വിജയ്ക്ക് 220 കോടി, സംവിധായകന് 25; മമിത ബൈജുവിന് എത്ര? ജന നായകന്‍ ബജറ്റിന്റെ മുക്കാലും താരങ്ങളുടെ പ്രതിഫലം!

വിജയ്ക്ക് 220 കോടി, സംവിധായകന് 25; മമിത ബൈജുവിന് എത്ര? ജന നായകന്‍ ബജറ്റിന്റെ മുക്കാലും താരങ്ങളുടെ പ്രതിഫലം!

ആരാധകരും സിനിമാ ലോകവുമെല്ലാം ആകാംഷയോടെ കാത്തിരിക്കുകയാണ് വിജയ് ചിത്രം ജന നായകനായി. സിനിമാ ജീവിതത്തോട് വിട പറയുന്ന വിജയ് അഭിനയിക്കുന്ന അവസാന ചിത്രം എന്ന നിലയില്‍ ജന നായകന്‍ ഏറെ നിര്‍ണായകമാണ്. ചിത്രത്തിന് വന്‍ വരവേല്‍പ്പ് നല്‍കാന്‍ തന്നെയാണ് ആരാധകരുടെ തയ്യാറെടുപ്പ്. തങ്ങളുടെ പ്രിയ താരത്തിന്റെ അവസാന നിമിഷം മറ്റെന്തിനേക്കാളും വലിയൊരു ഉത്സവമാക്കി മാറ്റുകയാണ് ആരാധകരുടെ ലക്ഷ്യം.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറും ചര്‍ച്ചയായി മാറിയിട്ടുണ്ട്. ചിത്രത്തിന്റെ പ്രീ ബുക്കിങ് പറപറക്കുകയാണ്. വിജയ് ചിത്രങ്ങളുടെ എല്ലാ ചേരുവകളും കോര്‍ത്തിണക്കിയൊരു മാസ് ആക്ഷന്‍ ചിത്രമായിരിക്കും ജന നായകന്‍. ട്രെയ്‌ലറിലുള്ള റഫറന്‍സുകളെല്ലാം ഇതിനോടകം തന്നെ ചര്‍ച്ചയായിട്ടുണ്ട്.ജന നായകനായി താരങ്ങള്‍ വാങ്ങിയ പ്രതിഫലത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായി മാറിയിരിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം അവസാന സിനിമയ്ക്കായി വിജയ് വാങ്ങുന്നത് 220 കോടിയാണ്. സംവിധായകന്‍ എച്ച് വിനോദിന്റെ പ്രതിഫലം 25 കോടിയാണ്. സംഗീത സംവിധായകന്‍ അനിരുദ്ധിന് ലഭിക്കുന്നത് 13 കോടിയാണ്. നായിക പൂജ ഹെഗ്‌ഡെയ്ക്കും വില്ലനായെത്തുന്ന ബോബി ഡിയോളിനും ലഭിക്കുന്നത് മൂന്ന് കോടി വീതമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മലയാളി താരം മമിത ബൈജുവും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിജയ്-മമിത കഥാപാത്രങ്ങളുടെ ബന്ധമാണ് സിനിമയുടെ മുഖ്യാകര്‍ഷണം. ജന നായകനായി മമിതയ്ക്ക് ലഭിക്കുന്ന പ്രതിഫലം 60 ലക്ഷമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. താരങ്ങള്‍ക്കായി മൊത്തം സിനിമ ചെലവിടുന്നത് 272.6 കോടിയാണെന്നും 80 കോടിയാണ് സിനിമയുടെ നിര്‍മാണ ചെലവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 380 കോടിയാണ് സിനിമയുടെ ആകെ ചെലവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതേസമയം ട്രെയ്‌ലര്‍ വന്നതിന് പിന്നാലെ തെലുങ്ക് ചിത്രം ഭഗവന്ത് കേസരിയുടെ റീമേക്കാണ് ജന നായകന്‍ എന്ന വാദവും ശക്തമായിട്ടുണ്ട്. തെലുങ്ക് ചിത്രത്തിലെ അതേ ഫ്രെയിമുകള്‍ പോലും ജന നായകനില്‍ ആവര്‍ത്തിക്കുന്നതായാണ് ആരാധകരുടെ വിമര്‍ശനം. ജനുവരി ഒമ്പതിനാണ് ജന നായകന്‍ തിയേറ്ററുകളിലേക്ക് എത്തുക.

