വാഹനാപകടത്തിൽപ്പെട്ട തെരുവ് നായക്ക് രക്ഷകനായി മോഹനചന്ദ്രൻ

വാഹനാപകടത്തിൽപ്പെട്ട പരിക്കേറ്റ നായയേയും കുഞ്ഞുങ്ങളെയും സുരക്ഷിത കരങ്ങളിലെത്തിച്ച് പുളിമാത്ത് തുഷാരയിൽ പാരലൽ കോളേജ് അദ്ധ്യാപകനായ മോഹനചന്ദ്രൻ. വാഹന അപകടത്തിൽ തുടയെല്ലുകൾ പൊട്ടി നടക്കാനാകാതെയുള്ള നായയുടെ കരച്ചിൽ വീടിന് സമീപത്ത് നിന്നാണ് മോഹനചന്ദ്രൻ കേൾക്കുന്നത്.

തൊട്ടടുത്തുള്ള പമ്പ് ഹൗസിലേക്ക് നോക്കിയാണ് നായയുടെ നിലവിളി എന്ന മനസിലാക്കി പരിശോധിച്ചപ്പോൾ ആറ് നായ്കുഞ്ഞുങ്ങളും ശ്രദ്ധയിൽപെട്ടു. മണിക്കൂറുകളോളമായി പാൽ കിട്ടാതെയുള്ള നായ്കുഞ്ഞുങ്ങളുടെ ദീനരോദനവും കുഞ്ഞുങ്ങളുടെ അടുത്തെത്താൻ കഴിയാതെയുള്ള നായയുടെ കരച്ചിലും മോഹനചന്ദ്രനെ വിഷമത്തിലാക്കി. തുടർന്ന് കുഞ്ഞുങ്ങളെ നായയുടെ അടുത്തെത്തിച്ച് പാൽ കുടിപ്പിച്ച് തൽക്കാലിക ആശ്വസം കണ്ടെത്തി.

പിന്നീട് മകൾ സ്മിതയെ വിവരം അറിയിക്കുകയും സ്മിതയുടെ മൃഗ സ്നേഹികളായ സുഹൃത്തുക്കളുടെ നിർദേശാനുസരണം തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ‘പീപ്പിൾ ഫോർ ആനിമൽ റെസ്ക്യൂ’വിനെ വിവരം അറിയിക്കുകയും ചെയ്തു.

തുടർന്ന് റസ്ക്യൂ ടീമിൻ്റെ വാഹനത്തിൽ സ്ഥലത്തെത്തി അപകടത്തിൽ പെട്ട നായയേയും കുഞ്ഞുങ്ങളെയും മൃഗ സ്നേഹികളായ രാഹുൽ ശ്യാംലാൽ, സ്മിത, സി.ആർ.ചന്ദ്രമോഹൻ, പഞ്ചായത്ത് മെമ്പർ നയന എന്നിവരുടെ സാന്നിദ്ധ്യത്തിൽ തുടർ ചികിൽസക്കായി തിരുവനന്തപുരത്തുള്ള കെയർ ഹോമിലേക്ക് കൊണ്ട് പോവുകയും ചെയ്തു. കെയർ ഹോമിൻ്റെ പ്രവർത്തനത്തിനായി മൃഗ സ്നേഹിയായ മോഹനചന്ദ്രൻ 2000 രൂപ സംഭാവനയും നൽകി.

പോളിടെക്നിക് ഡിപ്ലോമ സ്പോട്ട് അഡ്മിഷന്‍: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇന്ന് മുതൽ

സര്‍ക്കാര്‍/ എയിഡഡ്/ IHRD/CAPE പോളിടെക്നിക് കോളേജുകളിലേക്കുള്ള സ്പോട്ട് അഡ്മിഷനുവേണ്ടിയുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇന്ന് ആരംഭിക്കും. www.polyadmission.org എന്ന വെബ്സൈറ്റിലെ ‘Spot Admission Registration’ എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. ആപ്ലിക്കേഷന്‍ നമ്പരും ജനനതീയതിയും നല്‍കി റജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം.

