ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ചു; 53,000 കടന്ന് കുതിച്ച് സ്വര്‍ണവില

ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ചു; 53,000 കടന്ന് കുതിച്ച് സ്വര്‍ണവില

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില തിരിച്ചുകയറി. ഓഹരി വിപണിയില്‍ ഉണ്ടായ ഇടിവാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. നിലവില്‍ 53,500 രൂപയിലേക്കാണ് സ്വര്‍ണവില കുതിച്ചത്.

ഇന്ന് ഒറ്റയടിക്ക് പവന് 560 രൂപയാണ് വര്‍ധിച്ചത്. 53,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 70 രൂപയാണ് കൂടിയത്. 6680 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് തിരിച്ചുകയറിയത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് സ്വര്‍ണവില ഇപ്പോഴും 50,000ന് മുകളില്‍ നില്‍ക്കാന്‍ കാരണം. മാര്‍ച്ച് 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്.

‘ട്രോളിയവരൊക്കെ എവിടെ?’; തൃശൂര്‍ ഇങ്ങെടുക്കുവാ കേട്ടോ

‘ട്രോളിയവരൊക്കെ എവിടെ?’; തൃശൂര്‍ ഇങ്ങെടുക്കുവാ കേട്ടോ

ഒടുവില്‍ സുരേഷ് ഗോപി തൃശൂര്‍ ഇങ്ങെടുത്തു. കൊച്ചു കുട്ടികള്‍ പോലും ഏറ്റു പറഞ്ഞ പ്രയോഗം. തൃശൂര്‍ ഞാനിങ്ങെടുക്കുവാ. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ ഈ വാക്കുകള്‍ മലയാളികള്‍എല്ലാ പരാജയ കഥകള്‍ക്കുമാണ് ഉപയോഗിച്ചതെങ്കില്‍ ഇന്ന് കഥമാറുകയാണ്.

അമിത ആത്മവിശ്വാസത്തോടെ അന്ന് സുരേഷ് ഗോപിയുടെ വാക്കുകള്‍ ആദ്യം തിരിച്ചടിക്കുകയാണുണ്ടായത്. യുഎഡിഎഫില്‍ നിന്നും ടിഎന്‍ പ്രതാപന്‍ പ്രതാപത്തോടെ ലോക്‌സഭയിലേക്ക് പോകുന്ന കാഴ്ചയാണ് 2019ല്‍ കേരളം കണ്ടത്. പിന്നീട് എന്തിനും ഏതിനും തൃശൂര്‍ ഇങ്ങെടുക്കുവാ എന്നുള്ള പ്രയോഗം മലയാളികള്‍ ഉപയോഗിച്ചു. ട്രോളുകള്‍ നിറഞ്ഞു… ഒടുവില്‍ ഒരിടത്തും ജയിക്കാതെ സുരേഷ് ഗോപി പാര്‍ലമെന്റംഗമായി. ആര്‍ട്ടിക്കിള്‍ 80ന്റെ ആനുകൂല്യത്തില്‍ രാജ്യസഭാംഗമായി നിലനിര്‍ത്തിയപ്പോള്‍ എന്തെങ്കിലും കാണാതെയാവില്ല അത്തരമൊരു നീക്കം ബിജെപി നടത്തിയതെന്ന് രാഷ്ട്രീയ നിരീക്ഷണങ്ങള്‍ ഉണ്ടായി. ഔദാര്യത്തിന്റെ നോമിനേഷന്‍ എന്നുള്ള വിമര്‍ശനവും എതിര്‍ഭാഗത്ത് നിന്നുയര്‍ന്നു. എന്തായാലും ഈ നോമിനേഷന്‍ സുരേഷ് ഗോപിക്ക് അമിത ആത്മവിശ്വാസത്തിന്റെ ഡബിള്‍ ബെല്ലാണ് നല്‍കിയത്.

2019ല്‍ തോറ്റെങ്കിലും ബിജെപിയുടെ വോട്ട് നില 2014ലേതിനേക്കാള്‍ മൂന്നിരട്ടിയോളം വര്‍ധിപ്പിച്ചു. 17.5 ശതമാനം വര്‍ധിപ്പിച്ച് 2,93,822 വോട്ടാണ് സുരേഷ് ഗോപി നേടിയത്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും തൃശൂരില്‍ സുരേഷ് ഗോപിക്ക് സീറ്റ് ഉറപ്പിച്ച് നല്‍കി. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയ സുരേഷ് 40,457 ആയിരുന്നു സുരേഷ് ഗോപിക്ക് ലഭിച്ച വോട്ടുകള്‍. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കേരളത്തിലെത്തിയപ്പോള്‍ വീണ്ടും സുരേഷ് ഗോപി പറഞ്ഞു, ഞാന്‍ തൃശൂര്‍ എടുക്കും. വേണമെങ്കില്‍ കണ്ണൂരും. ഡല്‍ഹിയിലെ ഒരു നരേന്ദ്രന്‍ വിചാരിച്ചാല്‍ കേരളവും ഇങ്ങെടുക്കും. ഇത്തവണ പല തരത്തില്‍ കളിയാക്കിയവരോടും സുരേഷ് ഗോപി പറഞ്ഞു, ഞാന്‍ കൈ കൊണ്ടല്ല ഹൃദയം കൊണ്ടാണ് തൃശൂര്‍ എടുക്കുമെന്ന് പറഞ്ഞത്. ഏറ്റവും ഒടുവില്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടി എത്തിയതോടെ സുരേഷ് ഗോപിയുടെ താരപരിവേഷത്തിന് കൂടുതല്‍ മികവുണ്ടായി എന്നതാണ് യാഥാര്‍ഥ്യം.

