പുതിയ വരാപ്പുഴ പാലം ഡിസംബര്‍ ആദ്യവാരം തുറക്കും; ഇടപ്പള്ളി-മൂത്തകുന്നം പാത 70 ശതമാനം പൂര്‍ത്തിയായി

പുതിയ വരാപ്പുഴ പാലം ഡിസംബര്‍ ആദ്യവാരം തുറക്കും; ഇടപ്പള്ളി-മൂത്തകുന്നം പാത 70 ശതമാനം പൂര്‍ത്തിയായി

കൊച്ചി: ഗതാഗതക്കുരുക്കില്‍ വലയുന്ന യാത്രക്കാര്‍ക്ക് ആശ്വാസമായി, എന്‍എച്ച് 66ലെ പുതിയ വരാപ്പുഴ പാലം ഡിസംബര്‍ ആദ്യവാരം ഗതാഗതത്തിന് തുറന്നുകൊടുക്കും. 26 കിലോമീറ്റര്‍ ദൂരം വരുന്ന ഇടപ്പള്ളി-മൂത്തകുന്നം പാതയിലെ ഏഴ് പ്രധാന പാലങ്ങളില്‍ ആദ്യ പാലത്തിലൂടെയാണ് അടുത്തയാഴ്ച മുതല്‍ വാഹനങ്ങള്‍ കടത്തിവിടുക. പഴയ പാലത്തിലൂടെ ഇരു ദിശകളില്‍ നിന്നുമുള്ള വാഹനങ്ങള്‍ ഓടുന്നത് മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ ഇത് സഹായകമാകും.

1.03 കിലോമീറ്റര്‍ നീളമുള്ള പുതിയ പാലത്തിന്റെ നിര്‍മ്മാണം 604 ദിവസങ്ങള്‍ക്കുള്ളില്‍ റെക്കോര്‍ഡ് വേഗത്തിലാണ് പൂര്‍ത്തിയാക്കിയത്. 100 കോടി രൂപ ചെലവിലാണ് പാലം പണിതത്. പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ നിര്‍വഹിച്ചത് ഓറിയന്റല്‍ സ്ട്രക്ചറല്‍ എന്‍ജിനിയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ആണ്. എട്ട് പാന്‍ ടില്‍റ്റ് സൂം കാമറകള്‍ അധിക സുരക്ഷാ നടപടിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്. തിരശ്ചീനമായും ലംബമായും സൂം ഇന്‍ അല്ലെങ്കില്‍ സൂം ഔട്ടും റിമോട്ട് കണ്‍ട്രോളിന്റെ സഹായത്തോടെ കാമറ ചലിപ്പിക്കാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം.

പാലത്തിന്റെ രൂപകല്‍പ്പനയില്‍ ബാലന്‍സ്ഡ് കാന്റിലിവര്‍ രീതിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് ഉള്‍നാടന്‍ ജലപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ പരിധിയില്‍ വരുന്ന പെരിയാറിന് മുകളിലുള്ള അതിന്റെ സ്ഥാനം അടിസ്ഥാനമാക്കിയുള്ള ഒരു തീരുമാനമാണ്. പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ജോലികള്‍ പുരോഗമിക്കുകയാണ്. ഇപ്പോൾ അന്തിമഘട്ടത്തിലാണ്.

