ചൂടിന് അറുതിയില്ല; ഇന്ന് ഒമ്പത് ജില്ലകളില്‍ താപനില മുന്നറിയിപ്പ്, യെല്ലോ അലര്‍ട്ട്

ചൂടിന് അറുതിയില്ല; ഇന്ന് ഒമ്പത് ജില്ലകളില്‍ താപനില മുന്നറിയിപ്പ്, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ താപനില(യെല്ലോ അലര്‍ട്ട്) മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം,ആലപ്പുഴ, കോട്ടയം, കോഴിക്കോട് ,തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍ എന്നീ ജില്ലകളിലാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

പാലക്കാട്, കൊല്ലം ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും, ആലപ്പുഴ, കോട്ടയം, കോഴിക്കോട് എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും താപനില ഉയരാന്‍ ഇടയുണ്ട്.

തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെ(സാധാരണയെക്കാള്‍ 2 – 4 °C കൂടുതല്‍) ഉയാരാന്‍ സാധ്യതണുണ്ട്. മാര്‍ച്ച് 15 മുതല്‍ 19 വരെയാണ് ഈ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറയിപ്പുള്ളത്.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 മാര്‍ച്ച് 15 മുതല്‍ 19 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.

ഒരു വര്‍ഷത്തെ വൈദ്യുതി ബില്‍ മുന്‍കൂര്‍ അടച്ചാല്‍ ഇളവ്: പുതിയ വാഗ്ദാനവുമായി വൈദ്യുതി വകുപ്പ്

ഒരു വര്‍ഷത്തെ വൈദ്യുതി ബില്‍ മുന്‍കൂര്‍ അടച്ചാല്‍ ഇളവ്: പുതിയ വാഗ്ദാനവുമായി വൈദ്യുതി വകുപ്പ്

തിരുവനന്തപുരം: ഒരു വര്‍ഷത്തെ വൈദ്യുതി ബില്‍ മുന്‍കൂറായി അടച്ചാല്‍ ഇളവുകള്‍ നല്‍കുമെന്ന വാഗ്ദാനവുമായി വൈകാതെ വൈദ്യുതി വകുപ്പ് ഉപഭോക്താക്കളുടെ മുന്നിലെത്തും. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വൈദ്യുതി ബോര്‍ഡിന് അടിയന്തരമായി പണം ആവശ്യമുള്ള സാഹചര്യത്തിലാണ് പുതിയ നീക്കം. ഇതിനുള്ള സ്‌കീം തയ്യാറാക്കുന്നതിനായി സര്‍ക്കാര്‍ അനുവാദം നല്‍കി. വൈദ്യുതി മേഖലയിലെയും ബോര്‍ഡിന്റെയും പ്രശ്നങ്ങള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് ബോര്‍ഡ് ഈ നിര്‍ദേശം മുന്നോട്ട് വെച്ചത്.

നിലവില്‍ ആറ് മാസത്തെ ബില്‍ അടച്ചാല്‍ രണ്ട് ശതമാനവും ഒരു വര്‍ഷത്തേക്ക് നാലുശതമാനവും പലിശയാണ് ബോര്‍ഡ് കണക്കാക്കുന്നത്. പലിശ കൂട്ടി ഈ രീതി വ്യാപകമാക്കാനാണ് ബോര്‍ഡിന്റെ നീക്കം. വാണിജ്യ ബാങ്കുകള്‍ നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പലിശ വാഗ്ദാനം ചെയ്താല്‍ മുന്‍കൂര്‍ പണം അടയ്ക്കാന്‍ കൂടുതല്‍ പേര്‍ തയ്യാറായേക്കുമെന്നാണ് ബോര്‍ഡിന്റെ വിലയിരുത്തല്‍. ഈ പലിശത്തുക ബില്ലില്‍ നിന്ന് കുറയ്ക്കുകയും ചെയ്യും.

ഉപഭോക്താവിന് ബാങ്ക് നിക്ഷേപത്തിന്റെ പലിശ നല്‍കിയാലും പുറത്തുനിന്ന് വായ്പ എടുക്കുന്നതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ ബോര്‍ഡിന് പണം ലഭിക്കുമെന്നതാണ് ഇതിന്റെ പ്രയോജനം. ഓരോ രണ്ടുമാസത്തെയും ബില്‍ തുക ഇതില്‍ നിന്ന് കുറയ്ക്കും. ശേഷിക്കുന്ന തുക എത്രയാണെന്ന് ഓരോ ബില്ലിലും അറിയിക്കും. അക്കൗണ്ടില്‍ മതിയായ തുകയുണ്ടെങ്കില്‍ തുടര്‍ന്നുള്ള ബില്ലുകളില്‍ വരവുവെയ്ക്കും. കുറവാണെങ്കില്‍ ഉപഭോക്താവ് നല്‍കുകയും വേണം.

സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കുടിശ്ശിക ഉടനെ കിട്ടാനുള്ള സാധ്യതയില്ല. ഈ സാഹചര്യത്തിലാണ് കൂടുതല്‍ പലിശ വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളില്‍ നിന്ന് മുന്‍കൂറായി പണം സമാഹരിക്കാന്‍ ബോര്‍ഡ് ശ്രമിക്കുന്നത്.

