മഴയില്‍ വൈകി, ടോസ് പാകിസ്ഥാന്; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

മഴയില്‍ വൈകി, ടോസ് പാകിസ്ഥാന്; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ഇന്ത്യ- പാകിസ്ഥാന്‍ സൂപ്പര്‍ പോരാട്ടം അല്‍പ്പ സമയത്തിനുള്ളില്‍. ടോസ് നേടി പാകിസ്ഥാന്‍ ഫീല്‍ഡിങ് തിരഞ്ഞെടുത്തു. ഇന്ത്യയെ ബാറ്റിങിനയച്ചു. മഴയെ തുടര്‍ന്നു ടോസ് വൈകിയിരുന്നു. പിന്നീട് മഴ നിന്നതോടെയാണ് ടോസിട്ടത്. മത്സരം അര മണിക്കൂര്‍ വൈകിയാണ് തുടങ്ങുന്നത്.

ഇന്ത്യ കഴിഞ്ഞ മത്സരത്തിലെ ടീമിനെ തന്നെ നിലനിര്‍ത്തി. സഞ്ജു സാംസണ്‍ ഇടം പിടിച്ചില്ല.ഇന്ത്യന്‍ ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, ഋഷഭ് പന്ത്, ശിവം ഡുബെ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുംറ.

ടി 20 ലോകകപ്പ്: സൂപ്പർ ഓവറിൽ പാകിസ്ഥാനെ തകർത്ത് യുഎസ്എ

ടി 20 ലോകകപ്പ്: സൂപ്പർ ഓവറിൽ പാകിസ്ഥാനെ തകർത്ത് യുഎസ്എ

ഡല്ലാസ്: ടി20 ലോകകപ്പില്‍ യുഎസിനെതിരെ പാകിസ്ഥാന് തോൽവി. ഡല്ലാസ്, ഗ്രാന്‍ഡ് പ്രയ്‌റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍ ഓവറിലായിരുന്നു യുഎസിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ യുഎസും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാന്റെ സ്‌കോറിനൊപ്പമെത്തിയതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. ആദ്യം ബാറ്റു ചെയ്ത യു എസ് 19 റണ്‍സ് വിജലക്ഷ്യമാണ് മുന്നോട്ടുവച്ചത്. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന് ഒരു വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

മാഗ്നസ് കാള്‍സനെ ഞെട്ടിച്ച് പ്രഗ്‌നാനന്ദ; നോര്‍വേ ചെസ് ടൂര്‍ണമെന്റില്‍ അട്ടിമറി ജയം

മാഗ്നസ് കാള്‍സനെ ഞെട്ടിച്ച് പ്രഗ്‌നാനന്ദ; നോര്‍വേ ചെസ് ടൂര്‍ണമെന്റില്‍ അട്ടിമറി ജയം

നോര്‍വേ: ചെസ് വിസ്മയം മാഗ്‌നസ് കാള്‍സനെ ഞെട്ടിച്ച് ഇന്ത്യയുടെ 18കാരന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍. പ്രഗ്‌നാനന്ദ .നോര്‍വേ ചെസ്സിലെ മൂന്നാം റൗണ്ടിലാണ് അട്ടിമറി ജയം. കരിയറില്‍ ആദ്യമായാണ് ക്ലാസ്സിക്കല്‍ ഫോര്‍മാറ്റില്‍ കാള്‍സനെ, പ്രഗ്‌നാനന്ദ തോല്പിക്കുന്നത്. മുന്‍പ് റാപ്പിഡ് ഫോര്‍മാറ്റുകളില്‍ കാള്‍സനെ തോല്‍പ്പിച്ചിട്ടുണ്ടെങ്കിലും ക്ലാസിക്കല്‍ ചെസ്സിലെ ജയം അമ്പരപ്പിക്കുന്ന നേട്ടമാണ്.

മൂന്നാം റൗണ്ടില്‍ വെള്ള കരുക്കളുമായാണ് പ്രഗ്‌നാനന്ദ കളിച്ചത്. ഇതോടെ 5.5 പോയിന്റുമായി പ്രഗ്‌നാനന്ദ ടൂര്‍ണമെന്റില്‍ മുന്നില്‍ എത്തുകയായിരുന്നു.ഒന്നാം സ്ഥാനത്തായി മത്സരം തുടങ്ങിയ കാള്‍സന്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.ലോക ഒന്നാം നമ്പര്‍ താരമായ കാള്‍സന്റെ ജന്മനാട് കൂടിയാണ് നോര്‍വേ. പ്രഗ്‌നാനന്ദയുടെ സഹോദരി വൈശാലി ആണ് വനിതാ വിഭാഗത്തില്‍ മുന്നിലുള്ളത്.