‘മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ അനുയോജ്യമായ രീതിയിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ബോട്ടുകളുടെ സുരക്ഷിതമായ കടന്നുപോകല്‍ ഉറപ്പാക്കാന്‍ ആവശ്യമായ പ്രത്യേക ലംബവും തിരശ്ചീനവുമായ ക്ലിയറന്‍സ് കാരണം ഞങ്ങള്‍ സന്തുലിത കാന്റിലിവര്‍ രീതിയാണ് തെരഞ്ഞെടുത്തത്’- നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2001 ജനുവരി 16 ന് ഉദ്ഘാടനം ചെയ്ത പഴയ വരാപ്പുഴ പാലം, കേരളത്തില്‍ നിര്‍മ്മിച്ച ആദ്യത്തെ സന്തുലിത കാന്റിലിവര്‍ പാലമായിരുന്നു. ‘പുതിയ പാലം ഗതാഗതം സുഗമമാക്കുകയും യാത്രക്കാര്‍ക്ക് മനോഹരമായ പ്രകൃതിദൃശ്യങ്ങളുടെ കാഴ്ചകള്‍ നല്‍കുകയും ചെയ്യും,’- ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സാധാരണ പാലങ്ങളെ അപേക്ഷിച്ച് 50 മീറ്ററില്‍ കൂടുതലുള്ള സ്പാനുകള്‍ക്ക് അനുയോജ്യമായ ഒരു നിര്‍മ്മാണ സാങ്കേതികവിദ്യയാണ് സന്തുലിത കാന്റിലിവര്‍ രീതി. പുതിയ പാലത്തിന് ആകെ 26 സ്പാനുകള്‍ ഉണ്ട്. ഇടപ്പള്ളി-മൂത്തകുന്നം എന്‍എച്ച് 66 പാത ആറ് വരി പാതയാക്കി വീതികൂട്ടുന്നതിനുള്ള 1,618 കോടി രൂപയുടെ പദ്ധതിയുടെ ഏകദേശം 70 ശതമാനം പൂര്‍ത്തിയായതായി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 164 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇടപ്പള്ളി-രാമനാട്ടുകര എന്‍എച്ച് 66 വീതികൂട്ടല്‍ ശ്രമത്തിലെ അഞ്ച് റീച്ചുകളില്‍ ആദ്യത്തേതാണ് ഈ 26.03 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ ഭാഗം. ഒരു റെയില്‍വേ മേല്‍പ്പാലം (ആര്‍ഒബി), നാല് ഫ്‌ലൈഓവറുകള്‍, ഏഴ് പ്രധാന പാലങ്ങള്‍ (വരാപ്പുഴ പാലം ഉള്‍പ്പെടെ), എട്ട് ചെറിയ പാലങ്ങള്‍, വിവിധ വാഹന, കാല്‍നട അണ്ടര്‍പാസുകള്‍ എന്നിവയുടെ നിര്‍മ്മാണം ഇതില്‍ ഉള്‍പ്പെടുന്നു.

‘അന്ന് ഹര്‍ഭജനെ തിരിച്ചു തല്ലാത്തതിന് കാരണമുണ്ട്’; ‘സ്ലാപ്‌ഗേറ്റ്’ വിവാദത്തില്‍ പ്രതികരിച്ച് ശ്രീശാന്ത്

‘അന്ന് ഹര്‍ഭജനെ തിരിച്ചു തല്ലാത്തതിന് കാരണമുണ്ട്’; ‘സ്ലാപ്‌ഗേറ്റ്’ വിവാദത്തില്‍ പ്രതികരിച്ച് ശ്രീശാന്ത്

കൊച്ചി: 2008 ഐപിഎല്‍ സീസണില്‍ ‘സ്ലാപ്‌ഗേറ്റ്’ വിവാദത്തെ കുറിച്ച് പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്ത്. ഐപിഎല്ലിന്റെ ഉദ്ഘാടന സീസണില്‍ പഞ്ചാബ് കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരത്തിനു പിന്നാലെയായിരുന്നു ശ്രീശാന്തിനെ ഹര്‍ഭജന്‍ സിങ് തല്ലിയത്. തന്നെ തല്ലിയ ഹര്‍ഭജന്‍ സിങ്ങിന് എന്തുകൊണ്ട് ഗ്രൗണ്ടില്‍ തന്നെ മറുപടി നല്‍കിയില്ലെന്ന കാരണവും ശ്രീശാന്ത് വെളിപ്പെടുത്തി. ഒരു യുട്യൂബ് ചാനലിലെ അഭിമുഖത്തിലായിരുന്നു ശ്രീാന്തിന്റെ പ്രതികരണം.

