കൂട്ടിയിടിച്ച് വീണ ബൈക്കുകൾക്ക് മുകളിലൂടെ ലോറി കയറിയിറങ്ങി; അച്ഛൻ മരിച്ചു, മകൻ ഗുരുതരാവസ്ഥയിൽ

കൂട്ടിയിടിച്ച് വീണ ബൈക്കുകൾക്ക് മുകളിലൂടെ ലോറി കയറിയിറങ്ങി; അച്ഛൻ മരിച്ചു, മകൻ ഗുരുതരാവസ്ഥയിൽ

ആലപ്പുഴ: ദേശീയ പാതയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ആലപ്പുഴ – അരൂർ ദേശീയ പാതയിലാണ് നടുക്കുന്ന അപകടം നടന്നത്. അച്ഛനും മകനും സഞ്ചരിച്ച ബൈക്കും മറ്റൊരു ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. പരസ്പരം കൂട്ടിയിടിച്ച് വീണ ബൈക്കുകൾക്ക് മുകളിലൂടെ ലോറി കയറിയിറങ്ങിയതോടെയാണ് ദുരിതത്തിന്‍റെ വ്യാപ്തി വർധിച്ചത്. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അച്ഛൻ അരൂർ തൈക്കടവിൽ അശോകന്‍റെ ജീവൻ രക്ഷിക്കാനായില്ല. അച്ഛനൊപ്പം അപകടത്തിൽപ്പെട്ട മകൻ അനന്തുവിന്‍റെ പരിക്കും ഗുരുതരമാണെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം

ആലംകോട്… സിപിഐ നേതാവും ആറ്റിങ്ങൽ മുനിസിപ്പാലിറ്റി മുൻ കൗൺസിലറൂം, ആയിരുന്ന D. ഇമാമുദീൻ (72) അന്തരിച്ചു…

ആലംകോട്…
സിപിഐ നേതാവും ആറ്റിങ്ങൽ മുനിസിപ്പാലിറ്റി മുൻ കൗൺസിലറൂം, ആയിരുന്ന D. ഇമാമുദീൻ (72) അന്തരിച്ചു…
ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയൻ AITUC നേതാവായിരുന്ന D. ഇമമുദീൻ KSRTC-യിൽ ATO ആയാണ് വിരമിച്ചത്.
ദീർഘകാലം ആലംകോട് മുസ്ലിം ജുമാ-അത്ത് സെക്രട്ടറി ആയി പ്രവർത്തിച്ചിരുന്നു…സീനത്ത് ബീവിയാണ് ഭാര്യ.. ലാരീഷ്, ഷബ് ലൻ എന്നിവർ മക്കളാണ്.ഖബറടക്കം രാവിലെ 8.30-ന് ആലംകോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

സംസ്ഥാന സ്കൂൾ കലോത്സവം: കഥകളി സംഗീതം എച് എസ് എസ് വിഭാഗത്തിൽ എ ഗ്രേഡ് നേടി പല്ലവി നന്ദന.

സംസ്ഥാന സ്കൂൾ കലോത്സവം: കഥകളി സംഗീതം എച് എസ് എസ് വിഭാഗത്തിൽ എ ഗ്രേഡ് നേടി പല്ലവി നന്ദന.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കഥകളി സംഗീതം എച് എസ് എസ് വിഭാഗത്തിൽ എ ഗ്രേഡ് നേടി പല്ലവി നന്ദന. ആറ്റിങ്ങൽ ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനിയാണ് പല്ലവി. തോട്ടവാരം ശാസ്‌താംപടിക്കൽ നളിനത്തിൽ അനിൽ കുമാറിന്റെയും മീനയുടെയും മകളാണ്. സബ്‌ജില്ലയിൽ അപ്പീൽ മുഖേനെയാണ് സംസ്ഥാന തലത്തിൽ എത്തി എ ഗ്രേഡ് നേടിയത്

