ആലംകോട് മേഖലയിൽ പന്നി ശല്യം

ആലംകോട് മേഖലയിൽ പന്നി ശല്യം

ആറ്റിങ്ങൽ നഗരസഭ മൂന്നാം വാർഡിൽ ആലംകോട് ഗവൺമെൻറ് എൽ പി സ്കൂൾ സ്കൂളിന് പുറകുവശത്തായുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ പന്നിശല്യമെന്ന് നാട്ടുകാർ. അധികൃതർക്ക് പലപ്രാവശ്യം പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല എന്നും ആരോപിക്കുന്നു.

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 720 രൂപയാണ് കുറഞ്ഞത്. 89,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 90 രൂപയാണ് കുറഞ്ഞത്. 11,135 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെ പവന് 520 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില 90,000ല്‍ താഴെയെത്തിയത്. പത്തുദിവസത്തിനിടെ 9000 രൂപ കുറഞ്ഞ ശേഷം ഒക്ടോബര്‍ 30 മുതല്‍ വീണ്ടും വില ഉയര്‍ന്ന് 90,000ന് മുകളില്‍ എത്തിയിരുന്നു. തുടര്‍ച്ചയായ ദിവസങ്ങളില്‍ വില കൂടി 90,000 കടന്ന് കുതിച്ച സ്വര്‍ണവില ഇന്നലെ ഒറ്റയടിക്ക് താഴ്ന്നതോടെയാണ് 90,000ല്‍ താഴെയെത്തിയത്. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം അടക്കമുള്ള വിഷയങ്ങളാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വര്‍ധനയ്ക്ക് കാരണം.

120 ഒഴിവുകളിലേക്ക് ബിഎസ്എൻഎല്ലിൽ ജോലി നേടാം;  ഏറ്റവും പുതിയ റിക്രൂട്ട്മെന്റ്; തുടക്ക ശമ്പളം 24900

120 ഒഴിവുകളിലേക്ക് ബിഎസ്എൻഎല്ലിൽ ജോലി നേടാം; ഏറ്റവും പുതിയ റിക്രൂട്ട്മെന്റ്; തുടക്ക ശമ്പളം 24900

120 ഒഴിവുകളിലേക്ക് ബിഎസ്എൻഎല്ലിൽ ജോലി നേടാം; ഏറ്റവും പുതിയ റിക്രൂട്ട്മെന്റ്; തുടക്ക ശമ്പളം 24900

ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) ൽ സീനിയർ എക്‌സിക്യൂട്ടീവ് ട്രെയിനി റിക്രൂട്ട്‌മെന്റ് നടക്കുന്നു. ആകെ 120 ഒഴിവുകളാണ് ഇപ്പോൾ വന്നിട്ടുള്ളത്. ടെലികോം, ഫൈനാൻസ് സ്ട്രീമുകളിലാണ് ഒഴിവുകൾ. ഉദ്യോഗാർഥികൾക്ക് ബി.എസ്.എൻ.എല്ലിന്റെ ഒഫീഷ്യൽ വെബ്‌സൈറ്റ് സന്ദർശിച്ച് കൂടുതൽ വിവരങ്ങളറിയാം.

തസ്തികയും ഒഴിവുകളും

ബിഎസ്എൻഎൽ- സീനിയർ എക്‌സിക്യൂട്ടീവ് ട്രെയിനി റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 120.
ടെലികോം സ്ട്രീം = 95 ഒഴിവ്
ഫൈനാൻസ് സ്ട്രീം = 25 ഒഴിവ്

പ്രായപരിധി
21 വയസ് മുതൽ 30 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. നിയമാനുസൃത വയസിളവ് ബാധകം.

ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 24900 രൂപമുതൽ 50500 രൂപവരെ ശമ്പളം ലഭിക്കും.
യോഗ്യത

ടെലികോം സ്ട്രീം

ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻസ്, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, അല്ലെങ്കിൽ മുകളിലുള്ള ഡിസിപ്ലിനുകളുടെ കോമ്പിനേഷനുകളോ, അനുബന്ധ ഉയർന്നുവരുന്ന ബ്രാഞ്ചുകളോ ഏതെങ്കിലും ഒന്നിൽ പൂർണ്ണകാല റെഗുലർ B.E./B.Tech ബിരുദം.

