‘നഷ്ടപ്പെട്ടത് എന്റെ ജീവിതം തന്നെ, എനിക്കൊന്ന് പൊട്ടിക്കരയണ്ടേ..?’; ട്രോളിയവരോട് ടിനി ടോം

‘നഷ്ടപ്പെട്ടത് എന്റെ ജീവിതം തന്നെ, എനിക്കൊന്ന് പൊട്ടിക്കരയണ്ടേ..?’; ട്രോളിയവരോട് ടിനി ടോം

സലിം കുമാറിന്റെ ചിതയ്ക്ക് അരികില്‍ നിന്ന് പൊട്ടിക്കരയുന്ന ടിനി ടോമിന്റെ വിഡിയോ വൈറലായിരുന്നു. സലിം കുമാറും ടിനി ടോമും തമ്മിലുള്ള അടുപ്പം അറിയുന്നവര്‍ക്ക് ആ കണ്ണീര്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ചിലര്‍ ടിനിയെ അതിന്റെ പേരില്‍ ട്രോളുകയും വിമര്‍ശിക്കുകയും ചെയ്തു.

തന്നെ ട്രോളിയവര്‍ക്ക് മറുപടി നല്‍കുകയാണ് ടിനി ടോം. തങ്ങള്‍ക്കിടയിലുള്ളത് 30 വര്‍ഷത്തെ ചരിത്രമാണെന്നാണ് ടിനി ടോം പറയുന്നത്. അമ്മയിലെ പ്രതിസന്ധികളില്‍ തനിക്ക് വേണ്ടി സംസാരിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു അദ്ദേഹമെന്നും ടിനി പറയുന്നു. പറവൂരില്‍ സംഘടിപ്പിച്ച സലിം കുമാര്‍ അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ടിനി. ആ വാക്കുകളിലേക്ക്:

അദ്ദേഹത്തെ ചിതയിലേക്ക് വെക്കുമ്പോള്‍ പിടിച്ചു നില്‍ക്കാനാകാതെ, നാദിര്‍ഷിക്കയുടെ അടുത്ത് നിന്ന് ഞാന്‍ കരഞ്ഞപ്പോള്‍ പലരും ട്രോളി. എന്താണ് ഞാനും സലിയപ്പനും തമ്മിലുള്ള ബന്ധമെന്ന് വളരെ അടുത്തറിയുന്നവര്‍ വേദിയിലുണ്ട്. സലിയപ്പനോളം എനിക്ക് അടുപ്പമുള്ളവരാണ് കെഎസ് പ്രസാദും ഡയാന സില്‍വസ്റ്ററും പ്രിയങ്കയും നാദിര്‍ഷയും ഷാജോണുമൊക്കെ. ഈ പറഞ്ഞവരെയൊക്കെ പരിചയപ്പെടും മുമ്പേ ഞാന്‍ പരിചയപ്പെട്ടയാളാണ് സലിയപ്പന്‍.

ഒന്നാമത് ഞാന്‍ പുത്തന്‍വേലിക്കാരനാണ്. അദ്ദേഹം കോളേജില്‍ എന്നേക്കാള്‍ പ്രായമുണ്ടെങ്കിലും ജൂനിയര്‍ ആയിട്ടാണ് വന്നത്. ജോലി എടുത്ത ശേഷമാണ് പഠിക്കാന്‍ വന്നത്. വന്ന ഉടനെ തന്നെ ഞങ്ങള്‍ക്കിടയിലൊരു ആത്മബന്ധമുണ്ടായി. ഒന്ന് മിമിക്രിക്കാരന്‍ എന്ന നിലയില്‍, പിന്നെ ഞാന്‍ മഹാരാജാസിലെ ശക്തനായ, മുഴുവന്‍ സമയ കെഎസ്‌യു പ്രവര്‍ത്തകനായിരുന്നു. വൈകുന്നേരങ്ങളില്‍ എന്റെ അടുത്ത് വന്നിരിക്കും. മഹാരാജാസിന്റെ മുമ്പിലെ ബെഞ്ചില്‍. മറ്റ് പരിപാടികള്‍ കഴിഞ്ഞേ അദ്ദേഹം കോളേജിലെത്താറുള്ളൂ. അവിടെ ഇരുന്ന്, ആ ബീഡിയുടെ മണത്തില്‍ ഒരുപാട് കാര്യങ്ങള്‍, രാഷ്ട്രീയത്തെക്കുറിച്ചും മിമിക്രിയെക്കുറിച്ചുമൊക്കെ സംസാരിക്കുമായിരുന്നു.

