വർക്കലയിൽ  വിദ്യാർത്ഥിനി ചെള്ളുപനി ബാധിച്ച് മരണപ്പെട്ടു

വർക്കലയിൽ വിദ്യാർത്ഥിനി ചെള്ളുപനി ബാധിച്ച് മരണപ്പെട്ടു

വർക്കല:വർക്കലയിൽ വിദ്യാർത്ഥിനി ചെള്ളുപനി ബാധിച്ച് മരണപ്പെട്ടു. വർക്കല അയന്തി പന്തുവിളയിൽ പറങ്കിമാംവിള വീട്ടിൽ ഷാജിദാസന്റെയും അനിതയുടെയും മകൾ അശ്വതി (15)ആണ് മരിച്ചത് . ഒരാഴ്ച മുൻപ് പനിയും ഛർദിയും ബാധിച്ച അശ്വതി വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് മരുന്ന് നൽകി ആശുപത്രി അധികൃതർ വീട്ടിലേക്ക് തിരികെ അയച്ചു. പിറ്റേ ദിവസം അശ്വതി വീട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഈ ഒരാഴ്ചയ്ക്കിടെ തന്നെ അശ്വതിയുടെ ഓക്‌സിജൻ ലെവൽ കുറയുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു.
മെഡിക്കൽ പരിശോധനയിൽ അശ്വതിക്ക് ചെള്ള് പനി സ്ഥിരീകരിച്ചു. ഞെക്കാട് ഹയർ സെക്കൻഡറി സ്‌കൂളിൽ പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു അശ്വതി.
പ്ലസ്‌ ടു വിന് പഠിക്കുന്ന ഒരു സഹോദരി കൂടിയുണ്ട് അശ്വതിക്ക് .

പട്ടി ,പൂച്ച ഉള്‍പ്പെടെയുള്ള മൃഗങ്ങളിലുണ്ടാകന്ന ചെള്ളുകളാണ് മനുഷ്യനിലേക്ക് ചെള്ള് പനി എത്തിക്കുന്നത്.

മുത്തശ്ശി കൊച്ചുമകനുമായി കിണറ്റില്‍ച്ചാടി ജീവനൊടുക്കി

മുത്തശ്ശി കൊച്ചുമകനുമായി കിണറ്റില്‍ച്ചാടി ജീവനൊടുക്കി

തൃശൂര്‍: കിഴിപ്പുള്ളിക്കരയില്‍ കൊച്ചുമകനുമായി മുത്തശ്ശി കിണറ്റില്‍ച്ചാടി ജീവനൊടുക്കി. തൃശൂര്‍ കിഴിപ്പുള്ളിക്കര പണിക്കശേരി വീട്ടില്‍ അജയന്റെ ഭാര്യ അംബികയും കൊച്ചുമകന്‍ ആദിഷു(7)മാണ് കിണറ്റില്‍ വീണു മരിച്ചത്. മരണത്തിന് മറ്റാരും ഉത്തരവാദിയല്ലെന്ന കുറിപ്പ് കണ്ടെടുത്തു.

അംബിക കൊച്ചുമകനേയുമെടുത്ത് കിണറ്റില്‍ ചാടുകയായിരുന്നു. അംബികയുടെ മകളുടെ മകനാണ് ആദിഷ്. മകള്‍ വിവാഹ മോചിതയായി മറ്റൊരാള്‍ക്കൊപ്പം തിരുവനന്തപുരത്ത് താമസിക്കുകയാണ്. മകനെ കൂടെ താമസിപ്പിച്ചിരുന്നില്ല. അംബികയ്ക്കു ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിയിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ കാരണം കുഞ്ഞിനെ പരിപാലിക്കാന്‍ പ്രയാസത്തിലായിരുന്നു. മകള്‍ വീട്ടിലേയ്ക്കു തിരിഞ്ഞുനോക്കാത്ത പ്രശ്നങ്ങളും മാനസിക വിഷമത്തിന് ഇടയാക്കിയിരുന്നു.

