മുന്നറിയിപ്പ് ഇല്ലാതെ കെ എസ് ഇ ബി വൈദ്യുതി വിച്ഛേദിച്ചു; കർഷകന്റെ 1500 ഓളം കോഴികൾ ചത്തതായി പരാതി

മുന്നറിയിപ്പ് ഇല്ലാതെ കെ എസ് ഇ ബി വൈദ്യുതി വിച്ഛേദിച്ചു; കർഷകന്റെ 1500 ഓളം കോഴികൾ ചത്തതായി പരാതി

മലപ്പുറം വളാഞ്ചേരിയിൽ കെഎസ്ഇബി മുന്നറിയിപ്പ് ഇല്ലാതെ വൈദ്യുതി വിച്ഛേദിച്ചതിനെ തുടർന്ന് കർഷകന്റെ 1500 ഓളം കോഴികൾ ചത്തതായി പരാതി. വളാഞ്ചേരി ഇരിമ്പിളിയം സ്വദേശി തുടിമ്മൽ അബ്ദുല്ലയുടെ കോഴി ഫാമിലെ കോഴികളാണ് ചത്തത്. അറ്റകുറ്റ പണിക്കായി ഇന്നലെ അഞ്ചു മണിക്കൂറാണ് വൈദ്യുതി ഓഫ് ആക്കിയത്.

11500 ഓളം കോഴികളെ വളർത്തുന്ന അബ്ദുല്ലയുടെ ഫാമിൽ 1500 കോഴികൾ ആണ് ചത്തൊടുങിയത്. മുന്നറിയിപ്പ് ഇല്ലാതെ വൈദ്യുതി വൈദ്യുതി വിച്ഛേദിച്ചതോടെ കനത്ത ചൂടിന് ഒപ്പം വെള്ളം എത്തിക്കാൻ കഴിയാത്തതുമാണ് കോഴികൾ ചവാൻ കാരണം. മൂന്നര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കർഷകൻ അബ്ദുള്ള പറഞ്ഞു.

നേരത്തെ വൈദ്യുതി വിച്ഛേദിക്കുമ്പോൾ മുന്നറിയിപ്പ് സന്ദേശം ലഭിക്കാറുണ്ട്.പകരം സംവിധാനം ഒരുക്കാനും കഴിയും.ഇത്തവണ അതുണ്ടായില്ല. ഭാഗീകമായി മാത്രം വൈദ്യുതി വിച്ഛേദിച്ചതിനാൽ ആണ് മുന്നറിയിപ്പ് നൽകാതിരുന്നത് എന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.

‘അപ്പോ തുടങ്ങാം’; കൈകൊടുത്ത് ലാലും ശോഭനയും; പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു

‘അപ്പോ തുടങ്ങാം’; കൈകൊടുത്ത് ലാലും ശോഭനയും; പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു

ഒന്നര പതിറ്റാണ്ടിനു ശേഷം മലയാളത്തിന്റെ സൂപ്പര്‍ താരജോഡികള്‍ വീണ്ടും ഒന്നിച്ചു. മോഹന്‍ ലാലും ശോഭനയും ഒരുമിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഹിറ്റ് ജോഡികള്‍ വീണ്ടും ഒന്നിച്ചത്.

പുതിയ ചിത്രത്തിന്റെ പൂജ അടക്കമുള്ള ഷൂട്ടിങ് ലൊക്കേഷനിലെ ചിത്രങ്ങള്‍ നടന്‍ മോഹന്‍ലാല്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു. തന്റെ 360-ാമത്തെ ചിത്രമാണിതെന്നും, അനുഗ്രഹങ്ങളും പ്രാര്‍ത്ഥനകളും ഉണ്ടാകണമെന്നും മോഹന്‍ലാല്‍ കുറിച്ചു.