ഹര്‍ഭജന്‍ സിങ്ങും ശ്രീശാന്തും തമ്മിലുള്ള വിവാദ വിഡിയോ ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദി അടുത്തിടെ പുറത്തുവിട്ടിരുന്നു. അന്ന് ഹര്‍ഭജന്‍ സിങ്ങിനോട് പ്രതികാരം ചെയ്യാന്‍ പോയിരുന്നെങ്കില്‍ മറ്റ് മലയാളി താരങ്ങളുടെയും കരിയറിനെ അതു ബാധിക്കുമായിരുന്നെന്നും ശ്രീശാന്ത് വ്യക്തമാക്കി.

‘ഇത്രയും അഗ്രെഷന്‍ കാണിക്കുന്ന താരമായിട്ടു പോലും എന്തുകൊണ്ട് ഹര്‍ഭജന്‍ സിങ്ങിനെ തല്ലിയില്ലെന്നാണു പല മലയാളികളും എന്നോടു ചോദിക്കുന്നത്. ഗ്രൗണ്ടില്‍വച്ചു തന്നെ തിരിച്ചടിക്കണമായിരുന്നെന്നാണ് ചിലരുടെ അഭിപ്രായം. ഞാന്‍ അത് ചെയ്തിരുന്നെങ്കില്‍ എനിക്ക് പിന്നെ ഒരിക്കലും കളിക്കാന്‍ സാധിക്കുമായിരുന്നില്ല. അന്ന് കേരളത്തിന് ഇന്ത്യന്‍ ക്രിക്കറ്റില്‍ അത്ര വലിയ സ്വാധീനമൊന്നുമില്ല, കേരളത്തില്‍നിന്ന് ഞാന്‍ മാത്രമാണ് അപ്പോള്‍ ഇന്ത്യന്‍ ടീമില്‍ കളിച്ചിരുന്നത്.’ ശ്രീശാന്ത് പറഞ്ഞു.

ശ്രീകോവില്‍ ശുചീകരണം: ഗുരുവായൂര്‍ ക്ഷേത്രം നട ഇന്ന് നേരത്തെ അടയ്ക്കും

ശ്രീകോവില്‍ ശുചീകരണം: ഗുരുവായൂര്‍ ക്ഷേത്രം നട ഇന്ന് നേരത്തെ അടയ്ക്കും

തൃശൂര്‍: ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് ക്ഷേത്രം ശ്രീകോവില്‍ ശുചീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ബുധനാഴ്ച) ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം ഭക്തര്‍ക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനമുണ്ടാകില്ല. ദര്‍ശന നിയന്ത്രണം ഉണ്ടാകും.

ഉച്ചതിരിഞ്ഞ് 3.30ന് ക്ഷേത്രം നട തുറന്ന് പതിവ് പോലെ ദര്‍ശന സൗകര്യം ഉണ്ടാകും. ഭക്തജനങ്ങള്‍ സഹകരിക്കണമെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അഭ്യര്‍ത്ഥിച്ചു.

എറണാകുളത്ത് ട്രെയിനില്‍ നിന്നും 56 കിലോ കഞ്ചാവ് പിടികൂടി

എറണാകുളത്ത് ട്രെയിനില്‍ നിന്നും 56 കിലോ കഞ്ചാവ് പിടികൂടി

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും 56 കിലോ കഞ്ചാവ് പിടികൂടി. രണ്ട് മലയാളികളും ഒരു റെയില്‍വേ ജീവനക്കാരനും പിടിയിലായിട്ടുണ്ട്. ട്രെയിനിലെ കരാര്‍ ജീവനക്കാരനാണ് കഞ്ചാവ് കടത്തിയതെന്ന് പൊലീസ് സൂചിപ്പിച്ചു.