ശബരിമല വിഷയം കത്തിനിന്ന സാഹചര്യത്തിലാണ് 2019 ല്‍ സുരേഷ് ഗോപിയെ തൃശൂരില്‍ പരീക്ഷിക്കാന്‍ ബിജെപി നേതൃത്വം തയ്യാറായത്. ശബരിമലയെപ്പറ്റി പ്രചാരണത്തിനിടെ ഒന്നും പറയരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കിയെങ്കിലും ആ വിഷയം ഉയര്‍ത്തിതന്നെയാണ് സുരേഷ് ഗോപി മുന്നേറിയത്. എന്നാല്‍ ‘ഇക്കുറി തൃശൂരില്‍ നിന്നൊരു കേന്ദ്രമന്ത്രി, മോദിയുടെ ഗ്യാരണ്ടി’ എന്നുപറഞ്ഞുകൊണ്ടാണ് തൃശൂരില്‍ സുരേഷ് ഗോപി പ്രചാരണം ശക്തമാക്കിയത്. എതിരാളികള്‍ ട്രോളി ഒരു വശത്താക്കിയെങ്കിലും തനി സിനിമാ സ്‌റ്റൈലിലായിരുന്നു സുരേഷ് ഗോപിയുടെ പ്രചാരണം. സ്ഥാനാര്‍ത്ഥിയെ കാണാനും സെല്‍ഫിയെടുക്കാനും ജനങ്ങള്‍ ഒത്തുകൂടി. എന്നാല്‍ ഇതെല്ലാം വോട്ടായി മാറുമോ എന്ന് ബിജെപിക്ക് തന്നെ സംശയമുണ്ടായിരുന്നു.

സ്ത്രീകളുടെ പിന്തുണ നേടാനായതാണ് സുരേഷ് ഗോപിക്ക് അനുകൂലമായതെന്നാണ് രാഷ്ട്രീയ നിരീക്ഷണങ്ങള്‍. സ്ത്രീ ശക്തി സമ്മേളനവും സുരേഷ് ഗോപിക്ക് ഗ്രേസ് മാര്‍ക്കായി. തന്നില്‍ സംസ്ഥാന ബിജെപിക്ക് നിയന്ത്രണം ഒന്നുമില്ലെന്നും കേന്ദ്രത്തിന്റെ സ്വന്തം ആളാണെന്നും ജനങ്ങള്‍ക്കിടയിലും പാര്‍ട്ടി അണികള്‍ക്കിടയിലും പ്രതീതി ഉണ്ടാക്കാനും സുരേഷ് ഗോപിക്കായി. ലൂര്‍ദ് മാതാവിന് സ്വര്‍ണക്കിരീടം സമര്‍പ്പിച്ചുകൊണ്ടു ന്യൂനപക്ഷ സമൂഹത്തിന്റെ പിന്തുണയും ഉറപ്പാക്കാന്‍ കഴിഞ്ഞു. ചരിത്രത്തിലാദ്യമായി തൃശൂര്‍ പൂരവും തെഞ്ഞെടുപ്പ് വിഷയമായത് സുരേഷ് ഗോപിക്ക് അനുകൂലമായെന്നാണ് രാഷ്ട്രീയ നിരീക്ഷണങ്ങള്‍. ഏതാലായും പ്രബലരായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുനില്‍ കുമാറിനെയും യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരനെയും പിന്തള്ളി തൃശൂര്‍ സുരേഷ് ഗോപി എടുത്തു…

തമിഴ്‌നാട്ടില്‍ താമര വിരിഞ്ഞില്ല; അണ്ണാമലൈക്ക് ഒരു ബൂത്തില്‍ ലഭിച്ചത് ഒരു വോട്ട് മാത്രം; ഡിഎംകെ സഖ്യം കുതിക്കുന്നു; സിപിഎം, സിപിഐ സ്ഥാനാര്‍ഥികള്‍ വിജയത്തിലേക്ക്

തമിഴ്‌നാട്ടില്‍ താമര വിരിഞ്ഞില്ല; അണ്ണാമലൈക്ക് ഒരു ബൂത്തില്‍ ലഭിച്ചത് ഒരു വോട്ട് മാത്രം; ഡിഎംകെ സഖ്യം കുതിക്കുന്നു; സിപിഎം, സിപിഐ സ്ഥാനാര്‍ഥികള്‍ വിജയത്തിലേക്ക്

ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യം വന്‍ വിജയത്തിലേക്ക്. ഡിഎംകെ സഖ്യം 37 സീറ്റിലും എന്‍ഡിഎ, എഐഡിഎംകെ സഖ്യം ഓരോ സീറ്റിലും ലീഡ് ചെയ്യന്നു.

