കുറേക്കാലം മണം തിരിച്ചറിയാനാകില്ലായിരുന്നു, ഇപ്പോള്‍ കുറച്ച് കിട്ടിത്തുടങ്ങിയിട്ടുണ്ട്’; തുറന്നു പറഞ്ഞ് മമ്മൂട്ടി

കുറേക്കാലം മണം തിരിച്ചറിയാനാകില്ലായിരുന്നു, ഇപ്പോള്‍ കുറച്ച് കിട്ടിത്തുടങ്ങിയിട്ടുണ്ട്’; തുറന്നു പറഞ്ഞ് മമ്മൂട്ടി

തനിക്ക് കുറേനാളുകളായി ഗന്ധം കിട്ടിയിരുന്നില്ലെന്ന് മമ്മൂട്ടി. ഇപ്പോള്‍ ഗന്ധം തിരിച്ചറിയാന്‍ തുടങ്ങിയതായും മമ്മൂട്ടി പറയുന്നുണ്ട്. കെയര്‍ ആന്റ് ഷെയര്‍ ഫൗണ്ടേഷന്റെ വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. അസുഖബാധിതനായി ചികിത്സയിലായിരുന്ന മമ്മൂട്ടി ഈയ്യടുത്താണ് രോഗമുക്തി നേടി തിരികെ വന്നത്.

”ഞാന്‍ ഷൂട്ടിങ്ങിനിടെ ഒരാള്‍ക്ക് കാതില്‍ വെക്കാന്‍ ഒരു ശ്രവണ സഹായി വാങ്ങിച്ചു കൊടുത്തിരുന്നു. അയാളത് കുറച്ചുനേരം വച്ചിട്ട് എടുത്തെറിഞ്ഞു കളഞ്ഞു. കാരണം ശബ്ദം എന്ന് പറയുന്ന അനുഭവം അയാള്‍ക്ക് ഒരിക്കലും ഉണ്ടായിട്ടില്ല. ഒരു ഭീകരാവസ്ഥയിലേക്ക് അയാള്‍ പോയി. അയാള്‍ പിന്നീടൊരിക്കലും ശ്രവണ സഹായി ഉപയോഗിച്ചിട്ടില്ല.” മമ്മൂട്ടി പറയുന്നു.

”കാഴ്ചയും കേള്‍വിയുമാണ് മനുഷ്യന് ഏറ്റവും കൂടുതല്‍ ആവശ്യം. ശ്വാസം വലിക്കുകയും വേണം. മണമില്ലെങ്കിലും ശ്വാസം വലിക്കാം. കുറേ കാലത്തേക്ക് എനിക്ക് ഇതൊന്നും ഇല്ലായിരുന്നു. ഇപ്പോള്‍ കുറച്ചായി കിട്ടിത്തുടങ്ങിയിട്ടുണ്ട്” എന്നാണ് മമ്മൂട്ടി പറയുന്നത്.

ചത്താ പച്ചയിലെ അതിഥി വേഷത്തിലാണ് മമ്മൂട്ടിയെ ഒടുവിലായി സ്‌ക്രീനില്‍ കണ്ടത്. പേട്രിയറ്റ് ആണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം. മഹേഷ് നാരായണന്‍ ഒരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലും പ്രധാന വേഷത്തിലെത്തുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണിത്. വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. നയന്‍താര, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. ഏപ്രില്‍ 23 നാണ് സിനിമയുടെ റിലീസ്.

