്ങള്‍ ചിത്രീകരിക്കുന്നുണ്ടെന്നുമാണ് എംവിഡി പറയുന്നത്. ലംഘനങ്ങളില്‍ ചലാന്‍ അയക്കാന്‍ ഇപ്പോള്‍ കഴിയുന്നില്ല. അതായത് നിയമലംഘനങ്ങളില്‍ മോട്ടോര്‍ വാഹനവകുപ്പിന് പിഴ ഈടാക്കാന്‍ കഴിയുന്നില്ല. എന്നാല്‍ ഈ നിയമലംഘനത്തിനു കൂട്ടത്തോടെ ചലാന്‍ അയക്കാന്‍ എഐ കാമറയില്‍ സംവിധാനമുണ്ടെന്നാണ് എംവിഡി വിശദീകരണം.

‘സംസ്ഥാനത്ത് എഐ കാമറകള്‍ പ്രവര്‍ത്തനം നിലച്ചു എന്ന വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ അവ പ്രവര്‍ത്തിക്കുകയും ഗതാഗത നിയമലംഘനങ്ങള്‍ ചിത്രീകരിച്ച് ശേഖരിക്കുകയും ചെയ്യുന്നുണ്ട്. തടസ്സങ്ങള്‍ മാറുന്നതോടെ ഈ ഗതാഗത നിയമലംഘനങ്ങള്‍ക്കും ചല്ലാന്‍ നല്‍കുന്നതായിരിക്കും. ദയവായി ശ്രദ്ധിക്കുക- നീരീക്ഷണത്തിന് കാമറകള്‍ ഉണ്ടായാലും ഇല്ലെങ്കിലും ജീവന്റെ സുരക്ഷിതത്വത്തിനായി ഗതാഗത നിയമങ്ങള്‍ പാലിക്കുകം എംവിഡി കുറിച്ചു.

കാമറകളുടെ പ്രവര്‍ത്തനത്തിനുള്ള നെറ്റ് കണക്ഷന്‍ റദ്ദാക്കിയതാണ് മോട്ടോര്‍ വാഹനവകുപ്പിന് പിഴ ഈടാക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാക്കിയത്. അതേസമയം, എഐ കാമറിയില്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ ഇപ്പോഴും സെര്‍വറില്‍ സൂക്ഷിക്കുന്നുണ്ട്. ഇന്റര്‍നെറ്റ് കണക്ഷന്‍ പുനസ്ഥാപിക്കുന്നതോടെ ഈ ചിത്രങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ കണ്‍ട്രോള്‍ റൂമിലേക്ക് എത്തും.

ചാലക്കുടിയിൽ റോഡിന് കുറുകെ കിടന്ന മരത്തിലിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

ചാലക്കുടിയിൽ റോഡിന് കുറുകെ കിടന്ന മരത്തിലിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

ചാലക്കുടി: റോഡിന് കുറുകെ ഇലക്ട്രിക് ലൈനിലേക്ക് വീണുകിടന്ന മരത്തിലിടിച്ച് സ്കൂട്ടർ യാത്രികനായ വൃദ്ധൻ മരിച്ചു. ഒപ്പമുണ്ടായിരുന്ന സഹോദരന് ഗുരുതരമായി പരിക്കേറ്റു. മോതിരക്കണ്ണി മണ്ണുംപുറം തളിയൻ വീട്ടിൽ തോമസ് (65) ആണ് മരിച്ചത്. ഇന്ന് (ശനിയാഴ്ച) പുലർച്ചെ അഞ്ച് മണിയോടെ ചാലക്കുടി തൂമ്പാക്കോട് വെച്ചായിരുന്നു അപകടം . സംഭവത്തിൽ കെഎസ്ഇബി ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയ്ക്കെതിരെ പ്രദേശത്ത് കടുത്ത ജനരോഷം ഉയരുകയാണ്.