‘അന്ന് നയന്‍താരയ്ക്കായി സത്യന്‍ സാര്‍ ചെയ്തത് തന്നെ അഖില്‍ ചേട്ടന്‍ എനിക്കായും ചെയ്തു’; ആദ്യ ഷോട്ടിനെക്കുറിച്ച് റിയ ഷിബു

‘അന്ന് നയന്‍താരയ്ക്കായി സത്യന്‍ സാര്‍ ചെയ്തത് തന്നെ അഖില്‍ ചേട്ടന്‍ എനിക്കായും ചെയ്തു’; ആദ്യ ഷോട്ടിനെക്കുറിച്ച് റിയ ഷിബു

ബോക്‌സ് ഓഫീസില്‍ മിന്നും പ്രകടനമാണ് നിവിന്‍ പോളി ചിത്രം സര്‍വ്വം മായ കാഴ്ചവെക്കുന്നത്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷമുള്ള നിവിന്‍ പോളിയുടെ വലിയ തിരിച്ചുവരവായി മാറിയിരിക്കുകയാണ് സര്‍വ്വം മായ. ഇതിനോടകം തന്നെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ പലതും സര്‍വ്വം മായ പിന്നിട്ടു.

നിവിന്‍ പോളിയുടെ തിരിച്ചുവരവ് ആഘോഷിക്കുന്നതിനൊപ്പം തന്നെ ചിത്രത്തിലെ റിയ ഷിബുവിന്റെ പ്രകടനവും ചര്‍ച്ചയാകുന്നുണ്ട്. സിനിമയുടെ ആത്മാവായ ഡെലൂലുവായെത്തിയാണ് റിയ കയ്യടി നേടുന്നത്. നിവിനും റിയയും തമ്മിലുള്ള കോമ്പിനേഷനാണ് സര്‍വ്വം മായയുടെ മുഖ്യാകര്‍ഷണം.

സര്‍വ്വം മായയിലെ തന്റെ ആദ്യത്തെ ദിവസത്തെക്കുറിച്ചുള്ള റിയ ഷിബുവിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. തന്റെ ഷൂട്ട് ആരംഭിക്കുന്നതിന് പത്ത് ദിവസം മുമ്പ് തന്നെ സെറ്റില്‍ വിളിച്ചിരുത്തിയെന്നാണ് റിയ പറയുന്നത്. അഖില്‍ സത്യന്റെ അച്ഛന്‍ സത്യന്‍ അന്തിക്കാട് നേരത്തെ മനസിനക്കരയില്‍ അഭിനയിക്കുമ്പോള്‍ നയന്‍താരയെ കംഫര്‍ട്ടബിള്‍ ആക്കാനും ഇതേ രീതിയാണ് സ്വീകരിച്ചതെന്നാണ് ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ റിയ പറയുന്നത്.

”പ്രേതം മനുഷ്യരെ കണ്ട് പേടിക്കുന്ന സീനായിരുന്നു ആദ്യ ഷൂട്ട് ചെയ്തത്. പൂജ ചെയ്യുമ്പോള്‍ ഡെലൂല സൈഡിലിരുന്ന് നോക്കുന്ന ഷോട്ടായിരുന്നു ആദ്യം. അഖില്‍ ചേട്ടന്‍ ഭയങ്കര ഹാപ്പിയായിരുന്നു. ആ ചിരിയില്‍ കണ്‍വിന്‍സ് ആയെന്ന് പറഞ്ഞു. എനിക്ക് വളരെ സന്തോഷം തോന്നി” താരം പറയുന്നു.

