മോദി വീണ്ടും എത്തുന്നു; തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് മണ്ഡലങ്ങളിൽ പ്രചാരണ പരിപാടി

മോദി വീണ്ടും എത്തുന്നു; തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് മണ്ഡലങ്ങളിൽ പ്രചാരണ പരിപാടി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക് വീണ്ടുമെത്തുന്നു. എൻഡിഎ സ്ഥാനാർഥികളുടെ തെര‍ഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് മോദി എത്തുന്നത്.

തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പ്രചാരണത്തിനാണ് മോദി വരുന്നത്. ഈ മാസം അവസാനമോ, ഏപ്രിൽ ആദ്യ വാരമോ ആയിരിക്കും മോദിയുടെ സന്ദർശനം. മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ് തുടങ്ങിയവരും എത്തുന്നുണ്ട്.

സമീപ കാലത്ത് അഞ്ച് തവണയാണ് മോ​ദി കേരളത്തിലെത്തിയത്. തൃശൂർ, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട് എന്നിവിടങ്ങളിലാണ് മോദി പങ്കെടുത്ത പരിപടികൾ.

മോസ്കോ ഭീകരാക്രമണം: മരണം 93 ആയി; 11 പേര്‍ കസ്റ്റഡിയില്‍

മോസ്കോ ഭീകരാക്രമണം: മരണം 93 ആയി; 11 പേര്‍ കസ്റ്റഡിയില്‍

മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോ നഗരത്തില്‍ സംഗീത പരിപാടിക്കിടെയുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 93 ആയി. ആക്രമണത്തില്‍ 11 പേരെ കസ്റ്റഡിയിലെടുത്തു. നാല് പേര്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്ന് കണ്ടെത്തിയതായും റഷ്യയുടെ അന്വേഷണ സംഘം അറിയിച്ചു. ഐഎസ് ഖൊറാസന്‍(ഐഎസ്-കെ വിഭാഗം) ആക്രമണത്തിന്റെ ഉത്തരവാദിത്തം നേരത്തെ ഏറ്റെടുത്തിരുന്നു.

ആക്രമണത്തില്‍ പരിക്കേറ്റ 107 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടികളുള്‍പ്പെടെയുള്ളവരാണ് ചികിത്സയിലുള്ളത്. കാറില്‍ സഞ്ചരിച്ച രണ്ട് പേരെ പിന്തുടര്‍ന്ന് പിടികൂടിയെന്നും റഷ്യന്‍ അന്വേഷണ സംഘം വ്യക്തമാക്കി. കാറിലുണ്ടായിരുന്ന രണ്ട് പേര്‍ കസ്റ്റഡിയിലാണെന്നും റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റുള്ളവര്‍ കാടിനുള്ളിലേയ്ക്ക് ഓടി രക്ഷപ്പെട്ടുവെന്നും അന്വേഷണ സംഘം പറയുന്നു. ബ്രയാന്‍സ്‌കില്‍ വച്ചാണ് ഇരുവരേയും പിടികൂടിയത്.

പരിക്ക് പറ്റിയവര്‍ക്ക് സാമ്പത്തിക സഹായം നല്‍കാനും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് വേണ്ടുന്ന സഹായം നല്‍കുമെന്നും റഷ്യന്‍ ഭരണകൂടം അറിയിച്ചിട്ടുണ്ട്. റഷ്യയിലെ മോസ്‌കോ നഗരത്തില്‍ സംഗീത പരിപാടിക്കിടെയാണ് ഭീകരാക്രമണമുണ്ടായത്. സൈനിക വേഷത്തിലെത്തിയ അക്രമി സംഘം തോക്കുമായി എത്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ആക്രമണത്തില്‍ റഷ്യയിലെ സര്‍ക്കാരിനോടും ജനങ്ങളോടും ഇന്ത്യ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ആക്രമണത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നുതായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.

മുന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഷഹരിയാര്‍ ഖാന്‍ അന്തരിച്ചു

മുന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഷഹരിയാര്‍ ഖാന്‍ അന്തരിച്ചു

ഇസ്ലാമബാദ്: മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഷഹരിയാര്‍ ഖാന്‍ അന്തരിച്ചു. 89 വയസായിരുന്നു. പാക് ക്രിക്കറ്റ് ബോര്‍ഡാണ് അദ്ദേഹത്തിന്റെ മരണം സംബന്ധിച്ചു സ്ഥിരീകരണം നടത്തിയത്.

രണ്ട് തവണയായി പാക് ക്രിക്കറ്റിന്റെ തലപ്പത്തിരുന്ന ആളാണ് ഷഹരിയാര്‍ ഖാന്‍. 2003 മുതല്‍ 06 വരെയും 2014 മുതല്‍ 17 വരെയുമായിരുന്നു അദ്ദേഹം അധ്യക്ഷനായി ഇരുന്നത്.
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇതിഹാസവുമായിരുന്ന മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടെ കസിനാണ് ഷഹരിയാര്‍ ഖാന്‍. ക്രിക്കറ്റ് ചെയര്‍മാന്‍ സ്ഥാനത്തു വരും മുന്‍പ് അദ്ദേഹം നയതന്ത്ര സെക്രട്ടറിയായിരുന്നു.