വൈദ്യുതി വിച്ഛേദിച്ചു, പക്ഷെ മരം റോഡിൽ തന്നെയിട്ടു
വെള്ളിയാഴ്ച വൈകീട്ടോടെയാണ് ശക്തമായ കാറ്റിലും മഴയിലും പെട്ട് റോഡിന് കുറുകെ പോകുന്ന ഇലക്ട്രിക് കമ്പികളിലേക്ക് മരം ഒടിഞ്ഞുവീണത്. ഇതോടെ റോഡിലൂടെയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരുന്നു. മരം വീണ വിവരമറിഞ്ഞ് കെ.എസ്.ഇ.ബി ജീവനക്കാർ സ്ഥലത്തെത്തുകയും അപകടം ഒഴിവാക്കാനായി ലൈനിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു.

എന്നാൽ വൈദ്യുതി ഓഫാക്കിയ ശേഷം റോഡിന് കുറുകെ അപകടാവസ്ഥയിൽ കിടന്ന മരം മുറിച്ചുമാറ്റാനോ, തദ്ദേശവാസികളെയോ ജനപ്രതിനിധികളെയോ വിവരം അറിയിക്കാനോ കെ.എസ്.ഇ.ബി ജീവനക്കാർ തയ്യാറായില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. രാത്രി മുഴുവൻ മരം അതേപടി റോഡിന് കുറുകെ കിടക്കുകയായിരുന്നു.

കപ്പ വലിക്കാൻ പോയ സഹോദരങ്ങൾക്ക് ദുരന്തം

ശനിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെ വീട്ടിൽ നിന്നും കപ്പ വലിക്കുന്ന ജോലിക്കായി സ്കൂട്ടറിൽ പോവുകയായിരുന്നു തോമസും സഹോദരൻ പൗലോസും. വെളിച്ചക്കുറവ് കാരണം റോഡിന് കുറുകെ ഇലക്ട്രിക് കമ്പിയിൽ തങ്ങിനിൽക്കുകയായിരുന്ന മരം ഇവരുടെ ശ്രദ്ധയിൽ പെട്ടില്ല.

നിയന്ത്രണം വിട്ട സ്കൂട്ടർ മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇരുവരെയും ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തോമസിന്റെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സഹോദരൻ പൗലോസ് നിലവിൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

വിശ്വസ്തയായ സംസ്ഥാന അധ്യക്ഷയും പടിയിറങ്ങി; മമതയ്ക്ക് തിരിച്ചടിയായി ചന്ദ്രിമ ഭട്ടാചാര്യയുടെ രാജി

വിശ്വസ്തയായ സംസ്ഥാന അധ്യക്ഷയും പടിയിറങ്ങി; മമതയ്ക്ക് തിരിച്ചടിയായി ചന്ദ്രിമ ഭട്ടാചാര്യയുടെ രാജി

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധി നേരിടുന്നതിനിടെ മമത ബാനര്‍ജിയുടെ വലംകൈയും പാര്‍ട്ടിയുടെ ബംഗാള്‍ സംസ്ഥാന അധ്യക്ഷയുമായ ചന്ദ്രിമ ഭട്ടാചാര്യ രാജിവെച്ചു. മമത ബാനര്‍ജിയുടെ വിശ്വസ്തയായ ചന്ദ്രിമ, പാര്‍ട്ടിയിലെ എല്ലാ പദവികളില്‍ നിന്നും ശനിയാഴ്ച രാജിവെച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം നിലനിര്‍ത്തിയിട്ടുണ്ട്. പദവികള്‍ ഒഴിഞ്ഞതുമായി ബന്ധപ്പെട്ട കൂടുതല്‍ കാരണങ്ങള്‍ അവര്‍ വ്യക്തമാക്കിയിട്ടില്ല.

തനിക്ക് നല്‍കിയിട്ടുള്ള സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്നും മറ്റ് എല്ലാ ചുമതലകളില്‍ നിന്നും ഒഴിയുകയാണെന്ന് മമത ബാനര്‍ജിക്ക് നല്‍കിയ രാജി കത്തില്‍ ചന്ദ്രിമ വ്യക്തമാക്കി. വിവിധ ബാങ്കുകളിലുള്ള പാര്‍ട്ടിയുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാനുള്ള അധികാരം, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പാകെ പാര്‍ട്ടിയെ പ്രതിനിധീകരിക്കാനുള്ള അധികാരം എന്നിവ ഇനിമുതല്‍ തന്നില്‍ നിഷിപ്തമല്ലെന്നും അവര്‍ രാജി കത്തില്‍ ചൂണ്ടിക്കാട്ടി.

