മുനമ്പം നിരാഹാര സമരം ഇന്ന് അവസാനിപ്പിക്കും; മന്ത്രി പി രാജീവ് സമരപ്പന്തലിലെത്തും

മുനമ്പം നിരാഹാര സമരം ഇന്ന് അവസാനിപ്പിക്കും; മന്ത്രി പി രാജീവ് സമരപ്പന്തലിലെത്തും

കൊച്ചി: മുനമ്പം ഭൂമി പ്രശ്നം ഉന്നയിച്ച് തീരജനത 413 ദിവസമായി നടത്തുന്ന സമരം ഇന്ന് ( ഞായറാഴ്ച) അവസാനിപ്പിക്കും. കേസില്‍ അന്തിമ വിധി വരുന്നതു വരെ ഭൂ നികുതി അടയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഭൂ സംരക്ഷണസമിതി കോര്‍ ഗ്രൂപ്പ് യോഗം ചേര്‍ന്ന് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. മന്ത്രി പി രാജീവ് ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ന് സമരപ്പന്തലിലെത്തി നാരങ്ങ നീരു നല്‍കി നിരാഹാര സമരം അവസാനിപ്പിക്കും. 2024 സെപ്തംബര്‍ 27നാണ് നിരാഹാരം ഉള്‍പ്പെടെയുള്ള പ്രത്യക്ഷസമരങ്ങള്‍ ആരംഭിച്ചത്.

വൈപ്പിന്‍ എംഎല്‍എ കെ എന്‍ ഉണ്ണികൃഷ്ണന്‍ അടക്കമുള്ളവരും മന്ത്രിയെ അനുഗമിക്കും. സ്ഥലം പോക്കുവരവ് ചെയ്യുന്നതിന് തടസ്സമുണ്ടാകില്ലെന്നും ഇതിനായി കുഴുപ്പിള്ളി വില്ലേജില്‍ ഹെല്‍പ്പ് ഡെസ്‌ക് തുറക്കുമെന്നും നിയമമന്ത്രി പി രാജീവ് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് ഭൂ സംരക്ഷണസമിതി ഭാരവാഹികള്‍ പറഞ്ഞു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് നിരാഹാര സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ ദിവസമാണ് മുനമ്പത്ത് താമസിക്കുന്നവരുടെ ഭൂനികുതി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി അനുമതി നല്‍കിയത്. വെള്ളിയാഴ്ച ചേര്‍ന്ന ഭൂസംരക്ഷണ സമിതിയുടെ കോര്‍ കമ്മിറ്റി യോഗത്തില്‍ ഫാ. ആന്റണി സേവ്യര്‍ തറയില്‍, ജോസഫ് റോക്കി പാലക്കല്‍, ജോസഫ് ബെന്നി കുറുപ്പശേരി, മുരുകന്‍ കാതികുളത്ത്, രഘു കടുവങ്കശ്ശേരി, ഉണ്ണി പള്ളത്താംകുളങ്ങര തുടങ്ങിയവര്‍ പങ്കെടുത്തു.

ദിത്വ ചുഴലിക്കാറ്റ്; തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു; 47 വിമാന സര്‍വീസുകള്‍ റദ്ദാക്കി

ദിത്വ ചുഴലിക്കാറ്റ്; തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു; 47 വിമാന സര്‍വീസുകള്‍ റദ്ദാക്കി

ചെന്നൈ: ദിത്വ ചുഴലിക്കാറ്റ് സ്വാധീനത്തില്‍ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ. ചെന്നൈ അടക്കം തമിഴ്‌നാട്ടിലെ 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ദിത്വ തമിഴ്‌നാട് തിരത്തേക്ക് എത്തില്ലെന്നു കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിരുന്നു. തമിഴ്‌നാടിന്റെ തെക്കന്‍ തീരത്തു നിന്നു 25 കിലോമീറ്റര്‍ അകലെ വച്ചു ചുഴലിക്കാറ്റിനു ശക്തി ക്ഷയിച്ചു ന്യൂനമര്‍ദ്ദമായി മാറി ദുര്‍ബലമായേക്കും.