ഫൈനാൻസ്

ചാർട്ടേഡ് അക്കൗണ്ടന്റ് (CA) കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടൻസി (CMA)

തെരഞ്ഞെടുപ്പ്

അപേക്ഷകർ കമ്പ്യൂട്ടർ അധിഷ്ഠിത സിബിടി എക്‌സാമിന് ഹാജരാവണം. ചോദ്യങ്ങൾ എംസിക്യൂ മോഡിലായിരിക്കും. പരീക്ഷയുടെ വിശദംശങ്ങൾ വെബ്‌സൈറ്റിൽ പിന്നീട് പ്രസിദ്ധീകരിക്കും.

അപേക്ഷിക്കേണ്ട വിധം

ഉദ്യോ​ഗാർഥികൾ ബിഎസ്എൻഎല്ലിന്റെ ഒഫീഷ്യൽ വെബ്സെെറ്റായ www.bsnl.co.in, www.externalexam.bsnl.co.in എന്നിവ സന്ദർശിക്കുക. വിശദമായ അപേക്ഷ പ്രോസ്പെക്ടസും, മറ്റ് അനുബന്ധ വിവരങ്ങളും വെബ്സെെറ്റിൽ ലഭ്യമാണ്. റിക്രൂട്ട്മെന്റ് സെല്ലിന്റെ എജിഎം പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച്, ഓൺലൈൻ രജിസ്ട്രേഷൻ, പരീക്ഷാ ഫീസ്, തീയതി തുടങ്ങിയ വിവരങ്ങൾ ഉടൻ പ്രസിദ്ധീകരിക്കും. യോഗ്യതാ സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും പരിശോധനയ്ക്ക് വിധേയമാണ്.

വെബ്സെെറ്റ് : www.bsnl.co.in
www.externalexam.bsnl.co.in

ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം മുന്‍ കമ്മീഷണര്‍ എന്‍ വാസുവും പ്രതിപ്പട്ടികയില്‍

ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം മുന്‍ കമ്മീഷണര്‍ എന്‍ വാസുവും പ്രതിപ്പട്ടികയില്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം കമ്മീഷണറും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എന്‍ വാസുവും പ്രതിപ്പട്ടികയില്‍. കട്ടിളപ്പാളിയിലെ സ്വര്‍ണം കവര്‍ന്ന കേസില്‍ മൂന്നാം പ്രതിയായിട്ടാണ് വാസുവിന്റെ പേരുള്ളത്. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി റിപ്പോര്‍ട്ടിലാണ് 2019-ല്‍ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്റെ പങ്ക് വ്യക്തമാക്കുന്നത്.

സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി ചെമ്പുപാളിയാണെന്ന് മഹസറില്‍ രേഖപ്പെടുത്തിയത് അന്നത്തെ ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവിന്റെ ശുപാര്‍ശയിലാണ് എന്നാണ് എസ്‌ഐടി വ്യക്തമാക്കുന്നത്. 19.03.2019 ലാണ് മുന്‍ ദേവസ്വം കമ്മീഷണറുടെ ശുപാര്‍ശയില്‍ സ്വര്‍ണം ചെമ്പായി രേഖപ്പെടുത്തിയത്. സ്വര്‍ണക്കൊള്ള കേസില്‍ രണ്ടാമത്തെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം ഇന്നു ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.

തട്ടിപ്പില്‍ ഉന്നതരുടെ കൂടുതല്‍ ഇടപെടല്‍ അടക്കം റിപ്പോര്‍ട്ടിലുണ്ടാകുമെന്നാണ് വിവരം. സ്വര്‍ണം ചെമ്പായി രേഖപ്പെടുത്തിയതിലും സ്വര്‍ണം വില്‍പ്പന നടത്തിയതിലും അടക്കം ബോര്‍ഡിലുണ്ടായിരുന്ന ആര്‍ക്കൊക്കെ അറിവുണ്ടായിരുന്നു എന്നതില്‍ എസ്‌ഐടിക്ക് വ്യക്തത ലഭിച്ചതായാണ് സൂചന. കേസുമായി ബന്ധപ്പെട്ട് എന്‍ വാസുവിനെ പ്രത്യേക അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു. എന്‍ വാസു രണ്ടുതവണ ദേവസ്വം കമ്മീഷണറും സ്വര്‍ണക്കൊള്ള നടന്ന് മാസങ്ങള്‍ക്കുശേഷം ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായിരുന്നു.

