വർക്കലയിൽ പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരണപ്പെട്ടു

വർക്കലയിൽ പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരണപ്പെട്ടു

കഴിഞ്ഞ ദിവസം വർക്കലയിൽ പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബിന്ദു (43) മരണപ്പെട്ടു. ബിന്ദുവിനെയും മകൻ അമൽ രാജിനെയും കഴിഞ്ഞ ദിവസമാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വർക്കലയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. രാജേന്ദ്രൻ ഭാര്യയെയും മകനെയും തീകൊളുത്തി. പൊള്ളലേറ്റ ചെമ്മരുതി സ്വദേശി രാജേന്ദ്രൻ കഴിഞ്ഞ ദിവസം തന്നെ മരണപ്പെട്ടിരുന്നു. ഭാര്യ ബിന്ദുവിനേയും (43) മകൻ അമലിനേയും (17) ഗുരുതര പരിക്കുകളോടെ ആശുപത്രിയിയിൽ പ്രവേശിപ്പിച്ചിരുന്നു. മകനും മരണപ്പെട്ടു.

ലോക്സഭാ തെരഞ്ഞെടുപ്പ്: 64 കോടി പേര്‍ വോട്ട് ചെയ്തു, ചരിത്രപരമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ

ലോക്സഭാ തെരഞ്ഞെടുപ്പ്: 64 കോടി പേര്‍ വോട്ട് ചെയ്തു, ചരിത്രപരമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ 64 കോടി പേര്‍ വോട്ട് ചെയ്തുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍. വോട്ടെണ്ണലിന് മുന്നോടിയായി ദില്ലിയിൽ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഏഴ് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പ് തീര്‍ത്തും സമാധാനപരമായി പൂര്‍ത്തിയാക്കാൻ സാധിച്ചത് ഒരു അത്ഭുതമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

താരപ്രചാരകരെ നിയന്ത്രിക്കാൻ പാർട്ടികൾക്ക് നിർദ്ദേശം നൽകിയെന്നും മാതൃകാ പെരുമാറ്റ ചട്ടവുമായി ബന്ധപ്പെട്ട് കിട്ടിയ 495 പരാതികളിൽ 90 ശതമാനവും പരിഹരിച്ചുവെന്നും കമ്മീഷണര്‍ വ്യക്തമാക്കി. ഉന്നത നേതാക്കൾക്കെതിരെ അടക്കം കേസെടുത്തു. പരാതികളിൽ നോട്ടീസ് നൽകി. യാതൊരു പക്ഷപാതിത്വവും ആരോടും കാട്ടിയില്ല. പദവി നോക്കാതെ നടപടിയെടുത്തു. വ്യാജ വാർത്തകൾക്കെതിരെ ശക്തമായ നടപടിയെടുത്തുവെന്നും രാജീവ് കുമാര്‍ വ്യക്തമാക്കി.

വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്താകെ പത്തര ലക്ഷം വോട്ടെണ്ണൽ കേന്ദ്രങ്ങൾ ഉണ്ട്. 24 മണിക്കൂറും സിസിടിവി നിരീക്ഷണം ഉണ്ടാകും. നിരീക്ഷകരുടെ മുഴുനീള സാന്നിധ്യവും ഉണ്ടാകും. വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് മൂന്ന് തലത്തിൽ സുരക്ഷയൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചരിത്രപരമായ ഒരു യാത്രയായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പ് 2024 എന്ന് അദ്ദേഹം പറഞ്ഞു. ആകെ വോട്ട് ചെയ്ത 64.2 കോടി പേരിൽ 31.2 കോടി സ്ത്രീകളായിരുന്നു. സ്ത്രീ വോട്ടർമാരുടെ പങ്കാളിത്തത്തെ പ്രശംസിച്ച അദ്ദേഹം പോളിംഗ് ചുമതലയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരടക്കം ഒന്നര കോടി പേരുടെ പങ്കാളിത്തത്തെയും അഭിനന്ദിച്ചു.
രാജ്യത്തിൻ്റെ മുക്കിലും, മൂലയിലുമെത്തി പോളിംഗ് സാധ്യമാക്കിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. വിലമതിക്കാനാവാത്ത സേവനമാണ് ഉദ്യോഗസ്ഥര്‍ കാഴ്ചവച്ചത്. എന്നാൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുയര്‍ന്ന ചില ആരോപണങ്ങൾ വളരെയധികം വേദനിപ്പിച്ചു. ജമ്മു കശ്മീരിൽ നാല് പതിറ്റാണ്ടിനിടെ ഏറ്റവും ഉയര്‍ന്ന പോളിങ് ഇത്തവണ രേഖപ്പെടുത്തി. അവിടെ വോട്ട് ചെയ്ത എല്ലാവരെയും സല്യൂട്ട് ചെയ്യുന്നു. മണിപ്പൂരിൽ സമാധാനപരമായി നടപടികൾ പൂര്‍ത്തിയാക്കി. ജനങ്ങൾ വോട്ട് ചെയ്യാൻ വലിയ ഉത്സാഹം കാഴ്ചവച്ചു. ഇന്നര്‍ മണിപ്പൂരിൽ 71.96 ശതമാനവും ഔട്ടര്‍ മണിപ്പൂരിൽ 51.86 ശതമാനം പേരും വോട്ട് രേഖപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു.