ഓരോ ജില്ലകളിലേയും നോഡല്‍ പോളിടെക്നിക് കോളേജുകളില്‍ വെച്ച് 11 മുതല്‍ 18 വരെ ആയിരിക്കും സ്പോട്ട് അഡ്മിഷന്‍ നടത്തുക. അപേക്ഷകന് പരമാവധി രണ്ടു ജില്ലകളിലേക്ക് മാത്രമേ ഒരേസമയം സ്പോട്ട് അഡ്മിഷനു വേണ്ടി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കു. രണ്ടു ജില്ലകള്‍ക്കു പുറമേ ഇടുക്കി, വയനാട് എന്നീ ജില്ലകള്‍ അധികമായി ചേര്‍ക്കുന്നതിന് തടസ്സമുണ്ടായിരിക്കുന്നതല്ല. www.polyadmission.org എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന അഡ്മിഷന്‍ ഷെഡ്യൂളില്‍ പറഞ്ഞിരിക്കുന്ന സമയക്രമത്തില്‍ അപേക്ഷകര്‍ അതാതു നോഡല്‍ പോളീടെക്നിക് കോളേജുകളില്‍ ഹാജരാകേണ്ടതാണ്.

ദിവസത്തിലോ, സമയക്രമത്തിലോ മാറ്റം അനുവദിക്കുന്നതല്ല. സ്പോട്ട് അഡ്മിഷന്‍ സമയത്ത് അപേക്ഷകന് അപ്പോള്‍ ഒഴിവുള്ള സീറ്റുകളിലേക്ക് കോളേജും ബ്രാഞ്ചും പുതുതായി ചേര്‍ത്ത് മുഴുവന്‍ ഫീസടച്ച് അഡ്മിഷന്‍ എടുക്കാവുന്നതാണ്. ഫീസടച്ച് അഡ്മിഷന്‍ എടുക്കാത്ത അപേക്ഷകന്റെ അഡ്മിഷന്‍ റദ്ദാക്കപ്പെട്ടുന്നതും ലിസ്റ്റിലെ ക്രമമനുസരിച്ച് ഹാജരായിട്ടുള്ള അടുത്ത അപേക്ഷകന് നല്‍കുന്നതുമായിരിക്കും.

നിലവില്‍ ലഭ്യമായ ഒഴിവുകള്‍ പോളീടെക്നിക് കോളേജ് അടിസ്ഥാനത്തില്‍ www.polyadmission.org എന്ന വെബ്സൈറ്റിലെ ‘Vacancy position’ എന്ന ലിങ്കില്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ സ്പോട്ട് അഡ്മിഷനു വേണ്ടി പ്രത്യേകം രജിസ്റ്റര്‍ ചെയ്യാത്തവരെ സ്പോട്ട് അഡ്മിഷനില്‍ പങ്കെടുപ്പിക്കുന്നതല്ല. അലോട്ട്മെന്റ് പ്രകാരം നിലവില്‍ പ്രവേശനം നേടിയവര്‍ക്കും സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം.

പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങുന്നു

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ യാത്ര അവസാനിപ്പിച്ചിരുന്ന പാസഞ്ചര്‍ ട്രെയിനുകളില്‍ ചിലത് അടുത്തയാഴ്ച്ച മുതല്‍ ഓടിത്തുടങ്ങുമെന്ന് സംസ്ഥാന കായിക, വഖഫ്, റെയില്‍വെ മന്ത്രി വി.അബ്ദുറഹിമാന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം റെയില്‍വെയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംബന്ധിച്ച് സതേണ്‍ റെയില്‍വെ മാനേജരുമായി മന്ത്രി ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

