ഇന്ത്യക്ക് മൂന്നാം വെങ്കലം; സ്വപ്നം സാധ്യമാക്കി സ്വപ്‌നില്‍ കുസാലെയും

ഇന്ത്യക്ക് മൂന്നാം വെങ്കലം; സ്വപ്നം സാധ്യമാക്കി സ്വപ്‌നില്‍ കുസാലെയും

പാരിസ്: ഒളിംപിക്‌സ് ഷൂട്ടിങില്‍ ഇന്ത്യക്ക് മൂന്നാം വെങ്കല മെഡല്‍ നേട്ടം. പുരുഷന്‍മാരുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ ഇന്ത്യയുടെ സ്വപ്‌നില്‍ കുസാലെയാണ് വെങ്കലം നേടിയത്.

ആദ്യ രണ്ട് പൊസിഷനുകളിലും അഞ്ചാം സ്ഥാനത്തായിരുന്നു സ്വപ്‌നില്‍ മൂന്നാം പൊസിഷനിലാണ് മികവോടെ മൂന്നാം സ്ഥാനത്തേക്ക് കയറിയത്. 451.4 പോയിന്റുകള്‍ നേടിയാണ് സ്വപ്‌നില്‍ ഇന്ത്യക്ക് മൂന്നാം വെങ്കലം സമ്മാനിച്ചത്. പാരിസിലെ ഇന്ത്യയുടെ മൂന്നാം മെഡലാണിത്. മൂന്നും ഷൂട്ടര്‍മാര്‍ വെടിവച്ചിട്ടതാണ്. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭാകര്‍ വ്യക്തിഗത പോരാട്ടത്തിലും മനു- സരബ്‌ജോത് സിങ് സഖ്യം ഇതേ ഇനത്തില്‍ മിക്‌സഡ് പോരാട്ടത്തിലുമാണ് നേരത്തെ ഇന്ത്യക്കായി വെങ്കലം നേടിയത്. പിന്നാലെയാണ് സ്വപ്‌നിലിന്റെ നേട്ടം.

ഷൂട്ടിങ്; സ്വപ്‌നില്‍ കുസാലെ ഫൈനലില്‍; പിവി സിന്ധു പ്രീക്വാര്‍ട്ടറില്‍

ഷൂട്ടിങ്; സ്വപ്‌നില്‍ കുസാലെ ഫൈനലില്‍; പിവി സിന്ധു പ്രീക്വാര്‍ട്ടറില്‍

പാരിസ്: പാരിസ് ഒളിംപിക്‌സ് ഷൂട്ടിങ് 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍സ് ഇനത്തില്‍ ഇന്ത്യയുടെ സ്വപ്നില്‍ കുസാലെ ഫൈനലില്‍. ശക്തമായ പോരാട്ടത്തിനൊടുവില്‍ ഏഴാം സ്ഥാനക്കാരനായാണ് താരത്തിന്റെ ഫൈനല്‍ പ്രവേശം.

ഇതേ ഇനത്തില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന ഐശ്വരി പ്രതാപ് സിങ് തോമര്‍ പുറത്തായി. യോഗ്യതാ റൗണ്ടില്‍ 11-ാം സ്ഥാനത്ത് എത്താനെ ഐശ്വരി പ്രതാപിന് കഴിഞ്ഞുള്ളു. നാളെ ഉച്ചയ്ക്ക് ഒരുമണിക്കാണ് ഫൈനല്‍ മത്സരം. യോഗ്യതാ റൗണ്ടില്‍ 590 പോയിന്റ് നേടിയാണ് സ്വപ്നില്‍ ഏഴാം സ്ഥാനത്തെത്തിയത്. 589 പോയിന്റ് നേടിയെങ്കിലും ഐശ്വരി പ്രതാപ് 11-ാം സ്ഥാനത്തായി. ബാഡ്മിന്റണില്‍ ഇന്ത്യയുടെ പിവി സിന്ധു പ്രീക്വാര്‍ട്ടറില്‍ കടന്നു. എസ്റ്റോണിയന്‍ താരം ക്രിസ്റ്റന്‍ കുബയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ വിജയം. 21-5, 21-10. പുരുഷ വിഭാഗം സിംഗിൾസിൽ ലക്ഷ്യ സെന്നും പ്രീക്വാർട്ടറിൽ കടന്നു. ആവേശകരമായ മത്സരത്തിൽ ലോക നാലാം നമ്പർ താരം ഇന്തോനേഷ്യയുടെ ജൊനാതൻ ക്രിസ്റ്റിയെ നേരിട്ടുള്ള സെറ്റുകൾക്കു വീഴ്ത്തിയാണ് ലക്ഷ്യയുടെ മുന്നേറ്റം. സ്കോർ: 21-18, 21-12.

