മാക്‌സ്‌വെല്ലും കമ്മിൻസും ഇല്ല; വിൻഡീസ് ഏകദിനത്തിനുള്ള ഓസ്‌ട്രേലിയ ടീമിനെ പ്രഖ്യാപിച്ചു

മാക്‌സ്‌വെല്ലും കമ്മിൻസും ഇല്ല; വിൻഡീസ് ഏകദിനത്തിനുള്ള ഓസ്‌ട്രേലിയ ടീമിനെ പ്രഖ്യാപിച്ചു

വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. ഗ്ലെൻ മാക്‌സ്‌വെല്ലിനെയും പാറ്റ് കമ്മിൻസിനെയും 13 അംഗ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. കമ്മിൻസിന്റെ അഭാവത്തിൽ സ്റ്റാർ ബാറ്റർ സ്റ്റീവ് സ്മിത്ത് ടീമിനെ നയിക്കും. യുവതാരം ജേക്ക് ഫ്രേസർ-മക്‌ഗുർക്ക്, അൺക്യാപ്ഡ് പേസർ സേവ്യർ ബാർട്ട്ലെറ്റ് എന്നിവർക്ക് അവസരം നൽകി.

ഓസ്‌ട്രേലിയൻ വണ്ടർ ബാറ്റർമാരിൽ ഒരാളായാണ് ഫ്രേസർ-മക്‌ഗുർക്ക് പരക്കെ കണക്കാക്കപ്പെടുന്നത്. ഈ സീസണിന്റെ തുടക്കത്തിൽ ഓസ്‌ട്രേലിയയിൽ നടന്ന മാർഷ് കപ്പിൽ 29 പന്തിൽ സെഞ്ച്വറി നേടി 21-കാരൻ ലോക റെക്കോർഡ് കുറിച്ചിരുന്നു. മാക്‌സ്‌വെല്ലിന് പകരമാണ് യുവതാരം ടീമിലെത്തുന്നത്. വെസ്റ്റ് ഇൻഡീസിനും ന്യൂസിലൻഡിനുമെതിരായ ടി20 മത്സരങ്ങൾ കണക്കിലെടുത്താണ് മാക്‌സ്‌വെല്ലിന് വിശ്രമം അനുവദിച്ചിരിക്കുന്നതെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ.

ലാൻസ് മോറിസ് ഓസീസ് ടീമിനായി അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കും. മിച്ചൽ മാർഷ്, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസിൽവുഡ് എന്നിവർക്ക് 50 ഓവർ പരമ്പരയിൽ വിശ്രമം അനുവദിച്ചിട്ടുണ്ട്. ഫെബ്രുവരി 2 മുതൽ ഫെബ്രുവരി 6 വരെയാണ് ഓസ്‌ട്രേലിയയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര. ബ്രിസ്‌ബേൻ, സിഡ്‌നി, കാൻബെറ എന്നിവിടങ്ങളിലാണ് മത്സരം.

വെസ്റ്റ് ഇൻഡീസിനെതിരായ ഓസ്‌ട്രേലിയയുടെ ഏകദിന ടീം: സ്റ്റീവൻ സ്മിത്ത് (C), സീൻ അബോട്ട്, സേവ്യർ ബാർട്ട്ലെറ്റ്, നഥാൻ എല്ലിസ്, കാമറൂൺ ഗ്രീൻ, ആരോൺ ഹാർഡി, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാർനസ് ലാബുഷാഗ്നെ, ജേക്ക് ഫ്രേസർ-മക്ഗുർക്ക്, ലാൻസ് മോറിസ്, മാറ്റ് ഷോർട്ട്, ആദം സാമ്പ.