ടാറ്റ നഗര്‍ എക്‌സ്പ്രസില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ലഗേജ് ബോഗിക്കുള്ളില്‍ ഒളിപ്പിച്ചാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. കരാര്‍ ജീവനക്കാരനായ ഉത്തരേന്ത്യന്‍ സ്വദേശി സുഖലാല്‍, വിജയവാഡയില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം. കഞ്ചാവ് കൈപ്പറ്റാനെത്തിയ സനൂപ്, ദീപക് എന്നീ മലയാളികളാണ് കസ്റ്റഡിയിലായിട്ടുള്ളത്. ഇന്നു പുലര്‍ച്ചെ ട്രെയിന്‍ എറണാകുളം സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ഇവര്‍ പിടിയിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു.

‘പട്ടി കടിക്കുന്നത് വലിയ കാര്യമാക്കേണ്ട, മനുഷ്യൻ തെറ്റ് ചെയ്താൽ കൊല്ലാൻ പറയില്ലല്ലോ ?’; നടിക്കെതിരെ രൂക്ഷ വിമർശനം

‘പട്ടി കടിക്കുന്നത് വലിയ കാര്യമാക്കേണ്ട, മനുഷ്യൻ തെറ്റ് ചെയ്താൽ കൊല്ലാൻ പറയില്ലല്ലോ ?’; നടിക്കെതിരെ രൂക്ഷ വിമർശനം

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാണ്. തെരുവ് നായ്ക്കളെ ഉപദ്രവിക്കരുതെന്ന് ജനങ്ങളോട് അഭ്യർഥിച്ചു കൊണ്ട് കഴി‍ഞ്ഞ ദിവസം ചെന്നൈയിൽ വളർത്തുമൃ​ഗ സ്നേഹികൾ ഒരു റാലി സംഘടിപ്പിച്ചിരുന്നു. നടി നിവേദ പെതുരാജും പരിപാടിയിൽ പങ്കെടുത്തിരുന്നു. പരിപാടിയ്ക്ക് ശേഷം മാധ്യമങ്ങളോട് നിവേദ പറഞ്ഞ കാര്യങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

നടിക്കെതിരെ വൻ വിമർശനവും സോഷ്യൽ മീ‍ഡിയയിൽ ഉയരുന്നുണ്ട്. ഒരു നായ കടിച്ചാൽ അത് വലിയ കാര്യമാക്കേണ്ടതില്ലെന്നും അതിന്റെ പേരിൽ ഭയം ജനിപ്പിക്കരുതെന്നും നടി പറഞ്ഞു. ആരെങ്കിലും എന്തെങ്കിലും തെറ്റ് ചെയ്യുമ്പോൾ, നമ്മൾ ആരോടും പോയി അവരെ കൊല്ലാൻ ആവശ്യപ്പെടുന്നില്ലല്ലോ. മൃഗങ്ങളോടും നമ്മൾ അതേ തെറ്റ് ആവർത്തിക്കരുത് എന്നും നിവേദ പറഞ്ഞു.

“ഭയം ജനിപ്പിക്കുന്ന പ്രചാരണങ്ങൾ ധാരാളം നടക്കുന്നുണ്ട്. ഒരു നായ കടിച്ചാൽ അത് വലിയ കാര്യമാക്കുകയോ ഭയം ഉണ്ടാക്കുകയോ ചെയ്യരുത്. നായ കടിക്കുന്നത് ശരിയാണെന്ന് ഞാൻ പറയുന്നില്ല. പേവിഷബാധ പടർന്നാൽ അത് വളരെ ദോഷകരവും ആരോഗ്യത്തിന് ഹാനികരവുമാണ്. എന്നാൽ ഭയം ജനിപ്പിക്കുന്നതിന് പകരം, നമുക്ക് പരിഹാരം നോക്കാം.