‘അതെല്ലാം അസത്യം’; അല്ലു അർജുന്റെ 42 നിബന്ധനകൾ, വിവാദമായതിന് പിന്നാലെ നിയമനടപടിക്കൊരുങ്ങി നടൻ

‘അതെല്ലാം അസത്യം’; അല്ലു അർജുന്റെ 42 നിബന്ധനകൾ, വിവാദമായതിന് പിന്നാലെ നിയമനടപടിക്കൊരുങ്ങി നടൻ

നടൻ അല്ലു അർജുനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച ബ്രാൻഡ് മാനേജർക്കെതിരെ നിയമനടപടി സ്വീകരിച്ച് താരത്തിന്റെ ടീം. അല്ലു അർജുനെ കാണുന്നതിന് മുൻപ് ‘താരത്തിന്റെ കണ്ണുകളിലേക്ക് നോക്കരുത്, ഹസ്തദാനം ചെയ്യരുത്’ തുടങ്ങിയ 42 നിബന്ധനകൾ പാലിക്കണമെന്ന് ടീം നിർദ്ദേശിച്ചെന്ന ബ്രാൻഡ് മാനേജർ കാവേരി ബറുവയുടെ വെളിപ്പെടുത്തലിനെതിരെയാണ് താരം അപകീർത്തിക്കേസ് കൊടുത്തത്.

ആരോപണങ്ങൾ തികച്ചും അസത്യമാണെന്നും താരത്തിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്താനുള്ള നീക്കമാണിതെന്നും അല്ലു അർജുന്റെ ടീം ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. കാവേരി ബറുവ ഒരു പോഡ്‌കാസ്റ്റ് അഭിമുഖത്തിൽ നടത്തിയ പരിഹാസരൂപേണയുള്ള പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് നടൻ നിയമനടപടിയിലേക്ക് നീങ്ങിയത്.

അല്ലു അർജുനെയും അദ്ദേഹത്തിന്റെ ടീമിനെയും ലക്ഷ്യമിട്ട് ബ്രാൻഡ് മാനേജർ കാവേരി ബറുവ നടത്തിയ വെളിപ്പെടുത്തലുകൾ കടുത്ത പരിഹാസം നിറഞ്ഞതായിരുന്നു. താരത്തെ നേരിട്ട് കാണുന്നതിന് മുൻപ് പാലിക്കേണ്ട 42 കർശന നിബന്ധനകൾ അടങ്ങിയ ഒരു പട്ടിക തനിക്ക് ലഭിച്ചിരുന്നുവെന്നാണ് കാവേരി അവകാശപ്പെട്ടത്.‘സാറിന്റെ കണ്ണുകളിലേക്ക് നേരിട്ട് നോക്കരുത്, അദ്ദേഹത്തിന് ഹസ്തദാനം നൽകരുത്, നിശ്ചിത അകലം പാലിക്കണം’ തുടങ്ങിയ വിചിത്രമായ നിർദ്ദേശങ്ങൾ ഇതിലുണ്ടായിരുന്നുവെന്നും, അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ഫോൺ ഉപയോഗിച്ചപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ അത് തടഞ്ഞുവെന്നും അവർ ആരോപിച്ചിരുന്നു. താരത്തിന് ചുറ്റും നിരവധി മാനേജർമാരുടെ നിരയുണ്ടെന്നും ഈ സംവിധാനം വളരെ സങ്കീർണമാണെന്നും കാവേരി പരിഹസിച്ചു.

ബിജു മേനോന്‍ അനൂപിന് 15 ലക്ഷം നല്‍കണം; നഷ്ടം നികത്തിയില്ലെങ്കില്‍ സഹകരിക്കില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

ബിജു മേനോന്‍ അനൂപിന് 15 ലക്ഷം നല്‍കണം; നഷ്ടം നികത്തിയില്ലെങ്കില്‍ സഹകരിക്കില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

നടന്‍ ബിജു മേനോനെതിരായ നിര്‍മാതാവ് അനൂപ് കണ്ണന്റെ പരാതിയില്‍ നിലപാട് വ്യക്തമാക്കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. ബിജു മേനോന്‍ അനൂപ് കണ്ണന് 15 ലക്ഷം രൂപ നല്‍കണമെന്നാണ് നിര്‍മാതാക്കളുടെ സംഘടനയുടെ അറിയിപ്പ്. ഈ തുക ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിക്കുന്ന ചിത്രത്തിലെ ബിജു മേനോന്റെ പ്രതിഫലത്തില്‍ നിന്നും ഈടാക്കാനാണ് തീരുമാനം.

