പാലക്കാടിന് പുറമേ തൃശൂരിലും കൊല്ലത്തും ഉഷ്ണതരംഗ മുന്നറിയിപ്പ്; അതീവ ജാഗ്രത

പാലക്കാടിന് പുറമേ തൃശൂരിലും കൊല്ലത്തും ഉഷ്ണതരംഗ മുന്നറിയിപ്പ്; അതീവ ജാഗ്രത

തിരുവനന്തപുരം: പാലക്കാടിന് പുറമേ കൊല്ലം, തൃശൂര്‍ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഞായറാഴ്ച വരെ കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും കൊല്ലം ജില്ലയില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും തൃശൂര്‍ ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയതെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാന്‍ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

മാര്‍ഗ നിര്‍ദേശങ്ങള്‍:

പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക.

ശരീരത്തില്‍ നേരിട്ട് വെയിലേല്‍ക്കുന്ന എല്ലാതരം പുറം ജോലികളും, കായിക വിനോദങ്ങളും, മറ്റ് പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായും നിര്‍ത്തി വെക്കുക.

ധാരാളമായി വെള്ളം കുടിക്കുക.

അത്യാവശ്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക.

കായികാദ്ധ്വാനമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ഇടവേളകള്‍ എടുത്തും വിശ്രമിച്ച് കൊണ്ടും മാത്രം ജോലിയില്‍ ഏര്‍പ്പെടുക.

നിര്‍ജലീകരണം ഉണ്ടാക്കുന്ന മദ്യം, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, ചായ കാപ്പി എന്നിവ പകല്‍ സമയത്ത് പൂര്‍ണ്ണമായും ഒഴിവാക്കുക.

വീട്ടിലും ഓഫീസിലും തൊഴിലിടത്തിലും വായു സഞ്ചാരം ഉറപ്പാക്കുക.

കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പ്രത്യേക കരുതല്‍ ഉറപ്പാക്കണം.

എല്ലാവിധ പൊതുപരിപാടികളും വൈകുന്നേരങ്ങളിലേക്ക് മാറ്റി വക്കുന്നത് ഉചിതമായിരിക്കും.

പൊതുജനങ്ങള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തി പരമാവധി പുറത്തിറങ്ങാതെ സുരക്ഷിതരായി ഇരിക്കണം

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഉയര്‍ന്ന താപനില മുന്നറിയിപ്പ്

കൊല്ലം, തൃശൂര്‍, പാലക്കാട് എന്നി ജില്ലകള്‍ക്ക് പുറമേ മറ്റു ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച വരെ പത്തനംതിട്ട, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 37°C വരെയും തിരുവനന്തപുരം ജില്ലയില്‍ 36°C വരെയും (സാധാരണയെക്കാള്‍ 3 – 5°C കൂടുതല്‍) രേഖപ്പെടുത്താന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളില്‍ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

രാഹുല്‍ ദ്രാവിഡ് അല്ലേ ഇത്?; വോട്ടു ചെയ്യാനും ‘കൂളാ’യി ഇന്ത്യന്‍ കോച്ച്

രാഹുല്‍ ദ്രാവിഡ് അല്ലേ ഇത്?; വോട്ടു ചെയ്യാനും ‘കൂളാ’യി ഇന്ത്യന്‍ കോച്ച്

ബംഗളൂരു: 88 മണ്ഡലങ്ങളിലേക്ക് നടന്ന രണ്ടാം ഘട്ട ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡ്. ക്യൂ നിന്ന് രാഹുല്‍ ദ്രാവിഡ് വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഷോട്‌സും ബനിയനും ധരിച്ച് സിംപിള്‍ ആയാണ് വോട്ട് ചെയ്യാനായി രാഹുല്‍ ദ്രാവിഡ്ര പോളിങ് ബൂത്തില്‍ എത്തിയത്.

രണ്ടാം ഘട്ടത്തില്‍ കര്‍ണാടകയില്‍ പകുതി ലോക്‌സഭ സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. കര്‍ണാടകയില്‍ 28 ലോക്‌സഭ മണ്ഡലങ്ങളാണ് ഉള്ളത്. ബംഗളൂരുവിലാണ് രാഹുല്‍ ദ്രാവിഡിന് വോട്ട് ഉള്ളത്. ജനാധിപത്യം ശക്തിപ്പെടുത്തുന്നതിന് വേണ്ടി എല്ലാവരും വോട്ട് ചെയ്യണമെന്ന് രാഹുല്‍ ദ്രാവിഡ് അഭ്യര്‍ഥിച്ചു.

കടുത്ത ചൂടിലും ആവേശം ചോരാതെ വോട്ടെടുപ്പ്; ബൂത്തുകളില്‍ നീണ്ട ക്യൂ, പോളിങ് 30 ശതമാനം കടന്നു

കടുത്ത ചൂടിലും ആവേശം ചോരാതെ വോട്ടെടുപ്പ്; ബൂത്തുകളില്‍ നീണ്ട ക്യൂ, പോളിങ് 30 ശതമാനം കടന്നു

തിരുവനന്തപുരം: കേരളത്തിലെ 20 മണ്ഡലങ്ങിലേക്ക് നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആദ്യ അഞ്ചുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ 31.06 ശതമാനം പോളിങ്. ഏഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് ഉച്ചയ്ക്ക് 12 മണിയായപ്പോഴാണ് 30 ശതമാനം കടന്നത്.

പൊന്നാനി, വടകര, മലപ്പുറം എന്നി മണ്ഡലങ്ങളില്‍ ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും പോളിങ് 30 ശതമാനം കടന്നു. മിക്ക ബൂത്തുകളിലും വലിയ ക്യൂ പ്രകടമാണ്. സംസ്ഥാനത്ത് പോളിംഗ് ഇതുവരെ സമാധാനപരമാണ്. എന്നാല്‍ കടുത്ത ചൂട് വോട്ടര്‍മാരെ ബാധിക്കുന്നുണ്ട്.