സൗദി വെള്ളയ്ക്ക് എന്ന ചിത്രത്തിന് ശേഷം തരുണ്‍മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. എല്‍ 360 എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേരു നല്‍കിയത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഗൂഗിളില്‍ പോഷ് ഏരിയ സെര്‍ച്ച് ചെയ്തു കൊച്ചിയിലെത്തി; ഭീമ ഉടമയുടെ വീട്ടിൽ മോഷണം നടത്തിയതും ഇർഫാൻ: കൊച്ചി പൊലീസ് കമ്മീഷണര്‍

ഗൂഗിളില്‍ പോഷ് ഏരിയ സെര്‍ച്ച് ചെയ്തു കൊച്ചിയിലെത്തി; ഭീമ ഉടമയുടെ വീട്ടിൽ മോഷണം നടത്തിയതും ഇർഫാൻ: കൊച്ചി പൊലീസ് കമ്മീഷണര്‍

കൊച്ചി: സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതി മുഹമ്മദ് ഇര്‍ഫാനെ കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നാണ് പിടികൂടിയതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എസ് ശ്യാംസുന്ദര്‍. ആറോളം സംസ്ഥാനങ്ങളിലായി 19 ഓളം കേസുകളില്‍ പ്രതിയാണ് ഇയാള്‍. നേരത്തെ തിരുവനന്തപുരത്ത് ഭീമ ജ്വല്ലറി ഉടമയുടെ വീട്ടില്‍ മോഷണം നടത്തിയതും ഇയാള്‍ തന്നെയാണെന്ന് കമ്മീഷണര്‍ പറഞ്ഞു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വെള്ള കളറിലുള്ള ഹോണ്ട അക്കോര്‍ഡ് കാര്‍ സംശയാസ്പദമായ തരത്തില്‍ പോകുന്നതു കണ്ടു. തുടര്‍ന്ന് കാറിന്റെ നമ്പര്‍ പ്ലേറ്റ് ഐഡന്റിഫൈ ചെയ്യുകയും അതിന്റെ വിശദാംശങ്ങള്‍ ലഭിക്കുകയും ചെയ്തു. കാര്‍ ഉച്ചയോടെ കാസര്‍കോട് ജില്ല കടന്നതായി കണ്ടെത്തി. തുടര്‍ന്ന് കര്‍ണാടക പൊലീസിനെ വിവരം അറിയിച്ചു. ഉഡുപ്പിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.

കാറില്‍ ബിഹാറിലെ സീതാമര്‍സി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ബോര്‍ഡ് വെച്ചിട്ടുണ്ട്. ഈ ബോര്‍ഡ് വ്യാജമെന്ന് പറയാന്‍ കഴിയില്ല. കാരണം ഇയാളുടെ ഭാര്യ അവിടത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ്. ബിഹാറില്‍ നിന്നാണ് ഇയാള്‍ മോഷണത്തിനായി കൊച്ചിയിലെത്തിയത്. ഗൂഗിളില്‍ പോഷ് റെസിഡന്‍ഷ്യല്‍ ഏരിയ സെര്‍ച്ച് ചെയ്താണ് ഇയാള്‍ കൊച്ചി പനമ്പിള്ളി നഗറില്‍ എത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസ്സിലായിട്ടുള്ളത്.

ഇതുമായി ബന്ധപ്പെട്ടും, പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ എന്നതിലും കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ട്. ഈ മാസം 20 നാണ് ഇര്‍ഫാന്‍ കൊച്ചിയിലെത്തിയത്. സംവിധായകന്‍ ജോഷിയുടേത് കൂടാതെ ഈ പ്രദേശത്തെ മൂന്നു വീടുകളില്‍ കൂടി ഇയാള്‍ മോഷണത്തിന് ശ്രമം നടത്തിയിരുന്നു. എന്നാല്‍ വീടുകളില്‍ കയറാന്‍ പറ്റിയില്ല. ആറു സംസ്ഥാനങ്ങളിലായി 19 കേസുകളാണ് ഇര്‍ഫാനെതിരെയുള്ളത്.

