14ാം വയസിൽ സെഞ്ച്വറി അടിച്ച് അമ്പരപ്പിച്ചു; ഇപ്പോഴിതാ സ്റ്റംപൊടിച്ച് ബൗളിങ് ‘വൈഭവം’, ഞെട്ടി സഹ താരങ്ങൾ!

14ാം വയസിൽ സെഞ്ച്വറി അടിച്ച് അമ്പരപ്പിച്ചു; ഇപ്പോഴിതാ സ്റ്റംപൊടിച്ച് ബൗളിങ് ‘വൈഭവം’, ഞെട്ടി സഹ താരങ്ങൾ!

ജയ്പുർ: ഐപിഎൽ ചരിത്രത്തിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്ര നേട്ടം സ്വന്തമാക്കിയ14കാരൻ വൈഭവ് സൂര്യംശി ബൗളിങിലും വിസ്മയിപ്പിച്ചു. നെറ്റ്സിൽ സഹ താരത്തിനു പന്തെറിഞ്ഞു കൊടുത്ത വൈഭവ് സ്റ്റംപ് രണ്ട് കഷണമാക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

വൈഭവിന്റെ വൈഭവം കണ്ട് സഹ താരങ്ങളും പരിശീലക സംഘത്തിലെ അം​ഗങ്ങളും ഞെട്ടുന്നതിന്റ ദൃശ്യങ്ങളും വിഡിയോയിലുണ്ട്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിനു മുന്നോടിയായാണ് താരം നെറ്റ്സിൽ പന്തെറിഞ്ഞത്.

​ഗുജറാത്ത് ടൈറ്റൻസിനെതിരായ പോരാട്ടത്തിലാണ് താരം അതിവേ​ഗ സെഞ്ച്വറിയുമായി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്. വെറും 38 പന്തിൽ 11 സിക്സും 7 ഫോറും സഹിതം താരം 103 റൺസാണ് അടിച്ചെടുത്തത്.

14 വയസ് മാത്രം പ്രായമുള്ള വൈഭവിന്റെ കാര്യത്തിൽ ടീം മാനേജ്മെന്റ് പ്രത്യേക കരുതലാണ് എടുക്കുന്നതെന്നു രാജസ്ഥാൻ ബൗളിങ് പരിശീലകൻ ഷെയ്ൻ ബോണ്ട് വ്യക്തമാക്കി. ഒരു സങ്കീർണതയും താരത്തിന്റെ കാര്യത്തിൽ സൃഷ്ടിക്കാൻ പരിശീലക സംഘം ശ്രമിക്കുന്നില്ല. സ്വതന്ത്രമായി കളിക്കാനാണ് വൈഭവിനോടു പറഞ്ഞിരിക്കുന്നത്. ഉത്തരവാദിത്വത്തോടെയാണ് അദ്ദേഹം കളിക്കുന്നത്. ഒരു 14കാരനെ സംബന്ധിച്ചു വലിയ കാര്യമാണത്.

വൈഭവ് കൊച്ചു കുട്ടിയാണ്. പക്ഷേ താരത്തെ ആരും നിയന്ത്രിക്കുന്നില്ല. സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് ചെയ്യാനാണ് പറഞ്ഞിരിക്കുന്നത്. ബാറ്റിങ് പരിശീലകൻ വിക്രം റാത്തോഡിന്റെ പ്രത്യേക നിർദ്ദേശങ്ങളും താരത്തിനു ലഭിക്കുന്നുണ്ട്.

ചെറിയ പ്രായമാണ്. കാര്യങ്ങൾ മനസിലാക്കി വരുന്നതേയുള്ളു വൈഭവ്. ധാരാളം സമയം അനുവദിച്ച് ക്ഷമയോടെ കാത്തിരിക്കാനാണ് പരിശീലക സംഘത്തിന്റെ തീരുമാനം. 14കാരനു ചെയ്യാൻ സാധിക്കുന്നതിനും അവനിൽ നിന്നു പ്രതീക്ഷിക്കുന്നതിനും പരിധിയില്ലേയെന്നും ബോണ്ട് ചോ​ദിച്ചു. സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാൻ പരിശീലനമുണ്ട്. കാര്യങ്ങൾ പറഞ്ഞു മനസിലാക്കാനും പരിശീലകർ ശ്രമിക്കാറുണ്ട്. ബോണ്ട് വ്യക്തമാക്കി.