”അഖില്‍ ചേട്ടന്‍ ഷൂട്ട് ചെയ്യുന്നതിന് പത്ത് ദിവസം മുമ്പ് തന്നെ എന്നോട് അവിടെ ചെന്നിരിക്കാന്‍ പറഞ്ഞു. ഞാന്‍ ദിവസവും അവിടെ പോയി വെറുതെയിരിക്കും. ആള്‍ക്കാരെയും ക്യാമറയേയും കാണുമ്പോള്‍ ടെന്‍ഷനാകാതിരിക്കാന്‍ വേണ്ടിയായിരുന്നു. അങ്ങനെ കുറച്ച് ദിവസം അങ്ങനെ വിളിച്ചിരുന്നു. ഇത് ഞാന്‍ ചെയ്യുന്നതിന് മുമ്പ് ആരാണ് ചെയ്തിട്ടുള്ളതെന്ന് അറിയാമോ? സത്യന്‍ സര്‍. എന്റെ അച്ഛനാ എന്ന് പറഞ്ഞു. നയന്‍താരയുടെ അരങ്ങേറ്റ സിനിമയില്‍ പത്ത് ദിവസം സെറ്റില്‍ വിളിച്ചിരുത്തി കംഫര്‍ട്ടബിള്‍ ആക്കിയ ശേഷമാണ് ഷൂ്ട്ട് ആരംഭിച്ചത്. നയന്‍താരയുടെ ഡോക്യുമെന്ററില്‍ അത് പറയുകയും ചെയ്യുന്നുണ്ട്” എന്നും റിയ പറയുന്നു.

അതേസമയം അഞ്ച് ദിവസം കൊണ്ട് അമ്പത് കോടി കടന്നിരിക്കുകയാണ് സര്‍വ്വം മായ. ആറ് വര്‍ഷത്തിന് ശേഷമാണ് നിവിന്‍ പോളിയുടെ സിനിമ ഈ നേട്ടം സ്വന്തമാക്കുന്നത്. 2019 ല്‍ പുറത്തിറങ്ങിയ ലവ് ആക്ഷന്‍ ഡ്രാമയാണ് നിവിന്റെ തൊട്ട് മുമ്പത്തെ വിജയ ചിത്രം. അഖില്‍ സത്യന്‍ ഒരുക്കിയ സിനിമയില്‍ അജു വര്‍ഗീസ്, പ്രീതി മുകുന്ദന്‍, ജനാര്‍ദ്ദനന്‍, രഘുനാഥ് പലേരി, മധു വാര്യര്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

മുംബെ ഇൻഡി ഫിലിം ഫെസ്റ്റിവലിൽ തലയുയർത്തി റോട്ടൻ സൊസൈറ്റി

മുംബെ ഇൻഡി ഫിലിം ഫെസ്റ്റിവലിൽ തലയുയർത്തി റോട്ടൻ സൊസൈറ്റി

മുംബൈ ഇൻഡി ഫിലിം സൊസൈറ്റി നടത്തിയ ആറാമത് മുംബൈ ഇൻഡി ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമയായി റോട്ടൻ സൊസൈറ്റി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയുടെ സമകാലിക പ്രശ്നങ്ങളെ നർമ്മം കലർത്തി ചിത്രീകരിച്ച ഈ സിനിമ തിരക്കഥ എഴുതി സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എസ് എസ് ജിഷ്ണുദേവ് ആണ്. റോട്ടൻ സൊസൈറ്റിക്ക് ഇതിനോടകം തന്നെ 130 ൽ പരം ഇന്റർനാഷനൽ ഫിലിം അവാർഡുകൾ ലഭിച്ചു കഴിഞ്ഞു.

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ കമൽ സ്വരൂപിന്റെ നേതൃത്വത്തിലുള്ള ജൂറി പാനൽ ആണ് റോട്ടൻ സൊസൈറ്റിയെ അവാർഡിനായി തെരഞ്ഞെടുത്തത്.

റോട്ടൻ സൊസൈറ്റി സ്വതന്ത്ര സിനിമയുടെ ചിന്തനീയവും സ്വാധീനശക്തിയുള്ളതുമായ ഒരു കലാ സൃഷ്ടിയാണെന്നും സിനിമ അവസാനിച്ചതിനുശേഷവും കാഴ്ചക്കാരന്റെ മനസ്സിൽ തങ്ങിനിൽക്കുന്ന നിമിഷങ്ങൾ റോട്ടൻ സൊസൈറ്റി സൃഷ്ടിക്കുന്നു എന്ന് ജൂറി അഭിപ്രായപ്പെട്ടു.