ചന്ദ്രിമയുടെ മകന്‍ സൗരവ് ബസു, കഴിഞ്ഞ ദിവസം ഋതബ്രത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള വിമത പക്ഷത്തോടൊപ്പം ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് രാജി. മമത ബാനര്‍ജിയുടെ മന്ത്രിസഭയില്‍ ആരോഗ്യം, ധനകാര്യം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്ത മന്ത്രിയായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ പാര്‍ട്ടി പിളരുമെന്ന് ഉറപ്പായ ഘട്ടത്തില്‍ എതിര്‍പ്പുകള്‍ വകവെക്കാതെയാണ് സുബ്രത ബക്ഷിയെ മാറ്റി ചന്ദ്രിമ ഭട്ടാചാര്യയെ മമത സംസ്ഥാന അധ്യക്ഷയായി തെരഞ്ഞെടുത്തത്.

കൊല്‍ക്കത്ത സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദം നേടിയ ചന്ദ്രിമ ഭട്ടാചാര്യ 2011ലാണ് നിയമസഭയിലെത്തുന്നത്. മമതയുടെ ഏറ്റവും അടുത്ത സഹായിയായിരുന്ന ചന്ദ്രിമയുടെ അപ്രതീക്ഷിത രാജി തൃണമൂല്‍ കോണ്‍ഗ്രസിനും മമത ബാനര്‍ജിക്കും കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. മമതയും അനന്തരവന്‍ അഭിഷേക് ബാനര്‍ജിയും നേരിടുന്ന ആഭ്യന്തര കലാപത്തിന്റെ ഭാഗമായാണ് ഈ രാജിയും കണക്കാക്കപ്പെടുന്നത്.

‘ടിനിയുടെ വക്കീല്‍ മാപ്പെഴുതി കൊടുക്കാന്‍ പറഞ്ഞു; ഇതെന്താ വെള്ളരിക്കാപ്പട്ടണമോ?’; പിഷാരടിയെ കുറ്റപ്പെടുത്തിയിട്ടില്ലെന്നും അന്‍സിബ

‘ടിനിയുടെ വക്കീല്‍ മാപ്പെഴുതി കൊടുക്കാന്‍ പറഞ്ഞു; ഇതെന്താ വെള്ളരിക്കാപ്പട്ടണമോ?’; പിഷാരടിയെ കുറ്റപ്പെടുത്തിയിട്ടില്ലെന്നും അന്‍സിബ

ടിനി ടോമുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ രമേഷ് പിഷാരടി നടത്തിയ ഇടപെടലിനെക്കുറിച്ച് നടി അന്‍സിബ. രമേഷ് പിഷാരടിയുടേത് ആത്മാര്‍ത്ഥമായ ശ്രമമായിരുന്നുവെന്നും അതിനാലാണ് താന്‍ സംസാരിക്കാന്‍ തയ്യാറായതെന്നും പത്രസമ്മേളനത്തില്‍ സംസാരിക്കവെ അന്‍സിബ പറഞ്ഞു. എന്നാല്‍ താന്‍ മാപ്പ് എഴുതി നല്‍കണമെന്ന ടിനി ടോമിന്റെ ആവശ്യം അംഗീകരിക്കാന്‍ സാധിക്കുന്നതല്ലായിരുന്നു എന്നും അന്‍സിബ പറയുന്നു.