ചരിത്രനേട്ടം;പതിനാലാം വയസ്സില്‍ സെഞ്ച്വറി; ജയ്പൂരില്‍ വൈഭവ് സൂര്യവംശിയുടെ വിളയാട്ടം

ചരിത്രനേട്ടം;പതിനാലാം വയസ്സില്‍ സെഞ്ച്വറി; ജയ്പൂരില്‍ വൈഭവ് സൂര്യവംശിയുടെ വിളയാട്ടം

ജയ്പൂര്‍: ഐപിഎല്ലില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി രാജസ്ഥാന്റെ പതിനാലുകാരന്‍ പയ്യന്‍ വൈഭവ് സൂര്യവംശി. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ 35 പന്തില്‍ നിന്നാണ് താരം സെഞ്ച്വറി നേടിയത്. ഐപിഎല്ലിലെ ഏറ്റവും വേഗം ഏറിയ രണ്ടാം സെഞ്ച്വറിയാണ് ഇത്. 37 പന്തില്‍ നിന്ന് യൂസഫ് പത്താന്‍ നേടിയ സെഞ്ച്വറിയാണ് സൂര്യവംശി മറികടന്നത്. 30 പന്തില്‍ നിന്ന് സെഞ്ച്വറി നേടി ഗെയ്ല്‍ ആണ് ഇനി സൂര്യവംശിക്ക് മുന്നിലുള്ളത്.

പതിനേഴ് പന്തില്‍ നിന്ന് താരം അര്‍ധ സെഞ്ച്വറി നേടിയിരുന്നു. ഈ ഐപിഎല്‍ സീസണിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയും വൈഭവ് സ്വന്തം പേരില്‍ എഴുതി. നിക്കോളാസ് പൂരന്‍ പതിനെട്ട് പന്തില്‍ നിന്ന് നേടിയ ഫിഫ്റ്റി ഇതോടെ പഴങ്കഥയായി. 38 പന്തില്‍ നിന്ന് 101 റണ്‍സ് നേടിയാണ് താരം പുറത്തായത്. പതിനൊന്ന് സിക്‌സറുകളും ഏഴ് ഫോറും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. പ്രസിദ്ധ് കൃഷ്ണയാണ് വൈഭവിനെ പുറത്താക്കിയത്.

ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ റിയാന്‍ പരാഗ് ഗുജറാത്തിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ മുന്‍നിര ബാറ്റര്‍മാരുടെ മികവില്‍ രാജസ്ഥാനെതിരെ നാലുവിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് എടുത്തു. 50 പന്തില്‍ നാലു സിക്‌സും അഞ്ച് ഫോറുമുള്‍പ്പെടെ 84 റണ്‍സെടുത്താണ് നായകന്‍ ശുഭ്മന്‍ ഗില്‍ പുറത്തായത്. സായ് സുദര്‍ശന്‍ 39 റണ്‍സെടുത്തു. ശുഭ്മന്‍ ഗില്‍ സായ് സുദര്‍ശന്‍ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 62 ബോളില്‍ 93 റണ്‍സെടുത്തു.

തുടര്‍ന്നെത്തിയ ജോഷ് ബട്‌ലറുമായി ചേര്‍ന്ന് 38 പന്തില്‍ 74 റണ്‍സ് കൂട്ടുകെട്ടും ശുഭ്മന്‍ ഗില്‍ പടുത്തുയര്‍ത്തി. വാഷിങ്ടന്‍ സുന്ദര്‍ 13 റണ്‍സെടുത്തും രാഹുല്‍ തെവാത്തിയ ഒന്‍പതു റണ്‍സെടുത്തും പുറത്തായി. ജോസ് ബട്‌ലര്‍ 50 റണ്‍സോടെയും ഷാറുഖ് ഖാന്‍ അഞ്ച് റണ്‍സോടെയും പുറത്താകാതെ നിന്നു. രാജസ്ഥാനു വേണ്ടി മഹീഷ് തീക്ഷണ രണ്ടു വിക്കറ്റും ജോഫ്ര ആര്‍ച്ചര്‍, സന്ദീപ് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ബുംറയെ സിക്‌സര്‍ തൂക്കി ബിഷ്‌ണോയിയുടെ ആഘോഷം, മൈതാനത്ത് ചിരിപൊട്ടി

ബുംറയെ സിക്‌സര്‍ തൂക്കി ബിഷ്‌ണോയിയുടെ ആഘോഷം, മൈതാനത്ത് ചിരിപൊട്ടി

മുംബൈ: മുംബൈ – ലഖ്‌നൗ പോരാട്ടത്തില്‍ ബുംറയെ സിക്‌സര്‍ പറത്തിയ രവി ബിഷ്‌ണോയിയുടെ ആഘോഷം വൈറല്‍. ലക്‌നൗവിന്റെ മറുപടി ബാറ്റിങ്ങില്‍ പതിനെട്ടാം ഓവറിലെ അവസാന പന്തിലായിരുന്നു ബിഷ്‌ണോയിയുടെ സിക്‌സ്. ലോങ് ഓണിനു മുകളിലൂടെ ബുംറയുടെ പന്ത് ഗാലറിയിലെത്തിച്ച ബിഷ്‌ണോയയുടെ ആഹ്ലാദ പ്രടകടനം മൈതാനത്തും ചിരി പടര്‍ത്തി.

