ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ തട്ടിപ്പാണെന്ന് വ്യാജപ്രചരണം; സംസ്ഥാനത്ത് 12 കേസ്

ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ തട്ടിപ്പാണെന്ന് വ്യാജപ്രചരണം; സംസ്ഥാനത്ത് 12 കേസ്

തിരുവനന്തപുരം: ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ തട്ടിപ്പാണെന്ന രീതിയില്‍ വ്യാജപ്രചരണം നടത്തിയതിന് സംസ്ഥാനത്ത് 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കേരള പൊലീസ്. മലപ്പുറം, എറണാകുളം സിറ്റി, തൃശ്ശൂര്‍ സിറ്റി എന്നിവിടങ്ങളില്‍ രണ്ടു വീതവും തിരുവനന്തപുരം റൂറല്‍, കൊല്ലം സിറ്റി, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, ഇടുക്കി ജില്ലകളില്‍ ഒന്നുവീതവും കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും സമൂഹത്തില്‍ വേര്‍തിരിവും സ്പര്‍ധയും സംഘര്‍ഷവും വിദ്വേഷവും ഉണ്ടാക്കാനുമുള്ള ഉദ്ദേശ്യത്തോടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിനാണ് കേസ്.ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും രൂപീകരിച്ച സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ ഇടപെടലുകളെക്കുറിച്ച് സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങളെ അറിയിക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും കേരള പൊലീസ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. താഴെപ്പറയുന്ന വാട്‌സാപ്പ് നമ്പറിലൂടെ വിവരം നല്‍കാം.

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അവകാശമല്ല; സഹായം മാത്രമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അവകാശമല്ല; സഹായം മാത്രമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അവകാശമാണെന്നു പറയാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പെന്‍ഷന്‍ എന്നാണു പേരെങ്കിലും അത് സര്‍ക്കാര്‍ നല്‍കുന്ന സഹായം മാത്രമാണ്. പെന്‍ഷന്‍ നല്‍കുന്നതിനായി സെസ് പിരിക്കുന്നുണ്ട് എന്നതുകൊണ്ട് അതു നിയമപരമായ അവകാശമായി മാറില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

സെസ് പിരിച്ചിട്ടും പെന്‍ഷന്‍ നല്‍കുന്നില്ലെന്നു ചൂണ്ടിക്കാട്ടി, അഡ്വ. എഎ ഷിബി നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചത്. മദ്യത്തിനും ഇന്ധനത്തിനും സെസ് പിരിച്ചിട്ടും സര്‍ക്കാര്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം ചെയ്യുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പൊതുതാത്പര്യ ഹര്‍ജി. പെട്രോള്‍ ലിറ്ററിന് രണ്ടു രൂപ വച്ചാണ് സെസ് പിരിക്കുന്നത്. മദ്യത്തിന് ആയിരം രൂപ വരെ 20ഉം ആയിരത്തിനു മുകളില്‍ 40ഉം സെസ് ആയി പിരിക്കുന്നുണ്ട്.

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ സര്‍ക്കാര്‍ പദ്ധതിയാണ്. ഫണ്ടിന്റെ ലഭ്യത അനുസരിച്ചാണ് അതു വിതരണം ചെയ്യുന്നത്. ഇന്ദിര ഗാന്ധി ദേശീയ വാര്‍ധക്യ പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, ഭിന്നശേഷി പെന്‍ഷന്‍ എന്നിവയ്ക്കു കേന്ദ്ര സഹായമുണ്ട്. ഇതിനു പുറമേ മൂന്നു ലക്ഷത്തിലേറെ കര്‍ഷകര്‍ക്കും 76,000ത്തോളം അവിവാഹിതകള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കുന്നു. അഞ്ചു പെന്‍ഷന്‍ പദ്ധതിക്കും കൂടി വേണ്ടത് പ്രതിമാസം 900 കോടിയിലേറെ രൂപയാണ്. ഇതിനു പുറമേ ക്ഷേമനിധി പെന്‍ഷന്‍ നല്‍കാന്‍ പ്രതിമാസം 90 കോടി രൂപ സര്‍ക്കാര്‍ കണ്ടെത്തേണ്ടതുണ്ട്. അന്‍പതു ലക്ഷത്തിലേറെ ഗുണഭോക്താക്കളാണ് പെന്‍ഷന്‍ പദ്ധതികള്‍ക്കായി സംസ്ഥാനത്തുള്ളതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

