മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവിന്റെ കെട്ടിടത്തിനായി ഓടയുടെ ഗതിമാറ്റിയെന്ന് കോണ്‍ഗ്രസ്; ഇന്ന് കൊടുമണില്‍ ഹര്‍ത്താല്‍

മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവിന്റെ കെട്ടിടത്തിനായി ഓടയുടെ ഗതിമാറ്റിയെന്ന് കോണ്‍ഗ്രസ്; ഇന്ന് കൊടുമണില്‍ ഹര്‍ത്താല്‍

പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് അനുകൂലമായി ഓടയുടെ ഗതി മാറ്റിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രതിഷേധം. കൊടുമണ്ണിലെ പഞ്ചായത്ത് സ്റ്റേഡിയത്തിനു മുന്നില്‍ ഏഴംകുളം -കൈപ്പട്ടൂര്‍ റോഡിലെ ഓട നിര്‍മാണം തടഞ്ഞു കൊടി കുത്തിയ ഏഴ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കൊടുമണ്‍ പഞ്ചായത്തില്‍ ഇന്നു രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെ കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

ഇന്നലെ ഉച്ചയോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓട നിര്‍മാണം തടഞ്ഞു കൊടികുത്തിയത്. കെട്ടിട നിര്‍മാണ സമയത്തു പുറമ്പോക്ക് കയ്യേറിയതു കണ്ടെത്താതിരിക്കാനാണ് ഓടയുടെ ഗതിമാറ്റിയതെന്നാണ് കോണ്‍ഗ്രസ് ആരോപണം. തുടര്‍ന്നു പൊലീസെത്തി ഏഴു പേരെ അറസ്റ്റ് ചെയ്തുനീക്കി. അറസ്റ്റ് അന്യായമാണെന്ന് ആരോപിച്ചു സ്റ്റേഷനില്‍ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നീടു പ്രവര്‍ത്തകരെ വിട്ടയച്ചു. ഓട റോഡിന്റെ അതിര്‍ത്തിലേക്കു മാറ്റി സ്ഥാപിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.

അതേസമയം, റോഡിന്റെ പുറമ്പോക്കു കയ്യേറിയിട്ടില്ലെന്നും കെട്ടിടം നിര്‍മിക്കുന്നതിനു മുന്‍പാണു റോഡിന്റെ അലൈന്‍മെന്റ് നടത്തിയതെന്നും വികസനത്തിനായി ഇനിയും സ്ഥലം വിട്ടു നല്‍കാന്‍ തയാറാണെന്നും ജോര്‍ജ് ജോസഫ് പറഞ്ഞു.

ലോക കേരളസഭ ഉദ്ഘാടന വേദിയിൽ എക്‌സോ 2024 അതിരുകൾക്കപ്പുറം അരങ്ങേറും

ലോക കേരളസഭ ഉദ്ഘാടന വേദിയിൽ എക്‌സോ 2024 അതിരുകൾക്കപ്പുറം അരങ്ങേറും

നാലാമത് ലോക കേരള സഭയുടെ ഉദ്ഘാടന ദിവസമായ ജൂൺ 13 ന് നിശാഗന്ധിയിൽ കലാസാംസ്‌കാരിക പരിപാടി അരങ്ങേറും. ‘എക്‌സോ 2024 അതിരുകൾക്കപ്പുറം’ എന്ന അവതരണത്തിൽ യുദ്ധം,അധിനിവേശം, പലായനം, പ്രതിരോധം, സമാധാനം എന്നീ വിഷയങ്ങളെ കേന്ദ്ര പ്രമേയങ്ങളാകും. ഈ മൾട്ടി ഡിജിറ്റൽ പെർഫോമൻസായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

മലയാളം ലോക സാഹിത്യത്തിന് സമ്മാനിച്ച വിഖ്യാതനായ നോവലിസ്റ്റ് ബെന്യാമീൻ, ബെന്യാമീൻ എന്ന കഥാപാത്രമായി തന്നെ രംഗത്ത് വരുന്നു എന്ന പ്രത്യേകത കൂടി ഈ പരിപാടിക്കുണ്ട്. കഥാകൃത്തും നടനും സംവിധായാകനുമായ മധുപാൽ, ചലച്ചിത്ര നടന്മാരായ പ്രേംകുമാർ, അനുപ് ചന്ദ്രൻ, ഗായിക സിത്താര കൃഷ്ണകുമാർ, ഗായികയും പെർഫോമറുമായ ഗൗരി ലക്ഷ്മി, ഗായകൻ രാജേഷ് ബ്രഹ്മാനന്ദൻ തുടങ്ങിയ പ്രതിഭകളാണ് ഷോ നയിക്കുന്നത്.