ചലച്ചിത്രം ‘വ്യാജവാര്‍ത്ത’; ആശുപത്രിയില്‍ അല്ല, സച്ചിനും അഭിഷേകിനും ഒപ്പമിരുന്ന് കളി കണ്ട് അമിതാഭ് ബച്ചന്‍

ചലച്ചിത്രം ‘വ്യാജവാര്‍ത്ത’; ആശുപത്രിയില്‍ അല്ല, സച്ചിനും അഭിഷേകിനും ഒപ്പമിരുന്ന് കളി കണ്ട് അമിതാഭ് ബച്ചന്‍

മുംബൈ: ആരോഗ്യനില മോശമെന്ന വാര്‍ത്തകള്‍ തള്ളി ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. ബച്ചന്‍ ആശുപത്രിയിലാണെന്നും കാലിലെ രക്തക്കുഴലുകളിലെ തടസം നീക്കുന്നതിനായി അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്നുമാണ് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചത്.

വാര്‍ത്തകള്‍ വന്ന് മണിക്കൂറുകള്‍ക്ക് ശേഷം ബച്ചന്‍ ഐഎസ്പിഎല്‍ ഫൈനല്‍ മത്സരം വീക്ഷിക്കാനായി മുബൈയിലെ സ്റ്റേഡിയത്തിലേക്കെത്തുന്ന വിഡിയോ പുറത്തുവന്നിരുന്നു. ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരു ആരാധകന്‍ താരത്തോട് ആരോഗ്യ വിവരങ്ങള്‍ തിരക്കിയപ്പോള്‍ ബച്ചന്‍ ‘വ്യാജ വാര്‍ത്ത’ എന്ന് മറുപടി നല്‍കുന്നതായാണ് വിഡിയോയില്‍ കാണാനാവുന്നത്. മകന്‍ അഭിഷേക് ബച്ചന്റെ കൂടെയാണ് അമിതാബ് ബച്ചന്‍ മത്സരം കാണാനെത്തിയത്.

ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കി; ജെകെഎല്‍എഫിനും ഫ്രീഡം ലീഗിനും നിരോധനം

ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കി; ജെകെഎല്‍എഫിനും ഫ്രീഡം ലീഗിനും നിരോധനം

ഡല്‍ഹി: യാസീന്‍ മാലിക്കിന്‍റെ നേതൃത്വത്തിലുള്ള ജെകെഎല്‍എഫിനെയും കശ്മീര്‍ പീപ്പിള്‍സ് ഫ്രീഡം ലീഗിനെയും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ജമ്മു കശ്മീരില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയെന്ന കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. അടുത്ത അഞ്ച് വര്‍ഷത്തേയ്ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് വിവരം ട്വിറ്ററില്‍ കുറിച്ചത്. രാജ്യത്തിന്റെ സുരക്ഷ, പരമാധികാരം, അഖണ്ഡത എന്നിവയ്ക്ക് വെല്ലുവിളിയാകുന്ന തരത്തില്‍ എന്തെങ്കിലും കണ്ടെത്തിയാല്‍ കടുത്ത നിയമ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് അമിത് ഷാ പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രത്യേക വിജ്ഞാപനത്തില്‍ ജെ-കെ പീപ്പിള്‍സ് ലീഗിന്റെ നാല് വിഭാഗങ്ങളെയും നിരോധിച്ചു. ജെകെപിഎല്‍ (മുക്താര്‍ അഹമ്മദ് വാസ), ജെകെപിഎല്‍ (ബഷീര്‍ അഹമ്മദ് ടോട്ട), ജെകെപിഎല്‍ (ഗുലാം മുഹമ്മദ് ഖാന്‍), യാക്കൂബ് ഷെയ്ഖ് നയിക്കുന്ന ജെകെപിഎല്‍ (അസീസ് ഷെയ്ഖ്) എന്നിവയെയും നിരോധിച്ചു.

കോട്ടയത്ത് നൂറ് ശതമാനം വിജയസാധ്യതയെന്ന് തുഷാര്‍; ബിഡിജെഎസ് സ്ഥാനാര്‍ഥികളായി

കോട്ടയത്ത് നൂറ് ശതമാനം വിജയസാധ്യതയെന്ന് തുഷാര്‍; ബിഡിജെഎസ് സ്ഥാനാര്‍ഥികളായി

കോട്ടയം: ബിജെപി സഖ്യകക്ഷിയായ ബിഡിജെഎസ് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നാല് സ്ഥലങ്ങളിലാണ് ബിഡിജെഎസ് മത്സരിക്കുന്നത്. ഇടുക്കിയില്‍ സംഗീത വിശ്വനാഥനും കോട്ടയത്ത് തുഷാര്‍ വെള്ളാപ്പള്ളിയും സ്ഥാനാര്‍ഥികളാകും. ചാലക്കുടിയിലെയും മാവേലിക്കരയിലെയും സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തില്‍ നിന്നും സംഗീത മത്സരിച്ചിരുന്നു. മൂന്നാം സ്ഥാനത്ത് എത്തിയ സംഗീത 9,286 വോട്ട് നേടിയിരുന്നു.

കോട്ടയത്ത് ജയിക്കാന്‍ കഴിയുമെന്നാണ് എന്‍ഡിഎയുടെ കണക്കുകൂട്ടലെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. കോട്ടയത്ത് പതിനെട്ടാം തീയതിയും ഇടുക്കിയില്‍ ഇരുപതാം തീയതിയും കണ്‍വെന്‍ഷന്‍ നടക്കും. സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയിട്ടില്ലെന്നും ആറ് മാസത്തോളമായി പ്രചാരണവുമായി പാര്‍ട്ടി സജീവമായി രംഗത്തുണ്ടായിരുന്നെന്നും തുഷാര്‍ പറഞ്ഞു. ചാലക്കുടിയില്‍ കെഎ ഉണ്ണികൃഷ്ണനും മാവേലിക്കരയില്‍ ബൈജു കലാശാലയുമാണ് സ്ഥാനാര്‍ഥികള്‍.