പ്രവിയയെ കൊന്നത് പ്രതിശ്രുത വരനെ കാണാന്‍ പോകുന്നതിനിടെ; യുവതിയെ നേരത്തെയും സന്തോഷ് ഭീഷണിപ്പെടുത്തി

പ്രവിയയെ കൊന്നത് പ്രതിശ്രുത വരനെ കാണാന്‍ പോകുന്നതിനിടെ; യുവതിയെ നേരത്തെയും സന്തോഷ് ഭീഷണിപ്പെടുത്തി

പാലക്കാട്: പട്ടാമ്പി കൊടുമുണ്ട തീരദേശ റോഡില്‍ പ്രവിയയെ സന്തോഷ് തീകൊളുത്തി കൊന്നത് പ്രതിശ്രുത വരനെ കാണാന്‍ പോകുന്നതിനിടെ എന്ന് പൊലീസ്. പറഞ്ഞ സമയത്ത് പ്രവിയയെ കാണാതെ വന്നതോടെ അന്വേഷിച്ച് എത്തുമ്പോള്‍ സന്തോഷ് തിടുക്കപ്പെട്ട് പോകുന്നത് കണ്ടതായി പ്രതിശ്രുത വരന്‍ മൊഴി നല്‍കിയതായും പൊലീസ് പറയുന്നു. പ്രവിയയെ നേരത്തെയും സന്തോഷ് ഭീഷണിപ്പെടുത്തിയിരുന്നതായും വിവാഹത്തില്‍ നിന്ന് പിന്തിരിയണം എന്ന് ആവശ്യപ്പെട്ടതായും കുടുംബാംഗങ്ങള്‍ മൊഴി നല്‍കി.

ഇന്നലെയാണ് പ്രവിയയെ കുത്തിവീഴ്ത്തിയ ശേഷം സന്തോഷ് തീകൊളുത്തി കൊലപ്പെടുത്തിയത്. പ്രവിയയുടെ മരണവുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം നടക്കുന്നതിനിടെയാണ് സന്തോഷിനെ ഒരു ബന്ധുവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തിയ സന്തോഷിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

തൃത്താല പട്ടിത്തറ കാങ്ങാട്ടുപടി സ്വദേശി കങ്കണത്ത് പറമ്പില്‍ കെ പി പ്രവിയയെ കൊലപ്പെടുത്തിയ തൃത്താല ആലൂര്‍ മൂലടിയില്‍ സന്തോഷ് (45), യുവതി മുന്‍പ് ജോലി ചെയ്തിരുന്ന ഫോട്ടോസ്റ്റാറ്റ് കടയുടെ ഉടമയാണ്. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു. പിന്നീട് പ്രവിയയ്ക്ക് വേറെ വിവാഹം ഉറപ്പിച്ചതാണ് സന്തോഷിനെ കൊടുംക്രൂരതയ്ക്ക് പ്രേരിപ്പിച്ചതെന്നും പൊലീസ് പറയുന്നു. മാസങ്ങള്‍ക്ക് മുന്‍പെ പ്രവിയയെ സന്തോഷ് ഭീഷണിപ്പെടുത്തിയിരുന്നു. വിവാഹത്തില്‍ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി എന്ന് പ്രവിയയുടെ മാതാപിതാക്കള്‍ മൊഴി നല്‍കിയതായും പൊലീസ് പറയുന്നു.

സന്തോഷിന്റെ ഫോട്ടോസ്റ്റാറ്റ് കടയില്‍ പ്രവിയ ജോലി ചെയ്യുന്ന സമയത്ത് ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിരുന്നു. ഒരു ഘട്ടത്തില്‍ സന്തോഷിന്റെ പെരുമാറ്റവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു. പ്രവിയ നേരത്തേ വിവാഹിതയായിരുന്നെങ്കിലും ഈ ബന്ധം ഒഴിവായിരുന്നു. ആദ്യ വിവാഹത്തില്‍ പ്രവിയയ്ക്ക് 12 വയസ്സുള്ള ഒരു കുട്ടിയുണ്ട്. പിന്നീട് സന്തോഷിന്റെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന സമയത്ത് ഇരുവരും അടുപ്പത്തിലായി. ഈ ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സന്തോഷിന്റെ ഭാര്യ പിണങ്ങിപ്പോയതായാണു വിവരം. സന്തോഷും രണ്ടു കുട്ടികളുടെ പിതാവാണ്.

