by Midhun HP News | Nov 25, 2025 | Latest News, കേരളം
തിരുവനന്തപുരം: മലേഷ്യയ്ക്കും മലാക്ക കടലിടുക്കിനും മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നിലവില്‍ ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചിട്ടുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് കൂടുതല്‍ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ ബുധനാഴ്ച വരെ കനത്തമഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.
ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി ശക്തിപ്പെട്ടാല്‍, റൊട്ടേഷന്‍ അനുസരിച്ച് അതിന് ‘സെന്യാര്‍’ എന്ന പേരിടും. ‘സിംഹം’ എന്നര്‍ത്ഥം വരുന്ന പേര് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ആണ് നല്‍കിയത്. വടക്കേ ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളില്‍ ഉണ്ടാവുന്ന ചുഴലിക്കാറ്റുകള്‍ക്ക് ഇടുന്ന പേരുകളുടെ പട്ടികയിലെ അടുത്ത പേരാണ് സെന്യാര്‍.
അതിനിടെ കന്യാകുമാരി കടലിന് സമീപത്തായി തുടരുന്ന ചക്രവാതച്ചുഴി കന്യാകുമാരി കടല്‍, ശ്രീലങ്ക, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവയ്ക്ക് മുകളില്‍ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്ക് – വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു ശക്തി കൂടിയ ന്യുനമര്‍ദ്ദമായും തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ ഇത് കൂടുതല്‍ ശക്തിപ്രാപിച്ച് തീവ്രന്യുനമര്‍ദ്ദമായി ശക്തിപ്രാപിക്കാനും സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ചുഴലിക്കാറ്റ്, ന്യൂനമര്‍ദ്ദം എന്നിവയുടെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം നേരിയ / ഇടത്തരം മഴയ്ക്കും ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം ജില്ലയിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


by Midhun HP News | Nov 25, 2025 | Latest News, ജില്ലാ വാർത്ത
ശ്രീ ചിത്ര തിരുനാൾ മെഡിക്കൽ സയൻസസ് & ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ട് (SCTIMST) നടത്തുന്ന പോസ്റ്റ് ബേസിക് സ്പെഷ്യാലിറ്റി ഡിപ്ലോമ നഴ്സിങ് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. കാർഡിയോ തൊറാസിക് നഴ്സിങ്, ന്യൂറോസയൻസ് നഴ്സിങ് എന്നി കോഴ്സുകളാണ് ഉള്ളത്. ഒരു വർഷമാണ് കോഴ്സിന്റെ ദൈർഘ്യം.
സ്പെഷ്യാലിറ്റി പ്രോഗ്രാമുകളിലൂടെ നഴ്സുമാരെ ഇൻപേഷന്റ്, ഔട്ട്‌പേഷന്റ് , ഐ സി യു തുടങ്ങിയ മേഖലകളിൽ വൈദഗ്ധ്യമുള്ള ബെഡ്‌സൈഡ് നഴ്സുമാരാക്കും. പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ക്ലിനിക്കൽ എക്സ്പീരിയൻസിനും അവസരമുണ്ട്. ഇതിനായി ഒരു വർഷം ക്ലിനിക്കൽ മേഖലകളിൽ സ്റ്റൈപ്പന്റോടെ നിയമനം ലഭിക്കും. ഒരു വർഷം പൂർത്തിയാക്കിയാൽ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റും നൽകും.
യോഗ്യതയും തെരഞ്ഞെടുപ്പ് ക്രമവും
കോഴ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവർ ജി എൻ എംഅല്ലെങ്കിൽ ബി.എസ് സി നഴ്സിങ് പൂർത്തിയാക്കിയിരിക്കണം. കൂടാതെ, ഇന്ത്യയിലെ അംഗീകൃത സ്റ്റേറ്റ് നഴ്സിംഗ് കൗൺസിൽ അല്ലെങ്കിൽ ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ രജിസ്റ്റർ ചെയ്തിരിക്കണം.
ഉയർന്ന പ്രായ പരിധി 35 വയസ് ആണ്. പ്രത്യേക വിഭാഗങ്ങൾക്ക് (SC/ST, OBC, മുൻസൈനികർ) ഇളവുകൾ ലഭിക്കും. ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന എൻട്രൻസ് പരീക്ഷ വഴിയാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക. ഡിസംബർ 22 ന് സ്ഥാപനത്തിൽ വെച്ചാണ് പരീക്ഷ നടക്കുന്നത്. പരീക്ഷയിൽ 50 % മാർക്ക് ലഭിക്കുന്നവർക്ക് അടുത്ത അഭിമുഖത്തിനും പ്രാക്ടിക്കൽ പരീക്ഷയ്ക്കും ക്ഷണിക്കും. അതിനു ശേഷമാകും അന്തിമ ലിസ്റ്റ് പ്രഖ്യാപിക്കുക.
ആദ്യ വർഷം 11,140 രൂപയും രണ്ടാം വർഷം (ഓപ്‌ഷണൽ) 13,350 രൂപയുമാണ് സ്റ്റൈപ്പന്റ് ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക് https://www.sctimst.ac.in/ സന്ദർശിക്കുക.