പിന്നീട് യൂണിവേഴ്‌സിറ്റി മത്സരത്തില്‍ മിമിക്രിയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത് ഞാനും പക്രുവും സലിം കുമാറുമാണ്. അതിന് ശേഷം അദ്ദേഹം നാദിര്‍ഷിക്കയുടെ ട്രൂപ്പിലേക്ക് പോയി. പിന്നീട് എന്നെ നാദിര്‍ഷിക്ക മിനിസ്‌ക്രീനിന് പരിചയപ്പെടുത്തി. ശേഷം ഡയാന സില്‍വസ്റ്ററിന്റെ സിനിമാലയില്‍ ഞാന്‍ ഭാഗമായി. സലിം കുമാര്‍ അവതരിപ്പിച്ച സലാം സലിമില്‍ ഞാന്‍ ആയിരുന്നു ഫസ്റ്റ് അസിസ്റ്റന്റും കോര്‍ഡിനേറ്ററും. ചെയ്ത എല്ലാ പരിപാടികളും സൂപ്പര്‍ ഹിറ്റായിരുന്നു.

അതിന് ശേഷം സിനിമയിലെത്തി. സിനിമയില്‍ അധികം ഒരുമിച്ചില്ലെങ്കിലും എല്ലാ ആഴ്ചയും വിളിച്ച് ഒരുപാട് സംസാരിക്കുമായിരുന്നു. എന്റെ ജീവിതത്തിന്റെ ഒരു ഏടാണ്, എന്റെ ജീവിതം തന്നെയാണ് എനിക്ക് നഷ്ടമായത്. ഓരോ ആഴ്ചയും ഓരോ കാര്യങ്ങളും. അവസാനം എന്നോട് പറഞ്ഞ കോമഡി രേഖപ്പെടുത്താത്ത കോമഡിയാണ്.

ഞാന്‍ ഔഷധസസ്യങ്ങള്‍ കൃഷി ചെയ്യുന്നുണ്ട് വീട്ടില്‍. എന്നെ വിളിച്ച് അതേക്കുറിച്ച് ചോദിച്ചു. എന്തിനാണ് എന്ന് ചോദിച്ചു. ഇപ്പോഴത്തെ കുട്ടികള്‍ക്ക് ഇതൊന്നും അറിയില്ല. തലവേദനയും വയറുവേദനയുമൊക്കെ ഇത് കഴിച്ചാല്‍ മാറുമെന്ന് ഞാന്‍ പറഞ്ഞു. ഇത് എങ്ങനെയാണ് എന്ന് ചോദിച്ചു. ഒരു ഒന്നൊന്നര വര്‍ഷം വേണ്ടി വരും വളര്‍ത്തിയെടുക്കാന്‍ എന്ന് ഞാന്‍ പറഞ്ഞു. ഓ ഒന്നൊര വര്‍ഷം വേണ്ടി വരുമല്ലേ നിന്റെ വയറുവേദനയും തലവേദനയും മാറാന്‍? അതിലും ബേധം നിനക്കൊരു മെഡിക്കല്‍ ഷോപ്പ് തുടങ്ങുന്നതല്ലേ, ഇന്ന് തന്നെ കഴിക്കാമല്ലോ എന്നായിരുന്നു മറുപടി.

അതിനേക്കാളൊക്കെ എന്നെ ദുഖിപ്പിച്ച മറ്റൊരു സംഭവമുണ്ട്. അടുത്ത ആഴ്ചയാണ് അമ്മയുടെ ജനറല്‍ ബോഡി. എനിക്ക് വേണ്ടി ശക്തമായി സംസാരിക്കുന്ന കാര്യങ്ങള്‍ നോട്ട് ചെയ്ത് വച്ച് വരാനാരിക്കുകയായിരുന്നു അദ്ദേഹം. എന്റെ ചിറകാണ് ഒടിഞ്ഞു പോയത്. അമ്മയിലെ പല അംഗങ്ങളോടും വിളിച്ച് ചോദിച്ച് കാര്യങ്ങള്‍ മനസിലാക്കി എനിക്ക് സംസാരിക്കാന്‍ റെഡിയാവുകയായിരുന്നു. പ്രസിഡന്റിനോട് വരെ പറഞ്ഞിരുന്നു. അതല്ല എന്റെ നഷ്ടം. എന്ത് പ്രശ്‌നമുണ്ടെങ്കിലും എന്നെ വിളിച്ച് അതിനൊരു കണ്‍ക്ലൂഷന്‍ പറഞ്ഞ് തരുന്ന രണ്ടു പേരുണ്ടായിരുന്നു. ഒന്ന് സംവിധായകന്‍ സിദ്ധീഖ് ഇക്കയായിരുന്നു. അദ്ദേഹം മരിച്ചുപോയി. പിന്നീട് സലിം കുമാറാണ്. ഇനി ഞാന്‍ ആരോട് ചോദിക്കും? ഒരാളില്ലാതായിപ്പോയി.

