വിജിലൻസ് കേസിൽ അഞ്ചാം പ്രതി; പഞ്ചായത്ത് ക്ലർക്ക് തൂങ്ങി മരിച്ച നിലയിൽ

വിജിലൻസ് കേസിൽ അഞ്ചാം പ്രതി; പഞ്ചായത്ത് ക്ലർക്ക് തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം: കുറ്റിച്ചൽ പഞ്ചായത്ത് ഓഫിസ് ക്ലർക്ക് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. വെള്ളനാട് കുളക്കോട് അനൂപ് അവന്യയിൽ അഭിനവം വീട്ടിൽ എസ്.സുനിൽ കുമാർ (50) ആണ് മരിച്ചത്. വീട്ടിലെ അടുക്കളയിൽ തൂങ്ങിയ നിലയിലായിരുന്നു. ചൊവ്വാഴ്ച രാത്രി ഭാര്യ ധന്യ ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

വെള്ളനാട് പഞ്ചായത്തിൽ കോവിഡ് ചികിത്സ കേന്ദ്രം നടത്തിയതുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നേരിടുകയായിരുന്നു സുനിൽ കുമാർ. ഇതിന്റെ മനോവിഷമത്തിലായിരുന്നു സുനിൽ കുമാറെന്ന് ബന്ധുക്കൾ മൊഴിനൽകി.

കിടപ്പുമുറിയിൽനിന്ന് ഒരു കുറിപ്പ് പൊലീസിന് ലഭിച്ചു. അതിൽ കുറ്റിച്ചൽ പഞ്ചായത്തിൽ മണ്ണ് എടുക്കുന്നതിനു പാസ് നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആയിരുന്നെന്ന് ആര്യനാട് പൊലീസ് പറഞ്ഞു. വെള്ളനാട് പഞ്ചായത്തിൽ കോവിഡ് ചികിത്സ കേന്ദ്രം നടത്തിയതുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ 5-ാം പ്രതിയായിരുന്നു സുനിൽ കുമാർ. അഭിനവ്, അഭിചന്ദ് എന്നിവർ മക്കളാണ്.

പെരുമാറ്റച്ചട്ടം ലംഘിച്ചു; സഞ്ജുവിന് 12 ലക്ഷം പിഴ ഇട്ട് ബിസിസിഐ

പെരുമാറ്റച്ചട്ടം ലംഘിച്ചു; സഞ്ജുവിന് 12 ലക്ഷം പിഴ ഇട്ട് ബിസിസിഐ

ഐപിഎല്ലില്‍ തുടര്‍ച്ചയായ അഞ്ചാം വിജയം തേടിയിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിനെ അഞ്ചാം മത്സരത്തിലെ അവസാനപന്തില്‍ ഗുജറാത്ത് ടെറ്റന്‍സ് പരാജയപ്പെടുത്തി. അവസാന അഞ്ച് ഓവറില്‍ 73 റണ്‍സ് പിന്തുടര്‍ന്ന ടൈറ്റന്‍സ് അസാധ്യമെന്ന് തോന്നിച്ച വിജയം എത്തിപ്പിടിച്ചു. മത്സരത്തില്‍ രാജസ്ഥാന്‍ തോറ്റെങ്കിലും പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്.

മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് ടിം ക്യാപ്റ്റന്‍ സഞ്ജുവിന് 12 ലക്ഷം രൂപ പിഴ ചുമത്തിയത്. സീസണില്‍ ആദ്യമായാണ് കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ രാജസ്ഥാന്‍ റോയല്‍സിന് പിഴശിക്ഷ ലഭിക്കുന്നത്.

ആദ്യ തവണയാതിനാലാണ് പിഴശിക്ഷ 12 ലക്ഷമായി പരിമിതപ്പെടുത്തിയിരിക്കുന്നതെന്നാണ് ഐപിഎല്‍ പറയുന്നത്. ഇന്നലെ നടന്ന മത്സരത്തില്‍ നിശ്ചിത സമയത്ത് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഒരോവര്‍ കുറച്ചാണ് രാജസ്ഥാന്‍ എറിഞ്ഞിരുന്നത്. കുല്‍ദീപ് സെന്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ രണ്ട് വൈഡുകളും ഒരു നോ ബോളും എറിഞ്ഞതോടെ ഒമ്പത് പന്ത് എറിയേണ്ടിവന്നു. എന്നാല്‍ നിശ്ചിത സമയം തീരുന്നതിന് മുമ്പ് അവസാന ഓവര്‍ തുടങ്ങിയിരുന്നെങ്കില്‍ സഞ്ജുവിന് പിഴ ശിക്ഷ ലഭിക്കില്ലായിരുന്നു. നിശ്ചിത സമയത്ത് ഓവര്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിനാല്‍ അവസാന ഓവറില്‍ നാല് ഫീല്‍ഡര്‍മാരെ മാത്രമെ രാജസ്ഥാന് ബൗണ്ടറിയില്‍ നിയോഗിക്കാന്‍ കഴിഞ്ഞുള്ളൂ.

