അരങ്ങേറ്റം അവിസ്മരണീയമാക്കി സായ് സുദര്‍ശന്‍; 5 വർഷത്തെ ഇടവേള, ദക്ഷിണാഫ്രിക്കയിൽ ഏകദിനം ജയിച്ച് ഇന്ത്യ

അരങ്ങേറ്റം അവിസ്മരണീയമാക്കി സായ് സുദര്‍ശന്‍; 5 വർഷത്തെ ഇടവേള, ദക്ഷിണാഫ്രിക്കയിൽ ഏകദിനം ജയിച്ച് ഇന്ത്യ

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ഏകദിനത്തില്‍ അനായാസ വിജയം സ്വന്തമാക്കി ഇന്ത്യ. എട്ട് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ വെറും 27.3 ഓവറില്‍ 116 റണ്‍സിനു പുറത്താക്കി ഇന്ത്യന്‍ ബൗളര്‍മാര്‍ കരുത്തു കാട്ടി. മറുപടി പറഞ്ഞ ഇന്ത്യ വെറും 16.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 117 റണ്‍സെടുത്താണ് വിജയിച്ചത്. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഒരു ഏകദിന പോരാട്ടം ജയിക്കുന്നത്.

അരങ്ങേറ്റ മത്സരം അവിസ്മരണീയമാക്കിയ സായ് സുദര്‍ശന്റെ മിന്നും ബാറ്റിങാണ് ജയത്തിന്റെ കാതല്‍. താരം അര്‍ധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്നു. 43 പന്തില്‍ ഒന്‍പത് ഫോറുകള്‍ സഹിതം സായ് 55 റണ്‍സെടുത്തു. 45 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം 52 റണ്‍സെടുത്തു ശ്രേയസ് അയ്യര്‍ മികച്ച പിന്തുണ നല്‍കിയതോടെ പ്രോട്ടീസ് മുന്നില്‍ വച്ച ലക്ഷ്യം ഇന്ത്യ അനായാസം മറികടന്നു. ഋതുരാജ് ഗെയ്ക്‌വാദ് (5), തിലക് വര്‍മ (1) എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. വിയാന്‍ മള്‍ഡര്‍, ആന്റില്‍ ഫെലുക്വാവോ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ പങ്കിട്ടു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി അര്‍ഷ്ദീപ് സിങും നാല് വിക്കറ്റുകള്‍ പോക്കറ്റിലാക്കി ആവേശ് ഖാനും തകര്‍ത്തെറിഞ്ഞു. പത്തോവറില്‍ 37 റണ്‍സ് മാത്രം വഴങ്ങിയാണ് അര്‍ഷ്ദീപ് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയത്. ഏകദിനത്തിലെ കന്നി അഞ്ച് വിക്കറ്റ് നേട്ടമാണ് അര്‍ഷ്ദീപ് ആഘോഷിച്ചത്. നാല് വിക്കറ്റുകള്‍ ആവേശ് ഖാന്‍ സ്വന്തമാക്കി. താരം എട്ടോവറില്‍ 27 റണ്‍സ് വഴങ്ങിയാണ് നാല് വിക്കറ്റുകള്‍ നേടിയത്. ആവേശ് ഖാന്റേയും ഏദിനത്തിലെ മികച്ച പ്രകടനമാണിത്. ശേഷിച്ച ഒരു വിക്കറ്റ് കുല്‍ദീപ് യാദവും പിഴുതു. താരം 2.3 ഓവറില്‍ മൂന്ന് റണ്‍സ് മാത്രമാണ് വഴങ്ങിയത്.