ടി20 ലോകകപ്പ്; രോഹിതും കോഹ്‌ലിയും ഉള്‍പ്പെടെ ആദ്യ സംഘം ഇന്ന് ന്യൂയോര്‍ക്കിലേക്ക്

ടി20 ലോകകപ്പ്; രോഹിതും കോഹ്‌ലിയും ഉള്‍പ്പെടെ ആദ്യ സംഘം ഇന്ന് ന്യൂയോര്‍ക്കിലേക്ക്

മുംബൈ: ടി20 ലോകകപ്പ് പോരാട്ടങ്ങള്‍ക്കായി ഇന്ത്യയുടെ ആദ്യ സംഘം ഇന്ന് അമേരിക്കയിലേക്ക് പറക്കും. ന്യൂയോര്‍ക്കിലാണ് ടീം ഇറങ്ങുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി അടക്കമുള്ളവരാണ് ആദ്യ ഘട്ടത്തില്‍ പോകുന്നത്.

ഇന്ന് രാത്രി 10 മണിക്ക് മുംബൈയില്‍ നിന്നു ടീം ആദ്യം ദുബൈയിലേക്കാണ് പറക്കുക. അവിടെ നിന്നാണ് ന്യൂയോര്‍ക്കിലേക്കുള്ള വിമാനം.

രോഹിത്, കോഹ്‌ലി എന്നിവര്‍ക്ക് പുറമെ ജസ്പ്രിത് ബുംറ, ഋഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, കുല്‍ദീപ് യാദവ് എന്നിവരും ആദ്യ സംഘത്തിലുണ്ട്. സഞ്ജു സാംസണ്‍, യുസ്‌വേന്ദ്ര ചഹല്‍, അവേശ് ഖാന്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരടങ്ങുന്ന സംഘം പിന്നാലെ യാത്ര തിരിക്കും.

വൈസ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ നിലവില്‍ ലണ്ടനില്‍ പരിശീലനത്തിലാണ്. താരം ആദ്യ സംഘത്തിലുണ്ട്. എന്നാല്‍ ദുബൈയില്‍ വച്ചാണോ അതോ ന്യൂയോര്‍ക്കില്‍ വച്ചാണ് ടീമിനൊപ്പം ചേരുക എന്നതു സംബന്ധിച്ചു വ്യക്തത വന്നിട്ടില്ല. ടീം ജൂണ്‍ ഒന്നിന് ബംഗ്ലാദേശുമായി വാം അപ്പ് മത്സരം കളിക്കുന്നുണ്ട്. ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ പോരാട്ടം ജൂണ്‍ അഞ്ചിനാണ്. അയര്‍ലന്‍ഡാണ് എതിരാളികള്‍.

ഇന്ത്യയുടെ ടി20 ലോകകപ്പ് ആദ്യ ഇലവനില്‍ പന്തോ, സഞ്ജുവോ?

ഇന്ത്യയുടെ ടി20 ലോകകപ്പ് ആദ്യ ഇലവനില്‍ പന്തോ, സഞ്ജുവോ?

ന്യൂഡല്‍ഹി: ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആദ്യ ഇലവനില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് ഋഷഭ് പന്തോ അതോ സഞ്ജു സാംസണോ? ഈ ചോദ്യമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്നത്. ഐപിഎല്ലില്‍ ഇരുവരും മികച്ച ഫോമിലാണ് എന്നത് കൊണ്ട് ആരാണ് കൂടുതല്‍ കഴിവുള്ള താരം എന്നും ആരാണ് ടീമില്‍ കൂടുതല്‍ പ്രയോജനം ചെയ്യാന്‍ സാധ്യതയെന്നും പറയാന്‍ ഏറെ ബുദ്ധിമുട്ടാണ്. ഇപ്പോള്‍ താന്‍ ആര്‍ക്കാണ് കൂടുതല്‍ മുന്‍തൂക്കം നല്‍കുന്നത് എന്ന കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍.

സഞ്ജു സാംസണിനേക്കാള്‍ ഋഷഭ് പന്തിനാണ് ആദ്യ ഇലവനില്‍ ഗംഭീര്‍ കൂടുതല്‍ മുന്‍ഗണന നല്‍കിയത്. മധ്യനിര ബാറ്റ്‌സ്മാന്‍ ആയത് കൊണ്ട് ഋഷഭ് പന്തിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തുന്നതാണ് നല്ലത്. ശക്തമായ മധ്യനിര കെട്ടിപ്പടുക്കുവാന്‍ ഇത് ഗുണം ചെയ്യുമെന്ന് ഗംഭീര്‍ പറയുന്നു. ‘ഐപിഎല്ലില്‍ പന്ത് മധ്യനിരയില്‍ ബാറ്റ് ചെയ്തപ്പോള്‍, സഞ്ജു ടോപ്പ് ഓര്‍ഡറിലാണ് ബാറ്റ് ചെയ്തത്. രോഹിത് ശര്‍മ്മ, യശസ്വി ജയ്സ്വാള്‍, വിരാട് കോഹ്ലി എന്നിവരായിരിക്കും ഇന്ത്യയുടെ ടോപ് ഓര്‍ഡറില്‍ വരിക. ഇത് കണക്കിലെടുക്കുമ്പോള്‍ മധ്യനിരയില്‍ പന്തിന്റെ സാന്നിധ്യം കരുത്തുപകരും’-സ്‌പോര്‍ട്‌സ്‌കീഡയോട് ഗംഭീര്‍ പറഞ്ഞു.