ബില്ലുകളില്‍ തീരുമാനം വൈകുന്നു; രാഷ്ട്രപതിക്കെതിരെ കേരളം സുപ്രീം കോടതിയില്‍, അസാധാരണ നീക്കം

ബില്ലുകളില്‍ തീരുമാനം വൈകുന്നു; രാഷ്ട്രപതിക്കെതിരെ കേരളം സുപ്രീം കോടതിയില്‍, അസാധാരണ നീക്കം

ന്യൂഡല്‍ഹി: നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അനുമതി തടഞ്ഞ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത് കേരളം സുപ്രീം കോടതിയില്‍. രാഷ്ട്രപതിയുടെ സെക്രട്ടറിയെയും ഗവര്‍ണറെയും എതിര്‍കക്ഷികളാക്കിയാണ് സംസ്ഥാനത്തിന്റെ അസാധാരണ നീക്കം.

നിയമസഭ പാസാക്കിയ ഏഴു ബില്ലുകളാണ് പരിഗണനയ്ക്കായി ഗവര്‍ണര്‍ രാഷ്ട്രപതിക്കു വിട്ടിരുന്നത്. ഇതില്‍ ലോകായുക്ത ബില്ലിന് അനുമതി നല്‍കിയ രാഷ്ട്രപതി മറ്റു ബില്ലുകള്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. ഈ ബില്ലുകളില്‍ അനുമതി ലഭിച്ചിട്ടില്ലെന്നും വിത്‌ഹെല്‍ഡ് എന്ന് അറിയിച്ചതായും ഗവര്‍ണര്‍ തന്നെ വ്യക്തമാക്കിയിരുന്നു.

നിയമസഭ പാസാക്കി, ഗവര്‍ണര്‍ വഴി രാഷ്ട്രപതിക്കു സമര്‍പ്പിക്കുന്ന ബില്ലുകളില്‍ എത്ര സമയത്തിനകം തീരുമാനമെടുക്കണമെന്ന് ഭരണഘടന വ്യക്തമാക്കിയിട്ടില്ല. എത്രയും വേഗം എന്നാണ് ഇക്കാര്യത്തില്‍ ഭരണഘടനയിലെ വ്യവസ്ഥ. ഇതില്‍ വ്യക്തത വരുത്തണമെന്നാണ് കേരളം നല്‍കിയ റിട്ട് ഹര്‍ജിയിലെ ആവശ്യം.

ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നതിനെതിരെ ഗവര്‍ണര്‍ക്കെതിരെ നേരത്തെ കേരളം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ സര്‍ക്കാരിന് അനുകൂല വിധിയുണ്ടാകുമെന്ന ഘട്ടത്തില്‍ ബില്ലുകള്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിടുകയായിരുന്നു ഗവര്‍ണര്‍. ഗവര്‍ണറെ സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍നിന്നു നീക്കുന്നത് ഉള്‍പ്പെടെയുള്ള ബില്ലുകളാണ് രാഷ്ട്രപതിയുടെ അനുമതി കാത്തു കിടക്കുന്നത്.

‘എന്‍റെ അനിയന്മാര്‍, അനിയത്തിമാര്‍, അമ്മമാര്‍’; വന്‍ സ്വീകരണത്തിന് മലയാളത്തിൽ നന്ദി അറിയിച്ച് വിജയ്

‘എന്‍റെ അനിയന്മാര്‍, അനിയത്തിമാര്‍, അമ്മമാര്‍’; വന്‍ സ്വീകരണത്തിന് മലയാളത്തിൽ നന്ദി അറിയിച്ച് വിജയ്

കേരളത്തില്‍ എത്തിയ നടൻ വിജയിക്ക് ആരാധകർ ഒരുക്കിയത് വൻ സ്വീകരണമായിരുന്നു. മലയാളി ആരാധകർക്ക് നന്ദി അറിയിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് താരം. എക്‌സില്‍ പങ്കുവെച്ച പോസ്റ്റിൽ സെല്‍ഫി വീഡിയോയ്‌ക്കൊപ്പമായിരുന്നു വിജയ് നന്ദി പങ്കുവെച്ചത്. തന്നെ കാണാനെത്തിയ ആരാധകർക്കൊപ്പമായിരുന്നു താരത്തിന്റെ വിഡിയോ.

എന്റെ അനിയത്തിമാര്‍, അനിയന്‍മാര്‍, ചേട്ടന്മാര്‍, ചേച്ചിമാര്‍, അമ്മമാര്‍. എല്ലാ മലയാളികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. എന്നാണ് വിജയ് കുറിച്ചത്. പൂര്‍ണമായും മലയാളത്തിലായിരുന്നു താരത്തിന്റെ കുറിപ്പ്. 14 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആണ് താരം കേരളത്തിൽ എത്തിയത്. വന്‍ സ്വീകരണമായിരുന്നു താരത്തിന് തിരുവനന്തപുരത്ത് ആരാധകര്‍ ഒരുക്കിയത്. സയന്‍സ് ഫിക്ഷന്‍ ചിത്രം ഗോട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായാണ് വിജയ് തലസ്ഥാനത്ത് എത്തിയത്. വന്‍ ജനാവലിയാണ് വിമാനത്തവളത്തിൽ ഉണ്ടായിരുന്നത്. തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം, അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്.