49 പന്തുകള്‍ നേരിട്ട് 34 റണ്‍സുമായി ഒരു ഭാഗത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയ ആന്റില്‍ ഫെലുക്വാവോയുടെ ചെറുത്തു നില്‍പ്പാണ് അവരുടെ സ്‌കോര്‍ 100 എങ്കിലും കടത്തിയത്. താരത്തെ കൂടാതെ അരങ്ങേറ്റക്കാരന്‍ നാന്ദ്രെ ബര്‍ഗറും പിടിച്ചു നിന്നു. ബര്‍ഗര്‍ 32 പന്തുകള്‍ ചെറുത്തു ഏഴ് റണ്‍സുമായി മടങ്ങി. താരത്തെ തന്റെ മൂന്നാം ഓവര്‍ എറിയാനെത്തിയ കുല്‍ദീപ് മൂന്നാം പന്തില്‍ മടക്കി ഇന്നിങ്സിനു വിരാമമിട്ടു. അവസാന ഘട്ടത്തില്‍ ടബ്രൈസ് ഷംസി (11) റണ്‍സുമായി പുറത്താകാതെ നിന്നു.

രണ്ടാം ഓവറിന്റെ നാല്, അഞ്ച് പന്തുകളില്‍ വിക്കറ്റെടുത്തു തുടങ്ങിയ അര്‍ഷ്ദീപ് സിങ് അവരെ തകര്‍ക്കാന്‍ മുന്നില്‍ നിന്നു. അഞ്ച്, ആറ് വിക്കറ്റുകള്‍ ഒറ്റ ഓവറില്‍ വീഴ്ത്തി ആവേശ് ഖാനും ആവേശത്തിലായി. തൊട്ടടുത്ത തന്റെ ഓവറുകളിലും താരം വിക്കറ്റുകള്‍ പിഴുതു.

തുടക്കത്തില്‍ മൂന്ന് റണ്‍സ് ചേര്‍ക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. പിന്നാലെ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം, ടോണി ഡെ സോര്‍സി എന്നിവര്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചു. എന്നാല്‍ അതും അര്‍ഷ്ദീപ് പൊളിച്ചു.

ഓപ്പണര്‍ റീസ ഹെന്‍ഡ്രിക്സ്, പിന്നാലെ എത്തിയ റസ്സി വാന്‍ഡര്‍ ഡുസ്സന്‍ എന്നിവരെ തുടരെ വീഴ്ത്തി അര്‍ഷ്ദീപ് സിങാണ് അവരെ ഞെട്ടിച്ചത്. പിന്നാലെ സോര്‍സിയേയും വീഴ്ത്തി താരം വിക്കറ്റ് നേട്ടം മൂന്നാക്കി. തുടക്കത്തിലെ വീഴ്ചയില്‍ നിന്നു കരകയറാന്‍ ശ്രമിക്കുന്നതിനിടെയാണ് സോര്‍സി (22 പന്തില്‍ 28) പുറത്തായത്. താരം രണ്ട് വീതം സിക്സും ഫോറും പറത്തി.

സ്‌കോര്‍ 52ല്‍ നില്‍ക്കെ ദക്ഷിണാഫ്രിക്കയ്ക്ക് തുടരെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഹെയ്ന്റിച് ക്ലാസനെ അര്‍ഷ്ദീപ് പുറത്താക്കി നാലാം വിക്കറ്റ് സ്വന്തമാക്കി. താരം ആറ് റണ്‍സെടുത്തു മടങ്ങി.

തന്റെ രണ്ടാം ഓവര്‍ എറിയാനെത്തിയ ആവേശ് ആദ്യ പന്തില്‍ എയ്ഡന്‍ മാര്‍ക്രത്തെ (12) മടക്കി. തൊട്ടു പിന്നാലെ എത്തിയ വിയാന്‍ മള്‍ഡറെ താരം ഗോള്‍ഡന്‍ ഡക്കാക്കി. അവസാന പ്രതീക്ഷയായിരുന്നു ഡേവിഡ് മില്ലര്‍ (2), കേശവ് മാഹാരാജ് (4) എന്നിവരെയും പിന്നാലെ ആവേശ് തന്നെ മടക്കി.

തന്റെ രണ്ടാം സ്പെല്‍ എറിയാനെത്തിയ അര്‍ഷ്ദീപ് ആദ്യ പന്തില്‍ തന്നെ ഫെലുക്വാവോയുടെ ചെറുത്തു നില്‍പ്പിനു തിരശ്ശീലയിട്ടു. അവേശ് ഖാന്‍ അഞ്ച് വിക്കറ്റ് നേട്ടം കൊയ്യുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.

ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഇന്ന്; സൗജന്യമായി കാണാനുള്ള വഴികള്‍

ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഇന്ന്; സൗജന്യമായി കാണാനുള്ള വഴികള്‍

ജൊഹാനസ്ബര്‍ഗ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരക്ക് ഇന്ന് തുടക്കമാവും. ജൊഹാനസ്ബർഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. സ്റ്റാര്‍ സ്പോര്‍ട്സിലും ഹോട് സ്റ്റാറിലും മത്സരം തത്സമയം കാണാം. മൊബൈല്‍ വരിക്കാര്‍ക്ക് ഹോട് സ്റ്റാറില്‍ മത്സരം സൗജന്യമായി കാണാനാവും.ലോകകപ്പ് ഫൈനലിലെ ഹൃദയഭേദകമായ തോൽവിക്ക് ശേഷം ടീം ഇന്ത്യ ഇറങ്ങുന്ന ആദ്യ ഏകദിന മത്സരമാണിത്. ലോകകപ്പിലെ സെമി തോൽവിക്ക് ശേഷം ദക്ഷിണാഫ്രിക്കയും ആദ്യ ഏകദിനത്തിനാണ് ഇറങ്ങുന്നത്. ക്യാപ്റ്റൻ രോഹിത് ശർമ്മ,വിരാട് കോലി, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവർക്കെല്ലാം വിശ്രമം നൽകിയാണ് ഇന്ത്യ കളിക്കുന്നത്. കെ എൽ രാഹുലിന്‍റെ നേതൃത്വത്തിൽ ഇറങ്ങുമ്പോൾ മികവ് തെളിയിക്കാൻ മത്സരിക്കുന്ന യുവതാരങ്ങളിലേക്കാണ് ടീം ഇന്ത്യ ഉറ്റുനോക്കുന്നത്.

ബി സായ് സുദർശനും റിങ്കു സിംഗിനും അരങ്ങേറ്റം നൽകിയേക്കും. രാഹുൽ വിക്കറ്റ് കീപ്പറായി തുടരുമെന്ന് ഉറപ്പായതിനാൽ ടീമിലെത്താൻ മലയാളിതാരം സഞ്ജു സാംസണ് മത്സരിക്കേണ്ടത് റിങ്കു സിംഗിനോട്. ക്വിന്‍റൺ ഡി കോക്ക് പാഡഴിച്ച ദക്ഷിണാഫ്രിക്കൻ നിരയിലും മാറ്റമുണ്ട്. പരിക്കേറ്റ റബാഡയും നോർക്ക്യയയും ടീമിലില്ല.

എങ്കിലും റാസി വാന്‍ഡര്‍ ദസൻ, നായകൻ ഏയ്ഡന്‍ മാ‍ർക്രം, ഹെന്‍റിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ എന്നിവരടങ്ങുന്ന ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിര ശക്തരാണ്. പൊതുവെ ബാറ്റർമാരെ കൈയയച്ച് സഹായിക്കുന്ന വിക്കറ്റാണ് വാണ്ടറേഴ്സിൽ. അവസാനം നടന്ന നാല് കളിയിൽ മൂന്നിലും ആദ്യം ബാറ്റ് ചെയ്തവർ 300 റൺസിലേറെ നേടി. ഇത്തവണയും ഇതിന് മാറ്റമുണ്ടാവാൻ സാധ്യതയില്ല. കഴിഞ്ഞ വര്‍ഷം നടന്ന പരമ്പരയില്‍ രാഹുലിന്‍റെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് 0-3ന് തോറ്റിരുന്നു.

ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യന്‍ വനിതകള്‍; ടെസ്റ്റില്‍ കൂറ്റന്‍ ജയം

ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യന്‍ വനിതകള്‍; ടെസ്റ്റില്‍ കൂറ്റന്‍ ജയം

മുംബൈ: ഇംഗ്ലണ്ട് വനിതാ ടീമിനെതിരായ ഏക ടെസ്റ്റില്‍ 347 റണ്‍സിന്റെ പടുകൂറ്റന്‍ ജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍. ഇംഗ്ലണ്ടിനു മുന്നില്‍ 479 റണ്‍സിന്റെ ലക്ഷ്യം വച്ച ഇന്ത്യ സന്ദര്‍ശകരുടെ പോരാട്ടം വെറും 131 റണ്‍സില്‍ അവസാനിപ്പിച്ചാണ് ത്രില്ലര്‍ ജയം സ്വന്തമാക്കിയത്. രണ്ടിന്നിങ്‌സിലും ഇംഗ്ലണ്ടിന്റെ സ്‌കോര്‍ 200 കടത്താന്‍ ഇന്ത്യന്‍ വനിതകള്‍ അനുവദിച്ചില്ല. വെറും മൂന്ന് ദിവസം കൊണ്ടു ഇന്ത്യ കളി അവസാനിപ്പിച്ചു. ഇന്ത്യന്‍ മണ്ണില്‍ ഇതാദ്യമായാണ് ഇന്ത്യന്‍ വനിതകള്‍ ഇംഗ്ലണ്ടിനെ ടെസ്റ്റില്‍ വീഴ്ത്തുന്നത്.

രണ്ടാം ദിനത്തില്‍ കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെന്ന നിലയിലായിരുന്നു. മൂന്നാം ദിനം അതേ സ്‌കോറില്‍ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

ഒന്നാം ഇന്നിങ്‌സില്‍ 428 റണ്‍സെടുത്ത ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് വെറും 136 റണ്‍സില്‍ അവസാനിച്ചിരുന്നു. 292 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇന്ത്യക്ക് 478 റണ്‍സാണ് ആകെ ലീഡ്.

ഒന്നാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റുകള്‍ പിഴുത ദീപ്തി ശര്‍മ തന്നെ രണ്ടാം ഇന്നിങ്‌സിലും ഇഗ്ലണ്ടിന്റെ അടിവേരിളക്കി. താരം നാല് വിക്കറ്റുകള്‍ വീഴ്ത്തി. ഇതോടെ മൊത്തം വിക്കറ്റ് നേട്ടം ഒന്‍പതില്‍ എത്തിച്ചാണ് താരം തിളങ്ങിയത്. പൂജ വസ്ത്രാകര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. രാജേശ്വരി ഗെയ്ക്‌വാദ് രണ്ട് വിക്കറ്റുകളും രേണുക സിങ് ഒരു വിക്കറ്റും പോക്കറ്റിലാക്കി.

രണ്ടാം ഇന്നിങ്‌സില്‍ 21 റണ്‍സെടുത്ത ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഹെതര്‍ നൈറ്റാണ് ടോപ് സ്‌കോറര്‍. ചാര്‍ലി ഡീന്‍ 20 റണ്‍സുമായി പുറത്താകാതെ നിന്നു.

നേരത്തെ രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും (44), പൂജ വസ്ത്രാകറുമായിരുന്നു (17) ക്രീസില്‍. രണ്ടാം ഇന്നിങ്‌സില്‍ മികച്ച രീതിയില്‍ തുടങ്ങിയ ശേഷം ഇന്ത്യ പതറിയിരുന്നു. 133 റണ്‍സിനെ ആറ് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. പിന്നീടാണ് ഏഴാം വിക്കറ്റില്‍ ഹര്‍മന്‍പ്രീതും പൂജയും ചേര്‍ന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ഷെഫാലി വര്‍മ (33), സ്മൃതി മന്ധാന (26) എന്നിവര്‍ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും പിന്നീട് തുടരെ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. യസ്തിക ഭാട്ടിയ (9), ജെമിമ റോഡ്രിഗസ് (27), ദീപ്തി ശര്‍മ (20), സ്‌നേഹ് റാണ (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

ഇംഗ്ലണ്ടിനായി ചാര്‍ലി ഡീന്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി. സോഫി എക്ലസ്‌റ്റോണിനാണ് ശേഷിച്ച രണ്ട് വിക്കറ്റുകള്‍.

