ഓസ്‌ട്രേലിയയും ഞെട്ടി! വീണ്ടും ചരിത്രമെഴുതി ഇന്ത്യന്‍ വനിതാ സംഘം

ഓസ്‌ട്രേലിയയും ഞെട്ടി! വീണ്ടും ചരിത്രമെഴുതി ഇന്ത്യന്‍ വനിതാ സംഘം

മുംബൈ: ഇംഗ്ലണ്ടിനെ തകര്‍ത്തതിനു പിന്നാലെ ഓസ്‌ട്രേലിയന്‍ വനിതാ ടീമിനെതിരായ ഏക ടെസ്റ്റിലും വിജയം സ്വന്തമാക്കി മറ്റൊരു ചരിത്രമെഴുതി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം. ടെസ്റ്റ് എട്ട് വിക്കറ്റ് വിജയമാണ് ഇന്ത്യ ആഘോഷിച്ചത്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യന്‍ വനിതാ സംഘം ഓസ്‌ട്രേലിയയെ ടെസ്റ്റില്‍ വീഴ്ത്തുന്നത്.

ഒന്നാം ഇന്നിങ്സില്‍ ഓസ്‌ട്രേലിയ 219 റണ്‍സിനു പുറത്തായി. ഇന്ത്യ 406 റണ്‍സെന്ന മികച്ച സ്‌കോറും പടുത്തുയര്‍ത്തി. 187 റണ്‍സ് ലീഡാണ് ഇന്ത്യക്ക്. പിന്നാലെ രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 261 റണ്‍സില്‍ പുറത്തായി. വിജയ ലക്ഷ്യമായ 75 റണ്‍സ് ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ സ്വന്തമാക്കിയാണ് ചരിത്രത്തിലേക്ക് പന്തടിച്ചത്.

സ്മൃതി മന്ധാന 38 റണ്‍സുമായി പുറത്താകാതെ നിന്നു. ഒപ്പം 12 റണ്‍സുമായി ജെമിമ റോഡ്രിഗസും. 4 റണ്‍സെടുത്ത ഷഫാലി വര്‍മ, 13 റണ്‍സെടുത്ത റിച്ച ഘോഷ് എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. കിം ഗാത്, ആഷ്‌ലി ഗാര്‍ഡ്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ പങ്കിട്ടു.

അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെന്ന നിലയിലാണ് അവസാന ദിനമായ ഓസ്‌ട്രേലിയ ഇന്ന് ബാറ്റിങ് തുടര്‍ന്നത്. എന്നാല്‍ ശേഷിക്കുന്ന അഞ്ച് വിക്കറ്റുകള്‍ വെറും 28 റണ്‍സ് ചേര്‍ക്കുന്നതിനിടെ നഷ്ടമായി സന്ദര്‍ശകര്‍ 261ല്‍ ഒതുങ്ങി.

തഹില മഗ്രാത്ത് (73) അര്‍ധ സെഞ്ച്വറിയുമായി ടീമിനെ കാത്തു. മഗ്രാത്തിനു പുറമെ ക്യാപ്റ്റന്‍ അലിസ്സ ഹീലി (32), ഓപ്പണര്‍ ബെത് മൂണി (33), ഫോബെ ലിച്ഫില്‍ഡ് (18), എല്ലിസ് പെറി (45) എന്നിവരാണ് രണ്ടാം ഇന്നിങ്‌സില്‍ ഓസീസ് നിരയില്‍ പുറത്തായ മറ്റു താരങ്ങള്‍.

ഇന്ത്യക്കായി സ്‌നേഹ് റാണ നാല് വിക്കറ്റുകള്‍ സ്വന്തമാക്കി. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, രാജേശ്വരി ഗെയ്ക്‌വാദ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. പൂജ വസ്ത്രാകര്‍ക്ക് ഒരു വിക്കറ്റ്.

ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 376 റണ്‍സെന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം കളി നിര്‍ത്തിയത്. 78 റണ്‍സെടുത്ത ദീപ്തി ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. സ്മൃതി (74), ജെമിമ റോഡ്രിഗസ് (73), റിച്ച ഘോഷ് (52) എന്നിവരും അര്‍ധ സെഞ്ച്വറി നേടി. പൂജ വസ്ത്രാകറും (47) സ്‌കോറിലേക്ക് സംഭാവ നല്‍കി. രേണുക സിങ് (8) ആണ് അവസാനം പുറത്തായത്. രാജേശ്വരി ഗെയ്ക്വാദ് റണ്ണൊന്നുമില്ലാതെ പുറത്താകാതെ നിന്നു.

ഒന്നാം ദിനത്തില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെന്ന നിലയിലാണ് ഇന്ത്യ അവസാനിപ്പിച്ചത്. രണ്ടാം ദിനത്തില്‍ രാത്രി കാവല്‍ക്കാരി സ്‌നേഹ് റാണയെയാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. താരം 9 റണ്‍സെടുത്തു മടങ്ങി.

ഒരു ഭാഗത്ത് നിലയുറപ്പിച്ചു ബാറ്റ് വീശിയ സ്മൃതി മന്ധാനയുടെ വിക്കറ്റാണ് മൂന്നാമതായി നഷ്ടമായത്. 12 ഫോറുകള്‍ സഹിതമാണ് സ്മൃതി 74 റണ്‍സെടുത്തത്.

ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (0), യസ്തിക ഭാട്ടിയ (1) എന്നിവര്‍ നിരാശപ്പെടുത്തി. ഷഫാലി വര്‍മയുടെ (40) വിക്കറ്റ്് ഇന്ത്യക്ക് ഇന്നലെ നഷ്ടമായിരുന്നു. താരത്തെ ജെസ് ജോണ്‍സന്‍ വിക്കറ്റിനു മുന്നില്‍ കുരുക്കി. എട്ട് ഫോറുകള്‍ സഹിതമായിരുന്നു താരത്തിന്റെ ബാറ്റിങ്.

ഓസീസിനായി ആഷ്‌ലി ഗാര്‍ഡ്‌നര്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി. കിം ഗാര്‍ത്, അന്നബെല്‍ സതര്‍ലാന്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയെ നാല് വിക്കറ്റുകള്‍ വീഴ്ത്തിയ പൂജ വസ്ത്രാകര്‍, മൂന്ന് വിക്കറ്റ് വീഴ്ത്തിയ സ്‌നേഹ് റാണ, രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയ ദീപ്തി ശര്‍മ എന്നിവരുടെ ബൗളിങാണ് ഒതുക്കിയത്.

50 റണ്‍സെടുത്ത തഹില മഗ്രാത്ത് 40 റണ്‍സെടുത്ത ബെത് മൂണി, 38 റണ്‍സെടുത്ത ക്യാപ്റ്റന്‍ അലിസ ഹീലി എന്നിവര്‍ മാത്രമാണ് ഓസീസ് നിരയില്‍ തിളങ്ങിയത്. വാലറ്റത്ത് പുറത്താകാതെ നിന്നു 28 റണ്‍സെടുത്ത കിം ഗാര്‍തിന്റെ ബാറ്റിങാണ് സ്‌കോര്‍ 200 കടത്തിയത്.

മുംബൈയുടെ പുതിയ ക്യാപ്റ്റന്‍; ഹര്‍ദിക് പാണ്ഡ്യക്ക് ഐപിഎല്‍ നഷ്ടമായേക്കും

മുംബൈയുടെ പുതിയ ക്യാപ്റ്റന്‍; ഹര്‍ദിക് പാണ്ഡ്യക്ക് ഐപിഎല്‍ നഷ്ടമായേക്കും

ഡല്‍ഹി: മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയ്ക്ക് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) വരാനിരിക്കുന്ന സീസണ്‍ നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കണ്ണങ്കാലിനേറ്റ പരിക്കാണ് ഹര്‍ദിക്കിന് തിരിച്ചടിയായത്. ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് ഹര്‍ദിക്കിനെ മുംബൈ ഇന്ത്യന്‍സ് ടീമില്‍ എത്തിച്ചിരുന്നു.