06639 പുനലൂര്‍-തിരുവനന്തപുരം, ഒക്ടോബര്‍ ആറിനും 06640 തിരുവനന്തപുരം-പുനലൂര്‍ ഒക്ടോബര്‍ ഏഴിനും ഓടിത്തുടങ്ങും. 06431 കോട്ടയം-കൊല്ലം, 06425 കൊല്ലം-തിരുവനന്തപുരം, 06435 തിരുവനന്തപുരം-നാഗര്‍കോവില്‍ എന്നീ ട്രെയിനുകള്‍ ഒക്ടോബര്‍ എട്ടിനും ഓടിത്തുടങ്ങും. ഈ തീവണ്ടികളില്‍ സീസണ്‍ ടിക്കറ്റ്, കൗണ്ടര്‍ ടിക്കറ്റ് എന്നിവ ആരംഭിക്കുകയും ജനറല്‍ കമ്പാര്‍ട്മെന്റില്‍ സീസണ്‍ ടിക്കറ്റ് എടുത്തവര്‍ക്ക് യാത്ര അനുവദിക്കുകയും ചെയ്യും. ഈ ട്രെയിനുകള്‍ എല്ലാം സ്പെഷ്യല്‍ ട്രെയിനുകളായാണ് ഓടുകയെന്നും റെയില്‍വെ അറിയിച്ചതായി മന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയ്ക്ക് ആശംസാ കാർഡ് അയച്ച് ബിജെപി ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റി

ആറ്റിങ്ങൽ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജൻമദിന ആഘോഷങ്ങളുടെ ഭാഗമായി 20 ദിവസങ്ങളിൽ നടക്കുന്ന സേവാ പരിപാടികളുടെ ഭാഗമായി ബിജെപി ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റി സംഘടിപ്പിച്ച ആശംസാ കാർഡ് അയയ്ക്കൽ ഹെഡ് പോസ്റ്റ് ഓഫീസ് അധികൃതരുടെ സാന്നിദ്ധ്യത്തിൽ നടന്നു. ഗോപകുമാരൻ നായർ ലഡ്ഡു വിതരണം നടത്തി.

പരിപാടിയിൽ മേഖല അദ്ധ്യക്ഷൻ രാജേഷ് മാധവൻ, ജില്ലാ കമ്മറ്റി അംഗം വി.ശിവൻ പിള്ള, ജന. സെക്രട്ടറി ഗോപകുമാരൻ നായർ, വൈസ് പ്രസിഡൻറ് ചന്ദ്രബാബു, ഒബിസി മോർച്ച മണ്ഡലം വൈസ് പ്രസിഡൻറ് ചന്ദ്രഹാസൻ, മേഖലാ സെക്രട്ടറി രാമൻ കുട്ടി നായർ മഹിളാ മോർച്ച മണ്ഡലം പ്രസിഡൻറ് രമ്യ, കർഷക മോർച്ച വൈസ് പ്രസിഡൻ്റ് രാധാമണി അമ്മ, നേതാക്കളായ ഉദയകുമാർ,ദിവാകരൻ, രാധാ കൃ ഷണൻ, ഷക്കീല, മാമം ബൂത്ത് പ്രസിഡൻറ് വേണുഗോപാലൻ നായർ, യുവ മോർച്ചാ സെക്രട്ടറി ദേവൻ,ഹിന്ദു ഐക്യ വേദി ഭാരവാഹി മുരളീധരൻ നായർ, BM S സെക്രട്ടറി കൃ ഷണൻകുട്ടി നായർ കൗൺസിലർമാരായ ദീപാ രാജേഷ്, ഷീല, സംഗീതാ റാണി എന്നിവർ പങ്കെടുത്തു.

ഇന്ധനവിലയിൽ വീണ്ടും വർധനവ്

രാജ്യത്ത് ഇന്ധനവില വില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്.

ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 104 കടന്നു. കൊച്ചിയിൽ പെട്രോളിന് 95 രൂപ 8 പൈസയും ഡീസലിന് 102രൂപ 7 പൈസയുമായി. രാജ്യത്ത് പ്രകൃതിവാതക വിലയിൽ 62 ശതമാനം വർധനയുണ്ടായി. ഇതോടെ സിഎൻജി വിലയും കൂടും.