ബിജു മേനോന്‍ അനൂപിന് 15 ലക്ഷം നല്‍കണം; നഷ്ടം നികത്തിയില്ലെങ്കില്‍ സഹകരിക്കില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

ബിജു മേനോന്‍ അനൂപിന് 15 ലക്ഷം നല്‍കണം; നഷ്ടം നികത്തിയില്ലെങ്കില്‍ സഹകരിക്കില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

നടന്‍ ബിജു മേനോനെതിരായ നിര്‍മാതാവ് അനൂപ് കണ്ണന്റെ പരാതിയില്‍ നിലപാട് വ്യക്തമാക്കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. ബിജു മേനോന്‍ അനൂപ് കണ്ണന് 15 ലക്ഷം രൂപ നല്‍കണമെന്നാണ് നിര്‍മാതാക്കളുടെ സംഘടനയുടെ അറിയിപ്പ്. ഈ തുക ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിക്കുന്ന ചിത്രത്തിലെ ബിജു മേനോന്റെ പ്രതിഫലത്തില്‍ നിന്നും ഈടാക്കാനാണ് തീരുമാനം.

അതേസമയം നഷ്ടം നികത്താന്‍ ബിജു മേനോന്‍ തയ്യാറായില്ലെങ്കില്‍ ഭാവിയില്‍ സഹകരിക്കില്ലെന്നും നിര്‍മാതാക്കളുടെ സംഘടന അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കത്ത് ബിജു മേനോന് നല്‍കിയെന്നാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ അറിയിച്ചത്.
ബിജു മേനോന്‍ നായകനായ നടന്ന സംഭവം എന്ന സിനിമയുടെ നിര്‍മാതാവാണ് അനൂപ് കണ്ണന്‍. ഈ ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി 10 ദിവസം നല്‍കാമെന്ന കരാറില്‍ ബിജു മേനോന്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ രണ്ടര മണിക്കൂര്‍ മാത്രമാണ് താരം നല്‍കിയത്. ഇതോടെ തനിക്ക് 25 ലക്ഷം രൂപ നഷ്ടമായെന്നാണ് അനൂപ് കണ്ണന്‍ നിര്‍മാതാക്കളുടെ സംഘടനയ്ക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞത്.

നേരത്തെ സംവിധായകനും നിര്‍മാതാവുമായ ബി ഉണ്ണികൃഷ്ണനാണ് ബിജു മേനോന്റെ പേര് പരസ്യമായി ഉന്നയിച്ചത്. ബിജു മേനോന്‍ കാരണം ഒരു നിര്‍മാതാവിന് 25 ലക്ഷം രൂപ നഷ്ടമായെന്നാണ് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞത്. പിന്നാലെയാണ് അനൂപും രംഗത്തെത്തിയത്. ബിജു മേനോനേയും അദ്ദേഹത്തിന്റെ മാനേജരേയും ബന്ധപ്പെടാന്‍ താന്‍ ഒരുപാട് ശ്രമിച്ചുവെങ്കിലും പ്രതികരിക്കാന്‍ തയ്യാറായില്ലെന്നും അനൂപ് പറഞ്ഞിരുന്നു.

കേരള കുംഭമേളയിൽ നിറഞ്ഞ് നടി നിഖില വിമലിന്റെ സഹോദരി; വൈറലായി ചിത്രം

കേരള കുംഭമേളയിൽ നിറഞ്ഞ് നടി നിഖില വിമലിന്റെ സഹോദരി; വൈറലായി ചിത്രം

നടി നിഖില വിമലിന്റെ സഹോദരി അഖില വിമൽ സന്യാസം സ്വീകരിച്ചത് വാർത്തയായി മാറിയിരുന്നു. അവന്തിക ഭാരതി എന്നാണ് സന്യാസം സ്വീകരിച്ചതിന് ശേഷമുള്ള അഖിലയുടെ പേര്. ഇപ്പോഴിതാ ഭാരതപ്പുഴയുടെ തീരത്ത് നടന്ന കേരള കുംഭമേളയിൽ ശ്രദ്ധാ കേന്ദ്രമായിരിക്കുകയാണ് അവന്തിക ഭാരതി.