ലിങ്കുകളോ അറ്റാച്ച്‌മെന്റുകളോ തുറക്കരുത്; ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് സൈബര്‍ ആക്രമണ മുന്നറിയിപ്പുമായി ആപ്പിള്‍

ലിങ്കുകളോ അറ്റാച്ച്‌മെന്റുകളോ തുറക്കരുത്; ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് സൈബര്‍ ആക്രമണ മുന്നറിയിപ്പുമായി ആപ്പിള്‍

ന്യൂഡല്‍ഹി: ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് സൈബര്‍ ആക്രമണ മുന്നറിയിപ്പുമായി പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍. ഇന്ത്യ അടക്കം 92 രാജ്യങ്ങളിലെ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഇ-മെയില്‍ മുഖേനയാണ് ആപ്പിള്‍ മുന്നറിയിപ്പ് നല്‍കിയത്. ഹാക്കര്‍മാര്‍ സൈബര്‍ ആക്രമണം നടത്താനുള്ള സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ആപ്പിളിന്റെ സന്ദേശത്തില്‍ പറയുന്നത്.

ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് വ്യാഴാഴ്ച പുലര്‍ച്ചെ 12.30 നാണ് ഇ-മെയില്‍ വഴി അറിയിപ്പ് നല്‍കിയത്. ആപ്പിളില്‍ നിന്ന് എത്ര പേര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമല്ല. എന്‍എസ്ഒ ഗ്രൂപ്പിന്റെ പെഗാസസ് സ്‌പൈവെയറിനെ കുറിച്ചും ഇ-മെയിലില്‍ പരാമര്‍ശിക്കുന്നുണ്ട്. ആഗോളതലത്തില്‍ സൈബര്‍ ആക്രമണത്തിന് ഇത്തരം ടൂളുകള്‍ ഹാക്കര്‍മാര്‍ ഉപയോഗിക്കാന്‍ സാധ്യത ഉള്ളത് കൊണ്ട് ജാഗ്രത പുലര്‍ത്തണമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

തോമസ് ഐസക്കിന്റെ ചോദ്യം ചെയ്യല്‍; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാനൊരുങ്ങി ഇ.ഡി

തോമസ് ഐസക്കിന്റെ ചോദ്യം ചെയ്യല്‍; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാനൊരുങ്ങി ഇ.ഡി

കിഫ്ബി മസാല ബോണ്ട് കേസില്‍ ഡോ ടി എം തോമസ് ഐസക്കിനെ വിടാതെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഐസക്കിന്റെ ചോദ്യം ചെയ്യല്‍ തടഞ്ഞ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അപ്പീലിന് നീങ്ങുകയാണ് ഇ.ഡി. ഇക്കാര്യത്തില്‍ സോളിസിറ്റര്‍ ജനറലില്‍ നിന്ന് നിയമോപദേശം തേടും. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ അവധിക്കാല ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചേക്കും.

റിയല്‍ എസ്റ്റേറ്റ് സംബന്ധമായ തെളിവുകളാണ് അന്വേഷണ ഏജന്‍സി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. മസാല ബോണ്ട് ഉപയോഗിച്ച് വാങ്ങിയ ഭൂമിയുടെ രേഖകളും കോടതിയില്‍ സമര്‍പ്പിച്ചു. മസാലബോണ്ട് ഉപയോഗിച്ച് ഭൂമി വാങ്ങാന്‍ റിസര്‍വ്വ് ബാങ്ക് അനുമതി ഉണ്ടായിരുന്നില്ല.

