കോഴിക്കോട് വീണ്ടും കാട്ടുപന്നി ആക്രമണം; പറമ്പില്‍ വിറക് ശേഖരിക്കുന്നതിനിടെ വീട്ടമ്മയെ കുത്തി, ഗുരുതര പരിക്ക്

കോഴിക്കോട് വീണ്ടും കാട്ടുപന്നി ആക്രമണം; പറമ്പില്‍ വിറക് ശേഖരിക്കുന്നതിനിടെ വീട്ടമ്മയെ കുത്തി, ഗുരുതര പരിക്ക്

കോഴിക്കോട്: മുക്കം നെല്ലിക്കാപ്പൊയിലിൽ വിറക് ശേഖരിക്കാനിറങ്ങിയ വീട്ടമ്മയ്ക്ക് നേരെ കാട്ടുപന്നി ആക്രണം. നെല്ലിക്കാപ്പൊയിലില്‍ സ്വദേശി ബിനുവിന്റെ ഭാര്യ മനീഷയെ (30) ആണ് കാട്ടുപന്നി ആക്രമിച്ചത്. ആക്രമണത്തിൽ മനീഷയുടെ കാലിന് സാരമായ പരിക്കേറ്റിട്ടുണ്ട്. വലതു കാലില്‍ മൂന്നിടത്ത് പൊട്ടലേറ്റ മനീഷയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. വീടിന് മുകളിലുള്ള പറമ്പില്‍ വിറക് ശേഖരിക്കുന്നതിനിടെ ഓടിയെത്തിയ കാട്ടുപന്നി മനീഷയെ കുത്തിവീഴ്ത്തുകയായിരുന്നു. കുത്തിന്റെ ആഘാതത്തില്‍ മനീഷ താഴ്ചയിലേക്ക് വീണു. ഈ വീഴ്ചയിലാണ് കാലിന് പരുക്കേറ്റത്.മനീഷയെ ഇടിച്ചിട്ട കാട്ടുപന്നി വീടിന് സമീപത്ത് വസ്ത്രങ്ങള്‍ അലക്കുകയായിരുന്ന ബിനുവിന്റെ അമ്മയുടെ തൊട്ടടുത്ത് കൂടിയാണ് ഓടി മറഞ്ഞത്. മനീഷയെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രദേശത്തെ ജനങ്ങള്‍ രാത്രി കാലങ്ങളില്‍ പന്നിയെ കണ്ടതായി പറയാറുണ്ടെങ്കിലും പകല്‍ സമയത്ത് ഇത്തരമൊരു ആക്രമണം നാട്ടില്‍ ആദ്യമായാണെന്ന് ബിനു പറയുന്നു.

‘യഥാർത്ഥ കലാമണ്ഡലം സത്യഭാമ ഈ സ്ത്രീയല്ല’; താരതമ്യം ചെയ്യുന്നതു പോലും ശരിയല്ലെന്ന് ശ്രീകുമാരൻ തമ്പി

‘യഥാർത്ഥ കലാമണ്ഡലം സത്യഭാമ ഈ സ്ത്രീയല്ല’; താരതമ്യം ചെയ്യുന്നതു പോലും ശരിയല്ലെന്ന് ശ്രീകുമാരൻ തമ്പി

ആ​ർഎൽവി രാമകൃഷ്ണന് നേരെ അധിക്ഷേപം ഉന്നയിച്ചത് യഥാർത്ഥ സത്യഭാമയല്ലെന്ന് ​ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. പ്രശസ്ത കഥകളി ആചാര്യൻ കലാമണ്ഡലം പദ്മനാഭൻ നായരുടെ പത്നിയും കലാമണ്ഡലത്തിലെ അധ്യാപികയുമായിരുന്ന മഹിളാരത്നമാണ് യഥാർത്ഥ സത്യഭാമ എന്നാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചത്. താൻ സംവിധാനം ചെയ്ത ‘ഗാനം”, ‘ബന്ധുക്കൾ ശത്രുക്കൾ’ എന്നീ ചിത്രങ്ങളിൽ നൃത്തസംവിധാനം നിർവ്വഹിച്ചത് ആ മഹതിയാണ്. കലാമണ്ഡലം സത്യഭാമ എന്നറിയപ്പെടുന്ന നൃത്താധ്യാപികയെ ആ പ്രതിഭാ ശാലിനിയുമായി താരതമ്യം ചെയ്യുന്നതു പോലും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ശ്രീകുമാരൻ തമ്പിയുടെ വാക്കുകൾ

കലാമണ്ഡലം സത്യഭാമ എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്ന നൃത്താധ്യാപികയ്ക്ക് കറുപ്പിനോട് വെറുപ്പ്!!! യഥാർത്ഥ കലാമണ്ഡലം സത്യഭാമ ഈ സ്ത്രീയല്ല. ആ സത്യഭാമ പ്രശസ്ത കഥകളി ആചാര്യൻ കലാമണ്ഡലം പദ്മനാഭൻ നായരുടെ പത്നിയും കലാമണ്ഡലത്തിലെ അധ്യാപികയുമായിരുന്ന മഹിളാരത്നമാണ്.