മഹാമണ്ഡലേശ്വർ സ്വാമി ആനന്ദ വനം ഭാരതി, യോഗി അഭിനവ ബാലാനന്ദ ഭൈരവ എന്നിവർക്കൊപ്പം ദക്ഷിണേന്ത്യയുടെ കുംഭമേളയായി മാറിയ മഹാമാഘ ഉത്സവത്തിന് ചുക്കാൻ പിടിച്ചതും അവന്തികയായിരുന്നു. ജുനാ പീഠാധീശ്വർ ആചാര്യ മഹാമണ്ഡലേശ്വർ സ്വാമി അവധേശാനന്ദ ഗിരി മഹാരാജിൽ നിന്നാണ് അഖില സന്യാസ ദീക്ഷ സ്വീകരിച്ചത്.

അഖിലയുടെ സന്യാസത്തിലേക്കുള്ള യാത്രയെക്കുറിച്ച് വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ മുൻപ് ചർച്ചകൾ നടന്നിരുന്നു. അന്ന് ഈ അന്വേഷണങ്ങൾക്ക് മറുപടിയായി അഖിലയുടെ ഗുരു അഭിനവ ബാലാനന്ദഭൈരവ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. തന്റെ ശിഷ്യ അഖില സന്യാസ ദീക്ഷയിലൂടെ അവന്തിക ഭാരതി എന്ന നാമത്തിലേക്ക് മാറിയതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു. ലോകം കാണാനും യാത്ര ചെയ്യാനും ഇഷ്ടപ്പെട്ടിരുന്ന അഖില, കൃത്യമായ ബോധ്യത്തോടെയും ആത്മീയ ചിന്തയോടെയുമാണ് ഈ വഴി തിരഞ്ഞെടുത്തതെന്ന് സന്യാസ വേഷത്തിലുള്ള ചിത്രങ്ങൾ മുൻപ് വൈറലായപ്പോൾ തന്നെ വ്യക്തമായിരുന്നു.

സഹോദരിയുടെ ഈ തീരുമാനത്തെക്കുറിച്ച് വളരെ പക്വമായ നിലപാടാണ് നിഖില വിമലും സ്വീകരിച്ചത്. ‘‘36 വയസ്സുള്ള, ഉയർന്ന വിദ്യാഭ്യാസവും ചിന്താശേഷിയുമുള്ള ഒരു വ്യക്തിക്ക് സ്വന്തം ജീവിതം എങ്ങനെയായിരിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.

അച്ഛൻ ഒരു നക്സലൈറ്റായിരുന്നു, അതുകൊണ്ട് തന്നെ ഞങ്ങളുടേത് ഒരു സാധാരണ കുടുംബമല്ല. ഒരു നക്സലൈറ്റിന്റെ മകൾ എങ്ങനെ സന്യാസിയായി എന്ന ചോദ്യത്തിൽ അർഥമില്ല, വീട്ടുകാർക്ക് ഇല്ലാത്ത ആശ്ചര്യം എന്തിനാണ് നാട്ടുകാർക്ക്?’’ എന്നാണ് നിഖില വിമൽ അഭിമുഖത്തിൽ വ്യക്തമാക്കിയത്.

‘ഇത് പുതിയ ഇന്ത്യ, വീട്ടിൽ കയറുകയും ചെയ്യും, കൊല്ലുകയും ചെയ്യും’; ആകാംക്ഷ നിറച്ച് ‘ധുരന്ധർ 2’ ടീസർ

‘ഇത് പുതിയ ഇന്ത്യ, വീട്ടിൽ കയറുകയും ചെയ്യും, കൊല്ലുകയും ചെയ്യും’; ആകാംക്ഷ നിറച്ച് ‘ധുരന്ധർ 2’ ടീസർ

സോഷ്യൽ മീഡിയ നിറയെ ഇപ്പോൾ ആദിത്യ ധർ സംവിധാനം ചെയ്ത ‘ധുരന്ധർ’ സിനിമയെക്കുറിച്ചുള്ള ചർച്ചകളാണ്. ഒടിടി റിലീസിന് പിന്നാലെയാണ് ചിത്രം സിനിമാ പ്രേക്ഷകർക്കിടയിൽ വീണ്ടും ചർച്ചയായിരിക്കുന്നത്. ആ​ഗോളതലത്തിൽ 1300 കോടിയും ചിത്രം നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിന്റെ ടീസർ പുറത്തുവന്നിരിക്കുകയാണ്.

