by Midhun HP News | Feb 3, 2025 | Latest News, കായികം
മുംബൈ: ടി20യില്‍ കൂടുതല്‍ റിസ്‌കോടെ കളിച്ച് വലിയ നേട്ടം കൈവരിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍. കളി തോല്‍ക്കുമെന്ന് തങ്ങള്‍ ഭയക്കുന്നില്ലെന്നും കൃത്യമായ വഴിയിലൂടെ തന്നെയാണ് ടീം മുന്നോട്ടുപോകുന്നതെന്നും ഗംഭീര്‍ പറഞ്ഞു. ടി20യില്‍ എല്ലാ മത്സരത്തിലും 250- 260 റണ്‍സ് നേടുകയാണ് ടീമിന്‍റെ ബാറ്റിങ് നയം. ഇംഗ്ലണ്ടിനെ 4-1ന് തകര്‍ത്തതില്‍ ആ മനോഭാവം പ്രകടമായിരുന്നെന്നും മത്സരശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഗംഭീര്‍ പറഞ്ഞു.
പൂനെയില്‍ നടന്ന നാലാം ടി20യില്‍, വിക്കറ്റുകള്‍ വീണിട്ടും ഇംഗ്ലണ്ടിനെതിരെ തകര്‍പ്പനടി തുടര്‍ന്നു, ഒടുവില്‍ 9 വിക്കറ്റിന് 181 റണ്‍സ് നേടിയതിലൂടെ ഇന്ത്യ വിജയത്തിലെത്തി. അവസാന മത്സരത്തില്‍ മുംബൈയില്‍ ഇന്ത്യ 9 വിക്കറ്റിന് 247 റണ്‍സ് നേടി. ‘ഇത്തരത്തിലുള്ള ടി20 കളിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. കളി തോല്‍ക്കുമെന്ന് ഞങ്ങള്‍ ഭയക്കുന്നില്ല. ചില മത്സരങ്ങളില്‍ 120 റണ്‍സിന് ഓള്‍ഔട്ടായേക്കാം. പക്ഷേ ഇപ്പോള്‍ ഞങ്ങള്‍ പോകുന്നത് കൃത്യമായ വഴിയിലൂടെ തന്നെയാണ്. ഇത്തരത്തില്‍ ഭയപ്പാടില്ലാത്ത മത്സരം കാഴ്ചവച്ച് മുമ്പോട്ട് പോകാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. അഭിഷേക് ശര്‍മയെ പോലെയുള്ള താരങ്ങള്‍ക്ക് ഞങ്ങള്‍ കൂടുതല്‍ പിന്തുണ നല്‍കും.’- ഗംഭീര്‍ പറഞ്ഞു.
‘നിലവില്‍ ടീമിലെ താരങ്ങളില്‍ ഭൂരിഭാഗം പേരും ഭയപ്പാടില്ലാത്ത ക്രിക്കറ്റ് എന്ന പ്രത്യയശാസ്ത്രം ഉള്‍ക്കൊണ്ടവരാണ്. 140- 150 കിലോമീറ്റര്‍ സ്പീഡില്‍ പന്തെറിയുന്ന ബോളര്‍മാര്‍ക്കെതിരെ ഇത്തരത്തിലുള്ള ആക്രമണം അഴിച്ചുവിട്ട് അഭിഷേക് സെഞ്ച്വറി സ്വന്തമാക്കി. ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച സെഞ്ച്വറികളില്‍ ഒന്നാണ് മത്സരത്തില്‍ പിറന്നത്. ഇപ്പോള്‍ ടീമില്‍ കളിക്കുന്ന താരങ്ങളൊക്കെയും പരസ്പരം ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുള്ളതാണ്. അതാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഒരു പ്രത്യേകതയും.’- ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു. സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ പ്രകടനത്തെയും ഗംഭീര്‍ പ്രശംസിച്ചു. ‘ഐപിഎല്ലില്‍ നിന്ന് അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലേക്കുള്ള അദ്ദേഹത്തിന്റെ പരിവര്‍ത്തനം അസാധാരണമാണെന്ന് ഞാന്‍ കരുതുന്നു. മികച്ച രീതിയിലായിരുന്നു പന്തെറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. പരമ്പരയില്‍ ഏറ്റവും അധികംവിക്കറ്റുകള്‍ നേടിയതും വരുണ്‍ ചക്രവര്‍ത്തിയായിരുന്നു.
