ശനിയാഴ്ച വരെ കൊടും ചൂട് തുടരും; പാലക്കാട് 41 ഡിഗ്രി തന്നെ

ശനിയാഴ്ച വരെ കൊടും ചൂട് തുടരും; പാലക്കാട് 41 ഡിഗ്രി തന്നെ

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. പാലക്കാട് തുടര്‍ച്ചയായ ആറാം ദിവസവും ഉയര്‍ന്ന താപനില 41 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും. കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

പത്തനംതിട്ട, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും, ആലപ്പുഴ,എറണാകുളം, കാസര്‍കോട് ജില്ലകളില്‍ 37°C വരെയും തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ 36°C വരെയും (സാധാരണയെക്കാള്‍ 2 4 °C കൂടുതല്‍) ഉയരാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളില്‍ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അതിനിടെ വേനല്‍മഴ ലഭിക്കുമെന്ന പ്രവചനം നേരിയ ആശ്വാസമാകുന്നു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ വേനല്‍മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. ബുധനാഴ്ചയും വ്യാഴാഴ്ചയും ചില ഒറ്റപ്പെട്ട മഴയ്ക്ക് മാത്രമാണ് സാധ്യത. എന്നാല്‍ വെള്ളിയാഴ്ചയോടെ സംസ്ഥാനത്ത് വ്യാപക മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തില്‍ പറയുന്നത്.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തിരമാലയുടെ വേഗത സെക്കന്‍ഡില്‍ 20 cm നും 40 cm നും ഇടയില്‍ മാറിവരുവാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

മാര്‍ഗനിര്‍ദേശം:

1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

കുതിപ്പ് തുടരുന്നു; സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ

കുതിപ്പ് തുടരുന്നു; സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. ഇന്ന് വിലയിൽ നേരിയ വർധനയേ ഉണ്ടായുള്ളുവെങ്കിലും സ്വർണവില സർവകാല റെക്കോർഡിലെത്തിയിരിക്കുകയാണ്. ഗ്രാമിന് 10 രൂപ വർധിച്ച് ഇന്നത്തെ വില 6575 ൽ എത്തി. ഒരു പവൻ സ്വർണത്തിന്റെ വില 52600 രൂപയുമായി.

സ്വർണ്ണവില ഉയരങ്ങളിലേക്ക് തന്നെ പോവുകയാണ്. ഭൗമ രാഷ്ട്രീയ സംഘർഷങ്ങൾ, അമേരിക്കയിൽ പലിശ നിരക്ക് കുറയ്ക്കും എന്ന അനിശ്ചിതത്വം നിലനിൽക്കുന്നത്, ലോകമെമ്പാടുമുള്ള സ്വർണത്തോടുള്ള താൽപര്യം എന്നിവ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണവില വർദ്ധനയ്ക്ക് കാരണമാകുന്നു.അന്താരാഷ്ട്ര സ്വർണ്ണവില 2400 ഡോളറിലേക്ക് എത്തും എന്നുള്ള സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്. വെള്ളി വിലയും വർധിക്കുകയാണ്. 27.85 ആണ് ഇപ്പോഴത്തെ ഡോളർ നിരക്ക്. 30 ഡോളർ മറികടക്കും എന്നാണ് വിപണി നൽകുന്ന സൂചന.

ഇനി ആന്‍ഡ്രോയിഡ് ഫോണ്‍ ബിഗ് സ്‌ക്രീനില്‍ കാണാം; വരുന്നു പിസി മോഡ് ഫീച്ചര്‍

ഇനി ആന്‍ഡ്രോയിഡ് ഫോണ്‍ ബിഗ് സ്‌ക്രീനില്‍ കാണാം; വരുന്നു പിസി മോഡ് ഫീച്ചര്‍

ഡല്‍ഹി: ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത!. ഉടന്‍ തന്നെ ആന്‍ഡ്രോയിഡ് ഫോണ്‍ ബിഗ് സ്‌ക്രീനില്‍ കണക്ട് ചെയ്ത് സമ്പൂര്‍ണ ആന്‍ഡ്രോയിഡ് പിസി ആയി ഉപയോഗിക്കാന്‍ സാധിക്കും. ഒരു മാസത്തിനുള്ളില്‍ ഇത് നടപ്പാക്കാനുള്ള ശ്രമത്തിലാണ് ഗൂഗിള്‍. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിച്ചത് ഗൂഗിള്‍ ആണ്.

ആന്‍ഡ്രോയിഡ് 14 അപ്‌ഗ്രേഡ് ചെയ്ത് പുതിയ സംവിധാനം അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗൂഗിള്‍. മെയ് മാസത്തില്‍ ഇത് ഗൂഗിള്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്‍ഡ്രോയിഡ് 14 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന പുതിയ ആന്‍ഡ്രോയിഡ് ഡെസ്‌ക് ടോപ്പ് പതിപ്പിന്റെ ബീറ്റാ വേര്‍ഷനില്‍ ഈ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വലിയ സ്‌ക്രീനില്‍ കൂടുതല്‍ ആപ്പുകള്‍ ഒരേ സമയം ഉപയോഗിക്കാന്‍ കഴിയുന്നവിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. വലിപ്പത്തില്‍ മാറ്റം വരുത്തി ഒരേ സമയം കൂടുതല്‍ ആപ്പുകള്‍ ഉപയോഗിക്കാന്‍ കഴിയുന്നവിധമാണ് പരീക്ഷണം നടത്തിയത്.