തീരദേശ ജില്ലകളില്‍ 20 സെന്റി മീറ്ററിനു മുകളില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ശനിയാഴ്ച ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് നാഗപട്ടിനത്തില്‍ രേഖപ്പെടുത്തി. 20 സെന്റി മീറ്ററാണ് മഴയാണ് ഇവിടെ പെയ്തത്.

നാഗപട്ടിനം, തിരുവാരൂര്‍, കടലൂര്‍, മൈലാടുതുറൈ, ശിവഗംഗ, തഞ്ചാവൂര്‍, പുതുക്കോട്ട, രാമനാഥപുരം, മധുര ജില്ലകളില്‍ വെള്ളിയാഴ്ച തുടങ്ങിയ മഴ ശനിയാഴ്ചയും ശക്തമായി തുടര്‍ന്നു. ചെന്നൈ വിമാനത്തവാളത്തില്‍ നിന്നുള്ള 47 വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ഇതില്‍ 36 എണ്ണം ആഭ്യന്തര സര്‍വീസും 11 രാജ്യാന്തര സര്‍വീസുകളുമാണ് റദ്ദാക്കിയത്.

ക്രിസ്മസ്: 10.90 രൂപ നിരക്കില്‍ അധികം അരി; റേഷന്‍ വിതരണം ചൊവ്വാഴ്ച മുതല്‍

ക്രിസ്മസ്: 10.90 രൂപ നിരക്കില്‍ അധികം അരി; റേഷന്‍ വിതരണം ചൊവ്വാഴ്ച മുതല്‍

തിരുവനന്തപുരം: ഡിസംബറിലെ റേഷന്‍ വിതരണം ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും. ക്രിസ്മസ് പ്രമാണിച്ച് ഡിസംബറിലെ റേഷനില്‍ നീലക്കാര്‍ഡുകാര്‍ക്ക് അഞ്ചുകിലോ അരിയും വെള്ളക്കാര്‍ഡുകാര്‍ക്ക് പത്തുകിലോ അരിയും അധികം ലഭിക്കും. കിലോയ്ക്ക് 10.90 രൂപ നിരക്കിലാണിത്. എല്ലാ കാര്‍ഡുടമകള്‍ക്കും ഒരു ലിറ്റര്‍ മണ്ണെണ്ണയും നല്‍കും.

319 രൂപ നിരക്കില്‍ രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ

ഇൗ മാസം മുതല്‍ സപ്ലൈകോയില്‍നിന്ന് ലിറ്ററിന് 319 രൂപ നിരക്കില്‍ രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ ഓരോ കാര്‍ഡിനും നല്‍കുന്നുണ്ട്. എല്ലാ മണ്ഡലങ്ങളിലുമുള്ള സഞ്ചരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റില്‍ സബ്സിഡി സാധനങ്ങളും ബ്രാന്‍ഡഡ് നിത്യോപയോഗസാധനങ്ങളും ലഭിക്കും. ഓരോ കാര്‍ഡിനും 25 രൂപ നിരക്കില്‍ 20 കിലോ പച്ചരിയോ പുഴുക്കലരിയോ നല്‍കുന്നുണ്ട്. വനിതകള്‍ക്ക് സബ്സിഡി ഇതര ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനംവരെ അധിക വിലക്കുറവുമുണ്ട്.

ആയിരം രൂപയ്ക്കുമേല്‍ സബ്സിഡി ഇതര സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരുകിലോ പഞ്ചസാര അഞ്ചുരൂപയ്ക്ക് ലഭിക്കും. 500 രൂപയ്ക്കുമേല്‍ സബ്സിഡി സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 250 ഗ്രാമിന്റെ ശബരി ഗോള്‍ഡ് തേയില 25 ശതമാനം വിലക്കുറവില്‍ നല്‍കും.