‘കേസുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം. രമേഷ് പിഷാരടിയുടെ കാര്യം പറഞ്ഞാല്‍, അദ്ദേഹം എനിക്കെന്റെ സഹപ്രവര്‍ത്തകനാണ്. അദ്ദേഹം ഇപ്പോള്‍ എംഎല്‍എയാണ്. അദ്ദേഹത്തിനോടുള്ള ബഹുമാനപ്പുറത്താണ് ഞാന്‍ സംസാരിച്ചത്. അദ്ദേഹം എന്നെ ഒരുപാട് തവണ വിളിച്ച് സംസാരിച്ചു. അവസാനം ഞാന്‍ വിചാരിച്ചു, ഇത്രയും തവണ വിളിച്ച് സംസാരിക്കുന്ന ആളല്ലേ, അദ്ദേഹത്തിന് ഞാന്‍ കൊടുക്കേണ്ട ബഹുമാനം കാരണമാണ് ഞാന്‍ പറഞ്ഞത് ശരി ചേട്ടാ സംസാരിക്കാം എന്ന്’ അന്‍സിബ പറയുന്നു.

”അങ്ങനെയാണ് രമേഷേട്ടന്‍ സംസാരിച്ചത്. സംസാരിച്ചിട്ട് എന്റെയടുത്ത് പറഞ്ഞു, അന്‍സിബ മാപ്പ് എഴുതിക്കൊടുക്കണം എന്ന് അവര്‍ പറഞ്ഞത്രേ. ഇത് എവിടുത്തെ ന്യായമാണ്. ഇപ്പോള്‍ ഞാന്‍ പറഞ്ഞു ശരി ചേട്ടാ ഇനി ഇതേപ്പറ്റി സംസാരിക്കണ്ട എന്ന്. ഒന്ന് ആലോചിച്ച് നോക്കൂ, പരാതിക്കാരി മാപ്പ് എഴുതിക്കൊടുക്കണമത്രേ, ഇനി പരാതി പറയുകയില്ലെന്ന്. ഇത് എന്താ വെള്ളരിക്കാപ്പട്ടണമോ? ആലോചിച്ച് നോക്കൂ, വളരെ വ്യക്തിപരമായി സംസാരിക്കുന്ന ഓഡിയോ ലീക്ക് ചെയ്യുക എന്ന് പറയുമ്പോള്‍ അത് ഇന്ത്യയിലെ ഐടി ആക്ട് പ്രകാരം തെറ്റാണ്.” എന്നും അന്‍സിബ പത്രസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം പത്രസമ്മേളനത്തില്‍ താന്‍ പറഞ്ഞ വാക്കുകള്‍ വളച്ചൊടിച്ച മാധ്യമ വാര്‍ത്തകള്‍ക്കെതിരെയും അന്‍സിബ രംഗത്തെത്തി. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു അന്‍സിബയുടെ പ്രതികരണം. അന്‍സിബയുടെ കുറിപ്പിലേക്ക്:

ടിനി ടോമുമായുള്ള വിഷയത്തില്‍ അനുരഞ്ജനത്തിനായി ആത്മാര്‍ത്ഥമായി മുന്‍കൈ എടുത്ത രമേഷ് പിഷാരടിയെ ഞാന്‍ കുറ്റപ്പെടുത്തിയതായി ചില മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു. ഇത് പൂര്‍ണമായും വസ്തുതാവിരുദ്ധമാണ്. പ്രസ്തുത വിഷയത്തില്‍ ടിനി ടോം ആവശ്യപ്പെട്ട പ്രകാരം മാപ്പ് എഴുതി നല്‍കണമെന്ന കാര്യം എന്നെ അറിയിക്കുകമാത്രമാണ് രമേഷ് പിഷാരടി ചെയ്തത്.

അദ്ദേഹം ഒരു സഹപ്രവര്‍ത്തകന്‍ എന്ന നിലയിലും ഒരു ജനപ്രതിനിധി എന്ന നിലയിലും ഈ വിഷയത്തില്‍ മധ്യസ്ഥം വഹിക്കാന്‍ എടുത്ത ആത്മാര്‍ത്ഥമായ ശ്രമങ്ങളെ ഞാന്‍ പൂര്‍ണ്ണമായും മാനിക്കുന്നു. അദ്ദേഹത്തെ ഞാന്‍ കുറ്റപ്പെടുത്തിയിട്ടില്ല. ദയവായി ഇത്തരം തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.