ഒന്നാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റുകള്‍ പിഴുത ദീപ്തി ശര്‍മയുടെ മികവാണ് ഇംഗ്ലണ്ടിന്റെ നടുവൊടിച്ചത്. 59 റണ്‍സെടുത്ത നാറ്റ് സീവര്‍ മാത്രമാണ് ചെറുത്തു നിന്നത്. മറ്റൊരാള്‍ക്കും കാര്യമായി തിളങ്ങാനായില്ല.

5.3 ഓവറില്‍ വെറും ഏഴ് റണ്‍സ് മാത്രം വഴങ്ങിയാണ് ദീപ്തി അഞ്ച് വിക്കറ്റുകള്‍ പിഴുതത്. നാലോവറുകള്‍ മെയ്ഡനായിരുന്നു. സ്‌നേഹ് റാണ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. രേണുക സിങ്, പൂജ വസ്ത്രാകര്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

നേരത്തെ സതീഷ് ശുഭ (69), ജെമിമ റോഡ്രിഗസ് (68), യസ്തിക ഭാട്ടിയ (66), ദീപ്തി ശര്‍മ (67) എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും (49) തിളങ്ങി.[/retweet]

ഏഴാം നമ്പർ ജേഴ്സി ധോണിക്ക് സ്വന്തം; ഇനി ആരും ധരിക്കില്ല, ബിസിസിഐയുടെ ആദരം

ഏഴാം നമ്പർ ജേഴ്സി ധോണിക്ക് സ്വന്തം; ഇനി ആരും ധരിക്കില്ല, ബിസിസിഐയുടെ ആദരം

ഫുട്ബോളിലെ ഏഴാം നമ്പർ ജേഴ്സി എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മുഖമാണ്. ഏഴാം നമ്പർ ജഴ്സിയിൽ സമാനതകളില്ലാത്ത ഉയരങ്ങളിലേക്ക് CR7 കുതിച്ചപ്പോൾ ലോകം അദ്ദേഹത്തിന് പിന്നിൽ അണിനിരന്നു. ക്രിക്കറ്റിന്റെ കാര്യമെടുത്താൽ ഏഴാം നമ്പറിന് ഒരേയൊരു അവകാശി മാത്രമേയുള്ളൂ. മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി.