ആ സലിയപ്പനെ അറിയാവുന്ന ആള്‍ക്കാര്‍ ഉണ്ട്. ഡയാനയെ ആദ്യമായി കാണാന്‍ പോയത് ഞാനും സലിയപ്പനുമാണ്. പത്ത് മുപ്പത് വര്‍ഷത്തെ ചരിത്രമാണ്. അതാണ് ഞാന്‍ പൊട്ടിക്കരഞ്ഞത്. കാരണം എന്റെ ജീവിതം തന്നെയാണ് എനിക്ക് നഷ്ടമായത്. പലരും ട്രോളിയിട്ടുണ്ടാകും, പക്ഷെ ചിലര്‍ പിന്തുണച്ചു. കരയാനെങ്കിലും സ്വാതന്ത്ര്യം വേണ്ടേ? മാറി നിന്ന് കരയുന്നതാണ്. എനിക്കൊന്ന് പൊട്ടിക്കരയണ്ടേ? ഒരു സുഹൃത്തിനെ സ്‌നേഹിക്കുന്നതിനേക്കാള്‍ വലിയ സ്‌നേഹമില്ലെന്ന് ബൈബിളില്‍ പറയുന്നു. ഞാന്‍ അത്രയും സ്‌നേഹിച്ചിട്ടുണ്ട്. എന്നേയും സ്‌നേഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അവസാനത്തെ അഭിമുഖത്തിലും ഞാന്‍ പോയിരുന്നു. അദ്ദേഹമായിരുന്നില്ല, വേറൊരു ആളാണ് എന്നെ വിളിച്ചത്. അറിഞ്ഞെത്തുന്നവരാടാ സുഹൃത്തുക്കള്‍. പലരേയും വിളിച്ചു. പക്ഷെ നീ മാത്രമാണ് വന്നതെന്ന് പറഞ്ഞു. സലിയപ്പന്‍ ഞങ്ങളുടെ ഓര്‍മകളിലുണ്ടാകും.

ഇനി കെ കരുണാകരൻ വല്ലതും ആണോ! പ്രമുഖ രാഷ്ട്രീയ നേതാവായി വിജയരാഘവൻ; ‘അനന്തൻ കാടി’ലെ കാരക്ടർ ലുക്ക് പുറത്ത്

ഇനി കെ കരുണാകരൻ വല്ലതും ആണോ! പ്രമുഖ രാഷ്ട്രീയ നേതാവായി വിജയരാഘവൻ; ‘അനന്തൻ കാടി’ലെ കാരക്ടർ ലുക്ക് പുറത്ത്

പ്രേക്ഷക – നിരൂപക ശ്രദ്ധ നേടിയ ‘ടിയാൻ’ എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയുന്ന മലയാള ചിത്രം ‘അനന്തൻ കാട്’ എന്ന ചിത്രത്തിലെ വിജയരാഘവന്റെ കാരക്ടർ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ കെ കെ മേനോൻ എന്ന ശക്തമായ കഥാപാത്രമായാണ് താരം എത്തുന്നത്. വലിയ ജനകീയ പിന്തുണയുള്ള ശക്തനായ രാഷ്ട്രീയ നേതാവായാണ് താരത്തിൻ്റെ കഥാപാത്രം.