ആറു മാസം മുന്‍പ് സന്തോഷിന്റെ കടയിലെ ജോലി പ്രവിയ മതിയാക്കിയിരുന്നു. പിന്നീട് പട്ടാമ്പിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ സ്റ്റോര്‍ കീപ്പറിന്റെ സഹായിയായി ജോലിക്കു കയറി. ഇതിനിടെയാണു പ്രവിയയ്ക്കു വേറെ വിവാഹം നിശ്ചയിച്ചത്. ഈ മാസം വിവാഹം നടക്കാനിരിക്കെയാണു പ്രവിയ സന്തോഷിന്റെ ക്രൂരതയ്ക്ക് ഇരയായതെന്നും പൊലീസ് പറയുന്നു.

പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി റോഡില്‍ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി, ബൈക്ക് യാത്രികന്‍ മരിച്ചു

പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി റോഡില്‍ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി, ബൈക്ക് യാത്രികന്‍ മരിച്ചു

കൊച്ചി: പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി റോഡില്‍ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു. കൊച്ചി തേവര സ്വദേശിയും വടുതലയില്‍ താമസിക്കുന്ന മനോജ് ഉണ്ണി(28)യാണ് മരിച്ചത്. കൊച്ചി കോര്‍പ്പറേഷനിലെ താത്ക്കാലിക ജീവനക്കാരനാണ്. വടത്തില്‍ കുടുങ്ങി റോഡില്‍ തലയടിച്ചു വീണ മനോജിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. എസ്എ റോഡില്‍ നിന്ന് വന്ന് എംജി റോഡിലേക്ക് കയറുന്ന വളഞ്ഞമ്പലം ബസ്‌റ്റോപ്പിന് സമീപമായിരുന്നു റോഡില്‍ പൊലീസ് വടം കെട്ടി ഗതാഗതം നിയന്ത്രിച്ചത്. അപകടം നടന്ന സമയത്ത് വടത്തിന് കുറുകെ പൊലീസ് നില്‍ക്കുന്നുണ്ടായിരുന്നില്ല.

ട്രെയിനിനുള്ളിൽ വെച്ച് യുവാവിന് പാമ്പ് കടിയേറ്റു; ഗുരുവായൂര്‍- മധുര എക്‌സ്പ്രസിലെ യാത്രക്കാരെ ഒഴിപ്പിച്ചു

ട്രെയിനിനുള്ളിൽ വെച്ച് യുവാവിന് പാമ്പ് കടിയേറ്റു; ഗുരുവായൂര്‍- മധുര എക്‌സ്പ്രസിലെ യാത്രക്കാരെ ഒഴിപ്പിച്ചു

കോട്ടയം: ഏറ്റുമാനൂരില്‍ ട്രെയിനിനുള്ളിൽ വെച്ച് യുവാവിന് പാമ്പു കടിയേറ്റതായി സംശയം. മധുര സ്വദേശി കാര്‍ത്തിക്കിനാണ് കടിയേറ്റത്. യുവാവിനെ വിദഗ്ദ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് സംഭവം നടന്ന ബോഗിയിലെ യാത്രക്കാരെ ഒഴിപ്പിച്ച് സീല്‍ ചെയ്തു.

ഗുരുവായൂര്‍- മധുര എക്‌സ്പ്രസില്‍ വെച്ചാണ് സംഭവം. പാമ്പ് കടിച്ചു എന്ന് പറഞ്ഞതിനെ തുടര്‍ന്ന് ആറാം നമ്പര്‍ ബോഗിയില്‍ യാത്ര ചെയ്തിരുന്ന കാര്‍ത്തിക്കിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കാര്‍ത്തിക്കിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം.