ഒരു റിപ്പോർട്ടറുടെ കയ്യിലുള്ള ക്യാമറ നഷ്ടപ്പെടുകയും അത് അവിചാരിതമായി ഒരു ഭ്രാന്തന്റെ കൈയിൽ ലഭിക്കുകയും തുടർന്ന് ആ ഭ്രാന്തൻ കടന്നു പോകുന്ന ജീവിത സാഹചര്യങ്ങളും ഭ്രാന്തനോടൊപ്പം സഞ്ചരിക്കുന്ന ആ ക്യാമറയിലൂടെ പകർത്തുന്ന കാഴ്ചകളുമാണ് സിനിമയുടെ ഇതിവൃത്തം. ഇൻഡിപെൻഡൻറ് സിനിമകളുടെ ഇടയിൽ ശ്രദ്ധ ആകർഷിക്കപ്പെടുന്ന ഈ സിനിമ 2026 ൽ പ്രേക്ഷകർക്ക് മുന്നിൽ എത്തും.

ടി സുനിൽ പുന്നക്കാട് ഭ്രാന്തന്റെ വേഷം അവതരിപ്പിക്കുമ്പോൾ പ്രതിനായകനായി എത്തുന്നത് പ്രിൻസ് ജോൺസൺ ആണ്. ഒപ്പം മാനസപ്രഭു, രമേഷ് ആറ്റുകാൽ, സുരേഷ് എം വി, ഗൗതം എസ് കുമാർ, ബേബി ആരാധ്യ, ജിനു സെലിൻ, രാജേഷ് അറപ്പുരയിൽ, ജയചന്ദ്രൻ തലയൽ, വിപിൻ ശ്രീഹരി, ശിവപ്രസാദ്, പുന്നക്കാട് ശിവൻ, അഭിഷേക് ശ്രീകുമാർ, സ്നേഹൽ റാവു എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

വരാഹ ഫിലിംസിന്റെ ബാനറിൽ ജിനു സെലിൻ ആണ് റോട്ടൻ സൊസൈറ്റിയുടെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. ഒപ്പം സ്നേഹൽ റാവു, ഷൈൻ ഡാനിയേൽ എന്നിവർ കോ പ്രൊഡക്ഷൻ ചെയ്തിരിക്കുന്നു.പശ്ചാത്തല സംഗീതം ഇല്ലാത്ത ഈ സിനിമയിൽ സൌണ്ട് ഇഫക്ട്സിനാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. സൌണ്ട് എഫക്ട്സ് നിർവഹിച്ചിരിക്കുന്നത് സാബു ആണ്. ചിത്രത്തിന്റെ ശബ്ദമിശ്രണം, സൌണ്ട് ഡിസൈൻ എന്നിവ നടത്തിയിരിക്കുന്നത് ശ്രീവിഷ്ണു ജെ എസ് ആണ്. പ്രജിൻ ഡിസൈൻസ് ആണ് പബ്ലിസിറ്റി ഡിസൈൻസ്. ചിത്രത്തിൻ്റെ പി ആർ ഓ അജയ് തുണ്ടത്തിൽ.

‘ലോക’യെ വീഴ്ത്തുമെന്ന് പറഞ്ഞു വന്നു; നാലാം നാള്‍ മൂക്കും കുത്തി വീണ് ‘ഭഭബ’; കളക്ഷന്‍ റിപ്പോര്‍ട്ടുകളിങ്ങനെ

‘ലോക’യെ വീഴ്ത്തുമെന്ന് പറഞ്ഞു വന്നു; നാലാം നാള്‍ മൂക്കും കുത്തി വീണ് ‘ഭഭബ’; കളക്ഷന്‍ റിപ്പോര്‍ട്ടുകളിങ്ങനെ

ദിലീപ് ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഭഭബ. ബോക്‌സ് ഓഫീസിലേക്കുള്ള ദിലീപിന്റെ ശക്തമായ തിരിച്ചുവരവാകും ഭഭബ എന്നായിരുന്നു ആരാധകരുടെ വിലയിരുത്തല്‍. നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനായ ശേഷമുള്ള ദീലിപിന്റെ സിനിമ എന്ന നിലയിലും വലിയ ഹൈപ്പായിരുന്നു ചിത്രത്തിന് ആരാധകര്‍ നല്‍കിയിരുന്നത്.