മനുഷ്യൻ എന്തെങ്കിലും തെറ്റ് ചെയ്യുമ്പോൾ, നമ്മൾ അവരെ കൊല്ലാൻ ആവശ്യപ്പെടുന്നില്ലല്ലോ. മൃഗങ്ങൾക്ക് വ്യത്യസ്തമായ ഒരു മാനദണ്ഡം നമ്മൾ പ്രയോഗിക്കരുത്. അവബോധം, കാരുണ്യം, വാക്സിനേഷൻ, വന്ധ്യംകരണം തുടങ്ങിയ പ്രായോഗിക നടപടികൾക്ക് കൂടുതൽ ശ്രദ്ധ നൽകേണ്ടത് ആവശ്യമാണ്”, -നിവേദ പറഞ്ഞു.ദുബായിൽ എസി റൂമിൽ താമസിക്കുന്ന നടിക്ക് ഇന്ത്യയിലെ പ്രശ്നങ്ങൾ മനസിലാകില്ല എന്നാണ് നടിക്കെതിരെ ഉയരുന്ന പ്രധാന വിമർശനം. ‘ആഢംബര കാറിൽ സഞ്ചരിക്കുന്ന നടിക്ക് റോഡിലൂടെ നടന്നു പോകുന്ന സാധാരണ ജനങ്ങളുടെ പ്രശ്നം മനസിലാകില്ല.

രാത്രിയായാൽ റോഡിൽ ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ്’, എന്നാണ് മറ്റൊരാൾ കുറിച്ചിരിക്കുന്നത്. ‘മിക്ക ആളുകളും സ്കൂൾ, ജോലി സ്ഥലം, ആശുപത്രികൾ എന്നിവിടങ്ങളിലേക്ക് നടന്നാണ് പോകുന്നത്. പുറത്ത് കളിക്കുന്ന കുട്ടികളുണ്ട്. പൊതു ഇടങ്ങൾ ആദ്യം മനുഷ്യർക്ക് സുരക്ഷിതമായിരിക്കണം’ എന്നാണ് മറ്റൊരു കമന്റ്.

തദ്ദേശ തെരഞ്ഞെടുപ്പ്: പോസ്റ്റല്‍ ബാലറ്റ് വിതരണം ഇന്നുമുതല്‍; അപേക്ഷിക്കേണ്ട വിധം ഇങ്ങനെ

തദ്ദേശ തെരഞ്ഞെടുപ്പ്: പോസ്റ്റല്‍ ബാലറ്റ് വിതരണം ഇന്നുമുതല്‍; അപേക്ഷിക്കേണ്ട വിധം ഇങ്ങനെ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് വിതരണം ഇന്നു മുതല്‍ ആരംഭിക്കും. ഇലക്ഷന്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവര്‍, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിയോഗിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവിന്റെ ശരിപകര്‍പ്പ് സഹിതം നിശ്ചിത ഫോറത്തിലാണ് അപേക്ഷിക്കേണ്ടത്. ത്രിതലപഞ്ചായത്തുകളില്‍ മൂന്ന് ബാലറ്റുകളും മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവയിലേയ്ക്ക് ഓരോ ബാലറ്റുമാണ് നല്‍കേണ്ടത്.

പോളിങ് ഡ്യൂട്ടിയുള്ള സമ്മതിദായകരുടെ തപാല്‍ വോട്ടിനുള്ള അപേക്ഷ കൃത്യമായി സ്വീകരിക്കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഏര്‍പ്പെടുന്ന ജീവനക്കാരെ അവരുടെ ഡ്യൂട്ടി നിര്‍വചിച്ചും അതിലേക്ക് നിയോഗിച്ചും കൊണ്ട് ബന്ധപ്പെട്ട ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, ജില്ലാ പൊലീസ് മേധാവികള്‍, വരണാധികാരികള്‍, ഉപവരണാധികാരികള്‍ എന്നിവര്‍ യഥാസമയം ഉത്തരവ് പുറപ്പെടുവിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

പോസ്റ്റൽ ബാലറ്റ് ലഭിക്കാൻ അർഹതയുള്ളവർ

പോളിങ് സ്‌റ്റേഷനിൽ പോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഓഫീസർമാർക്ക് പുറമെ, പോളിങ് ദിവസം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റു പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിലെ മുഴുവൻ ജീവനക്കാർക്കും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസിലെയും പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിലെയും ഇലക്ഷൻ വിഭാഗം ജീവനക്കാർക്കും വരണാധികാരി, ഉപവരണാധികാരി എന്നിവരുടെ ഓഫീസുകളിലെ ഇലക്ഷൻ വിഭാഗം ജീവനക്കാർക്കും നിരീക്ഷകർക്കും സെക്ടറൽ ഓഫീസർമാർ, ആന്റി ഡീഫെയ്‌സ്‌മെൻറ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥർ, തെരഞ്ഞെടുപ്പ് സുരക്ഷാ ചുമതലകളിൽ നിയോഗിക്കപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്കും പോസ്റ്റൽ ബാലറ്റ് പേപ്പർ ലഭിക്കാൻ അർഹതയുണ്ട്.