കാല്‍പ്പന്തിന്റെ മാന്ത്രികന് വിട;സംസ്‌കാരം ഇന്ന്

കാല്‍പ്പന്തിന്റെ മാന്ത്രികന് വിട;സംസ്‌കാരം ഇന്ന്

കാല്‍പ്പന്തുകളിയുടെ രാജാവ് വിടവാങ്ങുന്നു. അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ സംസ്‌കാരം ഇന്ന് നടക്കും. പെലെ ദീര്‍ഘകാലം കളിച്ച സാന്റോസ് ക്ലബ്ബിന്റെ സ്റ്റേഡിയത്തിലെ പൊതു ദര്‍ശനത്തിന് ശേഷം മൃതദേഹം വിലാപയാത്രയായി സെമിത്തേരിയിലെത്തിക്കും. സംസ്‌കാര ചടങ്ങുകളില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാകും പങ്കെടുക്കുക. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ നിന്നും തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 10 നാണ് സാന്റോസിലെ സ്‌റ്റേഡിയത്തിലേക്ക് പെലെയുടെ ഭൗതികദേഹം പൊതുദര്‍ശനത്തിന് എത്തിച്ചത്. ഫുട്‌ബോള്‍ മാന്ത്രികന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കളിക്കാരും ആരാധകരും അടക്കം ലക്ഷക്കണക്കിന് പേരാണ് സ്റ്റേഡിയത്തിലേക്ക് എത്തിയത്.

ഫുട്‌ബോള്‍ ഇതിഹാസത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തുന്നവരുടെ നിര സ്‌റ്റേഡിയത്തിന് പുറത്ത് കിലോമീറ്ററുകളോളം നീണ്ടു. പൂക്കളും ജേഴ്‌സിയുമായാണ് ആരാധകരുടെ കാത്തുനില്‍പ്പ്. നൂറുവയസ്സുള്ള അമ്മ സെലെസ്റ്റി മകനെ അവസാനമായി കാണാനെത്തി. ഭാര്യ മാര്‍ഷ്യ അവോകി വിങ്ങിപ്പൊട്ടി. ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോ ആശ്വസിപ്പിച്ചു. എല്ലാ രാജ്യങ്ങളും ഒരു സ്‌റ്റേഡിയത്തിന് പെലെയുടെ പേരിടണമെന്ന് ഫിഫ പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു.

ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 10 മണി വരെയാണ് സാന്റോസ് സ്‌റ്റേഡിയത്തില്‍ പൊതുദര്‍ശനം. തുടര്‍ന്ന് സാന്റോസിലെ വീഥിയിലൂടെ വിലാപയാത്രയായി സെമിത്തേരിയിലേക്ക്. പെലെയുടെ വീടിന് മുന്നിലൂടെയാണ് വിലാപയാത്ര കടന്നുപോകുന്നത്. ലക്ഷക്കണക്കിന് പേര്‍ വിലാപയാത്രയില്‍ അണിചേരും. സാന്റോസ് മെമ്മോറിയല്‍ നെക്രോപോള്‍ എക്കുമെനിക്കല്‍ സെമിത്തേരിയിലാണ് സംസ്‌കാരം.

ബാഡ്മിന്റണ്‍ റാക്കറ്റില്‍ ആയുധങ്ങള്‍  ഒളിപ്പിച്ച നിലയില്‍; മുബാറക്ക് പിഎഫ്‌ഐയുടെ കൊലപാതക സ്‌ക്വാഡിലെ അംഗമെന്ന് എന്‍ഐഎ

ബാഡ്മിന്റണ്‍ റാക്കറ്റില്‍ ആയുധങ്ങള്‍ ഒളിപ്പിച്ച നിലയില്‍; മുബാറക്ക് പിഎഫ്‌ഐയുടെ കൊലപാതക സ്‌ക്വാഡിലെ അംഗമെന്ന് എന്‍ഐഎ

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടത്തിയ റെയ്‌ഡിനിടെ എന്‍ഐഎ കസ്റ്റഡിയിലെടുത്ത എടവനക്കാട് സ്വദേശി മുഹമ്മദ് മുബാറക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തി. 20 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. ഇയാള്‍ പിഎഫ്‌ഐയിലെ കൊലപാതക സ്‌ക്വാഡിലെ അംഗമാണെന്ന് എന്‍ഐഎ വെളിപ്പെടുത്തി.