ദ്വാരപാലക ശില്‍പങ്ങളുടേയും ശ്രീകോവിലിന്റേയും മുഖ്യജോലികള്‍ പൂര്‍ത്തിയാക്കിയശേഷം സ്വര്‍ണം ബാക്കിയുണ്ടെന്നും സഹായം ആവശ്യമുള്ള പെണ്‍കുട്ടികളുടെ വിവാഹാവശ്യത്തിന് ഇത് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞ് കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റി വാസുവിന് ഇ-മെയില്‍ അയച്ചിരുന്നു. 2019 ഡിസംബര്‍ ഒമ്പതിന് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ഇ-മെയില്‍ തനിക്ക് ലഭിച്ചിരുന്നു എന്ന് വാസുവും സമ്മതിച്ചിരുന്നു. ശബരിമല സ്വര്‍ണ തട്ടിപ്പില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റി, മുരാരി ബാബു, സുധീഷ് കുമാര്‍ എന്നിവര്‍ റിമാന്‍ഡിലാണ്.

ആറ്റിങ്ങലിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന മധ്യവയസ്കൻ മരണപ്പെട്ടു

ആറ്റിങ്ങലിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന മധ്യവയസ്കൻ മരണപ്പെട്ടു

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന മധ്യവയസ്കൻ മരണപ്പെട്ടു. കൊടുമൺ മഹാദേവ ക്ഷേത്രത്തിന് പടിഞ്ഞാറ് വശം,SMRA 121ഇൽ വിജയൻ. ജി (58) യാണ് മരണപ്പെട്ടത്.

കഴിഞ്ഞ മാസം ആദ്യ ആഴ്‌ച വീണു കാലിനു പരിക്കേറ്റ പ്രമേഹരോഗി കൂടിയായ വിജയനെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.

മെഡിക്കൽ കോളേജിൽ നടത്തിയ രക്ത പരിശോധനയിലാണ് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. കെട്ടിട നിർമാണ തൊഴിലാളിയായ മധ്യവയസ്‌കന് എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് അറിവില്ല. മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഉടൻ നഗരസഭ ഇടപ്പെട്ട് ഇവരുടെ വീടും പരിസരവും പരിശോധിക്കുകയും കുടിവെള്ളം പരിശോധന നടത്തുകയും ചെയ്തു. വീട്ടിൽ നിന്നല്ല രോഗം പിടിപ്പെട്ടത് എന്നും കണ്ടെത്തി. ഇപ്പോൾ ഒരു മാസത്തോളമായി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ രണ്ട് ദിവസം മുൻപ് പനി പിടിച്ചു. ഇന്ന് പുലർച്ചെ മരണം സംഭവിക്കുകയും ചെയ്തു.

ഭാര്യ -അനിത
മക്കൾ – അഭിരാമി, അപർണ്ണ
മരണനാന്തര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് 1.30 ന് സ്വവസത്തിയിൽ വച്ച് നടക്കുന്നതാണ്.

പതിനായിരം പൈലറ്റുമാരെ ആവശ്യമുണ്ട്; വ്യോമ മേഖലയിൽ അടിമുടി മാറ്റവുമായി ഗൾഫ്

പതിനായിരം പൈലറ്റുമാരെ ആവശ്യമുണ്ട്; വ്യോമ മേഖലയിൽ അടിമുടി മാറ്റവുമായി ഗൾഫ്

ദുബൈ: മിഡിൽ ഈസ്റ്റ് എയർലൈൻസുകൾ അതിവേഗം വളരുകയാണ്. കൂടുതൽ വിമാനങ്ങൾ വാങ്ങാനും സർവീസുകൾ വർധിപ്പിക്കാനും കമ്പനികൾ ഇപ്പോൾ തന്നെ പദ്ധതി ആവിഷ്ക്കരിച്ചു കഴിഞ്ഞു. 2030 ൽ വൻ മാറ്റമാകും വ്യോമ ഗതാഗത രംഗത്ത് ഉണ്ടാകുക എന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. പക്ഷെ ഒരു കുഴപ്പമുണ്ട്. ഈ വിമാനങ്ങൾ പറപ്പിക്കാൻ വേണ്ടത്ര പൈലറ്റുമാർ ഇല്ലായെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