അതേസമയം നഷ്ടം നികത്താന്‍ ബിജു മേനോന്‍ തയ്യാറായില്ലെങ്കില്‍ ഭാവിയില്‍ സഹകരിക്കില്ലെന്നും നിര്‍മാതാക്കളുടെ സംഘടന അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കത്ത് ബിജു മേനോന് നല്‍കിയെന്നാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ അറിയിച്ചത്.
ബിജു മേനോന്‍ നായകനായ നടന്ന സംഭവം എന്ന സിനിമയുടെ നിര്‍മാതാവാണ് അനൂപ് കണ്ണന്‍. ഈ ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി 10 ദിവസം നല്‍കാമെന്ന കരാറില്‍ ബിജു മേനോന്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ രണ്ടര മണിക്കൂര്‍ മാത്രമാണ് താരം നല്‍കിയത്. ഇതോടെ തനിക്ക് 25 ലക്ഷം രൂപ നഷ്ടമായെന്നാണ് അനൂപ് കണ്ണന്‍ നിര്‍മാതാക്കളുടെ സംഘടനയ്ക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞത്.

നേരത്തെ സംവിധായകനും നിര്‍മാതാവുമായ ബി ഉണ്ണികൃഷ്ണനാണ് ബിജു മേനോന്റെ പേര് പരസ്യമായി ഉന്നയിച്ചത്. ബിജു മേനോന്‍ കാരണം ഒരു നിര്‍മാതാവിന് 25 ലക്ഷം രൂപ നഷ്ടമായെന്നാണ് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞത്. പിന്നാലെയാണ് അനൂപും രംഗത്തെത്തിയത്. ബിജു മേനോനേയും അദ്ദേഹത്തിന്റെ മാനേജരേയും ബന്ധപ്പെടാന്‍ താന്‍ ഒരുപാട് ശ്രമിച്ചുവെങ്കിലും പ്രതികരിക്കാന്‍ തയ്യാറായില്ലെന്നും അനൂപ് പറഞ്ഞിരുന്നു.

കേരള കുംഭമേളയിൽ നിറഞ്ഞ് നടി നിഖില വിമലിന്റെ സഹോദരി; വൈറലായി ചിത്രം

കേരള കുംഭമേളയിൽ നിറഞ്ഞ് നടി നിഖില വിമലിന്റെ സഹോദരി; വൈറലായി ചിത്രം

നടി നിഖില വിമലിന്റെ സഹോദരി അഖില വിമൽ സന്യാസം സ്വീകരിച്ചത് വാർത്തയായി മാറിയിരുന്നു. അവന്തിക ഭാരതി എന്നാണ് സന്യാസം സ്വീകരിച്ചതിന് ശേഷമുള്ള അഖിലയുടെ പേര്. ഇപ്പോഴിതാ ഭാരതപ്പുഴയുടെ തീരത്ത് നടന്ന കേരള കുംഭമേളയിൽ ശ്രദ്ധാ കേന്ദ്രമായിരിക്കുകയാണ് അവന്തിക ഭാരതി.

മഹാമണ്ഡലേശ്വർ സ്വാമി ആനന്ദ വനം ഭാരതി, യോഗി അഭിനവ ബാലാനന്ദ ഭൈരവ എന്നിവർക്കൊപ്പം ദക്ഷിണേന്ത്യയുടെ കുംഭമേളയായി മാറിയ മഹാമാഘ ഉത്സവത്തിന് ചുക്കാൻ പിടിച്ചതും അവന്തികയായിരുന്നു. ജുനാ പീഠാധീശ്വർ ആചാര്യ മഹാമണ്ഡലേശ്വർ സ്വാമി അവധേശാനന്ദ ഗിരി മഹാരാജിൽ നിന്നാണ് അഖില സന്യാസ ദീക്ഷ സ്വീകരിച്ചത്.