by Midhun HP News | Nov 25, 2025 | Latest News, കേരളം
മലപ്പുറം: എസ്ഐആറിന്റെ ഫോം കളക്ഷന്‍ ക്യാംപില്‍ സ്ത്രീകള്‍ക്ക് മുന്നില്‍ വച്ച് അശ്ലീല പ്രദര്‍ശനം നടത്തി ബിഎല്‍ഒ. മലപ്പുറം തിരൂര്‍ തൃപ്രങ്ങോട് പഞ്ചായത്തിലെ 38-ാം നമ്പര്‍ ബൂത്തിലെ ബിഎല്‍ഒ വാസുദേവനാണ് ഇങ്ങനെ നിലവിട്ട് പെരുമാറിയത്. ഫോം വിതരണത്തിനിടെ നാട്ടുകാരുടെ ഭാഗത്ത് നിന്ന് ഉണ്ടായ ചില ചോദ്യങ്ങളില്‍ പ്രകോപിതനായ വാസുദേവന്‍ മുണ്ട് അഴിച്ച് കാണിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ബിഎല്‍ഒയ്‌ക്കെതിരെ നടപടി എടുത്തിരിക്കുകയാണ് ജില്ലാ കലക്ടര്‍. വാസുദേവനെ ബിഎല്‍ഒ ചുമതലയില്‍ നിന്ന് മാറ്റിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. പകരം മറ്റൊരാള്‍ക്ക് ചുമതല നല്‍കി. തുടര്‍നടപടികള്‍ ഉണ്ടാവുമെന്ന് പറഞ്ഞ കലക്ടര്‍, തുടക്കമെന്ന നിലയില്‍ വാസുദേവന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. വിശദീകരണം ലഭിക്കുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു. പെട്ടെന്ന് ഉണ്ടായ പ്രകോപനത്തില്‍ ചെയ്ത് പോയതാണെന്നാണ് വാസുദേവന്റെ പ്രതികരണം. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പാലിക്കേണ്ട ചട്ടങ്ങള്‍ പാലിച്ചില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി.
വ്യാഴാഴ്ചയാണ് സംഭവം. നാട്ടുകാരുടെ ഭാഗത്ത് നിന്ന് ഉണ്ടായ ചില ചോദ്യങ്ങളില്‍ പ്രകോപിതനായ ബിഎല്‍ഒ മുണ്ട് അഴിച്ച് കാണിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സ്ത്രീകള്‍ തൊട്ട് അടുത്ത് നില്‍ക്കുമ്പോഴായിരുന്നു ബിഎല്‍ഒയുടെ അശ്ലീല പ്രദര്‍ശനം. തൊട്ടടുത്തുണ്ടായിരുന്ന സ്ത്രീകള്‍ മുഖം മാറ്റുന്നത് അടക്കം ദൃശ്യങ്ങളിലുണ്ട്. എസ്ഐആര്‍ ജോലിയുടെ ഭാഗമായി ബിഎല്‍ഒമാര്‍ അനുഭവിക്കുന്ന സമ്മര്‍ദങ്ങളുടെ പേരില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അതിനിടെ ബിഎല്‍എയുടെ ഭാഗത്ത് നിന്ന് ഉണ്ടായ മോശം പെരുമാറ്റം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.


by Midhun HP News | Nov 25, 2025 | Latest News, കേരളം
തൃശൂര്‍: ദേശീയപാതയില്‍ കുതിരാന്‍ തുരങ്കത്തിനുള്ളില്‍ മിനി ലോറി അപകടത്തില്‍പ്പെട്ട് യാത്രക്കാരന്റെ കൈ അറ്റുപോയി. കൊല്ലങ്കോട് സ്വദേശി സുജിന്റെ (22) ഇടതുകൈ ആണ് മുട്ടിന് മുകളില്‍ വെച്ച് അറ്റുപോയത്.
ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. മിനി ലോറിയുടെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണം. നിയന്ത്രണം വിട്ട വാഹനം തുരങ്കത്തിന്റെ ഒരു വശം ചേര്‍ന്ന് പോവുന്നതിന്റെയും കൈവരിയില്‍ തട്ടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതിനിടെ സുജിന്റെ കൈ കൈവരിയില്‍ പെടുകയായിരുന്നു.
പരിക്കേറ്റ സുജിനെ ഒരു ആംബുലന്‍സിലും കൈ മറ്റൊരു ആംബുലന്‍സിലുമായാണ് ആശുപത്രിയില്‍ എത്തിച്ചത്. കോഴി കയറ്റി വന്ന മിനി ലോറിയാണ് അപകടത്തില്‍പ്പെട്ടത്.