ഡിസംബര്‍ 21 മുതല്‍ ജനുവരി ഒന്നുവരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളില്‍ പ്രത്യേക ക്രിസ്മസ് ചന്ത നടത്തും. താലൂക്കുതലത്തില്‍ തെരഞ്ഞെടുത്ത സൂപ്പര്‍മാര്‍ക്കറ്റുകളിലും ചന്തകളുണ്ടാകും. 250-ലധികം ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കുറവും പ്രത്യേക ഓഫറുകളുമുണ്ടാകും.

പ്രവാസികളുടെ ശ്രദ്ധയ്ക്ക്!; നോര്‍ക്ക കെയര്‍ എൻ‌റോൾമെന്റ് ഇന്ന് അവസാനിക്കും

പ്രവാസികളുടെ ശ്രദ്ധയ്ക്ക്!; നോര്‍ക്ക കെയര്‍ എൻ‌റോൾമെന്റ് ഇന്ന് അവസാനിക്കും

തിരുവനന്തപുരം: പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയര്‍ എന്റോള്‍മെന്റ് ഇന്ന് അവസാനിക്കും. നിലവില്‍ നോര്‍ക്ക കെയറില്‍ അംഗമായവരില്‍ എന്‍ റോള്‍മെന്റ് സമയത്തുണ്ടായ വ്യക്തിഗത വിവരങ്ങളിലെ തെറ്റുകള്‍( പേര്, ജനനത്തീയതി, വിട്ടുപോയ അംഗങ്ങളെ ഉള്‍പ്പെടുത്തല്‍) പരിഹരിക്കാന്‍ ഡിസംബര്‍ 15 മുതല്‍ 25 വരെ അവസരമുണ്ട്. നോര്‍ക്ക കെയര്‍ മൊബൈല്‍ ആപ്പുകള്‍ വഴിയോ വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ ഇത് പ്രയോജനപ്പെടുത്താവുന്നതാണ്.

തിരുവനന്തപുരം: പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയര്‍ എന്റോള്‍മെന്റ് ഇന്ന് അവസാനിക്കും. നിലവില്‍ നോര്‍ക്ക കെയറില്‍ അംഗമായവരില്‍ എന്‍ റോള്‍മെന്റ് സമയത്തുണ്ടായ വ്യക്തിഗത വിവരങ്ങളിലെ തെറ്റുകള്‍( പേര്, ജനനത്തീയതി, വിട്ടുപോയ അംഗങ്ങളെ ഉള്‍പ്പെടുത്തല്‍) പരിഹരിക്കാന്‍ ഡിസംബര്‍ 15 മുതല്‍ 25 വരെ അവസരമുണ്ട്. നോര്‍ക്ക കെയര്‍ മൊബൈല്‍ ആപ്പുകള്‍ വഴിയോ വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ ഇത് പ്രയോജനപ്പെടുത്താവുന്നതാണ്.
ഏറെകാലമായി പ്രവാസികേരളീയരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു സമഗ്രമായ ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പരിരക്ഷ എന്നത്. ലോകകേരള സഭയില്‍ ഉള്‍പ്പെടെ ഉയര്‍ന്ന ഈ ആശയത്തിന്റെ സാക്ഷാത്ക്കാരമാണ് നോര്‍ക്ക കെയര്‍.സാധുവായ നോര്‍ക്ക പ്രവാസി ഐഡി, സ്റ്റുഡന്റ് ഐഡി, എന്‍ആര്‍കെ ഐഡി കാര്‍ഡുളള പ്രവാസികള്‍ക്ക് നോര്‍ക്ക കെയറില്‍ അംഗമാകാം.