പരിക്കിന്റെ പിടിയിലായ ഹര്‍ദിക്ക് വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ പങ്കെടുക്കുമോ എന്നത് സംശയമാണ്. അഫ്ഗാനിസ്ഥാനെതിരായ വരാനിരിക്കുന്ന ടി20 പരമ്പരയും താരത്തിന് നഷ്ടമാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു. പുനെയില്‍ ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിനിടെയാണ് കണങ്കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഹാര്‍ദിക് മൈതാനം വിട്ടത്.

ഐപിഎല്ലിന്റെ രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയതായും പകരം ഹര്‍ദിക് നയിക്കുമെന്നും മുംബൈ ഇന്ത്യന്‍സ് അറിയിച്ചിരുന്നു. ഐപിഎല്ലില്‍ ഏഴ് സീസണുകളില്‍ ഹര്‍ദിക് മുംബൈയ്ക്കായി കളിച്ചിരുന്നു. എന്നാല്‍ പിന്നീട് ഗുജറാത്ത് ടൈറ്റന്‍സിനിലെത്തിയ പാണ്ഡ്യ അരങ്ങേറ്റ സീസണില്‍ തന്നെ ടീമിന് ഐപിഎല്‍ കിരീടം നേടിക്കൊടുത്തു.

പരിക്കിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ വൈറ്റ് ബോള്‍ ടൂര്‍ണമെന്റും ഓസ്ട്രേലിയയ്ക്കെതിരായ ടി20 പരമ്പരയും ഹര്‍ദിക്കിന് നഷ്ടമായിരുന്നു. ഓസ്ട്രേലിയയ്ക്കെതിരെ സുര്യകുമാര്‍ യാദവ് നയിച്ച ഇന്ത്യന്‍ ടീം 4-1 ന് വിജയം കുറിച്ചപ്പോള്‍ ടി20 പരമ്പര സമനിലയില്‍ അവസാനിച്ചു.

‘ഈ സെഞ്ച്വറി കരിയര്‍ മാറ്റിമറിക്കും’; സഞ്ജുവിന്റെ ഇന്നിങ്‌സിനെ കുറിച്ച് സുനില്‍ സുനില്‍ ഗാവസ്‌കര്‍

‘ഈ സെഞ്ച്വറി കരിയര്‍ മാറ്റിമറിക്കും’; സഞ്ജുവിന്റെ ഇന്നിങ്‌സിനെ കുറിച്ച് സുനില്‍ സുനില്‍ ഗാവസ്‌കര്‍

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഇന്ത്യന്‍ ജയത്തില്‍ സഞ്ജുവിന്റെ ഇന്നിങ്‌സിനെ പുകഴ്ത്തി ഇതിഹാസ താരാവും കമന്റേറ്ററുവുമായ സുനില്‍ ഗാവസ്‌കര്‍. പ്രതികൂലമായ വിക്കറ്റില്‍ ക്ഷമയോടെ ബൗളര്‍മാരെ നേരിട്ട സഞ്ജു 110 പന്തില്‍ 108 റണ്‍സ് നേടി കളിയിലെ താരമായി. തകര്‍പ്പന്‍ ഇന്നിങ്‌സിലൂടെ കൈയ്യടി നേടിയ താരത്തെ പുകഴ്ത്താന്‍ സുനില്‍ ഗവാസ്‌കറും മറന്നില്ല. സഞ്ജുവിന്റെ സാംസണിന്റെ ഷോട്ട് സെലക്ഷനായിരുന്നു ഈ ഇന്നിങ്സിലെ പ്രത്യേകതയെന്നും സുനില്‍ ഗാവസ്‌കര്‍ പറഞ്ഞു.