ഷുഹൈബ് മാലിക് വീണ്ടും വിവാഹിതനായി; വധു പാക് നടി

ഷുഹൈബ് മാലിക് വീണ്ടും വിവാഹിതനായി; വധു പാക് നടി

കറാച്ചി: പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരവും ടെന്നീസ് താരം സാനിയ മിര്‍സയുടെ ഭര്‍ത്താവുമായ ഷുഹൈബ് മാലിക് വീണ്ടും വിവാഹിതനായി. പാക് നടി സന ജാവേദാണ് ഭാര്യ. വിവാഹവാര്‍ത്ത സാമൂഹിക മാധ്യമങ്ങളിലൂടെ ഷുഹൈബ് മാലിക് തന്നെയാണ് അറിയിച്ചത്.

ഷൂഹൈബുമായുള്ള വിവാഹമോചനത്തെ കുറിച്ച് അഭ്യൂഹങ്ങള്‍ക്ക് ഇടവരുത്തിക്കൊണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് സാനിയ മിര്‍സ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിട്ടിരുന്നു. ‘വിവാഹം കഠിനമാണ്, വിവാഹമോചനവും കഠിനമാണ്, നിങ്ങളുടേത് തെരഞ്ഞെടുക്കുക’ എന്ന് സാനിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. 2010ലായിരുന്നു പാക് ക്രിക്കറ്റ് ക്യാപ്റ്റന്‍ കൂടിയായ ഷൂഹൈബ് മാലിക്കുമായുള്ള സാനിയയുടെ വിവാഹം. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവും ഏറെ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരുന്നു.

അണ്ടർ 19 ലോകകപ്പിന് ഇന്ന് തുടക്കം; ഇന്ത്യയുടെ ആദ്യ മത്സരം നാളെ

അണ്ടർ 19 ലോകകപ്പിന് ഇന്ന് തുടക്കം; ഇന്ത്യയുടെ ആദ്യ മത്സരം നാളെ

ബ്ലൂംഫോണ്ടെയ്ൻ: അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് ദക്ഷിണാഫ്രിക്കയിൽ തുടക്കമാകും. അണ്ടർ 19 ലോകകപ്പിന്റെ 15-ാം പതിപ്പാണിത്. അയർലൻഡും അമേരിക്കയും തമ്മിലാണ് ആദ്യ മത്സരം. ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ ദക്ഷിണാഫ്രിക്ക വെസ്റ്റ് ഇൻഡീസിനെ നേരിടും. ഉച്ചയ്ക്ക് 1.30 മുതലാണ് രണ്ട് മത്സരങ്ങളും നടക്കുക.ഇന്ത്യയുടെ ആദ്യ മത്സരം നാളെ ബം​ഗ്ലാദേശിനെതിരെയാണ്. അണ്ടർ 19 ലോകകപ്പിലെ നിലവിലെ ചാമ്പ്യന്മാർ ഇന്ത്യയാണ്.

എങ്കിലും ഡിസംബറിൽ നടന്ന അണ്ടർ 19 ഏഷ്യാ കപ്പിന്റെ സെമിയിൽ ബം​ഗ്ലാദേശ് ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. ഏഷ്യാ കപ്പിൽ ചാമ്പ്യന്മാരായതും ബം​ഗ്ലാദേശാണ്. രാജസ്ഥാൻ സ്വദേശി ഉദയ് ശരൺ ആണ് ഇന്ത്യൻ ടീമിന്റെ നായകൻ.ഇന്ത്യയ്ക്കും ബം​ഗ്ലാദേശിനുമൊപ്പം ​ഗ്രൂപ്പിൽ അയർലൻഡും അമേരിക്കയുമുണ്ട്. 16 രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റ് 24 ദിവസം നീണ്ടുനിൽക്കും. ആകെ 41 മത്സരങ്ങളാണ് ടൂർണമെന്റിലുള്ളത്. ഫെബ്രുവരി 11നാണ് ഫൈനൽ. അഞ്ച് തവണ അണ്ടർ 19 ചാമ്പ്യന്മാരായ ഇന്ത്യയാണ് കൂടുതൽ തവണ ലോകകപ്പ് നേടിയിട്ടുള്ളത്.