ഒരു കുടുംബത്തിന് (ഭര്‍ത്താവ്, ഭാര്യ, 25 വയസ്സില്‍ താഴെയുളള രണ്ടു കുട്ടികള്‍) 13,411 പ്രീമിയത്തില്‍ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്‌സണല്‍ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കുന്നതാണ് നോര്‍ക്ക കെയര്‍ പദ്ധതി. നിലവില്‍ കേരളത്തിലെ 500 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 16000 ത്തോളം ആശുപത്രികള്‍ വഴി പ്രവാസികേരളീയര്‍ക്ക് ക്യാഷ്‌ലെസ്സ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി.

ചുഴലിക്കാറ്റ്: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും

ചുഴലിക്കാറ്റ്: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയ്ക്ക് മുകളിലായുള്ള ദിത്വ ചുഴലിക്കാറ്റ് ഇന്ന് രാവിലെയോടെ വടക്കന്‍ തമിഴ്‌നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം എത്തിച്ചേരാന്‍ സാധ്യത. ഇതിനെ തുടര്‍ന്ന് തീരപ്രദേശങ്ങളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുകയാണ്. തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റാണ് വീശുന്നത്.

ചുഴലിക്കാറ്റിന്റെ വേഗം മണിക്കൂറില്‍ അഞ്ചുകിലോമീറ്ററാണ്. ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി തമിഴ്‌നാട്ടില്‍ കനത്തമഴയാണ് അനുഭവപ്പെടുന്നത്. ഉച്ചവരെ കനത്തമഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അതേസമയം ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തിലും മഴ തുടരും. ഇടത്തരം മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

യുവതിയുടെ ശബ്ദ പരിശോധന നടത്തും, രാഹുലിനെ തേടി അന്വേഷണസംഘം പാലക്കാട്ട്; യുവതിക്ക് പൊലീസ് സംരക്ഷണം

യുവതിയുടെ ശബ്ദ പരിശോധന നടത്തും, രാഹുലിനെ തേടി അന്വേഷണസംഘം പാലക്കാട്ട്; യുവതിക്ക് പൊലീസ് സംരക്ഷണം

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ബലാംത്സംഗക്കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം പാലക്കാടെത്തി. തിരുവനന്തപുരത്തുള്ള പൊലീസ് സംഘമാണ് പാലക്കാട്ടെത്തിയത്. രാഹുല്‍ താമസിച്ചിരുന്ന കുന്നത്തൂര്‍മേടിലുള്ള ഫ്‌ലാറ്റിലെത്തി തെളിവെടുത്തു. അതിനിടെ യുവതിക്ക് പൊലീസ് സംരക്ഷണമൊരുക്കി.

രാഹുലിന്റെ ഔദ്യോഗിക വാഹനം പാലക്കാട്ടെ ഫ്‌ലാറ്റില്‍ തന്നെയുണ്ട്. ഫ്‌ലാറ്റില്‍ വീണ്ടും പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു. അതിനിടെ രാഹുലിനെതിരെ പരാതി നല്‍കിയ യുവതിയുടെ ശബ്ദ പരിശോധന നടത്തും. പുറത്തുവന്ന സംഭാഷണം പരാതിക്കാരിയുടെതാണോ എന്ന് ഉറപ്പിക്കാന്‍ യുവതിയുടെ ശബ്ദ സാമ്പിള്‍ പരിശോധിക്കും. തിരുവല്ലം ചിത്രാഞ്ജലിയിലാണ് പരിശോധന നടത്തുക.

ഒളിവിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം ആരംഭിച്ചിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യപേക്ഷ സമര്‍പ്പിച്ചത് അറസ്റ്റിന് തടസമല്ലെന്നാണ് പൊലീസ് വാദം. അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ തലസ്ഥാനത്തെത്തി വക്കാലത്തില്‍ ഒപ്പിട്ടുവെന്ന റിപ്പോര്‍ട്ട് പൊലീസ് തള്ളി. എല്ലാ ജില്ലകളിലും അന്വേഷണം നടത്താന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി നിര്‍ദ്ദേശം നല്‍കി.