ഒളിംപിക്സ്: ബാഡ്മിന്റണില്‍ പിവി സിന്ധു കളത്തിലിറങ്ങും

ഒളിംപിക്സ്: ബാഡ്മിന്റണില്‍ പിവി സിന്ധു കളത്തിലിറങ്ങും

പാരിസ്: ഒളിംപിക്സ് പോരാട്ടങ്ങളുടെ അഞ്ചാം ദിനം ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ്, ഷൂട്ടിങ്, ബോക്സിങ്, അമ്പെയ്ത്ത് എന്നിവയില്‍ നിരവധി ഇന്ത്യന്‍ താരങ്ങള്‍ മത്സരിക്കും. ബാഡ്മിന്റണില്‍ പിവി സിന്ധു, അമ്പെയ്ത്ത് താരം ദീപിക കുമാരി, ബോക്സര്‍ ലോവ്ലിന ബോര്‍ഗോഹെയ്ന്‍ തുടങ്ങിയവര്‍ കളത്തിലിറങ്ങും.

ഇന്ത്യക്കു ഇന്നു ഒരു മെഡല്‍ സാധ്യത മാത്രമേയുള്ളൂ. വനിതകളുടെ ഷൂട്ടിങില്‍ ട്രാപ്പ് വിഭാഗത്തിലാണിത്. ഉച്ചയ്ക്കു 12.30നു ആരംഭിച്ച യോഗ്യതാ റൗണ്ടില്‍ ശ്രേയസി സിങും രാജേശ്വരി കുമാരിയും മല്‍സരിക്കാനിറങ്ങി. ഇവര്‍ ഫൈനലിലേക്കു യോഗ്യത നേടുകയാണെങ്കില്‍ രാത്രി ഏഴു മണിക്കാണ് മെഡല്‍പോരാട്ടം തുടങ്ങുന്നത്. ഷൂട്ടിങ് കൂടാതെ ബാഡ്മിന്റണ്‍, ബോക്സിങ്, ടേബിള്‍ ടെന്നീസ്, അമ്പെയ്ത്ത്, എന്നിവയിലാണ് ഇന്ത്യക്കു മല്‍സരങ്ങളുള്ളത്.

ബാഡ്മിന്റണില്‍ കഴിഞ്ഞ തവണത്തെ വെങ്കല മെഡല്‍ ജേതാവും സൂപ്പര്‍ താരവുമായ പിവി സിന്ധുവിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ മല്‍സരം ഉച്ചയ്ക്കു 12.50 മുതലാണ്. എസ്റ്റോണിയയുടെ ക്രിസ്റ്റിന്‍ ക്യുബയാണ് സിന്ധുവിന്റെ എതിരാളി. മലയാളി താരം എച്ച് എസ് പ്രണോയ് പുരുഷ സിംഗിള്‍സില്‍ രാത്രി 11 മണിക്കു ഗ്രൂപ്പുതല മല്‍സരം കളിക്കും. ഇന്തോനേഷ്യയുടെ ജൊനാതന്‍ ക്രിസ്റ്റിയെയാണ് താരം നേരിടുക.

അപൂര്‍വ റെക്കോര്‍ഡിന്‍റെ വക്കില്‍ മനു ഭാകര്‍; ഒളിംപിക്‌സില്‍ ഇന്ത്യ ഇന്ന്

അപൂര്‍വ റെക്കോര്‍ഡിന്‍റെ വക്കില്‍ മനു ഭാകര്‍; ഒളിംപിക്‌സില്‍ ഇന്ത്യ ഇന്ന്

പാരിസ്: ഒളിംപിക്‌സില്‍ ഇന്ന് ഇന്ത്യക്ക് മറ്റൊരു മെഡല്‍ പോരാട്ട ദിനം. പ്രതീക്ഷകളുടെ ഭാരവുമായി മനു ഭാകറും സരബ്‌ജോത് സിങും ഇറങ്ങും. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തിഗത വിഭാഗത്തില്‍ വെങ്കലം നേടി ചരിത്രമെഴുതിയ മനു ഭാകര്‍ മറ്റൊരു അപൂര്‍വ നേട്ടത്തിന്റെ വക്കിലാണ് ഉന്നം പിടിക്കുന്നത്.