മത്സരത്തിനിടെ കോലിയെ കെട്ടിപ്പിടിച്ച യുവാവിന് സ്വീകരണം

മത്സരത്തിനിടെ കോലിയെ കെട്ടിപ്പിടിച്ച യുവാവിന് സ്വീകരണം

അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20 മത്സരത്തിനിടെ ഗ്രൗണ്ടിൽ അതിക്രമിച്ചു കടന്ന് വിരാട് കോലിയെ ആലിംഗനം ചെയ്തതിന് പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവിന് സ്വീകരണം. യുവാവിനെ പൂമാല അണിയിച്ച് സ്വീകരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്.

ഇൻഡോറിൽ നടന്ന രണ്ടാം ടി20 മത്സരത്തിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ബൗണ്ടറി ലൈനിന് സമീപം നിൽക്കുകയായിരുന്ന കോലിയുടെ അടുത്തേക്ക് ഓടിയെത്തിയ ആരാധകൻ താരത്തെ കെട്ടിപ്പിടിച്ചു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിടിച്ചുമാറ്റി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

യുവാവിനെ ടുക്കോഗഞ്ച് പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു. പിന്നീട് ചൊവ്വാഴ്ച വൈകുന്നേരത്തോടെ പൊലീസ് വിട്ടയച്ചു. പൊലീസ് സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങിയ ഇയാളെ പൂമാല അണിയിച്ചാണ് കുടുംബവും സുഹൃത്തുക്കളും സ്വീകരിച്ചത്. ഈ സ്വീകരണ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ഇന്ത്യ – അഫ്ഗാന്‍ രണ്ടാം ടി20; ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു

ഇന്ത്യ – അഫ്ഗാന്‍ രണ്ടാം ടി20; ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു

ഭോപ്പാല്‍: അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20യില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. രണ്ടാം ടി20ക്ക് ഇറങ്ങുമ്പോള്‍ ടീമില്‍ മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങുന്നത്.

ആദ്യ മത്സരത്തില്‍ വിട്ടു നിന്ന കോഹ്ലി ടീമിലെത്തി. കോഹ്ലി എത്തുന്നതോടെ ആദ്യ മത്സരത്തില്‍ മൂന്നാമനായി ഇറങ്ങിയ തിലക് വര്‍മയ്ക്ക് അവസരം നഷ്ടമായേക്കും.
അഫ്ഗാനിസ്ഥാന്‍ (പ്ലേയിംഗ് ഇലവന്‍): റഹ്മാനുള്ള ഗുര്‍ബാസ് (ഡബ്ല്യു), ഇബ്രാഹിം
സാദ്രാന്‍(സി), അസ്മതുല്ല ഒമര്‍സായി, മുഹമ്മദ് നബി, നജീബുള്ള സാദ്രാന്‍, കരീം ജനത്, ഗുല്‍ബാദിന്‍ നായിബ്, നൂര്‍ അഹമ്മദ്, ഫസല്‍ഹഖ് ഫാറൂഖി, നവീന്‍-ഉള്‍-ജീബ് ഉര്‍മാന്‍

ഇന്ത്യ (പ്ലേയിംഗ് ഇലവന്‍): രോഹിത് ശര്‍മ (സി), യശസ്വി ജയ്സ്വാള്‍, വിരാട് കോഹ്ലി, ശിവം ഡുബെ, ജിതേഷ് ശര്‍മ (ഡബ്ല്യു), റിങ്കു സിങ്, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍

പഞ്ചാബിലെ മൊഹാലിയില്‍ നടന്ന ആദ്യ മത്സരത്തില്‍ ആറു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. അഫ്ഗാന്‍ ഉയര്‍ത്തിയ 159 റണ്‍സെന്ന ലക്ഷ്യം ഇന്ത്യ 17.3 ഓവറില്‍ ഇന്ത്യ സ്വന്തമാക്കി. അടുത്ത ജൂണില്‍ നടക്കുന്ന ലോകകപ്പിന് മുന്‍പ് ഇന്ത്യയുടെ അവസാന ടി20 പരമ്പരയാണിത്. ആദ്യ മത്സരത്തില്‍ ഓള്‍റൗണ്ട് മികവേടെയാണ് ഇന്ത്യ ജയിച്ചുകയറിയത്.

