‘അ‍ടുത്ത ഐപിഎല്ലും ധോനി കളിക്കും, സിഎസ്കെ ടീമിലുണ്ടാകും’

‘അ‍ടുത്ത ഐപിഎല്ലും ധോനി കളിക്കും, സിഎസ്കെ ടീമിലുണ്ടാകും’

ചെന്നൈ: ഇതിഹാസ നായകന്‍ എംഎസ് ധോനി അടുത്ത സീസണിലും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമുണ്ടാകുമെന്നു ടീം സിഇഒ കാശി വിശ്വനാഥന്‍. കഴിഞ്ഞ ദിവസം മലയാളി താരം സഞ്ജു സാംസണെ സിഎസ്എസ്‌കെ തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ വീണ്ടും ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് ധോനി അടുത്ത സീസണിലും ടീമിലുണ്ടാകുമെന്നു സിഇഒ വെളിപ്പെടുത്തിയത്.

ധോനിയുടെ ഐപിഎല്‍ ഭാവി സംബന്ധിച്ച ഒരു സ്വകാര്യ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത സീസണിലും ടീമിലുണ്ടാകുമെന്നു ധോനി അറിയിച്ചിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു.

രാജസ്ഥാന്‍ റോയല്‍സ് വിടാനാഗ്രഹിക്കുന്ന സഞ്ജു സാംസണു വേണ്ടി ചെന്നൈ നേരത്തെ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇതുപക്ഷേിച്ചു. പിന്നീട് വീണ്ടും അവര്‍ മലയാളി താരത്തിനായി രംഗത്തെത്തി. ധോനിക്കു പകരമായി വിക്കറ്റ് കീപ്പര്‍ നായകനായി സഞ്ജു സാംസണെയാണ് ചെന്നൈ നോട്ടമിട്ടിരിക്കുന്നത്.

അതിനിടെയാണ് ധോനിയുടെ ഭാവി സംബന്ധിച്ച സിഇഒയുടെ വെളിപ്പെടുത്തല്‍. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 5 തവണ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ് ധോനി.

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ ഡോ. ഹാരിസ് ചിറക്കല്‍

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ ഡോ. ഹാരിസ് ചിറക്കല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ വീണ്ടും ഡോ. ഹാരിസ് ചിറക്കല്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊല്ലം പത്മന സ്വദേശി വേണു ചികിത്സ കിട്ടാതെ മരിച്ചെന്ന ആരോപണം നിലനില്‍ക്കെയാണ് ഡോ. ഹാരിസിന്റെ പ്രതികരണം. സുപ്പര്‍സ്‌പെഷ്യാലിറ്റി ചികിത്സ നല്‍കുന്ന സ്ഥാപനങ്ങളില്‍ തന്നെ ചില ഭാഗങ്ങളില്‍ പ്രാകൃതമായ നിലവാരമാണെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം മേധാവികൂടിയായ ഡോ. ഹാരിസ് ചിറക്കല്‍ ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരത്ത് ഒരു പൊതു ചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് ഡോ. ഹാരിസ് ആസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്.

ആരോഗ്യ മേഖലയില്‍ സര്‍ക്കാര്‍ നടത്തുന്ന അവകാശ വാദങ്ങളെയും ഡോ. ഹാരിസ് ചിറക്കല്‍ രൂക്ഷമായി വിമര്‍ശിച്ചു. നാടാകെ മെഡിക്കല്‍ കോളജുകള്‍ തുടങ്ങിയിട്ട് കാര്യമില്ല. ഉള്ള ഇടങ്ങളില്‍ മതിയായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് വേണ്ടത്. വേണുവിനെ തറയില്‍ കിടത്തി ചികിത്സ നല്‍കേണ്ടിവന്നത് പ്രാകൃതമായ അവസ്ഥയുടെ ഉദാഹണമാണ്. ഒരു രോഗിയെ എങ്ങനെയാണ് തറയില്‍ കിടത്തി ചികിത്സിക്കുക എന്ന് ഡോ. ഹാരിസ് ചോദിച്ചു.

കോന്നിയില്‍ മെഡിക്കല്‍ കോളജ് തുടങ്ങിയതിന് 500 കോടിയിലധികമാണ് ചെലവ്. എന്നിട്ടും അവിടെയുൾപ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണ്. പലയിടത്തും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സയുടെ അഭാവമുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചില വാര്‍ഡുകളുടെ അവസ്ഥ പരിതാപകരമാണ് എന്നും ഡോ. ഹാരിസ് പറയുന്നു.