വെങ്കലം നേടിയാല്‍ ഒറ്റ ഒളിംപിക്‌സില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായി മനു മാറും. 1900ത്തിലെ പാരിസ് ഒളിംപിക്‌സില്‍ തന്നെ ബ്രിട്ടീഷ് ഇന്ത്യന്‍ അത്‌ലറ്റായിരുന്ന നോര്‍മന്‍ പ്രിച്ചാര്‍ഡ് അത്‌ലറ്റിക്‌സില്‍ 2 വെള്ളി മെഡല്‍ നേടിയിരുന്നു. അതിനു ശേഷം ഒരു താരത്തിനും ഈ നേട്ടമില്ല. 124 വര്‍ഷത്തിനു ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമായും മെഡല്‍ നേടിയാല്‍ മനു മാറും.

ഇന്ത്യന്‍ ഹോക്കി ടീം ഇന്ന് അയര്‍ലന്‍ഡുമായി ഏറ്റുമുട്ടും. അമ്പെയ്ത്ത്, ബോക്‌സിങ്, ബാഡ്മിന്റണ്‍ പോരാട്ടങ്ങളും ഇന്ത്യക്കുണ്ട്. റോവിങ് സ്‌കള്‍സ് വിഭാഗത്തില്‍ ബല്‍രാജ് പന്‍വര്‍ സെമി ലക്ഷ്യമിട്ട് ഇറങ്ങും.

ഷൂട്ടിങ്- പുരുഷ, വനിതാ ട്രാപ് ഷൂട്ടിങ് യോഗ്യത. പൃഥ്വിരാജ് ടൊന്‍ഡെയ്മന്‍, രാജേശ്വരി കുമാരി, ശ്രേയസി സിങ്. ഉച്ചയ്ക്ക് 12.30 മുതല്‍.

ഷൂട്ടിങ് (മെഡല്‍ പോരാട്ടം)- 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം (വെങ്കല പോരാട്ടം) മനു ഭാകര്‍, സരബ്‌ജോത് സിങ്. ഉച്ചയ്ക്ക് 1.00 മുതല്‍.

റോവിങ്- പുരുഷ സിംഗിള്‍സ് സ്‌കള്‍സ് ക്വാര്‍ട്ടര്‍. ബല്‍രാജ് പന്‍വര്‍. ഉച്ചയ്ക്ക് 1.40 മുതല്‍.

ഹോക്കി- ഇന്ത്യ- അയര്‍ലന്‍ഡ്. വൈകീട്ട് 4.45.

അമ്പെയ്ത്ത്- വനിതകളുടെ റികര്‍വ്. അങ്കിത ഭകത്. വൈകീട്ട് 5.14 മുതല്‍.

അമ്പെയ്ത്ത്- വനിതകളുടെ റികര്‍വ്. ഭജന്‍ കൗര്‍. വൈകീട്ട് 5.27 മുതല്‍.

ബാഡ്മിന്റണ്‍- വനിതാ ഡബിള്‍സ്. അശ്വനി പൊന്നപ്പ, തനിഷ് ക്രാസ്റ്റോ- സെത്യാന മപസ, ആഞ്ജല യു. വൈകീട്ട് 6.20 മുതല്‍.

ബോക്‌സിങ്- പുരുഷന്‍മാരുടെ 51 കിലോ. അമിത് പംഗല്‍. രാത്രി 7.16 മുതല്‍.

ബോക്‌സിങ്- വനിതകളുടെ 57 കിലോ. ജയ്‌സമിന്‍ ലംബോറിയ. രാത്രി 9.24 മുതല്‍.

അമ്പെയ്ത്ത്- പുരുഷന്‍മാരുടെ റികര്‍വ്. ധീരജ് ബൊമ്മദേവര. രാത്രി 10.46 മുതല്‍.

ബോക്‌സിങ്- വനിതകളുടെ 54 കിലോ. പ്രീതി പവാര്‍. പുലര്‍ച്ചെ 1.22 മുതല്‍.