ഇന്നെങ്കിലും രക്ഷപ്പെടുമോ? ജയം തേടി കോഹ്‌ലിയും കൂട്ടരും

ഇന്നെങ്കിലും രക്ഷപ്പെടുമോ? ജയം തേടി കോഹ്‌ലിയും കൂട്ടരും

ബംഗളൂരു: ഈ സീസണില്‍ ഒരു മത്സരം മാത്രം ജയിച്ച ഏക ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. ആറില്‍ അഞ്ച് കളികളും തോറ്റ അവര്‍ ഇന്ന് സ്വന്തം തട്ടകത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ഐപിഎല്ലില്‍ വന്‍ താരനിരയുണ്ടായിട്ടും ഇത്ര കാലമായിട്ടും ഒരു കിരീടവുമില്ലാത്ത ടീമാണ് ആര്‍സിബി. ഇത്തവണ അതിനു മാറ്റമുണ്ടാകുമെന്നു കരുതിയെങ്കിലും ടീമിന്റെ പ്രകടനം അങ്ങേയറ്റം നിരാശപ്പെടുത്തുകയാണ്. പോയിന്റ് പട്ടികയില്‍ എസ്ആര്‍എച് നാലാമതും ബംഗളൂരു അവസാന സ്ഥാനത്തും.

ജയത്തില്‍ കുറഞ്ഞതൊന്നും ഇന്ന് ആര്‍സിബിയെ തുണയ്ക്കില്ല. ഇന്നും തോറ്റാല്‍ പ്ലേ ഓഫ് സാധ്യതകള്‍ കൂടുതല്‍ ദുഷ്‌കരമാകുന്ന അവസ്ഥ. ബാറ്റിങില്‍ കോഹ്‌ലി ഒഴികെ ആരും സ്ഥിരത പുലര്‍ത്താതാണ് അവരുടെ പ്രധാന പ്രശ്‌നം. എത്ര റണ്‍സ് സ്‌കോര്‍ ചെയ്താലും അതു പ്രതിരോധിക്കാന്‍ കെല്‍പ്പുള്ള ബൗളര്‍മാരുടെ അഭാവവും ടീമിനെ പിന്നോട്ടടിക്കുന്നു.

സണ്‍റൈസേഴ്‌സ് തുടരെ രണ്ട് വിജയം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ്. അഞ്ചില്‍ മൂന്ന് ജയവും രണ്ട് തോല്‍വിയും സഹിതം അവര്‍ക്ക് ആറ് പോയിന്റുകള്‍. സീസണിലെ ആദ്യ മത്സരം ജയിച്ച് പോസിറ്റീവായി തുടങ്ങിയ ഹൈദരാബാദിനു പിന്നീട് തുടരെ രണ്ട് തോല്‍വികള്‍ വഴങ്ങേണ്ടി വന്നു. പിന്നീടാണ് തുടരെ രണ്ട് മത്സരങ്ങള്‍ ജയിച്ച് ഫോം വീണ്ടെടുത്ത് ശക്തമായി ടീം തിരിച്ചെത്തിയത്.

കോഹ്‌ലി സ്ഥിരത പുലര്‍ത്തുന്നു. ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയും ഫോമിന്റെ മിന്നലാട്ടങ്ങള്‍ പ്രകടിപ്പിക്കുന്നു. എന്നാല്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ വന്‍ പരാജയമായതാണ് അവര്‍ക്ക് തലവേദനയാകുന്നത്. ഫിനിഷിങ് റോളില്‍ ദിനേഷ് കാര്‍ത്തിക് ഫോമില്‍ നില്‍ക്കുന്നത് അവര്‍ക്ക് ബോണസാണ്.

ബൗളിങാണ് ആര്‍സിബിയെ കാര്യമായി വെട്ടിലാക്കുന്നത്. കളി തിരിക്കാന്‍ കെല്‍പ്പുള്ള ഒരു മികച്ച സ്പിന്നറടക്കം ടീമിനില്ല. പ്രധാന പേസറായ മുഹമ്മദ് സിറാജാകട്ടെ വിശ്രമമില്ലാതെ കളിക്കുന്നത് ടീമിനെ ബാധിക്കുന്നു.

എസ്ആര്‍എച് സന്തുലിതാവസ്ഥയിലുള്ള ടീമാണ്. വേണ്ട സമയത്ത് മികവ് പുലര്‍ത്താന്‍ കെല്‍പ്പുള്ള താരങ്ങളുടെ മികവാണ് ടീമിനെ മുന്നോട്ടു നയിക്കുന്നത്. ബാറ്റിങില്‍ അഭിഷേക് ശര്‍മയടക്കമുള്ള താരങ്ങള്‍ ഫോമിലാണ്. ക്ലാസന്റെ ക്ലാസ് ഫോമും ടീമിനു പ്രതീക്ഷ നല്‍കുന്നു.