”മികച്ച തുടക്കം ലഭിച്ചിട്ടും പുറത്താവുകയായിരുന്നു മുന്‍ മത്സരങ്ങളില്‍ സഞ്ജു. എന്നാല്‍ ഇത്തവണ സഞ്ജു അത്ര വീഴ്ച വരുത്തിയില്ല. അദ്ദേഹം തനിക്ക് കിട്ടിയ അവസരം മുതലെടുത്തു. മോശം പന്തുകള്‍ക്കായി കാത്തിരുന്നു. സെഞ്ച്വറി പൂര്‍ത്തിയാക്കി. ഈ സെഞ്ച്വറി സഞ്ജുവിന്റെ കരിയര്‍ മാറ്റിമറിക്കും. ഈ സെഞ്ചുറി സഞ്ജുവിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ്. സഞ്ജു എത്രത്തോളം പ്രതിഭാധനനാണ് എന്ന് നമുക്കറിയാം. എന്നാല്‍ ചിലപ്പോഴൊക്കെ ആ മികവിനൊത്ത പ്രകടനമുണ്ടായില്ല. എന്നാല്‍ ഇന്നത്തെ പ്രകടനം സഞ്ജുവിന്റെ വ്യക്തിഗത നേട്ടം കൂടിയാകുന്നു” എന്നും സുനില്‍ ഗാവസ്‌കര്‍ പറഞ്ഞു.

”ഇന്ന്, നിങ്ങള്‍ക്ക് അദ്ദേഹത്തെ കുറ്റപ്പെടുത്താന്‍ കഴിയില്ല, കിട്ടിയ അവസരം നന്നായി ഉപയോഗിച്ചും മോശം പന്തിനായി കാത്തിരിക്കുകയായിരുന്ന് സെഞ്ച്വറി തികച്ചു. ഈ സെഞ്ച്വറി അദ്ദേഹത്തിന്റെ കരിയറിനെ മാറ്റിമറിക്കുമെന്ന് ഞാന്‍ കരുതുന്നു. ഈ സെഞ്ച്വറിയിലൂടെ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും, ”സുനില്‍ ഗാവസ്‌കര്‍ കൂട്ടിച്ചേർത്തു.

ഐപിഎൽ താരലേലം; ആദ്യ ലോട്ടറി വിന്‍ഡീസ് നായകന്, 7.40 കോടിക്ക് സ്വന്തമാക്കി രാജസ്ഥാൻ, ഹാരി ബ്രൂക്ക് ഡല്‍ഹിയിൽ

ഐപിഎൽ താരലേലം; ആദ്യ ലോട്ടറി വിന്‍ഡീസ് നായകന്, 7.40 കോടിക്ക് സ്വന്തമാക്കി രാജസ്ഥാൻ, ഹാരി ബ്രൂക്ക് ഡല്‍ഹിയിൽ

ദുബായ്: ഐപിഎല്‍ താരലേലത്തില്‍ വെസ്റ്റ് ഇന്‍ഡീസ് താരം റൊവ്മാന്‍ പവലിനെ 7.40 കോടിക്ക് സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന പവലിനായി രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമാണ് ശക്തമായി ലേലം വിളിച്ചത്.വിന്‍ഡീസ് ടി20 ടീമിന്‍റെ നായകനായ 30കാരനായ പവല്‍ 2022ല്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമായിരുന്നു.