ഷൂട്ടിങ് മെഡലിനായി രമിതയും അര്‍ജുനും ഇറങ്ങും; പാരിസില്‍ ഇന്ത്യ ഇന്ന്

ഷൂട്ടിങ് മെഡലിനായി രമിതയും അര്‍ജുനും ഇറങ്ങും; പാരിസില്‍ ഇന്ത്യ ഇന്ന്

പാരിസ്: മെഡല്‍ നേടി അക്കൗണ്ട് തുറന്നതിന്റെ ആത്മവിശ്വാസത്തില്‍ ഇന്ത്യ ഇന്ന് നാല് മെഡല്‍ പോരാട്ടത്തിനായി ഇറങ്ങും. ഷൂട്ടിങിലും അമ്പെയ്ത്തിലുമാണ് ഇന്ത്യക്ക് ഇന്ന് മെഡല്‍ പോരാട്ടം. ഷൂട്ടിങില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വനിതാ, പുരുഷ ഫൈനലുകളില്‍ ഇന്ത്യയുടെ രമിത ജിന്‍ഡാലും അര്‍ജുന്‍ ബബുതയുമാണ് പ്രതീക്ഷകള്‍.

അമ്പെയ്ത്ത് പുരുഷ ടീം ഇനത്തില്‍ സ്വര്‍ണം, വെങ്കലം മെഡല്‍ പോരാട്ടങ്ങളാണ് ഇന്ത്യക്കുള്ളത്. രാത്രി 8 മണിക്ക് ശേഷമാണ് മത്സരങ്ങള്‍.

വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ വെങ്കലം നേടി ഇന്ത്യയുടെ അക്കൗണ്ട് തുറന്ന മനു ഭാകര്‍ ഇന്ന് മിക്‌സഡ് ടീം ഇനത്തില്‍ മത്സരിക്കും. മൂന്നാം ദിനത്തില്‍ ഇന്ത്യയുടെ പോരാട്ടങ്ങള്‍ തുടങ്ങുന്നും ഈ മത്സരത്തോടെയാണ്.

ഷൂട്ടിങ്- 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം യോഗ്യത. സരബ്‌ജോത് സിങ്, മനുഭാകര്‍, അര്‍ജുന്‍ സിങ് ചീമ, റിതം സംഗ്‌വാന്‍. ഉച്ചയ്ക്ക് 12.45 മുതല്‍.

ബാഡ്മിന്റണ്‍- വനിതാ ഡബിള്‍സ്. തനിഷ് ക്രാസ്‌റ്റോ, അശ്വനി പൊന്നപ്പ- നമി മസ്റ്റുയാമ, ചിഹരു ഷിദ. ഉച്ചയ്ക്ക് 12.50 മുതല്‍.

ഷൂട്ടിങ്- പുരുഷ വിഭാഗം ട്രാപ്പ് യോഗ്യതാ റൗണ്ട്. പൃഥ്വിരാജ് ടോന്‍ഡെയ്മന്‍. ഉച്ചയ്ക്ക് 1.00 മുതല്‍.

ഷൂട്ടിങ്- 10 മീറ്റര്‍ എയര്‍ റൈഫിള്‍ വനിതാ ഫൈനല്‍. രമിത ജിന്‍ഡാല്‍. ഉച്ചയ്ക്ക് 1.00 മുതല്‍.

ഷൂട്ടിങ്- 10 മീറ്റര്‍ എയര്‍ റൈഫിള്‍ പുരുഷ ഫൈനല്‍. അര്‍ജുന്‍ ബബുത. വൈകീട്ട് 3.30 മുതല്‍.

ഹോക്കി- പുരുഷ വിഭാഗം. ഇന്ത്യ- അര്‍ജന്റീന. വൈകീട്ട് 4.15 മുതല്‍.

ബാഡ്മിന്റണ്‍- പുരുഷ സിംഗിള്‍സ്. ലക്ഷ്യ സെന്‍- ജൂലിയന്‍ കറഗി. വൈകീട്ട് 5.30 മുതല്‍.

അമ്പെയ്ത്ത്- പുരുഷ ടീം ക്വാര്‍ട്ടര്‍ ഫൈനല്‍. (ധീരജ് ബൊമ്മദേവര, തരുണ്‍ദീപ് റായ്, പ്രവിണ്‍ രമേഷ് ജാദവ്). വൈകീട്ട് 6.31 മുതല്‍.