ഏഴാം നമ്പർ ജേഴ്‌സിയണിഞ്ഞ് ധോണി ഇന്ത്യയെ നയിച്ചത് അസാധ്യമെന്നു കരുതിയ ഉയരങ്ങളിലേക്ക്. മൂന്ന് ഐസിസി കിരീടങ്ങള്‍ ഇന്ത്യക്ക് സമ്മാനിച്ച ക്യാപ്റ്റന്‍ കൂടിയാണ് ധോണി. ഇന്ത്യൻ ടീമിനും ക്രിക്കറ്റിനും മഹിയുടെ സംഭാവനകൾ മറക്കാനാവില്ല. ഇനി ഇതുപോലൊരു നായകനെ ടീമിന് ലഭിക്കില്ല എന്ന് തന്നെ പറയാം. അതാണ് ധോണിയുടെ മഹത്വം. ധോണിയും അദ്ദേഹം ധരിച്ച ഏഴാം നമ്പർ ജേഴ്സിയും ഇന്ത്യക്ക് എന്നും പ്രിയപ്പെട്ടതായിരിക്കും. ഇപ്പോഴിതാ എം.എസ് ധോണിയോടുള്ള ആദരവ് പ്രകടിപ്പിച്ച ബിസിസിഐ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ധോണി ഉപയോഗിച്ചിരുന്ന ഏഴാം നമ്പര്‍ ജേഴ്സി ഇനി മറ്റാര്‍ക്കും ഉപയോഗിക്കാനാകില്ല. കരിയറിൽ ധോണി ധരിച്ച ഏഴാം നമ്പർ ജേഴ്സി ബിസിസിഐ പിൻവലിച്ചു. ധോണിക്ക് നല്‍കുന്ന ആദരവിന്റെ ഭാഗമായാണ് ഏഴാം നമ്പര്‍ ജേഴ്സിയുടെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇതിനു മുന്‍പ് ഇത്തരത്തില്‍ ഒരു ജേഴ്സിയുടെ വിരമിക്കല്‍ പ്രഖ്യാപിച്ചത് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പത്താം നമ്പർ ജേഴ്സിയാണ്. ഇനി മുതല്‍ 7, 10 നമ്പറുകള്‍ ഇനി ലഭ്യമല്ലെന്ന് ബിസിസിഐ കളിക്കാരെ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യൻ താരം ഷർദുൾ താക്കൂർ 10-ാം നമ്പർ ജേഴ്സി കുറച്ചുകാലത്തേയ്ക്ക് ധരിച്ചിരുന്നു. തീരുമാനത്തിനിതിരെ ശക്തമായ എതിർപ്പ് ഉയർന്നതോടെ 10-ാം നമ്പർ ജേഴ്സി സച്ചിനോടൊപ്പം വിരമിച്ചതായി ബിസിസിഐ പ്രഖ്യാപിക്കുകയായിരുന്നു. നിലവിൽ ഇന്ത്യൻ താരങ്ങൾക്ക് 60 വ്യത്യസ്ത നമ്പറിലുള്ള ജഴ്സികൾ ലഭ്യമാണെന്നും ബിസിസിഐ വ്യക്തമാക്കി. ഒരു കളിക്കാരന്‍ ഒരു വര്‍ഷത്തേക്ക് ടീമിന് പുറത്താണെങ്കില്‍ പോലും അവന്റെ നമ്പര്‍ മറ്റാര്‍ക്കും നല്‍കില്ല. അരങ്ങേറ്റക്കാര്‍ക്ക് തിരഞ്ഞെടുക്കാന്‍ 30 നമ്പറുകളുണ്ടെന്നും ബിസിസിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഡൽഹിയെ നയിക്കാൻ പന്ത്; ക്യാപ്റ്റന്റെ തൊപ്പിയണിഞ്ഞ് തിരിച്ചു വരവ്

ഡൽഹിയെ നയിക്കാൻ പന്ത്; ക്യാപ്റ്റന്റെ തൊപ്പിയണിഞ്ഞ് തിരിച്ചു വരവ്

ഋഷഭ് പന്ത് വീണ്ടും ക്രിക്കറ്റ് കളത്തിലേക്ക്. ഒരു വർഷത്തോളമായി കളിക്കളത്തിൽ നിന്ന് വിട്ടുനിന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ വരാനിരിക്കുന്ന സീസണിൽ കളിക്കുമെന്ന് ഉറപ്പായി. ഡൽഹി ക്യാപിറ്റൽസിന്റെ നായകസ്ഥാനം ഏറ്റെടുത്താണ് പന്തിന്റെ തിരിച്ചുവരവ്. ഡിസി മാനേജ്‌മെന്റ് ഇക്കാര്യം സ്ഥിരീകരിച്ചു.

നിലവിൽ ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) കഴിയുന്ന പന്ത് ഫെബ്രുവരി അവസാനത്തോടെ ഫിറ്റ്നസ് വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ഡിസി മാനേജ്മെന്റ്. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) അനുമതി ലഭിച്ച ശേഷം മാത്രമേ പന്തിന് വിക്കറ്റ് കീപ്പിംഗ് ചുമതല നൽകൂ എന്ന് ഫ്രാഞ്ചൈസി അധികൃതർ സൂചിപ്പിച്ചു.