വേണുവിന് മതിയായ പരിചരണം കൊടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നില്ല. ആശുപത്രിയില്‍ നിലത്ത് കിടക്കേണ്ടി വന്നു എന്ന് പറയുന്നത് വളരെ വിഷമകരമായ കാര്യമാണ്. 1986 ല്‍ ആണ് താന്‍ മെഡിക്കല്‍ കോളജില്‍ ചേരുന്നത്. അന്നത്തെ അവസ്ഥയ്ക്ക് സമാനമായി ഇപ്പോഴും രോഗികള്‍ നിലത്ത് കിടക്കുക എന്നത് സാംസ്‌കാരിക കേരളത്തിന് മോശമായ കാര്യമാണ്. ഇത്തരം വിഷയങ്ങൾക്ക് അടിയന്തര പരിഹാരം കാണണം. സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണം. അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും ഡോ. ഹാരിസ് പിന്നീട് മാധ്യമങ്ങളോടും വിശദീകരിച്ചു.

സ്കൂളിൽ വെച്ച് സഹപാഠികളെ ആക്രമിച്ചു; വിദ്യാർഥികളുടെ മാതാപിതാക്കൾക്ക് 65,000 ദിർഹം പിഴ

സ്കൂളിൽ വെച്ച് സഹപാഠികളെ ആക്രമിച്ചു; വിദ്യാർഥികളുടെ മാതാപിതാക്കൾക്ക് 65,000 ദിർഹം പിഴ

അബുദാബി: സഹപാഠികളെ ആക്രമിച്ച സംഭവത്തിൽ വിദ്യാർത്ഥികളുടെ മാതാപിതാക്കളെ ശിക്ഷിച്ച് അൽ ഐൻ സിവിൽ, കൊമേഴ്സ്യൽ കോടതി. രണ്ട് കേസുകളിലായി 65,000 ദിർഹം പിഴ ശിക്ഷയാണ് മാതാപിതാക്കൾക്ക് കോടതി വിധിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടികൾ വരുത്തുന്ന നാശനഷ്ടങ്ങൾക്ക് രക്ഷിതാക്കൾ നിയമപരമായി ഉത്തരവാദികളാണെന്ന സിവിൽ ട്രാൻസാക്ഷൻസ് നിയമത്തിലെ ആർട്ടിക്കിൾ 313 അടിസ്ഥാനമാക്കിയാണ് കോടതി വിധി.

ആദ്യത്തെ കേസിൽ, രണ്ട് കുട്ടികൾ അവരുടെ സഹപാഠിയെ നിരന്തരം ആക്രമിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. ഈ ദൃശ്യങ്ങൾ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി മാനസികമായും കുട്ടിയെ തളർത്തി. ഇതോടെ ഇരയായ കുട്ടിക്ക് അകാരണമായ ഭയം, മാനസിക സമ്മർദ്ദം, പെരുമാറ്റ വ്യതിയാനങ്ങൾ എന്നിവ ഉണ്ടായതായും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

ക്രിമിനൽ വിചാരണയിൽ ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി കുട്ടികളുടെ പിതാവിനോട് 30,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് വിധിക്കുക ആയിരുന്നു.

നിരവധി കുട്ടികൾ ചേർന്ന് സഹപാഠിയായ വിദ്യാർത്ഥിയെ മൂർച്ചയുള്ള വസ്തുക്കൾ കൊണ്ട് ആക്രമിച്ചു പരിക്കേൽപ്പിച്ചതാണ് രണ്ടാമത്തെ കേസ്. സംഭവത്തെത്തുടർന്ന് ഇരയായ കുട്ടിക്ക് കടുത്ത മാനസിക ആഘാതവുമുണ്ടാക്കി.

ആക്രമണത്തിന് പിന്നാലെ ഇരയ്ക്ക് ദിവസങ്ങളോളം സാധാരണ പ്രവർത്തനങ്ങൾ പോലും ചെയ്യാൻ കഴിയാത്ത അവസ്ഥയായിരുന്നു. കുട്ടികൾ ചെയ്തത് ക്രിമിനൽ കുറ്റമാണെന്നുംരക്ഷിതാക്കളുടെ അനാസ്ഥയാണ് ഇതിനു കാരണമെന്നും കോടതി വിലയിരുത്തി.

ശിക്ഷയായി കുട്ടികളുടെ മാതാപിതാക്കൾ 35,000 ദിർഹം പിഴ അടയ്ക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു. കുട്ടികളുടെ പെരുമാറ്റം സ്കൂളിലും സമൂഹത്തിലും നിരീക്ഷിക്കുക എന്നത് രക്ഷിതാക്കളുടെ നിയമപരമായ ബാധ്യത ആണെന്നും കോടതി ഓർമ്മപെടുത്തി.