അഖിലയുടെ സന്യാസത്തിലേക്കുള്ള യാത്രയെക്കുറിച്ച് വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ മുൻപ് ചർച്ചകൾ നടന്നിരുന്നു. അന്ന് ഈ അന്വേഷണങ്ങൾക്ക് മറുപടിയായി അഖിലയുടെ ഗുരു അഭിനവ ബാലാനന്ദഭൈരവ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. തന്റെ ശിഷ്യ അഖില സന്യാസ ദീക്ഷയിലൂടെ അവന്തിക ഭാരതി എന്ന നാമത്തിലേക്ക് മാറിയതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു. ലോകം കാണാനും യാത്ര ചെയ്യാനും ഇഷ്ടപ്പെട്ടിരുന്ന അഖില, കൃത്യമായ ബോധ്യത്തോടെയും ആത്മീയ ചിന്തയോടെയുമാണ് ഈ വഴി തിരഞ്ഞെടുത്തതെന്ന് സന്യാസ വേഷത്തിലുള്ള ചിത്രങ്ങൾ മുൻപ് വൈറലായപ്പോൾ തന്നെ വ്യക്തമായിരുന്നു.

സഹോദരിയുടെ ഈ തീരുമാനത്തെക്കുറിച്ച് വളരെ പക്വമായ നിലപാടാണ് നിഖില വിമലും സ്വീകരിച്ചത്. ‘‘36 വയസ്സുള്ള, ഉയർന്ന വിദ്യാഭ്യാസവും ചിന്താശേഷിയുമുള്ള ഒരു വ്യക്തിക്ക് സ്വന്തം ജീവിതം എങ്ങനെയായിരിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.

അച്ഛൻ ഒരു നക്സലൈറ്റായിരുന്നു, അതുകൊണ്ട് തന്നെ ഞങ്ങളുടേത് ഒരു സാധാരണ കുടുംബമല്ല. ഒരു നക്സലൈറ്റിന്റെ മകൾ എങ്ങനെ സന്യാസിയായി എന്ന ചോദ്യത്തിൽ അർഥമില്ല, വീട്ടുകാർക്ക് ഇല്ലാത്ത ആശ്ചര്യം എന്തിനാണ് നാട്ടുകാർക്ക്?’’ എന്നാണ് നിഖില വിമൽ അഭിമുഖത്തിൽ വ്യക്തമാക്കിയത്.

‘ഇത് പുതിയ ഇന്ത്യ, വീട്ടിൽ കയറുകയും ചെയ്യും, കൊല്ലുകയും ചെയ്യും’; ആകാംക്ഷ നിറച്ച് ‘ധുരന്ധർ 2’ ടീസർ

‘ഇത് പുതിയ ഇന്ത്യ, വീട്ടിൽ കയറുകയും ചെയ്യും, കൊല്ലുകയും ചെയ്യും’; ആകാംക്ഷ നിറച്ച് ‘ധുരന്ധർ 2’ ടീസർ

സോഷ്യൽ മീഡിയ നിറയെ ഇപ്പോൾ ആദിത്യ ധർ സംവിധാനം ചെയ്ത ‘ധുരന്ധർ’ സിനിമയെക്കുറിച്ചുള്ള ചർച്ചകളാണ്. ഒടിടി റിലീസിന് പിന്നാലെയാണ് ചിത്രം സിനിമാ പ്രേക്ഷകർക്കിടയിൽ വീണ്ടും ചർച്ചയായിരിക്കുന്നത്. ആ​ഗോളതലത്തിൽ 1300 കോടിയും ചിത്രം നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിന്റെ ടീസർ പുറത്തുവന്നിരിക്കുകയാണ്.

‘ധുരന്ധർ: ദ് റിവഞ്ച്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം മാർച്ച് 19 ന് തിയറ്ററുകളിലെത്തും. ആദ്യ ഭാഗത്തേക്കാൾ ഡാർക്കായിരിക്കും രണ്ടാം ഭാ​ഗമെന്നാണ് ടീസർ നൽകുന്ന സൂചന. ഏജന്റ് ജസ്‌കിരാത് സിങ് രംഗിയുടെ യാത്രയായിരിക്കും രണ്ടാം ഭാ​ഗത്തിൽ ഉണ്ടാവുക എന്നാണ് പുറത്തുവരുന്ന വിവരം.