‘ധുരന്ധർ: ദ് റിവഞ്ച്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം മാർച്ച് 19 ന് തിയറ്ററുകളിലെത്തും. ആദ്യ ഭാഗത്തേക്കാൾ ഡാർക്കായിരിക്കും രണ്ടാം ഭാ​ഗമെന്നാണ് ടീസർ നൽകുന്ന സൂചന. ഏജന്റ് ജസ്‌കിരാത് സിങ് രംഗിയുടെ യാത്രയായിരിക്കും രണ്ടാം ഭാ​ഗത്തിൽ ഉണ്ടാവുക എന്നാണ് പുറത്തുവരുന്ന വിവരം.

ധുരന്ധർ പാർട്ട് 2 വിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് ജിയോ ഹോട്ട്സ്റ്റാർ ആണ്. രൺവീർ സിങ്, അക്ഷയ് ഖന്ന, ആർ മാധവൻ, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ, സാറ അർജുൻ, രാകേഷ് ബേദി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. സ്പൈ ത്രില്ലർ ഴോണറിലെത്തിയ ചിത്രം നെറ്റ്ഫ്ലിക്സിലാണ് സ്ട്രീം ചെയ്യുന്നത്.

ഹംസ അലി മസാരി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ രൺവീർ സിങ് എത്തിയത്. അതേസമയം ധുരന്ധർ ആദ്യ ഭാ​ഗം ഏറെ വിമർശനങ്ങൾക്കും വിധേയമായിരുന്നു. ധുരന്ധർ ഒരു പ്രൊപ്പ​ഗാണ്ട ചിത്രമാണെന്നായിരുന്നു സിനിമാ പ്രേക്ഷകർക്കിടയിൽ നിന്നുയർന്ന പ്രധാന വിമർശനം. എന്തായാലും രണ്ടാം ഭാ​ഗത്തിലൂടെ സംവിധായകൻ എന്തായിരിക്കും പറയാൻ പോകുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും.

തെലു​ങ്ക് പ്രേക്ഷകരുടെയും മനം കവർന്ന് അനശ്വര രാജൻ; ‘ചാമ്പ്യൻ’ ഒടിടിയിലേക്ക്

തെലു​ങ്ക് പ്രേക്ഷകരുടെയും മനം കവർന്ന് അനശ്വര രാജൻ; ‘ചാമ്പ്യൻ’ ഒടിടിയിലേക്ക്

അനശ്വര രാജൻ നായികയായി അരങ്ങേറ്റം കുറിച്ച തെലുങ്ക് ചിത്രമാണ് ചാമ്പ്യൻ. സ്പോർട്സ് ആക്ഷൻ ഡ്രാമ വിഭാ​ഗത്തിൽപ്പെടുന്ന ചിത്രം ക്രിസ്മസ് റിലീസായി ഡിസംബർ 25ന് ആണ് തിയറ്ററുകളിൽ എത്തിയത്. ആഗോളതലത്തില്‍ ചാമ്പ്യൻ നേടിയത് 17 കോടി രൂപയാണ്. ഇന്ത്യയില്‍ നിന്ന് മാത്രം 14.6 കോടി രൂപ ഗ്രോസ് നേടി. ഇപ്പോഴിതാ ചാമ്പ്യൻ ഒടിടി റിലീസിന് ഒരുങ്ങുകയാണെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.

നെറ്റ്ഫ്ലിക്സാണ് ചാമ്പ്യന്റെ ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ എന്നായിരിക്കും ചാമ്പ്യൻ സിനിമയുടെ ഒടിടി റിലീസ് എന്നത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. റോഷൻ ആണ് ചിത്രത്തിൽ അനശ്വര രാജന്റെ നായകനായി എത്തിയത്.
ദേശീയ അവാർഡ് ജേതാവായ പ്രദീപ് അദ്വൈതം ആണ് ചിത്രം സംവിധാനം ചെയ്തത്. സ്വപ്ന സിനിമാസ്, ആനന്ദി ആർട്ട് ക്രിയേഷൻസ്, കൺസെപ്റ്റ് ഫിലിംസ്, സീ സ്റ്റുഡിയോസ് എന്നിവർ സംയുക്തമായി നിർമിച്ച ചിത്രം കൂടിയാണിത്.