ഞാൻ സംവിധാനം ചെയ്ത ‘ഗാനം”, ‘ബന്ധുക്കൾ ശത്രുക്കൾ’ എന്നീ ചിത്രങ്ങളിൽ നൃത്തസംവിധാനം നിർവ്വഹിച്ചത് ആ മഹതിയാണ്. ‘അളിവേണി എന്തു ചെയ്‌വൂ’ , ‘മലയാളിപ്പെണ്ണേ നിന്റെ മനസ്സ്’… തുടങ്ങിയ ഗാനങ്ങളുടെ ചിത്രീകരണം ഓർമ്മിക്കുക. കലാമണ്ഡലം ക്ഷേമാവതി, കലാമണ്ഡലം സരസ്വതി, കലാമണ്ഡലം ലീലാമ്മ തുടങ്ങിയ പ്രശസ്ത നർത്തകിമാർ ആ സത്യഭാമയുടെ ശിഷ്യരാണ്, കലാമണ്ഡലം പദ്മനാഭൻ നായരുടെയും അദ്ദേഹത്തിന്റെ ഭാര്യ കലാമണ്ഡലം സത്യഭാമയുടെയും കലാജീവിതം വിഷയമാക്കി ഞാൻ ‘ദയിതേ കേൾ നീ’ എന്ന പേരിൽ വർഷങ്ങൾക്കു മുൻപ് ഒരു ഡോക്കുമെന്ററി നിർമ്മിച്ച് സംവിധാനം ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ദൂരദർശൻ അത് സംപ്രേഷണം ചെയ്തു. ഈ കലാമണ്ഡലം സത്യഭാമയെ ആ പ്രതിഭാ ശാലിനിയുമായി താരതമ്യം ചെയ്യുന്നതു പോലും ശരിയല്ല.

രാധയടക്കം അനേകം മോഹിനിമാരുടെ മനം കവർന്ന ശ്രീകൃഷ്ണന്റെ നിറം കറുപ്പായിരുന്നു എന്ന സത്യം മറക്കരുത്.ശ്രീകൃഷ്ണനും നർത്തകനായിരുന്നു. നിറത്തിന്റെയും ജാതിയുടെയും പേരിൽ ഒരു കലാകാരനേയും വിലയിരുത്താൻ പാടില്ല. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും കലയിൽ പോലും നിറവും ജാതിയുമൊക്കെ കൊണ്ടുവന്ന് കലാരംഗത്തെ മലീമസമാക്കാൻ ആരെയും അനുവദിച്ചുകൂടാ. ഒരു കലാകാരിയും കലാകാരനും ഒരിക്കലും ഇത്രയും ധാർഷ്ട്യത്തോടെ മാധ്യമ പ്രതിനിധികളോട് സംസാരിക്കാൻ പാടില്ല.. മികച്ച നർത്തകനായ ആർ.എൽ.വി.രാമകൃഷ്ണന്റെ എല്ലാ കലാപ്രവർത്തനങ്ങൾക്കും എന്റെ വിജയാശംസകൾ.

ആറ്റിങ്ങല്‍ വൈബിന്റെ മെഗാ മ്യൂസിക്  ഫെസ്റ്റിവല്‍ ഇന്ന് രാത്രി 8 നു ഇണ്ടിളയപ്പൻ ക്ഷേത്രത്തിൽ

ആറ്റിങ്ങല്‍ വൈബിന്റെ മെഗാ മ്യൂസിക് ഫെസ്റ്റിവല്‍ ഇന്ന് രാത്രി 8 നു ഇണ്ടിളയപ്പൻ ക്ഷേത്രത്തിൽ

ആറ്റിങ്ങൽ: ആറ്റിങ്ങൽ അവനവഞ്ചേരി ശ്രീ ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ നായ്‌വയ്പു
മഹോത്ത്സവത്തോടനുബന്ധിച്ച് ഇന്ന് രാത്രി 8 നു ആറ്റിങ്ങല്‍ വൈബിന്റെ മെഗാ മ്യൂസിക്
ഫെസ്റ്റിവല്‍ ഉണ്ടായിരിക്കും.