ലോക സംഗീത നൃത്ത പ്രതിഭകളായ 70 കലാകാരന്മാരും പരിപാടിയിൽ അണിനിരക്കും. രണ്ടുമണിക്കൂർ ദൈർഘ്യമുള്ള ഈ കലാസാംസ്‌കാരിക സംഗമം അണിയിച്ചൊരുക്കുന്നത് ഭാരത് ഭവന്റെ സഹായത്തോടെ മലയാളം മിഷൻ ആണ്. കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കടയും ചലച്ചിത്ര നാടക സംവിധായകനും തിരക്കഥാകൃത്തും ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായ ഡോ.പ്രമോദ് പയ്യന്നൂരുമാണ് ആശയവും ആവിഷ്ക്കാരവും നിർവഹിക്കുന്നത്. ജൂൺ 13 മുതൽ 15 വരെയാണ് തിരുവനന്തപുരത്ത് ലോക കേരള സഭ നടക്കുന്നത്.

സർക്കാർ അക്കൗണ്ട് വഴി നൽകുന്ന പണം ബാങ്ക്കളിൽ പോയി കാത്തുനിൽക്കാതെ
മിനിറ്റുകൾക്കകം കയ്യിൽ ലഭിക്കുന്നതിന് വേണ്ടി കടക്കാവൂർ പഞ്ചായത്ത്‌ കല്ലൂർക്കോണം ജംഗ്ഷനിൽ ഉള്ള സേവനകേന്ദ്രത്തിൽ സ്ഥാപിതമായ CSD ഡിജിറ്റൽ പൊതു സേവന കേന്ദ്രത്തിന്റെ കേന്ദ്ര സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ് വി. ചന്ദ്രികയ്ക്ക് കൈമാറി ഐ. എൻ. റ്റി . യു. സി ദേശീയ വർക്കിംഗ്‌ കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ ഉത്ഘാടനം ചെയ്യുന്നു. ചടങ്ങിൽ ശാസ്തവട്ടം രാജേന്ദ്രൻ, സലിം പാണന്റെമുക്ക്, യു. പ്രകാശ്, ഷിഹാബുദീൻ, ആർ. വിജയകുമാർ,സതീഷ് കല്ലൂർക്കോണം, ചന്ദ്രദാസ്, അരുണിമ, ആതിര എന്നിവർ പങ്കെടുത്തു.

ആധാര്‍ വിവരങ്ങള്‍ പുതുക്കണോ? സൗജന്യ സേവനം ഇനി കുറച്ചുദിവസം കൂടി മാത്രം

ആധാര്‍ വിവരങ്ങള്‍ പുതുക്കണോ? സൗജന്യ സേവനം ഇനി കുറച്ചുദിവസം കൂടി മാത്രം

നിങ്ങളുടെ യുഐഡി കാര്‍ഡിലെ ഐഡന്റിറ്റി പ്രൂഫ് (പിഒഐ), അഡ്രസ് പ്രൂഫ് (പിഒഎ) എന്നിവയ്ക്കുള്ള സൗജന്യ അപ്ഡേറ്റുകള്‍ ഉടന്‍ അവസാനിക്കും. 2024 ജൂണ്‍ 14-നകം UIDAI പോര്‍ട്ടലിലൂടെ നിങ്ങളുടെ വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്ത് നിങ്ങളുടെ വിവരങ്ങള്‍ നിലവിലുള്ളതാണെന്ന് ഉറപ്പാക്കുക. ഈ തീയതിക്ക് ശേഷം, ഏത് അപ്ഡേറ്റുകള്‍ക്കും 50 രൂപ ഫീസ് ബാധകമാകും.

ഉപഭോക്താക്കളോട്, പ്രത്യേകിച്ച് പതിറ്റാണ്ടുകള്‍ പഴക്കമുള്ള ആധാര്‍ കാര്‍ഡ് അപ്ഡേറ്റ് ചെയ്യാത്തവരോട് അവരുടെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ യുഐഡിഎഐ അഭ്യര്‍ത്ഥിക്കുന്നു. അവര്‍ക്ക് ഇത് ഓണ്‍ലൈനായോ അടുത്തുള്ള ആധാര്‍ കേന്ദ്രം സന്ദര്‍ശിച്ചോ ചെയ്യാം. പേര്, ജനനത്തീയതി, വിലാസം തുടങ്ങിയ വിശദാംശങ്ങള്‍ കൃത്യവും കാലികവുമായി നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു.ഈ സമയപരിധി നേരത്തെ പലതവണ നീട്ടിയിട്ടുണ്ട്. തങ്ങളുടെ ആധാര്‍ വിവരങ്ങള്‍ ഇതുവരെ അപ്ഡേറ്റ് ചെയ്യാത്ത വ്യക്തികള്‍ക്ക് ചാര്‍ജുകള്‍ ഈടാക്കാതെ തന്നെ അത് ചെയ്യാന്‍ ഇനി 3 ദിവസമുണ്ട്. 2024 ജൂണ്‍ 14-ന് ശേഷം, ഈ സേവനത്തിന് ഫീസ് ബാധകമാകും.

ഭരണപരമായ നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനും പൗരന്മാരെ അവരുടെ ആധാര്‍ വിവരങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ പ്രാപ്തരാക്കുന്നതിനുമുള്ള ഗവണ്‍മെന്റിന്റെ തുടര്‍ച്ചയായ ശ്രമങ്ങള്‍ക്ക് അനുസൃതമാണ് ഈ സംരംഭം.

ആധാര്‍ ഡെമോഗ്രാഫിക് വിശദാംശങ്ങള്‍ ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യുന്നതെങ്ങനെ:

യുഐഡിഎഐ വെബ്‌സൈറ്റിലെ ആധാര്‍ സെല്‍ഫ് സര്‍വീസ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.

നിങ്ങളുടെ ആധാര്‍ നമ്പറും ഒടിപിയും നല്‍കി പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക.

ഡോക്യുമെന്റ് അപ്ഡേറ്റില്‍ ക്ലിക്ക് ചെയ്ത് നിലവിലുള്ള വിശദാംശങ്ങള്‍ പരിശോധിച്ച് സ്ഥിരീകരിക്കുക.

ഡ്രോപ്പ്-ഡൗണ്‍ ലിസ്റ്റ് ഉപയോഗിച്ച്, യഥാര്‍ത്ഥ സര്‍ട്ടിഫിക്കറ്റുകളുടെ സ്‌കാന്‍ ചെയ്ത് കോപ്പി അപ്ലോഡ് ചെയ്യുക.

നിങ്ങളുടെ വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്ന പ്രക്രിയയുടെ ട്രാക്ക് സൂക്ഷിക്കാന്‍ സേവന അഭ്യര്‍ത്ഥന നമ്പര്‍ ശ്രദ്ധിക്കുക.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വര്‍ധിച്ചു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വര്‍ധിച്ചു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വര്‍ധിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 240 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 6615 രൂപയിലും ഒരു പവന്‍ സ്വര്‍ണത്തിന് 52,920 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ ദിവസം കേരളത്തില്‍ 52,680 രൂപയായിരുന്നു സ്വര്‍ണത്തിന്. ഈ മാസം എട്ടിന് സ്വര്‍ണവില ചരിത്രം കുറിച്ച് ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഒരു ദിവസം പവന് 1520 രൂപയാണ് അന്ന് കുറഞ്ഞത്. ആദ്യമായാണ് ചുരുങ്ങിയ സയമത്തിനുള്ളില്‍ സ്വര്‍ണവില ഇത്രയും കുറയുന്നത്. ഗ്രാമിന് 190 രൂപയാണ് അന്ന് കുറഞ്ഞത്. തിങ്കളാഴ്ചയ്ക്ക് ശേഷം വീണ്ടും സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുകയാണ്.

കേന്ദ്രമന്ത്രിയുടെ ശമ്പളം വേണ്ടെന്ന് സുരേഷ് ​ഗോപി

കേന്ദ്രമന്ത്രിയുടെ ശമ്പളം വേണ്ടെന്ന് സുരേഷ് ​ഗോപി

ന്യൂഡൽഹി: കേന്ദ്രമന്ത്രിയുടെ ശമ്പളം എടുക്കില്ലെന്ന് വ്യക്തമാക്കി സുരേഷ് ​ഗോപി. തനിക്ക് സിനിമ എന്ന തൊഴിലേ അറിയൂ. വേറെ വരുമാന മാർ​ഗം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രമന്ത്രിയായി സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെയായിരുന്നു സുരേഷ് ​ഗോപിയുടെ പ്രതികരണം. ‍

‘ഇതിന്റെ ശമ്പളം ഞാൻ എടുക്കില്ല. ഇത് രാജ്യസഭയിൽ ചെയ്തതുപോലെ ചെയ്യും. എനിക്ക് സിനിമയെന്ന തൊഴിലേ അറിയൂ. വേറെ വരുമാന മാർഗം ഇല്ല. വ്യക്തിപരമായ ബാധ്യതകൾ നിറവേറ്റപ്പെടണം. സിനിമാ ചിത്രീകരണ സ്ഥലത്തുനിന്ന് ജോലി ചെയ്യുന്ന രീതി സ്വീകരിക്കാൻ ആലോചിക്കുന്നു. വിശദമായി പിന്നീട് പറയാം. കുലം വേണ്ടാത്തവനെ നാടിനു വേണ്ട’- സുരേഷ് ​ഗോപി പറഞ്ഞു.

കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രിയായാണ് സുരേഷ് ​ഗോപി ചുമതലയേറ്റത്. പെട്രോളിയത്തിന് പുറമേ പ്രകൃതിവാതകം, ടൂറിസം എന്നി വകുപ്പുകളിലും സഹമന്ത്രി പദവി അദ്ദേഹം വഹിക്കും. പെട്രോളിയം മന്ത്രാലയത്തെക്കുറിച്ച് താന്‍ പഠിച്ച് തുടങ്ങിയിട്ടുപോലുമില്ലെന്നു സുരേഷ് ഗോപി പറ‍ഞ്ഞു. പഠിച്ച് മന്നൻ ആകണം എന്നു കരുതുന്നു. ടൂറിസം രംഗത്തിന് പ്രാധാന്യം നൽകും. ടൂറിസത്തെ വിനോദമേഖലയുമായി സഹകരിച്ച് പ്രവർത്തിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.