by Midhun HP News | Nov 25, 2025 | Latest News, ജില്ലാ വാർത്ത
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഡിസംബർ എട്ടിന് വിചാരണക്കോടതി വിധി പ്രസ്താവിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി വർഗീസാണ് കേസിൽ വിധി പ്രസ്താവിക്കുന്നത്. പള്‍സര്‍ സുനി എന്ന സുനില്‍കുമാറാണ് കേസില്‍ ഒന്നാം പ്രതി. നടന്‍ ദിലീപാണ് കേസിലെ എട്ടാം പ്രതി. 2017 ഫെബ്രുവരിയിലാണ് ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ വെച്ച് മലയാളത്തിലെ യുവനടി ആക്രമിക്കപ്പെട്ടത്.
എട്ടു വർഷങ്ങൾക്കുശേഷമാണ് കേസിൽ വിധി വരുന്നത്. 2018 മാർച്ചിലാണ് വിചാരണ നടപടികൾ ആരംഭിച്ചത്. പൾസർ സുനി ഉൾപ്പെടെ 9 പ്രതികളാണ് കേസിലുള്ളത്. 2024 ഡിസംബർ 11 നാണ് കേസിൽ അന്തിമ വാദം തുടങ്ങുന്നത്. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയതെന്ന് ആരോപിക്കപ്പെടുന്ന നടൻ ദിലീപ് കേസിലെ എട്ടാം പ്രതിയാണ്. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുൻവൈരാഗ്യം ഉണ്ടായിരുന്നുവെന്നും, ഇതേത്തുടർന്നാണ് കൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് എന്നുമാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. 2017 നവംബറിലാണ് കേസിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ടത്. 2018 ജൂണിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹര്‍ജി കോടതി സിംഗിൾ ബെഞ്ച് തള്ളി. കേസിൽ സാക്ഷി വിസ്താരം പൂർത്തിയാകാൻ നാലര വർഷമെടുത്തിരുന്നു.


by Midhun HP News | Nov 25, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. ഓച്ചിറയിലും ആലപ്പുഴയിലും മേൽപ്പാലങ്ങളുടെ പണി നടക്കുന്നതിനാലാണ് നിയന്ത്രണം. ചില ട്രെയിനുകൾ ഭാഗികമായും ചിലത് വൈകിയുമായിരിക്കും സർവീസ് നടത്തുക.
ഭാഗികമായി റദ്ദാക്കി
ഇന്നലെ നിസാമുദ്ദീനിൽ നിന്നു പുറപ്പെട്ട തിരുവനന്തപുരം വീക്ക്ലി എക്സ്പ്രസ് (22654) നാളെ പുലർച്ചെ കായംകുളത്ത് യാത്ര അവസാനിപ്പിക്കും. ഇന്ന് വൈകീട്ട് 4നു ചെന്നൈയിൽ നിന്നു പുറപ്പെടുന്ന ചെന്നൈ- തിരുവനന്തപുരം എസി എക്സ്പ്രസ് എറണാകുളം ജങ്ഷനിൽ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം- ചെന്നൈ എസി എക്സ്പ്രസ് നാളെ രാത്രി 7.35ന് എറണാകുളത്ത് നിന്നു പുറപ്പെടും.
വൈകുന്നവ
ഇന്നത്തെ മഗളൂരു- തിരുവനന്തപുരം എക്സ്പ്രസ് (16348) രണ്ട മണിക്കൂർ വൈകിയാണ് ഓടുന്നത്. രാമേശ്വരം- തിരുവനന്തപുരം അമൃത എക്സ്പ്രസ്, ഗുരുവായൂർ- ചെന്നൈ എക്സ്പ്രസ്, നിലമ്പൂർ- തിരുവനന്തപുരം നോർത്ത് രാജ്യറാണി എന്നിവ 2 മണിക്കൂറും വൈകും.
ഇന്നത്തെ മംഗളൂരു- തിരുവനന്തപുരം മാവേലി, മംഗളൂരു- തിരുവനന്തപുരം അന്ത്യോദയ എന്നിവ ഒന്നര മണിക്കൂർ വൈകും. തിരുപ്പതി- കൊല്ലം എക്സ്പ്രസ്, ചെന്നൈ- തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് എന്നിവ അര മണിക്കൂറും വൈകും. ഇന്നത്തെ മംഗളൂരു- തിരുവനന്തപുരം മലബാർ 10 മിനിറ്റും ചെന്നൈ- ഗുരുവായൂർ എക്സ്പ്രസ് രണ്ടര മണിക്കൂറും വൈകും.
നാളെ പുലർച്ചെ 3.45നുള്ള കൊല്ലം- ആലപ്പുഴ മെമു 30 മിനിറ്റ് വൈകും. 4.20ന്റെ കൊല്ലം എറണാകുളം മെമു 10 മിനിറ്റും വൈകും.
Recent Comments