ഡിഎംകെ 21 സീറ്റിലും കോണ്‍ഗ്രസ് എട്ട് സീറ്റിലും സിപിഎം, സിപിഐ രണ്ട് വീതം സീറ്റിലും ഡിഎംഡികെ, ഐയുഎംഎല്‍, ഡിഎംഡികെ, പിഎംകെ ഓരാ സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ്, സിപിഎം, സിപിഐ, വിസികെ, എംഡിഎംകെ പാര്‍ട്ടികള്‍ ഡിഎംകെ സഖ്യത്തിലും, എഐഎഡിഎംകെ ഡിഎംഡികെ സഖ്യവും എന്‍ഡിഎ സഖ്യവും തമ്മിലായിരുന്നു പോരാട്ടം.

എഐഎഡിഎംകെ നേതൃത്വത്തിലുള്ള സഖ്യം എഐഎഡിഎംകെ 32 സീറ്റിലും ഡിഎംഡികെ അഞ്ച് സീറ്റിലുമാണ് മത്സരിച്ചത്. ഇരുപാര്‍ട്ടികളും കഴിഞ്ഞ തവണ എന്‍ഡിഎയുടെ ഭാഗമായിരുന്നു. എന്‍ഡിഎ ഒരു സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. വിദുരനഗറില്‍ അന്തരിച്ച നടന്‍ വിജയകാന്തിന്റെ മകന്‍ വിജയ പ്രഭാകരന്‍ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് രണ്ടാം സ്ഥാനത്ത്.

കോയമ്പത്തൂരില്‍ ബിജെപി അധ്യക്ഷന്‍ അണ്ണാമലൈയുടെ തോല്‍വി ഉറപ്പായി. സിപിഎം ജയിച്ചിരുന്ന മണ്ഡലത്തില്‍ ഇത്തവണ ഡിഎംകെയാണ് മത്സരിച്ചത്. മണ്ഡലത്തില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തി.

രാഹുലിന്‍റെ ലീഡ് ഒരു ലക്ഷം കടന്നു; സുരേഷ് ഗോപി 30,000 വോട്ടിനു മുന്നില്‍;എല്‍ഡിഎഫ് ആലത്തൂരില്‍ മാത്രം

രാഹുലിന്‍റെ ലീഡ് ഒരു ലക്ഷം കടന്നു; സുരേഷ് ഗോപി 30,000 വോട്ടിനു മുന്നില്‍;എല്‍ഡിഎഫ് ആലത്തൂരില്‍ മാത്രം

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇക്കുറി താമര വിരിയുമെന്ന് ഏതാണ്ട് ഉറപ്പായി. എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ ഭൂരിപക്ഷം 30,000 കടന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുനില്‍ കുമാറാണ് രണ്ടാം സ്ഥാനത്ത്, ശക്തമായ ത്രികോണ മത്സരം നടന്നിട്ടും വോട്ടെണ്ണലിന്റെ ഓരോഘട്ടത്തിലും കൃത്യമായ ലീഡ് ഉയര്‍ത്താന്‍ സുരേഷ് ഗോപിക്ക് കഴിഞ്ഞു.

വയനാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ രാഹുല്‍ ഗാന്ധി വിജയം ഉറപ്പിച്ചു. വോട്ടെണ്ണല്‍ പുരോഗമിക്കമ്പോള്‍ ഭൂരിപക്ഷം ഒരു ലക്ഷം കടന്നു. ഇടുക്കിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസ് 57,000 വോട്ടിന് മുന്നിലാണ്. എറണാകുളത്ത് ഹൈബിയുടെ ലീഡ് അരലക്ഷം കടന്നു.

കോഴിക്കോട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എംകെ രാഘവന്റെ ഭൂരിപക്ഷം 30,000 കടന്നു. കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രന്റെ ഭൂരിപക്ഷം കാല്‍ലക്ഷത്തിലേറെയാണ്. കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജ് 22,000ത്തിലേറെ വോട്ടിന് ലീഡ് ചെയ്യുന്നു. മലപ്പുറത്തും പൊന്നാനിയിലും ഇക്കുറി മാറ്റമുണ്ടാകില്ലെന്ന് ഏതാണ്ട് ഉറപ്പായി. മലപ്പുറത്ത് ഇടി മുഹമ്മദ് ബഷീറിന്‍റെ ലീഡ് നില 50,000 കടന്നു. കാസര്‍കോട്, കണ്ണൂര്‍, വടകര, ചാലക്കുടി, പത്തനംതിട്ട മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന്റെ ലീഡ് 13,000 കടന്നു. ആറ്റിങ്ങലിലും മാവേലിക്കരയിലും മാത്രമാണ് കോണ്‍ഗ്രസിന്റെ ഭൂരിപക്ഷം പതിനായിരത്തില്‍ താഴെ.