നേരത്തെ മോഷണക്കേസില്‍ പിടിയിലായി ജയിലിലായിരുന്നു. ഒരുമാസം മുമ്പാണ് ഇയാള്‍ ജയില്‍ മോചിതനായത്. ഇയാള്‍ ബിഹാര്‍ റോബിന്‍ഹുഡ് എന്നാണ് അറിയുന്നത് എന്നത് ശരിയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, സ്റ്റോറികള്‍ നിങ്ങളല്ലേ നല്‍കുന്നത് എന്നായിരുന്നു കമ്മീഷണറുടെ പ്രതികരണം. പൊലീസിനെ സംബന്ധിച്ചിടത്തോളം അയാള്‍ ക്രിമിനല്‍ തന്നെയാണ്. പാവങ്ങളെ സഹായിക്കുന്നതിനായി മോഷണം നടത്തുന്നത് ശരിയായ രീതിയായിട്ട് തോന്നുന്നില്ലെന്നും കമ്മീഷണര്‍ ശ്യാംസുന്ദര്‍ പറഞ്ഞു.

ജോഷിയുടെ വീട്ടില്‍ നിന്നും മോഷ്ടിച്ച ആഭരണങ്ങള്‍ എല്ലാം കണ്ടെടുത്തിട്ടുണ്ട്. സമീപകാലത്ത് സ്വര്‍ണ മോഷണം കൂടുന്നതിന് ഒരു കാരണം സ്വര്‍ണത്തിന്റെ വില കൂടുന്നതു തന്നെയാണ്. പ്രതി മുംബൈയിലേക്ക് പോയത് സ്വര്‍ണം വില്‍ക്കാന്‍ വേണ്ടിയാണെന്നാണ് കരുതുന്നത്. ഇയാള്‍ ബിഹാറില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തുന്നത് രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലല്ല, കള്ളനെന്ന നിലയിലാണ്. ഇയാള്‍ക്ക് രാഷ്ട്രീയ മോഹമുണ്ടോ എന്ന് അറിയില്ല എന്നും കമ്മീഷണര്‍ പറഞ്ഞു.

‘പൂരം കലക്കികള്‍ക്ക് നല്ല നമസ്‌ക്കാരം’; തൃശൂര്‍ സിറ്റി പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ‘നാട്ടുകാരുടെ’ വെടിക്കെട്ട്

‘പൂരം കലക്കികള്‍ക്ക് നല്ല നമസ്‌ക്കാരം’; തൃശൂര്‍ സിറ്റി പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ‘നാട്ടുകാരുടെ’ വെടിക്കെട്ട്

തൃശൂര്‍: തൃശൂര്‍ പൂരം കഴിഞ്ഞിട്ടും തൃശൂര്‍ സിറ്റി പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ‘വെടിക്കെട്ട്’ തുടരുന്നു. അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കമ്മീഷണറുടെ നേതൃത്വത്തില്‍ തൃശൂര്‍ സിറ്റി പൊലീസ് ഇത്തവണത്തെ തൃശൂര്‍ പൂരം അലങ്കോലമാക്കി എന്ന ആക്ഷേപം ശക്തമാണ്. അതിനിടെയാണ് പൊലീസിനും സിറ്റി പൊലീസ് കമ്മീഷണര്‍ക്കുമെതിരെ സിറ്റി പൊലീസ് ഫെയ്‌സ്ബുക്ക് പേജില്‍ പൂരക്കമ്പക്കാര്‍ വിമര്‍ശനവുമായി നിറഞ്ഞത്.

കടുത്ത ഭാഷയില്‍ പൊലീസിനെതിരെ കമന്റുകള്‍ നിറഞ്ഞിരിക്കുകയാണ് പേജില്‍. തൃശൂര്‍ പൂരം അലങ്കോലമാക്കിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണെന്നും നാടിനെ അറിയാത്ത പൊലീസ് നേതൃത്വം എന്നും പൂരം കുളം ആക്കിയവര്‍ എന്നുമൊക്കേയാണ് കമന്റുകള്‍ നീളുന്നത്.