ആകാംക്ഷ നിറയ്ക്കുന്ന രംഗങ്ങളുമായാണ് അടുത്തിടെ സിനിമയുടെ ടീസർ എത്തിയിരുന്നത്. ജൂൺ 25 -നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. ആര്യ നായകനായെത്തുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് ഒരുമിക്കുന്നത്. മികവുറ്റ ദൃശ്യ വിരുന്നായിരിക്കും ചിത്രമെന്നാണ് ലഭിക്കുന്ന സൂചനകൾ. തമിഴ് സംസാരിക്കുന്ന കഥാപാത്രമായിട്ടാണ് ആര്യ ചിത്രത്തിൽ എത്തുന്നത്.

വൻ വിജയമായി മാറിയ ‘മാർക്ക് ആന്‍റണി’ക്ക് ശേഷം മിനിസ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമിക്കുന്ന പതിനാലാമത്തെ ചിത്രവുമാണിത്. ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം അവതരിപ്പിക്കുന്നത്. ‘കാന്താര’യുടെ രണ്ട് ഭാഗങ്ങളുടേയും സംഗീത സംവിധായകനായ ബി. അജനീഷ് ലോക്നാഥ് ആദ്യമായി മലയാളത്തിലെത്തുന്ന സിനിമ കൂടിയാണിത് എന്ന പ്രത്യേകതയുമുണ്ട്.

ഇന്ദ്രൻസ്, മുരളി ഗോപി, ‘പുഷ്പ’ സിനിമയിലൂടെ ശ്രദ്ധേയനായ സുനിൽ, അപ്പാനി ശരത്, നിഖില വിമൽ, ദേവ്‌ മോഹൻ, സാഗർ സൂര്യ, റെജീന കാസാൻഡ്ര, ശാന്തി ബാലചന്ദ്രൻ, അജയ്, കന്നഡ താരം അച്യുത് കുമാർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

മലയാളത്തിലും തമിഴിലുമായി ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം ‘അനന്തൻ കാടി’ൽ ഒട്ടേറെ അന്യഭാഷ താരങ്ങളും ഒരുമിക്കുന്നുണ്ട്. ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറിയ ചിത്രത്തിന്‍റെ ടീസർ അന്യായ മേക്കിംഗുമായി മികച്ചൊരു ദൃശ്യവിരുന്നായിരിക്കും ചിത്രമെന്ന് അടിവരയിടുന്നതായിരുന്നു.

പൊട്ടിച്ചിരിയും മാഞ്ഞു… നടൻ സലിം കുമാർ വിട വാങ്ങി

പൊട്ടിച്ചിരിയും മാഞ്ഞു… നടൻ സലിം കുമാർ വിട വാങ്ങി

കൊച്ചി: നടൻ സലിം കുമാർ അന്തരിച്ചു. 56 വയസായിരുന്നു. അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ആരോ​ഗ്യസ്ഥിതി മോശമായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഡോക്ടർമാരുടെ വി​ദ​ഗ്ധസംഘം പരിശോധന തുടരുന്നുണ്ടായിരുന്നു. രാത്രിയോടെയാണ് മരണം.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവിധ ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് നടൻ ചികിത്സയിലായിരുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കരൾ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് താരം കടുത്ത വെല്ലുവിളികൾ നേരിട്ടിരുന്നു.

തനിക്ക് ലിവര്‍ സിറോസിസ് എന്ന രോഗം വന്നത് മദ്യപാനം കൊണ്ടല്ലെന്നും അത് പാരമ്പര്യമായി കിട്ടിയ അസുഖമായിരുന്നുവെന്നും ആണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഒരു ചായ പോലും കുടിക്കാത്ത തന്റെ സഹോദരനും ഇതേ അസുഖമായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

രോഗാവസ്ഥയിലായിരുന്ന കാലയളവിൽ വ്യാജ വൈദ്യന്മാരുടെ ചികിത്സകൾ തേടേണ്ടി വന്നതും, അത് ആരോഗ്യസ്ഥിതി കൂടുതൽ വഷളാക്കിയതും താരം തന്നെ മുൻപ് പരസ്യമായി വെളിപ്പെടുത്തിയിരുന്നു. ആ കാലഘട്ടത്തിൽ കടുത്ത ഒറ്റപ്പെടലും പ്രതിസന്ധികളും താൻ നേരിട്ടിട്ടുണ്ടെന്നും സലിംകുമാർ നേരത്തെ പങ്കുവെച്ചിരുന്നു.