ചിന്ത ജെറോമിനെ കാറിടിപ്പിച്ച് പരിക്കേല്‍പ്പിച്ചെന്ന പരാതി

ചിന്ത ജെറോമിനെ കാറിടിപ്പിച്ച് പരിക്കേല്‍പ്പിച്ചെന്ന പരാതി

കൊല്ലം: ചാനല്‍ ചര്‍ച്ച കഴിഞ്ഞ് മടങ്ങുന്നതിനിടെ, സിപിഎം സംസ്ഥാന സമിതി അംഗം ചിന്ത ജെറോമിനെ കാറിടിച്ച് പരിക്കേല്‍പ്പിച്ചെന്ന പരാതിയില്‍ കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമം ചുമത്തിയാണ് കേസ്. അതേസമയം കാര്‍ പിന്നോട്ടെടുത്തപ്പോള്‍ അബദ്ധത്തില്‍ ചിന്തയുടെ ദേഹത്ത് മുട്ടിയതാണെന്നാണ് ആരോപണവിധേയരുടെ വിശദീകരണം.

തിരുമുല്ലവാരത്ത് ചാനല്‍ ചര്‍ച്ച കഴിഞ്ഞ് മടങ്ങുമ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സെയ്ദലി, കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് ഫൈസല്‍ എന്നിവര്‍ക്കെതിരെ വധശ്രമം, ഗൂഢാലോചന, അസഭ്യം പറയല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. സെയ്ദലി മനഃപൂര്‍വം കാര്‍ പിന്നോട്ടെടുത്ത് ഇടിപ്പിച്ചെന്നും ഫൈസല്‍ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. ചിന്ത ജെറോം എന്‍എസ് സഹകരണ ആശുപത്രിയില്‍ ചികില്‍സയിലാണ്.

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ഇറ്റലിയിലും; മലയാളി യുവാവ് മഞ്ഞില്‍ പുതഞ്ഞു, രക്ഷിച്ച് വ്യോമസേന

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ഇറ്റലിയിലും; മലയാളി യുവാവ് മഞ്ഞില്‍ പുതഞ്ഞു, രക്ഷിച്ച് വ്യോമസേന

ഇറ്റലിയിലെ മഞ്ഞുമലയിലെ മലയിടുക്കില്‍ കുടുങ്ങിയ മലയാളി യുവാവിനെ രക്ഷിച്ച് ഇറ്റാലിയന്‍ വ്യോമസേന. മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയ്ക്ക് സമാനമായ സംഭവം ഇറ്റലിയിലെ അബ്രൂസേയിലെ മയിലേലയിലാണുണ്ടായത്. കാലടി കാഞ്ഞൂര്‍ സ്വദേശി അനൂപ് കോഴിക്കാടനാണ് അപകടത്തില്‍പ്പെട്ടത്.

സമുദ്രനിരപ്പില്‍ നിന്ന് 2400 മീറ്റര്‍ ഉയരമുള്ള മലയില്‍ ഇറ്റാലിയന്‍ സുഹൃത്തുമൊത്ത് ട്രക്കിങ്ങിന് പോയതായിരുന്നു അനൂപ്. റോമിന് സമീപമുള്ള അബ്രൂസേയിലെ മയിയേല എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. അനൂപ് കാല്‍തെറ്റി മലയുടെ ചരിവിലേയ്ക്ക് പതിക്കുകയും മഞ്ഞില്‍ പുതഞ്ഞുപോകുകയും ചെയ്തു. രക്ഷാപ്രവര്‍ത്തകര്‍ എത്തിയെങ്കിലും രാത്രിയായതിനാല്‍ ശ്രമം ഉപേക്ഷിച്ചു.

അതിശൈത്യത്തില്‍ അവശനായ അനൂപിനെ രക്ഷിച്ചത് രാത്രി ഹെലികോപ്റ്ററിലെത്തിയ വ്യോമസേനയാണ്. തന്റെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും അനൂപ് നന്ദി അറിയിച്ചു.