മറ്റ് ടീമുകളൊന്നും പവലിനായി രംഗത്തുവന്നില്ല. അതേസമയം ലേലത്തില്‍ കോടികള്‍ മുടക്കി സ്വന്തമാക്കുമെന്ന് കരുതിയ ദക്ഷിണാഫ്രിക്കയുടെ റിലീ റൂസോക്കായി ആദ്യ ലേലത്തില്‍ ആരും രംഗത്തുവരാതിരുന്നത് അത്ഭുതപ്പെടുത്തി. രണ്ട് കോടി രൂപ അടിസ്ഥാനവിലയുള്ള റൂസോക്കായി ടീമുകള്‍ ശക്തമാി രംഗത്തുവരുമെന്നാണ് പ്രതീക്ഷിച്ചത്. തനിക്കു വേണ്ടി ടീമുകള്‍ കോടികള്‍ വാരിയെറിയുമെന്ന് റൂസോയും വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഒരു ടീമും റൂസോയില്‍ താല്‍പര്യം പ്രകടിപ്പിക്കാതിരുന്നത് താരത്തിന് തിരിച്ചടിയായി.ഇംഗ്ലണ്ട് ബാറ്റര്‍ ഹാരി ബ്രൂക്കിനായി ഡല്‍ഹി ക്യാപിറ്റല്‍സും രാജസ്ഥാന്‍ റോയല്‍സും ശക്തമായി രംഗത്തെത്തി. ഒടുവില്‍ 3.60 കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് ബ്രൂക്കിനെ സ്വന്തമാക്കി. ബ്രൂക്കിനായി കഴിഞ്ഞ സീസൻണില്‍ ടീമുകള്‍ ശക്തമായി രംഗത്തു വന്നെങ്കിലും സീസണില്‍ ഒരു സെഞ്ചുറി മാത്രം നേടിയ താരം നിരാശപ്പെടുത്തിയിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ഏകദിനം ഇന്ന്; ശ്രേയസ് അയ്യരില്ല, സഞ്ജു എവിടെ ഇറങ്ങും?

ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ഏകദിനം ഇന്ന്; ശ്രേയസ് അയ്യരില്ല, സഞ്ജു എവിടെ ഇറങ്ങും?

സെന്റ്‌ജോര്‍ജ്ജ് പാര്‍ക്ക്: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. ദക്ഷിണാഫ്രിക്കയിലെ സെന്റ് ജോര്‍ജ് പാര്‍ക്കില്‍ ഇന്ത്യന്‍ സമയം വൈകിട്ട് നാലരയ്ക്കാണ് മത്സരം. പരമ്പരയില്‍ 1-0നു മുന്നിലുള്ള ഇന്ത്യക്കു അടുത്ത കളി ജയിക്കാനായാല്‍ 2-0 ന് മുന്നിലെത്താന്‍ കഴിയും.

രണ്ടാം ഏകദിനത്തില്‍ ഒരു മാറ്റത്തോടെയായിരിക്കും ഇന്ത്യ ഇറങ്ങുക. സ്റ്റാര്‍ ബാറ്റര്‍ ശ്രേയസ് അയ്യര്‍ക്കു രണ്ടാം ഏകദിനത്തില്‍ ഇന്ത്യ വിശ്രമം നല്‍കിയേക്കും. അടുത്തയാഴ്ച (26ന്) ദക്ഷിണാഫ്രിക്കയുമായുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പരയ്ക്കു തുടക്കമാവുകയാണ്. ഈ പരമ്പരയില്‍ ടീമിന്റെ നിര്‍ണായക താരങ്ങളിലൊരാളാണ് ശ്രേയസ്.

ശ്രേയസ് അയ്യര്‍ പോയതോടെ രജത് പാടിധാറിന് അരങ്ങേറ്റത്തിന് അവസരമൊരുങ്ങും. അതേസമയം ശ്രേയസിനു പകരം ഫിനിഷറുടെ റോളില്‍ തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന യുവതാരം റിങ്കു സിങിനായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ടീമില്‍ തുടരും.

ന്യൂ വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന തികച്ചും ഏകപക്ഷീയമായ മല്‍സരത്തില്‍ എട്ടു വിക്കറ്റിന്റെ ആധികാരിക വിജയമാണ് കെഎല്‍ രാഹുലും സംഘവും സ്വന്തമാക്കിയത്. ആതിഥേയരെ വെറും 116ന് എറിഞ്ഞിട്ട ഇന്ത്യ കുഞ്ഞന്‍ വിജയലക്ഷ്യം മറികടന്നത് 8 വിക്കറ്റും 200 പന്തും ശേഷിക്കേയായിരുന്നു.

ഇന്ത്യന്‍ സാധ്യതാ ഇലവന്‍: റുതുരാജ് ഗെയ്ക്വാദ്, സായ് സുദര്‍ശന്‍, രജത് പാടിധാര്‍, തിലക് വര്‍മ്മ, കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, ആവേഷ് ഖാന്‍, കുല്‍ദീപ് യാദവ്, മുകേഷ് നായര്‍.