ആന്‍ഡ്രോയിഡ് ഒരു വലിയ സ്‌ക്രീനില്‍ പ്രവര്‍ത്തിക്കുന്നതും കാഴ്ചക്കാര്‍ക്ക് പുതിയ കാഴ്ചാനുഭൂതി നല്‍കി പുതിയ ഓപ്ഷനുകളെ പിന്തുണയ്ക്കുന്നതും ഉടന്‍ തന്നെ യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിലാണ് ഗൂഗിള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ പുതിയ ടൂള്‍ ഔദ്യോഗികമായി പുറത്തിറക്കുമ്പോള്‍ ഉപയോക്താക്കളെ അമ്പരപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഗൂഗിള്‍.

ആറു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് മരണം വരെ ജയില്‍ ശിക്ഷ; 4.60 ലക്ഷം രൂപ പിഴ

ആറു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് മരണം വരെ ജയില്‍ ശിക്ഷ; 4.60 ലക്ഷം രൂപ പിഴ

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ആജീവനാന്ത തടവ് വിധിച്ച് കോടതി. ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ 65 കാരനാണ് കോടതി മൂന്നു ജീവപര്യന്തം ശിക്ഷ വിധിച്ചത്. എറണാകുളം പോക്‌സോ കോടതിയുടേതാണ് ശിക്ഷാവിധി.

തോപ്പുംപടി മുണ്ടംവേലി സാന്തോം കോളനി സ്വദേശി ശിവനെയാണ് കോടതി ശിക്ഷിച്ചത്. മൂന്നു ജീവപര്യന്തം കൂടാതെ, 25 വര്‍ഷം അധിക തടവും വിധിച്ചിട്ടുണ്ട്. പ്രതിക്ക് 4.60 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തോപ്പുംപടിയില്‍ 2018 മെയിലാണ് കേസിന് ആസ്പദമായ കുറ്റകൃത്യം നടന്നത്. അരൂരിലെ വാടക വീട്ടിലേക്ക് പോകാന്‍ ഓട്ടോക്കാശ് ചോദിച്ചാണ് പെണ്‍കുട്ടി പരിചയമുള്ള പ്രതിയെ സമീപിക്കുന്നത്. പ്രതി പെണ്‍കുട്ടിയെ സ്‌കൂട്ടറില്‍ കയറ്റി തോപ്പുംപടിയിലെ വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

കോടതി വിധി അനുസരിച്ച്, പ്രതി ആദ്യത്തെ 25 വര്‍ഷം കഠിനതടവ് അനുഭവിക്കുകയും മരണം വരെ ജയിലില്‍ കിടക്കുകയും വേണമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. പ്രതിക്കെതിരെ പള്ളുരുത്തി പൊലീസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു പോക്‌സോ കേസില്‍ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.

‘അവിസ്മരണീയം’; അരനൂറ്റാണ്ടിലെ സമ്പൂർണ സൂര്യഗ്രഹണം കണ്ട് ലോകം

‘അവിസ്മരണീയം’; അരനൂറ്റാണ്ടിലെ സമ്പൂർണ സൂര്യഗ്രഹണം കണ്ട് ലോകം

അര നൂറ്റാണ്ടില്‍ ഒരിക്കല്‍ നടക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിച്ച് ലോകം. അമേരിക്ക, കാനഡ, മെക്സിക്കോ ഉൾപ്പടെയുള്ള വടക്കൻ അമേരിക്കന്‍ രാജ്യങ്ങളിൽ സൂര്യ​ഗ്രഹണം ദൃശ്യമായി. മെക്സിക്കോയുടെ പസഫിക് തീരത്ത് പ്രാദേശിക സമയം രാവിലെ 11.07 മുതല്‍ സൂര്യഗ്രഹണം ദൃശ്യമായി.

4 മിനിറ്റ് 27 സെക്കന്റ് ദൈർഘ്യം പൂർണഗ്രഹണം നേരിൽ കാണാൻ ദശലക്ഷക്കണക്കിന് ആളുകളാണ് കാത്തിരുന്നത്. വലിയ ആഘോഷമായാണ് ഈ അപൂർവ നിമിഷത്തെ ആളുകൾ കൊണ്ടാടിയത്. “വളരെ മനോഹരവും അവിസ്മരണീയവുമായ ദിവസം”എന്നായിരുന്നു സൂര്യ​ഗ്രഹണം നേരിൽ കണ്ട് ശേഷം മെക്‌സിക്കൻ പ്രസിഡൻ്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോറിന്റെ പ്രതികരണം.