by Midhun HP News | Nov 29, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ലൈംഗികപീഡനപരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. രാഹുല്‍ പാലക്കാടു തന്നെയുണ്ടെന്നാണ് സൂചന. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് രഹസ്യകേന്ദ്രത്തില്‍ തങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ജില്ല വിട്ടുപോകരുതെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലെ തന്നെ രഹസ്യകേന്ദ്രത്തിലേക്ക് രാഹുല്‍ മുങ്ങിയത്.
ജില്ല വിട്ടുപോകുന്നത് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിരിച്ചടിയാകുമെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമോപദേശം ലഭിച്ചു എന്നാണ് വിവരം. വ്യാഴാഴ്ച മുതല്‍ സ്വിച്ച് ഓഫ് ആയിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മൊബൈല്‍ ഫോണ്‍ ഇന്നലെ കുറച്ചുസമയത്തേക്ക് ഓണ്‍ ആകുകയും ചെയ്തിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ രാജ്യം വിട്ടു പോകാതിരിക്കാന്‍ പൊലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പരാതിയില്‍ കൂടുതല്‍ തെളിവ് ശേഖരിക്കാന്‍ പൊലീസ് നീക്കം ശക്തമാക്കി. പീഡനം നടന്നതായി പറയുന്ന ഫ്‌ലാറ്റുകളില്‍ നിന്നും തെളിവുകള്‍ ശേഖരിക്കും. തിരുവനന്തപുരം ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയിലെ അസിസ്റ്റന്റ് കമ്മീഷണര്‍ വി.എസ് ദിനരാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. യുവതി നല്‍കിയ മെഡിക്കല്‍ രേഖകളുടെയും ഓഡിയോ റെക്കോര്‍ഡുകളുടെയും ആധികാരികതയും പരിശോധിക്കുകയാണ്.
ഗർഭഛിദ്ര ഗുളിക കഴിച്ച ശേഷം ഉണ്ടായ അവശതകൾ പരിഹരിക്കാനായി കണ്ട ഡോക്ടറുടെ അടക്കം മൊഴി രേഖപ്പെടുത്തും. അതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരം ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. പരാതി നല്‍കിയ യുവതിയുമായി ദീര്‍ഘകാലമായി സൗഹൃദ ബന്ധമുണ്ടെന്നും, എന്നാൽ ബലാത്സംഗം ചെയ്തിട്ടില്ലെന്നുമാണ് രാഹുൽ മാങ്കൂട്ടത്തിൽ ജാമ്യഹർജിയിൽ പറയുന്നത്. യുവതിയുടെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും, പരാതിക്ക് പിന്നിൽ സിപിഎമ്മും ബിജെപിയുമാണെന്നും രാഹുൽ ആരോപിക്കുന്നുണ്ട്.



by Midhun HP News | Nov 29, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ദിത്വാ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ജാഗ്രതയുടെ ഭാഗമായി അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ശ്രീലങ്കന്‍ തീരത്തിന് സമീപത്തുള്ള തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായുള്ള ദിത്വാ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചിരിക്കുകയാണ്. വടക്ക് – വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച്, ശ്രീലങ്ക തീരവും സമീപ തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലും വഴി നവംബര്‍ 30 രാവിലെയോടെ വടക്കന്‍ തമിഴ്‌നാട്- പുതുച്ചേരി, തെക്കന്‍ ആന്ധ്രാ പ്രദേശ് തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്.
തമിഴ്‌നാടിന്റെയും പുതുച്ചേരിയുടെയും തീരപ്രദേശങ്ങളില്‍ കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്ത് ശക്തമായ കാറ്റാണ് വീശുന്നത്. കനത്തമഴയ്ക്കുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. കേരളത്തില്‍ ദിത്വാ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി അടുത്ത നാലുദിവസം മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.



by Midhun HP News | Nov 29, 2025 | Latest News, ദേശീയ വാർത്ത
ഡൽഹി : മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശ്രീപ്രകാശ് ജയ്‌സ്വാൾ അന്തരിച്ചു. 81 വയസ്സായിരുന്നു. ദീർഘകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. മൻമോഹൻസിങ് മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയായിരുന്നു. ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1999, 2004, 2009 കാലയളവിൽ കാൺപുരിൽനിന്ന് ലോക്‌സഭയിലേക്ക് വിജയിച്ചിട്ടുണ്ട്. 2004 മുതൽ 2009 വരെ മൻമോഹൻ സിങ് സർക്കാരിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്നു. പിന്നീട് 2011 മുതൽ 2014 വരെ കൽക്കരി മന്ത്രാലയത്തിന്റെ ചുമതലയും വഹിച്ചിട്ടുണ്ട്. 2000 മുതൽ 2002 വരെയാണ് ജയ്സ്വാൾ യുപി കോൺഗ്രസ് അധ്യക്ഷനായിരുന്നത്.
ഹൈക്കമാൻഡിന്റെ വിശ്വസ്തനായ നേതാവായിരുന്ന ജയ്‌സ്വാൾ 1989-ൽ കാൺപുർ മേയറായാണ് പൊതുരംഗത്ത് സജീവമായത്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെയാണ് ജയ്സ്വാൾ സജീവരാഷ്ട്രീയത്തിൽ നിന്ന് പിൻമാറിയത്. ജയ്സ്വാളിന്റെ മരണത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അനുശോചിച്ചു.