ലഖ്‌നൗവിന് ജയിക്കാന്‍ 12 പന്തില്‍ 61 റണ്‍സ് ആവശ്യമായ ഘട്ടത്തിലാണ് വാലറ്റക്കാരന്റെ ബാറ്റില്‍ നിന്ന് സിക്‌സ് പിറന്നത്. അപ്രതീക്ഷിതമായ ഷോട്ട് തന്നെയായിരുന്നു. പന്ത് ഗാലറിയിലേക്ക് വീണതോടെ ഡഗ് ഔട്ടിലിരുന്ന സഹതാരങ്ങളും ഞെട്ടി. ബുംറയെ നോക്കിയായിരുന്നു താരത്തിന്റെ ആഘോഷം. ബിഷ്‌ണോയിയുടെ പ്രകടനം കണ്ട് ബുംറയും ചിരിച്ചു.

മത്സരത്തില്‍ സ്‌പെഷലിസ്റ്റ് ബാറ്ററായ ഋഷഭ് പന്തിനേക്കാള്‍ മികച്ച ബാറ്റിങ് പ്രകടനമായിരുന്നു രവി ബിഷ്‌ണോയിയുടേത്.രണ്ടു പന്തുകള്‍ നേരിട്ട ഋഷഭ് പന്ത് നാലു റണ്‍സ് മാത്രമെടുത്തു പുറത്തായപ്പോള്‍, രവി ബിഷ്‌ണോയി 14 പന്തില്‍ 13 റണ്‍സെടുത്തു. മത്സരത്തില്‍ 54 റണ്‍സ് വിജയമാണ് മുംബൈ ഇന്ത്യന്‍സ് നേടിയത്. മുംബൈ ഉയര്‍ത്തിയ 216 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് 20 ഓവറില്‍ 161 റണ്‍സെടുത്തു പുറത്തായി.

ഏഷ്യൻ അത്‍ലറ്റിക്സ്; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, നീരജ് മത്സരിക്കില്ല

ഏഷ്യൻ അത്‍ലറ്റിക്സ്; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, നീരജ് മത്സരിക്കില്ല

കൊച്ചി: ഏഷ്യൻ അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. കൊച്ചിയിൽ ചേർന്ന സെലക്ഷൻ‌ കമ്മിറ്റി യോ​ഗത്തിനു ശേഷമാണ് ടീം പ്രഖ്യാപനം. മെയ് 27 മുതൽ 31 വരെ ദക്ഷിണ കൊറിയയിലാണ് പോരാട്ടം.

സ്റ്റാർ ജാവലിൻ ത്രോ താരം നീരജ് ചോപ്ര ഏഷ്യൻ പോരിൽ പങ്കടുക്കുന്നില്ല. ഫെഡറേഷൻ പ്രഖ്യാപിച്ച പട്ടികയിൽ നീരജ് ഇല്ല. ഫെഡറേഷൻ കപ്പ് ദേശീയ അത്‌‍‍ലറ്റിക്സ് വിജയത്തിലൂടെ നിരവധി താരങ്ങൾ യോ​ഗ്യത നേടിയിട്ടുണ്ട്. യോ​ഗ്യതാ മാർക്ക് കടക്കാനാവാത്തവരുടെ കാര്യത്തിൽ സെലക്ഷൻ കമ്മിറ്റി അന്തിമ തീരുമാനമെടുക്കും. പോരാട്ടത്തിൽ ഇന്ത്യയുടെ 4-400 വനിതാ റിലേ ടീം പങ്കെടുക്കില്ല. ചൈനയിൽ മെയ് 10, 11നു നടക്കുന്ന ലോക അത്‍ലറ്റിക്സ് പോരാട്ടത്തിൽ ഇന്ത്യയുടെ പുരുഷ, മിക്സഡ് റിലേ ടീമുകൾ പങ്കെടുക്കും.