അമ്പെയ്ത്ത്- പുരുഷ ടീം സെമി. രാത്രി 7.40 മുതല്‍.

അമ്പെയ്ത്ത്- പുരുഷ ടീം വെങ്കല മെഡല്‍ പോരാട്ടം. രാത്രി 8.18 മുതല്‍.

അമ്പെയ്ത്ത്- പുരുഷ ടീം സ്വര്‍ണ മെഡല്‍ പോരാട്ടം. രാത്രി 8.41 മുതല്‍.

ടേബിള്‍ ടെന്നീസ്- വനിതാ സിംഗിള്‍സ്. മനിക ബത്ര- പ്രിതിക പാവ്‌ഡെ. രാത്രി 11.30 മുതല്‍.

വീണ്ടും നിരാശപ്പെടുത്തി സഞ്ജു; തിളങ്ങി ജയ്‌സ്വാള്‍, സൂര്യ, പാണ്ഡ്യ; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് പരമ്പര

വീണ്ടും നിരാശപ്പെടുത്തി സഞ്ജു; തിളങ്ങി ജയ്‌സ്വാള്‍, സൂര്യ, പാണ്ഡ്യ; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് പരമ്പര

കൊളംബോ: രണ്ടാം ടി20യിലും വിജയിച്ചതോടെ ശ്രീലങ്കയ്‌ക്കെതിരായ പരമ്പര സ്വന്തമാക്കി ഇന്ത്യ. ഇന്ത്യ ബാറ്റിങ്ങിന് ഇറങ്ങുമ്പോള്‍ മഴകാരണം വൈകിയ മത്സരത്തില്‍ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം എട്ട് ഓവറില്‍ 78 റണ്‍സായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. ഒന്‍പതു പന്തുകള്‍ ബാക്കി നില്‍ക്കെ ഏഴു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യ 6.3 ഓവറില്‍ മൂന്നിന് 81.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് ആണ് എടുത്തത്. മറുപടി ബാറ്റിങ്ങില്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (15 പന്തില്‍ 30), സൂര്യകുമാര്‍ യാദവ് (12 പന്തില്‍ 26), ഹാര്‍ദിക് പാണ്ഡ്യ (ഒന്‍പതു പന്തില്‍ 22) എന്നിവര്‍ തിളങ്ങി. ഓപ്പണറായി ഇറങ്ങിയ മലയാളി താരം സഞ്ജു സാംസണ്‍ നേരിട്ട ആദ്യ പന്തില്‍ പുറത്തായി. മഹീഷ് തീക്ഷണയുടെ പന്തില്‍ താരം ബോള്‍ഡാകുകയായിരുന്നു. 26 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയ രവി ബിഷ്‌ണോയിയാണ് കളിയിലെ താരം.

മഴ കാരണം വൈകിയാണ് കളിയും തുടങ്ങിയത്. നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് ശ്രീലങ്ക 161 റണ്‍സ് സ്‌കോര്‍ ചെയ്തത്. 34 പന്തില്‍ നിന്ന് 53 റണ്‍സെടുത്ത കുശാല്‍ പെരേരയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. ശ്രീലങ്കയ്ക്ക് 26 റണ്‍സ് കൂട്ടിചേര്‍ക്കുന്നതിനിടെ കുഷാല്‍ മെന്‍ഡിസിന്റെ വിക്കറ്റ് നഷ്ടമായിരുന്നു. ഹര്‍ദിക് പാണ്ഡ്യയ്ക്കായിരുന്നു വിക്കറ്റ്. പിന്നീട് പതും നിസങ്കയും കുഷാല്‍ പെരേരയും ചേര്‍ന്ന് സ്‌കോര്‍ 80 എത്തിച്ചു. നിസങ്ക രവി ബിഷ്ണോയിയുടെ പന്തിലാണ് പുറത്തായത്. പിന്നീട് 130 ന് മെന്‍ഡിസ്, 130 ന് പെരേര, 140 ന് ഹസരങ്ക എന്നിവര്‍ പുറത്തായി.

ഇതോടെ വന്‍ സ്‌കോര്‍ ലക്ഷ്യമിട്ടിറങ്ങിയ ലങ്കയ്ക്ക് തിരിച്ചടിയാകുകയായിരുന്നു. ഇന്ത്യക്കായി രവി ബിഷ്ണോയി മൂന്നും അര്‍ഷദീപ് സിങ്, ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.