പൊലീസായി പാർവതി തിരുവോത്ത്, ഒപ്പം മാത്യു തോമസും പാർഥിപനും; ‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ പാക്ക്അപ്പായി

പൊലീസായി പാർവതി തിരുവോത്ത്, ഒപ്പം മാത്യു തോമസും പാർഥിപനും; ‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ പാക്ക്അപ്പായി

പാർവതി തിരുവോത്ത് പൊലീസ് ഉദ്യോ​ഗസ്ഥയായി എത്തുന്ന ചിത്രം പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ പാക്ക്അപ്പായി. പ്രകാശൻ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷഹദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൂർണമായും ഇൻവസ്റ്റിഗേറ്റീവ് ഗണത്തിൽപ്പെടുന്ന ചിത്രം ഭർത്താവിന്റെ മരണ ശേഷം ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കുന്ന വനിത കോൺസ്റ്റബിളിന്റെ ഔദ്യോഗിക ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് പ്രമേയമാക്കുന്നത്.

പാർവതിയ്ക്കൊപ്പം വിജയരാഘവൻ, സായ് കുമാർ, മാത്യു തോമസ്, വിനയ് ഫോർട്ട്, അസീസ് നെടുമങ്ങാട്, സിദ്ദാർഥ് ഭരതൻ, ഉണ്ണി മായ പ്രസാദ്, ജയശ്രീ, നിയാസ് ബക്കർ, സിറാജ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. പ്രശസ്ത തമിഴ് നടൻ പാർഥിപനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

രചന – പി എസ് സുബ്രഹ്മണ്യം, വിജേഷ് തോട്ടുങ്കൽ, സംഗീതം – മുജീബ് മജീദ്, ഛായാഗ്രഹണം – റോബി രാജ്. എഡിറ്റിങ് – ചമൻ ചാക്കോ, കലാസംവിധാനം – മഹേഷ് മോഹൻ, മേക്കപ്പ് – അമൽ, കോസ്റ്റ്യൂം ഡിസൈൻ -സമീറ സനീഷ്, ലൈൻ പ്രൊഡ്യൂസർ – ദീപക്, പ്രൊഡക്ഷൻ മാനേജർ – എൽദോ ജോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഫഹദ് (അപ്പു) പ്രൊഡക്ഷൻ കൺട്രോളർ – സനൂപ് ചങ്ങനാശേരി. ഐക്കൺസ് ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ അർജുൻ സെൽവയാണ് നിർമ്മാണം. വിതരണം. സെൻട്രൽ പിക്ചേഴ്സ്, പിആർഒ വാഴൂർ ജോസ്.

യൂത്തിന്റെ പൾസറിഞ്ഞ വിപ്ലവകരമായ കലാമുന്നേറ്റം ഡെയിഞ്ചറസ് വൈബ് റിലീസിന് ഒരുങ്ങുന്നു

യൂത്തിന്റെ പൾസറിഞ്ഞ വിപ്ലവകരമായ കലാമുന്നേറ്റം ഡെയിഞ്ചറസ് വൈബ് റിലീസിന് ഒരുങ്ങുന്നു

ഫൈസൽ ഹുസൈൻ കഥ എഴുതി സംവിധാനം ചെയ്യുന്ന സസ്പെൻസ് ത്രില്ലർ ചിത്രം “ഡെയിഞ്ചറസ് വൈബ്” റിലീസിനൊരുങ്ങുന്നു. അപ്പുണ്ണി ശശിയും ജയരാജ് കോഴിക്കോടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഹിറ്റ് മീഡിയ ക്രിയേറ്റീവ് ഫാക്ടറിയുടെ ബാനറിലാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

ലഹരി മാഫിയക്കെതിരെ പോലീസ് ഓഫീസർ സഹദേവൻ നടത്തുന്ന പോരാട്ടവും അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സസ്പെൻസ് ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ ഫൈസൽ ഹുസൈനും റിയാസ് പെരുമ്പടവുമാണ്.

സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയരായ അൻഷി, പാണാലി ജുനൈസ്, അർഷദ്, ഹരിത്ത് വിജയകൃഷ്ണൻ, ഇന്ദിര കെ.കെ എന്നിവർ ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൂടാതെ അശോകൻ വളയം, അൻസാർ, വിവേക്, സലാം ലെൻസ് വ്യൂ, മുരളി, എട്ടുകാലി മൂസ, അക്കു പുളിക്കൽ, സുഹാസ് ലാംഡ എന്നിവരടങ്ങുന്ന നൂറിലധികം കലാകാരന്മാരും ചിത്രത്തിന്റെ ഭാഗമാകുന്നു.

കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ചിത്രം പിന്നീട് സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോളേജുകളിലും പ്രത്യേക പ്രദർശനങ്ങളിലേക്കും എത്തും. ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് പ്രബീഷ് ലിൻസിയാണ്. ചിത്രസംയോജനം നിർവഹിക്കുന്നത് സംവിധായകൻ ഫൈസൽ ഹുസൈൻ. നെവിൽ ജോർജ്ജിൻ്റെ വരികൾക്ക് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് സിമ്പു സുകുമാരൻ ആണ്.

അസോസിയേറ്റ് ക്യാമറയായി ഷബീർ ഖാൻ, സഹസംവിധാനത്തിൽ സഞ്ജു ഫിലിപ്പ്, കലാസംവിധാനത്തിൽ ലോറൻസ് ജോർജ് എന്നിവരും പ്രവർത്തിക്കുന്നു. ഡെയിഞ്ചറസ് വൈബ് ജൂൺ ആദ്യവാരം തിയേറ്ററുകളിൽ എത്തും.

‘ദൃശ്യം 3’ കണ്ട് കണ്ണ് നിറഞ്ഞ് ലാലേട്ടന്‍; ചിത്രം സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് പോസ്റ്റ്

‘ദൃശ്യം 3’ കണ്ട് കണ്ണ് നിറഞ്ഞ് ലാലേട്ടന്‍; ചിത്രം സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് പോസ്റ്റ്

കാത്തിരിപ്പിനൊടുവില്‍ ദൃശ്യം 3 പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ത്യന്‍ സിനിമാ ലോകം ഒന്നാകെ ഉറ്റുനോക്കുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രതീക്ഷയോടെയാണ് ദൃശ്യം 3 തിയേറ്ററിലേക്ക് എത്തിയത്. ആദ്യ ഷോകള്‍ കഴിയുമ്പോഴേക്കും ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

എറണാകുളം കവിത തിയേറ്ററില്‍ ആരാധകര്‍ക്കൊപ്പം ചിത്രം കാണാന്‍ മോഹന്‍ലാലുമുണ്ടായിരുന്നു. ആരാധകര്‍ക്കൊപ്പം കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുകയും ചെയ്തു മോഹന്‍ലാല്‍. ചിത്രം കണ്ടു കഴിഞ്ഞപ്പോഴേക്കും കണ്ണീരണിയുന്ന മോഹന്‍ലാലിന്റെ വിഡിയോയും വൈറലായി മാറിയിരുന്നു. പിന്നാലെ ചിത്രം സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറയുകയും ചെയ്തു മോഹന്‍ലാല്‍.

‘ദൃശ്യം 3 വളരെയധികം സ്‌നേഹത്തോടെയും, ആവേശത്തോടെയും, നിര്‍മ്മിച്ച സിനിമയാണ്. നിങ്ങളുടെ പ്രതികരണങ്ങളിലൂടെ തിരികെ ലഭിക്കുന്ന ആ സ്‌നേഹം ഹൃദയസ്പര്‍ശിയാണ്. നിങ്ങളുടെ നിരൂപണങ്ങളും, വാക്കുകളും, നിങ്ങള്‍ പങ്കുവച്ച വികാരങ്ങളും ഏതൊരു കണക്കിനേക്കാളും എനിക്ക് വിലപ്പെട്ടതാണ്. സിനിമ കണ്ടതിനും, സിനിമയുടെ ഓരോ നിമിഷവും അനുഭവിച്ചതിനും, ജോര്‍ജുകുട്ടിയെയും കുടുംബത്തെയും സ്വന്തമായി സ്വീകരിച്ചതിനും വളരെ നന്ദി’ എന്നാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ സൂപ്പര്‍ ഹിറ്റ് പരമ്പരയാണ് ദൃശ്യം. ആദ്യ രണ്ട് ഭാഗങ്ങളും വലിയ ഹിറ്റുകളായിരുന്നു. അതുകൊണ്ട് തന്നെ മൂന്നാം ഭാഗത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. പ്രതീക്ഷിച്ചത് പോലെ തന്നൊരു ചിത്രമാണ് ജീത്തു ഇത്തവണയും ഒരുക്കിയിരിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.