ഏഷ്യൻ ഗെയിംസ്: റിലേ ടീമംഗങ്ങൾക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

ഏഷ്യൻ ഗെയിംസ്: റിലേ ടീമംഗങ്ങൾക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

ഏഷ്യൻ ഗെയിംസിൽ മെഡലുകൾ വാരിക്കൂട്ടിയെത്തിയ റിലേ ടീമംഗങ്ങൾക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം. 400 മീറ്റർ റിലേയിൽ സ്വർണമെഡൽ നേടിയ മുഹമ്മദ് അനസ് യഹിയ, മുഹമ്മദ് അജ്മൽ എന്നിവർക്കും, വനിതകളുടെ 400 മീറ്റർ റിലേയിൽ വെള്ളി നേടിയ ടീമിലെ ഐശ്വര്യ മിശ്രയ്ക്കുമായിരുന്നു സ്വീകരണം. തിരുവനന്തപുരം എൽഎൻസിപിഇയുടെ നേതൃത്വത്തിലാണ് താരങ്ങളെ സ്വീകരിച്ചത്.

ഹാങ്ങ് ചൗ ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കായി സ്വർണ്ണ നേടിയ 400 മീറ്റർ റിലേ ടീം അംഗങ്ങളും മലയാളികളുമായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ എന്നിവരും വനിതകളുടെ 400 മീറ്റർ റിലേയിൽ വെള്ളിനേടിയ ഐശ്വര്യ മിശ്രയും ഇന്ന് രാവിലെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. എൽ.എൻ.സി.പി.ഇ റീജിയണൽ മേധാവി ഡോ ജി കിഷോറിന്റെ നേതൃത്വത്തിൽ താരങ്ങളെ സ്വീകരിച്ചു.

വരാനിരിക്കുന്ന പാരീസ് ഒളിമ്പിക്സിൽ മികച്ച വിജയം കൈവരിക്കുകയാണ് അടുത്തലക്ഷ്യമെന്ന് മുഹമ്മദ് അജ്മലും, മുഹമ്മദ് അനസും. രാജ്യത്തിനായി വെള്ളി നേടാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമെന്ന് ഐശ്വര്യ മിശ്ര പറഞ്ഞു. അതേസമയം ഏഷ്യൻ ഗെയിംസിൽ മെഡൽ ജേതാക്കളായ നാലുപേർ കൂടി നാളെ തിരുവനന്തപുരത്ത് എത്തും.

ലോകകപ്പില്‍ പാകിസ്താന് ആദ്യ മത്സരം; നെതര്‍ലന്‍ഡ്‌സ് ആണ് എതിരാളികള്‍

ലോകകപ്പില്‍ പാകിസ്താന് ആദ്യ മത്സരം; നെതര്‍ലന്‍ഡ്‌സ് ആണ് എതിരാളികള്‍

ഏകദിന ലോകകപ്പിൽ ഇന്ന് പാകിസ്താൻ ആദ്യ മത്സരത്തിനിറങ്ങുന്നു. നെതർലൻഡ്സ് ആണ് എതിരാളികൾ. ഹൈദരബാദിലെ രാജിവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് രണ്ടിന് മത്സരം ആരംഭിക്കും. താരതമ്യേന ദുർബലരായ നെതർലൻഡ്സിനെ പാകിസ്താൻ അനായാസം കീഴടക്കുമെന്നാണ് കരുതപ്പെടുന്നത്.ഏഷ്യാ കപ്പിലെ മോശം പ്രകടനങ്ങളുടെ ആശങ്കയ്ക്കൊപ്പം സന്നാഹമത്സരങ്ങളിൽ രണ്ട് മത്സരങ്ങളും പരാജയപ്പെട്ടതും പാകിസ്താനു തലവേദനയാണ്.

തോൽവി മാത്രമല്ല, ഈ രണ്ട് കളിയിലും ടീമിലെ പ്രധാന പേസർ ഷഹീൻ അഫ്രീദിയടക്കം തല്ലുവാങ്ങിയതും പാകിസ്താൻ്റെ ആശങ്ക വർധിപ്പിക്കുന്നു. നസീം ഷായുടെ പരുക്ക് അവരെ സാരമായി ബാധിച്ചിട്ടുണ്ട്. ഫോമിലല്ലാത്ത ഫഖർ സമാന് ഫോം കണ്ടെത്താനുള്ള അവസാന അവസരമാവും ഈ കളി.