ഐസക്കിന്റെ ചോദ്യം ചെയ്യല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം മതിയെന്ന് ഇഡിയോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. മസാലബോണ്ടുമായി ബന്ധപ്പെട്ട് ചില ഇടപാടുകള്‍ക്ക് തോമസ് ഐസകില്‍ നിന്നും വിശദീകരണം വേണമെന്നും എന്നാല്‍ ഇപ്പോള്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇ ഡിക്ക് വിശാലമായി അന്വേഷിക്കാമെന്നും ജസ്റ്റിസ് ടി ആര്‍ രവി വ്യക്തമാക്കിയിട്ടുണ്ട്. ഹര്‍ജി മേയ് 22 ന് പരിഗണിക്കും.

മസാല ബോണ്ടുമായി ബന്ധപ്പെട്ട ഭൂമിയിടപാടുകളിലാണ് ഇഡി വ്യക്തത തേടുന്നതെന്നാണ് വിവരം. മസാലബോണ്ടുപയോഗിച്ച് ഭൂമി വാങ്ങാന്‍ റിസര്‍വ്വ് ബാങ്ക് അനുമതി ഉണ്ടായിരുന്നില്ല. എന്നാല്‍ ചട്ടവിരുദ്ധമായി ഭൂമി വാങ്ങിയതായി ഇഡി കണ്ടെത്തിയിരുന്നു. ഇതില്‍ തോമസ് ഐസകിന്റെ പങ്കിന് തെളിവുള്ളതായും ഇഡി അവകാശപ്പെടുന്നു.

‘ഇന്ത്യാ-ചൈന അതിർത്തി സംഘർഷം ചർച്ചയിലൂടെ പരഹരിക്കാൻ കഴിയും’; പ്രധാനമന്ത്രി നരേന്ദ്ര മോദി

‘ഇന്ത്യാ-ചൈന അതിർത്തി സംഘർഷം ചർച്ചയിലൂടെ പരഹരിക്കാൻ കഴിയും’; പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യ ചൈന അതിർത്തി സംഘർഷത്തിൽ പ്രതികരണവുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി. അതിർത്തിയിലെ നീണ്ടുനിൽക്കുന്ന സംഘർഷ സാഹചര്യം അടിയന്തിരമായി പരിഹരിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി. അതിർത്തിയിലെ സംഘർഷം ഉഭയകക്ഷി ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി പറ‍ഞ്ഞു.

നയതന്ത്ര – സൈനിക തലങ്ങളിലെ ക്രിയാത്മകമായ ഉഭയകക്ഷി ചർച്ചകളിലൂടെ അതിർത്തികളിൽ ശാന്തിയും സമാധാനവും പുനഃസ്ഥാപിക്കാനും നിലനിർത്താനും കഴിയുമെന്ന് വിശ്വസിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ന്യൂസ്‌ വീക്കിന്‌ നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം. പാകിസ്താനുമായുള്ള ബന്ധത്തെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. പാകിസ്താൻ പ്രധാനമന്ത്രിയെ താൻ അഭിനന്ദിച്ചിരുന്നുവെന്നും ഭീകരതയിൽ നിന്നും ആക്രമണങ്ങളിൽ നിന്നും മുക്തമായൊരു അന്തരീക്ഷം ഉണ്ടാകണമെന്നാണ് താൻ ആഗ്രഹിക്കുന്നതെനന്നും മോദി പറഞ്ഞു.

മാധ്യമ സ്വാതന്ത്ര്യവും ജനാധിപത്യവും ഇന്ത്യയിൽ കുറഞ്ഞുവരുന്നുവെന്ന വിമർശനങ്ങളോട് മോദി പ്രതികരിച്ചു. ഇന്ത്യയിലും പാശ്ചാത്യ രാജ്യങ്ങളിലും ഉള്ള ചിന്തയും വികാരങ്ങളും അഭിലാഷങ്ങളും നഷ്ടപ്പെട്ട ചിലരാണ് ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യമില്ലെന്ന് പറയുന്നതെന്ന് മോദി വിമർശിച്ചു. ജനങ്ങളുമായി ബന്ധം ഇല്ലാത്തവരാണ്, ന്യൂന പക്ഷവിവേചനം ഉണ്ടെന്ന് പ്രചരിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ പോലും ഈ പ്രചരണം വിശ്വസിക്കുന്നില്ലെന്നും മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, ജൈന, പാർസികളെപ്പോലുള്ള സൂക്ഷ്മ ന്യൂനപക്ഷങ്ങൾ പോലും ഇന്ത്യയിൽ സന്തോഷത്തോടെ ജീവിക്കുന്നുവെന്നും മോദി പറ‍ഞ്ഞു