അമേരിക്കൻ ഗ്ലോബൽ മാനേജ്മെന്റ് കൺസൽട്ടിങ് സ്ഥാപനമായ ഒലിവർ വൈമൻ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം 2030ഓടെ ഗൾഫ് രാജ്യങ്ങളിൽ 10,300-ലധികം പൈലറ്റുമാരുടെ കുറവ് ഉണ്ടാകുമെന്നാണ് പറയുന്നത്. വിദേശ പൈലറ്റുകളെ ആശ്രയിക്കുന്ന നിലപാട് ആണ് ഗൾഫ് എയർലൈൻസുകൾ തുടരുന്നത്.

എന്നാൽ അമേരിക്ക, യൂറോപ്പ് എന്നിവടങ്ങളിൽ ഇപ്പോൾ പോലും മതി ആയ രീതിയിൽ പൈലറ്റുമാരെ ലഭിക്കാനില്ല. 2030ൽ വലിയ മാറ്റത്തിനു ഗൾഫ് രാജ്യങ്ങൾ ഒരുങ്ങുമ്പോൾ എവിടെ നിന്ന് പൈലറ്റുമാരെ കണ്ടെത്താൻ കഴിയുമെന്നാണ് റിപ്പോർട്ടിലെ ചോദ്യം. പരമ്പരാഗതമായി തുടരുന്ന കരിയർ ഗോളുകൾ പൂർത്തിയാക്കി പ്രൊമോഷനും ഉയർന്ന ശമ്പളവും നേടാൻ ആഗ്രഹിക്കുന്ന ഒരു ചിന്താഗതിയല്ല പുതിയ തലമുറയിലെ പൈലറ്റുമാർക്ക് ഉള്ളത്. പുതിയ തലമുറയിലെ പൈലറ്റുമാർ മെച്ചപ്പെട്ട ജീവിത നിലവാരത്തിനാണ് പ്രാധാന്യം നൽകുന്നത്.

മുൻ തലമുറയിലെ പൈലറ്റുമാരെ പോലെ മുഴുവൻ സമയ ജോലിക്കൊന്നും അവർക്ക് താല്പര്യമില്ല. ഇതും പൈലറ്റുമാരുടെ കുറവിന് കരണമാകുന്നുണ്ട്.

ഉയർന്ന ശമ്പളവും കൂടുതൽ സൗകര്യപ്രദമായ ജോലി നിബന്ധനകളുമൊക്കെ അംഗീകരിച്ചാണ് പല കമ്പനികളും പൈലറ്റുമാരെ പിടിച്ചു നിർത്തുന്നത്. ഇത് വിമാന കമ്പനികളുടെ ചെലവ് വേഗത്തിൽ ഉയരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യത്തിൽ, ഗൾഫ് എയർലൈൻസുകൾ ആധുനിക ട്രെയിനിങ് സംവിധാനങ്ങളിലേക്കും സിമുലേഷൻ, വി ആർ , എ ആർ പോലുള്ള സാങ്കേതിക പരിശീലനങ്ങളിലേക്കും കൂടുതൽ നിക്ഷേപം നടത്തുകയാണ്.

പ്രാദേശിക പൈലറ്റ് പരിശീലന കേന്ദ്രങ്ങളിലൂടെ സ്വന്തം പൈലറ്റുമാരെ വളർത്തുക എന്നതാണ് ഇപ്പോഴത്തെ പ്രധാന ലക്ഷ്യം. ദുബൈയും അബുദാബിയും ഉൾപ്പെടെ യു എ ഇയിലെ എവിയേഷൻ അക്കാദമികളിൽ പഠനത്തിനായി കൂടുതൽ പേർ എത്തുമെന്നാണ് കണക്ക് കൂട്ടലുകൾ. യു എ ഇയിൽ പുതിയ വിമാനത്താവളങ്ങളും, വ്യോമയാന വികസന പദ്ധതികളും പൈലറ്റുമാരോടൊപ്പം എഞ്ചിനീയർമാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും പുതിയ അവസരങ്ങൾ സൃഷ്ടിക്കും എന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. 2030ന് ശേഷം വിമാന മേഖലയിൽ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വിപണിയായി ഗൾഫ് മേഖല മാറുമെന്നുമാണ് വിലയിരുത്തൽ.