നിർണായക മത്സരത്തിന് മുമ്പേ രാജസ്ഥാന് തിരിച്ചടി; സഞ്ജു സാംസൺ കളിച്ചേക്കില്ല

നിർണായക മത്സരത്തിന് മുമ്പേ രാജസ്ഥാന് തിരിച്ചടി; സഞ്ജു സാംസൺ കളിച്ചേക്കില്ല

ലഖ്‌നൗ സൂപ്പർ ജയന്‍റ്സിനെ നിർണായക പോരാട്ടത്തിനിറങ്ങുന്ന രാജസ്ഥാന്‍ റോയല്‍സിന് തലവേദനയായി ക്യാപ്റ്റൻ സഞ്ജു സാംസണിന്‍റെ പരിക്ക്. താരം ഇന്ന് കളിച്ചേക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ബാറ്റിംഗിനിടെ ഇടതു വാരിയെല്ലിന് പരിക്കേറ്റ സഞ്ജു കളത്തിൽ നിന്നും റിട്ടയർ ഹാർട്ടായി മടങ്ങിയിരുന്നു. 19 പന്തില്‍ 31 റണ്‍സുമായി ക്രീസില്‍ നില്‍ക്കുമ്പോഴാണ് സഞ്ജുവിന്റെ മടക്കമുണ്ടായിരുന്നത്. ശേഷം താരത്തെ സ്കാനിംഗിന് വിധേയനാക്കിയിരുന്നു.

താരത്തിന്റെ കാര്യം സംശയത്തിലാണെന്ന് കോച്ച്‌ രാഹുൽ ദ്രാവിഡും ഇന്നലെ പത്ര സമ്മേളനത്തിൽ പറഞ്ഞിരുന്നു.സഞ്ജു കളിച്ചില്ലെങ്കില്‍ റിയാന്‍ പരാഗ് ആയിരിക്കും ഇന്ന് രാജസ്ഥാനെ നയിക്കുക. അതേ സമയം പരിക്കുമൂലം ഐപിഎല്ലിന്‍റെ തുടക്കത്തിലെ മൂന്ന് കളികളില്‍ ഇംപാക്ട് പ്ലേയറായാണ് സഞ്ജു കളിച്ചത്.

റിയാന്‍ പരാഗായിരുന്നു ഈ മത്സരങ്ങളില്‍ രാജസ്ഥാനെ നയിച്ചത്. പിന്നീട് നാലാം മത്സരം മുതല്‍ ക്യാപ്റ്റനായി മടങ്ങിയെത്തി. ഇതുവരെ കളിച്ച ഏഴ് കളികളില്‍ രണ്ട് ജയം മാത്രമുള്ള രാജസ്ഥാന്‍ പോയന്‍റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. ഇന്നത്തെ മത്സരത്തില്‍ ജയിച്ചാൽ മാത്രമേ പ്‌ളേ ഓഫ് സാധ്യത നിലനിർത്താനാകൂ. ഏഴ് കളികളില്‍ നിന്ന് 224 റണ്‍സടിച്ച സഞ്ജു സാംസൺ രാജസ്ഥാന്റെ സീസണിലെ രണ്ടാമത്തെ റൺവേട്ടക്കാരനാണ്.

ടീം രഹസ്യങ്ങള്‍ ചോര്‍ത്തി? അഭിഷേക് നായരേയും, ടി ദിലീപിനേയും ബിസിസിഐ പുറത്താക്കി

ടീം രഹസ്യങ്ങള്‍ ചോര്‍ത്തി? അഭിഷേക് നായരേയും, ടി ദിലീപിനേയും ബിസിസിഐ പുറത്താക്കി

മുംബൈ: ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി പരമ്പരയിലെ മോശം പ്രകടനത്തില്‍ കടുത്ത നടപടിയുമായി ബിസിസിഐ. ഇന്ത്യന്‍ ടീം സഹ പരിശീലകന്‍ അഭിഷേക് നായര്‍, ഫീല്‍ഡിങ് പരിശീലകന്‍ ടി ദിലീപ് എന്നിവരെ പുറത്താക്കി. ഇരുവര്‍ക്കുമൊപ്പം ട്രെയിനര്‍ സോഹം ദേശായിയേയും പിരിച്ചു വിട്ടു.