‘മത്സരങ്ങള്‍ നമ്മുടെ പരിധിയിലേക്ക് വരാന്‍ തുടങ്ങുമ്പോള്‍ എല്ലാം നമുക്ക് അനുകൂലമായി മാറും. ബാറ്റിങില്‍ കൂടുതല്‍ റണ്‍സ് എടുക്കാനും നമ്മള്‍ ശ്രമിക്കണം. ആദ്യ 7 ബാറ്റര്‍മാരുടെയും പ്രകടനം നിര്‍ണായകമാണ്. മത്സരത്തില്‍ മുന്‍കൂട്ടി ബാറ്റിങ് ഓര്‍ഡര്‍ നിശ്ചയിച്ചിരുന്നില്ല. ഓപ്പണര്‍മാരുടെ സ്ഥാനം മാത്രമായിരുന്നു നിശ്ചയിച്ചിരുന്നത്. ഇത്തരത്തില്‍ ആക്രമണ ശൈലിയില്‍ തന്നെ കളിക്കാനാണ് ഞങ്ങള്‍ ചിന്തിച്ചിരുന്നത് ഗംഭീര്‍ പറഞ്ഞു. 140- 150 കോടി ഇന്ത്യക്കാരെ പ്രതിനിധീകരിക്കുമ്പോള്‍ എന്താണ് വേണ്ടത് എന്ന് നമ്മുടെ കളിക്കാര്‍ക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.
by Midhun HP News | Feb 3, 2025 | Latest News, കായികം
അണ്ടര്‍ 19 വനിതകളുടെ ടി20 ക്രിക്കറ്റ് ലോകകപ്പ് നേട്ടത്തില്‍ കേരളത്തിനും അഭിമാനിക്കാം. മിന്നു മണിക്കും സജന സജീവനും ശേഷം ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമില്‍ ഇടംനേടിയ ജോഷിതയും കേരളത്തിന്റെ യശസ് ഉയര്‍ത്തി. മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളിലാണ് മൂന്ന് താരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ എത്തുന്നത്. ഇതില്‍ മിന്നുമണിയും സജന സജീവനും ഇന്ത്യന്‍ സീനിയര്‍ ടീമില്‍ ഇടം നേടിയവരാണ്. വൈകാതെ ജോഷിതയും സീനിയര്‍ ടീമില്‍ എത്താന്‍ ഇടയുണ്ട്.
ടി20 ക്രിക്കറ്റ് ലോകകപ്പില്‍ ആറു കളിയില്‍ ആറ് വിക്കറ്റാണ് ഈ വലംകൈയന്‍ പേസ് ബൗളറുടെ സമ്പാദ്യം. വയനാട് കല്‍പ്പറ്റ സ്വദേശിയായ ജോഷിത ഫൈനലില്‍ രണ്ട് ഓവര്‍ എറിഞ്ഞെങ്കിലും വിക്കറ്റില്ല. കേരള ക്രിക്കറ്റ് അസോസിയേഷന് കീഴിലുള്ള കൃഷ്ണഗിരിയിലെ വയനാട് ക്രിക്കറ്റ് അക്കാദമിയിലൂടെയാണ് താരോദയം. കേരളത്തിന്റെ എല്ലാ വിഭാഗം ടീമിലും അഗമായി.
കല്‍പ്പറ്റ ഗ്രാമത്തുവയല്‍ ജോഷിയുടെയും ശ്രീജയുടെയും മകളാണ് പതിനെട്ടുകാരി. ബത്തേരി സെന്റ് മേരീസ് കോളജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് ജോഷിത. കഴിഞ്ഞ തവണ ഇന്ത്യ ലോകകപ്പ് നേടിയപ്പോള്‍ മലയാളിയായ സിഎംസി നജ്‌ല പകരക്കാരിയായി ടീമിലുണ്ടായിരുന്നു.