ആയോധന കല പരിശീലിച്ച ഇയാള്‍ സ്‌ക്വാഡിലെ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കിയിരുന്നു. ഇയാളുടെ വീട്ടില്‍ നിന്ന് മഴുവും വാളും ഉള്‍പ്പെടെ കണ്ടെടുത്തു. ബാഡ്മിന്റണ്‍ റാക്കറ്റിലാണ് ആയുധങ്ങള്‍ ഒളിപ്പിച്ചിരുന്നതെന്നും എന്‍ഐഎ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

നിയമബിരുദധാരിയായ മുബാറക്ക്, ഹൈക്കോടതിയിലാണു പ്രാക്ടിസ് ചെയ്തിരുന്നത്. സംഘടനയുമായി ബന്ധപ്പെട്ട ചില കേസുകള്‍ കൈകാര്യം ചെയ്തിരുന്നു. ഇയാളുടെ ഭാര്യയും അഭിഭാഷകയാണ്.

മുബാറക്കിന്റെ വൈപ്പിന്‍ എടവനക്കാട്ടെ വീട്ടില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നാലു മണിക്കാണ് പത്തംഗ എന്‍ഐഎ സംഘം പരിശോധനയ്ക്കായി എത്തിയത്. പരിശോധനയ്ക്ക് ശേഷം മുബാറക്കിനെ എന്‍ഐഎ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

2022ലെ രാജാവ് പൊറോട്ട, ബിരിയാണിയെ കടത്തിവെട്ടി മുന്നേറ്റം; മൂന്നാമതെത്തി ഇടിയപ്പം

2022ലെ രാജാവ് പൊറോട്ട, ബിരിയാണിയെ കടത്തിവെട്ടി മുന്നേറ്റം; മൂന്നാമതെത്തി ഇടിയപ്പം

കേരളത്തിന്റെ ദേശീയ ഭക്ഷണം എന്നാണ് നമ്മളൊക്കെ പൊറോട്ടയെ വിശേഷിപ്പിക്കാറ്. ഇപ്പോഴിതാ ചിക്കന്‍ ബിരിയാണിയെ പിന്നിലാക്കി ഓണ്‍ലൈന്‍ ഓര്‍ഡറില്‍ ഒന്നാമനായിരിക്കുകയാണ് പൊറോട്ട. 2022 ല്‍ ഏറ്റവും കൂടുതല്‍ പേര്‍ വാങ്ങിയത് പൊറോട്ടയാണെന്നാണ് പ്രമുഖ ഭക്ഷണ വിതരണക്കാരായ സ്വിഗ്ഗിയുടെ കണക്കുകള്‍. 25 ലക്ഷത്തോളം പൊറോട്ടയാണ് ഈ വര്‍ഷം ആളുകള്‍ ഓണ്‍ലൈനായി വാങ്ങിയത്.

4.27 ലക്ഷം ചിക്കന്‍ ബിരിയാണിയും 2.61 ലക്ഷം ഇടിയപ്പവും ഓണ്‍ലൈനില്‍ വിറ്റു. മസാല ദോശയാണ് അഞ്ചാം സ്ഥാനത്ത്. 24,65,507 പൊറോട്ടകളാണ് ഈ വര്‍ഷം ഓണ്‍ലൈനില്‍ വിറ്റത്. ഓണ്‍ലൈനിന് പുറമേ കടയിലിരുന്ന് കഴിക്കാനും പൊറോട്ടയ്ക്ക് ഡിമാന്‍ഡ് കൂടുതലാണെന്നാണ് ഹോട്ടലുടമകള്‍ പറയുന്നത്. ദിവസവും 700 മുതല്‍ 800 പൊറോട്ട വരെ കച്ചവടം ചെയ്യാറുണ്ടെന്നാണ് ഇവര്‍ പറയുന്നത്. പൊറോട്ടയ്‌ക്കൊപ്പം ചിക്കന്‍ കറിക്കും ബീഫ് കറിക്കുമാണ് ആവശ്യക്കാരേറെയെന്നും അവര്‍ പറഞ്ഞു.

മുമ്പ് കഞ്ഞി കുടിച്ച് ദിവസം തുടങ്ങിയിരുന്ന മലയാളികള്‍ പിന്നീട് ദോശ, ഇഡ്ഡലി, പുട്ട്, ഇടയപ്പം എന്നിവയിലേക്ക് മാറി. ഇപ്പോഴാകട്ടെ പ്രഭാതഭക്ഷണമായി ആളുകള്‍ കട്ടിയുള്ള ആഹാരം തെരഞ്ഞെടുക്കുന്ന ട്രെന്‍ഡിലേക്ക് മാറി. അതേസമയം മൈദ അടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുന്നത് നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.