ശക്തമായ ഇച്ഛാശക്തിയുള്ള തീവ്ര ഫുട്ബോൾ കളിക്കാരനായാണ് റോഷൻ ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിലെ പാട്ടുകൾക്കും വൻ സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തിലെ അനശ്വരയുടെ പെർഫോമൻസിനും വൻ കയ്യടിയാണ് ലഭിച്ചത്.

ഇനി കാത്തിരിപ്പ് വേണ്ട; മമ്മൂട്ടിയുടെ ‘കളങ്കാവൽ’ ഒടിടി റിലീസ് തീയതി പുറത്ത്

ഇനി കാത്തിരിപ്പ് വേണ്ട; മമ്മൂട്ടിയുടെ ‘കളങ്കാവൽ’ ഒടിടി റിലീസ് തീയതി പുറത്ത്

മമ്മൂട്ടിയ്ക്കൊപ്പം വിനായകനും തകർത്തഭിനയിച്ച ചിത്രമാണ് കളങ്കാവൽ. വൻ ഹൈപ്പിലാണ് ചിത്രം തിയറ്ററുകളിലെത്തിയതെങ്കിലും സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. നവാ​ഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകരിപ്പോൾ.

ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജനുവരി 16 മുതൽ സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം സ്ട്രീമിങ്ങിനെത്തുക. ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തിൽ മമ്മൂട്ടി വില്ലൻ വേഷത്തിലാണ് എത്തുന്നത്.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് കളങ്കാവൽ. ഡിസംബര്‍ 5 നായിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. മമ്മൂട്ടി വില്ലനായി എത്തുന്നു എന്നതുള്‍പ്പെടെയുള്ള പല ഘടകങ്ങളാല്‍ പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രമായിരുന്നു ഇത്. രജിഷ വിജയൻ, ​ഗായത്രി അരുൺ എന്നിവരുൾപ്പെടെ നിരവധി നായികമാരാണ് ചിത്രത്തിൽ അണിനിരന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം ഫൈസൽ അലി, സംഗീതം മുജീബ് മജീദ്, എഡിറ്റർ പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, ഫൈനൽ മിക്സ് – എം ആർ രാജകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബോസ്. മേക്കപ്പ് അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം- അഭിജിത്ത് സി, വരികൾ വിനായക് ശശികുമാർ, ഹരിത ഹരി ബാബു.

‘കാറിന് വട്ടം വച്ചു നിര്‍ത്തിയ കുടുംബം; ആ ഭാര്യയും ഭര്‍ത്താവും പറഞ്ഞത് കേട്ട് കണ്ണു നിറഞ്ഞു’; വെളിപ്പെടുത്തി നിവിന്‍ പോളി

‘കാറിന് വട്ടം വച്ചു നിര്‍ത്തിയ കുടുംബം; ആ ഭാര്യയും ഭര്‍ത്താവും പറഞ്ഞത് കേട്ട് കണ്ണു നിറഞ്ഞു’; വെളിപ്പെടുത്തി നിവിന്‍ പോളി

സര്‍വ്വം മായയുടെ വന്‍ വിജയത്തിന്റെ സന്തോഷത്തിലൂടെ കടന്നു പോവുകയാണ് നിവിന്‍ പോളി. ഏറെ നാളുകള്‍ക്ക് ശേഷമാണ് നിവിന്‍ പോളിയുടെ ഒരു സിനിമ ബോക്‌സ് ഓഫീസില്‍ വിജയം നേടുന്നത്. 600 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററിലെത്തിയ നിവിന്‍ പോളി ചിത്രമാണ് സര്‍വ്വം മായ. അഖില്‍ സത്യനൊരുക്കിയ ചിത്രം പത്ത് ദിവസം കൊണ്ട് തന്നെ നൂറ് കോടി ക്ലബ്ബില്‍ ഇടം നേടുകയും ചെയ്തു.

സര്‍വ്വം മായയുടെ വിജയത്തിന് പിന്നാലെ, മോശം സമയത്തും തനിക്ക് പിന്തുണ നല്‍കി കൂടെ നിന്ന പ്രേക്ഷകര്‍ക്ക് നിവിന്‍ പോളി നന്ദി പറഞ്ഞിരുന്നു. കരിയറില്‍ പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നപ്പോള്‍ ദൈവത്തെപ്പോലെ കൂടെ നിന്നത് പ്രേക്ഷകരാണെന്നാണ് നിവിന്‍ പോളി പറഞ്ഞത്. വിവാദങ്ങള്‍ നേരിടേണ്ടി വന്ന സമയത്ത് പ്രേക്ഷകരുടെ സ്‌നേഹം തൊട്ടറിഞ്ഞൊരു അനുഭവം മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ നിവിന്‍ പോളി പങ്കുവെക്കുന്നുണ്ട്.