ഇല്ലെങ്കിൽ ബാറ്ററായും ഫീൽഡറായും മാത്രമേ ഗ്രൗണ്ടിലുണ്ടാകൂ. ഇതോടെ 26 കാരനായ താരം ഒരു ഇംപാക്ട് പ്ലെയറായി മാത്രം കളിച്ചേക്കില്ലെന്ന് ഉറപ്പായി. വാഹനാപകടത്തെത്തുടർന്ന് ഋഷഭ് വളരെക്കാലമായി ടീമിൽ നിന്ന് വിട്ടുനിൽക്കുകയും പ്രധാന ടൂർണമെന്റുകൾ നഷ്‌ടപ്പെടുകയും ചെയ്തിരുന്നു. ഐപിഎല്ലിൽ ശാരീരികക്ഷമതയും ഫോമും വീണ്ടെടുത്താൽ ഇന്ത്യൻ ടീമിലേക്കും പന്ത് തിരികെ എത്തും.

ഐപിഎല്ലിന് രജിസ്റ്റര്‍ ചെയ്തത് 1166 താരങ്ങള്‍; ടീമുകള്‍ക്ക് വേണ്ടത് 77 പേരെ; ലേലം ആവേശകരമാകും

ഐപിഎല്ലിന് രജിസ്റ്റര്‍ ചെയ്തത് 1166 താരങ്ങള്‍; ടീമുകള്‍ക്ക് വേണ്ടത് 77 പേരെ; ലേലം ആവേശകരമാകും

മുംബൈ: ഐപിഎല്‍ കളിക്കാന്‍ ആഗ്രഹിച്ച് നിരവധി താരങ്ങള്‍. 2024 സീസണിലേക്കുള്ള താര ലേലം ഈ മാസം 19ന് നടക്കാനിരിക്കെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി താര ലേലത്തിലേക്ക് രജിസ്റ്റര്‍ ചെയ്തത് 1166 താരങ്ങള്‍. ലോകകപ്പില്‍ തിളങ്ങിയ നിരവധി താരങ്ങളടക്കമുള്ളവര്‍ രജിസ്റ്റര്‍ ചെയ്തവരിലുണ്ട്. ഫൈനലില്‍ ഇന്ത്യന്‍ സ്വപ്‌നങ്ങള്‍ തല്ലിക്കെടുത്തിയ ഓസീസ് ഓപ്പണര്‍ . അതേസമയം ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ജോഫ്ര ആര്‍ച്ചര്‍ പേര് നല്‍കിയിട്ടില്ല എന്നതും ശ്രദ്ധേയം. 830 ഇന്ത്യന്‍ താരങ്ങള്‍, 336 വിദേശ താരങ്ങള്‍, 45 അസോസിയേറ്റ് രാജ്യങ്ങളിലെ താരങ്ങള്‍ എന്നിവരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 212 ക്യാപ്ഡ് താരങ്ങളും 909 അണ്‍ ക്യാപ്ഡ് താരങ്ങളുമുണ്ട്.

77 താരങ്ങളെയാണ് ടീമുകള്‍ക്ക് ആവശ്യമുള്ളത്. ഇതില്‍ 30 വിദേശ താരങ്ങള്‍ക്കായിരിക്കും അവസരം. ഉമേഷ് യാദവ്, ശാര്‍ദുല്‍ ഠാക്കൂര്‍, കേദാര്‍ ജാദവ്, ഹര്‍ഷല്‍ പട്ടേല്‍, വരുണ്‍ ആരോണ്‍, കെഎസ് ഭരത്, സിദ്ധാര്‍ഥ് കൗള്‍, ധവാല്‍ കുല്‍ക്കര്‍ണി, ശിവം മവി, ഷഹ്ബാസ് നദീം, കരുണ്‍ നായര്‍, മനിഷ് പാണ്ഡെ, ഹര്‍ഷല്‍ പട്ടേല്‍, ചേതന്‍ സക്കറിയ, മന്‍ദീപ് സിങ്, ബരിന്ദര്‍ സ്രാന്‍, ജയദേവ് ഉനദ്കട്, ഹനുമ വിഹാരി, സന്ദീപ് വാര്യര്‍ അടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.