കുട്ടിയേയും മുത്തശ്ശിയേയും കാണാതായപ്പോള്‍ വീട്ടുകാര്‍ അന്വേഷിച്ചു. അങ്ങനെയാണ്, മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. കിഴുപ്പിള്ളിക്കര എസ്എസ്എഎല്‍പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ആദിഷ്. കൊച്ചുമകനേയും തന്നേയും ഒന്നിച്ച് അടക്കം ചെയ്യണമെന്നും കണ്ടെടുത്ത കുറിപ്പില്‍ എഴുതിയിട്ടുണ്ട്. അംബികയുടെ കയ്യക്ഷരമാണ് കത്തിലെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. അസ്വാഭാവിക മരണത്തിന് അന്തിക്കാട് പൊലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ – 1056, 0471- 2552056)

പരിസ്ഥിതി ദിനത്തിൽ മരങ്ങൾക്ക് കാവലായി എ.എം.എൽ.പി.എസ്സിലെ കുരുന്നുകൾ

പരിസ്ഥിതി ദിനത്തിൽ മരങ്ങൾക്ക് കാവലായി എ.എം.എൽ.പി.എസ്സിലെ കുരുന്നുകൾ

ആറ്റിങ്ങൽ: പരിസ്ഥിതി ദിനത്തിൽ മരങ്ങൾക്ക് കാവലായി എ.എം.എൽ.പി.എസ് കുരുന്നുകൾ. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ സ്കൂൾ വളപ്പിലെ മുത്തശ്ശി മാവിൻ ചുവട്ടിൽ ഒത്തുകൂടി മൺ.ചെരാതുകൾ തെളിയിച്ച് പ്ലക്കാർഡുകളും, പോസ്റ്റുറുകളും ഉയർത്തി മാവിന് അഭിവാദ്യങ്ങൾ അർപ്പിച്ചു. പരിസ്ഥിതി പ്രതിജ്ഞ ചൊല്ലി
പരിസ്ഥിതി പാട്ടുകൾ, പോസ്റ്റർ നിർമ്മാണം, അടുക്കള തോട്ടം നിർമ്മിക്കൽ എന്നിവ സംഘടിപ്പിച്ചു. ഹെഡ് മാസ്റ്റർ പ്രവീൺ, അധ്യാപകരായ രജനി ഷിജി രജിത എന്നിവർ നേതൃത്വം നൽകി.

ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി സ്വന്തം കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നു

ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി സ്വന്തം കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നു

ഇന്ദോര്‍: പ്രായപൂര്‍ത്തായികാത്ത രണ്ട് മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് പോലീസ്. ദാരിദ്ര്യം കാരണം കുട്ടിയെ വളര്‍ത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പെണ്‍കുട്ടി പോലീസിനോട് സമ്മതിച്ചുവെന്ന് ഇന്‍ഡോര്‍ അഡീഷണല്‍ ഡിസിപി രാജേഷ് വ്യാസ് പറഞ്ഞു.

കുട്ടി ജനിച്ചതിന് പിന്നാലെ ഒരു വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചിരുന്നു. ഇതില്‍ പെണ്‍കുട്ടിക്ക് താത്പര്യമുണ്ടായിരുന്നില്ല. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തതോടെയാണ് കൊലപാതകവിവരം പുറത്ത് വന്നത്. പെണ്‍കുട്ടിക്കെതിരെ കേസെടുത്തതായും പോലീസ് അറിയിച്ചു.

പാലത്തിലെ അപകടമരണം; ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പാലത്തിലെ അപകടമരണം; ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

തൃപ്പൂണിത്തുറ: മാർക്കറ്റ് റോഡിൽ നിർമാണത്തിലുള്ള അന്ധകാരത്തോട് പാലത്തിലുണ്ടായ അപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ ഓവർസീയറെയും കരാറുകാരനെയും ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തു. ഓവർസീയർ ഇരുമ്പനം വേലിക്കകത്ത് വീട്ടിൽ സുമേഷ് (44), കരാറുകാരൻ മൂവാറ്റുപുഴ പണ്ടപ്പിള്ളി വർക്കിച്ചൻ കെ.വളമറ്റം (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