by Midhun HP News | Nov 29, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത് സംബന്ധിച്ച പരാതികള്‍ അറിയിക്കാന്‍ ഒറ്റ വാട്‌സ്ആപ്പ് നമ്പര്‍. 9446700800 എന്ന നമ്പറിലേക്ക് ഫോട്ടോ, വിഡിയോ എന്നിവയുടെ ലൊക്കേഷന്‍ സഹിതം പരാതി നല്‍കാം.
ഒറ്റ വാട്‌സ്ആപ്പ് നമ്പറിന് വ്യാപക പ്രചാരണം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. എല്ലാം തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കി. തെളിവുസഹിതം റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് പിഴത്തുകയുടെ നാലിലൊന്ന് പാരിതോഷികമായി നല്‍കും.



by Midhun HP News | Nov 28, 2025 | Latest News, ദേശീയ വാർത്ത
കൊളംബോ: ശ്രീലങ്കയില്‍ നാശം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 56 ആയി. കനത്ത മഴയെ തുടര്‍ന്ന് രാജ്യത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും സ്‌കൂളുകളും അടച്ചു. രണ്ടുദിവസമായി രാജ്യത്ത് വീശിയടിച്ച കാറ്റില്‍ 23 പേരെ ഇനിയും കണ്ടെത്താനുണ്ട്.
തലസ്ഥാന നഗരമായ കൊളംബോയില്‍ നിന്ന് 300 കിലോമീറ്റര്‍ കിഴക്കായി സ്ഥിതി ചെയ്യുന്ന ബദുള്ള, നുവാര ഏലിയ എന്നിവിടങ്ങളിലെ തേയിലത്തോട്ടം മേഖലയില്‍ 25 ല്‍ അധികം പേര്‍ മരിച്ചു. 23 പേരെ കാണാതായെന്നും14 പേര്‍ക്ക് പരിക്കേറ്റതായും ദുരന്തനിവാരണ കേന്ദ്രം അറിയിച്ചു.
നദികളിലെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളിലെ താമസക്കാര്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അടുത്ത 48 മണിക്കൂറിനുള്ളില്‍ കെലാനി നദീതടത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ക്ക് റെഡ് ലെവല്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് ജലസേചന വകുപ്പിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് അവശ്യ സര്‍വിസുകള്‍ ഒഴികെയുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കി. രാജ്യത്തുടനീളം ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഏകദേശം 20,500 സൈനികരെ വിന്യസിച്ചതായാണ് റിപ്പോര്‍ട്ട്. കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ശ്രീലങ്കയ്ക്ക് സഹായവുമായി ഇന്ത്യന്‍ കപ്പലുകള്‍ ശ്രീലങ്കയിലെത്തിയതായി പ്രധാന മന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ദുരിതാശ്വാസ സാമഗ്രികളാണ് കപ്പലിലുള്ളത്. ദുരന്തത്തില്‍ മരിച്ചവര്‍ക്ക് അനുശോചനംനേര്‍ന്ന മോദി ഓപ്പറേഷന്‍ സാഗര്‍ ബന്ധുവിന്റെ ഭാഗമായി ഇന്ത്യ എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നതായും അറിയിച്ചു.

ഡിറ്റ് വാ ചുഴലിക്കാറ്റില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ശ്രീലങ്കയിലെ ജനങ്ങള്‍ക്ക് എന്റെ ഹൃദയംഗമമായ അനുശോചനം. എല്ലാ ദുരിതബാധിത കുടുംബങ്ങളുടെയും സുരക്ഷയ്ക്കായി ഞാന്‍ പ്രാര്‍ഥിക്കുന്നു’, മോദി എക്‌സില്‍ കുറിച്ചു. പ്രാഥമിക ദുരന്ത നിവാരണ സാമഗ്രികളും സഹായവും ശ്രീലങ്കയിലെത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികള്‍ പരിശോധിച്ച് കൂടുതല്‍ സഹായം നല്‍കാന്‍ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ അയല്‍പക്കക്കാരോടുള്ള പ്രഥമ നയവും ‘മഹാസാഗര്‍’ എന്ന കാഴ്ചപ്പാടും പ്രതിഫലിപ്പിക്കുന്നതാണ് അടിയന്തിര സഹായം എന്ന് പ്രധാനമന്ത്രി പറഞ്ഞു.


by Midhun HP News | Nov 28, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ അടുത്ത ആഴ്ച ഇന്ത്യയില്‍ എത്തും. ഡിസംബര്‍ നാല് മുതല്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പുടിന്‍ ഇന്ത്യയിലെത്തുക. വിദേശകാര്യ മന്ത്രാലയമാണ് തീയ്യതി അറിയിച്ചത്.
23-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പുടിന്‍ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പുടിന്‍ കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം, നയതന്ത്ര പങ്കാളിത്തം, ഇരുരാജ്യങ്ങളെയും ബാധിക്കുന്ന പൊതുവായ പ്രാദേശിക, ആഗോള സംഭവവികാസങ്ങള്‍ എന്നിവയില്‍ ഇരുനേതാക്കളും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വ്യാപാരം, പ്രതിരോധം, ഊര്‍ജ്ജം തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തമാക്കുന്നതിനുള്ള കരാറുകളും പുടിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ സാധ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയ്ക്ക് ട്രംപ് അധിക തീരുവ ചുമത്തിയ നടപടികള്‍ പിന്‍വലിക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ യുഎസുമായി ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് പുടിന്റെ ഇന്ത്യ സന്ദര്‍ശനം.



Recent Comments