ചായമൻസ അത്ഭുതങ്ങളുടെ മായന് മികച്ച ഡോക്യുമെൻ്ററി ചിത്രത്തിനുള്ള പുരസ്കാരം

ചായമൻസ അത്ഭുതങ്ങളുടെ മായന് മികച്ച ഡോക്യുമെൻ്ററി ചിത്രത്തിനുള്ള പുരസ്കാരം

ചായമൻസ അത്ഭുതങ്ങളുടെ മായന് മികച്ച ഡോക്യുമെൻ്ററി ചിത്രത്തിനുള്ള പുരസ്കാരം

ആറ്റിങ്ങൽ: സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമി സംഘടിപ്പിച്ച സൗത്ത് ഇന്ത്യൻ ഹ്രസ്വ ചിത്ര മേളയിൽ ചായമൻസ അത്ഭുതങ്ങളുടെ മായൻ മികച്ച ഡോക്യുമെൻ്ററി ചിത്രത്തിനുള്ള പുരസ്കാരം നേടി. വൈലോപ്പിള്ളി സംസ്കൃതി ഭവൻ്റെ സഹകരണത്തോടെ നവംബർ 26 വൈകുന്നേരം 5.30 ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ വച്ച് പുരസ്കാര വിതരണം നടക്കും. എഴുത്തുകാരി ഗിരിജ സേതുനാഥ്, സംവിധായകരായ
ഡോ പ്രവീൺ ഇറവങ്കര, ശ്രീജിത്ത് പലേരി, മഹേഷ് പഞ്ജു, സന്തോഷ് പി ഡി, നൗഷാദ്, ഡോ ഗിരീഷ് കുമാർ വി, ഡോ ആർ എസ് പ്രദീപ്, ശ്രീകാന്ത് ടി ആർ നായർ, ഉമ നായർ എന്നിവരടങ്ങിയ ജൂറി അംഗങ്ങളാണ് വിജയികളെ തിരഞ്ഞെടുത്തത്.

എഴുത്തുകാരനായിരുന്ന സുനിൽ കൊടുവഴന്നൂരിൻ്റെ ആശയത്തിന് സ്ക്രിപ്റ്റ് എഴുതി ഡോക്യുമെൻ്ററി സംവിധാനം ചെയ്തിരിക്കുന്നത് ബിന്ദു നന്ദനയാണ്. എരുവ അനൂപ് എഡിറ്റിങും ആര്യൻ എസ് ബി നായർ സാങ്കേതിക സഹായവും നിവഹിച്ചു. ഗ്രീൻ ആപ്പിൾ ക്രിയേഷൻ്റെ ബാനറിൽ അക്ഷയനിധി, ബൈജു എസ് നായർ എന്നിവരാണ് ഡോക്യുമെൻ്ററി നിർമ്മിച്ചിരിക്കുന്നത്.

‘രാഹുല്‍ ശിക്ഷിക്കപ്പെട്ട വ്യക്തിയല്ല, മാറ്റിനിര്‍ത്തുന്നത് അന്തസ്സല്ല’; വേദിപങ്കിട്ടതില്‍ പ്രശ്‌നം തോന്നുന്നില്ലെന്ന് വി ശിവന്‍കുട്ടി

‘രാഹുല്‍ ശിക്ഷിക്കപ്പെട്ട വ്യക്തിയല്ല, മാറ്റിനിര്‍ത്തുന്നത് അന്തസ്സല്ല’; വേദിപങ്കിട്ടതില്‍ പ്രശ്‌നം തോന്നുന്നില്ലെന്ന് വി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി വേദി പങ്കിട്ടതിനെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. രാഹുലിനെ തടയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം ശിക്ഷിക്കപ്പെട്ട വ്യക്തിയല്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം നടക്കുന്നതേയുള്ളൂ എന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഗര്‍ഭഛിദ്ര ആരോപണമടക്കം നേരിടുന്ന വ്യക്തിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി വേദി പങ്കിട്ട സംഭവത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ അടക്കം ചര്‍ച്ച ഉയരുന്നതിനിടെയാണ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം.

വിദ്യാഭ്യാസമന്ത്രിക്ക് പുറമെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷും പങ്കെടുത്ത ചടങ്ങില്‍ ആയിരുന്നു സ്ഥലം എംഎല്‍എ ആയ രാഹുല്‍ മാങ്കൂട്ടത്തിലും പങ്കെടുത്തത്. ആരോപണം നേരിടുന്ന വ്യക്തിക്കൊപ്പം വേദി പങ്കിടില്ലെന്ന് പറഞ്ഞ് ബിജെപി കൗണ്‍സിലര്‍ ഇറങ്ങിപ്പോവുകയും ചെയ്തതോടെയാണ് വിഷയം ചൂടുള്ള ചര്‍ച്ചയായത്. പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം.