വലിയ വരവേല്‍പ്പു തന്നെയാണ് ദിലീപ് ആരാധകര്‍ സിനിമയ്ക്ക് നല്‍കിയത്. മോഹന്‍ലാലിന്റെ അതിഥി വേഷവും ചിത്രത്തിന്റെ ഹൈപ്പ് കൂട്ടിയിരുന്നു. ആദ്യ ദിവസം വലിയ കളക്ഷന്‍ നേടാന്‍ സാധിച്ചുവെങ്കിലും റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോഴേക്കും ഭഭബ ബോക്‌സ് ഓഫീസില്‍ വീഴുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.

ട്രേഡ് ട്രാക്കേഴ്‌സിന്റെ അഭിപ്രായത്തില്‍ ഭഭബ ബോക്‌സ് ഓഫീസ് പരാജയത്തിലേക്കാണ് നീങ്ങുന്നത്. സ്പൂഫ് മോഡില്‍ കഥ പറയുന്ന സിനിമ, പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുകയാണെന്നാണ് പലരുടേയും വിലയിരുത്തല്‍. പഴയ ശൈലി വിട്ടുവെന്ന് പറയുമ്പോഴും കാലത്തിനൊത്ത് ഉയരാന്‍ ദിലീപിന് സാധിച്ചിട്ടില്ലെന്നാണ് പ്രേക്ഷക പ്രതികരണം.

റിലീസിന് ശേഷമുള്ള ആദ്യ ഞായറാഴ്ചയായ ഇന്നലെ ബുക്ക് മൈ ഷോയില്‍ ഭഭബയുടെ 68000 ടിക്കറ്റുകളാണ് വില്‍ക്കപ്പെട്ടത്. ആദ്യ ദിവസം ഒരു ലക്ഷത്തിലേറെ ടിക്കറ്റുകള്‍ വിറ്റുപോയിടത്താണ് ഈ വീഴ്ചയെന്നത് ശ്രദ്ധേയമാണ്. മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റായ ലോകയെ പോലും മറി കടക്കുമെന്നായിരുന്നു നേരത്തെ ദിലീപ് ആരാധകരുടെ അവകാശവാദം. എന്നാല്‍ ചിത്രത്തിന് മുന്നിലുള്ളത് വലിയ പരാജയമാണെന്നാണ് കരുതപ്പെടുന്നത്.

അമ്പത് കോടിയോളമാണ് ഭഭബയുടെ ബജറ്റെന്നാണ് കരുതപ്പെടുന്നത്. ചിത്രം ഇതിനോടകം നേടിയത് 35 കോടിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ കുറഞ്ഞത് 70 കോടിയെങ്കിലും നേടാതെ ചിത്രം വിജയമാണെന്ന് പറയാന്‍ സാധിക്കില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പക്ഷെ നിലവിലെ സാഹചര്യത്തില്‍ 50 കോടി തന്നെ വലിയ സ്വപ്‌നമാണെന്നും അവര്‍ പറയുന്നു. അതേസമയം ചിത്രത്തിലെ ചില രംഗങ്ങള്‍ക്കും കടുത്ത വിമര്‍ശനം നേരിടേണ്ടി വരുന്നുണ്ട്.

നടിയെ ആക്രമിച്ച കേസിന് ആസ്പദമായ സംഭവത്തെ ചിത്രത്തില്‍ പരോക്ഷമായി പരിഹസിക്കുന്നുണ്ടെന്നാണ് ചിലരുടെ ആരോപണം. ദിലീപിനെതിരെ കേസ് വന്ന സമയത്ത് പൃഥ്വിരാജ് നടത്തിയ പ്രതികരണത്തേയും ചിത്രത്തില്‍ പരിഹസിക്കുന്നതായി വിമര്‍ശനമുണ്ട്. മോഹന്‍ലാലിന്റെ അതിഥി വേഷവും വിജയ് സിനിമകളുടെ റഫറന്‍സുകളുമൊന്നും ചിത്രത്തിന് രക്ഷയായില്ലെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍.