യുവതി കൂടുതല്‍ തെളിവുകള്‍ കൈമാറി

ബലാംത്സംഗക്കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കൂടുതല്‍ തെളിവുകള്‍ പൊലീസിന് കൈമാറി യുവതി. അശാസ്ത്രീയ ഭ്രൂണഹത്യയാണ് നടത്തിയത് എന്നതിന്റേയും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതിന്റേയും രേഖകളാണ് യുവതി പൊലീസിന് കൈമാറിയത്.

ഗര്‍ഭസ്ഥ ശിശുവിന് മൂന്നുമാസത്തെ വളര്‍ച്ചയാണ് ഉണ്ടായിരുന്നത് എന്ന് രേഖകളില്‍ പറയുന്നു. ഏഴാഴ്ച വരെ കഴിക്കാവുന്ന മൈഫിപ്രിസ്റ്റോണ്‍, മൈസോപ്രോസ്റ്റോള്‍ എന്നീ മരുന്നുകളാണ് രാഹുലിന്റെ സുഹൃത്ത് ജോബി എത്തിച്ച് നല്‍കിയത്. ഡോക്ടറുടെ മാര്‍ഗനിര്‍ദേശമോ സാന്നിധ്യമോ ഇല്ലാതെ കഴിച്ചാല്‍ ജീവന്‍ പോലും അപകടത്തിലായേക്കാവുന്ന മരുന്നുകളാണിവ. ട്യൂബല്‍ പ്രഗ്നന്‍സിയാണെങ്കില്‍ ട്യൂബ് പൊട്ടി മരണം വരെ സംഭവിച്ചേക്കാമെന്ന് ഡോക്ടര്‍ പറഞ്ഞതായും യുവതി മൊഴി നല്‍കി. മരുന്ന് കഴിച്ചതിന് പിന്നാലെ ഗുരുതര രക്തസ്രാവമാണ് യുവതിക്കുണ്ടായത്. ഇതോടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയും തേടി. ഇതിന്റെ മെഡിക്കല്‍ രേഖകളാണ് യുവതി പൊലീസിന് കൈമാറിയത്.

ഭ്രൂണഹത്യയ്ക്ക് ശേഷം താന്‍ മാനസികമായി തകരുകയും ജീവനൊടുക്കാന്‍ ശ്രമിച്ചതായും യുവതിയുടെ മൊഴിയില്‍ പറയുന്നു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിക്കപ്പെടുകയും ചെയ്തിരുന്നു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും യുവതിക്കുണ്ടായി. ഇതിന്റെ രേഖകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. യുവതിയെ പരിശോധിച്ച ഡോക്ടറില്‍ നിന്നും പൊലീസ് മൊഴിയെടുക്കും.

വിവാഹബന്ധം ഒഴിഞ്ഞപ്പോള്‍ ആശ്വസിപ്പിക്കാനെന്ന തരത്തിലാണ് രാഹുല്‍ സൗഹൃദം സ്ഥാപിച്ചത് എന്നും യുവതിയുടെ മൊഴിയില്‍ പറയുന്നു. ഒന്നിച്ച് ജീവിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചുവെന്നും സൗഹൃദം പ്രണയമായപ്പോള്‍ കൂടുതല്‍ അടുപ്പമുണ്ടായെന്നും യുവതി പൊലീസിന് മൊഴി നല്‍കി. അടുപ്പവും വിശ്വാസവും മുതലെടുത്ത് നഗ്നദൃശ്യങ്ങള്‍ രാഹുല്‍ പകര്‍ത്തിയെന്നും പിന്നീട് ഇത് കാണിച്ച് ഭീഷണിപ്പെടുത്തി വരുതിയിലാക്കി ക്രൂരമായി ബലാല്‍സംഗം ചെയ്തുവെന്നുമാണ് യുവതിയുടെ മൊഴിയില്‍ പറയുന്നത്.