”എന്റെ ജീവിതത്തില്‍ ഏറ്റവും കടുപ്പമേറിയ ചില ദിവസങ്ങള്‍ ഉണ്ടായിരുന്നു. എനിക്കെതിരെ കെട്ടിച്ചമച്ച ആരോപണങ്ങളുമായി ഒരാള്‍ വന്ന സമയം കലൂരിലെ വീട്ടിലേക്കു പോകുമ്പോള്‍, സ്‌കൂട്ടറില്‍ വന്ന ഒരു കുടുംബം എന്റെ കാറിനു വട്ടം വച്ചു നിര്‍ത്തി. ആ ഭാര്യയും ഭര്‍ത്താവും എന്നോടു പറഞ്ഞു, ‘ഞങ്ങളുണ്ട് കൂടെ. ഇതിലൊന്നും തളരരുത്. ധൈര്യമായി മുന്നോട്ടു പോകണം’. എന്റെ കണ്ണു നിറഞ്ഞു പോയി. എന്റെ ആരാണവര്‍? അവര്‍ക്കു വണ്ടി ഓടിച്ചു നേരെ വീട്ടില്‍ പോയാല്‍ പോരെ? പക്ഷേ, ഞാന്‍ ചെയ്ത ചില സിനിമകള്‍ അവരെ സന്തോഷിപ്പിച്ചിട്ടുണ്ടാവും. അതുകൊ ണ്ടാവും വണ്ടി നിര്‍ത്തി അടുത്തേക്കു വരാന്‍ തോന്നിയത്.” എന്നാണ് നിവിന്‍ പോളി പറഞ്ഞത്.

സ്ഥിരമായി ഒരേ തരത്തിലുള്ള സിനിമകള്‍ ചെയ്യൂവെന്ന് വിമര്‍ശനങ്ങള്‍ നേരിട്ടപ്പോഴാണ് താന്‍ പരീക്ഷണങ്ങള്‍ക്ക് തയ്യാറായതെന്ന് നേരത്തെ നിവിന്‍ പോളി പറഞ്ഞിരുന്നു. എന്നാല്‍ താന്‍ ചെയ്ത സിനിമകളെല്ലാം തനിക്ക് ഇഷ്ടപ്പെട്ടവയായിരുന്നുവെന്ന് നിവിന്‍ പറയുന്നു. ”എനിക്ക് ഇഷ്ടപ്പെട്ട സിനിമകളാണ് ചെയ്തതൊക്കെയും. നിര്‍ഭാഗ്യവശാല്‍ അവ വേണ്ടതുപോലെ വിജയിക്കുകയോ ശ്രദ്ധിക്കപ്പെടുകയോ ചെയ്തില്ലെന്നു മാത്രം. ഞാന്‍ മാത്രമല്ല കുടുബം മുഴുവന്‍ അതിന്റെ മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു. എവിടെ ചെന്നാലും ആളുകള്‍ക്കു ചോദിക്കാന്‍ ഉണ്ടായിരുന്നത് സിനിമകളുടെ പരാജയത്തെപ്പറ്റി മാത്രമായിരുന്നു. പലരും പല ഉപദേശങ്ങള്‍ നല്‍കുകയും ചെയ്തു. അതോടെ ഞാനാകെ കണ്‍ഫ്യൂഷനിലായി” എന്നും നിവിന്‍ പറയുന്നു.

അഖില്‍ സത്യന്‍ ഒരുക്കിയ സര്‍വ്വം മായയിലെ നായിക റിയ ഷിബുവാണ്. അജു വര്‍ഗീസും നിവിന്‍ പോളിയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ച ചിത്രം കൂടിയാണ് സര്‍വ്വം മായ. ജനാര്‍ദ്ദനന്‍, പ്രീതി മുകുന്ദന്‍, മധു വാര്യര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഹൗസ്ഫുള്ളായി ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ് സര്‍വ്വം മായ.