‘മെസി വന്നിട്ടും പോകാത്തത് നവ്യയെ കാണാന്‍, മലയാളത്തിലെ ഗോട്ട്’; ചിരി പൊട്ടിച്ച് ധ്യാന്‍,

‘മെസി വന്നിട്ടും പോകാത്തത് നവ്യയെ കാണാന്‍, മലയാളത്തിലെ ഗോട്ട്’; ചിരി പൊട്ടിച്ച് ധ്യാന്‍,

കൗണ്ടറടിച്ച് ഏത് ആള്‍ക്കൂട്ടത്തേയും കയ്യിലെടുക്കാന്‍ ധ്യാന്‍ ശ്രീനിവാസനുള്ള മിടുക്ക് പ്രശസ്തമാണ്. ഇന്റര്‍വ്യുകളില്‍ കുറിക്കു കൊള്ളുന്ന മറുപടികളും തമാശകളുമായി നിറഞ്ഞാടാറുണ്ട് ധ്യാന്‍. പലപ്പോഴും സ്ട്രസ് മറക്കാന്‍ ധ്യാനിന്റെ ഇന്റര്‍വ്യുകളെ ആശ്രയിക്കുന്നവരുണ്ട് ഇന്ന്. കഴിഞ്ഞ ദിവസം ഒരു ഉദ്ഘാടന വേദയില്‍ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

മെസി വന്നിട്ടും കാണാന്‍ പോകാതെ താന്‍ ഉദ്ഘാടനത്തിന് വന്നത് നവ്യ നായരെ കാണാന്‍ വേണ്ടിയാണെന്നാണ് ധ്യാന്‍ പറയുന്നത്. കൊട്ടാരക്കരയില്‍ ഒരു ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു ധ്യാനും നവ്യയും. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുകയാണ്.

”ഫുട്‌ബോള്‍ പ്രതിഭാസം മെസി വന്ന് പോയത് എല്ലാവരും കണ്ടിട്ടുണ്ടാകും. ഇവിടെ വച്ച് പറയുമ്പോള്‍ കള്ളമായിട്ട് തോന്നും. പക്ഷെ സത്യമാണ്, സംഘാടകരില്‍ ഒരാള്‍ കൂട്ടുകാരനാണ്. മെസിയെ കാണാന്‍ വേണ്ടി ഒരു അവസരം ഉണ്ടാക്കി തരാം എന്ന് കൂട്ടുകാരില്‍ ഒരാള്‍ പറഞ്ഞിരുന്നു. അപ്പോള്‍ ഞാന്‍ വരുന്നില്ല എന്ന് പറഞ്ഞു. അവന്‍ എന്നോട് മെസിയെക്കാള്‍ വലുതാണോ നവ്യ എന്ന് ചോദിച്ചു. അതെ എന്ന് ഞാന്‍ പറഞ്ഞു. കാരണം ഞാന്‍ ഇവിടെ വേദി പങ്കിടുന്നത് മലയാള സിനിമയിലെ ഗോട്ടുമായിട്ടാണ്. ചെറിയ ശ്രീനിയും വലിയ ലോകവും എന്ന് പറഞ്ഞ അച്ഛന്റെ ഒരു പഴയ ഇന്റര്‍വ്യൂ ഉണ്ട്. ആ അഭിമുഖത്തിലൂടെയാണ് എന്റെ ഇന്റര്‍വ്യൂ കരിയര്‍ ആരംഭിക്കുന്നത്.

ധർമേന്ദ്രയ്ക്കായുള്ള പ്രാർഥനാ യോ​ഗത്തിൽ കണ്ണീരോടെ ഹേമ മാലിനി

ധർമേന്ദ്രയ്ക്കായുള്ള പ്രാർഥനാ യോ​ഗത്തിൽ കണ്ണീരോടെ ഹേമ മാലിനി

നടൻ ധർമേന്ദ്രയുടെ വിയോ​ഗത്തിന്റെ വിഷമഘട്ടങ്ങളിൽ നിന്നും കുടുംബം ഇതുവരെ മോചിതരായിട്ടില്ല. ഇന്നലെ ഡൽഹിയിൽ അദ്ദേഹത്തെ അനുസ്മരിച്ചു കൊണ്ട് പ്രാർഥന യോ​ഗം നടന്നിരുന്നു. ധർമേന്ദ്രയെ ഓർത്ത് കണ്ണീർ അടക്കാനാവാതെ യോ​ഗത്തിൽ നിൽക്കുന്ന ഭാര്യയും നടിയും എംപിയുമായ ഹേമ മാലിനിയുടെ ചിത്രങ്ങളാണ് ആരാധകരെയും ദുഃഖത്തിലാഴ്ത്തിയിരിക്കുന്നത്.

