കെ അനിരുദ്ധൻ (81) (റിട്ടയേർഡ് ഹെഡ്മാസ്റ്റർ ജെ.എം എൽ.പി.എസ് പരമേശ്വരം) അന്തരിച്ചു

കെ അനിരുദ്ധൻ (81) (റിട്ടയേർഡ് ഹെഡ്മാസ്റ്റർ ജെ.എം എൽ.പി.എസ് പരമേശ്വരം) അന്തരിച്ചു

അറ്റിങ്ങൽ: പൊയ്കമുക്ക് അതിർത്തിമുക്ക് എം.ആർ ലാൻഡിൽ കെ അനിരുദ്ധൻ (81)(റിട്ടയേർഡ് ഹെഡ്മാസ്റ്റർ ജെ.എം എൽ.പി.എസ് പരമേശ്വരം (മുൻ ആറ്റിങ്ങൽ സബ് ജില്ല എച്ച്.എം ഫോറം സെക്രട്ടറി) അന്തരിച്ചു.

ഭാര്യ: ആർ ബേബി സരോജം (റിട്ടയേർഡ് ഹെഡ്മിസ്ട്രസ്, ഗവ:എൽ.പി.എസ് രാമച്ചംവിള)
മക്കൾ: എ.എസ് മഞ്ജുഷ, എ.എസ് രഞ്ജുഷ (അധ്യാപിക, യു.ഐ.റ്റി).
മരുമക്കൾ: എൻ.എസ് ലിസൻ (ദുബായ്), വി.എസ് ജിനുരാജ് (അഡ്വക്കേറ്റ്, ആലപ്പുഴ).

മരണാനന്തരചടങ്ങുകൾ ജൂൺ 18 (വ്യാഴാഴ്ച) രാവിലെ 11മണിക്ക്

അര്‍ഷിദിനെ കൊന്നത് നെഞ്ചില്‍ ചവിട്ടി, ഏഴ് വാരിയെല്ലുകള്‍ ഒടിഞ്ഞു; അഷ്‌കര്‍ എന്ന കൊടുംക്രൂരന്‍

അര്‍ഷിദിനെ കൊന്നത് നെഞ്ചില്‍ ചവിട്ടി, ഏഴ് വാരിയെല്ലുകള്‍ ഒടിഞ്ഞു; അഷ്‌കര്‍ എന്ന കൊടുംക്രൂരന്‍

തിരുവനന്തപുരം: നെടുമങ്ങാട് പനവൂര്‍ കരിക്കുഴിയില്‍ കൊല്ലപ്പെട്ട ഒന്നര വയസുകാരന്‍ അര്‍ഷിദിന്റെ മരണ കാരണം രണ്ടാനച്ഛനായ അഷ്‌കറില്‍ നിന്ന് നെഞ്ചിലേറ്റ ചവിട്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അഷ്‌കറിന്റെ ചവിട്ടില്‍ അര്‍ഷിദിന്റെ ഏഴ് വാരിയെല്ലുകള്‍ ഒടിഞ്ഞു. ഇതിനെ തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്ക് ഉണ്ടായ പരിക്കാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തലയ്ക്കേറ്റ ക്ഷതം അഞ്ചിടത്ത് നീര്‍ക്കെട്ടുണ്ടാക്കിയെന്നും കോടതിയില്‍ പൊലീസ് അറിയിച്ചു. കുട്ടിയുടെ ശരീരത്തില്‍ 91 മുറിവുകള്‍ ഉണ്ടെന്നാണ് വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. കൊലപാതകത്തില്‍ അമ്മ അഖിലയ്‌ക്കെതിരെ പ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ കുഞ്ഞ് ഒരു ബാധ്യതയാകുമെന്ന് കരുതിയാണ് അഷ്‌കര്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കുഞ്ഞിനെ കൊല്ലാന്‍ അഷ്‌കര്‍ ഒരു മാസത്തോളം ആസൂത്രണം ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ ഭാഗമായി കുഞ്ഞ് കൊല്ലപ്പെടുന്നതിന് മുന്‍പും നിരവധി തവണ ക്രൂരമായി ഉപദ്രവിച്ചതായും പൊലീസ് പറയുന്നു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. ചോറ് കഴിക്കുന്നതിനിടയില്‍ ഛര്‍ദ്ദിച്ചുവെന്ന് പറഞ്ഞാണ് അഷ്‌കര്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. പിന്നാലെ കുഞ്ഞ് മരിക്കുകയായിരുന്നു. ഇതിന് പുറമേ കുഞ്ഞിന്റെ ശരീരത്തില്‍ പൊള്ളിയതും അടിച്ചതും അടക്കം നൂറോളം വലുതും ചെറുതുമായ പരിക്കുകള്‍ ഉണ്ടായിരുന്നതായും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ പകുതിയും പഴയ മുറിവുകളായിരുന്നുവെന്നും കണ്ടെത്തിയിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ അഷ്‌കര്‍ കുറ്റം സമ്മതിച്ചിരുന്നു. സംഭവ ദിവസം ചോറ് നല്‍കുന്നതിനിടെ കുഞ്ഞ് കരഞ്ഞെന്നും കരച്ചില്‍ നിര്‍ത്താത്തതിനെ തുടര്‍ന്ന് തലയില്‍ ശക്തമായി അടിച്ചെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. അടിയേറ്റ കുഞ്ഞിന്റെ ബോധം നഷ്ടമായെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞിരുന്നു. പ്രാഥമിക ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ അഷ്‌കര്‍ മര്‍ദ്ദിച്ചിരുന്നതായി അഖിലയും സമ്മതിച്ചിരുന്നു.