‘പൂരം കുളമാക്കിയപ്പോള്‍ സമാധാനമായോ പൊലീസേ ,ആര്‍ക്കു വേണ്ടിയാണു ഈ പൂരം നടത്തുന്നെ, പൊലീസുകാരുടെ വീട്ടുകാര്‍ക്കും ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്കും വേണ്ടിയോ,ഇനി ഇപ്പോ പൂരം കാണാന്‍ പൊലീസ് ആവേണ്ടി വരുമോ എല്ലാവരും…, വളരെ മോശം ആയിപ്പോയി…….നിയന്ത്രിച്ച് നിയന്ത്രിച്ച് പൂരം നിര്‍ത്തി വെപ്പിച്ചു ഗുഡ് ജോബ്…, എങ്ങനെ എങ്കിലും എക്‌സാം പാസ്സ് ആയി പൊലീസില്‍ കേറാമെന്നു കരുതിയാ അതിനും പറ്റാത്ത അവസ്ഥയാണല്ലോ വടക്കുംനാഥാ.. പൊലീസുകാര്‍ക്ക് മാത്രം മര്യാദക്ക് പൂരം കാണാന്‍ പറ്റുമെന്നാ പറയുന്നത്…, ഈ പ്രാവശ്യത്തെ പൂരം ഭംഗിയാക്കി കുളമാക്കി തന്നതിന് വളരെ നന്ദി…, പൂരം കലക്കികള്‍ക്ക് നല്ല നമസ്‌ക്കാരം, അടുത്ത വര്‍ഷം കുടമാറ്റത്തിന് മുമ്പേ നിര്‍ത്തിവെപ്പിച്ച് ഇതിനേക്കാളും സുരക്ഷ ഒരുക്കണം…,’ എന്നിങ്ങനെയാണ് പൊലീസിനെതിരായ കമന്റുകള്‍ നീളുന്നത്.

പൊന്തന്‍പുഴയില്‍ മദ്യം നല്‍കിയശേഷം ആസിഡ് ആക്രമണം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പൊന്തന്‍പുഴയില്‍ മദ്യം നല്‍കിയശേഷം ആസിഡ് ആക്രമണം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോട്ടയം: കോട്ടയം മണിമലയില്‍ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പള്ളിക്കത്തോട് ആനിക്കോട് സ്വദേശി പി കെ സുമിത്ത് (30) ആണ് മരിച്ചത്. ഇന്നു രാവിലെയായിരുന്നു മരണം. ഈ മാസം 13 ന് മദ്യം നല്‍കിയ ശേഷം സുഹൃത്തുക്കള്‍ ആസിഡ് ഒഴിക്കുകയായിരുന്നു.

ആസൂത്രിതമായ കൊലപാതകമാണെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. സുമിത്തിനൊപ്പം വാടകയ്ക്ക് താമസിച്ചിരുന്ന സാബു ദേവസ്യ, പ്രസീത് എന്നിവര്‍ 13-ാം തീയതി സുമിത്തിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി പൊന്തന്‍പുഴ ഭാഗത്തെ വനമേഖലയിലേക്ക് കൊണ്ടുപോയി.
അവിടെ വെച്ച് മൂവരും മദ്യപിച്ചു. സുമിത്ത് മദ്യലഹരിയിലായതോടെ കയ്യില്‍ കരുതിയിരുന്ന ആസിഡ് യുവാവിന്റെ മുഖത്തും ദേഹത്തും ഒഴിക്കുകയായിരുന്നു. രക്ഷപ്പെട്ടോടിയ യുവാവ് എത്തിയത് കോട്ടയം-പത്തനംതിട്ട ജില്ലാ അതിർത്തിയായ പ്ലാച്ചേരിയിൽ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വാഹനപരിശോധന നടത്തുന്ന ഉദ്യോ​ഗസ്ഥർക്ക് മുന്നിലേക്കാണ്. ഗുരുതരമായി പൊള്ളലേറ്റ സുമിത്ത് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.