പെന്‍ഷന്‍ എപ്പോള്‍ നല്‍കണമെന്നും എത്ര നല്‍കണമെന്നും തീരുമാനിക്കാനുള്ള അധികാരം സര്‍ക്കാരിനാണ്. തീവ്രശ്രമം നടത്തുന്നുണ്ടെങ്കിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ സമയത്തു പെന്‍ഷന്‍ വിതരണം നടക്കുന്നില്ലെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ചെന്നൈ സൂപ്പര്‍ കിങ്സിന് ആവേശം പകര്‍ന്ന് മമിത ഗ്യാലറിയില്‍; ക്രഷിനെ കണ്ട ആവേശത്തില്‍ ആരാധകര്‍

ചെന്നൈ സൂപ്പര്‍ കിങ്സിന് ആവേശം പകര്‍ന്ന് മമിത ഗ്യാലറിയില്‍; ക്രഷിനെ കണ്ട ആവേശത്തില്‍ ആരാധകര്‍

ചെന്നൈ: തുടർതോൽവിക്ക് ശേഷം കൊൽക്കത്തയെ ഏഴ് വിക്കറ്റിന് ചെന്നൈ സൂപ്പർ കിങ്‌സ് പരാജയപ്പെടുത്തിയപ്പോൾ ​ഗ്യാലറിയില്‍ ആവേശം പകര്‍ന്ന് നടി മമിത ബൈജുവും. ‘പ്രേമലൂ’ എന്ന ഒറ്റ സിനിമ കൊണ്ട് തെന്നിന്ത്യയുടെ പുത്തൻ ക്രഷ് ആയി മാറിയ മമിത ചെന്നൈ സൂപ്പർ കിങ്‌സ് ആരാധികയാണ്.

സഹോദരൻ മിഥുൻ ബൈജുവിന്റെ കൂടെയാണ് മമിത ചെന്നൈയിൽ കളികാണാനെത്തിയത്. കളികാണാനെത്തിയ താരത്തിന്‍റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും വൈറലാണ്. എംഎസ് ധോനിയുടെ കടുത്ത ആരാധികയായ താരം ഇൻസ്റ്റ​ഗ്രാമിലൂടെ ധോനിയുടെയും ടീമിന്റെയും വിഡിയോ പങ്കുവെച്ചിട്ടുണ്ട്. ഐപിഎൽ മത്സരത്തിൽ അഞ്ച് കളികളിൽ മൂന്നാം ജയമാണ് ചെന്നൈയുടെത്. അപരാജിതരായി തുടർന്ന കൊൽക്കത്തയെ ഏഴ് വിക്കറ്റിനാണ് ചെന്നൈ മുട്ടുകുത്തിച്ചത്. ടീം ക്യാപ്‌റ്റനായ ഋതുരാജ് ഗെയ്ക്‌വാദിയാണ് ചെന്നൈയുടെ ടോപ് സ്കോറര്‍.

യശ്വന്ത്പൂര്‍ – കണ്ണൂര്‍ എക്‌സ്പ്രസിലെ എസി കോച്ചില്‍ വന്‍ കവര്‍ച്ച; പണവും മൊബൈലുകളും നഷ്ടമായി

യശ്വന്ത്പൂര്‍ – കണ്ണൂര്‍ എക്‌സ്പ്രസിലെ എസി കോച്ചില്‍ വന്‍ കവര്‍ച്ച; പണവും മൊബൈലുകളും നഷ്ടമായി

കൊച്ചി: യശ്വന്ത്പൂര്‍ – കണ്ണൂര്‍ എക്‌സ്പ്രസില്‍ വന്‍ കവര്‍ച്ച. പുലര്‍ച്ചെ സേലത്തിനും ധര്‍മ്മപുരിക്കും ഇടയില്‍ വച്ചാണ് കവര്‍ച്ച നടന്നത്. ഇരുപതോളം യാത്രക്കാരുടെ മൊബൈല്‍ ഫോണുകളും പണവും നഷ്ടമായി. ട്രെയിനിന്റെ എസി കോച്ചുകളിലായിരുന്നു കവര്‍ച്ച. സംഭവത്തില്‍ യാത്രക്കാര്‍ റെയില്‍വേ പൊലീസില്‍ പരാതി നല്‍കി.

പണവും മറ്റും കവര്‍ന്ന ശേഷം മോഷ്ടാക്കള്‍ യാത്രക്കാരുടെ ബാഗുകള്‍ ട്രെയിനിലെ ശുചിമുറിയില്‍ ഉപേക്ഷിക്കുകയായിരുന്നു. സേലം കേന്ദ്രീകരിച്ചാണ് കവര്‍ച്ചാ സംഘമുള്ളതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു.