പട്ടാപ്പകല്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം, ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം; കമിതാക്കള്‍ വലയില്‍

പട്ടാപ്പകല്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം, ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം; കമിതാക്കള്‍ വലയില്‍

കൊല്ലം: ക്ഷേത്രങ്ങളിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണവുമായി കടന്നുകളഞ്ഞ് ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം നയിച്ചുവന്ന കമിതാക്കളെ പൊലീസ് പിടികൂടി. കായംകുളം കൃഷ്ണപുരം സ്വദേശി മുഹമ്മദ് അന്‍വര്‍ഷാ, ഒപ്പം താമസിക്കുന്ന സരിത എന്നിവരെയാണ് പുത്തൂര്‍ പൊലീസ് പിടികൂടിയത്.

പട്ടാപ്പകല്‍ ബൈക്കില്‍ എത്തി ഭണ്ഡാരങ്ങളിലെ പണം കവരുന്ന കേസ്സിലാണ് ഇരുവരും പിടിയിലായത്.പുത്തൂര്‍ മാവടി മഹാവിഷ്ണു ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വഷണത്തിലാണ് ഇരുവരും വലയിലായത്.

പുത്തൂര്‍ മാവടി ക്ഷേത്രത്തിന് മുന്‍പില്‍ ബൈക്ക് നിര്‍ത്തുകയും സരിത ഭണ്ഡാരത്തിലെ പണം കവര്‍ന്ന്് ബൈക്കിന് പിന്നില്‍ കയറി ഇരുന്ന് പോകുന്നതുമായുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

കൊട്ടിയം പൊലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്.നിരവധി ക്ഷേത്രമോഷണണക്കേസുകള്‍ ഇവരുടെ പേരിലുണ്ട്. പകല്‍ സമയങ്ങളില്‍ ബൈക്കിലെത്തി കവര്‍ച്ച നടത്തുന്നതാണ് ഇവരുടെ രീതി. ഇതിന് ശേഷം ആ പണം തീരുന്നത് വരെ എവിടെയെങ്കിലും മുറിയെടുത്ത് താമസിക്കും. എട്ട് വര്‍ഷമായി ഒരുമിച്ചാണ് മോഷണം. കഴിഞ്ഞ ആറ് വര്‍ഷമായി ഇവര്‍ ഒരുമിച്ചാണ് ജീവിച്ച് വരുന്നതെന്നും പുത്തൂര്‍ പൊലീസ് പറഞ്ഞു. പ്രതികളെ ക്ഷേത്രത്തില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

ഛത്തീസ്ഗഢില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 7 മാവോസ്റ്റുകളെ വധിച്ചു

ഛത്തീസ്ഗഢില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 7 മാവോസ്റ്റുകളെ വധിച്ചു

റായ്പൂര്‍: ഛത്തീസ്ഗഢിലെ നാരായണ്‍പൂരില്‍ രണ്ട് സ്ത്രീള്‍ ഉള്‍പ്പെടെ ഏഴ് മാവോയിസ്റ്റുകളെ വധിച്ചു. നാരായണ്‍പൂര്‍ കങ്കര്‍ അതിര്‍ത്തി പ്രദേശത്തെ അബുജ്മദില്‍ നടന്ന ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകളെ സുരക്ഷാ സേന കൊലപ്പെടുത്തിയത്.

ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തു നിന്നും എകെ 47 ഉള്‍പ്പെടെ വന്‍തോതില്‍ ആയുധ ശേഖരങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെത്തി. ഇന്ന് രാവിലെ 6 മണിക്കാണ് ഏറ്റുമുട്ടല്‍ നടന്നത്. ‘ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡിന്റെയും (ഡിആര്‍ജി) സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെയും (എസ്ടിഎഫ്) സംയുക്ത സംഘം തിങ്കളാഴ്ച രാത്രി മുതലാണ് മാവോയിസ്റ്റ് വേട്ട ആരംഭിച്ചത്. ടെക്‌മെറ്റയ്ക്കും കാക്കൂറിനും ഇടയിലുള്ള വനമേഖലയിലായിരുന്നു വെടിവെപ്പ് നടന്നത്.

മരിച്ച മാവോയിസ്റ്റുകള്‍ ആരൊക്കെയാണെന്നുള്ള തിരിച്ചറിയില്‍ പരിശോധന നടക്കുകയാണ്. ഏപ്രില്‍ 17ന് 29 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചിരുന്നു. കാങ്കര്‍ ജില്ലയില്‍ ശങ്കര്‍, ലളിത, രൂപി എന്നീ മാവോയിസ്റ്റുകള്‍ തെരഞ്ഞെടുപ്പ് സമയത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്നാണ് സുരക്ഷാസേന മാവോയിസ്റ്റ് വേട്ട ആരംഭിച്ചത്.

മസാലബോണ്ട് കേസില്‍ നിന്നും ജഡ്ജി പിന്മാറി; ഇഡിയുടെ അപ്പീല്‍ പുതിയ ബെഞ്ച് പരിഗണിക്കും

മസാലബോണ്ട് കേസില്‍ നിന്നും ജഡ്ജി പിന്മാറി; ഇഡിയുടെ അപ്പീല്‍ പുതിയ ബെഞ്ച് പരിഗണിക്കും

കൊച്ചി: മസാലബോണ്ട് കേസില്‍ നിന്നും ജഡ്ജി പിന്മാറി. മുന്‍മന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്കിനെതിരെ ഇഡി നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പിന്മാറിയത്.

തെരഞ്ഞെടുപ്പ് സമയത്ത് തോമസ് ഐസക്ക് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതില്ലെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് ഇഡി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. ഇഡിയുടെ ഹര്‍ജി മെയ് 17 ന് മറ്റൊരു ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും.

ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായ തോമസ് ഐസക്കിനെ ഈ സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്നെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. വിദേശത്ത് മസാലബോണ്ട് പുറപ്പെടുവിച്ചതിലൂടെ കിഫ്ബി സമാഹരിച്ച ഫണ്ട് അടിസ്ഥാന വികസന ആവശ്യത്തിനല്ലാതെ മറ്റാവശ്യങ്ങൾക്കായി വിനിയോഗിച്ചിട്ടുണ്ടെങ്കിൽ അക്കാര്യം കോടതിയെ ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി ഇഡിക്ക്‌ നിർദേശം നൽകിയിരുന്നു.

എസ്എസ്എല്‍സി ഫലം മെയ് എട്ടിന്, ഹയര്‍ സെക്കന്‍ഡറി ഒന്‍പതിന്

എസ്എസ്എല്‍സി ഫലം മെയ് എട്ടിന്, ഹയര്‍ സെക്കന്‍ഡറി ഒന്‍പതിന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷാ ഫലങ്ങള്‍ മെയ് എട്ടിനു പ്രഖ്യാപിക്കും. വൈകിട്ടു മൂന്നു മണിക്കായിരിക്കും ഫലം പുറത്തുവിടുക. ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ് സി ഫലം ഒന്‍പതിനും പ്രഖ്യാപിക്കും.

കഴിഞ്ഞവര്‍ഷം മെയ് 19നായിരുന്നു എസ്എസ്എല്‍സി ഫല പ്രഖ്യാപനം. പതിനൊന്നു ദിവസം മുമ്പാണ് ഇത്തവണ ഫലം പ്രഖ്യാപിക്കുന്നത്.

70 ക്യാമ്പുകളിലായി ഏപ്രില്‍ മൂന്നിനാണ് മൂല്യനിര്‍ണയം ആരംഭിച്ചത്. ക്യാമ്പ് ഓഫീസര്‍മാരടക്കം 10,500 അധ്യാപകര്‍ പങ്കെടുത്ത് റെക്കോര്‍ഡ് വേഗത്തിലാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്.

ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണവും പൂര്‍ത്തിയായിട്ടുണ്ട്. 77 ക്യാമ്പുകളിലായി ആയിരുന്നു മൂല്യ നിര്‍ണയം.

പവർകട്ട് വേണമെന്ന ആവശ്യമുന്നയിച്ച് കെഎസ്ഇബി

പവർകട്ട് വേണമെന്ന ആവശ്യമുന്നയിച്ച് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് പവർകട്ട് വേണമെന്ന് കെഎസ്ഇബി സർക്കാരിനോട് ആവശ്യപ്പെട്ടു. ഓവർലോഡ് കാരണം പലയിടത്തും അപ്രഖ്യാപിത ലോഡ് ഷെഡിങ് ഏര്‍പെടുത്തേണ്ടി വരികയാണ്. ഇതുവരെ 700 ലധികം ട്രാൻസ്ഫോർമറുകൾക്ക് തകരാറ് സംഭവിച്ചു. സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കെഎസ്ഇബി ഇന്ന് ഉന്നതതല യോഗം ചേരും.