മകള്‍ ജോഷിതയുള്‍പ്പെട്ട ടീം ലോക കിരീടം ഉയര്‍ത്തുമ്പോള്‍ കല്‍പ്പറ്റയിലെ ഹോട്ടലില്‍ ജോലിയിലായിരുന്നു അച്ഛന്‍ ജോഷി. പണിത്തിരക്കിന്റെ ഇടവേളകളില്‍ മകളുടെ കിരീടനേട്ടം കണ്ടത് മൊബൈല്‍ ഫോണിലാണ്. ഈ സമയം ഗ്രാമത്തുവയലിലെ കൊച്ചുവാടകവീട്ടില്‍ അമ്മ ശ്രീജയും സഹോദരി ജോഷ്‌നയും ലോകകപ്പ് നേട്ടത്തിന്റെ ആഹ്ലാദത്തിലായിരുന്നു.
കഷ്ടപ്പാടുകള്‍ക്ക് നടുവിലും ജോഷിതയുടെ സ്വപ്‌നത്തിന് നിറംപകര്‍ന്നത് മാതാപിതാക്കളാണ്. ഹോട്ടല്‍ തൊഴിലാളിയായ ജോഷിയും ഫാന്‍സി സ്റ്റോറില്‍ ജോലി ചെയ്യുന്ന ശ്രീജയും മകളുടെ ക്രിക്കറ്റ് പരിശീലനം മുടക്കിയിരുന്നില്ല. ചെറുപ്രായത്തില്‍ തന്നെ ക്രിക്കറ്റ് പരിശീലനത്തിന് തുടക്കമിട്ട ജോഷിത കഴിഞ്ഞ ഏഴുവര്‍ഷമായി കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള ക്രിക്കറ്റ് അസോസിയേഷന്‍ അക്കാദമിയിലാണ് പരിശീലനം നടത്തുന്നത്. പരിശീലകന്‍ അമല്‍ ബാബുവാണ് ജോഷിതയിലെ താരത്തെ കണ്ടെത്തിയത്.
by Midhun HP News | Feb 3, 2025 | Latest News, കായികം
മുംബൈ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ തകര്‍പ്പന്‍ ജയം നേടി ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 248 റണ്‍സ് എന്ന കൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 10.3 ഓവറില്‍ 97 റണ്‍സിന് പുറത്തായി. ഇന്ത്യയ്ക്ക് 150 റണ്‍സിന്റെ വമ്പന്‍ വിജയം. വാങ്കഡെ സ്റ്റേഡിയത്തിലെ ബാറ്റിങ് പിച്ചില്‍ ഇന്ത്യയെ മാതൃകയാക്കി തകര്‍ത്തടിക്കാനിറങ്ങിയ ഇംഗ്ലണ്ട് തകര്‍ന്നടിയുന്നതാണ് പിന്നീട് കണ്ടത്. നേരത്തേ സ്വന്തമാക്കിയ പരമ്പര ഇന്ത്യ 4-1 എന്ന നിലയില്‍ അവസാനിപ്പിച്ചു. 23 പന്തില്‍ 55 റണ്‍സെടുത്ത ഓപ്പണര്‍ ഫില്‍ സോള്‍ട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. സോള്‍ട്ടിനു പുറമേ 10 റണ്‍സെടുത്ത ജേക്കബ് ബെതല്‍ മാത്രമാണ് ഇംഗ്ലിഷ് നിരയില്‍ രണ്ടക്കം കടന്നത്.
2.3 ഓവറുകള്‍ പന്തെറിഞ്ഞ മുഹമ്മദ് ഷമി 25 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. വരുണ്‍ ചക്രവര്‍ത്തി, ശിവം ദുബെ, അഭിഷേക് ശര്‍മ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. അഭിഷേക് ശര്‍മയാണ് കളിയിലെ താരം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 37 പന്തില്‍ സെഞ്ചറിയുമായി കത്തിക്കയറിയ അഭിഷേക് ശര്‍മയുടെ മികവില്‍ 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തിലാണ് 247 റണ്‍സ് എടുത്തത്.