ഇന്ന് ലോകജലദിനം;  കുടിവെള്ളം ഇന്നും കിട്ടാക്കനി

ഇന്ന് ലോകജലദിനം; കുടിവെള്ളം ഇന്നും കിട്ടാക്കനി

ഇന്ന് ലോക ജല ദിനം. 1992 ഡിസംബറിൽ ഐക്യരാഷ്ട്ര പൊതുസഭ അംഗീകരിച്ച പ്രമേയമാണ് മാര്‍ച്ച് 22ന് ലോക ജലദിനമായി പ്രഖ്യാപിച്ചത്. സമാധാനത്തിനായി ജലത്തെ പ്രയോജനപ്പെടുത്തണം എന്നതാണ് ഈ വര്‍ഷത്തെ ലോക ജലാചരണത്തിന്റെ വിഷയം. ഭൂമിയിലെ ജീവന്റെ നിലനിൽപ്പ് തന്നെ വെള്ളമാണ്. എന്നാല്‍ ലോക ജനസംഖ്യയില്‍ മൂന്നിലൊന്ന് ജനങ്ങള്‍ക്കും ഇന്ന് ശുദ്ധജലം കിട്ടാക്കനിയാണ്.

ചുട്ടുപഴുത്തു നില്‍ക്കുകയാണ് ഭൂമി. ചരിത്രത്തിലെ ഏറ്റവും വലിയ ചൂടാണ് കഴിഞ്ഞ വര്‍ഷം കാലാവസ്ഥ വകുപ്പ് രേഖപ്പെടുത്തിയത്. ഈ വർഷം അതിലും ഭീകരമായിരിക്കുമെന്നാണ് റിപ്പോർട്ട്. എല്‍നിനോയുടെ ആധിക്യമാണ് പ്രധാന കാരണമെങ്കിലും കാര്‍ബണ്‍ വാതകങ്ങളുടെ വര്‍ധനവും പ്രശ്‌നത്തിന്റെ തീവ്രത കൂട്ടുന്നുണ്ട്. മഴ കുറഞ്ഞതും കഠിനമായ വേനൽ ചൂടും കാരണം ജലാശയങ്ങളിൽ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു. പല പ്രദേശങ്ങളിലും കുടിവെള്ളമില്ലാതെ ജനം വലയുകയാണ്. 2030ൽ തുടങ്ങി 2050 വരെ ആകുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ ഭൂജല പ്രതിസന്ധി നേരിടുന്നത് ഇന്ത്യയിലാണെന്ന് ലോകബാങ്കും ലോക കാലാവസ്ഥാ ഓർഗനൈസേഷനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആൽസനിക്, ഇരുമ്പ് മറ്റ് രാസവസ്തുക്കൾ മൂലം ഭൂജലം മലിനപ്പെടുകയാണ്.

സ്വാഭാവിക ജലസ്രോതസ്സുകളും സംഭരണികളുമായ കാടുകൾ, കാവുകൾ, കുളങ്ങൾ, നദികൾ, എന്നിവ പരമാവധി നിലനിറുത്തേണ്ടതും പ്രധാനമാണ്. മഴക്കുറവും കഠിനമായ വേനലും കാരണം ബെം​ഗളൂരു ന​ഗരം ഇന്ന് നേരിടുന്നത് കൊടിയ ജലക്ഷാമമാണ്. 1901-നുശേഷം ഏറ്റവും ചൂടേറിയ വർഷങ്ങളിലൊന്നായിരുന്നു 2023. അന്തരീക്ഷത്തിലെ ശരാശരി താപനിലയെക്കാൾ 0.97 ഡിഗ്രി സെൽഷ്യസാണ് വർധിച്ചത്.

എ.കെ.ജി. യുടെ നാല്പത്തിയേഴാം ചരമവാർഷികദിനമാചരിച്ച്ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി മാമം ബ്രാഞ്ച്

എ.കെ.ജി. യുടെ നാല്പത്തിയേഴാം ചരമവാർഷികദിനമാചരിച്ച്ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി മാമം ബ്രാഞ്ച്

എ.കെ.ജി. യുടെ നാല്പത്തിയേഴാം ചരമവാർഷികദിനം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി മാമം ബ്രാഞ്ച് ആചരിച്ചു. സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ:ആർ. രാമു അനുസ്മരണ പ്രഭാഷണവും പതാകയും ഉയർത്തി. ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം സതീഷ് കുമാർ, ബ്രാഞ്ച് സെക്രട്ടറി എസ് സുജിൻ, വാർഡ് കൗൺസിലർ ഒ.പി ഷീജ, ബ്രാഞ്ച് അംഗങ്ങളായ അഖിൽ, കൃഷ്ണ പ്രസാദ്, സി.ഐ.ടി.യു നേതാവ് ദേവരാജൻ മറ്റ് വർഗ ബഹുജന സംഘടനകളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.