നെതർലൻഡ്സ് ലോകകപ്പ് ഒരുക്കങ്ങൾ നടത്തിയത് കർണാടക ടീമുമായി കളിച്ചായിരുന്നു. അതിൽ മോശം പ്രകടനമാണ് അവർ കാഴ്ചവച്ചതും. 12 വർഷത്തിനു ശേഷം ലോകകപ്പിലേക്ക് അവസരം ലഭിച്ച നെതർലൻഡ്സ് അവസാനമായി ഒരു രാജ്യാന്തര മത്സരം കളിച്ചത് 4 മാസങ്ങൾക്കു മുൻപാണ്. അതുകൊണ്ട് തന്നെ ഈ ലോകകപ്പിൽ നെതർലൻഡ്സിൻ്റെ പ്രകടനം എങ്ങനെയാവുമെന്ന് കണ്ടറിയണം. ബാസ് ഡെ ലീഡിൻ്റെ പ്രകടനങ്ങളാവും ക്രിക്കറ്റ് ലോകം ശ്രദ്ധിക്കുക.

ഏഷ്യൻ മൗണ്ടൻ സൈക്ലിങ് ചാമ്പ്യൻഷിപ്പ് പൊന്മുടിയിൽ

ഏഷ്യൻ മൗണ്ടൻ സൈക്ലിങ് ചാമ്പ്യൻഷിപ്പ് പൊന്മുടിയിൽ

നെടുമങ്ങാട്: പതിന്നാലാമത് ഏഷ്യൻ മൗണ്ടൻ ബൈക്ക് ആൻഡ് സൈക്ലിങ് ചാമ്പ്യൻഷിപ്പിനു മുന്നോടിയായുള്ള ഇന്ത്യൻ ടീമിന്റെ സെലക്ഷൻ ട്രയൽ പൊൻമുടിയിൽ ആരംഭിച്ചു. പൊന്മുടി പതിനേഴാംവളവിലെ മെർക്കിസ്റ്റൺ എസ്റ്റേറ്റിൽ പ്രത്യേകം തയ്യാറാക്കിയ ട്രാക്കുകളിലാണ് സെലക്ഷൻ ട്രയൽ നടക്കുന്നത്. ഏഷ്യൻ ചാമ്പ്യൻഷിപ്പിന് ഇത്തവണ പൊന്മുടിയാണ് വേദിയാകുന്നത്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നായി 200-ലധികം താരങ്ങൾ സെലക്ഷൻ ട്രയലിൽ പങ്കെടുക്കുന്നുണ്ട്. വനിതാ പുരുഷവിഭാഗങ്ങളിലായി ആറ് ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. ഇതിൽ ബുധനാഴ്ച അണ്ടർ 18, അണ്ടർ 23-വിഭാഗങ്ങളിലെ സെലക്ഷൻ നടന്നു. വ്യാഴാഴ്ച വനിതകളുടെ മത്സരവും നടക്കും.

ശുഭ്മാന്‍ ഗില്ലിന് ഡെങ്കിപ്പനി

ശുഭ്മാന്‍ ഗില്ലിന് ഡെങ്കിപ്പനി

ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്ലിന് ഡെങ്കിപ്പനി സ്ഥിരികരിച്ചു. ഇതോടെ ലോകകപ്പ് ക്രിക്കറ്റില്‍ ഞായറാഴ്ച ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ ഗില്‍ കളിച്ചേക്കില്ല. പകരം ഇഷാന്‍ കിഷന്‍ ഓപ്പണറായേക്കും.

പനിയെ തുടര്‍ന്ന് ഇന്നലെ നടത്തിയ പരിശോധനയിലാണ് താരത്തിന് ഡെങ്കി സ്ഥിരീകരിച്ചത്. ഉജ്ജ്വല ഫോമില്‍ കളിക്കുന്ന ഗില്ലിന്റെ അഭാവം ഇന്ത്യക്ക് തിരിച്ചടിയാകും.ചെന്നൈയില്‍ ഇറങ്ങിയതു മുതല്‍ ശുഭ്മാന് കടുത്ത പനി ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പരിശോധനകള്‍ നടക്കുന്നതായും ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ കളിക്കുന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്ന് ടീമുമായി ബന്ധപ്പെട്ട് വൃത്തങ്ങള്‍ അറിയിച്ചു.ഡെങ്കിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പത്തുദിവസത്തെയെങ്കിലും വിശ്രമം താരത്തിന് വേണ്ടിവരും.

ലോകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ടിന് ബാറ്റിംഗ്; ബെൻ സ്റ്റോക്സും കെയിൻ വില്ല്യംസണും കളിക്കില്ല

ലോകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ടിന് ബാറ്റിംഗ്; ബെൻ സ്റ്റോക്സും കെയിൻ വില്ല്യംസണും കളിക്കില്ല

ക്രിക്കറ്റ് ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ട് ബാറ്റ് ചെയ്യും. ടോസ് നേടിയ ന്യൂസീലൻഡ് സ്റ്റാൻഡ് ഇൻ ക്യാപ്റ്റൻ ടോം ലാതം ഇംഗ്ലണ്ടിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇംഗ്ലണ്ട് നിരയിൽ ബെൻ സ്റ്റോക്സും ന്യൂസീലൻഡ് നിരയിൽ ക്യാപ്റ്റൻ കെയിൻ വില്ല്യംസണും കളിക്കില്ല. ഇരുവർക്കും പരുക്കാണ്.

കിവീസ് നിരയിൽ പല പ്രമുഖരും ഇന്ന് ടീമിൽ ഇല്ല. വില്ല്യംസണൊപ്പം ലോക്കി ഫെർഗൂണും പരുക്കേറ്റ് പുറത്തിരിക്കും. ഇഷ് സോധി, ടിം സൗത്തി എന്നിവരും ടീമിലില്ല. ഇംഗ്ലണ്ട് നിരയിൽ ബെൻ സ്റ്റോക്സ്, ഗസ് അറ്റ്കിൻസൺ, റീസ് ടോപ്ലേ, ഡേവിഡ് വില്ലി എന്നിവർക്ക് ഇടം ലഭിച്ചില്ല. കിവീസ് നിരയിൽ രചിൻ രവീന്ദ്രയും ജിമ്മി നീഷവും ഇടം പിടിച്ചപ്പോൾ ഇംഗ്ലണ്ട് ടീമിൽ ഹാരി ബ്രൂക്കും കളിക്കും.

ഏഷ്യന്‍ ഗെയിംസിന്റെ 12-ാം ദിനത്തില്‍ ഇന്ത്യക്ക് സുവര്‍ണനേട്ടത്തോടെ തുടക്കം; പൊന്നെയ്തുവീഴ്ത്തി ഇന്ത്യ

ഏഷ്യന്‍ ഗെയിംസിന്റെ 12-ാം ദിനത്തില്‍ ഇന്ത്യക്ക് സുവര്‍ണനേട്ടത്തോടെ തുടക്കം; പൊന്നെയ്തുവീഴ്ത്തി ഇന്ത്യ

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിന്റെ 12-ാം ദിനത്തില്‍ ഇന്ത്യക്ക് സുവര്‍ണനേട്ടത്തോടെ തുടക്കം. അമ്പെയ്ത്തില്‍ വനിതകളുടെ കോമ്പൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണമെഡല്‍ സ്വന്തമാക്കിയത്. ജ്യോതി സുരേഖ വെന്നം, അതിഥി ഗോപിചന്ദ് സ്വാമി, പര്‍നീത് കൗര്‍ എന്നിവരടങ്ങിയ ടീമാണ് ഇന്ത്യയ്ക്ക് 19-ാം സ്വര്‍ണം നേടിക്കൊടുത്തത്.

ഫൈനലില്‍ ചൈനീസ് തായ്‌പേയിയെ 230- 229 എന്ന സ്‌കോറിന് കീഴ്‌പ്പെടുത്തിയാണ് ഇന്ത്യന്‍ താരങ്ങള്‍ ഒന്നാമതെത്തിയത്. ആദ്യ റൗണ്ടിലും മൂന്നാം റൗണ്ടിലും പിന്നില്‍ നിന്ന ശേഷമാണ് ഇന്ത്യ തിരിച്ചടിച്ചത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 82 ആയി. 19 സ്വര്‍ണവും 31 വെള്ളിയും 32 വെങ്കലവുമായി നാലാം സ്ഥാനത്ത് തന്നെ തുടരുകയാണ് ഇന്ത്യ.അതേസമയം, ബാഡ്മിന്റണില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ പിവി സിന്ധു ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ചൈനീസ് താരത്തോട് പരാജയപ്പെട്ടു. ചൈനീസ് താരം ഹെ ബിംഗ്ജിയാവോ ആണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. 21-16, 21-15. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ സിന്ധു വെള്ളി നേടിയിരുന്നു.