തിരുവനന്തപുരം 30.59 ശതമാനം, ആറ്റിങ്ങല്‍ 33.18, കൊല്ലം 30.86, പത്തനംതിട്ട 31.39, മാവേലിക്കര 31.46, ആലപ്പുഴ 32.58, കോട്ടയം 31.39, ഇടുക്കി 31.16, എറണാകുളം 30.86, ചാലക്കുടി-32.57, തൃശൂര്‍ 31.35, പാലക്കാട് 32.58, ആലത്തൂര്‍ 30.92, പൊന്നാനി 27.20, മലപ്പുറം 29.11, കോഴിക്കോട് 30.16, വയനാട് 31.74, വടകര 29.53, കണ്ണൂര്‍ 31.82, കാസര്‍കോട് 31.14 എന്നിങ്ങനെയാണ് ഇതുവരെയുള്ള വോട്ടിങ് നില. വോട്ടെടുപ്പ് വൈകീട്ട് 6 വരെ നീളും.

രാവിലെ 5.30നാണ് പോളിങ് ബൂത്തുകളില്‍ മോക്ക് പോളിംഗ് ആരംഭിച്ചത്. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 2 കോടി 77 ലക്ഷത്തി 49,159 വോട്ടര്‍മാരാണ് ആകെയുള്ളത്.കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം മണ്ഡലത്തിലാണ്. ഇടുക്കിയിലാണ് കുറവ്. സംസ്ഥാനത്താകെ 1800 പ്രശ്‌ന സാധ്യത ബൂത്തുകളുണ്ടെന്നാണ് വിലയിരുത്തല്‍.

വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണമായി എണ്ണില്ല; ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി

വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണമായി എണ്ണില്ല; ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: വോട്ടിങ് യന്ത്രത്തില്‍ വോട്ടു ചെയ്യുന്നയാള്‍ ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്കു തന്നെയാണോ വോട്ടു രേഖപ്പെടുത്തിയതെന്ന് ഉറപ്പിക്കാനുള്ള, വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വിപിപാറ്റ്) പൂര്‍ണമായി എണ്ണണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. പരസ്പരം യോജിക്കുന്ന രണ്ടു വ്യത്യസ്ത വിധിന്യായങ്ങളിലാണ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചിന്റെ വിധി.

പേപ്പര്‍ ബാലറ്റിലേക്കു മടങ്ങണമെന്ന, ഹര്‍ജിക്കാരുടെ ആവശ്യവും കോടതി തള്ളി. ഹര്‍ജികളില്‍ രണ്ടു നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതായി ബെഞ്ച് വ്യക്തമാക്കി. സിംബര്‍ ലോഡിങ് യൂണിറ്റ് മുദ്രവച്ച് 45 ദിവസമെങ്കിലും സൂക്ഷിക്കണം. ഫലപ്രഖ്യാപനത്തിനു ശേഷം മൈക്രോ കണ്‍ട്രോളര്‍ പ്രോഗാം വിദഗ്ധരെക്കൊണ്ടു പരിശോധിപ്പിക്കാന്‍ സ്ഥാനാര്‍ഥിക്ക് അവസരം നല്‍കണമെന്നാണ് രണ്ടാമത്തെ നിര്‍ദേശം. ഇത്തരമൊരു ആവശ്യം സ്ഥാനാര്‍ഥി ഫലപ്രഖ്യാപനത്തിന് ശേഷം ഏഴു ദിവസത്തിനകം ഉന്നയിക്കണമെന്നും കോടതി പറഞ്ഞു.

അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് അടക്കമുള്ളവരാണ് വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണമായി എണ്ണണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ വിവിപാറ്റ് പേപ്പര്‍ സ്ലിപ്പുകള്‍ ഉപയോഗിച്ച് ക്രോസ് വെരിഫിക്കേഷന്‍ ചെയ്യണം എന്നതാണ് ഹര്‍ജിക്കാരുടെ ആവശ്യം. എന്നാല്‍ സ്ലിപ്പുകള്‍ മുഴുവന്‍ എണ്ണുന്നത് പ്രായോഗികമല്ലെന്ന നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വീകരിച്ചത്.

യുവാവിന്റെ വോട്ട് മറ്റൊരാൾ ചെയ്തതായി പരാതി

യുവാവിന്റെ വോട്ട് മറ്റൊരാൾ ചെയ്തതായി പരാതി

മലപ്പുറം തിരൂരങ്ങാടിയിൽ യുവാവിന്റെ വോട്ട് മറ്റൊരാൾ ചെയ്തതായി പരാതി. തിരൂരങ്ങാടി സ്വദേശി കുട്ടശ്ശേരി മുസ്തഫയാണ് പരാതി‌ക്കാരൻ. തിരൂരങ്ങാടി നഗരസഭ പരിധിയിലെ പന്താ രങ്ങാടി മിഷ്കത്തുൽ ഉലൂം സുന്നി ഹയർസെക്കൻഡറി മദ്രസയിലെ 51 ആം നമ്പർ ബൂത്തിലെ വോട്ടറാണ് മുസ്തഫ. വോട്ട് ചെയ്യാൻ എത്തിയ മുസ്തഫയോട് ഉദ്യോഗസ്ഥർ വോട്ട് ചെയ്യാൻ കഴിയില്ലന്ന് അറിയിക്കുകയായിരുന്നു. മുസ്തഫ പോളിംഗ് ബൂത്തിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.