നിരവധി പേര്‍ പ്രതിഫലേച്ഛയില്ലാതെ തെരഞ്ഞെടുപ്പിനെ സഹായിച്ചുവെന്ന് സച്ചിൻ ടെണ്ടുൽക്കര്‍ അടക്കമുള്ളവരുടെ പേര് പരാമര്‍ശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. 23 രാജ്യങ്ങളിൽ നിന്നുള്ള 75 പ്രതിനിധികൾ ആറ് സംസ്ഥാനങ്ങൾ സന്ദര്‍ശിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം വിലയിരുത്തി. ഒറ്റപ്പെട്ട അക്രമ സംഭവങ്ങൾ ഒഴിച്ചു നിര്‍ത്തിയാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്സവ അന്തരീക്ഷമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതിന് ശേഷം അനധികൃതമായി കടത്താൻ ശ്രമിച്ച 1054 കോടി രൂപ പിടിച്ചെടുത്തു. ആകെ പതിനായിരം കോടി രൂപ മൂല്യമുള്ള സാധനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. 4391 കോടി രൂപയുടെ മയക്കുമരുന്നും പിടികൂടി. ഇതൊന്നും നിസാര കാര്യമല്ലെന്നും രാജീവ് കുമാര്‍ ചൂണ്ടിക്കാട്ടി.

ചെലവൂര്‍ വേണു അന്തരിച്ചു

ചെലവൂര്‍ വേണു അന്തരിച്ചു

കോഴിക്കോട്: ചലച്ചിത്ര, മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ചെലവൂര്‍ വേണു അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

1971 മുതല്‍ കോഴിക്കോട്ടെ ‘അശ്വിനി ഫിലിം സൊസൈറ്റി’യുടെ ജനറല്‍ സെക്രട്ടറിയാണ്. കോഴിക്കോടിന്റെ ചലച്ചിത്രാസ്വാദന സംസ്‌കാരത്തില്‍ കലാമൂല്യമുള്ള നല്ല സിനിമകള്‍ പ്രദര്‍ശിപ്പിക്കാനും മികവുറ്റ പ്രേക്ഷകസമൂഹത്തെ വാര്‍ത്തെടുക്കാനും ‘അശ്വനി’യിലൂടെ അദ്ദേഹം പരിശ്രമിക്കുകയുണ്ടായി. 70കളിലും 80കളിലുമായി രൂപംകൊണ്ട നിരവധി ഫിലിം സൊസൈറ്റികളുടെ പിന്നിലെ ശക്തി സ്രോതസ്സുകളില്‍ ഒരാള്‍ കൂടിയായിരുന്നു അദ്ദേഹം. 1996ല്‍ പുറത്തിറങ്ങിയ കേരളത്തിലെ ആദ്യമനസശാസ്ത്ര മാഗസിന്‍ സൈക്കോയുടെ പത്രാധിപര്‍ ആയിരുന്നു. 2011ഓടെയാണ് സൈക്കോയുടെ പ്രസിദ്ധീകരണം പൂര്‍ണമായും നിലച്ചത്. ഓഗസ്റ്റില്‍ സൈക്കോ വീണ്ടും പ്രസിദ്ധീകരണം തുടങ്ങാനിരിക്കെയാണ് അന്ത്യം.

എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ‘ഉമ്മ’ എന്ന സിനിമയ്ക്ക് നിരൂപണമെഴുതി. അത് ചന്ദ്രിക വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. മനസ്സ് ഒരു സമസ്യ, മനസ്സിന്റെ വഴികള്‍ എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍. ജോണ്‍ എബ്രഹാമിന്റെ ജീവിതം ആസ്പദമാക്കി പ്രേംചന്ദ് സംവിധാനം ചെയ്ത ജോണ്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

‘സെര്‍ച്ച് ലൈറ്റ്’ എന്ന രാഷ്ട്രീയവാരിക, ‘രൂപകല’ എന്ന സ്ത്രീപക്ഷ മാസിക, ‘സ്റ്റേഡിയം’ എന്ന സ്പോര്‍ട്സ് പ്രസിദ്ധീകരണം, ‘സിറ്റി മാഗസിന്‍’, ‘വര്‍ത്തമാനം’, ഇവയെല്ലാം ചെലവൂര്‍ വേണുവിന്റെ മേല്‍നോട്ടത്തിലിറങ്ങിയ പ്രസിദ്ധീകരണങ്ങളാണ്.

ആലുങ്കല്‍ വെള്ളച്ചാട്ടത്തിനടുത്ത് നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ കണ്ടത് വനത്തില്‍ കുടുങ്ങിയ യുവാക്കളെ……

ആലുങ്കല്‍ വെള്ളച്ചാട്ടത്തിനടുത്ത് നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ കണ്ടത് വനത്തില്‍ കുടുങ്ങിയ യുവാക്കളെ……

കനത്ത മഴയിലും മലവെള്ള പാച്ചിലിലും മംഗലംഡാം കടപ്പാറയില്‍ ആലുങ്കല്‍ വെള്ളച്ചാട്ടം കാണാന്‍ പോയി അകപ്പെട്ട യുവാക്കളെ രക്ഷപ്പെടുത്തി. പോത്തന്‍ തോട്ടില്‍ വെള്ളം കൂടിയതിനെ തുടര്‍ന്ന് യുവാക്കള്‍ അക്കരയില്‍ കുടുങ്ങുകയായിരുന്നു. ഫയര്‍ഫോഴ്‌സും പൊലീസും, ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. വടക്കഞ്ചേരി ചന്തപ്പര സ്വദേശികളായ യുവാക്കളാണ് അകപ്പെട്ടത്.

വൈകീട്ട് നാലരയോടെയാണ് യുവാക്കള്‍ ആലിങ്കല്‍ വെള്ളം ചാട്ടം കാണാനെത്തിയത്. പയ്യെ ഇവര്‍ തോടിന്റെ അപ്പുറത്തെ കുന്നിലെത്തി. പെട്ടെന്നാണ് മഴ തുടങ്ങിയത്. ഇതോടെ തോട്ടില്‍ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായതിനെ തുടര്‍ന്ന് യുവാക്കല്‍ വനത്തില്‍ കുടുങ്ങുകയായിരുന്നു.

അർജുൻ കല്ലിങ്കലിന് സ്വീകരണം നൽകി

അർജുൻ കല്ലിങ്കലിന് സ്വീകരണം നൽകി

കേരള സംസ്ഥാന ഇന്റർപോളി യൂണിയൻ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അർജുൻ കല്ലിങ്കലിന് അഞ്ചുതെങ്ങിൽ സ്വീകരണം നൽകി. എസ്എഫ്ഐ അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. എസ് എഫ് ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയുടെ പ്രസിഡന്റ്‌ കൂടിയാണ് അർജുൻ കല്ലിങ്കൽ.

മത്സ്യസംഘം ഹാളിൽ ചേർന്ന യോഗത്തിൽ വെച്ച് വിദ്യാർത്ഥികളുടെ
ഉപഹാരം സിപിഐഎം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. പ്രവീൺ ചന്ദ്ര നൽകി. എസ്.എഫ്.ഐ ആറ്റിങ്ങൽ ഏരിയാ സെക്രട്ടറി വിജയ് വിമൽ, ലോക്കൽ കമ്മിറ്റി സെക്രട്ടറി വിശാഖ് വിജയൻ, പ്രസിഡന്റ് മിഥുൻ മണികണ്ഠൻ, കാശിക്സനൽ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ അഫ്സൽ നടയറ അധ്യക്ഷത വഹിച്ചു.