54 പന്തുകള്‍ നേരിട്ട അഭിഷേക് 135 റണ്‍സെടുത്തു പുറത്തായി. ടി20ല്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗതയേറിയ രണ്ടാമത്തെ സെഞ്ചറിയാണ് മുംബൈയില്‍ അഭിഷേക് അടിച്ചെടുത്തത്. 35 പന്തുകളില്‍ സെഞ്ചറി തികച്ച രോഹിത് ശര്‍മയാണ് ഇക്കാര്യത്തില്‍ ഒന്നാമന്‍. ട്വന്റി20യില്‍ ഒരു ഇന്നിങ്‌സില്‍ കൂടുതല്‍ സിക്‌സുകള്‍ അടിച്ച ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് അഭിഷേകിന്റെ പേരിലായി. മുംബൈയില്‍ 13 സിക്‌സുകളാണ് അഭിഷേക് ശര്‍മ ബൗണ്ടറിക്ക് മുകളിലൂടെ പായിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി വെടിക്കെട്ട് പ്രകടനത്തിന് തുടക്കമിട്ടത് മലയാളി താരം സഞ്ജു സാംസണായിരുന്നു. ജോഫ്ര ആര്‍ച്ചറുടെ ആദ്യ പന്തു തന്നെ സഞ്ജു സിക്‌സര്‍ പറത്തി. ഈ ഓവറില്‍ 16 റണ്‍സാണു സഞ്ജു അടിച്ചുകൂട്ടിയത്. എന്നാല്‍ തൊട്ടുപിന്നാലെ സഞ്ജു പുറത്തായത് നിരാശയായി. ഇത്തവണയും ഷോര്‍ട്ട് ബോളിലാണു മലയാളി താരത്തിന്റെ പുറത്താകല്‍. മാര്‍ക് വുഡിന്റെ പന്ത് ഡീപ് സ്‌ക്വയര്‍ ലെഗിലേക്ക് പുള്‍ ചെയ്ത സഞ്ജുവിനെ ബൗണ്ടറിക്കു സമീപത്തു നില്‍ക്കുകയായിരുന്ന ആര്‍ച്ചര്‍ പിടിച്ചെടുത്തു. പിന്നാലെ അഭിഷേകിന്റെ വെടിക്കെട്ട് പ്രകടനം ആരംഭിക്കുകയായിരുന്നു. 13 പന്തില്‍ രണ്ട് സിക്‌സുകളും മൂന്നു ഫോറുകളും അടിച്ച ശിവം ദുബെ 30 റണ്‍സെടുത്തു. 18-ാം ഓവറില്‍ സ്പിന്നര്‍ ആദില്‍ റാഷിദിന്റെ പന്തില്‍ ജോഫ്ര ആര്‍ച്ചര്‍ ക്യാച്ചെടുത്താണ് അഭിഷേക് ശര്‍മ പുറത്താകുന്നത്.
by Midhun HP News | Feb 2, 2025 | Latest News, കായികം
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അവസാന ടി20 പോരാട്ടം ഇന്ന്. പരമ്പര നേടിയ ഇന്ത്യ ടീമില്‍ പരീക്ഷണങ്ങള്‍ ഇറര്രാനും സാധ്യതയുണ്ട്. അവസരം ലഭിക്കാത്തവരെ ഇറക്കി കളിപ്പിക്കാനാകും ഇന്ത്യ ഒരുപക്ഷേ മുതിരുന്നത്. 5 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 3-1നു ഉറപ്പിച്ചാണ് ഇന്ന് കളത്തിലേക്ക് ഇറങ്ങുന്നത്.
മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ന് വൈകീട്ട് ഏഴ് മുതലാണ് മത്സരം നടക്കുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ ഇന്നും ഇറങ്ങിയേക്കും. താരത്തിന്റെ തിരിച്ചു വരവിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യക്ക് നിര്‍ണായക 15 റണ്‍സ് ജയം സമ്മാനിച്ചത് ശിവം ദുബെ, ഹര്‍ഷിത് റാണ എന്നിവരായിരുന്നു. കഴിഞ്ഞ പോരാട്ടത്തില്‍ ഇംഗ്ലീഷ് ഓപ്പണിങ് സഖ്യം ക്ലിക്കായെങ്കിലും പിന്നീട് വന്നവര്‍ നിരാശപ്പെടുത്തിയത് തോല്‍വിക്ക് ആക്കം കൂട്ടുകയായിരുന്നു.
by Midhun HP News | Jan 31, 2025 | Latest News, കായികം
പുനെ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടി20 പോരാട്ടം അല്‍പ്പ സമയത്തിനുള്ളില്‍. ടോസ് നേടി ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുത്തു. ഇന്ത്യ പരമ്പര ഉറപ്പിക്കാനും ഇംഗ്ലണ്ട് ഒപ്പമെത്താനുമായാണ് ലക്ഷ്യം വയ്ക്കുന്നത്.