എഎഫ്‌സി ഏഷ്യന്‍ കപ്പ് പോരാട്ടത്തിന് ഇന്ന് കിക്കോഫ്

എഎഫ്‌സി ഏഷ്യന്‍ കപ്പ് പോരാട്ടത്തിന് ഇന്ന് കിക്കോഫ്

ദോഹ: എഎഫ്‌സി ഏഷ്യന്‍ കപ്പ് പോരാട്ടത്തിന് ഇന്ന് കിക്കോഫ്. ആറ് ഗ്രൂപ്പുകളായി തിരിച്ച് 24 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. നിലവിലെ ചാമ്പ്യന്‍മാരായ ഖത്തറാണ് ടൂര്‍ണമെന്റിന്റെ ആതിഥേയര്‍. ഉദ്ഘാടന പോരില്‍ ഇന്ന് രാത്രി 9.30നു ആതിഥേയരായ ഖത്തര്‍ ലെബനനുമായി ഏറ്റുമുട്ടും.

ഇന്ത്യ മരണ ഗ്രൂപ്പിലാണ്. ഓസ്‌ട്രേലിയ, ഉസ്‌ബെകിസ്ഥാന്‍, സിറിയ ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യ. ഇന്ത്യയുടെ പോരാട്ടത്തിനു കിക്കോഫ് നാളെയാണ്. മുന്‍ ചാമ്പ്യന്‍മാരും കരുത്തരുമായ ഓസ്‌ട്രേലിയയാണ് എതിരാളികള്‍. വൈകീട്ട് 5 മണിക്കാണ് മത്സരം.

ഇന്ത്യയെ സംബന്ധിച്ച് ഉറങ്ങിക്കിടക്കുന്ന സിംഹത്തെ ഉണര്‍ത്താനുള്ള സമയമെന്നു ചുരുക്കം. ഇഗോര്‍ സ്റ്റിമാചിന്റെ തന്ത്രങ്ങളില്‍ പുത്തന്‍ പ്രതീക്ഷകളുമായാണ് സുനില്‍ ഛേത്രിയും സംഘവും കളിക്കാനൊരുങ്ങുന്നത്. ഏഷ്യന്‍ കപ്പ് തങ്ങളെ സംബന്ധിച്ച് ലോകകപ്പ് പോരാട്ടം പോലെ അത്രയും വിലപ്പെട്ടതാണെന്നു സ്റ്റിമാച് തന്നെ പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്.

ഗ്രൂപ്പ് എ: ഖത്തര്‍, ചൈന, തജികിസ്ഥാന്‍, ലെബനന്‍

ഗ്രൂപ്പ് ബി: ഇന്ത്യ, ഓസ്‌ട്രേലിയ, ഉസ്‌ബെകിസ്ഥാന്‍, സിറിയ

ഗ്രൂപ്പ് സി: ഇറാന്‍, യുഎഇ, ഹോങ്കോങ്, പസ്തീന്‍

ഗ്രൂപ്പ് ഡി: ജപ്പാന്‍, ഇന്തോനേഷ്യ, ഇറാഖ്, വിയറ്റ്‌നാം

ഗ്രൂപ്പ് ഇ: ദക്ഷിണ കൊറിയ, മലേഷ്യ, ജോര്‍ദാന്‍, ബഹ്‌റൈന്‍

ഗ്രൂപ്പ് എഫ്: സൗദി അറേബ്യ, തായ്‌ലന്‍ഡ്, കിര്‍ഗിസ്ഥാന്‍, ഒമാന്‍