പോസ്റ്റൽ ബാലറ്റിന് അപേക്ഷിക്കാം

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള വോട്ടർമാർ പോസ്റ്റ‌ൽ ബാലറ്റിനായി ഫാറം 15 ൽ ബന്ധപ്പെട്ട വരണാധികാരിക്ക് അപേക്ഷ നൽകണം. അപേക്ഷ ഫാറം വരണാധികാരിയുടെ ഓഫീസിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ് സൈറ്റിലും (https://sec.kerala.gov.in/) ലഭിക്കും. അപേക്ഷ ബന്ധപ്പെട്ട വരണാധികാരികൾക്ക് വോട്ടെടുപ്പിന് ഏറ്റവും കുറഞ്ഞത് ഏഴ് ദിവസം മുൻപോ, അല്ലെങ്കിൽ വരണാധികാരിക്ക് അനുവദിക്കാവുന്ന കുറഞ്ഞ കാലാവധിക്ക് മുൻപോ ലഭിക്കത്തക്കവിധം അയക്കുകയോ, നേരിട്ട് നൽകുകയോ ചെയ്യാം. നേരിട്ട് നൽകുമ്പോൾ അപേക്ഷകൻ സ്വന്തം ഐഡന്റിറ്റി വരണാധികാരിയെ ബോധ്യപ്പെടുത്തിയിരിക്കണം.

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് അതിന്റെ ഓരോ വരണാധികാരിക്കും പ്രത്യേകം അപേക്ഷകൾ നൽകണം. മൂന്ന് അപേക്ഷകളും ഒരു കവറിലാക്കി നൽകിയാൽ മതി. എല്ലാ തലത്തിലെയും പോസ്റ്റൽ ബാലറ്റിനായി മൂന്ന് വരണാധികാരികൾക്കുമുള്ള ഫാറം 15 ലെ മൂന്ന്അപേക്ഷകളും ഒരു കവറിലാക്കി ഏതെങ്കിലും ഒരു വരണാധികാരിക്ക് നൽകിയാലും മതി. ത്രിതല പഞ്ചായത്തുകളിലേക്കുള്ള അപേക്ഷകൾ ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ ഒന്നിച്ചാണ് പരിഗണിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ ബാലറ്റ് അയക്കുന്നത് ചുമതലപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്കാണ്.

ത്രിതല പഞ്ചായത്തുകളിലേക്കുള്ള പോസ്‌റ്റൽ ബാലറ്റ് പേപ്പറുകൾ, ഫാറം 16 ലെ സത്യപ്രസ്‌താവന (3 വീതം), ഫാറം 17 ലെ സമ്മതിദായകർക്കുള്ള നിർദ്ദേശങ്ങൾ (1 വീതം), ഫാറം 18 ലെ ചെറിയ കവറുകൾ (3 വീതം), ഫാറം 19 ലെ വലിയ കവറുകൾ (3 വീതം) എന്നിവ ഒന്നിച്ച് ഒരു വലിയ കവറിലാക്കി അപേക്ഷകന് നേരിട്ടോ സ്പീഡ് പോസ്റ്റായോ നൽകും. മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും ഇവയെല്ലാം ഒന്നു വീതമാണ് നൽകുക. നേരിട്ട് കൈമാറുകയാണെങ്കിൽ അപേക്ഷകൻ സ്വന്തം ഐഡന്റിറ്റി വരണാധികാരിയെ ബോധ്യപ്പെടുത്തണം.