ഖത്തറിന്റെ മണ്ണിൽ മെസിയുടെ ഇതിഹാസ പൂർണതയ്ക്ക് ഒരാണ്ട്..

ഖത്തറിന്റെ മണ്ണിൽ മെസിയുടെ ഇതിഹാസ പൂർണതയ്ക്ക് ഒരാണ്ട്..

ഇതിഹാസപൂർണതയ്ക്ക് ലോകകപ്പിന്റെ മേമ്പൊടി വേണമെന്ന് വാശി പിടിക്കുന്നവർക്ക് മറുപടിയായി ഖത്തറിൽ മെസിയുടെ കിരീടധാരണത്തിന് ഇന്ന് ഒരാണ്ട്. ലുസൈൽ സ്റ്റേഡിയത്തിലെ ആർത്തിരമ്പിയ നീലക്കടലാരവത്തിന് മുന്നിൽ കരുത്തരായ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയാണ് ലോക ഫുട്‌ബോളിന്റെ സിംഹാസനത്തിലേക്ക് അർജന്റീനയുടെ സ്ഥാനാരോഹണം. വിമർശകരുടെ വായടപ്പിച്ച് നൂറ്റാണ്ടിന്റെ ലോകകപ്പ് സമ്മാനിച്ച് ഖത്തറും ആഘോഷമാക്കുകയായിരുന്നു.

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫൈനൽ മത്സരത്തിനാണ് ആരാധകർ സാക്ഷിയായത്. 36 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലോകമെങ്ങുമുള്ള അർജന്റൈൻ ആരാധകർ കാത്തുകാത്തിരുന്ന നിമിഷമായിരുന്നുവത്. ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞ കലാശപ്പോരാട്ടം. ലയണൽ മെസിയുടെ ചിറകിലേറി കിരീടമുറപ്പിച്ച അർജന്റീനയ്ക്ക് മുന്നിൽ കൊള്ളിയാൻ കണക്കെ ഫ്രാൻസിന്റെ രക്ഷകനായി അവതരിച്ച എംബാപ്പെ..

ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിന്റെ രണ്ട് കിക്കുകൾ ലക്ഷ്യം കാണാതെ പോകുന്നതോടെ മത്സരം മെസിക്കും സംഘത്തിനും സ്വന്തം.. കാൽപന്തിനെ നെഞ്ചോടുചേർക്കുന്ന ഒരോ ആരാധകനും മറക്കാത്ത ഓർമയായി മനസിൽ കൊണ്ടുനടക്കുന്ന നിമിഷങ്ങളായിരുന്നു അതെല്ലാം.. ലോകഫുട്‌ബോളിന്റെ രാജാക്കൻമാരെ തങ്കക്കസവുള്ള മേലങ്കി ചാർത്തി ആദരിക്കുകയായിരുന്ന ഖത്തർ. ഏറെ വൈകി അറബിക്കുപ്പായമണിഞ്ഞ ഫുട്‌ബോളിന് അതൊരു പുതിയൊരു അനുഭവമായിരുന്നു.

ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് ഞെട്ടിക്കുന് തോൽവിയുമായി തുടങ്ങിയ അർജന്റീന.. നിരാശയിലേക്കുവീണ ഒരു രാജ്യത്തിന്റെ പ്രതീക്ഷകൾ വഹിച്ചുകൊണ്ടുള്ള മെസിയുടെ പ്രയാണം കിരീടമുർത്തുന്നതിലാണ് ചെന്നുനിന്നത്. ഗോളടിച്ചും ഗോളടിപ്പിച്ചും നീലാകാശത്തോളം പരന്നുകിടക്കുന്ന അർജന്റൈൻ ആരാധകരുടെ സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും വീണ്ടും പുതുജീവൻ നൽകിയ പ്രകടനമായരുന്നുവത്. ഈ പ്രയാണത്തിനിടയിൽ യൂറോപ്പിലെ പേരുകേട്ട വമ്പൻമാരെയെല്ലാം തകർത്തെറിഞ്ഞിരുന്നു.