‘രാഹുല്‍ പാലക്കാട് എംഎല്‍എയാണ്. അയാളുടെ മണ്ഡലത്തില്‍ വച്ചാണ് പരിപാടി നടന്നത്. രാഹുലിനെ തടയില്ലെന്ന് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി തന്നെ പ്രഖ്യാപിച്ചതാണ്. അദ്ദേഹം ശിക്ഷിക്കപ്പെട്ട വ്യക്തിയല്ല, കേസ് അന്വേഷണം നടക്കുന്നതേയുള്ളൂ. അങ്ങനെയുള്ള വ്യക്തിയെ മാറ്റിനിര്‍ത്തുകയോ പരിപാടിയില്‍ പേര് വയ്ക്കാതിരിക്കുകയോ ചെയ്യുന്നത് ഞങ്ങളുടെ അന്തസ്സിന് നിരക്കുന്നതല്ല. രാഹുലിനെ വേണമെങ്കില്‍ പങ്കെടുപ്പിക്കാതിരിക്കാം. പക്ഷേ അങ്ങനെ ഒരു സാഹചര്യം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നില്ല. രാഷ്ട്രീയത്തില്‍ മാന്യത കാണിക്കുക എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ബിജെപി കൗണ്‍സിലര്‍ ഇറങ്ങിപ്പോയത് അവരുടെ പാര്‍ട്ടിയുടെ തീരുമാനം അനുസരിച്ചായിരിക്കും എന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്‌സികള്‍ ഓടുന്നത് നിയമവിരുദ്ധമെന്നു മന്ത്രി കെ ബി ഗണേഷ് കുമാര്‍

സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്‌സികള്‍ ഓടുന്നത് നിയമവിരുദ്ധമെന്നു മന്ത്രി കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്‌സികള്‍ ഓടുന്നത് നിയമവിരുദ്ധമായെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. കേന്ദ്ര നിയമം അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ നയത്തിന് രൂപം നല്‍കിയിട്ടുണ്ട്. അനുവാദം വാങ്ങി ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് പ്രവര്‍ത്തിക്കാം. അല്ലാത്തപക്ഷം പിടിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. റാപിഡോ മാത്രമാണ് അപേക്ഷ നല്‍കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് നിയമപരമായി ഓടുന്നതിന് ഒരു തടസ്സവുമില്ല. എന്നാല്‍ ഇവിടെ ഇപ്പോള്‍ ഓടുന്നത് നിയമവിരുദ്ധമായിട്ടാണ്. ഓണ്‍ലൈന്‍ ടാക്‌സിയുമായി ബന്ധപ്പെട്ട കേന്ദ്ര നിയമം അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ നയത്തിന് രൂപം നല്‍കിയിട്ടുണ്ട്. കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഇതിന് രൂപം നല്‍കിയത്. ഈ നയം അനുസരിച്ച് ഊബര്‍, ഒല എന്നി കമ്പനികള്‍ സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

റാപിഡോ മാത്രമാണ് അപേക്ഷ നല്‍കിയിട്ടുള്ളത്. അപേക്ഷ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് പരിശോധിക്കുന്നത്. സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അധ്യക്ഷനായുള്ള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അടുത്ത ദിവസം യോഗം ചേര്‍ന്നിരുന്നു. ഇതുവരെ മറ്റാരും അപേക്ഷ നല്‍കിയിട്ടില്ല. റാപിഡോ മാത്രമാണ് അപേക്ഷ നല്‍കിയത്. നയം അനുസരിച്ച് ഇവര്‍ നല്‍കുന്ന അപേക്ഷയില്‍ എല്ലാ കാര്യങ്ങളും ഉണ്ടെങ്കില്‍ അനുമതി നല്‍കാന്‍ ഒരു തടസ്സവുമില്ലെന്നും മന്ത്രി അറിയിച്ചു.

ഊബറും ഒലയും നിയമവിരുദ്ധമാണ്. ഇനി അവരുടെ പ്രവര്‍ത്തനം തടയും. സംസ്ഥാനത്ത് നല്‍കേണ്ട ഒരു നികുതിയുണ്ട്. ഇത് കേന്ദ്രസര്‍ക്കാരാണ് നിശ്ചയിച്ചിരിക്കുന്നത്. ഇപ്പോള്‍ അവര്‍ അടയ്‌ക്കേണ്ട ഫീസ് കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ പുതുക്കിയിരുന്നു. സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ അനുവാദം വാങ്ങി പ്രവര്‍ത്തിക്കാം. അനുവാദം വാങ്ങാതെ പ്രവര്‍ത്തിച്ചാല്‍ പിടികൂടുമെന്നും മന്ത്രി അറിയിച്ചു.