ധുരന്ധർ പാർട്ട് 2 വിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് ജിയോ ഹോട്ട്സ്റ്റാർ ആണ്. രൺവീർ സിങ്, അക്ഷയ് ഖന്ന, ആർ മാധവൻ, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ, സാറ അർജുൻ, രാകേഷ് ബേദി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. സ്പൈ ത്രില്ലർ ഴോണറിലെത്തിയ ചിത്രം നെറ്റ്ഫ്ലിക്സിലാണ് സ്ട്രീം ചെയ്യുന്നത്.

ഹംസ അലി മസാരി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ രൺവീർ സിങ് എത്തിയത്. അതേസമയം ധുരന്ധർ ആദ്യ ഭാ​ഗം ഏറെ വിമർശനങ്ങൾക്കും വിധേയമായിരുന്നു. ധുരന്ധർ ഒരു പ്രൊപ്പ​ഗാണ്ട ചിത്രമാണെന്നായിരുന്നു സിനിമാ പ്രേക്ഷകർക്കിടയിൽ നിന്നുയർന്ന പ്രധാന വിമർശനം. എന്തായാലും രണ്ടാം ഭാ​ഗത്തിലൂടെ സംവിധായകൻ എന്തായിരിക്കും പറയാൻ പോകുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും.

തെലു​ങ്ക് പ്രേക്ഷകരുടെയും മനം കവർന്ന് അനശ്വര രാജൻ; ‘ചാമ്പ്യൻ’ ഒടിടിയിലേക്ക്

തെലു​ങ്ക് പ്രേക്ഷകരുടെയും മനം കവർന്ന് അനശ്വര രാജൻ; ‘ചാമ്പ്യൻ’ ഒടിടിയിലേക്ക്

അനശ്വര രാജൻ നായികയായി അരങ്ങേറ്റം കുറിച്ച തെലുങ്ക് ചിത്രമാണ് ചാമ്പ്യൻ. സ്പോർട്സ് ആക്ഷൻ ഡ്രാമ വിഭാ​ഗത്തിൽപ്പെടുന്ന ചിത്രം ക്രിസ്മസ് റിലീസായി ഡിസംബർ 25ന് ആണ് തിയറ്ററുകളിൽ എത്തിയത്. ആഗോളതലത്തില്‍ ചാമ്പ്യൻ നേടിയത് 17 കോടി രൂപയാണ്. ഇന്ത്യയില്‍ നിന്ന് മാത്രം 14.6 കോടി രൂപ ഗ്രോസ് നേടി. ഇപ്പോഴിതാ ചാമ്പ്യൻ ഒടിടി റിലീസിന് ഒരുങ്ങുകയാണെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.

നെറ്റ്ഫ്ലിക്സാണ് ചാമ്പ്യന്റെ ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ എന്നായിരിക്കും ചാമ്പ്യൻ സിനിമയുടെ ഒടിടി റിലീസ് എന്നത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. റോഷൻ ആണ് ചിത്രത്തിൽ അനശ്വര രാജന്റെ നായകനായി എത്തിയത്.
ദേശീയ അവാർഡ് ജേതാവായ പ്രദീപ് അദ്വൈതം ആണ് ചിത്രം സംവിധാനം ചെയ്തത്. സ്വപ്ന സിനിമാസ്, ആനന്ദി ആർട്ട് ക്രിയേഷൻസ്, കൺസെപ്റ്റ് ഫിലിംസ്, സീ സ്റ്റുഡിയോസ് എന്നിവർ സംയുക്തമായി നിർമിച്ച ചിത്രം കൂടിയാണിത്.

ശക്തമായ ഇച്ഛാശക്തിയുള്ള തീവ്ര ഫുട്ബോൾ കളിക്കാരനായാണ് റോഷൻ ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിലെ പാട്ടുകൾക്കും വൻ സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തിലെ അനശ്വരയുടെ പെർഫോമൻസിനും വൻ കയ്യടിയാണ് ലഭിച്ചത്.