മുഖം മിനുക്കി ആലംകോട് ഗവ: എൽപിഎസ്

പ്രവേശനോത്സവത്തിന് ഒന്നാം ക്ലാസ്സുകർക്ക് ഇരിപ്പിടമില്ലാതിരുന്ന സാഹചര്യത്തിൽ സുമനസ്സുകളുടെ സഹായത്തോടെ ആലംകോട് ഗവ: എൽപിഎസിൽ സ്റ്റഡി ടേബിളും കസേരകളും ലഭിച്ചു. പുതുതായി ചാർജ്ജെടുത്ത ഹെഡ്മിസ്ട്രസ് റീജാ സത്യനും ,അദ്ധ്യാപകരും , മുൻ എച്ച് എം സോഫിയയും കൗൺസിലർ നജാമിൻ്റെയും നേതൃത്വത്തിൽ നാട്ടുകാരോട് സഹായം അഭ്യർത്ഥിച്ചിരുന്നു . ഹൈമ ജുവല്ലറി, പേപ്പർമാർട്ട്, അറേബ്യൻ ജുവല്ലറി, അക്ബർ ഷാ, ഇബ്രാഹിം, ഡ്യൂറോ ഫർണിച്ചർ എന്നിവരാണ് ആദ്യഘട്ടത്തിൽ സ്കൂളിന് സൗകര്യമൊരുക്കിയത് . ആലംകോട് ഗവ.എൽ പി എസ്സിൻ്റെ പഴയ പ്രതാപം വീണ്ടെടുത്ത് ജില്ലയിലെ ആദ്യ സ്ഥാനം ഉറപ്പിക്കുകയാണ് അധ്യാപകരുടെ ലക്ഷ്യമെന്ന് പ്രഥമാധ്യാപിക റീജ സത്യൻ പറയുന്നു.

ആവശ്യങ്ങൾ ഏറെയുണ്ട് അതിനായി ഉദാരമതികളായ നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും മികച്ച പിൻതുണ കിട്ടുമെന്ന പ്രതീക്ഷയിലാണ് സ്കൂൾ അധികൃതർ.

അവനവഞ്ചേരി ഗവ.ഹൈസ്കൂൾ ശുചീകരിച്ച് പൂർവ്വ വിദ്യാർഥി കൂട്ടായ്മ

നവംബർ 1ന് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സ്കൂൾ ശുചീകരണത്തിന് മുന്നിട്ടിറങ്ങി സ്കൂളിലെ പൂർവ്വ വിദ്യാർഥികൾ മാതൃകയായി. അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ 1990 എസ്.എസ്.എൽ.സി. ബാച്ചിൻ്റെ പൂർവ്വ വിദ്യാർഥി കൂട്ടായ്മയായ നിറവ്-90 ആണ് ശുചീകരണത്തിന് നേതൃത്വം നൽകിയത്.

ക്ലാസ് മുറികളും ഫർണിച്ചറുകളും വരാന്തകളും മറ്റും പൂർണമായി ശുചീകരിച്ച് കുട്ടികൾക്ക് സുരക്ഷിതമായി പഠിക്കാൻ അവസരമൊരുക്കുകയായിരുന്നു ഇവർ. രണ്ടു ദിവസം നീണ്ടു നിന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് അൻഫാർ, എൻ.സാബു, വിക്ടർ, സജി കല്ലിംഗൽ, ഗോപകുമാർ, ഷീബ, ആർ.എസ്.ബിന്ദു, ഷീജ, സ്വപ്ന, രജനി എന്നിവർ നേതൃത്വം നൽകി.

കുന്നുവാരം യു.പി.സ്കൂൾ ശുചീകരിച്ചു

ആറ്റിങ്ങൽ: സി.പി.ഐ(എം) ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ സമ്മേളനത്തോടനുബന്ധിച്ച് പ്രവർത്തകരുടെ നേതൃത്വത്തിൽ കുന്നുവാരം യു.പി.എസ് ശുചീകരിച്ചു.

ഇന്ധനവിലയിൽ ഇന്നും വർധനവ്

ഇന്ധനവില ഇന്നും കൂട്ടി. ഡീസൽ ലിറ്ററിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 111 രൂപ 24 പൈസയും ഡീസലിന് 104 രൂപ 62 പൈസയുമാണ് പുതിയ നിരക്ക്. കോഴിക്കോട് പെട്രോളിന് 110 രൂപ 17 പൈസയായി. ഡീസലിന് 103 രൂപ 65 പൈസയും. കൊച്ചിയിൽ പെട്രോളിന് 109 രൂപ 57 പൈസയും ഡീസലിന് 103 രൂപ 47 പൈസയുമായി. ഒരു മാസത്തിനിടെ ഡീസലിന് 9 രൂപയും പെട്രോളിന് 8 രൂപയുമാണ് വർധിപ്പിച്ചത്.

കേരളത്തില്‍ ഇന്ന് 7427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം 1001, കോഴിക്കോട് 997, എറണാകുളം 862, തൃശൂര്‍ 829, കൊല്ലം 627, കോട്ടയം 562, പത്തനംതിട്ട 430, മലപ്പുറം 394, പാലക്കാട് 382, കണ്ണൂര്‍ 349, വയനാട് 310, ആലപ്പുഴ 285, ഇടുക്കി 280, കാസര്‍ഗോഡ് 119 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 70,709 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 115 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,75,185 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,67,835 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7350 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 597 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 78,624 കോവിഡ് കേസുകളില്‍, 8.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 62 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 39 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 257 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 31,514 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7069 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 250 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7166 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 747, കൊല്ലം 1311, പത്തനംതിട്ട 407, ആലപ്പുഴ 374, കോട്ടയം 61, ഇടുക്കി 436, എറണാകുളം 1323, തൃശൂര്‍ 121, പാലക്കാട് 480, മലപ്പുറം 503, കോഴിക്കോട് 570, വയനാട് 190, കണ്ണൂര്‍ 457, കാസര്‍ഗോഡ് 186 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 78,624 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 48,50,742 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്

· വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 94.7 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,52,96,660), 50.9 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,36,05,863) നല്‍കി.

· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (10,89,723)

· ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 7427 പുതിയ രോഗികളില്‍ 6170 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 1616 പേര്‍ ഒരു ഡോസ് വാക്‌സിനും 2629 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 1925 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

· ഒക്‌ടോബര്‍ 22 മുതല്‍ 28 വരെയുള്ള കാലയളവില്‍, ശരാശരി 77,525 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 1.5 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 761 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 1.3 ശതമാനവും കുറവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 10%, 10%, 19%, 14%, 17%, 6% കുറഞ്ഞു. ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.