പൊതുമരാമത്ത് വകുപ്പ് ജില്ലാ എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് എൻജിനീയർ, ഓവർസീയർ എന്നിവരെ സംഭവത്തെത്തുടർന്നു സസ്പെൻഡ് ചെയ്തു. സംഭവം അന്വേഷിച്ച്‌ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി മുഹമ്മദ് റിയാസ് ചീഫ് എൻജിനീയറോട് ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അപകടം നടന്ന് 24 മണിക്കൂറിനുള്ളിൽ സസ്പെൻഷൻ. ഉദ്യോഗസ്ഥർ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും ദൗർഭാഗ്യകരമായ സംഭവമാണിതെന്നും മന്ത്രി പറഞ്ഞു. ഒരുതരത്തിലുള്ള വിട്ടുവീഴ്ചയുണ്ടാകില്ലെന്നും തെറ്റു ചെയ്തവരെ സംരക്ഷിക്കില്ലെന്നും മന്ത്രി പറഞ്ഞു.

കരാറുകാരൻ ഉൾപ്പെടെ 5 പേർക്കെതിരെയും പൊലീസ് കേസ് റജിസ്റ്റർ ചെയ്തതിനെത്തുടർന്നാണ് ഇന്നലെ അറസ്റ്റിലേക്കു കടന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഓവർസീയറെയും കരാറുകാരനെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

അന്ധകാരത്തോടിനു കുറുകെ പൊതുമരാമത്ത് വകുപ്പ് നിർമിക്കുന്ന പാലത്തിലാണു ശനി പുലർച്ചെ അപകടം ഉണ്ടായത്. പുതിയകാവ് ഭാഗത്തു നിന്നു ബൈക്കിൽ എത്തിയ എരൂർ വടക്കേ വൈമീതി വാലത്തു വീട്ടിൽ മാധവന്റെയും തിലോത്തമയുടെയും മകൻ വിഷ്ണു (28), സുഹൃത്ത് വൈമീതി റോഡ് ചാലിപ്പാടത്ത് സുധീറിന്റെ മകൻ ആദർശ് (22) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. വിഷ്ണുവിനു ജീവൻ നഷ്ടമായി. ഗുരുതരമായി പരുക്കേറ്റ ആദർശ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പാലം പണിയുന്ന ഭാഗത്തു വേണ്ട രീതിയിൽ സുരക്ഷാ സംവിധാനങ്ങൾ ഇല്ലായിരുന്നു.

മണ്ണെണ്ണ കുടിച്ച് ഒന്നരവയസ്സുകാരൻ മരിച്ചു

മണ്ണെണ്ണ കുടിച്ച് ഒന്നരവയസ്സുകാരൻ മരിച്ചു

ചവറ: മണ്ണെണ്ണ കുടിച്ചതിനെത്തുടര്‍ന്ന് ഒന്നരവയസ്സുള്ള കുഞ്ഞ് മരിച്ചു. ചവറ കോട്ടയ്ക്കകം ചെഞ്ചേരിയില്‍ കൊച്ചുവീട്ടില്‍ ഉണ്ണിക്കൃഷ്ണപിള്ളയുടെയും രേഷ്മയുടെയും മകന്‍ ആരുഷാണ് മരിച്ചത്. ചവറ പയ്യലക്കാവിലുള്ള ബന്ധുവീട്ടില്‍വച്ച് ഞായറാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം.

രക്ഷിതാക്കളും ബന്ധുക്കളും സംസാരിക്കുന്നതിനിടെ, കളിക്കുകയായിരുന്ന കുഞ്ഞ് മുറിയിലിരുന്ന കുപ്പിയില്‍നിന്ന് മണ്ണെണ്ണ കുടിച്ചതായാണ് പ്രാഥമിക നിഗമനമെന്ന് ചവറ പോലീസ് പറഞ്ഞു. ഉടന്‍ ആശുപത്രിയിലെത്തിച്ചങ്കിലും രക്ഷിക്കാനായില്ല. ആരുഷിന്റെ സഹോദരി ഐശ്വര്യ. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.