തലസ്ഥാനത്ത് വന്‍ ലഹരിവേട്ട; ബൈക്കില്‍ കടത്തിയ 10 കിലോ കഞ്ചാവ് പിടികൂടി

തലസ്ഥാനത്ത് വന്‍ ലഹരിവേട്ട; ബൈക്കില്‍ കടത്തിയ 10 കിലോ കഞ്ചാവ് പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബൈക്കില്‍ കടത്തിയ 10 കിലോ കഞ്ചാവ് പിടികൂടി. ഈഞ്ചക്കലില്‍ നിന്നാണ് കഞ്ചാവു കടത്തിയ രണ്ടുപേര്‍ പിടിയിലായത്. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളും ഉള്‍പ്പെടുന്നു.പുലര്‍ച്ചെ പൊലീസ് ഡാന്‍സാഫ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടുന്നത്. സംശയം തോന്നി തടഞ്ഞുനിര്‍ത്തി ഇവരുടെ കൈവശമുള്ള ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതികളെ ഫോര്‍ട്ട് പൊലീസിന് കൈമാറിയിട്ടുണ്ട്.

സിറ്റി പൊലീസ് കമ്മീഷണര്‍ കാര്‍ത്തികിന്റെ നിര്‍ദേശപ്രകാരം ഇന്നലെ മുതല്‍ വ്യാപക പരിശോധന നടത്തി വരികയായിരുന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ച ഓപ്പറേഷന്‍ തൂഫാന്‍- നാര്‍കോ ഹണ്ട് എന്ന പദ്ധതി ആരംഭിക്കുന്നതിന്റെ മുന്നൊരുക്കമായാണ് പരിശോധന നടത്തിയത്.

നാളെ മുതൽ പെരുമഴക്കാലം; നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട്

നാളെ മുതൽ പെരുമഴക്കാലം; നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: കാലവർഷം കേരളത്തിൽ എത്തുമെന്ന് കരുതുന്ന ബുധനാഴ്ച മുതൽ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. ബുധനാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് അതിശക്തമായ മഴയ്ക്കുള്ള സാധ്യത കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

വ്യാഴാഴ്ചയും വെള്ളിയാഴ്ചയും അതിശക്തമായ മഴ കൂടുതൽ ജില്ലകളിലേക്ക് വ്യാപിക്കുമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. ജാഗ്രതയുടെ ഭാഗമായി വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും വെള്ളിയാഴ്ച ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

വിവിധ ജില്ലകളിൽ ഇന്നുമുതൽ വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നുണ്ട്. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മഞ്ഞ അലർട്ട്

02/06/2026: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

03/06/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

04/06/2026: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

05/06/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസറകോട്

24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

ജാഗ്രത നിർദേശം

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.

നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.

ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്.

ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.

കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.

മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണമായി ഒഴിവാക്കേണ്ടതാണ്.

ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റപ്പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർധിക്കാൻ സാധ്യത മുന്നിൽ കാണണം. ജലാശയങ്ങൾ കരകവിഞ്ഞ് ഒഴുകുന്നയിടങ്ങളിൽ വാഹനം ഓടിക്കാൻ ശ്രമിക്കരുത്.

സ്വകാര്യ – പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.

സ്വര്‍ണവില; 1,15,000ല്‍ താഴെ തന്നെ

സ്വര്‍ണവില; 1,15,000ല്‍ താഴെ തന്നെ

കൊച്ചി: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. 1,14,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 14,320 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും കൂടി കണക്കാക്കുമ്പോള്‍ വില ഇനിയും കൂടും.

ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചതും ഇറാന്‍- അമേരിക്ക സമാധാന കരാര്‍ യാഥാര്‍ഥ്യമാകുന്നത് അനിശ്ചിതമായി നീളുന്നതും പശ്ചിമേഷ്യയിലെ എണ്ണ വിതരണത്തെ ബാധിച്ചേക്കുമെന്ന ഭീതിയില്‍ എണ്ണവില വര്‍ധിച്ചിട്ടുണ്ട്. തിങ്കളാഴ്ച വ്യാപാരത്തിന്റെ തുടക്കത്തില്‍ എണ്ണവില കുത്തനെയാണ് ഉയര്‍ന്നത്. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 94 ഡോളറിന് മുകളിലാണ്. ഇതടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ചു ഐ ഡി എ സംസ്ഥാനതല പരിപാടികൾ സംഘടിപ്പിച്ചു

ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ചു ഐ ഡി എ സംസ്ഥാനതല പരിപാടികൾ സംഘടിപ്പിച്ചു

ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ചു ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ(ഐ ഡി എ) സംസ്ഥാനത്തല പരിപാടികൾ ഐ ഡി എ ആറ്റിങ്ങൽ ഘടകത്തിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ ലയൺസ് ക്ലബ്ബിൽ ഒ എസ് അംബിക എം എൽ എ ഉത്ഘാടനം നിർവഹിച്ചു.

ഐ ഡി എ ആറ്റിങ്ങൽ ബ്രാഞ്ചിന്റെ പൊതുജനങ്ങൾക്കുള്ള ബോധവത്കരണ വീഡിയോ, പോസ്റ്റർ എന്നിവ പ്രകാശനം ചെയ്തു. അതോടൊപ്പം പുകയില വിമുക്ത പ്രതിജ്ഞയും എടുത്തു. ഐ ഡി എ ആറ്റിങ്ങൽ ബ്രാഞ്ചിന്റെ പ്രേത്യേക പ്രൊജക്റ്റ്‌ ആയ IDA SHWAS ന്റെ ഉദ്ഘാടനവും നിർവഹിച്ചു.

തുടർന്ന് ഡോ ജയകൃഷ്ണൻ, അഡിഷണൽ പ്രൊഫസർ,ആർ സി സി, Tvm ന്റെയും, ഡോ മനു പൾമോണോളോജിസ്റ്, സ്റ്റേറ്റ് കോൺസൾറ്റൻറ്, Ntcp യുടെയും ക്ലാസുകൾ നടന്നു.

പ്രസ്തുത പരിപാടി IDA സംസ്ഥാന തല അധികൃതരുടെ സാനിധ്യത്തിൽ IDA ആറ്റിങ്ങൽ പ്രസിഡന്റ്‌ ഡോ രാഖീ രാകേഷ്, സെക്രട്ടറി ഡോ വിനയ്, ട്രെഷറർ ഡോ ധനുഷ് ഷാജി, സി ഡി എച്ച് കൺവീനർ ഡോ. തൗഫിന എച്ച് എന്നിവരുടെ നേതൃത്വത്തിൽ നടന്നു.

അതോടൊപ്പം കെ എസ് ആർ ടി സി ബസിൽ പൊതുജന ബോധവത്കരണത്തിനായി പരസ്യ പരിപാടിയും, പുകയില വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി, ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിലും, കെ എസ് ആർ ടി സി സ്റാൻഡിലുമായി ശ്രീശങ്കര ഡെന്റൽ കോളേജിലെ വിദ്യാർത്ഥികൾ ഫ്ലാഷ് മോബും തെരുവ് നാടകവും അവതരിപ്പിച്ചു.