ഗൗതം ഗംഭീര്‍ മുഖ്യ പരിശീലകനായി ചുമതലേയറ്റപ്പോള്‍ സഹ പരിശീലകനായി അഭിഷേകിനായാണ് അദ്ദേഹം നിര്‍ദ്ദേശിച്ചത്. എന്നാല്‍ ചുമതലയേറ്റ് ഒരു വര്‍ഷം കഴിയുമ്പോള്‍ തന്നെ അഭിഷേക് പുറത്തായി. ദിലീപ്, സോഹം എന്നിവര്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ടീമിനൊപ്പമുണ്ട്. മൂന്ന് വര്‍ഷം കാലാവധി കഴിഞ്ഞതിനാല്‍ പിരിച്ചുവിടുന്നു എന്നാണ് ഇരുവര്‍ക്കും നല്‍കിയ നോട്ടീസില്‍ പറയുന്നത് എന്ന മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യന്‍ ഡ്രസിങ് റൂം രഹസ്യങ്ങള്‍ ചോര്‍ത്തിയതടക്കമുള്ള കുറ്റങ്ങള്‍ കണ്ടെത്തിയതിനാലാണ് ബിസിസിഐ നടപടിയെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ബിസിസിഐ ഇതുവരെ ഔദ്യോഗിക വിശദീകരണങ്ങളൊന്നും പറഞ്ഞിട്ടില്ല.

പുറത്താക്കപ്പെട്ടവര്‍ക്കു പകരം പുതിയ ആരേയും സ്ഥാനത്തേക്ക് എടുക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിലവില്‍ പരിശീലക സംഘത്തിലെ അംഗങ്ങളായ സിതാംശു കൊട്ടക്, റയാന്‍ ടെന്‍ഡോഷെ എന്നിവര്‍ പുറത്താക്കപ്പെട്ടവരുടെ ചുമതലകള്‍ അധികമായി വഹിക്കും. സോഹത്തിനു പകരം അഡ്രിയാന്‍ ലി റൗക്‌സിനെ നിയമിച്ചേക്കും. ഐപിഎല്‍ കഴിഞ്ഞാല്‍ അഡ്രിയാന്‍ ടീം ക്യാംപിലെത്തും.

പരമ്പരയില്‍ ഇന്ത്യ ദയനീയ പ്രകടനമാണ് പുറത്തെടുത്തത്. പരമ്പരയ്ക്കിടെ ഡ്രസിങ് റൂമില്‍ കോച്ചും താരങ്ങളും തമ്മില്‍ നടന്ന സംഭാഷങ്ങള്‍ ചോര്‍ന്നിരുന്നു. ഇത് മാധ്യമങ്ങളില്‍ വന്നതോടെ വലിയ വിവാദവുമായി. എന്നാല്‍ പുറത്തു വന്ന കാര്യങ്ങളില്‍ സത്യമില്ലെന്നും എല്ലാം മാധ്യമ സൃഷ്ടികളാണെന്നുമായിരുന്നു ഗംഭീര്‍ പറഞ്ഞത്. കോച്ചും താരങ്ങളും തമ്മില്‍ നടക്കുന്ന സംഭാഷങ്ങള്‍ ഡ്രസിങ് റൂമില്‍ തന്നെ നില്‍ക്കണമെന്നും പുറത്തു വിടരുതെന്നുമുള്ള കര്‍ശന താക്കീതും ഗംഭീര്‍ താരങ്ങള്‍ക്കു നല്‍കിയിരുന്നു.

ഡ്രസിങ് റൂമില്‍ സത്യസന്ധരായ ആളുകള്‍ ഉള്ള കാലത്തോളം ഇന്ത്യന്‍ ടീം സുരക്ഷിതമായിരിക്കുമെന്നു ഗംഭീര്‍ അന്നു പ്രതികരിച്ചിരുന്നു. താരങ്ങള്‍ മികച്ച പ്രകടനം നടത്തുകയും സത്യസന്ധതു പുലര്‍ത്തുകയും വേണമെന്നും ഗംഭീര്‍ വ്യക്തമാക്കി. ടീമിനു വേണ്ടിയാണ് കളിക്കേണ്ടത്. വ്യക്തിഗത പ്രകടനത്തിനു അതിനു ശേഷം മാത്രമേ സ്ഥാനമുള്ളു എന്ന കാര്യം ഓസ്‌ട്രേലിയയില്‍ വച്ച് തന്നെ താരങ്ങളോട് ഗംഭീര്‍ അസന്നിഗ്ധമായി തന്നെ വ്യക്തമാക്കുകയും ചെയ്തു.

അതിനിടെ സര്‍ഫറാസ് ഖാനാണ് ടീം രഹസ്യങ്ങള്‍ വെളിപ്പെടുത്തിയതെന്നു ആരോപണമുണ്ടായിരുന്നു. ഇതിന്റെ പേരില്‍ ഗംഭീറും സര്‍ഫറാസും തമ്മില്‍ വാക്കേറ്റമുണ്ടയെന്നും അന്നു പ്രചരിച്ചു. എന്നാല്‍ ഇതെല്ലാം ടീം മാനേജ്‌മെന്റ് നിഷേധിച്ചിരുന്നു.