ഇന്ത്യ മൂന്ന് മാറ്റങ്ങളുമായാണ് ഇറങ്ങുന്നത്. മുഹമ്മദ് ഷമിയ്ക്ക് പകരം അര്‍ഷ്ദീപ് സിങ് തിരിച്ചെത്തി. ധ്രുവ് ജുറേലിനു പകരം റിങ്കു സിങും വാഷിങ്ടന്‍ സുന്ദറിനു പകരം ശിവം ദുബെയും ടീമിലെത്തി. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലെ സ്ഥാനം നിലനിര്‍ത്തി.
ഇംഗ്ലണ്ട് രണ്ട് മാറ്റവുമായാണ് കളത്തിലിറങ്ങുന്നത്. മാര്‍ക് വുഡിനു പകരം സാഖിബ് മഹ്മൂദും ജാമി സ്മിത്തിനു പകരം ജേക്കബ് ബേതേലും ടീമിലിടം കണ്ടു.
ഇന്ത്യ ഇലവന്‍: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, രവി ബിഷ്‌ണോയ്, വരുണ്‍ ചക്രവര്‍ത്തി.
by Midhun HP News | Jan 30, 2025 | Latest News, കായികം
ഡെറാഡൂൺ: ദേശീയ ഗെയിംസിൽ കേരളത്തിനു രണ്ടാം സ്വർണം. വനിതകളുടെ നീന്തലിലാണ് കേരളത്തിന്റെ സുവർണ നേട്ടം. വനിതകളുടെ 200 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിൽ ഹർഷിത ജയറാമാണ് കേരളത്തിനു സ്വർണം സമ്മാനിച്ചത്. 2.42.38 മിനിറ്റിലാണ് താരം ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. പുരുഷ വിഭാഗം നീന്തലിൽ കേരളത്തിനായി സജൻ പ്രകാശ് ഇരട്ട വെങ്കലം നേടിയിരുന്നു.
നേരത്തെ വനിതകളുടെ ഭാരോദ്വഹനത്തിലാണ് കേരളം ആദ്യ സ്വർണം നേടിയത്. സുഫ്‌ന ജാസ്മിനാണ് സ്വർണം നേടിയത്. വനിതകളുടെ 45കിലോ വിഭാഗത്തിലാണ് നേട്ടം.
തൃശൂർ വേലുപാടം സ്വദേശിയാണ് സുഫ്‌ന ജാസ്മിൻ. നേരത്തെ സർവകലാശാല വിഭാഗത്തിൽ ദേശീയ റെക്കോർഡിന് ഉടമ കൂടിയാണ് സുഫ്‌ന. മത്സരത്തിന്റെ തൊട്ടുമുൻപ് ഭാര പരിശോധനയിൽ 150 ഗ്രാം കൂടുതലെന്ന് കണ്ടെത്തിയതിനെ തുടർന്ന് മുടി മുറിച്ചാണ് ഇവർ മത്സരത്തിനെത്തിയത്.
തുടരെ രണ്ട് ജയങ്ങളുമായി കേരളത്തിന്‍റെ വനിതാ ബാസ്കറ്റ്ബോൾ ടീം സെമിയിലേക്ക് മുന്നേറി. ഫുട്ബോളിൽ കേരളം വിജയ തുടക്കമിട്ടു. മണിപ്പൂരിനെ 1-0ത്തിനു വീഴ്ത്തി. ബീച്ച് ഹാൻഡ് ബോളിൽ കേരളം മെഡൽ ഉറപ്പിച്ചിട്ടുണ്ട്. അസമിനെ തോൽപ്പിച്ചാണ് കേരളം ഫൈനലിൽ എത്തിയത്.
Recent Comments