ധര്‍മ്മേന്ദ്രയുടെ മരണത്തിൽ ആര്‍ക്കും ആശ്വസിപ്പിക്കാന്‍ കഴിയാത്തത്ര ദുഃഖവും ഞെട്ടലുമുണ്ടാക്കിയെന്ന് അവര്‍ പറഞ്ഞു. നടക്കാതെ പോയ ധര്‍മേന്ദ്രയുടെ സ്വപ്‌നത്തെക്കുറിച്ചും പ്രാര്‍ഥനാ യോഗത്തില്‍ ഹേമ മാലിനി പറഞ്ഞു. ജന്‍പഥിലെ ഡോ അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററിലാണ് പ്രാര്‍ഥനാ യോഗം നടന്നത്. ഹേമ മാലിനിയുടെ വികാരഭരിതമായ പ്രസംഗത്തിനിടെ മക്കളായ ഇഷ ഡിയോളും അഹാന ഡിയോളും അവരെ ആശ്വസിപ്പിക്കാനെത്തി.

“ലോകം മുഴുവന്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖിക്കുന്നു, എന്നാല്‍ എനിക്കത് താങ്ങാനാവാത്ത ദുഃഖമാണ്. കാലത്തെ അതിജീവിച്ച ഒരു പങ്കാളിയുടെ വേര്‍പാട്’ – കണ്ണീര്‍ അടക്കിപ്പിടിച്ചു കൊണ്ട് ഹേമാ മാലിനി പറഞ്ഞു. ‘കാലക്രമേണ, അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലെ മറഞ്ഞിരുന്ന ഒരു ഭാഗം പുറത്തുവന്നു… അദ്ദേഹം ഉര്‍ദു കവിതകള്‍ എഴുതാന്‍ തുടങ്ങിയപ്പോള്‍. അദ്ദേഹത്തിന്റെ പ്രത്യേകത അതായിരുന്നു.

ഏത് സാഹചര്യത്തിലും കവിത എഴുതാന്‍ അദ്ദേഹത്തിന് സാധിക്കും. ഇതായിരുന്നു അദ്ദേഹത്തിന്റെ കഴിവ്. ഞാന്‍ പലപ്പോഴും അദ്ദേഹത്തോട് ഒരു പുസ്തകം എഴുതാന്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് അത് ഇഷ്ടപ്പെടുമായിരുന്നു. അദ്ദേഹം അതിനെക്കുറിച്ച് വളരെ ഗൗരവമായി ചിന്തിക്കുകയും മുന്നൊരുക്കം നടത്തുകയും ചെയ്തിരുന്നു. പക്ഷേ അത് നടക്കാതെ പോയി.” ഹേമ പറഞ്ഞു.

“സിനിമകളില്‍ പ്രണയ രംഗങ്ങളില്‍ അഭിനയിച്ച വ്യക്തിയാണ് എന്റെ ജീവിത പങ്കാളിയായത്. ഞങ്ങളുടെ പ്രണയം സത്യമായിരുന്നു. അതിനാല്‍ ഏത് സാഹചര്യത്തെയും നേരിടാനുള്ള ധൈര്യം ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു. ഞങ്ങള്‍ വിവാഹിതരായി. അദ്ദേഹം വളരെ അര്‍പ്പണബോധമുള്ള പങ്കാളി ആയിരുന്നു. അദ്ദേഹം എനിക്ക് പ്രചോദനവും ശക്തമായ പിന്തുണയും നല്‍കി ഓരോ നിമിഷവും എന്റെ കൂടെ നിന്നു”. – ഹേമ മാലിനി പറഞ്ഞു.

ഡല്‍ഹിയില്‍ നടന്ന പ്രാര്‍ത്ഥനാ യോഗത്തില്‍ കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിര്‍മ്മല സീതാരാമന്‍, കിരണ്‍ റിജിജു, കങ്കണ റണാവത്ത് എംപി എന്നിവരടക്കം നിരവധി പ്രമുഖരാണ് പങ്കെടുത്തത്. ധര്‍മ്മേന്ദ്രയുടെ രണ്ടാം ഭാര്യയാണ് ഹേമ മാലിനി. പ്രകാശ് കൗറിനെയാണ് അദ്ദേഹം ആദ്യം വിവാഹം കഴിച്ചത്. നവംബര്‍ 24 ന് 89-ാം വയസിലാണ് ധര്‍മ്മേന്ദ്ര അന്തരിച്ചത്.